കോവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യകൾ കൃത്യമായാണോ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്?

അല്ല എന്നാണ് ഒറ്റവാക്കിലെ ഉത്തരം.

പല രാജ്യങ്ങളും കോവിഡ് മരണങ്ങൾ പല രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ചിലയിടങ്ങളിൽ വണ്ടിയിടിച്ച് മരിച്ച ആളുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയാൽ അതും കോവിഡ് മരണമായി ആണ് കണക്കാക്കുന്നത്. മറ്റ് ചിലയിടങ്ങളിൽ ആശുപത്രിമരണങ്ങൾ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ. കോവിഡ് ബാധിച്ച് വീട്ടിലോ നേഴ്സിങ് ഹോമിലോ മരണപ്പെട്ടാൽ അവ ചിലപ്പോൾ ടെസ്റ്റ് ചെയ്യപ്പെടാതെ പോയേക്കാം, ടെസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാതെയും പോയേക്കാം. അതുകൊണ്ട് രാജ്യങ്ങൾ തമ്മിൽ മരണസംഖ്യ താരതമ്യപ്പെടുത്തുന്നതിൽ പ്രസക്തിയില്ല.

എത്രയൊക്കെ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ പരിശ്രമിച്ചാലും പല മരണങ്ങളും കണക്കിൽ പെടുത്താൻ കഴിഞ്ഞെന്നു വരില്ല. അതുപോലെ, കോവിഡിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞിരിക്കുന്നത് കാരണം മറ്റ് രോഗങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകുന്നത് കാരണം മരണങ്ങൾ ഉണ്ടായേക്കാം. ഉദാഹരണത്തിന്, സാധാരണഗതിയിൽ ഐ.സി.യു സംവിധാനം ലഭ്യമായ അസുഖങ്ങളിൽ കോവിഡ് കാരണം ഐ.സി.യു ലഭ്യമല്ലാതെ വന്നേക്കാം. അതു കാരണം, മറ്റ് അസുഖങ്ങൾ ബാധിച്ച വ്യക്തികൾ ഐ.സി.യു സംവിധാനം ലഭിക്കാതെ മരണപ്പെട്ടേക്കാം. ഇത്തരത്തിലുള്ള കണക്കിൽ പെടാത്ത മരണങ്ങളെ എങ്ങനെ കണക്കിൽ പെടുത്താം എന്ന ആലോചനയിൽ രൂപപ്പെട്ട ഒരു ആശയമാണ് ഈ പോസ്റ്റിൽ പങ്കുവയ്ക്കുന്നത്.

രാജ്യത്ത് എത്ര പേർ പ്രതിവർഷം മരണപ്പെടുന്നു എന്നത് ഒരുവിധം എല്ലാ രാജ്യങ്ങളും സൂക്ഷിക്കുന്ന കണക്കാണ്. ചില രാജ്യങ്ങൾ മാസം തിരിച്ചുള്ള മരണനിരക്കും രേഖപ്പെടുത്താറുണ്ട് (കേരളത്തിൽ മഴക്കാലമുള്ള മാസങ്ങളിലെ മരണങ്ങൾ കൂടുതലായിരിക്കും). അങ്ങനെ, കഴിഞ്ഞ പത്തിരുപത് വർഷങ്ങളിലെ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന മരണങ്ങളുടെ കണക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടാകുമല്ലോ. അതുമായി, ഈ വർഷത്തെ മാർച്ച്-ഏപ്രിൽ മരണനിരക്ക് താരതമ്യം ചെയ്ത് നോക്കുക. കോവിഡ് മൂലം, ഈ വർഷം മറ്റ് വർഷങ്ങളെക്കാൽ കൂടുതൽ മരണങ്ങൾ ഉണ്ടായിരിക്കാനാണ് സാധ്യത. ഇതിനെ നമുക്ക് ‘അധിക മരണ സംഖ്യ’ എന്ന് വിളിക്കാം. ഈ അധിക മരണങ്ങളെ, രാജ്യങ്ങൾ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യയുമായി താരതമ്യം ചെയ്തു നോക്കാം.

രാജ്യം സ്ഥലംകോവിഡ് മരണങ്ങൾഅധിക മരണങ്ങൾ%
ഇംഗ്ളണ്ടും വേൽസും19,08827,03571%
സ്പെയിൻ18,02126,84467%
ഫ്രാൻസ്14,93717,39886%
ന്യൂ യോർക്ക് നഗരം10,26310,99493%
ബെൽജിയം4,5194,87793%
ഇസ്തംബൂൾ1,3433,06744%
സ്വീഡൻ1,5091,67790%
ജക്കാർത്ത841,5435%
ദ എക്കണോമിസ്റ്റിൽ നിന്നും പുന:പ്രസിദ്ധീകരിച്ചത്

ഈ കണക്ക് മുകളിൽ പറഞ്ഞവിധം അത്ര ലളിതമല്ല കെട്ടോ. 50 ആമത്തെ മരണം സംഭവിച്ചതു മുതലുള്ള സമയത്തുള്ള കോവിഡ് മരണങ്ങളാണ് കണക്കിലെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ മരണങ്ങളുടെ ഹിസ്റ്റോറിക്കൽ ആവറേജ് ആണ് പരിഗണിച്ചിരിക്കുന്നത്. വിസ്താരഭയം മൂലം ഇതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.

സ്വീഡൻ്റെ കാര്യം എടുക്കാം. സ്വീഡനിൽ ഈ വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 1,677 കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷെ, കോവിഡ് ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ആകെ 1,509 മരണങ്ങൾ മാത്രം, എന്നുവച്ചാൽ അധികമരണങ്ങളുടെ 90% മാത്രം. ബാക്കി 10% പേർ എങ്ങനെ മരിച്ചു? രണ്ട് വിശദീകരണങ്ങൾ ആണ് ഉള്ളത്. ഇവർ കോവിഡ് വന്ന് മരിച്ചതാവാം, പക്ഷെ ഇവരെ സർക്കാർ കോവിഡ് മരണങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. അല്ലെങ്കിൽ ഇവർ കോവിഡ് കാരണം ഉണ്ടായ പ്രതിസന്ധിയിൽ മരിച്ചതാവാം, കോവിഡിനു വേണ്ടി വെൻ്റിലേറ്റർ ഉപയോഗിക്കേണ്ടി വന്നതുകൊണ്ട് വെൻ്റിലേറ്റർ കിട്ടാതെ മറ്റ് അസുഖങ്ങൾ കാരണം മരിച്ചവർ, സാമ്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്തവർ എന്നിവരൊക്കെ ഈ ഗണത്തിൽ പെടും.

90 ശതമാനവും കൊറോണ മരണങ്ങൾ ആയി റിപ്പോർട്ട് ചെയ്യുന്ന സ്വീഡൻ മികച്ച രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കരുതാം. അതേസമയം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഇത് വെറും 5% ആണ്. അവിടങ്ങളിൽ സർക്കാർ കുറേ കൊറോണ മരണങ്ങൾ മറച്ചുവയ്ക്കുകയോ, കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ശേഖരിക്കാൻ കഴിയാതിരിക്കുകയോ, ടെസ്റ്റിങ് നടത്താത്തതുകൊണ്ട് കുറേ കൊറോണ മരണങ്ങൾ സ്ഥിതീകരിക്കതെ പോകുകയോ ചെയ്യുന്നുണ്ടാവണം. ചിലപ്പോൾ ആശുപത്രികൾ എല്ലാം കൊറോണയ്ക്ക് വേണ്ടി സജ്ജമാക്കി, മറ്റ് അസുഖങ്ങളെ അവഗണിക്കുന്നുണ്ടാവണം. യാത്രകൾക്കും മറ്റും നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് വാഹനാപകട മരണങ്ങൾ കുറവായിരിക്കുമല്ലോ, ആ കുറവും കൂടി പരിഗണിച്ചാൽ ജക്കാർത്ത ചെയ്യുന്ന റിപ്പോർട്ടിങ് തീരെ വിശ്വസിനീയമല്ല എന്നാണ് തോന്നുന്നത്.
സത്യാവസ്ഥ എന്തുതന്നെയാണെങ്കിലും, രാജ്യങ്ങൾ പുറത്ത് വിടുന്ന കണക്കുകൾ അതേ പടി വിശ്വസിക്കാൻ ആവില്ല എന്നും, മരണനിരക്കിൽ താരതമ്യങ്ങൾ നടത്താൻ സാധിക്കില്ല എന്നും കാണിക്കുവാൻ വേണ്ടിയാണ് ഇത്രയും എഴുതിയത്.

സൗജന്യമായി ചികിത്സിക്കുന്ന ഡോക്ടർ

പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു ദാമോദരൻ ഡോക്ടർ ഉണ്ടായിരുന്നു. ഇദ്ദേഹം നല്ല നൈപുണ്യവും, സ്വഭാവവുമുള്ള ആളായിരുന്നു. ഫീസ് വെറും പത്ത് രൂപയായിരുന്നു. പാവപ്പെട്ടവരെ ഇദ്ദേഹം ഫ്രീയായി ചികിത്സിക്കും. ഇപ്പോഴത്തെ ഡോക്ടർ കുട്ടികൾക്കൊക്കെ എന്തൊരു ഗമയാണ്. നൂറും ഇരുന്നൂറും ഒക്കെയാണ് ഫീസ് വാങ്ങുന്നത്. പാവപ്പെട്ടവർക്ക് പൈസ ഇല്ലെങ്കിൽ ഇവരെ കാണിക്കാൻ കഴിയില്ല എന്ന അവസ്ഥയാണ്. മെഡിക്കൽ പ്രൊഫഷൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഒരുപാട് അധഃപതിച്ചു പോയി.

ഈ മോണോലോഗ് കേൾക്കാത്ത യുവഡോക്ടർമാർ ഉണ്ടാകില്ല. ദാമോദരൻ ഡോക്ടർക്ക് പകരം അബ്ദുല്ല ഡോക്ടർ എന്നോ, ജോസഫ് ഡോക്ടർ എന്നോ പേരുകൾ മാറി മാറി വരും എന്ന വ്യത്യാസമേ ഉള്ളൂ (ബാലൻസിങ്ങിനു വേണ്ടി മൂന്ന് മതക്കാരുടെ പേരുകളും ചേർത്തിരിക്കുന്നു). പണ്ട് ഞാൻ ഇതിനെക്കുറിച്ച് വളരെയധികം ആലോചിച്ചിട്ടുണ്ട്. പണ്ടത്തെ ഡോക്ടർമാർക്കുള്ള എന്താണ് പുതിയ ഡോക്ടർമാരിൽ ഇല്ലാത്തത്? പിന്നീട് മനസിലായത് മലയാളികൾ എപ്പോഴും പഴയകാലമഹിമയും പേറി നടക്കുന്നവരാണെന്നാണ്. പണ്ടത്തെ വിദ്യാർത്ഥികളാണ് അച്ചടക്കമുള്ളവർ എന്നും, പണ്ടത്തെ മനുഷ്യർക്കാണ് ആരോഗ്യം കൂടുതലുണ്ടായിരുന്നതെന്നും, പണ്ടത്തെ സിനിമയിലെ കഥയായിരുന്നു നല്ലതെന്നും പറയുന്നതിൻ്റെ കൂട്ടത്തിൽ പണ്ടത്തെ ഡോക്ടർമാരെയും കൂട്ടി പറഞ്ഞു എന്നേ ഉള്ളൂ. പിന്നെ, ഫീസ് പണ്ടത്തേതിനെക്കാൾ കൂടുതലാണെന്ന കാര്യം ശരിയാണ്. ജനങ്ങളുടെ വരുമാനം കൂടിയതോടും, രൂപയ്ക്ക് വിലയിടിഞ്ഞതോടും, അവശ്യസാധനങ്ങളുടെ വില കൂടിയതുകൊണ്ടും ഇരുപത് രൂപയ്ക്ക് പ്രൈവറ്റ് ഡോക്ടറെ കാണിക്കാൻ പറ്റാതായിട്ടുണ്ട്. എന്നാൽ രണ്ട് രൂപയ്ക്ക് ഡോക്ടറെ അതേദിവസം തന്നെ കാണാനുള്ള സൗകര്യവും കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഉണ്ട്. ഒരു ദിവസം കാണിക്കാൻ വന്ന എല്ലാ രോഗികളെയും പരിശോധിച്ച ശേഷമേ പി.എച്ച്.സികളിലെ ഡ്യൂട്ടി ഡോക്ടർമാർ സാധാരണഗതിയിൽ ഇറങ്ങാറുമുള്ളൂ. ഡോക്ടർമാർ പണം പിടുങ്ങുന്നതിനെക്കുറിച്ച് പറയുന്നവർ സർക്കാർ ഡോക്ടർമാർ നൽകുന്ന ഈ മികച്ച സർവീസിനെ കണ്ടില്ലെന്ന് നടിക്കുന്നുണ്ട്.

ഡോക്ടർ സൗജന്യമായി ചികിത്സിക്കണോ? 2002-ലെ കോഡ് ഓഫ് മെഡിക്കൽ എത്തിക്സ് റെഗുലേഷൻ പറയുന്നത് ഡോക്ടർക്ക് ചെയ്യുന്ന സർവീസിനുള്ള ന്യായമായ ഫീസ് വാങ്ങിക്കാം എന്നാണ്. ചികിത്സയ്ക്ക് മുൻപ് ഈ ഫീസ് എന്താണെന്ന് രോഗിയെ അറിയിച്ചിരിക്കണം. ചികിത്സ ഫലിച്ചാൽ മാത്രം ഫീസ് തന്നാൽ മതി, ഫലിച്ചില്ലെങ്കിൽ ഫീസ് വേണ്ട എന്ന രീതിയിൽ ഓഫർ കൊടുക്കാൻ പാടില്ല. രോഗി ഫീസ് തരാൻ സമ്മതിക്കുന്നില്ലെങ്കിൽ ചികിത്സിക്കേണ്ട ആവശ്യമില്ല. പ്രത്യേക മരുന്നുകൾ എഴുതിയതിനോ, ഡയഗ്നോസ്റ്റിക് സംവിധാനങ്ങൾ നിർദ്ദേശിച്ചതിനോ കമ്മീഷനോ, പ്രതിഫലമോ വാങ്ങാൻ പാടില്ല. പക്ഷെ, ചിലപ്പോൾ ഡോക്ടർമാർ മാനുഷിക പരിഗണന കാണിച്ച് ചില രോഗികൾക്ക് സൗജന്യ ചികിത്സ നൽകാറുണ്ട്. ഇങ്ങനെ ഇടയ്ക്കൊക്കെ സൗജന്യ ചികിത്സ ചെയ്യാത്ത ഡോക്ടർമാർ ആരും തന്നെ ഉണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്. പുറത്ത് പറയാറില്ല എന്നേ ഉള്ളൂ. പുറത്ത് പറയുന്നത് നല്ലതല്ല താനും. സർക്കാർ ആശുപത്രിയിൽ റൗണ്ട്സ് കഴിഞ്ഞ ശേഷം എല്ലാവരും നോക്കിനിൽക്കേ ഏതെങ്കിലുമൊരു രോഗിയുടെ കീശയിൽ നൂറ് രൂപ ഇട്ടുകൊടുക്കുന്ന ഡോക്ടറെ അറിയാം. മാസം ഒരു ലക്ഷത്തിനും മീതെ ശമ്പളമുള്ള വ്യക്തിയാണിതെന്നോർക്കണം. ഇത്തരത്തിൽ ചാരിറ്റി ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ, എവിടെ വച്ച്, എങ്ങനെ ചാരിറ്റി ചെയ്യുന്നു, എന്നതിലാണ് പ്രശ്നം. താനൊരു ദാനശീലനാണെന്ന ധാരണ വരുത്തി വയ്ക്കാൻ വേണ്ടി ചെയ്യുന്ന പ്രഹസനമാണ് പരസ്യമായി ഈ നൂറ് രൂപ കൊടുക്കൽ എങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. നൂറു രൂപ സന്തോഷത്തോടുകൂടിത്തന്നെ പരസ്യമായി ദാനം വാങ്ങാനുള്ളത്ര ഗതികേടുള്ള രോഗികൾ നമുക്ക് ചുറ്റുമുണ്ടെന്ന യാഥാർത്ഥ്യം എനിക്ക് ഞെട്ടലോടുകൂടിയല്ലാതെ ഓർക്കാൻ പറ്റുന്നില്ല.

ചിലർ ഇത്തരത്തിൽ ചില്ലറ ചാരിറ്റിയൊക്കെ പരസ്യമായി നടത്തി, “ദാനശീലനായ ഡോക്ടർ” എന്ന പേരുണ്ടാക്കുന്നത് എന്തിനായിരിക്കും എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ‘ഉദാരമനസ്കത’ കണ്ട് രോഗികൾ ഇദ്ദേഹത്തിന് മുകളിൽ പറഞ്ഞ ‘ദാമോദരൻ ഡോക്ടറുടെ’ സ്റ്റാറ്റസ് കൊടുക്കും എന്ന് വിചാരിക്കുന്നുണ്ടാവാം. നല്ല ഡോക്ടറാണെന്ന ഖ്യാതി നേടിയാൽ കൂടുതൽ പ്രൈവറ്റ് കൺസൾട്ടേഷനുകൾ ലഭിക്കും എന്ന് ചിന്തിക്കുന്നുണ്ടാവാം. ആഴ്ചയിൽ വെറും നൂറ് രൂപയുടെ ചിലവിൽ നൂറ് രോഗികളെ അധികം വീട്ടിലെ ക്ലിനിക്കിൽ എത്തിക്കാം എന്ന് വിചാരിക്കുന്നുണ്ടാവാം. എന്തോ, ഇത്തരം ചീപ്പ് ചാരിറ്റികളിൽ എനിക്ക് കച്ചവടമനോഭാവം മാത്രമേ കണ്ടെത്താൻ കഴിയുന്നുള്ളൂ. പോപ്പുലിസം കളിക്കുന്നവർക്ക് വ്യക്തമായ അജണ്ടകൾ ഉണ്ടാകുമെന്നും കൂടി ഓർക്കുക.

പണം പിടുങ്ങുന്ന കാര്യത്തിൽ രാഷ്ട്രീയക്കാർ കഴിഞ്ഞാൽ ഡോക്ടർമാരെയാണ് സമൂഹം മുൻപന്തിയിൽ നിർത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്. ഡോക്ടർ പത്ത് മിനിറ്റ് കൺസൾട്ടേഷന് 150 രൂപ മേടിക്കുന്നതുകൊണ്ടാവാം. ഒരു ശരാശരി രോഗി 150 രൂപ സമ്പാദിക്കുന്നത് ഏതാണ്ട് മൂന്ന് മണിക്കൂർ ജോലി ചെയ്തിട്ടാണ്. തങ്ങളുടെ മൂന്ന് മണിക്കൂറിൻ്റെ അധ്വാനം ഡോക്ടറുടെ വെറും പത്ത് മിനിറ്റിലെ അധ്വാനമാണെന്ന് ചിന്തിക്കുമ്പോൾ ഇത് അന്യായമാണെന്ന് തോന്നുന്നത് സ്വാഭാവികം. ജീവിതത്തിലെ നല്ലകാലത്തിൽ ഭൂരിഭാഗം സമയവും മാറ്റിവച്ച്, വർഷങ്ങൾ നീണ്ടുനിൽക്കുന്ന ട്രൈനിങ് നേടിയതു കൊണ്ടാണ് ഡോക്ടർക്ക് പത്ത് മിനിറ്റിൽ പരിശോധന നടത്തി മരുന്ന് കുറിക്കാൻ കഴിയുന്നത് എന്നത് പല രോഗികളും ഓർക്കാറില്ല. സമയവും കാലവും മറന്നുള്ള, റിസ്കുകൾ വളരെയധികമുള്ള ജോലിയാണ് ഡോക്ടറുടേതെന്നും ഓർക്കാറില്ല. ജോലി ചെയ്യുന്നവർക്ക് ന്യായമായ കൂലി കൊടുക്കാനാണ് മലയാളികൾക്ക് മടി. അതിന് കൃഷിത്തൊഴിലാളിയെന്നോ ഡോക്ടറെന്നോ വ്യത്യാസമില്ല. അതേസമയം, പൈസ ഇരട്ടിപ്പിച്ചു തരുന്ന ഫ്രോഡുകൾക്കും, മണി ചെയിനുകൾക്കുമൊക്കെ എത്ര പൈസ കൊടുക്കാനും തയ്യാറുമാണ്. ലക്ഷങ്ങൾ നഷ്ടം വരുന്ന ബിസിനസുകളും എത്ര റിസ്ക് എടുത്തും ചെയ്യും. ഇത്തരം അബദ്ധങ്ങൾക്ക് തലവെച്ചു കൊടുത്ത് ഭീമമായ നഷ്ടം സംഭവിക്കുമ്പോൾ ഇരുപുറം നോക്കി, ആരും കണ്ടിട്ടില്ലെന്ന് ഉറപ്പുവരുത്തി, ഒന്നും അറിയാത്തതുപോലെ നടക്കാനാണ് മലയാളി താല്പര്യപ്പെടുന്നത്. അപ്പോഴും കൃഷിത്തൊഴിലാളിയും ഡോക്ടറും കൂലി കൂടുതൽ ചോദിക്കുന്നതിനെക്കുറിച്ച് നിരന്തരം പരാതി പറയും.

പണം പിടുങ്ങുന്ന വേറൊരു കൂട്ടരുണ്ട്. ജേണലുകളും പുസ്തകങ്ങളും പബ്ലിഷ് ചെയ്യുന്ന കമ്പനികളാണിവർ. എൽസവെയർ എന്ന കമ്പനിയൊക്കെ കഴുത്തറപ്പൻ ലാഭമുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ്. ഗവേഷകർ തങ്ങളുടെ ശാസ്ത്രപ്രബന്ധങ്ങൾ സൗജന്യമായാണ് ഇത്തരം കമ്പനികളുടെ ജേണലുകളിൽ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, ഈ പ്രബന്ധങ്ങൾ സബ്സ്ക്രൈബ് ചെയ്യാൻ ഉയർന്ന ഫീസാണ് ഗവേഷകരിൽ നിന്ന് ഈടാക്കുന്നത്. ഫിൻലാൻ്റ് മാത്രം പബ്ലിഷിങ് കമ്പനികൾക്ക് പ്രതിവർഷം 29 മില്യൺ യൂറോ ആണ് (ഏതാണ് 230 കോടി രൂപ) കൊടുത്തുകൊണ്ടിരുന്നത്. ജർമനി, സ്വീഡൻ, ഫിൻലൻ്റ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യൂണിവേഴ്സിറ്റികൾ, എൽസവെയർ അടക്കമുള്ള കമ്പനികൾ ഭീമമായ തുക ഈടാക്കുന്നതിൽ പ്രതിഷേധിച്ച്,  ഇവരുമായുള്ള കോണ്ട്രാക്റ്റ് പിൻവലിച്ചിരിക്കുകയാണ്. അതുകൊണ്ട് സ്വീഡനിൽ 2018 ജൂലൈ 1 മുതൽ പ്രസിദ്ധീകരിച്ച എൽസവയർ ജേണൽ പേപ്പറുകളൊന്നും നേരിട്ട് ലഭ്യമല്ലാതായി. എൽസവെയർ ഒരു പാഠം പഠിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്.

നേരത്തേ പറഞ്ഞ എൽസവെയർ എന്ന കമ്പനി ഒരു സ്റ്റുഡൻ്റ് അംബാസഡർ പ്രോഗ്രാം നടത്തുന്നുണ്ട്. 2013-ലെ സ്റ്റുഡെൻ്റ് അംബാസഡർ പ്രോഗ്രാമിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അന്നേ ഇവർ കഴുത്തറപ്പന്മാരാണെന്നത് അറിയാഞ്ഞിട്ടൊന്നുമല്ല. സ്വന്തമായി നയാപൈസ കയ്യിലില്ലാത്ത കാലമാണ്. പ്രോഗ്രാമിൽ ചേർന്ന്, അവരുടെ പുസ്തകങ്ങളിലെ തെറ്റുകളോ, അപൂർണ്ണ വിവരങ്ങളോ കണ്ടെത്തി, അതിനെക്കുറിച്ച് റിവ്യൂ എഴുതിക്കൊടുത്താൽ 20,000 രൂപ വിലയുള്ള ടെക്സ്റ്റ് ബുക്കുകൾ തരാം എന്ന എൽസവെയറിൻ്റെ ഓഫറിൽ ഞാൻ വീണു. നെൽസൺസ് പീഡിയാട്രിക്സ് ടെക്സ്റ്റ്ബുക്ക് ഒക്കെ എനിക്ക് റിവ്യൂ എഴുതിയതുകൊണ്ട് കിട്ടിയതാണ്. ഇപ്പോഴായിരുന്നെങ്കിൽ ഇത്തരം ഒരു കമ്പനിയെ എൻഡോർസ് ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാൻ ഞാൻ തയ്യാറാകുമായിരുന്നില്ല. നൂറു രൂപ സക്കാത്ത് കിട്ടാൻ വേണ്ടി ഡോക്ടറെ വണങ്ങുന്ന രോഗിയുടെ അവസ്ഥയും, വിലകൂടിയ പുസ്തകങ്ങൾ കിട്ടാനായി എൽസവെയറിനെ താങ്ങി നടക്കുന്ന വിദ്യാർത്ഥിയുടെ അവസ്ഥയും ഏതാണ്ട് ഒരുപോലെത്തന്നെയാണ് ഇപ്പോൾ മനസിലാകുന്നു.

ചികിത്സയ്ക്ക് ചിലവേറുന്നതിനെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്. ചികിത്സയ്ക്ക് ചിലവേറുന്നതിൻ്റെ മുഴുവൻ കുറ്റവും വന്നുചേരുന്നത് ഡോക്ടറുടെ തലയിലാണ്. ലാബ് പരിശോധനയ്ക്ക് വിലയേറിയാലും, മരുന്നിന് വില കൂടിയാലും, ഹോസ്പിറ്റൽ സർവീസുകളുടെ വില കൂട്ടിയാലും അവസാനം എല്ലാത്തിൻ്റെയും പഴി കേൾക്കേണ്ടി വരുന്നത് ഡോക്ടർമാർ മാത്രമാണ്. ആരോഗ്യമേഖലയിൽ രോഗി നേരിട്ട് സമ്പർക്കം പുലർത്തുന്നയാൾ എന്ന നിലയ്ക്ക് ആരോഗ്യമേഖല=ഡോക്ടർ എന്ന സമവാക്യം തന്നെ രൂപപ്പെട്ടു വന്നിട്ടുള്ളതിനാലാകാം എല്ലാ പഴിയും ഡോക്ടർക്ക് കേൾക്കേണ്ടി വരുന്നത്. ഇവിടെ നമ്മൾ മനസിലാക്കേണ്ട കാര്യം, ഈ പ്രശ്നം ഡോക്ടർമാരുടെ കയ്യിൽ ഒരുങ്ങുന്നതല്ല, എന്നതാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ ആരോഗ്യസംരക്ഷണം അവിടുത്തെ സ്റ്റേറ്റിൻ്റെ ചുമതലയാണ്. നമ്മൾ കൊടുക്കുന്ന ടാക്സ് ഉപയോഗിച്ച്, ചിലവു കുറഞ്ഞതും, ഗുണമേന്മയുള്ളതുമായ ആരോഗ്യപരിരക്ഷ സർക്കാർ തരേണ്ടതുണ്ട്. കേരളത്തിലും, ഇന്ത്യയിൽ മറ്റിടങ്ങളിലും, സർക്കാർ സംവിധാനം അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ, ചികിത്സയ്ക്കായി രോഗികൾക്ക് പ്രൈവറ്റ് സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്. അതുകൊണ്ടു തന്നെ അവർക്ക് നഷ്ടം സഹിച്ചുകൊണ്ട് ചികിത്സ നടത്താൻ കഴിയില്ല. പ്രൈവറ്റ് ആശുപത്രികളിൽ ചികിത്സാചിലവ് കൂടുന്നുണ്ടെങ്കിൽ അത് സർക്കാർ എടുക്കുന്ന മോശം പോളിസികളുടെ പരിണിതഫലമായി സംഭവിക്കുന്നതാണ് എന്നതുകൊണ്ട്, ഡോക്ടർമാർ വിചാരിച്ചതുകൊണ്ട് മാത്രം ചികിത്സാചിലവ് കുറയുന്നില്ല. ഡോക്ടർ എന്നത് വേതനത്തിനു വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയാണ്. ചെയ്യുന്ന ജോലിക്ക് ആനുപാതികമായ ശമ്പളം അവർക്ക് അർഹതപ്പെട്ടതാണ്. അതിനാൽ ഡോക്ടർമാരോട് നഷ്ടം സഹിച്ച് ചികിത്സിക്കണം എന്ന് ആവശ്യപ്പെടുന്നതും നീതിയല്ല. ചുരുക്കി പറഞ്ഞാൽ, ഗുണമേന്മയുള്ള ചികിത്സ കുറഞ്ഞ ചിലവിൽ സർക്കാർ ലഭ്യമാക്കാത്തപക്ഷം, രോഗികളുടെ ചികിത്സാചിലവ് ഇനിയും കൂടുകയേ ഉള്ളൂ. അതിനാൽ സർക്കാർ അടിയന്തരമായി ആരോഗ്യമേഖലയിൽ കൂടുതൽ ധനനിക്ഷേപം നടത്തുകയും, സർക്കാർ ആശുപത്രികളിൽ കൂടുതൽ സ്റ്റാഫിനെ നിയമിക്കുകയും, മരുന്നുകൾ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. ആരോഗ്യമേഖല കോർപ്പറേറ്റ് ഭീമന്മാരുടെ കയ്യിലകപ്പെട്ടാൽ എന്തു സംഭവിച്ചേക്കാം എന്നതിനെക്കുറിച്ച് ഈ വീഡിയോയിൽ കാണാം.

ഇത്രയും വായിച്ചശേഷം, രോഗികളുടെ കയ്യിൽ നിന്നും ഒരുപാട് പണം പിടുങ്ങുന്ന കഴുത്തറപ്പൻ ഡോക്ടർമാരും ഇല്ലേ എന്ന സംശയം സ്വാഭാവികമായും വരാം. കൊള്ളലാഭം ഉണ്ടാക്കുന്ന ഡോക്ടർമാരും ഉണ്ട് എന്നതിൽ സംശയമൊന്നുമില്ല. നൈതികമല്ലാത്ത രീതിയിൽ പണം സമ്പാദിക്കുന്ന കുറച്ച് പേർ എല്ലാ മേഖലയിലും ഉള്ള പോലെ ഡോക്ടർമാർക്കിടയിലും ഉണ്ട്. എന്ന് വച്ച് തോന്നിയതു പോലെ ചികിത്സിക്കാനും പണം വാങ്ങാനും ഡോക്ടർക്ക് പരിമിതികളുണ്ട്. പാലം നിർമ്മിക്കാനായി വകയിരുത്തിയ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ഈസിയായി കയ്യിട്ട് വാരുന്നത് പോലെ എളുപ്പമുള്ള പണിയല്ല ഓരോ രോഗിയെയും കബളിപ്പിച്ച് പണം പിടുങ്ങുക എന്നത്. ആധുനിക കാലത്തെ രോഗികൾ ചികിത്സയുടെ ചിലവിനെക്കുറിച്ച് വളരെ ആശങ്കാകുലരാണ്. ചിലവ് കൂടുതലാണ് എന്ന നേരിയ തോന്നൽ ഉണ്ടായാൽ പോലും, മറ്റൊരു ഡോക്ടറെക്കൂടി കണ്ട് ചിലവിൻ്റെ കാര്യത്തിൽ ഉറപ്പു വാങ്ങിയതിനു ശേഷമേ രോഗി ചികിത്സയ്ക്ക് തയ്യാറാവാറുള്ളൂ. ഒരു ഡോക്ടർ താൻ ചെയ്ത ചികിത്സ കൃത്യമായി ഡോക്യുമെൻ്റ് ചെയ്യുകയും, അത് രോഗിക്ക് ലഭ്യമാക്കുകയും ചെയ്യേണ്ടതുണ്ട്. കാശുണ്ടാക്കാൻ വേണ്ടി അമിത ചികിത്സ നടത്തിയാൽ, ഹോസ്പിറ്റൽ ബില്ലും, പ്രിസ്ക്രിപ്ഷനും കയ്യിലുള്ള രോഗി എന്നെങ്കിലും സത്യാവസ്ഥ അറിഞ്ഞ്, ഡോക്ടർക്കെതിരെ നിയമനടപടിക്ക് മുതിർന്നേക്കാം. കൂടാതെ, ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം സൽപ്പേര് വളരെ പ്രധാനമാണ്. “പണം പിടുങ്ങുന്ന ഡോക്ടർ” എന്ന അപഖ്യാതി നേടിയാൽ ചികിത്സയ്ക്ക് സമീപിക്കുന്ന രോഗികളുടെ എണ്ണവും കുറയും. ഇതൊന്നും പോരാതെ, സ്വന്തം മനസ്സാക്ഷി ഡോക്ടറെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടാവുമെന്നറിഞ്ഞിട്ടും, വലിയ റിസ്കെടുത്തും ചില ഡോക്ടർമാർ കൊള്ളലാഭം വാങ്ങിക്കുന്നുണ്ട് എന്ന് തന്നെ വേണം കരുതാൻ. ഇവർ എണ്ണത്തിൽ കുറവായിരിക്കും എന്ന് മാത്രം. ഇത്തരക്കാരെ ഓഡിറ്റ് ചെയ്യാൻ ഡോക്ടർമാരുടെ സംഘടനകൾ തയ്യാറായാലേ രോഗികൾക്ക് നൈതികമായ ചികിത്സ ഉറപ്പാക്കാൻ പറ്റുകയുള്ളൂ.

ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനിക വൈദ്യവും

14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

15. ഡോക്ടർമാർ ഓൺലൈനിൽ ഇടപെടുമ്പോൾ

16. ഇൻ്റർനെറ്റും ആരോഗ്യ അവബോധവും

ഇൻ്റർനെറ്റും ആരോഗ്യ അവബോധവും

മലയാളികൾക്ക് ഏതു തരം രോഗങ്ങളെക്കുറിച്ചാണ് അവബോധം ആവശ്യമുള്ളത് എന്നത് അറിയാൻ എനിക്ക് വളരെ അധികം ആഗ്രഹമുണ്ട്. ഒരു ഡോക്ടർ എന്ന നിലയിലും, ഇൻ്റർനെറ്റിൽ ആരോഗ്യത്തെ സംബന്ധിച്ച ലേഖനങ്ങൾ എഴുതുന്ന വ്യക്തി എന്ന നിലയിലും എനിക്ക് ഈ ചോദ്യത്തിന് ഉത്തരം ലഭിക്കണം എന്ന ആഗ്രഹവുമുണ്ട്. ഉത്തരം കിട്ടാനായി ഞാൻ ആദ്യം ചെന്ന് നോക്കിയത് ഗൂഗിളിൽ തന്നെയാണ്.

രോഗം മാറാൻ മതത്തിൽ എന്തൊക്കെ ചെയ്യാം എന്ന സെർച്ച് ആണ് ഹൈലൈറ്റ്. ഇത് കൂടാതെ, രോഗം വരാതിരിക്കാൻ എന്തു ചെയ്യാമെന്നും, രോഗം പരത്തുന്നവ എന്താണെന്നുമൊക്കെ ആളുകൾ തിരഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. മോശമില്ല. അടുത്തതായി തിരഞ്ഞത് ആരോഗ്യം എന്ന വാക്കായിരുന്നു.

ആരോഗ്യ വാർത്തയും, ആരോഗ്യ പ്രസംഗങ്ങളും, മലയാളത്തിൽ ആരോഗ്യവിഷയങ്ങളും കേൾക്കാൻ താല്പര്യമുള്ള ജനത. നല്ല കാര്യം. ഇനി മരുന്ന് എന്ന് തിരഞ്ഞ് നോക്കിയാലോ?

മരുന്ന് മാഫിയ, മരുന്ന് വില, മരുന്ന് പരീക്ഷണം എന്നിവയൊക്കെ ഒരു ശരാശരി ഓൺലൈൻ മലയാളിയെ വല്ലാതെ ആകുലപ്പെടുത്തുന്നുണ്ട് എന്നത് വ്യക്തമാണ്. ഇനി, ശരീരത്തെക്കുറിച്ച് മലയാളി എന്തറിയാനാണ് ആഗ്രഹിക്കുന്നത്?

റേസിസ്റ്റ് മലയാളി ഇവിടെ തലപൊക്കുന്നു. ശരീരം വെളുക്കുന്നതിനാണ് ഏറ്റവും ഡിമാൻ്റ്. നീളം വയ്ക്കാനും, തടിക്കാനും ശ്രമിക്കുന്നവരുണ്ട്. സ്ത്രീകളെക്കുറിച്ച് മലയാളി അറിയാൻ ശ്രമിക്കുന്നുണ്ടോ?

സ്ത്രീക്ക് സുരക്ഷയും, ശാക്തീകരണവുമൊക്കെ വേണ്ടത് തന്നെ, എന്നാലും മലയാളികൾക്ക് കൗതുകം സ്ത്രീകളുടെ സ്ഖലനം, വശീകരണം, ശുക്ലം, മനശാസ്ത്രം എന്നിവയിലാണ്.

ഗൂഗിളിനെ കൂടാതെ, ഞാൻ വിക്കിപീഡിയയിലും തിരഞ്ഞു. ആരോഗ്യത്തെയും, മനുഷ്യശരീരത്തെയും കുറിച്ചുള്ള വിക്കിപീഡിയ താളുകളിൽ 2018 വർഷത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട താളുകൾ ക്രമത്തിൽ കൊടുത്തിരിക്കുന്നു. (അവലംബം)

  1. സ്വയംഭോഗം
  2. ഔഷധ സസ്യങ്ങളുടെ പട്ടിക
  3. എലിപ്പനി
  4. എയ്ഡ്സ്
  5. യോനി
  6. കഞ്ചാവ്
  7. മഞ്ഞപ്പിത്തം
  8. ഡെങ്കിപ്പനി
  9. ക്ഷയം
  10. ലിംഗം

അടുത്തതായി ഈ ബ്ലോഗിൽ നിന്നുള്ള തിരച്ചിൽ പദങ്ങൾ തന്നെയാണ് ഞാൻ പഠനവിധേയമാക്കിയത്. ബ്ലോഗിനകത്തുള്ള സെർച്ച് ബാറിൽ തിരഞ്ഞ പദങ്ങൾ എനിക്ക് കാണാനാവും. ബ്ലോഗിലെ 2018-വർഷത്തിലെ ആരോഗ്യസംബന്ധമായ തിരച്ചിൽ പദങ്ങൾ മാത്രം ഇവിടെ കൊടുക്കുന്നു.

  1. പ്രസവശേഷം വയർ കുറയ്ക്കാൻ തുണി കെട്ടാമോ?
  2. വെള്ളപ്പാണ്ട് അനുഭവങ്ങൾ
  3. മൈലേജിന് ഉള്ള മരുന്ന്
  4. സാധനം പവർഫുൾ മെഡിസിൻ
  5. സിസേറിയൻ മൂത്രം ട്യൂബ്
  6. പത്തോളജി വിഭാഗം എന്തിന്റെ

അങ്ങനെ ഈ ആശാന് പ്രജകളുടെ ഇംഗിതങ്ങൾ ഏകദേശമൊക്കെ മനസിലായി വരുന്നുണ്ട്. പ്രജാവൽസലയായ ആശാൻ എന്നെങ്കിലും ഈ ലിസ്റ്റുകളിലുള്ള വിഷയങ്ങളെക്കുറിച്ചൊക്കെ എഴുതുന്നതായിരിക്കും. എല്ലാവർക്കും ശുഭദിനം.

ഈ സീരീസിലെ പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനിക വൈദ്യവും

14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

15. ഡോക്ടർമാർ ഓൺലൈനിൽ ഇടപെടുമ്പോൾ

പ്രശ്നവും, പ്രശ്നമില്ലായ്മയും ചില ന്യായവൈകല്യങ്ങളും

ലേഡി ഡോക്ടർ സീരീസ് ഞാൻ വിചാരിച്ചതിലുമധികം ജനപ്രിയമായി. വായിക്കുകയും, അഭിപ്രായം പറയുകയും ചെയ്ത എല്ലാവർക്കും നന്ദി. ഇത്തവണത്തെ പോസ്റ്റിൽ പ്രതിപാദിക്കുന്നത് ചില ന്യായവൈകല്യങ്ങളെക്കുറിച്ചും, അവ സ്ത്രീകളെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഏത് രീതിയിൽ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമാണ്. നമ്മൾ ജീവിതത്തിൽ സാധാരണഗതിയിൽ കാണാതെ പോകുകയോ, കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്ന കാര്യങ്ങളാണ് ഇവിടെ ഊന്നി പറഞ്ഞിരിക്കുന്നത്.

1. പ്രശ്നമില്ലായ്മയാണിവിടുത്തെ പ്രശ്നം

സ്ത്രീകൾക്കെതിരായ ഏതെങ്കിലും തരത്തിലുള്ള വിവേചനം നടക്കുന്നുണ്ട് എന്ന് ഒരാൾ ചൂണ്ടിക്കാട്ടുമ്പോൾ മറ്റുള്ളവർ ഈ പ്രശ്നത്തെ A) നിഷേധിക്കുകയോ B) അവഗണിക്കുകയോ C) നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് സാധാരണമാണ്. അതുകൊണ്ട്, വിവേചനം ഒരു പ്രശ്നം അല്ല എന്ന് വിചാരിക്കുന്ന ജനതയാണ് ശരിക്കും പറഞ്ഞാൽ ഏറ്റവും വലിയ പ്രശ്നം. പ്രശ്നം ഉണ്ട് എന്ന് സമ്മതിക്കൽ തന്നെ പ്രശ്നപരിഹാരത്തിലേക്കുള്ള വലിയ കാൽവെപ്പാണ്.

വിവേചനം സർവ്വസാധാരണമാണെന്നറിഞ്ഞിട്ടും എന്താണ് പലരും ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത്? പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ ആ പ്രശ്നത്തെ പരിഹരിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യേണ്ടി വരുമോ എന്ന ആധി പലർക്കുമുള്ളതാണ്. അവരെ സംബന്ധിച്ചിടത്തോളം, തങ്ങളെ കാര്യമായൊന്നും ബാധിക്കാത്തെ പ്രശ്നത്തെ പരിഹരിക്കാൻ ഊർജ്ജം ചിലവഴിക്കുന്നത് പ്രയാസമാണ്. അതുകൊണ്ട്, ഏറ്റവുമെളുപ്പം ഇവിടെ പ്രശ്നമൊന്നുമില്ല എന്നങ്ങ് ഒഴുക്കിൽ പറഞ്ഞ് പോകുന്നതാണ്. വേറെയും ചിലർക്ക്, പ്രശ്നമുണ്ടെന്ന് അംഗീകരിക്കൽ വലിയ കുറച്ചിലാണ്. ഇത് കൂടുതലായും കണ്ടുവരുന്നത് അധികാരശ്രേണിയിലെ ഉന്നതങ്ങളിൽ ഇരിക്കുന്നവരിലാണ്. തങ്ങളുടെ അധികാരപരിധിയിൽ പ്രശ്നമുണ്ടെന്ന് സമ്മതിച്ചാൽ, തങ്ങളുടെ ഭരണം പരാജയമായിരുന്നോ എന്ന് മറ്റുള്ളവർ ചിന്തിക്കുമോ എന്ന പേടി ഇവരെ അലട്ടും. അതുകൊണ്ട് പ്രശ്നം ഉന്നയിക്കുന്നവരുടെ ശബ്ദങ്ങൾ ഉയരാതിരിക്കാൻ ഇവർ പരമാവധി ശ്രമിക്കും. അധികവായനയ്ക്ക് : The No-Problem problem

2. അതല്ലല്ലോ എൻ്റെ പ്രശ്നം

വേറെയും ചിലരുണ്ട്. ഉദാഹരണത്തിന്, കോളേജ് യൂണിയനിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന് പറയുമ്പോൾ, ദേ കോളേജിലെ പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നുണ്ടല്ലോ, അത് സ്ത്രീ ശാക്തീകരണമല്ലേ എന്ന് പറയും. ഇങ്ങനെ, പരിഹാരം ആവശ്യമായിട്ടുള്ള പ്രശ്നത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി, മറ്റേതെങ്കിലും വിഷയം എടുത്തിടും. ഇത്തരക്കാർ ഒരുക്കുന്ന കുരുക്കിൽ വീണുപോകരുത്. യൂണിയനിൽ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതും, പെൺകുട്ടികൾ ബൈക്ക് ഓടിക്കുന്നതും വേറെ വേറെ വിഷയങ്ങളാണെന്നും, ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്ന് തിരിച്ച് പറയുന്ന പരിപാടിയുടെ പേര് വാട്ടെബൗട്ടിസം എന്നാണെന്നും പറഞ്ഞു കൊടുക്കുക.

3. പ്രശ്നം പുറത്തറിയുന്നത് നാണക്കേടല്ലേ, മോളേ

തങ്ങളുടെ സ്ഥാപനത്തിൽ സ്ത്രീകൾ വിവേചനം അനുഭവിക്കുന്നു എന്ന് മറ്റാരെങ്കിലും പറയുന്നത് ചില വ്യക്തികൾ വൈകാരികമായി എടുക്കും. വിവേചനം ഉണ്ട് എന്ന പറഞ്ഞവർ സ്ഥാപനത്തിൻ്റെ അന്തസ്സും പേരും കളങ്കപ്പെടുത്തുകയാണെന്നാണ് ഇവരുടെ ഭാഷ്യം. അതുകൊണ്ട് വിവേചനത്തെപ്പറ്റി മിണ്ടരുതത്രെ. വിവേചനം അനുഭവിച്ചവർ മുഖ്യധാരയിലേക്ക് വന്ന് പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ, “ഈ പ്രശ്നം നമുക്ക് പറഞ്ഞു തീർക്കാവുന്നതല്ലേ ഉള്ളൂ, ഇത് പുറത്തുള്ളവരെ അറിയിക്കുന്നതെന്തിനാണ്” എന്നൊക്കെയായിരിക്കും ഇവരുടെ ന്യായം. തൻ്റെ പ്രശ്നം ആരോട്, എപ്പോൾ, എവിടെവച്ച് പറയണം എന്നത് പൂർണ്ണമായും വിവേചനമനുഭവിച്ച സ്ത്രീയുടെ ചോയ്സ് ആണെന്നിരിക്കെയാണ് ഇവരുടെ സ്നേഹത്തിൽ ചാലിച്ചുള്ള ഉപദേശം. അതുകൊണ്ട് ഇത്തരക്കാരുടെ പ്രധാന ലക്ഷ്യം പ്രശ്നം പരിഹരിക്കലല്ല, പ്രശ്നം മൂടിവയ്ക്കലാണെന്നാണ് നമ്മൾ മനസിലാക്കേണ്ടത്. പണ്ടുകാലത്ത് റേപ്പ് നടന്നാലും, അഭിമാനക്ഷതം ഭയന്ന് പലരും പുറത്തുപറയാറുണ്ടായിരുന്നില്ല. അഭിമാനം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, അക്രമവും വിവേചനവും മൂടിവയ്ക്കാൻ ആരെങ്കിലും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവരെ വകവയ്ക്കാതിരിക്കുക.

അഭിമാനത്തിൻ്റെ പേരിൽ ചൂഷണം മറച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്നവർ ചിലപ്പോൾ ഒരു പടി കൂടി കടന്ന്, നിങ്ങളുടെ പ്രശ്നം പുറത്തറിയുന്നത് സ്ഥാപനത്തിലെ എല്ലാ സ്ത്രീകളുടെയും അഭിമാനപ്രശ്നമാണ് എന്ന രീതിയിൽ അവതരിപ്പിക്കും. അതോടെ, ഇവരുടെ അധികാരത്തിനോട് വിധേയത്വം കാണിക്കുന്ന എല്ലാവരും, സ്ത്രീകളടക്കം, നിങ്ങൾക്കെതിരാവും. സിസ്റ്റർ ജെസ്മി താനനുഭവിച്ച ചൂഷണങ്ങൾ തുറന്നു പറഞ്ഞപ്പോൾ സഭയിലെ പുരുഷന്മാർ മാത്രമല്ല, അത്രയും കാലം കൂടെ ജീവിച്ച കന്യാസ്ത്രീകൾ പോലും ഒരക്ഷരം മിണ്ടിയില്ല. ഇവർക്കൊക്കെ സ്ഥാപനത്തോടുള്ള ഭയം ഒരു വശത്തുണ്ടാകാം, മറുവശത്ത് ചൂഷണത്തെക്കുറിച്ച് തുറന്ന് പറഞ്ഞാൽ അഭിമാനക്ഷതം സംഭവിക്കുമോ എന്ന പേടിയും ഉണ്ടാവാം. പ്രശ്നമാണ് യഥാർത്ഥ നാണക്കെടെന്നും, പ്രശ്നം തുറന്ന് പറയുന്നത് നാണക്കെടല്ലെന്നും മലയാളിസമൂഹം അടുത്ത കാലത്തൊന്നു പഠിക്കും എന്ന് എനിക്ക് പ്രതീക്ഷയില്ല.

4. ഇതൊരു ഒറ്റപ്പെട്ട പ്രശ്നമാണ്

ഈ വാദവും അധികാരവർഗ്ഗത്തിലുള്ളവർ തന്നെയാണ് കൂടുതലായും എടുത്തിടുന്നത്. സ്ത്രീകളോടുള്ള വിവേചനവും, ചൂഷണവും ഒറ്റപ്പെട്ടതല്ലതന്നെ. പലപ്പോഴും, നിരന്തരമായ വിവേചനങ്ങൾക്ക് വിധേയരായശേഷം ഗതികേടുകൊണ്ടാവും അവസാനം സ്ത്രീകൾ പ്രതിഷേധത്തിനിറങ്ങുന്നത്. കാലാകാലങ്ങളായി നിലനിന്നിരുന്ന അനീതികൾ ഒക്കെ പുറത്തറിയുമ്പോൾ മാത്രം അവയെ ഒറ്റപ്പെട്ട സംഭവങ്ങളായി തള്ളിക്കളയുന്നത് യാഥാർത്ഥ്യത്തെ നിരസിക്കുന്നതിന് തുല്യമാണ്. ഇനി നടന്നത് ഒറ്റപ്പെട്ട സംഭവം തന്നെയാണെങ്കിൽ പോലും, ചൂഷണത്തിന് വിധേയയായ സ്ത്രീക്ക് നീതി ലഭിക്കേണ്ടതുണ്ട് എന്നതിൽ തർക്കമില്ലല്ലോ.

5. ഇത് പ്രശ്നമല്ലെന്ന് ഭാര്യ പറഞ്ഞിട്ടുണ്ട്

ഒരു സ്ത്രീ ഉന്നയിക്കുന്ന പ്രശ്നത്തെ പ്രശ്നമല്ലാതാക്കിത്തീർക്കാൻ, അതേ പ്രശ്നം മറ്റൊരു സ്ത്രീക്ക് പ്രശ്നമേ അല്ല എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരുണ്ട്. സ്ത്രീവിരുദ്ധമായ തമാശകൾ ആവോളം പറയുന്ന ഒരു സുഹൃത്തുണ്ട്. ഇതിൻ്റെ പേരിൽ ചോദ്യം ചെയ്താൽ അദ്ദേഹം പറയുന്ന ന്യായം, “എൻ്റെ ഭാര്യയും, പെൺമക്കളും ഇതേ തമാശ ആസ്വദിക്കുന്നുണ്ടല്ലോ, പക്ഷെ മറ്റ് സ്ത്രീകൾ എന്തിനാണ് ഇതിൽ പ്രശ്നം കാണുന്നത്” എന്നാണ്. ചിലപ്പോൾ ഇദ്ദേഹത്തിൻ്റെ ഭാര്യയ്ക്കും സ്ത്രീവിരുദ്ധത ഉള്ളതുകൊണ്ടാവാം അവർക്ക് തമാശ ആസ്വദിക്കാൻ പറ്റിയത്. അല്ലെങ്കിൽ ഭർത്താവിനോടുള്ള വിധേയത്വം കൊണ്ട് തമാശ ആസ്വദിക്കുന്നതായി ഭാവിച്ചതാവാം. ഇവിടെ മനസിലാക്കേണ്ടത്, ചില സ്ത്രീകൾ കയ്യടിച്ച് പാസാക്കിയതുകൊണ്ട് മാത്രം സ്ത്രീവിരുദ്ധത സ്ത്രീവിരുദ്ധതയല്ലാതാവുന്നില്ല. എല്ലാ സ്ത്രീകൾക്കും ഒരേ അനുഭവങ്ങളുമല്ല. ചില സ്ത്രീകൾക്ക് ചില അനുഭവങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് തോന്നിയേക്കാം, അതേ അനുഭവങ്ങൾ മറ്റ് ചില സ്ത്രീകൾക്ക് സ്ത്രീവിരുദ്ധമാണെന്ന് തോന്നണം എന്നില്ല. സ്ത്രീവിരുദ്ധതയുടെ തോത് സ്കെയിലുകൊണ്ട് അളന്ന് താരതമ്യപ്പെടുത്താനും കഴിയില്ല.

6. പ്രശ്നം സ്വയം പരിഹരിച്ചുകൂടായിരുന്നോ?

പ്രശ്നപരിഹാരത്തിന് മറ്റൊരാളുടെ സഹായം തേടുമ്പോൾ കേൾക്കേണ്ടി വരുന്ന ചോദ്യമാണിത്. ഒരു പുരുഷൻ ഒരു സ്ത്രീയുടെ മുഖത്തടിച്ചു. പുരുഷനെതിരെ പരാതിയുമായി വന്ന സ്ത്രീയോട് അധികാരികൾ ചോദിക്കുന്ന ചോദ്യമാണ്, “നിനക്ക് അപ്പോൾ തന്നെ തിരിച്ചടിച്ചു കൂടായിരുന്നോ”, എന്ന്. അപ്പോഴത്തെ മാനസികാവസ്ഥ കാരണമോ, തിരിച്ചടിച്ചാൽ കൂടുതൽ ആക്രമണം ഉണ്ടാകുമെന്ന് ഭയന്നോ, അടിപിടി തൻ്റെ സംസ്കാരത്തിനു ചേർന്നതല്ലെന്ന് ഓർത്തുകൊണ്ടോ ഒക്കെയാവണം ആ സ്ത്രീ അപ്പോൾ തിരിച്ച് അടിക്കാൻ തുനിയാത്തത്. കൂടാതെ, ഒരു നിയമലംഘനത്തിന് പകരം ചോദിക്കുന്നത് മറ്റൊരു നിയമലംഘനം നടത്തിക്കൊണ്ടല്ല. ഒരു പ്രായപൂർത്തിയായ വ്യക്തി സഹായം ചോദിക്കുന്നത്, അവർക്ക് ആ പ്രശ്നം സ്വയം പരിഹരിക്കാൻ കഴിയാത്തതുകൊണ്ടാണെന്ന് അനുമാനിച്ച്, പ്രശ്നപരിഹാരത്തിന് വേണ്ടത് ചെയ്തുകൊടുക്കുകയാണ് ചുറ്റുമുള്ളവർ ചെയ്യേണ്ടത്.

7. അവൾ സ്ഥിരം പ്രശ്നക്കാരിയാണ്

വിവേചനവും ചൂഷണവും തുറന്നു പറയുന്നവരെയും, അതിനെതിരെ പ്രതികരിക്കുന്നവരെയും “സ്ഥിരം പ്രശ്നക്കാരി” ആയിട്ടാണ് ചുറ്റുമുള്ളവർ വിലയിരുത്താറ്. മോഷണമോ, പിടിച്ചുപറിയോ നടത്തിയവർക്ക് പോലും ഇത്രയ്ക്കധികം ദുഷ്പേര് ഉണ്ടാകുമോ എന്ന് സംശയമാണ്. “പ്രശ്നക്കാരി”കളെ എങ്ങനെയെങ്കിലും അകറ്റി നിർത്താനോ, അവരെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കാനോ ആണ് പുരുഷാധിപത്യസമൂഹം കിണിഞ്ഞ് പരിശ്രമിക്കുന്നത്. തന്നെ പ്രശ്നക്കാരിയായി നാട്ടുകാർ ചിത്രീകരിക്കുന്നതൊന്നും വകവയ്ക്കാതെ, തൻ്റെയും ചുറ്റുമുള്ളവരുടെയും പ്രശ്നങ്ങൾ ധൈര്യത്തോടെ പുറത്തു പറയുന്ന സ്ത്രീകളാണ് എൻ്റെ ഹീറോസ്. കൂടുതൽ സ്ത്രീകൾ വിവേചനത്തിനെതിരായി സംസാരിക്കാൻ ധൈര്യം കാണിക്കുന്നു എന്നതു തന്നെ വളരെ സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. പ്രശ്നം തുറന്ന് പറയുന്നവരോട് യാതൊരു മുൻവിധിയും കാണിക്കാതെ, പ്രശ്നത്തിൻ്റെ ആഴം മനസിലാക്കി, പരിഹാരപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരിലേ നമുക്ക് പ്രതീക്ഷയ്ക്ക് വകയുള്ളൂ.

അധികവായനയ്ക്ക്: ഗീക്ക് ഫെമിനിസം വിക്കിയിലെ Excuses for sexists incidents എന്ന കാറ്റഗറി കാണുക.

മലയാളം സിനിമകളിലെ പ്രശസ്ത സംഭാഷണശകലങ്ങൾ

മലയാളസിനിമയിലെ പ്രശസ്തമായ സംഭാഷണശകലങ്ങൾ ശേഖരിക്കുന്നതിനായി ഫേസ്ബുക്കിൽ ആരംഭിച്ച ഒരു ക്രൗഡ്സോഴ്സിങിന് വളരെ നല്ല പ്രതികരണങ്ങളാണുണ്ടായത്. ഇതിലൂടെ ശേഖരിച്ച 200-ലധികം സംഭാഷണശകലങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു. ഈ വിവരസഞ്ചയം മുഴുവൻ പബ്ലിക് ഡൊമൈനിൽ ആയതുകൊണ്ട് ആർക്കും ഇവ സ്വതന്ത്രമായി പകർത്തുകയും, തിരുത്തുകയും ആവാം. ഈ സംരംഭത്തിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. ഈ ലിങ്കിൽ ചെന്ന് പുതിയ സംഭാഷണശകലങ്ങൾ ചേർക്കുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ആവാം. മലയാളഭാഷയെക്കുറിച്ചും, സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ താല്പര്യമൂള്ളവർക്ക് ഈ സഞ്ചയം ഉപകാരപ്രദമായിരിക്കും.

സംഭാഷണശകലംസിനിമകഥാപാത്രത്തിൻ്റെ പേര്
എന്റെ തല… എന്റെ ഫുൾ ഫിഗർ .. എന്റെ തല… എന്റെ ഫുൾ ഫിഗർ .. ഉദയനാണ് താരം സരോജ് കുമാർ
പാർട്ടി അല്ലല്ലോ നെട്ടൂരാനേ , പാർട്ടിക്കാരല്ലേ പറയുന്നത്ലാൽ സലാംDK ആന്റണി
തളിയാനേ പനി നീര്ഗോഡ് ഫാദര്‍അച്ഛമ്മ
കയറി വാടാ മക്കളേ….ഗോഡ് ഫാദര്‍അഞ്ഞൂറാന്‍
Sex is not a promiseമായാനദിഅപര്‍ണ്ണ
എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ്സ്‌ ധരിക്കുന്നവരെ ഇഷ്ടമല്ലേ.? ഡോണ്ട് ദേ ലൈക്?ഇൻ ഹരിഹർ നഗർഅപ്പുക്കുട്ടൻ
ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ!യോദ്ധഅപ്പുക്കുട്ടൻ
കലങ്ങിയില്ലയോദ്ധഅപ്പുക്കുട്ടൻ
അശോകനു ക്ഷീണമാവാം യോദ്ധാഅപ്പുക്കുട്ടന്റെ അമ്മ
കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾഅഴകിയ രാവണൻഅംബുജാക്ഷൻ
എനിക്കറിയാം ഇവന്‍റെ അച്ഛന്റെ പേര് പീതാംബരന്‍ എന്നല്ലേ?മിന്നാരംഅയ്യര്‍
ഉണ്ണി മധുരം…പവിത്രംഇന്നസൻ്റ്
ഈ അളിഞ്ഞ സാധനത്തേയാണോ ഞാന്‍ അളിയാന്നു വിളിക്കേണ്ടത്?തിളക്കംഉണ്ണി
ആടിക്കോള്ളൂ, കുട്ടി വെളുക്കണവരെ ആടിക്കൊള്ളൂ… മണിചിത്രത്താഴ്ഉണ്ണിത്താന്‍
താക്കൊലെടുക്കാതരുണോദയത്തില്‍..മണിച്ചിത്രത്താഴ്ഉണ്ണിത്താന്‍
മേക്കപ്പിനൊക്കെ ഒരു പരിധി ഇല്ലേഉദയനാണ് താരംഉദയന്‍
എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ.. എനിയ്ക്ക തോർമ്മയില്ലകിലുക്കംകിട്ടുണ്ണി
ഞാൻ എന്നെത്തന്നെ വിളിക്കുന്നത് ബിമൽ കുമാർ എന്നാണ്കുഞ്ഞിക്കൂനൻകുഞ്ഞന്‍
നമ്മടെ ക്രോസിനാദിവടകം റെഡി ആയോ?കിന്നരിപ്പുഴയോരംകുഞ്ഞികൃഷ്ണന്‍
അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻസന്ദേശംകുമാരൻ പിള്ള
ഇതല്ല ഇതിന്റപ്പുറം ചാടിക്കടന്നവനാണീ കെ.കെ.ജോസഫ് (ജോസപ്പ്)..വിയറ്റ്നാം കോളനികെ.കെ.ജോസഫ്
അയ്യേ, ഇവനാണോ പരിഷ്കാരി?കോട്ടയം കുഞ്ഞച്ചൻകോട്ടയം കുഞ്ഞച്ചൻ
ഇത്ര ചീപ്പായിരുന്നോ ആർട്ടിസ്റ്റ് ബേബിമഹേഷിൻ്റെ പ്രതികാരംക്രിസ്പിൻ
ശ്വാസകോശം വന്നോ?മഹേഷിൻ്റെ പ്രതികാരംക്രിസ്പിൻ
വിടമാട്ടെ!മണിച്ചിത്രത്താഴ്ഗംഗ
വയനാട്.. താമരശ്ശേരി ചുരം…ഇമ്മളെ താമരശ്ശേരി ചുരം ന്നുടി.പി ബലഗോപാലൻ എം.എചന്ദ്രൻ കുട്ടി
ടാസ്കി വിളിയെടാ, ടാസ്കിതേന്മാവിൻ കൊമ്പത്ത്ചേക്കുട്ടി
താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്.തേന്മാവിൻ കൊമ്പത്ത്ചേക്കുട്ടി
കൊഴപ്പായോ? കൊഴപ്പാവും ന്നാ തോന്നുന്നെഗോഡ് ഫാദർജഗദീഷ് മുകേഷ്
മ്മക്ക് ഒരു നാരങ്ങവെള്ളം കുടിച്ചാലോതൂവാനത്തുമ്പികള്‍ജയകൃഷ്ണന്‍
വേലക്കാരിയാണെങ്കിലും നീ എൻ മോഹവല്ലിമേലേപ്പറമ്പിൽ ആണ്വീട്ജയകൃഷ്ണൻ
എവിടെ യായിരുന്നു ഇത്ര കാലം‌?ഇന്ത്യൻ റുപ്പീജയപ്രകാശ്
എനിക്ക് ഒരു പെങ്ങൾ ഉണ്ടായിരുന്നേ ദേ ഇവനേ ഞാൻ കെട്ടിച്ചു കൊടുക്കൂമായാവിജയിൽ സൂപ്രണ്ട് (കൊച്ചിൻ ഹനീഫ)
നീ വലിയവനാണെന്ന് കരുതി ഞാൻ ചെറിയവനാകുന്നില്ലകൃഷ്ണനും രാധയുംജോൺ
ഇത്രയ്ക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസിലായില്ലേടാ ജാഡ തെണ്ടീചതിക്കാത്ത ചന്തു ഡാൻസ് മാസ്റ്റർ വിക്രം
കര്‍ണന്‍,നെപ്പോളിയന്‍,ഭഗത് സിംഗ്.. ഇവര്‍ മൂന്നു പേരുമാണ് എന്നുമെന്റെ ഹീറോസ്.. You see the irony..dont you?!!7th ഡേഡേവിഡ്
ആരും സഞ്ചരിക്കാത്ത വഴികളിൽ ഞാൻ സഞ്ചരിക്കും ഒരു ഭ്രാന്തനെ പോലെമണിച്ചിത്രത്താഴ്ഡോ. സണ്ണി
ഇതാണോ നീ പറഞ്ഞ ആ വട്ടൻ?മണിച്ചിത്രത്താഴ്ഡോ. സണ്ണി
വിജയാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാത്തത്?നാടോടിക്കാറ്റ്ദാസൻ
ഊഷ്മളത…!!ഓം ശാന്തി ഓശാനപൂജ
തളരരുത് രാമങ്കുട്ടീ, തളരരൂത്കല്യാണരാമൻ പ്യാരി
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്സന്ദേശംപ്രഭാകരൻ
കുട്ടി ചിലപ്പോൾ വെടിയുണ്ടകളെ നേരിടേണ്ടി വന്നേക്കാം, അപ്പോൾ വിരിമാറ് കാണിച്ചുകൊടുക്കേണ്ടി വരുംസന്ദേശംപ്രഭാകരൻ
സുലൈമാനി കുടിച്ചവര്‍കാല്ലേ അതിന്‍റെ രുചി അറിയൂ…!ഉസ്താദ് ഹോട്ടല്‍ഫൈസി
Maybe we are poor. coolies… trolley pullers .But we are not beggars!അങ്ങാടിബാബു
ഞാനേ കണ്ടോള്ളൂ… ഞാന്‍ മാത്രേ കണ്ടോള്ളൂനന്ദനംബാലാമണി
ചേട്ടന് ഇതിനെപ്പറ്റി വലിയ ഐഡിയ ഒന്നും ഇല്ലല്ലേമഹേഷിൻ്റെ പ്രതികാരംബിൻസി
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം, പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാബിഗ് ബിബിലാൽ
മഹേഷേ, ഗിരീഷെ, സുരേഷേ..മഹേഷിന്റെ പ്രതികാരംബെബിച്ചായന്‍
വട്ടല്ല…. വട്ടല്ല…!!മഹേഷിന്റെ പ്രതികാരംബേബീച്ചായന്‍
ഇതൊക്കെ എല്ലാരും അറിഞ്ഞിട്ടാണോടീ ചെയ്യുന്നത്ഓം ശാന്തി ഓശാനമത്തായി ഡോക്ടര്‍
ഉർവ്വശി തിയേറ്റർ കിടക്കേണ്ടിടത്ത് ഉറുമീസ് തമ്പാൻ ആണല്ലോ റാംജി റാവു സ്പീക്കിങ് മത്തായിച്ചേട്ടൻ
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കാതെടാ പുല്ലേഇൻ ഹരിഹർ നഗർമഹാദേവൻ
ലേലു അല്ലു, ലേലു അല്ലൂ, അഴിച്ച് വിടൂതേന്മാവിൻ കൊമ്പത്ത്മാണിക്യൻ
നീ എറങ്ങലൂ, ഞാന്‍ കേറലൂകൃഷ്ണഗുടിയില്‍ ഒരു പ്രണയകാലത്ത്മീനാക്ഷി
നന്ദി മാത്രമേ ഉള്ളൂ അല്ലേ?മീശ മാധവൻമുകുന്ദനുണ്ണി
കാണാൻ ഒരു ലുക്കില്ലാ എന്നേ ഉള്ളൂ, ഭയങ്കര ബുദ്ധിയാമീശ മാധവൻമുകുന്ദനുണ്ണി
ഞങ്ങള് ച്വോറാന് തിന്നണത്‌.. അതോണ്ട് ഞങ്ങക്ക് ഹിന്ദി അറിയാനും പാടില്ലപഞ്ചാബി ഹൌസ്രമണൻ
തീരുമ്പോ തീരുമ്പോ പണി തരാന്‍ ഞാനെന്താ കുപ്പീന്നിറക്കിവിട്ട ഭൂതമോ?പഞ്ചാബി ഹൌസ്രമണൻ
എനിക്ക് ഈ പണി അറിയുകയേ ഇല്ല, പക്ഷെ ഇവന് നന്നായി അറിയാംപഞ്ചാബി ഹൗസ്രമണൻ
അതായത് ഉത്തമാപഞ്ചാബി ഹൗസ്രമണൻ
മുതലാളി…. ചങ്ക് ചക ചാകാപഞ്ചാബി ഹൗസ്രമണൻ
ഒരു പ്രത്യേക തരം ജീവിതം അണല്ലേ???ഗോളാന്തരവാർത്തരമേശൻ നായർ, ദാസൻ
എല്ലാത്തിനും അതിൻ്റേതായ സമയമുണ്ട് വിജയാനാടോടിക്കാറ്റ് രാംദാസ്
ഏതു കമ്പനീലെ യന്ത്രാ??മീശമാധവന്‍രുഗ്മിണി
അശോകനു ക്ഷീണം ആവാംയോദ്ധവസുമതി
ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടേചിന്താവിഷ്ടയായ ശ്യാമളവിജയൻ
ഞാന്‍ ഒരു സീസണല്‍ ഭക്തന്‍ ആകണമെന്നാണോ അച്ഛന്‍ പറയുന്നത്?ചിന്താവിഷ്ടയായ ശ്യാമളവിജയന്‍
വേദനിക്കുന്ന കോടീശ്വരൻഅഴകിയ രാവണൻശങ്കർദാസ്
അയ്യോ അച്ഛാ പോകല്ലേചിന്താവിഷ്ടയായ ശ്യാമളശ്യാമളയുടെ മക്കൾ
എന്‍റെ തല.., എന്‍റെ ഫുള്‍ ഫിഗര്‍… അങ്ങനെ അങ്ങനെ അങ്ങനെ..ഉദയനാണ് താരംസരോജ് കുമാര്‍
ഇപ്പോ… ശെരിയാക്കി തരാം ശരിയാക്കിത്തരാംവെള്ളാനകളുടെ നാട്സുലൈമാൻ
അളിയൻ ഈ വീട്ടിൽ ഹലുവ കൊണ്ടുവരരുത്മിഥുനംസേതുമാധവൻ കുറുപ്പ്
എന്നെയൊന്ന് കെട്ടിപ്പിടിച്ചു കരഞ്ഞാത്തീരാവുന്ന പ്രശ്നമേ ഇപ്പൊ നിനക്കുള്ളൂ.മഹേഷിന്റെ പ്രതികാരംസൗമ്യയുടെ അമ്മ
നീയൊക്കെ എന്തിനാാ.. പഠിക്കുന്നത്?ഗോഡ്ഫാദർസ്വാമിനാഥൻ
അസ്തഗ്ഫിറുള്ളാ..KL10 പത്ത്
സാധനം കയ്യിലുണ്ടോ?അക്കരെ അക്കരെ അക്കരെ
തിമോത്തി അല്‍ബാനി…അക്കരെ നിന്നൊരു മാരന്‍
നമുക്ക് ചോയ്ച്ച് ചോയ്ച്ച് പോകാംഅയാൾ കഥയെഴുതുകയാണ്
ദേവന്മാർക്കു പോലും അറിയില്ല, സ്ത്രീയുടെ മനസിലെ രഹസ്യങ്ങൾ. പിന്നെയാണോ മനുഷ്യർക്ക്?അരികെ
തോമസുകുട്ടീ വിട്ടോടാഇൻ ഹരിഹർ നഗർ
കാക്ക തൂറീന്നാ തോന്നുന്നത്ഇൻ ഹരിഹർ നഗർ
ഓവർ ആക്റ്റ് ചെയ്ത് ചളമാക്കല്ലേടാ പുല്ലേഇൻ ഹരിഹർനഗർ
ഊ…… ജ്വലമായിരുന്നു പ്രകടനംഇരുപതാം നൂറ്റാണ്ട്
ഇരവഞ്ഞിപ്പുഴ അറബിക്കടലിനുള്ളതാണെങ്കിൽ കാഞ്ചന മൊയ്തീനുള്ളതാഎന്നു നിൻ്റെ മൊയ്ദീൻ
കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യാ..?ഒടിയൻ
ചന്തുവിനെ തോൽപ്പിക്കാൻ ആവില്ല മക്കളേഒരു വടക്കന്‍ വീരഗാഥ
ഓർമ്മയുണ്ടോ ഈ മുഖംകമ്മീഷ്ണർ
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർകല്യാണരാമന്‍
അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തേ…കല്യാണരാമൻ
Melcowകല്യാണരാമൻ
കത്തി താഴെ ഇടെടാ!കിരീടം
മുഛേ ഹിന്ദി മാലൂം..mmm..കിലുക്കം
വെൽക്കം റ്റു ഊട്ടി, നൈസ് റ്റു മീറ്റ് യൂകിലുക്കം
കിട്ടിയാൽ ഊട്ടി, കിട്ടിയില്ലെങ്കിൽ ചട്ടികിലുക്കം
വട്ടാണല്ലേ?കിലുക്കം
അടിച്ചു മോളേ!!!!കിലുക്കം
ഉം..കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഒരുപാട് കേട്ടിട്ടുണ്ട്കിലുക്കം
അപ്പോ, ശരിക്കും ഭ്രാന്താണല്ലേ?കിലുക്കം
മ..മ..മ മത്തങ്ങാത്തലയാകിലുക്കം
എച്ചി എന്നും എച്ചി തന്നടേകിലുക്കം
പൊരിച്ച കോഴീൻ്റെ മണംകിലുക്കം
ജ്യോതിയും വന്നില്ല, കുന്തവും വന്നില്ലകിലുക്കം
പോയി കിടന്നു ഉറങ്ങു പെണ്ണെ കിലുക്കം
ഞാന്‍ എന്‍റെ… സ്വന്തം കാറില്‍ വരുംകിലുക്കം
ആന ഇവളെക്കണ്ട് ഓടിക്കാണുംകിലുക്കം
മുദ്ര ശ്രദ്ധിക്കണം മുദ്രചതിക്കാത്ത ചന്തു
അതെന്താടോ താൻ ഒരർത്ഥം വച്ച് സംസാരിക്കുന്നേ?ചന്ദ്രലേഖ
റോസിക്ക് എന്നെ ഇഷ്ടമില്ലെങ്കിൽ റോസി ഇവിടെന്ന് പൊയ്ക്കോചാന്ത് പൊട്ട്
എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ?.. ഇല്ലല്ലേ?ചിത്രം
ക്യാമറയും കൂടെ ചാടട്ടെചിന്താവിഷ്ടയായ ശ്യാമള
ഞാൻ ഈ പോളിടെക്നിക്കിൽ ഒന്നും പോയിട്ടില്ലതലയണമന്ത്രം
നീ പോ മോനേ ദിനേശാനരസിംഹം
എന്തോ ഇഷ്ട്ടമാണ് ആളുകൾക്കെന്നെനരസിംഹം
അങ്ങനെ പവനായി ശവമായിനാടോടിക്കാറ്റ്
ഗഫൂർ കാ ദോസ്ത്നാടോടിക്കാറ്റ്
പെട്ടെന്ന് തീർത്താൽ ഉടനേ അടുത്ത പണി തരാംപഞ്ചാബി ഹൗസ്
ആരും ഇല്ലെടാ ഇവിടെ എനിക്കൊന്ന് സംസാരിക്കാൻപഞ്ചാബി ഹൗസ്
ജബാ ജബാപഞ്ചാബി ഹൗസ്
ചെറിയവട കൊടുത്ത് വലിയ വട വാങ്ങി.പാണ്ടിപ്പട
പകച്ചു പോയെൻ്റെ ബാല്യംപ്രേമം
ജാവ സിമ്പിളും പവർഫുളും ആണ്പ്രേമം
നീ എവിടെന്ന് വന്നെടാ മരഭൂതമേപ്രേമം
എൻ്റെ ഐഡിയ ആയിപ്പോയി, നിൻ്റെ ആയിരുന്നെങ്കിൽ കൊന്നേനെമഹേഷിൻ്റെ പ്രതികാരം
ചേട്ടൻ സൂപ്പറാമഹേഷിൻ്റെ പ്രതികാരം
കുങ്ഫൂ ഒക്കെ കോമഡി അല്ലേ ചേട്ടാമഹേഷിൻ്റെ പ്രതികാരം
How many kilometers from Miami beach to Washington DC?മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു
നീ പൊന്നപ്പനല്ലെടാ, തങ്കപ്പൻ!മാന്നാര്‍ മത്തായി സ്പീകിങ്ങ്
ജപ്പാനിൽ അച്ഛനെ അളിയൻ എന്നാണ് വിളിക്കുന്നെ. താൻ തൻ്റെ അച്ഛനെ അളിയൻ എന്നാണോ വിളിക്കുന്നേ?മിന്നാരം
കുഞ്ഞിന്‍റെ പേര് മല…മിന്നാരം
ബിരിയാണീടെ ഭ..മിന്നാരം
ഞാനല്ല, എൻ്റെ ഗർഭം ഇങ്ങനല്ലമേലേപ്പറമ്പിൽ ആണ്വീട്
പാൻ്റ്, പാൻ്റ്…മേലേപ്പറമ്പിൽ ആണ്വീട്
നാളെ കാവിലെ പാട്ട് മത്സരത്തിന് കാണാംയോദ്ധാ
കാവിലെ പാട്ടു മത്സരത്തിനു കാണാം യോദ്ധാ
കുട്ടി മാമ ഞാൻ ഞെട്ടി മാമയോദ്ധാ?
ബീഡി ഉണ്ടോ സഖാവേ, ഒരു തീപ്പെട്ടി എടുക്കാൻലാൽ സലാം
ഇപ്പ ശര്യാക്കിത്തരാ..വെള്ളാനകളുടെ നാട്
അത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ് , എന്നെ മാത്രം ഉദ്ദേശിച്ചാണ്സി.ഐ.ഡി മൂസ
മലയാളമറിയാത്ത ഇവന് എങ്ങനെ ഇംഗ്ലിഷ് അറിയാനാ..സുഡാനി ഫ്രം നൈജീരിയ
എനിക്കും സിയാദിനുമൊക്കെ കോച്ച് ആയിരിക്കാനാകും വിധിസുഡാനി ഫ്രം നൈജീരിയ
അവനവൻ്റെ ജട്ടി അവനവൻ തന്നെ അലക്കണം എന്ന് ഗാന്ധിജി പഠിപ്പിച്ചിട്ടുണ്ട്.സ്വപ്നക്കൂട്
ഗുപ്തന് ചൂടുള്ള ചായ ഊതി ഊതി കുടുക്കുന്നതായിരുന്നു ഇഷ്ടംഹരികൃഷ്ണൻസ്
കമ്പിളി പൊതപ്പ്..കമ്പിളി പൊതപ്പ്റാംജി റാവു സ്പീക്കിങ്
വേണമെങ്കിൽ അര മണിക്കൂർ മുൻപേ പുറപ്പെടാംറാംജി റാവു സ്പീക്കിങ്
എച്ചൂസ് മീ, ഏതു കോളേജിലാ
കാവിലമ്മേ..ശക്തി തരൂ
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
ജസ്റ്റ് റിമമ്പർ ദാറ്റ്
ഹോട്ടലാണെന്ന് വിചാരിച്ച് ബാർബർ ഷോപ്പിൽ കയറിയ ആൾ
My phone number is double-two double-five
ചിലപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ
ഞാൻ മാത്രമല്ല, ഇവനും ഉണ്ടാർന്നു
തട്ടത്തിൻ മറയത്താണല്ലേ
ചില നേരത്തെ സ്വഭാവം കണ്ടാൽ എടുത്ത് കിണറ്റിലിടാൻ തോന്നും
ഊഹുഹുഹുഹുഹു…
എന്തോന്നാടേ ഇത്?
പ്ലീസ്..ഉപദ്രവിക്കരുത്
ഡോണ്ടു.. ഡോണ്ടു..
ഇവൾ നമ്മളെക്കാൽ തറയാടാ
എൻ്റെ സിവനേ
എന്താടോ വാര്യരേ ഞാൻ നന്നാവാത്തെ?
വെറൂതേ വീട്ടുകാരെ പറയിപ്പിക്കാൻ
ഇത് കൊള്ളാലോടാ സംഭവം..എങ്ങനെ ഒപ്പിച്ചെടുത്തു
ലേശം ഉളുപ്പ്..
ഭീകരണാണവൻ..കൊടും ഭീകരൻ
മുണ്ടല്ലെടാ ഹമുക്കേ
ഇതിലും വലുത് എന്തോ വരാനുണ്ടായിരുന്നതാ
ഹെൻ്റെ പൊന്നോ…
എഴീച്ചു പോടേ..
നീ പണ്ടാര ഗ്ലാമറായല്ലോ മച്ചാനേ
താനാരുവാ
എൻ്റമ്മേ ഞാനീ പത്രക്കാരെക്കൊണ്ട് തോറ്റൂ
വിശാലഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു
പുരുഷു എന്നെ അനുഗ്രഹിക്കണം
നീ പൊന്നപ്പനല്ലടാ തങ്കപ്പൻ!
എടാ ദാസാ, ഏതാ ഈ അലവലാതി?
എനിക്ക് എഴുതാനല്ലേ അറിയൂ സർ, വായിക്കാൻ അറിയില്ലല്ലോ
സുലൈമാനി ഒരു വികാരമാണ്
വിവരമില്ലാത്തവൻ ആണെങ്കിലും സത്യമേ പറയൂ
താക്കോൽ വച്ചത് മരുന്ന് കുപ്പീല്
കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി
സവാരി ഗിരി ഗിരി
കുന്നംകുളം മാപ്പ്
ഈ ഉപകാരം ഞാൻ മറന്നാലും മരിക്കില്ല
അവരുടെ ആവശ്യം തനിക്കനാവശ്യമായിരിക്കും
നീയും കലക്കുവാണോ ഗൊച്ചുഗള്ളീ..
ഇവൾ സംഘഗാനം വരെ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.
ഇതൊക്കെ എന്ത്?
നാളെമുതൽ, ഇതാ ഇന്നുമുതൽ. ഇതാ ഇന്നുമുതൽ ഇതാ നാളെമുതൽ
ദൈവമേ, മിന്നിച്ചേക്കണേ..
ഇങ്ങനെ സംസ്കാരല്ലാതെ പെരുമാറാൻ കുട്ടിയെ ആരാ പഠിപ്പിച്ചേ?
എന്നെ തളർത്താനുള്ള സൈക്കോളജിക്കൽ മൂവ്..
കൈകാലില്ലാത്തവനാണേ..എന്തെങ്കിലും തരണേ..ഹമ്മോ, ഹമ്മോ, ഹമ്മഹമ്മഹമ്മോ
തിരക്കഥ വേണോ തിരക്കഥ…!
അത് മനസിലാക്കാനുള്ള സെൻസ് ഉണ്ടായിരിക്കണം, സെൻസിബിളിറ്റി ഉണ്ടായിരിക്കണം
നേരാ തിരുമേനീ, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല
അരെ വാാാാ..
ഇതൊക്കെ എന്ത്!
അപ്പോഴേ എനിക്ക് തോന്നി ടമാർ പടാർ
ഞാനൊരു വികാ…… ര ജീവിയാണ്

വോട്ട് ചെയ്യുന്നവരോട് പറയാനുള്ളത്

​കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇലക്ഷൻ നടക്കുന്നു. ഇവിടെ പഠിക്കുന്നവരിൽ പകുതിയിൽ അധികവും പെൺകുട്ടികളാണ്, എങ്കിലും ഇലക്ഷനിൽ സ്ത്രീകൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് മാത്രം പെൺകുട്ടികൾ ഒതുങ്ങിപ്പോകുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ബാക്കി സീറ്റുകൾ ആൺകുട്ടികളാണ് കാലാകാലമായി കയ്യടക്കി വച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ, ആൺകുട്ടികൾ എടുത്ത തീരുമാനത്തിനെ അംഗീകരിക്കുക എന്നതിലുപരി സ്വയം സർഗാത്മകമായ ഒന്നും ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക് സാധിക്കാതെ പോകുന്നുണ്ടായിരുന്നു. ഞാൻ പഠിച്ചിരുന്ന കാലത്ത് മെൻസ് ഹോസ്റ്റലിൽ യോഗം കൂടി ഉണ്ടാക്കുന്ന തീരുമാനങ്ങൾ ക്ലാസിൽ നേരേ വന്ന് പറയുകയായിരുന്നു പതിവ്. പെൺകുട്ടികളുടെ അഭിപ്രായം മാനിക്കണമെന്നോ, അവർക്ക് അഭിപ്രായം ഉണ്ടെന്ന് തന്നെയോ അംഗീകരിക്കപ്പെട്ടിരുന്നില്ല. കോളേജിൽ പെൺകുട്ടികൾ അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ മുഖ്യധാരാ ചർച്ചകളിലേക്ക് വന്നിരുന്നില്ല. റാഗിങ് എന്ന പേരിലെ പ്രണയാഭ്യർത്ഥനകൾ, രാത്രി ഡ്യൂട്ടിക്ക് ഇറങ്ങുന്ന പെൺകുട്ടികൾക്ക് നേരിടേണ്ടി വരുന്ന ഉപദ്രവം, ആൺ-പെൺ ഡ്യൂട്ടി റൂമുകൾ തമ്മിലുള്ള സൗകര്യവ്യത്യാസം, ലേഡീസ് ഹോസ്റ്റലിലെ ഷോമാൻ ശല്യം, പെൺകുട്ടികൾക്ക് മാത്രം ബാധകമാകുന്ന കർഫ്യൂ, ദ്വയാർഥം കലർന്ന അശ്ശീല സംസാരം നടത്തുന്ന സീനിയർമാർ, എന്നിവയ്ക്ക് പുറമേ, കോളേജിനെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങളിൽ പെൺകുട്ടികളെ ഒഴിച്ചു നിർത്തുകയും ചെയ്തിരുന്നു.

ഇതിന് ഒരു പരിഹാരമുണ്ടാവണമെങ്കിൽ കൂടുതൽ പെൺകുട്ടികൾ നേതൃത്വനിരയിലേക്ക് വരേണ്ടതുണ്ട്. ഇത്രയും കാലം ആൺകുട്ടികൾ മാറി-മാറി ഭരിച്ചിട്ടും യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പെൺകുട്ടികളുടെ എണ്ണം വർഷാവർഷം കൂടിവരുന്നതുകൊണ്ട് കൂടുതൽ സൗകര്യക്കുറവുകൾ അവർക്ക് അനുഭവിക്കേണ്ടി വരുന്നുമുണ്ട്. വളരെ വർഷങ്ങളുടെ ഇടവേളയ്ക്ക്  ശേഷം ശ്രേയ സലീം എന്ന പെൺകുട്ടി മാഗസിൻ എഡിറ്ററായി വിജയിച്ചപ്പോൾ കോളേജിൽ ആശാവാഹമായ മാറ്റങ്ങളാണ് ഉണ്ടായത്. ശ്രേയ എഡിറ്ററായി പുറത്തിറക്കിയ തുടൽ എന്ന കോളേജ് മാഗസിൻ മനോരമയുടെ അവാർഡ് നേടി. ആർത്തവശുചിത്വത്തിനും, സ്ത്രീപക്ഷ ചിന്തകൾക്കും ക്യാമ്പസിൽ സ്വീകാര്യത വാങ്ങിക്കൊടുത്തത് ശ്രേയയാണ്. കോളേജിലും, ഹോസ്റ്റലിലും പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ‘വെറും സ്ത്രീപ്രശ്നങ്ങൾ’ എന്ന രീതിയിൽ തഴയപ്പെടാതെ, മുഖ്യധാരാ പ്രശ്നങ്ങളാക്കി അവതരിപ്പിക്കാനും ശ്രേയയ്ക്ക് സാധിച്ചു. ലക്ചർ ഹാളിൽ മൈക്കുമെടുത്ത്, “ഗേൾസിനെ ബാച്ച് റെപ്രസൻ്റേറ്റീവ് ആയി വിജയിപ്പിക്കാൻ ഞങ്ങളെന്താ ശിഖണ്ഡികളാണോ” എന്നൊക്കെ വലിയവായിൽ ട്രാൻസ്-സ്ത്രീ വിരുദ്ധത പറയുന്ന ആൺസിംഹങ്ങളുടെ കുറ്റിയറ്റു. ഒരൊറ്റ പെൺകുട്ടി അധികാരസ്ഥാനത്തിലെത്തിയപ്പോൾ തന്നെ ഇത്തരം ആശാവാഹമായ മാറ്റങ്ങൾ ഉണ്ടായെങ്കിൽ, കൂടുതൽ സ്ത്രീകൾക്ക് അധികാരം കൊടുക്കേണ്ടതിൻ്റെ ആവശ്യകതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. 

കോളേജ് പൊളിറ്റിക്സിലൊക്കെ എന്തിരിക്കുന്നു, പെൺകുട്ടികളും ആൺകുട്ടികളും ഇതിൻ്റെ പേരിൽ സമയം കളയണോ എന്നൊക്കെ വേണമെങ്കിൽ അമ്മാവന്മാർക്ക് ചോദിക്കാം. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും പഠിച്ച ജീവിത പാഠങ്ങൾ ഭാവിജീവിതത്തിൽ വിലപ്പെട്ടതാണെന്നും, കുട്ടികളെ ആട്ടിൻപറ്റം കണക്കെ വളർത്തിയാൽ അവർ ഭാവിജീവിതത്തിൽ സാമൂഹ്യബോധമില്ലാത്തവരും, സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞ് കൂടുന്നവരും, ജീവിതത്തിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലാത്തവരും, പ്രതിസന്ധികളെ അതിജീവിക്കാൻ പറ്റാത്തവരും ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്. കോളേജ് രാഷ്ട്രീയം എന്നാൽ വെട്ടും കുത്തുമാണെന്ന ഇമേജ് ഇല്ലാതാവണമെങ്കിൽ സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങേണ്ടത് അനിവാര്യമാണ്.

ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ചരിത്രപരമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. കാരണം, ഇത്തവണത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ ചെയർപേഴ്സൺ സ്ഥാനാർത്ഥി ഒരു പെൺകുട്ടിയാണ്, പേര് ലദീദ റയ്യ. കോളേജിലെ പെൺകുട്ടികൾക്ക് അഭിമാനത്തോടെയും, ധൈര്യത്തോടെയും, സമാധാനപരമായും നടക്കാൻ കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. താലം പിടിക്കൽ, പൂച്ചെണ്ട് കൊടുക്കൽ, പ്രാർത്ഥന ചൊല്ലൽ, അടിച്ച് വാരൽ, ഭക്ഷണം വിളമ്പൽ എന്നീ ജോലികളിൽ തളച്ചിടപ്പെടാതെ, സ്റ്റേജിൽ കയറി സംസാരിക്കാനും, ചർച്ചകളിൽ അഭിപ്രായം പറയാനും, സുപ്രധാന തീരുമാനങ്ങൾ എടുക്കാനും പെൺകുട്ടികൾക്ക് കഴിയണമെങ്കിൽ ലദീദ വിജയിക്കേണ്ടത് അനിവാര്യമാണ്. സമത്വമെന്ന ശരിയിലേക്ക് നമ്മുടെ കോളേജിനെ ഉയർത്തണമങ്കിൽ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഭയലേശമന്യേ ഇടപഴകണമെങ്കിൽ, ലദീദ ജയിക്കേണ്ടത് അനിവാര്യമാണ്. 

കക്ഷിരാഷ്ട്രീയഭേദം മാറ്റിവച്ച് എല്ലാവരും ലദീദയെ വോട്ട് ചെയ്ത് വിജയിപ്പിക്കുക. 

അധികവായനയ്ക്ക്: ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1)

യാത്രചെയ്യുമ്പോൾ കരുതേണ്ടത്

ഈ പോസ്റ്റ് എഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസ്സൽസിലാണ്. ഇന്ന് പകൽ മുഴുവനും സിറ്റിയിൽ തെണ്ടിനടന്നതുകൊണ്ട്, ക്ഷീണിച്ച് റൂമിൽ വന്ന് ഇരിക്കുകയാണിപ്പോൾ. അതുകൊണ്ട് യാത്രചെയ്യുമ്പോൾ ഞാൻ സാധാരണയായി എടുക്കാറുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് എഴുതിയേക്കാമെന്ന് വച്ചു. വർഷങ്ങളായി യാത്ര ചെയ്തുള്ള പരിചയമുള്ളതുകൊണ്ട് ഇപ്പോൾ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ചിന്തിക്കേണ്ടി വരാറില്ല, എങ്കിലും ചിലപ്പോഴൊക്കെ അബദ്ധങ്ങൾ പറ്റാറുണ്ട്. ചിലപ്പോൾ പ്രധാനപ്പെട്ട കാര്യങ്ങൾ മറന്നു പോകാറും ഉണ്ട്. ആദ്യത്തെ കുറച്ച് തവണകൾ യാത്ര ചെയ്തപ്പൊൾ വരുത്തി വച്ച പല അബദ്ധങ്ങളും ഓർമ്മയിലുണ്ട്. ഞാൻ യാത്രകളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഒരു പോസ്റ്റായി ഇവിടെ എഴുതിയിടുന്നു.

ഇവിടെ “യാത്ര” എന്ന് ഉദ്ദേശിക്കുന്നത് ഫ്ലൈറ്റിൽ വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രയാണ് കെട്ടോ. ബാഗ് തയ്യാറാക്കുന്നത് മുതലുള്ള വിശേഷങ്ങൾ പറയാം. മൂന്നോ നാലോ ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന യാത്രയാണെങ്കിൽ ഞാൻ കഴിവതും ചെക്ക്-ഇൻ ലഗേജ് ഒഴിവാക്കുകയാണ് പതിവ്. ഒരു ട്രോളി ബാഗ് മാത്രം കയ്യിൽ കരുതും. ഈ ട്രോളി ക്യാരി-ഓൺ ലഗേജ് ആയി ഫ്ലൈറ്റിൽ ഒപ്പം കൊണ്ടുപോകും. വിലയല്പം കൂടുതലാണെങ്കിലും ഗുണമേന്മയുള്ള ട്രോളി ബാഗാണ് ഞാൻ കൊണ്ടുനടക്കാറ്. യാത്രയ്ക്കിടയിൽ ബാഗിൻ്റെ വീൽ പൊട്ടുകയോ, സിബ്ബ് കേടുവരികയോ, ഹാൻ്റിൽ പൊളിയുകയോ ചെയ്താൻ മുട്ടൻ പണി കിട്ടും എന്നതുകൊണ്ടാണ് ഗുണമേന്മയുള്ള ബാഗ് തന്നെ വേണം എന്ന് ആവർത്തിച്ച് പറയുന്നത്. നിർഭാഗ്യവശാൽ ബാഗ് കേടു വന്നാൽ അത് പൊക്കിയെടുത്തോ, തലച്ചുമടായോ കൊണ്ടു നടക്കേണ്ടി വരും. അല്ലെങ്കിൽ പുതിയതൊരെണ്ണം വാങ്ങേണ്ടി വരും. എൻ്റെ കയ്യിലുള്ളത് അമേരിക്കൻ ടൂറിസ്റ്റർ എന്ന കമ്പനിയുടെ ട്രോളി ബാഗാണ്. ഈ കമ്പനിയുടെ ട്രോളി ബാഗുകൾ പൊതുവിൽ നല്ലതാണെന്നാണ് എൻ്റെ അഭിപ്രായം. ഇതിന് 360 ഡിഗ്രി തിരിയുന്ന ചക്രങ്ങളുണ്ട്. ഫ്ലൈറ്റിലെ ഓവർഹെഡ് ക്യാബിനിലൊതുങ്ങുന്ന വലിപ്പമേ ഉള്ളൂ. ഞാൻ ഈ ബാഗും ഉരിട്ടിക്കൊണ്ട് കിലോമീറ്ററുകൾ നടന്നിട്ടുണ്ട്. ബാഗ് അനായാസമായി കൊണ്ട് നടക്കാവുന്നതുകൊണ്ട് ടാക്സിയുടെ പൈസ ഒരുപാട് തവണ ലാഭിക്കാൻ പറ്റി. ഈ ബാഗിൽ തൂങ്ങിക്കിടക്കുന്ന ഒരു നെയിം ടാഗും പിടിപ്പിച്ചുവച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ബാഗ് ചെക്ക് ഇൻ ചെയ്യേണ്ടി വന്നാൽ ഒരേപോലെ ഇരിക്കുന്ന ബാഗുകൾക്കിടയിൽ നിന്ന് എൻ്റെ ബാഗ് തിരിച്ചറിയാനുള്ള എളുപ്പത്തിനു വേണ്ടിയാണിത്. ബാഗ് കാണാതെപോയാൽ തിരിച്ചു കിട്ടാനുള്ള എളുപ്പത്തിന് നെയിം ടാഗിൽ സ്വന്തം പേരും, നമ്പറും, ഈമെയിൽ ഐഡിയും എഴുതിച്ചേർത്തിട്ടുണ്ട്.

travel bag.png
ഞാൻ ഉപയോഗിക്കുന്ന ട്രാവൽ ബാഗ്, ഒറിജിനലിൽ ചക്രങ്ങളുണ്ട്.

എന്തൊക്കെ സാധനങ്ങളാണ് പാക്ക് ചെയ്യേണ്ടത്?

ക്യാരി-ഓൺ ലഗേജ് പരമാവധി 8 കിലോയേ പല എയർലൈനുകളും അനുവദിക്കാറുള്ളൂ. അതുകൊണ്ട് വലിച്ചുവാരി പാക്ക് ചെയ്യാൻ പറ്റില്ല. വസ്ത്രങ്ങൾ മൂന്നോ നാലോ ജോഡി കയ്യിൽ കരുതും. ഇസ്തിരി ഇടേണ്ട ആവശ്യമില്ലാത്ത വസ്ത്രങ്ങളേ ഞാൻ യാത്രയിൽ ഉപയോഗിക്കാറുള്ളൂ. ഇസ്തിരിയിട്ട് കുട്ടപ്പനാക്കി വച്ച ഡ്രസ്സൊക്കെ വിമാനത്തിലെ കുലുക്കത്തിലും, പിന്നീടുള്ള നെട്ടോട്ടത്തിലും ചുളുങ്ങിപ്പോകും. ഇസ്തിരിയിടേണ്ട ആവശ്യമില്ലാത്ത ഡ്രസ്സാണെങ്കിൽ എത്ര കുലുങ്ങി മറിഞ്ഞാലും കുഴപ്പമില്ലല്ലോ. സ്ലീവ്-ലെസ് ഷർട്ടുകൾ, മുട്ടിനു മുകളിൽ വരെ മാത്രം നീളമുള്ള ട്രൗസറുകൾ, വയറ് കാണിക്കുന്ന സാരി എന്നിവ യാത്രയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. പല ഏഷ്യൻ – അറബ് രാജ്യങ്ങളിലും ഇത്തരം വസ്ത്രങ്ങൾ അത്ര സാധാരണമല്ലാത്തതുകൊണ്ട് നാട്ടുകാർ തുറിച്ചു നോക്കും. ജീൻസ് പാൻ്റ് ആണെങ്കിൽ രണ്ടോ മൂന്നോ ദിവസം മുഷിയാതെ ഉപയോഗിക്കാവുന്നതുകൊണ്ട് രണ്ട് ടോപ്പിന് ഒരു പാൻ്റ് എന്ന രീതിയിലേ ഞാൻ പാക്ക് ചെയ്യാറുള്ളൂ. ഏത് രാജ്യത്തേക്കാണോ പോകുന്നത്, അവിടുത്ത വസ്ത്രസംസ്കാരത്തെക്കുറിച്ച് അല്പം വായിച്ചിട്ട് പോകുന്നത് നല്ലതാണ്. ജീൻസും, പ്ലെയിൻ ടോപ്പും മിക്കവാറും രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളാണ്. ചെരിപ്പിനു പകരം റണ്ണിങ് ഷൂസാണ് ഞാൻ ഉപയോഗിക്കാറ്. കാല് കടയാതെ കിലോമീറ്ററൂകളോളം നടക്കാനോ, ആവശ്യമെങ്കിൽ ഓടാനോ റണ്ണിങ് ഷൂസ് നല്ലതാണ്. യാത്ര പ്രധാനമായും കോൺഫറൻസിനു വേണ്ടിയും, ശേഷം സ്ഥലങ്ങൾ കാണാനും ആണെങ്കിൽ രണ്ട് അവസരങ്ങൾക്കും ഈ ഷൂസ് തന്നെ ഉപയോഗിക്കാം എന്ന മെച്ചവുമുണ്ട്.

20180922_204844
റണ്ണിങ് ഷൂസ്. മല കയറാൻ വരെ ഉപയോഗിക്കാം.

ടൂത്ത് ബ്രഷ്, ചെറിയ പേസ്റ്റ്, ചീപ്പ്, റബ്ബർ ബാൻ്റുകൾ, പിന്നുകൾ, സ്ലൈഡുകൾ, ലിപ് ബാം, ചെറിയ പെർഫ്യൂം, മെൻസ്ട്രുവൽ കപ്പ്/പാഡ് എന്നിവ ഒരു സിപ്പ്-ലോക്ക് കവറിലാക്കി സൂക്ഷിക്കും. യാത്രയിൽ പാഡിനെക്കാൾ എളുപ്പം മെൻസ്ട്രുവൽ കപ്പാണ്. പാഡ് എവിടെ കളയും എന്നതോർത്ത് ടെൻഷൻ അടിക്കേണ്ടതില്ല എന്നതുതന്നെയാണ് മെച്ചം. പാക്ക് ചെയ്യുന്നത് സിപ്പ് ലോക്ക് കവറിൽ ആയതുകൊണ്ട് എന്തെങ്കിലും വസ്തു ലീക്ക് ആയാൽ പുറത്ത് ചാടുകയില്ല. അബദ്ധവശാൽ പെർഫ്യൂം ലീക്ക് ആയാൽ എല്ലാ വസ്ത്രങ്ങൾക്കും ഒടുക്കത്തെ മണമായിരിക്കും. അത്തരം “പരിമളമുള്ള” വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നതും ദുസ്സഹമായിരിക്കും. അതുകൊണ്ട് ഇവയെല്ലാം സിപ്പ് ലോക്കിൽ കരുതുക. യാത്ര പോകുമ്പോൾ ഒരു നേർത്ത വെള്ളിമാലയും, വെള്ളി കമ്മലും മാത്രമേ ആഭരണങ്ങളായി ഞാൻ ഉപയോഗിക്കാറുള്ളൂ. വില കൂടിയ ആഭരണങ്ങൾ ധരിച്ചാൽ കളവു പോകാൻ സാധ്യത അധികമാണെന്ന് പറയേണ്ടതില്ലല്ലോ.

20180922_205133
സുതാര്യമായ സിപ്പ് ലോക്ക് കവറുകൾ. ഇടതുവശത്ത് ബോഡി വൈപ്പും, വലതുവശത്ത് ചെറിയ കുപ്പിയും.

സോപ്പിനു പകരം ബോഡി വാഷ് ആണ് ഞാൻ കരുതാറ്. സോപ്പ് ഒരിക്കൽ ഉപയോഗിച്ച് കഴിഞ്ഞാൽ നനഞ്ഞിരിക്കും. അതുകൊണ്ട് ഉപയോഗശേഷം തിരിച്ച് കൊണ്ടുപോകാൻ പ്രത്യേകം പാക്ക് ചെയ്യേണ്ടിവരും. ബോഡി വാഷിന് ഈ പ്രശ്നമില്ല. ബോഡി വാഷ് 75 മില്ലി വലിപ്പമുള്ള സുതാര്യമായ കുപ്പിയിലാണ് കരുതാറ്. ആവശ്യമെങ്കിൽ ഇത് ഷാമ്പൂവായും ഉപയോഗിക്കാം. താമസിക്കുന്ന ഹോട്ടലിൽ സോപ്പൊക്കെ ഉണ്ടാവുമെങ്കിലും, ചിലതരം സോപ്പ് തേച്ചാൽ മേലാകെ ചൊറിയാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ബോഡി ലോഷൻ കയ്യിൽ കരുതുന്നത്. ഡോവ് എന്ന കമ്പനിയുടെ ബോഡി ലോഷൻ ആണ് ഞാൻ ഉപയോഗിക്കാറ്. ഇതുപോലെ എണ്ണയും ഒരു സുതാര്യമായ കുപ്പിയിൽ കരുതും. വീട്ടിലാണെങ്കിൽ സാധാരണ വെളിച്ചെണ്ണയാണ് ഞാൻ തലയിൽ തേക്കാൻ ഉപയോഗിക്കുന്നത്. പക്ഷെ, തണുപ്പുള്ള രാജ്യങ്ങളിൽ വെളിച്ചെണ്ണ ഉറഞ്ഞു പോകും. ഉറഞ്ഞാൽ കുപ്പിയിൽ നിന്നും പുറത്തെടുക്കാൻ കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സാധാരണഗതിയിൽ ഉറഞ്ഞു പോകാത്ത, പാരഷ്യൂട്ട് ജാസ്മിൻ ഹെയർ ഓയിൽ ആണ് ഞാൻ കയ്യിൽ കരുതാറ്. ഡിയോഡറൻ്റ് കരുതുകയാണെങ്കിൽ സ്പ്രേ പോലെ അടിക്കുന്ന ചെറിയ കുപ്പി കരുതണം. റോളർ ബോൾ ഉള്ള ഡിയോഡറൻ്റുകൾ കൊണ്ടുപോയാൽ വിമാനയാത്രയിൽ ഇത് ലീക്ക് ആകും. അതുകൊണ്ട് ഞാൻ ഡിയോഡറൻ്റിനു പകരം പെർഫ്യൂമാണ് കരുതാറ്. ചില ബോൾ പോയൻ്റ് പേനകളിലും റോളർ ബോൾ ആണുള്ളത്. ഇവയും ലീക്ക് ആകും. അതുകൊണ്ട് അടപ്പുള്ള പെന്നുകൾ ഉപയോഗിക്കുക. സാധാരണ ബോൾ പോയിൻ്റ് പെന്നുകളെക്കാൽ ജെൽ പെന്നുകൾക്കാണ് ലീക്ക് ചെയ്യാൻ സാധ്യത കൂടുതലുള്ളത്. പൈലറ്റ് എന്ന ബ്രാൻ്റിൻ്റെ ബോൾ പോയൻ്റ് പേനകളാണ് ഞാൻ പൊതുവേ കൊണ്ടുപോകാറ്. പാരസെറ്റമോൾ മാത്രമേ മരുന്നായി കയ്യിൽ കരുതാറുള്ളൂ.

20180922_204909.jpg
എണ്ണയും, ബോഡി വാഷും ഇത്തരം കുപ്പികളിൽ കരുതുന്നു.

എണ്ണ, ബോഡി വാഷ് മുതലായവ കരുതുന്ന കുപ്പി 100 മില്ലിയിൽ വലുത് ഉപയോഗിക്കാറില്ല. ക്യാരി-ഓൺ ചെയ്യാവുന്ന ദ്രാവകങ്ങളുടെ പരമാവധി അളവ് 100 മില്ലി ആണെന്നതുകൊണ്ടാണിത്. കുപ്പിയും, കുപ്പികൾ അടങ്ങിയ സിപ്പ് ലോക്ക് കവറൂം സുതാര്യമായതാണ് ഉപയോഗിക്കാറ്. അകത്തുള്ളത് എന്താണെന്ന് എളുപ്പത്തിലറിയാൻ ഇത് സഹായിക്കും. കൂടാതെ, സെക്യൂരിറ്റി ബെൽറ്റിൽ ഇവ പുറത്തെടുത്ത് വയ്ക്കുമ്പോൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർക്ക് ജോലി എളുപ്പമാകാൻ ഇവർ ചിലപ്പോൾ സുതാര്യമായ കവറുകൾ നിഷ്കർഷിക്കുകയും, അവ എയർപോർട്ടിൽ തന്നെ സജ്ജീകരിക്കുകയും ചെയ്യാറുണ്ട്. ഞാൻ ഒരു ചെറിയ ഒഴിഞ്ഞ കുപ്പിയും കയ്യിൽ കരുതാറുണ്ട്. പല യൂറോപ്യൻ രാജ്യങ്ങളിലും ടാപ്പുവെള്ളം നേരിട്ട് കുടിക്കാൻ പറ്റും. ഇത് കുപ്പിയിലാക്കി കൊണ്ടുനടന്നാൽ കുപ്പിവെള്ളം വാങ്ങുന്നത് ലാഭിക്കാം. റസ്റ്റൊറൻ്റുകളിൽ കഴിക്കാൻ ചെല്ലുമ്പോഴും കുപ്പി കയ്യിലുണ്ടെങ്കിൽ വെള്ളം റീഫിൽ ചെയ്ത് കൊണ്ടുനടക്കാം. കൂടാതെ, ബോഡി വൈപ്പിൻ്റെ രണ്ട് പാക്കറ്റും, രണ്ട് പ്ലാസ്റ്റിക് കവറുകളും, അന്നത്തെ പത്രവും ഞാൻ കയ്യിൽ കരുതും. പ്ലാസ്റ്റിക് കവറിന് പല ഉപകാരങ്ങളുമുണ്ട്. വഴിയരികിൽ നിന്ന് സാധനങ്ങൾ വാങ്ങിയാൽ അവ കൊണ്ടുനടക്കാനും, വേസ്റ്റ് കളയാനും, മുഷിഞ്ഞ വസ്ത്രങ്ങൾ പ്രത്യേകം പാക്ക് ചെയ്യാനും, നനഞ്ഞ കുട ഇട്ടുവയ്ക്കാനുമൊക്കെ കവർ ഉപയോഗിക്കാം. പത്രം കയ്യിൽ വച്ചാൽ ഫ്ലൈറ്റിലിരുന്ന് വായിക്കാം, ചെളി തുടയ്ക്കാൻ ഉപയോഗിക്കാം, വൃത്തിയില്ലാത്ത ബെഞ്ചുകളിലോ പുല്ലിലോ ഇരിക്കുമ്പോൾ വിരിക്കാനും ഭക്ഷണം പൊതിയാനും ഉപയോഗിക്കാം.

മൊബൈൽ ഫോണും, നീളത്തിലുള്ള കോർഡുള്ള ചാർജ്ജറും, പവർ ബാങ്കും, ട്രാവൽ അഡാപ്റ്ററും കയ്യിൽ കരുതും. കോർഡിനു നീളമുണ്ടെങ്കിൽ ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഫോൺ ഉപയോഗിക്കാം. പല യൂറോപ്യൻ രാജ്യങ്ങളിലെയും പവർ പ്ലഗ്ഗ് ചുവരിൻ്റെ താഴെയായിരിക്കും. കോർഡിനു നീളമില്ലെങ്കിൽ നിലത്തിരുന്ന് ഫോൺ നോക്കേണ്ട ഗതികേട് വരും. മൊബൈൽ ഡേറ്റയും, ഡേറ്റാ റോമിങ്ങും ഫ്ലൈറ്റിൽ കയറുന്നതിനു മുൻപ് തന്നെ ഞാൻ ഓഫാക്കിയിടും. ഇത് രണ്ടും ഓണാണെങ്കിൽ ഫോൺ ചിലപ്പോൾ ഡേറ്റ വലിക്കുകയും, പിന്നീട് ഫോൺ ബില്ല് അടയ്ക്കണമെങ്കിൽ കിടപ്പാടം വിൽക്കണം എന്ന അവസ്ഥയിലെത്തിക്കുകയും ചെയ്യും. ട്രാവൽ അഡാപ്റ്റർ ഓൾ-ഇൻ-വൺ മോഡൽ വാങ്ങുന്നതാണ് ബുദ്ധി. ഇത് കയ്യിലുണ്ടെങ്കിൽ ഓരോ രാജ്യത്തിനും വേണ്ട പ്ലഗ് പോയൻ്റുകൾ പ്രത്യേകം വാങ്ങിക്കേണ്ട കാര്യമില്ല. യു.എസ്.ബി പോർട്ടുകൾ കൂടി ഉള്ള ചാർജ്ജർ ആണെങ്കിൽ കൂടുതൽ നന്ന് – ഒരേസമയം ലാപ്പ്ടോപ്പും മൊബൈൽ ഫോണും, പവർ ബാങ്കും ചാർജ് ചെയ്യാം.

travel adaptor
ഓൾ-ഇൻ-വൺ ട്രാവൽ അഡാപ്റ്റർ

6 മണിക്കൂറിൽ കൂടുതലുള്ള യാത്രയാണെങ്കിൽ ഞാൻ പില്ലോ കയ്യിൽ കരുതും. ഫ്ലൈറ്റിൽ ഉറങ്ങുന്നതിനിടയിൽ കഴുത്ത്/പുറം വേദന വരാതിരിക്കാൻ ഇവലൂഷൻ പില്ലോ എന്ന തരം പില്ലോയാണ് ഞാൻ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച ശേഷം ഒരു പന്തുപോലെ ചുരുട്ടി ബാഗിൻ്റെ സിബ്ബിൽ കോർത്ത് തൂക്കിയിടാം എന്നതുകൊണ്ടാണിത്. കഴിയുന്നതും വിൻഡോ സീറ്റാണ് ഫ്ലൈറ്റിൽ ബുക്ക് ചെയ്യാറ്. തല വിൻഡോയിലേക്ക് ചെരിച്ച് ഉറങ്ങാം എന്നതുകൊണ്ടാണിത്. നടുവിലെ സീറ്റിലൊക്കെ ഇരുന്നാൽ അടുത്തിരിക്കുന്ന ആളുടെ സീറ്റിലേക്ക് ചാഞ്ഞ് വീണ് ഉറങ്ങിപ്പോവാം. വിൻഡോ സീറ്റ് ആകുമ്പോൾ പുറത്തുള്ള കാഴ്ചകളും കാണാം.

pillow
ഇവലൂഷൻ നെക്ക് പില്ലോ

അടുത്തതായി ഏറ്റവും പ്രധാനപ്പെട്ട ഐറ്റങ്ങൾ പറയാം. പാസ്പോർട്ട്, വിസ അല്ലെങ്കിൽ റെസിഡൻസ് പെർമിറ്റ്, ബോർഡിങ് പാസ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, കറൻസി എന്നിവയാണിത്. ഇവയെല്ലാം സ്ലിങ് ബാഗിലാക്കി തൂക്കിയിടുകയാണ് പതിവ്. സ്ലിങ് ബാഗിൽ ഇത് കൂടാതെ, മൊബൈൽ ഫോൺ, ചാർജർ കേബിൾ, ഇയർഫോൺ എന്നിവയും കൂടി ഉണ്ടാകും. ഈ സ്ലിങ് ബാഗ് ഒരിക്കലും അഴിച്ച് വയ്ക്കാറില്ല. സ്ലിങ് ബാഗ് കൂടാതെ മറ്റൊരു ഹാൻ്റ് ബാഗുകൂടി കയ്യിൽ കരുതും. ഈ ഹാൻ്റ് ബാഗ് ക്യാരി-ഓൺ ലഗേജിൽ മടക്കി വയ്ക്കാൻ കഴിയണം എന്നതുകൊണ്ട് തുണിയുടെ ബാഗാണ് ഉപയോഗിക്കാറ്. ക്യാരി ഓൺ ലഗേജ് ഹോട്ടലിൽ വച്ചശേഷം സ്ഥലങ്ങൾ കാണാനിറങ്ങുമ്പോൾ വെള്ളം, സ്നാക്സ്, കുട, പവർബാങ്ക് എന്നിവ കരുതാൻ സ്ലിങ് ബാഗ് മതിയാവില്ല എന്നതുകൊണ്ടാണ് കുറച്ചുകൂടി വലിപ്പമുള്ള മറ്റൊരു ബാഗ് കയ്യിൽ വയ്ക്കുന്നത്. പാസ്പോർട്ട്, ഡെബിറ്റ് കാർഡ് എന്നിവയൊക്കെ പാക്ക് ചെയ്യുമ്പോൾ എക്സ്പയറി ഡേറ്റ് കൂടെ നോക്കണം. വെടി തീർന്ന പാസ്പോർട്ടും കൊണ്ട് ചെന്നാൽ യാത്ര ക്യാൻസൽ ആകും എന്നത് പറയേണ്ടതില്ലല്ലോ. ഫ്ലൈറ്റിലിരുന്ന് ബോറടിക്കുമ്പോൾ പാട്ട് കേൾക്കാനും, വീഡിയോ കാണാനുമാണ് ഇയർഫോൺ സ്ലിങ് ബാഗിൽ തന്നെ കരുതുന്നത്.

20180922_225941
ഹാൻ്റ് ബാഗും സ്ലിങ് ബാഗും

 

പോകുന്നതിനു മുൻപ് എന്തൊക്കെ ചെയ്തിരിക്കണം? 

പോകുന്ന രാജ്യത്തെക്കുറിച്ചും, അവിടെ കാണാൻ പോകാവുന്ന സ്ഥലങ്ങളെക്കുറിച്ചും, അവിടുത്തെ യാത്രാസൗകര്യങ്ങളെക്കുറിച്ചും വായിക്കും. ഓരോ ദിവസവും എങ്ങോട്ടൊക്കെ പോകണമെന്ന ഒരു ഏകദേശ പ്ലാൻ ഉണ്ടാക്കിവയ്ക്കും. ഈ പ്ലാനിനും, മറ്റ് വഴിച്ചിലവുകൾക്കുമൊക്കെയായി ഏതാണ്ട് എത്ര പണം ചിലവാകും എന്ന് കണക്കുകൂട്ടും. ഇതെല്ലാം ഗൂഗിൾ കീപ്പിലാണ് സൂക്ഷിക്കാറ്. പോകുന്ന സ്ഥലത്തിൻ്റെ ഓഫ്ലൈൻ മാപ്പ് ഗൂഗിൾ മാപ്സിൽ ഡൗൺലോഡ് ചെയ്തു വയ്ക്കും. പോകുന്ന നഗരത്തിൻ്റെ വിക്കിവോയേജ് പേജ് പ്രിൻ്റെടുത്ത് കയ്യിൽ വയ്ക്കും. നഗരത്തിലെ പ്രധാന കാഴ്ചകൾ, എമർജൻസി ഫോൺ നമ്പറുകൾ, റെസ്റ്റൊറൻ്റുകൾ, ടൂറിസ്റ്റുകൾ കബളിപ്പിക്കപ്പെട്ടേക്കാവുന്ന ചതിക്കുഴികൾ എന്നിങ്ങനെ ഒരുപാട് വിവരങ്ങൾ വിക്കിവോയേജ് പേജിലുണ്ടാകും. പോകുന്ന രാജ്യത്ത് ഇൻ്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യാനും, തൊട്ടടുത്തുള്ള കടകളെക്കുറിച്ചുള്ള വിവരങ്ങളറിയാനും, ടാക്സി വിളിക്കാനും, ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുമൊക്കെ ഇൻ്റർനെറ്റ് ഉള്ളത് നല്ലതാണ്. പോകുന്നതിനു മുൻപേ അവിടുത്തെ സിം കാർഡിനെയും, ഡേറ്റ പ്ലാനുകളെയും കുറിച്ച് ഇൻ്റർനെറ്റിൽ വായിക്കും. ചെറിയ സമയപരിധിയുള്ള ഡേറ്റാ പ്ലാനിന് എത്ര ചിലവാകുമെന്നതിൻ്റെ ഒരു ഏകദേശ ധാരണ ഉണ്ടാക്കിവയ്ക്കും. ഏതാണ്ടെല്ലാ എയർപോർട്ടുകളിലും സിം കാർഡ് വില്പനയ്ക്കുണ്ടാകും. നേരത്തേ കണ്ടുവച്ച വിലയോട് അടുത്ത് നിൽക്കുന്ന വിലയാണെങ്കിൽ എയർപോർട്ടിൽ വച്ച് തന്നെ സിം കാർഡ് വാങ്ങും. അല്ലെങ്കിൽ, ഹോട്ടലിൽ എത്തിയശേഷവും. യാത്ര ചെയ്യുന്ന ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം നോക്കണം.  വെബ്സൈറ്റിൽ ഒട്ടുമിക്ക പ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രവചനം കാണാം. ഒരു പതിനഞ്ച് ഡിഗ്രി വരെയൊക്കെയേ താപനില ഉള്ളൂ എങ്കിൽ സാധാരണ ജാക്കറ്റ് കൊണ്ടുപോകും. മഴയത്ത് നനയാത്ത ജാക്കറ്റ് ആണ് കൊണ്ടുപോകാറ്. സിപ്പുള്ള പോക്കറ്റുകൾ ഉള്ള ജാക്കറ്റ് ആണെങ്കിൽ കൂടുതൽ നല്ലത്, പോക്കറ്റടിക്കാരെ കുഴക്കാം. പതിനഞ്ച് ഡിഗ്രിയിലും കുറവ് താപനിലയാണെങ്കിൽ ഹെവി ജാക്കറ്റ് തന്നെ കൊണ്ടുപോകും. ഡെബിറ്റ് കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലുള്ള പണം ഭൂരിഭാഗവും സേവിങ്സ് അക്കൗണ്ടിലേക്ക് മാറ്റും. യാത്രയ്ക്കിടയിൽ ആരെങ്കിലും കഴുത്തിന് പിടിച്ച് ഏ.ടി.എമ്മിൽ കൊണ്ടുപോയി കാർഡിലുള്ള മുഴുവൻ പണവും അടിച്ചുമാറ്റിയാലും വലിയ കോട്ടം തട്ടാതിരിക്കാനാണിത്.

 

jacket
റെയിൻ കോട്ട് കം ജാക്കറ്റ്.

പോകുന്നതിനു തലേദിവസം ഫ്ലൈറ്റിലേക്ക് ഓൺലൈൻ ചെക്കിൻ ചെയ്യും. ബോർഡിങ് പാസ് വാങ്ങാനുള്ള ക്യൂ ഇങ്ങനെ ബൈപാസ് ചെയ്യും. ട്രാവൽ ഇൻഷൂറൻസ് കാർഡ്, ലോക്കൽ ട്രാവലിനുള്ള ടിക്കറ്റുകൾ, രണ്ടാം ഡെബിറ്റ് കാർഡ്, കുറച്ച് കറൻസി, ഹോട്ടൽ ബുക്കിങ് കൺഫർമേഷൻ, വിക്കിവോയേജ് പ്രിൻ്റൗട്ട്, പാസ്പോർട്ട് സൈസ് ഫോട്ടോകൾ, എ4 പേപ്പറുകൾ എന്നിവ ഒരു ഫയലിലാക്കി ബാഗിലിടും. രണ്ട് ഡെബിറ്റ് കാർഡ് കയ്യിൽ കൊണ്ട് നടക്കുന്നതും, പണം രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതും ഒരെണ്ണം അടിച്ചുമാറ്റപ്പെട്ടാൽ ബാക്കപ്പിനു വേണ്ടിയാണ്. പോകുന്നതിനു മുൻപ് ബാങ്കിനെ ഫോൺ വിളിച്ച് യാത്ര ചെയ്യുന്ന രാജ്യവും, ദിവസങ്ങളും പറയും. ചില രാജ്യങ്ങളിൽ നിന്നും നമ്മുടെ ഡെബിറ്റ് കാർഡ് വഴി ട്രാൻസാക്ഷൻ നടന്നുവെന്ന് കണ്ടാൽ, ബാങ്ക് അത് സംശയാസ്പദമായ ട്രാൻസാക്ഷനാണെന്നു കരുതി, കാർഡ് ബ്ലോക്ക് ചെയ്യാറുണ്ട്. ഈ പുലിവാല് ഒഴിവാക്കാൻ വേണ്ടിയാന് നേരത്തേ വിളിച്ച് പറയുന്നത്. പോകുന്ന രാജ്യത്തെ കുറച്ച് കറൻസി, അല്ലെങ്കിൽ യൂറോയോ ഡോളറോ കയ്യിൽ വയ്ക്കും. യൂറോയോ ഡോളറോ ആണ് കയ്യിലുള്ളതെങ്കിൽ എയർപോർട്ടിൽ വച്ച് ലോക്കൽ കറൻസിയാക്കി മാറ്റും. കറൻസി കയ്യിൽ വയ്ക്കുന്നത്, കാർഡ് ട്രാൻസാക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടിയാണ്.

അപ്പോൾ ശുഭയാത്ര!


ഇതെഴുതുമ്പോൾ ഞാൻ ബെൽജിയത്തിലെ ബ്രസൽസിലാണ്. ഇവിടെ വന്നതിൻ്റെ ഓർമ്മയ്ക്കായി ഒരു ചിത്രം ചേർക്കുന്നു.

20180922_102502

ഡോക്ടർമാർ ഓൺലൈനിൽ ഇടപെടുമ്പോൾ

ഓൺലൈൻ ലോകം ദിവസേന കൂടുതൽ വിശാലമായി വരികയാണല്ലോ. ഇൻ്റർനെറ്റിൽ നമ്മുടെ ഇടപെടലുകൾ എങ്ങനെയായിരിക്കണം എന്നത് ആരും നമ്മെ പഠിപ്പിച്ചു തന്നിട്ടില്ലാത്തതുകൊണ്ട് ഓൺലൈൻ മര്യാദകൾ പാലിക്കാൻ പലർക്കും അറിഞ്ഞുകൂടാ എന്നത് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞുവല്ലോ. ഓൺലൈൻ ഇടങ്ങളിൽ പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയും, പ്രൊഫഷണൽ എത്തിക്സ് പാലിക്കുകയും ചെയ്യേണ്ടത് ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഓൺലൈനിൽ പ്രൊഫഷണൽ എത്തിക്സ് പാലിക്കാൻ കഴിയില്ലെങ്കിൽ, ഡോക്ടറാണെന്ന വിവരം പ്രൊഫൈലിൽ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നത് പറഞ്ഞിരിക്കേണ്ടതുണ്ട്. ഈ ബ്ലോഗ് സീരീസ് വായിക്കുന്ന ചിലരെങ്കിലും ഞാൻ ഡോക്ടറാണ് എന്നതുകൊണ്ട് എൻ്റെ അഭിപ്രായങ്ങളെ ബഹുമാനിക്കുന്നവരായിരിക്കും. അതിനാൽ, അഭിപ്രായം വ്യക്തിപരമാണെന്ന് എത്ര തവണ ആവർത്തിച്ചു പറഞ്ഞാലും ഞാൻ ഡോക്ടറാണെന്ന മുൻ വിധിയോടുകൂടിയേ പലരും എൻ്റെ ഓൺലൈൻ ഇടപെടലിനെ കാണൂ. ഡോക്ടർ എന്ന ടൈറ്റിൽ, എത്ര കഴുകിയാലും പോകാത്ത പാണ്ടുപോലെ പറ്റിപ്പിടിച്ചിരിക്കുന്നതുകൊണ്ട് പൊതുവിടങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പറയുമ്പോളും ശ്രദ്ധ വേണ്ടതുണ്ട്. ഓൺലൈൻ ഇടപെടലുകളെക്കുറിച്ച് അനുഭവത്തിൽ നിന്നും പഠിച്ച ചില കാര്യങ്ങളാണ് ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നത്.

ഡോക്ടർ ചികിത്സ പറഞ്ഞുകൊടുക്കുകയും, രോഗി അനുസരിക്കുകയും ചെയ്യുന്നതാണല്ലോ പൊതുരീതി. ഈ രീതി പിന്തുടർന്ന് ശീലമായതുകൊണ്ട് ഓൺലൈനിൽ ഇടപെടുന്നത് തുടക്കത്തിൽ ബുദ്ധിമുട്ടായേക്കാം. ഓൺലൈനിൽ നമ്മൾ എഴുതിയ ഓരോ വാക്കും ചോദ്യം ചെയ്യാൻ ആളുകൾ ഉണ്ടാകും. ചോദ്യം ചെയ്യപ്പെടുക എന്നത് നമുക്ക് അത്രയ്ക്കങ്ങ് ശീലമില്ലാത്ത പരിപാടിയാണ്. യാതൊരു ക്രെഡിബിളിറ്റിയും ഇല്ലാത്തവർക്കും വന്ന് സംവദിക്കാനുള്ള അവസരം ഫേസ്ബുക്ക് പോലെയുള്ള ഓൺലൈൻ മാധ്യമങ്ങളിലുണ്ട്. ഇത് ഒരേസമയം നല്ലതും ചീത്തയുമാണ്. നല്ല വശം എന്താണെന്നു വച്ചാൽ, പൊതുജനം ഒരു രോഗത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ലേഖികയ്ക്ക് കമൻ്റുകളിലൂടെ അറിയാൻ കഴിയും. ഒരാളുടെ പോസ്റ്റിൽ ലോകത്തുള്ള എല്ലാവർക്കും ഇടപെടാം എന്നതുകൊണ്ട് നല്ല സംവാദങ്ങൾ നടക്കും. ചീത്ത വശം എന്താണെന്ന് വച്ചാൽ നമ്മൾ കാര്യമായി റിസേർച്ച് ചെയ്ത്, നമുക്ക് നല്ല വിവരമുള്ള വിഷയം എഴുതി പോസ്റ്റിടുമ്പോൾ വഴിയിൽ കൂടെ പോകുന്ന, പ്രാഥമിക വിവരം പോലുമില്ലാത്ത, ആരെങ്കിലും വന്ന് അതിനെ വെല്ലുവിളിക്കും. മിക്കവാറും വ്യാജചികിത്സകരോ, അവരുടെ കൂട്ടാളികളോ, അജ്ഞരായ പൊതുജനങ്ങളോ ആയിരിക്കും ഇങ്ങനെ വെല്ലുവിളി നടത്തുന്നത്. നമ്മൾ പറയുന്നതെല്ലാം അംഗീകരിക്കുന്ന രോഗികളെ മാത്രമേ നമുക്ക് കണ്ട് ശീലമുള്ളൂ എന്നതിനാൽ ഇത്തരക്കാരെ കാണുമ്പോൾ ആദ്യം ദേഷ്യം വരും. എത്ര ദേഷ്യം വന്നാലും പുറത്ത് പ്രകടിപ്പിക്കാതിരിക്കുക എന്നതാണ് ആദ്യ പാഠം. ദേഷ്യം വരുന്ന സന്ദർഭങ്ങളിൽ ഒന്ന് രണ്ട് ദിവസം കഴിഞ്ഞതിനു ശേഷം മാത്രം മറുപടി കൊടുക്കുക. ഇങ്ങനെ രണ്ട് ദിവസത്തെ ‘കൂൾ ഓഫ് ടൈം’ കിട്ടുമ്പോൾ പ്രകോപിപ്പിച്ച വ്യക്തിയുടെ ആംഗിളിൽ നിന്ന് ചിന്തിക്കാൻ കൂടുതൽ അവസരം ഉണ്ടാകുകയും, മറുപടിയിൽ പരിഹാസമോ, വ്യക്തിഹത്യയോ കടന്നു കൂടാതെ വരികയും ചെയ്യും.  ഡോക്ടർക്ക് ഹാലിളകുന്നത് കാണാനും, ഹാലിളകിയതിന് ഡോക്ടറെ കുറ്റക്കാരിയാക്കാനും ഒരുപാട് പേർ കാണും. ഇത്തരം ട്രാപ്പുകളിൽ തല വെച്ച് കൊടുക്കരുത്. നിങ്ങളുടെ രോഗിയല്ലാത്തയാൾ വ്യാജവൈദ്യം കഴിച്ച് മയ്യത്തായാൽ കൂടിയും അത് അവരുടെ പ്രശ്നമാണെന്ന് കരുതി വികാരങ്ങളെ നിയന്ത്രിക്കുക. വികാരഭരിതരായി വ്യാജവൈദ്യത്തെ എതിർക്കേണ്ട കാര്യമൊന്നുമില്ല. നമ്മുടെ ഭാഗത്താണ് ശരി എന്ന് ഉറപ്പുള്ള സന്ദർഭങ്ങളിൽ പോലും വികാരപ്രകടനം നിയന്ത്രിതമായി മാത്രം നടത്തുക. ഡോക്ടറെ ഒന്ന് ‘ആക്കാനും’, ഡോക്ടർ എങ്ങനെ പ്രതികരിക്കും എന്നറിയാനും വേണ്ടി പ്രകോപിപ്പിക്കുന്നവരുണ്ട്. ഇവരെ അവഗണിക്കുകയാണ് വേണ്ടത്. രണ്ട് തവണ മറുപടിയൊന്നും കിട്ടാതായാൽ ഇവർ തനിയേ നിർത്തിക്കോളും.

ആധുനികവൈദ്യേതര വിഷയങ്ങൾ സംസാരിക്കുമ്പോൾ, നമുക്ക് വിവരമില്ലാത്ത ഫീൽഡ് ആയതുകൊണ്ട് സ്വാഭാവികമായും തെറ്റ് പറ്റാറുണ്ട്. ആധുനിക വൈദ്യത്തിൽ തന്നെയും തെറ്റ് പറ്റുന്നത് അത്ര അസ്വാഭാവികമൊന്നുമല്ല. തെറ്റ് ആരെങ്കിലും കണ്ടെത്തിയാൽ അവർക്ക് നന്ദി പറഞ്ഞ്, പോസ്റ്റ് തിരുത്തുന്നതാണ് നല്ലത്. ചില ഡോക്ടർമാർ ‘ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്’ കണക്കേ, തങ്ങളുടെ തെറ്റിനെ എങ്ങനെയെങ്കിലും ന്യായീകരിക്കുകയോ, അല്ലെങ്കിൽ തെറ്റിൻ്റെ വാക്യഘടനയെ വളച്ചൊടിച്ചും വിശദീകരിച്ചും ശരിയാക്കിത്തീർക്കുകയോ ചെയ്യാറുണ്ട്. ഇവിടെ എനിക്ക് പറയാനുള്ളത്, അവനവനോട് സത്യസന്ധത കാണിക്കുക എന്നതാണ്. തെറ്റാണെന്ന് സ്വയം ബോധ്യപ്പെട്ടാൽ അത് പരസ്യമായി പറഞ്ഞ്, ഉടനടി തിരുത്തുന്നതാണ് അഭികാമ്യം. തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെ ന്യായീകരിക്കാൻ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. നിങ്ങൾക്ക് തെറ്റ് പറ്റിയെന്നത് സമ്മതിക്കാൻ മടിയുള്ളതുകൊണ്ട് അടുത്ത അടവായിട്ട് ന്യായീകരണം ഇറക്കിയതാണെന്ന് കുറച്ച് വായനക്കാർക്കെങ്കിലും മനസിലാകും. അതേസമയം തെറ്റുകൾ അപ്പപ്പോൾ തിരുത്തിയാൽ നിങ്ങൾ എളിമയുള്ളയാളാണെന്ന് വായനക്കാർക്ക് ബോധ്യപ്പെടും. അപ്പോൾ ഇവർക്ക് നിങ്ങളോടുള്ള ബഹുമാനം കൂടുകയേ ഉള്ളൂ. മെഡിസിനെക്കുറിച്ച് ആത്മാർത്ഥതയോടും, സത്യസന്ധതയോടും, സുതാര്യതയോടും കൂടി എഴുതുന്ന ഒരു വ്യക്തി എൻ്റെ ഫ്രണ്ട് ലിസ്റ്റിലുണ്ട്. ഡോ. ജിനേഷ് പി.എസ് ആണിദ്ദേഹം. കമൻ്റുകളിലൂടെ ചർച്ചകളിൽ ഇടപെടുമ്പോഴും, എല്ലാ വ്യക്തികളോടും മാന്യതയോടും, സഹായമനസ്കതയോടും കൂടി ഇടപെടുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഫോളോ ചെയ്താൽ ആധുനിക വൈദ്യത്തെക്കുറിച്ച് മാത്രമല്ല, ഓൺലൈൻ ഇടപെടലുകളിലെ മര്യാദയും പഠിക്കാവുന്നതാണ്.

സ്ത്രീ-ട്രാൻസ്-ദളിത്-ബ്ലാക്ക് വിരുദ്ധത അറിയാതെയെങ്കിലും ചിലരുടെ പോസ്റ്റുകളിൽ കയറിപ്പറ്റാറുണ്ട്. ഇവ ആരെങ്കിലും ശ്രദ്ധയിൽ പെടുത്തിയാൽ ആ ഭാഗം എത്രയും പെട്ടെന്ന് നീക്കം ചെയ്യുകയും മാപ്പ് പറയുകയും ചെയ്യുന്നതാണ് ബുദ്ധി. “നീ വെറും പെണ്ണാണ്, അതുകൊണ്ട് അടങ്ങിയിരിക്കെടീ” എന്ന ആജ്ഞ ചിലർക്ക് സ്ത്രീവിരുദ്ധമായി തോന്നുന്നില്ലായിരിക്കാം. പക്ഷെ, എനിക്കത് സ്ത്രീവിരുദ്ധമാണെന്ന് തോന്നുന്നുണ്ട്. ആരെങ്കിലും നിങ്ങളുടെ എഴുത്തിൽ മനുഷ്യവിരുദ്ധത ആരോപിച്ചാൽ, എന്താണ് പ്രശ്നം എന്ന് നിങ്ങൾക്ക് മനസിലാകാത്ത പക്ഷം അവരോട് പ്രശ്നം വിശദമാക്കാൻ പറയുക. എഴുത്ത് ചെറുതായെങ്കിലും മനുഷ്യവിരുദ്ധമാണെന്ന ഫീൽ ഉണ്ടാക്കുന്നുണ്ടെങ്കിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇവിടെ നിങ്ങൾ സ്വന്തം നിലപാട് ന്യായീകരിക്കാൻ നിന്നാൽ, കൂടുതൽ പേർ എതിർപക്ഷത്ത് (മനുഷ്യപക്ഷത്ത്) നിൽക്കുകയും, നിങ്ങളുടെ എഴുത്തിന് കൂടുതൽ വിമർശനങ്ങൾ കിട്ടുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാൽ, ഒരു ചെറിയ തിരുത്തിലൂടെ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന പ്രശ്നം, നാട്ടുകാർ കൂടി ആകെ കോലാഹലമാകും. പോസ്റ്റിനു കീഴെയുള്ള ചർച്ച, പോസ്റ്റിലെ വിഷയത്തിൽ നിന്ന് മാറി, നിങ്ങളുടെ മനുഷ്യവിരുദ്ധതയെക്കുറിച്ചാവും. ഇത് കാരണം നിങ്ങളുടെ സമയവും, സമാധാനവും പോകുകയും ചെയ്യും. ഇത്രയും വായിച്ചിട്ട് ചിലരെങ്കിലും വിചാരിക്കുന്നത്, കോലാഹലമുണ്ടായാലെന്താ, നാലാൾ നമ്മളെ ശ്രദ്ധിക്കുമല്ലോ, അതുവഴി പബ്ലിസിറ്റി കിട്ടുമല്ലോ എന്നായിരിക്കും. പബ്ലിസിറ്റി കിട്ടും എന്നത് ശരിതന്നെ. മനുഷ്യവിരുദ്ധനായ ഡോക്ടർ എന്ന നെഗറ്റീവ് പബ്ലിസിറ്റി ആണെങ്കിൽ കൂടിയും അത് കിട്ടിക്കോട്ടേ എന്ന് വിചാരിക്കുന്ന ഡോക്ടർ ആണ് നിങ്ങൾ എങ്കിൽ നിങ്ങളുടെ ഈഗോയോട് സഹതാപം മാത്രമേ ഉള്ളൂ.

മതചികിത്സകളെ വിമർശിക്കുന്ന ഡോക്ടർമാരുണ്ട്. അത്തരം എഴുത്തുകൾ വായിക്കുന്ന ഏതെങ്കിലും വായനക്കാരന് മതവിരുദ്ധത ആരോപിക്കാവുന്നതാണ്. ഇവിടെ ഡോക്ടർ ചെയ്യേണ്ടത്, എപ്പോഴും ശാസ്ത്രത്തിനൊപ്പം നിൽക്കുക എന്നതാണ്. ശാസ്ത്രം എന്ത് പറയുന്നോ, അതാണ് താൻ പ്രചരിപ്പിക്കുന്നത് എന്ന് പറയാം. നിങ്ങൾ പറഞ്ഞ കാര്യത്തിനെ പിന്താങ്ങാൻ ശാസ്ത്രീയമായ തെളിവുകൾ കൊണ്ടുവരാം. അപ്പോൾ സ്വാഭാവികമായും വരുന്ന ചോദ്യം, ശാസ്ത്രം തന്നെ മനുഷ്യവിരുദ്ധമായാലോ എന്നാണ്. ശാസ്ത്രം ഒരു നിലപാടല്ല എന്നതാണ് അതിനുള്ള ഉത്തരം. ശാസ്ത്രം പ്രപഞ്ചസത്യങ്ങൾ മനസിലാക്കാനുള്ള ഉപകരണം മാത്രമാണ്. ഉദാഹരണത്തിന്, “സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര വരുമാനം സമ്പാദിക്കാൻ കഴിയുന്നില്ല [1]” എന്നത് ഒരു ശാസ്ത്രസത്യമാണ്. ഇത് സ്ത്രീവിരുദ്ധ പ്രസ്താവനയല്ല. അതേസമയം, നൈതികത നമ്മളോട് പറയൂന്നത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഇതര ജെൻ്ററുകളിൽ പെട്ടവർക്കും ഒരേ ശരാശരി വരുമാനം ഉണ്ടായിരിക്കുന്നതാണ് ന്യായം എന്നാണ്. അതുകൊണ്ട്, ഈ ശാസ്ത്രസത്യം കേട്ടതിനു ശേഷം നാം നമ്മളോടു തന്നെ ചോദിക്കേണ്ടത്, സ്ത്രീകളുടെയും പുരുഷന്മാരുടെയും സമ്പാദ്യം തുല്യമാക്കാൻ ഇനി എന്തൊക്കെ ചെയ്യാം എന്ന ചോദ്യമാണ്. ശാസ്ത്രം ഉപയോഗിക്കുന്നത് പ്രകൃതിയെ മനസിലാക്കാനാണ്. പ്രകൃതിയെ മനസിലാക്കുമ്പോൾ പ്രകൃതിയിൽ ഉള്ള പ്രശ്നങ്ങൾ എന്താണെന്നും കൂടി അറിയാൻ കഴിയും. ഇങ്ങനെ കണ്ടുപിടിച്ച പ്രശ്നങ്ങളുടെ ആഴം എത്രയുണ്ടെന്ന് പഠിക്കാനും ശാസ്ത്രം ഉപയോഗിക്കാം. സ്ത്രീകൾക്ക് പുരുഷന്മാരെ അപേക്ഷിച്ച് 23% കുറവ് വരുമാനമേ ഉള്ളൂ [1] എന്ന് കണ്ടുപിടിച്ച പഠനം ഈ പ്രശ്നത്തിൻ്റെ ആഴമാണ് അളക്കുന്നത്. എന്നാൽ, ഈ പ്രശ്നം എങ്ങനെ പരിഹരിക്കണം എന്ന് തീരുമാനിക്കുന്നത് മനുഷ്യൻ തൻ്റെ സർഗാത്മകത ഉപയോഗിച്ചിട്ടാണ്. ഇവിടെ ശാസ്ത്രത്തിനു പങ്കില്ല. സ്ത്രീകൾക്ക് കുറഞ്ഞ വരുമാനമേ ഉള്ളൂ എന്ന പ്രശ്നത്തിനുള്ള സൊലൂഷൻ എന്താണെന്നത് ശാസ്ത്രത്തിന് കണ്ടെത്തി തരാൻ കഴിയില്ല. സ്ത്രീകൾക്ക് പേരൻ്റൽ ലീവ്, സ്ത്രീകളെ ജോലിക്ക് എടുക്കാത്ത കമ്പനികൾക്ക് പിഴ, സ്ത്രീകളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രോത്സാഹനം എന്നിങ്ങനെ പല സൊലൂഷനുകൾ സർഗാത്മകതയിൽ നിന്ന് ഉരുത്തിരിഞ്ഞ് വരാം. ഇവ ഓരോന്നും നടപ്പാക്കിയശേഷം, വേതനപ്രശ്നത്തിൻ്റെ ആഴം കുറഞ്ഞോ എന്നത് മനസിലാക്കാൻ വീണ്ടും ശാസ്ത്രം എന്ന ഉപകരണം ഉപയോഗിക്കാം. പേരൻ്റൽ ലീവ് കൊണ്ടുവന്ന് പത്ത് വർഷത്തിനു ശേഷം വരുമാനവ്യത്യാസം 23% ത്തിൽ നിന്നും കുത്തനെ കുറഞ്ഞാൽ നമ്മുടെ സൊലൂഷൻ നല്ലതായിരുന്നുവെന്ന് മനസിലാക്കാമല്ലോ. ഇങ്ങനെയാണ്, പേരൻ്റൽ ലീവ് സ്ത്രീ-പുരുഷ വരുമാനവ്യത്യാസം കുറയ്ക്കുന്നു എന്ന ശാസ്ത്രീയ നിഗമനത്തിലേക്ക് എത്തിച്ചേരുന്നത്. ഭാവിയിൽ സമാനമായ പ്രശ്നം ഉണ്ടായാൽ പഴയ  അറിവ് വീണ്ടും ഉപയോഗിക്കാം എന്നതും ശാസ്ത്രത്തിൻ്റെ ഗുണമാണ്. ഒരിക്കൽ കൂടി പറയുന്നു : ശാസ്ത്രത്തിന് നിലപാടുകളില്ല, അത് പ്രകൃതിയെ മനസിലാക്കാനുള്ള ഒരു ഉപകരണം മാത്രമാണ്. അതുകൊണ്ട് ശാസ്ത്രം ഒരിക്കലും മനുഷ്യവിരുദ്ധമാകുന്നില്ല. പത്ത് പവനാണെന്ന് നമ്മൾ കരുതിയ സ്വർണ്ണം തുലാസിൽ അളന്നപ്പോൾ ഒൻപത് പവൻ മാത്രമേ കാണിക്കുന്നുള്ളൂ എന്നതുകൊണ്ട് തുലാസ് സ്വർണ്ണവിരുദ്ധമാണെന്ന് പറയാൻ പറ്റില്ലല്ലോ.

ഇൻബോക്സിൽ വളരെയധികം പേർ വന്ന് വിഷമങ്ങൾ പങ്കുവയ്ക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണോ, നിരുത്സാഹപ്പെടുത്തുകയാണോ വേണ്ടത്? ചില ഡോക്ടർമാർക്ക് ഇത്തരം വിഷമങ്ങൾ പങ്കുവയ്ക്കുന്നവരെ ആശ്വസിപ്പിക്കുന്നത് ഇഷ്ടമാണ്. നല്ല കാര്യം തന്നെ. എങ്കിലും എനിക്ക് ഈ ജോലി കുറച്ച് ബുദ്ധിമുട്ടാണ്. ഈ ജോലി ചെയ്യാൻ ഇമോഷണൽ ലേബർ വേണ്ടിവരുന്നതുകൊണ്ടാണിത്. നമ്മുടെ മൂഡ് എന്തുതന്നെയാണെങ്കിലും, അതിനെ നിയന്ത്രിച്ചുകൊണ്ട് ഉല്ലാസഭരിതരായി അഭിനയിക്കേണ്ടി വരുന്നതിനെയാണ് ഇമോഷണൽ ലേബർ എന്ന് വിളിക്കുന്നത്. ഇൻബോക്സിലെ ആളിൻ്റെ സന്തോഷത്തിനു വേണ്ടി ആശ്വാസവാക്കുകൾ പറയേണ്ടി വരുന്നതും ഇമോഷണൽ ലേബറിൽ പെടും. സ്വന്തം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന ആലോചനകൾക്കിടയിൽ, മറ്റൊരാളുടെ പ്രശ്നം മനസിലാക്കുകയും, ശേഷം ആശ്വസിപ്പിക്കുകയും ചെയ്യണമെങ്കിൽ കുറച്ചധികം മനസ്ഥൈര്യം വേണം. ഞാൻ ചികിത്സിക്കുന്ന രോഗിയോ, എനിക്ക് പ്രിയപ്പെട്ട വ്യക്തിയോ അല്ലാത്തപക്ഷം, മറ്റൊരാൾക്ക് വേണ്ടി ഇമോഷണൽ ലേബർ ചെയ്യുന്നത് എനിക്ക് ബുദ്ധിമുട്ടാണ്. പലപ്പോഴും നമ്മൾ ഇമോഷണൽ ലേബറിനു മൂല്യം കൽപ്പിക്കാറില്ല. ആശ്വസിപ്പിക്കാൻ ഒരു ചിലവുമില്ലല്ലോ എന്നായിരിക്കും നമ്മൾ പലപ്പോഴും ചിന്തിക്കുന്നത്. അത് ശരിയല്ല. ആശ്വസിപ്പിക്കുക എന്നതും ജോലിയാണ്. വ്യക്തിപരമായ പല പ്രതിസന്ധികളും ഇൻബോക്സിൽ ഷെയർ ചെയ്യുന്നവർ എന്നിൽ വിശ്വാസമർപ്പിക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നതെന്നറിയാം. ഇതുവരെ നേരിൽ കണ്ടിട്ടുപോലും ഇല്ലാഞ്ഞിട്ടും എന്നെ വിശ്വാസത്തിലെടുത്തതിനു നന്ദി. പക്ഷെ, എന്നിൽ നിന്നും ആശ്വാസവാക്കുകൾ പ്രതീക്ഷിക്കാനാവില്ല എന്നത് മനസിലായല്ലോ. എനിക്ക് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ വരൂ, നമുക്ക് ചർച്ച ചെയ്യാം. പക്ഷെ, ആശ്വാസത്തിനു വേണ്ടി മാത്രം സമീപിക്കാതിരിക്കുമല്ലോ.

ഓൺലൈൻ ഇടപെടലുകളിൽ പുച്ഛം വാരിവിതറുന്നവരുണ്ട്. നമ്മൾ വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം, എത്ര പറഞ്ഞാലും മനസിലാവാത്തവരെ കാണുമ്പോൾ, യുക്തിസഹമായി വിശദീകരിച്ച് കൊടുക്കുന്നതിനു പകരം പുച്ഛിച്ച് വിടാനുള്ള ത്വര എനിക്കും ഉണ്ടാവാറുണ്ട്. ഞാൻ കണ്ട്രോൾ ചെയ്യാറാണ് പതിവ് (അളം മുട്ടുമ്പോൾ കണ്ട്രോൾ പോകാറുണ്ട്). പുച്ഛം പലപ്രാവശ്യം ആവർത്തിച്ചാൽ നമ്മൾ ഒരു ‘പുച്ഛിസ്റ്റാ’ണെന്ന ഫീൽ സുഹൃത്തുക്കൾക്ക് കിട്ടും. അപ്പോൾ വായനക്കാർക്ക് സ്വതന്ത്രമായി സംശയങ്ങൾ ചോദിക്കാനോ, അഭിപ്രായം പറയാനോ ബുദ്ധിമുട്ടുണ്ടാകും. പോസ്റ്റിലോ കമൻ്റിലോ പുച്ഛം വാരി വിതറിയിട്ടുണ്ട് എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ചില എഴുത്തുകാരുടെ നല്ല പോസ്റ്റുകൾ ഷെയർ ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ജനാധിപത്യപരമായ സംവാദമില്ലാതെ നിങ്ങൾ പറയുന്നത് വായനക്കാരൻ അംഗീകരിച്ചുകൊള്ളണം എന്നതാണ് നിങ്ങളുടെ ആവശ്യം എങ്കിൽ പുച്ഛിസ്റ്റാകുന്നതിൽ പ്രശ്നമൊന്നുമില്ല. അതല്ല, വിജ്ഞാനം കൈമാറ്റം ചെയ്യുന്നതാണ് ഉദ്ദേശം എങ്കിൽ പുച്ഛം പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ആരോഗ്യമേഖലയിലുള്ളവർ കൂടുതലായും ഓൺലൈനിൽ ഇടപെടുന്നത് വൈദ്യശാസ്ത്രം പ്രചരിപ്പിക്കാനാണല്ലോ. ഇത് രണ്ട് തരത്തിൽ ചെയ്യാവുന്നതാണ്. ശാസ്ത്രസത്യങ്ങൾ മാത്രം പ്രചരിപ്പിക്കാം. അല്ലെങ്കിൽ, ശാസ്ത്ര സത്യങ്ങളോടൊപ്പം ശാസ്ത്രീയ മനോവൃത്തി കൂടി പ്രചരിപ്പിക്കാം. ശാസ്ത്രസത്യം മാത്രം പ്രചരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.  ടെക്സ്റ്റ്ബുക്കുകൾ നോക്കി തർജമ ചെയ്ത് രോഗത്തെക്കുറിച്ച് എഴുതുമ്പോൾ മേമ്പൊടിക്ക് സ്വന്തം രോഗികളുടെ കഥകളും, സമകാലിക വിഷയങ്ങളുമൊക്കെ എഴുതിച്ചേർത്താൽ ശാസ്ത്രപ്രചാരകനാവാം. ഇങ്ങനെ ചെയ്യുന്നവരുടെ ഒരു പ്രശ്നം എന്താണെന്നു വച്ചാൽ പുസ്തകത്തിൽ കണ്ട എല്ലാം അച്ചട്ടാണെന്ന രീതിയിലാണ് കാര്യങ്ങൾ അവതരിപ്പിക്കുക. കാലാനുചിതമായി മാറ്റാത്ത പല ടെക്സ്റ്റുബുക്കുകളുമുണ്ട്, പ്രത്യേകിച്ചും ഇന്ത്യൻ ലേഖകരുടേത്. ഇവയിലുള്ള കാലഹരണപ്പെട്ട സദാചാരബോധവും, ഫ്യൂഡലിസവുമൊക്കെ അതേ പടി തർജ്ജമ ചെയ്ത് അവതരിപ്പിക്കുന്ന ശാസ്ത്രപ്രചാരകർ അപഹാസ്യരാകുകയേ ഉള്ളൂ. നമ്മൾ ഡോക്ടർമാരായിപ്പോയതുകൊണ്ട് മാത്രം മെഡിക്കൽ പ്രൊഫഷനിലുള്ള പുഴുക്കുത്തുകളെയും, അന്യായങ്ങളെയും ന്യായീകരിക്കേണ്ട ബാധ്യത ഇല്ല എന്ന് മാത്രമല്ല, അവ തുറന്നു കാട്ടുകയും വേണം. അച്ചടിച്ച വിവരങ്ങൾ അതേ പോലെ പ്രചരിപ്പിച്ചതുകൊണ്ട് മാത്രം ആയില്ല, ശാസ്ത്രീയരീതികൾ പ്രാവർത്തികമാക്കാനും, ശാസ്ത്രം വകതിരിവോടുകൂടി ഉപയോഗിക്കാനുള്ള കഴിവ് കൂടി പകർന്ന് നൽകുന്ന രീതിയിലുള്ള, ശാസ്ത്രീയ മനോവൃത്തി വളർത്തുന്ന പോസ്റ്റുകളാണ് വേണ്ടത്. നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ‘ശാസ്ത്രവിശ്വാസികളെ’ അല്ല, ശാസ്ത്രകുതുകികളെ ആണ്.

ഒരു ഉദാഹരണം പറയാം. ദീർഘദൂര ലോറി ഡ്രൈവർമാർ എച്ച്.ഐ.വി അണുബാധ പകർത്താൻ കാരണക്കാരായേക്കാം എന്നത്  മെഡിക്കൽ ജേണലുകളിലും പുസ്തകങ്ങളിലുമുണ്ട്. ദീർഘദൂര ട്രക്ക് ഡ്രൈവർമാർക്ക് സ്വന്തം പങ്കാളികളിൽ നിന്നും വളരെ കാലം അകന്ന് കഴിയേണ്ടി വരുന്നതുകൊണ്ടും, വിനോദം കിട്ടുന്ന പ്രവൃത്തികളിൽ ഏർപ്പെടാനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടും ഇവരിലെ ചുരുക്കം ചിലർ സെക്സ് വർക്കർമാരെ ആശ്രയിക്കാറുണ്ട്. ഇതിൽ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയുള്ള ചുരുക്കം ചിലർക്ക് സുരക്ഷിതമായി ലൈംഗികബന്ധം നടത്തേണ്ടത് എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ട് എച്ച്.ഐ.വി ബാധ ഉണ്ടാകാറുണ്ട്. ഇവർ ട്രക്കുമായി പലയിടങ്ങളിലും പോകുന്നവരാണെന്നതുകൊണ്ട്, മുൻപേ എച്ച്.ഐ.വി ഇല്ലാതിരുന്ന ഇടങ്ങളിൽ എച്ച്.ഐ.വി പകർത്താൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ്  രോഗലക്ഷണങ്ങൾ എച്ച്.ഐ.വി മുഖാന്തരമാണെന്ന് സംശയം തോന്നുന്ന പക്ഷം, ജോലി ചോദിക്കേണ്ടതും, ജോലി ട്രക്ക് ഡ്രൈവിങ് ആണെന്ന് രോഗി പറഞ്ഞാൽ വിശദമായി സെക്ഷ്വൽ ഹിസ്റ്ററി ചോദിക്കേണ്ടതും, വേണമെങ്കിൽ എച്ച്.ഐ.വിക്കുള്ള ടെസ്റ്റുകൾ ചെയ്യേണ്ടതും എന്ന് മെഡിക്കൽ കറിക്കുലത്തിൽ പഠിപ്പിക്കുന്നത്. ശാസ്ത്രപ്രചാരകർ ഇത് വായിച്ചിട്ട്, എച്ച്.ഐ.വി പകരുന്നതിൻ്റെ കാരണം ട്രക്ക് ഡൈവർമാർ ആണെന്ന് കേവലയുക്തി ഉപയോഗിച്ച് പ്രചരിപ്പിച്ചാൽ ഇത് ഒന്നാന്തരം മനുഷ്യവിരുദ്ധതയായി. ഇത് വായിക്കുന്ന പൊതുജനം ട്രക്ക് ഡ്രൈവർമാരെ കല്ലെറിഞ്ഞു തുടങ്ങും. അവരെ പൊതുസ്ഥലങ്ങളിൽ നിന്നും അകറ്റിനിർത്തും. ട്രക്ക് ഡ്രൈവർ ഉള്ള വീടുകളിൽ നിന്ന് അകലം പാലിക്കും. അതുകൊണ്ട് ശാസ്ത്രീയമായ അടിത്തറ ഉള്ളതുകൊണ്ട് മാത്രം എന്തും ഏതും പ്രചരിപ്പിക്കാൻ ഇറങ്ങിയാൽ, ഒരുപക്ഷെ നന്മയെക്കാൾ ഉപരി, അത് തിന്മയായിരിക്കും വരുത്തിവയ്ക്കുക.  പാതി വെന്ത ശാസ്ത്രവിവരങ്ങളും ഇത്തരത്തിൽ ഷെയർ ചെയ്യാതിരിക്കുക. കെട്ടുറപ്പുള്ള എവിഡെൻസ് ഉള്ള വസ്തുതകൾ, മനുഷ്യനന്മയ്ക്ക് ഉതകുന്ന രീതിയിൽ പ്രചരിപ്പിക്കാൻ ശ്രദ്ധിക്കുക. പൊതുജനത്തിന് ആവശ്യമുള്ള, അവർ അറിയേണ്ടതുള്ള കാര്യങ്ങൾ മാത്രം ലളിതയുക്തിക്ക് കൂടി നിരക്കുന്നവിധത്തിൽ പറഞ്ഞുകൊടുത്താൽ മതിയാകും. പൊതുജനത്തിന് ആവശ്യമില്ലാത്ത കാര്യങ്ങൾ അക്കദമിക കോൺഫറൻസുകളിലേക്കും, ജേണലുകളിലേക്കും പരിമിതപ്പെടുത്തുക. നമ്മൾ കോമ്പ്ലിക്കേറ്റഡ് ആയ കാര്യമാണ് പറയുന്നതെങ്കിലും, അവസാനം പല വായനക്കാരും തലയിൽ ഈ വിവരം സ്റ്റോർ ചെയ്യുന്നത് ലളിതയുക്തി ഉപയോഗിച്ചാണ്. ട്രക്ക് ഡ്രൈവറുടെ പ്രത്യേക ജോലി സാഹചര്യങ്ങൾ കാരണം ഇവരിൽ ചിലരിൽ നിന്നും എച്ച്.ഐ.വി ഉള്ള ഇടങ്ങളിൽ നിന്നും ഇല്ലാത്ത ഇടങ്ങളിൽ അസുഖം പകരാൻ സാധ്യത കൂടുതലാണ് എന്നായിരിക്കും നമ്മൾ എഴുതിക്കാണുക. വായിച്ച് രണ്ട് ദിവസം കഴിഞ്ഞ്, വായനക്കാരിക്ക് ആകെ ഓർമ്മയുള്ളത് “ട്രക്ക് ഡ്രൈവിങ് എച്ച്.ഐ.വിക്ക് കാരണമാകുന്നു” എന്ന അമിതമായി ലളിതവൽക്കരിച്ച വിവരമായിരിക്കും. അതുകൊണ്ട് ഫലം ഇല്ലെങ്കിലും കുഴപ്പമില്ല, വിപരീതഫലം ഉണ്ടാക്കാതിരിക്കുക. എഫക്ട് ഇല്ലെങ്കിലും കുഴപ്പമില്ല, സൈഡ് എഫക്ട് ഇല്ലാതിരുന്നാൽ മതി എന്ന ഹോമിയോ തത്വം ഇവിടെ (മാത്രം) ബാധകമാണ് 🙂

“ഞാൻ പറഞ്ഞത് മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്, അല്ലാതെ നിങ്ങൾ വായിച്ചെടുത്തതല്ല ഞാൻ ഉദ്ദേശിക്കുന്നത്” എന്ന് പല എഴുത്തുകാരും പറയാറുള്ളതാണ്. നമ്മൾ ഉദ്ദേശിക്കാത്ത പല അർത്ഥതലങ്ങളും വായനക്കാർ കാണും. നമ്മൾ എഴുതിയത് പോലെയല്ല വായനക്കാർ വായിച്ചെടുക്കുന്നത് എന്നതുകൊണ്ട് മുൻകൂർ ജാമ്യം എടുക്കാൻ വേണ്ടിയാണ് പല എഴുത്തുകാരും ഇങ്ങനെ പറയുന്നത്. പക്ഷെ, ഒരു ഡോക്ടറുടെ ഉദ്ദേശം സാമൂഹ്യനന്മയാണെന്നതുകൊണ്ട് വായനക്കാരി എന്തു വായിച്ചെടുക്കുന്നു എന്നതിനെക്കുറിച്ചും അത്യാവശ്യം അവബോധമുണ്ടായിരിക്കണം. നമ്മുടെ എഴുത്തിൻ്റെ സാമൂഹ്യപ്രഭാവം എന്താണെന്ന ബോധ്യമുണ്ടായിരിക്കണം. മനസിൽ തോന്നിയ എന്തും അതേപടി എഴുതി വയ്ക്കുന്നതിന് ഞാൻ എതിരല്ല. ചിന്താപോലീസുകളെ ഞാൻ എതിർക്കുകയും ചെയ്യുന്നു. പക്ഷെ, എഴുത്തിൻ്റെ സാമൂഹ്യപ്രഭാവത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലാതെ എന്തും ഏതും എഴുതിയതിനു ശേഷം, തൻ്റെ ഉദ്ദേശലക്ഷ്യം സമൂഹത്തിനു നല്ലത് ചെയ്യുക എന്നതാണ് എന്ന് വിളംബരം ചെയ്യുന്നവരോടാണ് എതിർപ്പ്. നമ്മളോളം വളർന്നവർക്കേ നമ്മുടെ നിലപാടുകളുടെ ഉദ്ദേശശുദ്ധി മനസിലാവൂ. പല വിദ്യാഭ്യാസ നിലവാരവും, സാമൂഹ്യ പശ്ചാത്തലവും ഉള്ളവർ നിങ്ങളുടെ എഴുത്തിനെ പല രീതിയിൽ മനസിലാക്കാനും, എഴുത്തിൽ നിന്ന് അവർക്ക് ആവശ്യമുള്ളത് മാത്രം അടർത്തിയെടുത്ത് ഉപയോഗിക്കാനും സാധ്യതയുണ്ട് എന്നത് ഓർക്കുക. ബഹുഭാര്യത്വം പുരുഷന് പരിണാമപരമായ ആനുകൂല്യം കൊടുത്തിട്ടുണ്ട് എന്നൊരു ഹൈപോത്തസിസ് ഉണ്ട്. ഈ ഹൈപോത്തസിസ് പ്രചരിപ്പിക്കുമ്പോൾ നിങ്ങൾ വായനക്കാരോട്, നാച്യുറലിസ്റ്റിക് ഫാലസിക്ക് (is-ought problem) അടിമപ്പെടരുതെന്ന ഡിസ്ക്ലൈമർ കൊടുത്തിട്ടുമുണ്ടാകാം. ഇത് വായിക്കുന്ന ബഹുഭാര്യത്വ തൽപ്പരർ, ഡിസ്ക്ലൈമർ മാത്രം അടർത്തി മാറ്റി ബാക്കി ഭാഗം പ്രചരിപ്പിക്കും. ഇവർക്ക് നിങ്ങളുടെ എഴുത്തിനെക്കാൾ കൂടുതൽ റീച്ച് കിട്ടുകയും ചെയ്യും. അതുകൊണ്ട്, സമൂഹത്തെ പിന്നോട്ട് വലിക്കുന്നവർക്ക് നിങ്ങളുടെ എഴുത്തിലൂടെ അറിഞ്ഞോ അറിയാതെയോ ആയുധങ്ങൾ സപ്ലൈ ചെയ്യരുത്. വീണ്ടും പറയുന്നു, എഫക്ട് കുറച്ച് കുറഞ്ഞാലും കുഴപ്പമില്ല, സൈഡ് എഫക്ട് ഇല്ലാതിരുന്നാൽ മതി.  ഹൈപ്പോത്തസിസുകൾ വരെ ശാസ്ത്രസത്യമാണെന്ന രീതിയിൽ പ്രചരിപ്പിക്കുന്നവർക്ക് എന്തെങ്കിലും അജണ്ട കാണും എന്നതും ഓർത്ത് വയ്ക്കുക.

പുതിയ വിവരങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ കോൺസെണ്ട്രിക്ക് ആയി പറഞ്ഞു കൊടുക്കുന്നതാണ് ഉത്തമം. ഒരു കൺസെപ്റ്റ് മുൻപേ പറഞ്ഞ് ഉറപ്പിച്ച ശേഷം, അതിനോട് സമാനമായ സങ്കീർണ്ണമായ പുതിയ കൺസപ്റ്റ് പരിചയപ്പെടുത്തുക എന്നതാണ് ഈ രീതി. ദഹനപ്രക്രിയ എന്താണെന്നു പോലും അറിയാത്തവർക്ക് ഇൻഫ്ലമേറ്ററി ബവൽ ഡിസീസിൻ്റെ പത്തോളജി പറഞ്ഞ് കൊടുത്തിട്ട് കാര്യമില്ല. ശാസ്ത്രീയ രീതി (scientific methods) എന്താണെന്നുപോലും അറിയാത്ത ഫണ്ടമെൻ്റലിസ്റ്റുകൾക്ക് ശാസ്ത്രത്തിൻ്റെ പരിമിതികളെക്കുറിച്ച് ക്ലാസ് എടുത്താൽ, അവർ കൂടുതൽ വലിയ ഫണ്ടമെൻ്റലിസ്റ്റുകളോ, പോസ്റ്റ് മോഡേണിസ്റ്റുകളോ ആകുകയേ ഉള്ളൂ. അതുകൊണ്ട്, നിങ്ങളുടെ വായനക്കാരുടെ ബൗദ്ധികനിലവാരവും, പൊതുബോധവും മനസിലാക്കി അവർക്ക് ഉതകുന്ന രീതിയിൽ നിങ്ങളുടെ വാദം അവതരിപ്പിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

വാട്ട്സാപ്പിൽ കിട്ടിയ പോസ്റ്റൊരെണ്ണത്തിൽ, “1. ശ്രദ്ധിക്കുക, ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ കഴുകണം, 2. ഓർക്കുക, വഴിയിൽ തുപ്പരുത്” തുടങ്ങിയ ബേസിക്ക് വിവരങ്ങളൊക്കെ ശാസ്ത്രസത്യങ്ങളായി അവതരിപ്പിച്ചുകണ്ടു. ഇതൊക്കെ ഒന്നാം ക്ലാസിൽ പഠിപ്പിക്കുന്ന കാര്യമാണ്. ഇതൊന്നും അറിയാത്തവരായി ആരും തന്നെ ഉണ്ടാകുകയില്ല. മുതിർന്ന വ്യക്തികളെ മുൻകണ്ട് പോസ്റ്റുകൾ എഴുതുമ്പോൾ ഇതുപോലെ അവരുടെ ബൗദ്ധികനിലവാരത്തെ താറടിക്കും വിധം ബേസിക്ക് ആയ വിവരങ്ങളും, മുട്ടായിക്കഥകളും ചേർക്കാതിരിക്കുന്നതാണ് ബുദ്ധി. ഡോക്ടർ-രോഗി ബന്ധത്തിൽ പരസ്പരബഹുമാനമുണ്ട് എന്നപോലെ, എഴുത്തുകാരി-വായനക്കാരി ബന്ധത്തിലും പരസ്പരബഹുമാനം ആവശ്യമാണ്. വായനക്കാരിക്കും അത്യാവശ്യം ബുദ്ധിയുണ്ട് എന്ന് അനുമാനിക്കുക. സ്കൂളിൽ കുട്ടികളെ ഇരുത്തി, ഉരുവിട്ട് പഠിപ്പിക്കുന്നതുപോലെ ശാസ്ത്രവിജ്ഞാനം കൈമാറിയാൽ വായനക്കാർക്ക് നിങ്ങളെ വായിക്കാനുള്ള പ്രചോദനം നഷ്ടപ്പെടും. വായിക്കുന്ന വ്യക്തിക്ക് പുതിയ ആശയങ്ങൾ കിട്ടുന്നതിനൊപ്പം, മെഡിസിനെ വിമർശനാത്മകമായി സമീപിക്കാനും, കൂടുതൽ അറിയാനുള്ള കൗതുകം വരുത്തുന്നതുമായ രീതിയിൽ എഴുതുന്നതാണ് ഭംഗി (ഇത് പ്രവൃത്തിയിൽ വരുത്താൻ പാടാണെന്ന് അറിയാം, എങ്കിലും ശ്രമിക്കുക). അടിസ്ഥാനപരമായ കാര്യങ്ങൾ സ്പൂൺ ഫീഡിങ് നടത്തിയാൽ ചില വായനക്കാർക്കെങ്കിലും മടുപ്പ് തോന്നിയേക്കാം. വേറെ ചിലർ മുകളിൽ പരാമർശിച്ച പോലെ വെറും ‘ശാസ്ത്രവിശ്വാസികളായി’ മാറിയേക്കാം. മതഗ്രന്ഥം വായിക്കുന്നതുപോലെ ശാസ്ത്രപുസ്തകം വായിക്കുന്നതുകൊണ്ടാണ് ഡോക്ടർമാരുടെ ഇടയിൽ പോലും ശാസ്ത്രീയ മനോവൃത്തിയില്ലാത്തവർ ഉണ്ടാകുന്നത്.

ആധുനികവൈദ്യ തത്വങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി വികാരങ്ങളെ ഉദ്ധീപിപ്പിക്കുന്ന പോസ്റ്റുകൾ കാണാറുണ്ട്. “കിടപ്പിലായവർക്ക് വാട്ടർ ബെഡ് ഉപയോഗിക്കുക, കാരണം ഒരിക്കൽ നിങ്ങൾക്കും ഈ ഗതി വരാം” എന്ന പ്രസ്താവന ഇതിന് ഉദാഹരണമാണ്. “കിടപ്പിലായവർക്ക് വാട്ടർ ബെഡ് ഉപയോഗിക്കേണ്ടത് ബെഡ് സോർ ഒഴിവാക്കാനാണ്” എന്ന കാര്യകാരണബന്ധം സ്ഥാപിക്കുന്ന പ്രസ്താവനയാണ് ഇതിലും മികച്ചത്. കാരണം, വികാരങ്ങളെക്കാലുപരി വിവേചനബുദ്ധിയാണ് (reason)  മനുഷ്യരാശിയെ മുന്നോട്ട് നയിച്ചത് എന്നതുതന്നെ. വികാരം ക്ഷണനേരത്തേക്ക് മാത്രം നമ്മളെ ഉത്തേജിപ്പിക്കുമ്പോൾ വിവേചനബുദ്ധി നമ്മുടെ സ്വഭാവത്തിൽ സ്ഥായിയായ മാറ്റമാണുണ്ടാക്കുന്നത്. ഇതിനെക്കുറിച്ചുള്ള മനോഹരമായ വീഡിയോ ഉണ്ട്. ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കാണാറുണ്ട്. ടെഡ് വീഡിയോകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന് ഈ വീഡിയോ ആണ്. കണ്ടുനോക്കൂ.

 

ഈ പോസ്റ്റിൽ പ്രതിപാദിക്കുന്നത് പോലെ, യുക്തിഭദ്രമായും, ജനകീയമായും, എവിഡെൻസുകൾ കൃത്യമായി സമർത്ഥിച്ചും, സാമൂഹ്യനന്മ കാംക്ഷിച്ചുകൊണ്ടും, എല്ലാവർക്കും മനസിലാകുന്ന രീതിയിലും, ഒരു പരിധി വരെ ലളിതവൽക്കരിച്ചും, എന്നാൽ അമിതമായി ലളിതവൽക്കരിക്കാതെയും, വായനക്കാരുടെ ബൗദ്ധികനിലവാരത്തെ താഴ്ത്തിക്കെട്ടാതെയും, അതേസമയം ഉയർത്തി പ്രതിഷ്ഠിക്കാതെയും, സംയമനം പാലിച്ചും, സ്ഥാപിത താല്പര്യങ്ങൾക്ക് വഴങ്ങാതെയും ആധുനികവൈദ്യത്തെക്കുറിച്ച് എഴുതുക വലിയ ബുദ്ധിമുട്ടാണ്. ഇത് എഴുതുന്ന എനിക്ക് പോലും പലപ്പോഴും ഇവയെല്ലാം പ്രവൃത്തിയിൽ കൊണ്ടുവരാനായിട്ടില്ല. എങ്കിലും, ഇത്തരത്തിൽ എഴുതാനാണ് ഞാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


കേരളത്തിലെ പ്രളയത്തിനിടയിൽ സ്വീഡനിലിരുന്ന് ബ്ലോഗെഴുതുന്നതിലെ അനൗചിത്യം കാരണം ഒരു മാസമായി ബ്ലോഗ് പോസ്റ്റുകൾ എഴുതിയിരുന്നില്ല. പ്രളയം കഴിഞ്ഞ് ഒരു മാസത്തിനു ശേഷം ഈ സീരീസ് പുനരാരംഭിക്കുകയാണ്. പ്രളയബാധിതരെ സഹായിക്കാനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ സംഭാവന ചെയ്തിട്ടില്ലെങ്കിൽ ഇവിടെ ഞെക്കി സംഭാവന ചെയ്യുവാൻ എല്ലാ വായനക്കാരോടും അഭ്യർത്ഥിക്കുന്നു. 


ഈ സീരീസിലെ പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനിക വൈദ്യവും

14. തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

 

തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

വീണ്ടും തല്ലിനെക്കുറിച്ച് തന്നെ. തല്ല് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ചില കൂട്ടിരിപ്പുകാരെ നമ്മൾ മുന്നേ പരിചയപ്പെട്ടു. ഈ പോസ്റ്റിൽ തല്ല് അല്ലെങ്കിൽ സൈബർ ലിഞ്ചിങ് കിട്ടിയ ശേഷം ഡോക്ടർമാർ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. പതിവുപോലെ ഡിസ്ക്ലൈമർ വച്ച് തന്നെ തുടങ്ങാം. എനിക്ക് കോൺഫ്ലിക്റ്റ് റിസൊല്യൂഷനിലോ, സൈബർ നിയമത്തിലോ യാതൊരു പരിചയവും ഇല്ല. യുക്തിസഹവും, പ്രായോഗികവും ആണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു എന്നേ ഉള്ളൂ. അതുകൊണ്ട് സ്വാഭാവികമായും തെറ്റുണ്ടാവാം. ഞാൻ പരാമർശിക്കാൻ വിട്ടുപോയ കാര്യങ്ങളും, തെറ്റായി പരാമർശിച്ച കാര്യങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ വായനക്കാർക്ക് ഉപകാരമായേക്കും.

സൈബർ ലിഞ്ചിങ് വച്ച് തന്നെ തുടങ്ങാം. ഇത് പുതിയ വാക്കാണ്. സൈബർ ഹറാസ്മെൻ്റിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന കുറ്റകൃത്യമാണിത്. ആൾക്കൂട്ടം വ്യക്തിയെ(കളെ) ആക്രമിക്കാൻ വേണ്ടി സൈബർ സ്പേസിൽ അനിയന്ത്രിതമായി വ്യക്തിഹത്യയും, അസഭ്യം വിളിയും, ഭീഷണികളും നടത്തുന്നതിനെയാണ് സൈബർ ലിഞ്ചിങ് എന്ന് വിളിക്കുന്നത്. നേരിട്ട് വന്ന് തല്ലുന്നതിനെക്കാൾ എളുപ്പവും, പൊലീസിനു പോലും കാര്യമായി ഇടപെടാൻ കഴിയാത്തതും ആയ വിഷയമായതുകൊണ്ട് കേരളത്തിൽ സൈബർ ലിഞ്ചിങ് ഇനിയും കൂടാനേ സാദ്ധ്യതയുള്ളൂ. വരും വർഷങ്ങളിൽ കേരളത്തിൽ ഇൻ്റർനെറ്റ് ഉപഭോഗം കേരളത്തിൽ ഇനിയും കൂടും. ഇതുകൊണ്ട് ഭാവിയിൽ കൂടുതൽ പേർ സോഷ്യൽ മീഡിയയിലേക്ക് കടന്നുവരാം. ഇവരിൽ പലർക്കും ഇൻ്റർനെറ്റിൽ ഇടപഴകുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദകൾ അറിയണമെന്നില്ല. യഥാർത്ഥ ലോകത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നത് എങ്ങനെയാണെന്നത് നമ്മളെ മുതിർന്നവർ പഠിപ്പിച്ചു തന്നിട്ടുണ്ട്. പക്ഷെ, വിർച്വൽ ലോകത്തിൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ആരും പഠിപ്പിച്ചിട്ടില്ല, ആർക്കും സ്വയം പഠിക്കാൻ താല്പര്യവുമില്ല. പലരും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ ഇടപെടുന്നത്. ഇവിടെ സ്വന്തം പേരിലും, ഫേക്ക് ഐഡികളിലും വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയും, നടിമാരെ ‘മര്യാദ’ പഠിപ്പിക്കുകയും, ഫാൻസ് അസോസിയേഷനു വേണ്ടി അപരനെ തെറി വിളിക്കുകയും, അന്യരെ മതപ്രബോധനം നടത്തുകയും, വിദ്വേഷരാഷ്ട്രീയം ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സാമൂഹ്യവിപത്ത് തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ക്രൈമുകളെ നേരിടാൻ ശക്തമായ ബോധവൽക്കരണം മാത്രമാണ് പ്രതിവിധി. സ്കൂൾ ടെക്സ്റ്റുബുക്കുകളിൽ ‘സൈബർ മര്യാദ’യും, ‘സൈബർ അച്ചടക്ക’വും പാഠ്യവിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സൈബർ ലിഞ്ചിങ് നേരിട്ടാൽ രണ്ട് കൂട്ടരെയാണ് ആദ്യം അറിയിക്കേണ്ടത്: പൊലീസിനെയും, ഐ.എം.എ അഥവാ നിങ്ങൾ അംഗമായിട്ടുള്ള മറ്റേതെങ്കിലും ഡോക്ടർമാരുടെ സംഘടനയെയും. നിങ്ങളെ ലിഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന അതേ പോസ്റ്റിൽ വിശദീകരണവുമായി ഒരിക്കലും ഇടപെടരുത്. അവിടെ ഇടപെട്ടാൽ നിങ്ങൾ കൂടുതൽ ലിഞ്ചിങ് ഏറ്റുവാങ്ങുകയേ ഉള്ളൂ. ലിഞ്ചിങ്ങിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും നിങ്ങളെക്കുറിച്ചോ, നടന്ന സംഭവത്തെക്കുറിച്ചോ ഒന്നും അറിയാത്തവരാകും. ഇവർ തങ്ങളുടെ മനസ്സിലുള്ള മാലിന്യം അതേപടി ഫേസ്ബുക്ക് ചുമരിൽ ഒട്ടിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇവിടെ ഇടപെട്ടാൽ ഇവർ വളഞ്ഞിട്ട് ആക്രമിക്കുകയേ ഉള്ളൂ. സൈബറിടത്തിൽ ബുള്ളിയിങ് നടത്തുന്ന ‘സൈബർ ബുള്ളി’കളെ കുറിച്ച് അധികം പഠനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഉള്ള അറിവും, പരിചയവും വച്ച് മനസിലാകുന്നത് ഇപ്രകാരമാണ്: ടീനേജ് പ്രായത്തിലുള്ളവരും, യുവാക്കളുമാണ് ബുള്ളിയിങ്ങിൽ കൂടുതലായും പങ്കെടുക്കുന്നത്. ഇവർക്ക് സ്വന്തം കഴിവിൽ അത്ര വിശ്വാസം പോരാ. മറ്റുള്ളവരെ ഇകഴ്ത്തിയാലാണ് തങ്ങൾക്ക് കൂടുതൽ ശ്രദ്ധയും, പരിഗണനയും കിട്ടുന്നതെന്നാണ് ഇവർ ചിന്തിക്കുന്നത്. എന്ത് കോപ്രായം കാണിച്ചിട്ടാണെങ്കിലും ‘ആളാകണം’ എന്നതാണ് ഇവരുടെ തത്വം. ഇവരിൽ പലരും ചിന്തിക്കുന്നത് ഇൻ്റർനെറ്റ് ഒരു അരാജക ഇടമാണെന്നാണ്. ഇൻ്റർനെറ്റിൽ വന്ന് എന്ത് വിളിച്ച് പറഞ്ഞാലും ഒരു പ്രത്യാഘാതവും ഉണ്ടാകില്ല എന്നാണ് ഇവർ വിചാരിക്കുന്നത്. മറ്റുള്ളവർ, പ്രത്യേകിച്ചും, പണവും, പ്രശസ്തിയും, വിദ്യാഭ്യാസവും ഉള്ളവർ, അന്യായമായാണ് ഇവയൊക്കെ സമ്പാദിച്ചതെന്നും, അതുകൊണ്ട് ഇവരെ കുത്തിനോവിക്കുന്നതിൽ തെറ്റില്ല എന്നും ഇവർ വിശ്വസിക്കുന്നുണ്ടാവാം. എനിക്ക് തോന്നുന്നത്, ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ ശക്തമായ നിയമനടപടിയുണ്ടാകും എന്ന് ഇവർക്ക് ബോധ്യമായാൽ ഒരു പരിധി വരെ സൈബർ ലിഞ്ചിങ് നിയന്ത്രിക്കാവുന്നതേ ഉള്ളൂ.

36472553_10155799886098250_8425025405659906048_o
ചീത്തവിളിക്കുമ്പോൾ സംതൃപ്തി കിട്ടുന്നവർ. ചീത്തവിളിക്കാനുള്ള കാര്യം എന്താണന്നുപോലും അറിയാതെ വെറുതേ പോയി ചീത്തവിളിക്കുന്നവർ. (കടപ്പാട്)

ഒരു ത്രില്ലിനു വേണ്ടി, കൂട്ടുകാരെയും വിളിച്ചുവരുത്തി പോസ്റ്റുകൾക്ക് കീഴെ ചെന്ന് തെറി വിളിക്കുന്നവരുമുണ്ട്. കൂട്ടുകാരുടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ, ഒറ്റയ്ക്കായിരുന്നാൽ ചെയ്യാൻ പേടിയുള്ള കാര്യങ്ങൾ കൂടി ചെയ്യാനുള്ള ധൈര്യം ഉണ്ടായി വരും. സുഹൃദ് വൃന്ദത്തിൽ ആരാണ് കൂടുതൽ കേമൻ എന്ന് തമ്മിൽ തമ്മിൽ തെളിയിക്കേണ്ട അലിഖിത നിയമം ഉള്ളതുകൊണ്ട് ഇതിൽ ഒരുത്തൻ പിതാമഹന്മാരെ സ്മരിച്ചാൽ അടുത്തവൻ ഒരു ലെവൽ കൂടി കൂട്ടി ബലാത്സംഗത്തിന് ആഹ്വാനം ചെയ്യും. ഇങ്ങനെ ലിഞ്ചിങ് നടക്കുന്ന പോസ്റ്റിലെ കമൻ്റുകൾ കൂടുതൽ കൂടുതൽ വിഷലിപ്തമായി വരും. കേരളത്തിൽ ഭീകരമായ ലൈംഗിക ദാരിദ്ര്യം ഉള്ളതുകൊണ്ട്, ഇര സ്ത്രീയാണെങ്കിൽ ഗ്രാഫിക് സെക്ഷ്വൽ വയലൻസും, റേപ്പ് ചെയ്യുമെന്ന ഭീഷണികളും, ഗുഹ്യാവയവങ്ങളെ എങ്ങനെ സമീപിക്കും എന്ന വർണ്ണനയും ഒക്കെ കാണാം.

നിങ്ങൾക്കെതിരെ സൈബർ ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. പൊലീസ് കുറ്റക്കാരെ കണ്ടെത്തി എന്തെങ്കിലും നടപടിയെടുക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും കുറ്റവാളികളെ കണ്ടുപിടിക്കാൻ പൊലീസിനു കഴിയാറില്ല, പിടിച്ചാൽ തന്നെയും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടാറുമില്ല. എങ്കിലും, പ്രതീക്ഷ കൈവെടിയാതെ ക്രൈം റിപ്പോർട്ട് ചെയ്യുക തന്നെ വേണം. നിങ്ങൾക്കുനേരെ അങ്ങേയറ്റം ഹീനമായ വാക്കുകൾ ഉപയോഗിച്ചിട്ടുള്ള കമൻ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ലിങ്കുകൾ എന്നിവയാണ് ശേഖരിക്കേണ്ടത് എന്നതുകൊണ്ട് ഈ പണി സ്വയം ചെയ്യാതെ, നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളെയാരെങ്കിലും ഏൽപ്പിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്. ലിഞ്ചിങ് കാരണം മനപ്രയാസം നേരിടുന്നുണ്ടെങ്കിൽ ലീവെടുത്ത് മറ്റെന്തെങ്കിലും ഹോബിയിൽ വ്യാപൃതരാകുക. ആവശ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിൻ്റെ സഹായവും തേടുക. ലിഞ്ചിങ് നിങ്ങളുടെ മാനസിക സ്വാസ്ഥ്യത്തെ ബാധിക്കുന്നതായി കരുതുന്നില്ലെങ്കിൽ സാധാരണ പോലെ ഡ്യൂട്ടിക്ക് പോകുകയും, രോഗിപരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ, സൈബർ ലിഞ്ചിങ് നിങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന അറിവ്, നിങ്ങളെ ലിഞ്ച് ചെയ്യാൻ ആഹ്വാനം ചെയ്ത എല്ലാ വ്യക്തികൾക്കും എതിരെയുള്ള ശക്തമായ തിരിച്ചടിയാണ്.

ഒരു റൗണ്ട് ലിഞ്ചിങ് നടന്ന്, ലിഞ്ചിങ് നടക്കുന്ന പോസ്റ്റിന് അത്യാവശ്യം റീച്ച് ഒക്കെ കിട്ടിയാൽ, പിന്നെ രണ്ടാം റൗണ്ട് ലിഞ്ചിങ്ങുകാർ വന്നെത്തുകയായി. ഇവർ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഒക്കെ തിരഞ്ഞ് പിടിച്ച്, നിങ്ങളുടെ ഫോട്ടോകൾ കണ്ടെത്തി, ഉപയോഗിക്കും. നിങ്ങളുടെയും, ചിലപ്പോൾ നിങ്ങളുടെ പങ്കാളി, കുഞ്ഞുങ്ങൾ എന്നിവരുടെയും ഫോട്ടോകൾ വികൃതമാക്കി, വൃത്തികെട്ട കമൻ്റുകളും ചേർത്ത് പ്രചരിപ്പിക്കും. ചിലർ നിങ്ങളുടെ സോഷ്യൽ മീഡിയ ഇൻബോക്സ്, ടൈംലൈൻ എന്നിവിടങ്ങളിൽ തെറിയഭിഷേകം നടത്തും. ഈ സാദ്ധ്യത മുന്നിൽ കണ്ട്, പ്രൊഫൈൽ സെറ്റിങ്ങുകൾ പ്രൈവറ്റ് ആക്കി വയ്ക്കുകയോ, അക്കൗണ്ട് കുറച്ച് ദിവസങ്ങളിലേക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യുകയോ ചെയ്യുന്നതാകും നല്ലത്. ഓൺലൈൻ മഞ്ഞപ്പത്രങ്ങളും സോഷ്യൽ മീഡിയയിൽ നിങ്ങൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

നിങ്ങൾ പ്രതികരിച്ചാലും ഇല്ലെങ്കിലും സൈബർ ലിഞ്ചിങ് തനിയെ കെട്ടടങ്ങും. എങ്കിലും നിങ്ങളുടെ പ്രതികരണം എന്താണെന്നത് ജനസമക്ഷം അറിയിക്കേണ്ടതുണ്ട്. “ഇൻ്റർനെറ്റ് ഒന്നും മറക്കാറില്ല” എന്നുള്ളത് വളരെ സത്യമാണ്. പത്ത് വർഷങ്ങൾ കഴിഞ്ഞ് ചെന്ന് നോക്കിയാലും, ലിഞ്ചിങ് നടന്ന പോസ്റ്റുകൾ, ഓൺലൈൻ മാധ്യമങ്ങളിലെ മഞ്ഞവാർത്തകൾ എന്നിവ സെർച്ച് എഞ്ചിനിൽ പൊങ്ങിവരും. ഇത്തരം പോസ്റ്റുകൾ മുൻപേ തന്നെ ഉണ്ടെന്നിരിക്കേ നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുകളും ഇല്ലാത്തപക്ഷം, ഇൻ്റർനെറ്റിൽ നിന്ന് പ്രശ്നത്തിൻ്റെ മുഴുവൻ ചിത്രം കിട്ടുന്നില്ല. ഇൻ്റർനെറ്റ് മാത്രം നോക്കുന്ന ഒരാൾ നിങ്ങൾ തെറ്റുകാരിയാണെന്ന് വിധിക്കാനും സാദ്ധ്യതയുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്ന അനേകം പേർ, പ്രത്യേകിച്ചും ഡോക്ടർമാർ, ഉണ്ടാകും. ലിഞ്ചിങ് പോസ്റ്റ് വൈറലാകുമ്പോൾ തെറ്റ് നിങ്ങളുടെ ഭാഗത്തല്ല എന്നതിന് നിങ്ങൾ കൃത്യമായ വിശദീകരണം കൊടുത്താൽ ഇവർക്ക് നിങ്ങളുടെ കൂടെ നിൽക്കാൻ മറിച്ച് ആലോചിക്കേണ്ടി വരില്ല. ഇത്തരം വിശദീകരണം നൽകാത്ത പക്ഷം, മുഴുവൻ വിവരങ്ങളും അറിയാത്തതുകൊണ്ട്, പലർക്കും നിങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ എഴുതാൻ കഴിയാത്ത സാഹചര്യം വരും.

നിങ്ങളുടെ ഭാഗം വിശദീകരിച്ച് ഒരു കുറിപ്പോ, വീഡിയോയോ തയ്യാറാക്കാം. അല്പബുദ്ധികളായ ലിഞ്ചിങ്ങിൽ പങ്കെടുത്ത ആൾക്കൂട്ടമാണ് കേഴ്വിക്കാരിൽ കൂടുതലും എന്നതുകൊണ്ട് വീഡിയോ ആയിരിക്കും കൂടുതൽ അഭികാമ്യം. ഈ വീഡിയോയിൽ നിങ്ങൾ സ്വയം സംസാരിക്കുന്നതിലും നല്ലത്, നിങ്ങളുടെ മേലുദ്യോഗസ്ഥയോ, ഐ.എം.എ പോലുള്ള സംഘടനകളിൽ അംഗമാണെങ്കിൽ സംഘടനയുടെ ലോക്കൽ പ്രസിഡണ്ടോ മറ്റോ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ തന്നെയാണ് വീഡിയോയിൽ സംസാരിക്കുന്നതെങ്കിൽ ലിഞ്ചിങ്ങുകാർ, ഈ വീഡിയോ ഉപയോഗിച്ച് കൂടുതൽ ഹറാസ്മെൻ്റ് നടത്താൻ സാദ്ധ്യതയുണ്ട് എന്നതുകൊണ്ടാണിത്. കൂടാതെ, സ്വന്തം നിലപാട് പറയേണ്ടി വരുമ്പോൾ വികാരഭരിതരായി സംസാരിച്ചു പോകാനുള്ള സാദ്ധ്യതയും ഉണ്ട്. ഇതും ലിഞ്ചിങ്ങുകാരെ പ്രകോപിപ്പിക്കും. വീഡിയോ ഒന്നും ചെയ്ത് ഇതുവരെ പരിചയമില്ലാത്ത ആളാണെങ്കിൽ പ്രത്യേകിച്ചും ഈ ജോലി പരിചയമുള്ള മറ്റൊരാൾക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. നമുക്കുവേണ്ടി നിഷ്പക്ഷനായ മറ്റൊരാൾ, തെളിവുകൾ സഹിതം സംസാരിക്കുമ്പോൾ കൂടുതൽ ആധികാരിതയും ഉണ്ടാകും. ആരോപണവിധേയനായ ഡോക്ടർ ചെയ്ത ചികിത്സയെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഏതെങ്കിലും ഗമണ്ടൻ പുസ്തകം തുറന്ന് വച്ച ശേഷം, “ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത് പ്രകാരമാണ് ചികിത്സിച്ചത്” എന്നൊക്കെയും വേണമെങ്കിൽ പറയാം. തടിയുള്ള പുസ്തകം വേണം എന്നത് നിർബന്ധമാണ്. പുസ്തകത്തിലുള്ള ആശയങ്ങളുടെ ആധികാരികതയ്ക്കുപരി, പുസ്തകത്തിൻ്റെ വലിപ്പമാണ് അല്പബുദ്ധികൾ പെട്ടെന്ന് നോട്ട് ചെയ്യുക. ഉദാഹരണത്തിന്, താഴത്തെ വീഡിയോയിൽ ജേക്കബ് വടക്കാഞ്ചേരി പറയുന്നത് മുഴുവൻ നുണയും, കോൺസ്പിരസി തിയറികളും ആണെങ്കിലും സീറ്റിനു പിറകിൽ കെട്ടുകണക്കിനുള്ള തടിച്ച ആധുനിക വൈദ്യപുസ്തകങ്ങളും, വേഷവിധാനവും, നിർത്തി നിർത്തി സ്പഷ്ടമായി പറയുന്ന ഭാഷയുമൊക്കെ അദ്ദേഹത്തിന് ഒരു ആധികാരികത  ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ അപാര തൊലിക്കട്ടിയും, കോൺഫിഡൻസും,  ആളുകളെ കയ്യിലെടുക്കാനുള്ള കഴിവും (മാത്രം) നമ്മൾ മാതൃകയാക്കേണ്ടതാണ്. ഇയാളെപ്പോലെവേണം ലിഞ്ചിങ് നേരിടാൻ.

ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന വാർത്ത കേട്ട് പലരും നിങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തും. ഇവർ രണ്ട് കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങൾക്കുണ്ടായ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവരാണ് ഒന്നാം വിഭാഗം. നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്ന് കുത്തിനോവിച്ചേക്കാം (“ഞങ്ങളും വിവരം അറിഞ്ഞൂ ട്ടോ” എന്ന ലൈൻ) എന്നു കരുതി കപടമായി അനുകമ്പ പ്രകടിപ്പിക്കുന്നവരാണ് രണ്ടാം വിഭാഗം. പ്രത്യക്ഷത്തിൽ ഈ രണ്ട് ഗ്രൂപ്പുകാരെയും തിരിച്ചറിയാൻ ആകില്ല. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത്, ക്ഷേമം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന, മുൻപേ തയ്യാറാക്കിയ ആ വീഡിയോ വാട്ട്സാപ്പ് വഴിയോ മറ്റോ അയച്ചു കൊടുക്കുക എന്നതാണ്. എന്നിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ  ഷെയർ ചെയ്യാൻ പറയുക. നിങ്ങളെ ഇഷ്ടപ്പെടുന്നവർ, നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം, തീർച്ചയായും വീഡിയോ ഷെയർ ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളല്ലോ. വിവരം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും ഒരേ വീഡിയോ മാത്രം ഷെയർ ചെയ്യുന്നതിലൂടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മെസേജ് എഴുതേണ്ട പണിയും ഒഴിവായിക്കിട്ടും. ചോദിച്ച് വരുന്നവർക്ക് വേണ്ടി ഒരുപാട് പ്രാവശ്യം നിങ്ങളുടെ ഭാഗം വിശദീകരിക്കേണ്ടി വരുന്നത് മാനസികസ്വാസ്ഥ്യത്തെ ബാധിക്കും എന്നത് ഓർക്കുക. ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം ഫോണിൽ വിളിച്ച്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുക. സുഹൃത്തുക്കളോട് ലിഞ്ചിങ് നടക്കുന്ന പോസ്റ്റ്, അത് ഫേസ്ബുക്കിലാണെങ്കിൽ, അബ്യൂസ് റിപ്പോർട്ട് ചെയ്യാനും പറയാവുന്നതാണ്. അബ്യൂസീവ് ആയ പോസ്റ്റ് ആണെന്ന് ഫേസ്ബുക്കിനു മനസിലായാൽ, അവർ പിൻവലിക്കാനുള്ള സാദ്ധ്യത ഉണ്ട്.

സൈബർ ലിഞ്ചിങ് നേരിട്ടതുകൊണ്ട് ഇന്നുവരെ ഒരു ഡോക്ടറുടെയും റെജിസ്ട്രേഷൻ പോയിട്ടില്ല. എൻ്റെ അറിവിൽ ആരുടെയും ജോലിയും പോയിട്ടില്ല. എന്നാൽ ജോലി പോകില്ല എന്ന കാര്യത്തിൽ ഗ്യാരണ്ടി ഒന്നും ഇല്ല. കാരണം, പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് കുപ്രസിദ്ധി ഉണ്ട് എന്നറിഞ്ഞാൽ ഇവർ ശമ്പളം കുറയ്ക്കാനോ, പിരിച്ചു വിടാനോ തന്നെയോ ഒരുമ്പെട്ടേക്കാം. സർക്കാറിൻ്റെ കാര്യവും വ്യത്യസ്ഥമല്ല. ജനവികാരം നിങ്ങൾക്കെതിരെ ആണെങ്കിൽ മുഖം രക്ഷിക്കാൻ സർക്കാർ നിങ്ങൾക്ക് സസ്പെൻഷൻ സമ്മാനിച്ചുകൂടായ്കയില്ല. സിസ്റ്റത്തിൻ്റെ തകരാറുകൾക്ക് വ്യക്തികളെ ശിക്ഷിക്കുന്ന പരിപാടിയാണ് സർക്കാർ പോലും വർഷങ്ങളായി ചെയ്തുവരുന്നത്. ഭരണപ്പാർട്ടി പ്രവർത്തകരാണ് ലിഞ്ചിങ്ങിന് നേതൃത്വം നൽകുന്നതെങ്കിൽ ഇവർ സർക്കാറിനെ സ്വാധീനിച്ച് നിങ്ങളുടെ ജോലി തെറിപ്പിക്കാനും സാദ്ധ്യതയുണ്ട്. വെർച്വൽ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ യഥാർത്ഥ ലോകത്തെ സ്വാധീനിക്കുന്നതിൻ്റെ അളവ് കൂടിക്കൂടി വരുന്നതേ ഉള്ളൂ. പല കോളേജുകളിലും നടക്കുന്ന അടിപിടികളുടെ തുടക്കം വാട്ട്സാപ്പ് തർക്കങ്ങളാണെന്നതും വെർച്വൽ ലോകത്തിൻ്റെ പ്രസക്തി നമ്മളെ ഓർമ്മിപ്പിക്കുന്നു.

തല്ലിൽ നിന്ന് ആശുപത്രികളെയും ഡോക്ടർമാരെയും രക്ഷിക്കാൻ ഹോസ്പിറ്റൽ ആക്റ്റ് കേരള (ആക്റ്റ് 14, 2012) ഉണ്ട്. എന്നാൽ സൈബർ ലിഞ്ചിങ്ങിൽ നിന്ന് സംരക്ഷിക്കാൻ ഈ ആക്റ്റ് മതിയാവുമോ എന്നറിയില്ല. ഈ ആക്റ്റിലെ ‘വയലൻസ്’ എന്ന വാക്ക് വിട്ടുവീഴ്ചയില്ലാതെ നിർവ്വചിച്ചാൽ സൈബർ ലിഞ്ചിങ്ങും ആക്റ്റിൻ്റെ പരിധിയിൽ പെടേണ്ടതാണ്. തിരുവനന്തപുരത്തെ ഡോക്ടറെ ലിഞ്ച് ചെയ്ത സംഭവത്തിൽ ഈ ആക്റ്റ് പ്രകാരമാണോ അറസ്റ്റ് നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ വിവരമൊന്നുമില്ല. ഈ ആക്റ്റ് പ്രകാരം ആശുപത്രികൾക്കും, ഡോക്ടർമാർക്കും എതിരെ വയലൻസ് നടത്തുന്നവരെ 50,000 രൂപയിൽ കൂടാത്ത പിഴയും, മൂന്ന് വർഷങ്ങളിൽ കൂടാത്ത തടവും അഥവാ രണ്ടും കൂടിയും നൽകി ശിക്ഷിക്കാവുന്നതാണ്.

സൈബർ ലിഞ്ചിങ്ങിനെക്കുറിച്ച് നമ്മൾ പറഞ്ഞു. അടുത്തതായി തല്ലിനെക്കുറിച്ച് പറയാം. തല്ല് തുടങ്ങിയാൽ ഉടൻ പൊലീസിനെ വിളിക്കുക എന്നത് മാത്രമാണ് പോംവഴി. തല്ല് വാങ്ങിയ വ്യക്തിക്ക് ഉടനെ പൊലീസിനെ വിളിക്കാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാകില്ല എന്നത് മുൻകൂട്ടി കണ്ട്, സ്ഥലത്തുള്ള മറ്റാരെങ്കിലും പൊലീസിനെ വിളിക്കുന്നതാണ് നല്ലത്. അടി വാങ്ങിയവരെല്ലാം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടിയിരിക്കണം. താനൊരു ഡോക്ടറാണല്ലോ എന്ന് വിചാരിച്ച്, സ്വയം എക്സാമിൻ ചെയ്ത് ഫ്രാക്ചർ, ബ്ലീഡിങ് ഒന്നും ഇല്ല എന്ന് വിധിയെഴുതരുത്. മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തി നിങ്ങളെ പരിശോധിപ്പിക്കുകയാണ് വേണ്ടത്. ഉണ്ടായ മുറിവുകളും, ചെയ്ത ചികിത്സകളും വൃത്തിയായി ഈ ഡോക്ടറെക്കൊണ്ട് ഡോക്യുമെൻ്റ് ചെയ്യിക്കണം. ഈ രേഖകൾ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യണം. പലപ്പോഴും പൊലീസ് എത്തിച്ചേരുന്നതിനു മുൻപേ തല്ലുകാർ രക്ഷപെട്ടിരിക്കും. തല്ലിയവർ കലിപ്പ് അടക്കാൻ വയ്യാതെ ആശുപത്രി മുതലും കൂടി നശിപ്പിച്ചിട്ടേ പോകാറുള്ളൂ. ഇത്തരം സാഹചര്യത്തെളിവുകൾ എല്ലാം പൊലീസ് വരുന്നതു വരേയ്ക്കും നിലനിർത്തണം. എല്ലാ ആശുപത്രികളിലെയും ക്യാഷ്വാലിറ്റികളിൽ വീഡിയോ സർവൈലൻസ് ക്യാമറ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ക്യാഷ്വാലിറ്റിയിലാണ് തല്ലുകൾ കൂടുതലും നടക്കുന്നത് എന്നതുകൊണ്ടാണിത്. ക്യാമറ ഉണ്ടെങ്കിൽ സി.സി.ടി.വി ഫൂട്ടേജിൽ തല്ലുകാരുടെ ചിത്രങ്ങളും പതിഞ്ഞോളും. ഇവരെ പിന്നീട് ട്രാക്ക് ചെയ്യാൻ എളുപ്പമാകുകയും ചെയ്യും. പുതിയ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയി ചേരുമ്പോൾ, നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ സർവൈലൻസിനുള്ള ആവശ്യം ഉന്നയിക്കുക. ഈ അവസരത്തിൽ നിങ്ങളുടെ പ്രൈവസിയെക്കാൾ പ്രധാനം സുരക്ഷയാണെന്നതുകൊണ്ടാണിത്.

തല്ലിയവർ ഓടിരക്ഷപെട്ടാലും, തല്ലിയവരുടെ കൂടെ വന്ന രോഗി ആശുപത്രിയിൽ തന്നെ ഉണ്ടായിരിക്കാനുള്ള അപൂർവ്വ സാദ്ധ്യതയും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഈ രോഗിയുടെ പരിചരണം മറ്റൊരു ഡോക്ടറെ ഏൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ അടി വാങ്ങിയതുകൊണ്ട് പൂർണ്ണ ആരോഗ്യവതി അല്ലാത്തതിനാലും, രോഗിയുടെ ബന്ധുക്കളാൽ അടി കിട്ടിയ അനുഭവം കാരണം രോഗിയെ പരിചരിക്കുന്നതിൽ ബയാസ് ഉണ്ടാകുമെന്നതിനാലുമാണിത്. നിങ്ങളാണ് ആശുപത്രിയിലെ ഒരേയൊരു ഡോക്ടർ എങ്കിൽ, രോഗിയെ ഫസ്റ്റ് എയിഡ് കൊടുത്ത്, ആവശ്യമെങ്കിൽ സ്റ്റെബിലൈസ് ചെയ്ത്, മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യേണ്ടത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിൽ, കേസിനെ ബാധിക്കാതിരിക്കാൻ വേണ്ടിയും ഈ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാവുന്നതുമാണ്.

എല്ലാവർക്കും സംഘർഷഭരിതമല്ലാത്ത ഒരു ആശുപത്രിജോലിക്കാലം ആശംസിക്കുന്നു.


ഈ വിഷയത്തിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനികവൈദ്യവും

വിക്കിപീഡിയയും ആധുനികവൈദ്യവും

വിക്കിപീഡിയ നിരോധിക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. സ്വന്തം ഭൂതകാലത്തെ ഭയപ്പെടുന്നവരും, അശാസ്ത്രീയ രീതികളിലൂടെ പ്രവർത്തിക്കുന്നവർക്കുമാണ് വിക്കിപീഡിയ എതിരാളിയാകുന്നത്. ഇലക്ഷനു നിൽക്കുന്ന സ്ഥാനാർത്ഥി അഞ്ച് വർഷം മുൻപ് നടത്തിയ അഴിമതിയെക്കുറിച്ചൊക്കെ വിക്കിപീഡിയയിൽ ഉണ്ടാകും. ഇത് അവരുടെ വിജയസാധ്യതയെ ബാധിച്ചേക്കാം. എത്ര പണവും, അധികാരവും ഉപയോഗിച്ചാലും വിക്കിപീഡിയയിലെ ഈ ഭാഗം നീക്കം ചെയ്യാൻ കഴിയുകയുമില്ല. അഴിമതിയുടെ ചരിത്രം വിക്കിപീഡിയയിലെ ഇദ്ദേഹത്തിൻ്റെ പേജിൽ കാലാകാലം നിലനിൽക്കും. ഇങ്ങനെ, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം വിവരങ്ങളുടെ ആധികാരികത തീരുമാനിക്കുന്ന വിക്കിപീഡിയയുടെ നയം പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. തുർക്കിയിലെ ഭരണകൂടം ഒരുദാഹരണമാണ്. തുർക്കി ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വസ്തുതകൾ വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചു വന്നപ്പോൾ അവർ തുർക്കി രാജ്യത്തിൽ വിക്കിപീഡിയ നിരോധിച്ചു. ഇതുപോലെ ചൈനയും, ഉത്തരകൊറിയയുമൊക്കെ പണ്ടേ വിക്കിപീഡിയ നിരോധിച്ചിരിക്കുകയാണ്.

ഇത് ഓർമ്മ വരാൻ കാരണം, ഹോമിയോ ഡോക്ടർമാർ വിക്കിപീഡിയ ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം കൊടുത്തു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ കേട്ടു (മുഖ്യധാരാ മാധ്യമങ്ങൾ സ്ഥിതീകരിച്ചിട്ടില്ല). ഹോമിയോപ്പതി കപടശാസ്ത്രമാണെന്ന സത്യം വിക്കിപീഡിയയിൽ തുറന്നെഴുതിയതാണ് ഇവരെ ചൊടിപ്പിച്ചത്. ഈ നിവേദനം വിക്കിപീഡിയയ്ക്ക് കിട്ടിയ അംഗീകാരമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരു പ്രൊഫഷണൽ ബോഡി കിണിഞ്ഞു ശ്രമിച്ചിട്ടും, വിക്കിപീഡിയയിൽ നിന്ന് അവർ പ്രാക്ടീസ് ചെയ്യുന്ന വൈദ്യത്തെ സംബന്ധിച്ച ഒരു വാക്യം എടുത്ത് മാറ്റാൻ കഴിയാത്തത്ര കെട്ടുറപ്പുള്ള നിയമങ്ങളാണ് വിക്കിപീഡിയയിലുള്ളത്. എല്ലാവർക്കും വിക്കിപീഡിയയിൽ കയറി എഴുതാമെങ്കിലും, എന്തും എഴുതാമെന്ന് വിചാരിക്കരുത്. തെളിവുകളുടെ പിൻബലമില്ലാതെ എഴുതുന്നതെന്തും, ചോദ്യം ചെയ്യുന്നതും, ഡിലീറ്റ് ചെയ്യുന്നതും സാധാരണമാണ്.

വിക്കിപീഡിയയിൽ കൊടുത്തിരിക്കുന്നതൊക്കെ തെറ്റാണ്, അതുകൊണ്ട് വിക്കിപീഡിയ ഉപയോഗയോഗ്യമല്ല എന്ന് പറയുന്നവരുണ്ട്. വിക്കിപീഡിയയിലുള്ളത് ആധികാരികമായ വിജ്ഞാനമാണ് എന്ന് വിക്കിപീഡിയ പോലും അവകാശപ്പെടുന്നില്ല. വിക്കിപീഡിയയിൽ തെറ്റുകൾ കടന്നു കൂടിയിട്ടുണ്ടാകാം. കുറവ് പേർ വായിക്കുന്ന പേജുകളിലാണ് തെറ്റുകൾ കൂടുതലുണ്ടാകാൻ സാധ്യത. കൂടുതൽ വായനക്കാരുള്ള പേജുകൾക്ക് പൊതുവിൽ കൂടുതൽ എഴുത്തുകാരും ഉണ്ടാകും. അതുകൊണ്ട് തെറ്റുകൾ കടന്നു കൂടിയാലും പെട്ടെന്ന് തന്നെ തിരുത്തപ്പെടും. അതേസമയം, അത്ര റെഫറൻസുകൾ ഉൾക്കൊള്ളാത്ത, അധികം ആളുകൾ വായിക്കാത്ത, കുറച്ച് എഴുത്തുകാർ ചേർന്ന് എഴുതിയ ലേഖനങ്ങളിൽ തെറ്റുകൾ കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. വിക്കിപീഡിയ ആധികാരികമല്ലാത്ത എൻസൈക്ലോപീഡിയ ആണ് എന്ന് സമ്മതിക്കുമ്പോൾ, പിന്നെ വേറാരാണ് ആധികാരികം എന്ന സംശയം സ്വാഭാവികമായും വരാം. അപ്പോൾ പലരും പറയുന്ന ഉത്തരമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക. വിക്കിപീഡിയയുമായി തുലനം ചെയ്ത് നോക്കുമ്പോൾ ബ്രിട്ടാണിക്കയും ഏതാണ്ട് അതേ ആധികാരികത മാത്രമേ പാലിക്കുന്നുള്ളൂ എന്നാണ് 2005-ൽ നേച്ചർ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്. 2005-ൽ വിക്കിപീഡിയയ്ക്ക് വെറും അഞ്ച് വയസ്സ് മാത്രമേ ഉള്ളൂ. അതിനുശേഷം വിക്കിപീഡിയയിൽ കൂടുതൽ എഴുത്തുകാരും, പോളിസികളും, ടെക്നോളജിയും വന്നു. 2018-ൽ ഇത്തരം ഒരു പഠനം ആവർത്തിച്ചാൽ, ലേഖനങ്ങളുടെ വൈവിധ്യത്തിൻ്റെ കാര്യത്തിലും ആധികാരികതയുടെ കാര്യത്തിലും ബ്രിട്ടാണിക്കയെക്കാൾ മുന്നിൽ നിൽക്കുക വിക്കിപീഡിയയാണെന്നാണ് എനിക്ക് തോന്നുന്നത്. വിക്കിപീഡിയയോടും, മറ്റ് ഡിജിറ്റൽ മാധ്യമങ്ങളോടും കിടപിടിച്ച് നിൽക്കാൻ ആകാതെ, 2012-ൽ ബ്രിട്ടാണിക്ക തങ്ങളുടെ പ്രിൻ്റ് പതിപ്പ് നിർത്തലാക്കി. 244 വർഷങ്ങളോളം പ്രിൻ്റ് ചെയ്തിരുന്ന പുസ്തകമാണിതെന്നോർക്കണം.

വിക്കിപീഡിയ മെഡിക്കൽ പഠനത്തിന് ഉപയോഗിക്കരുത് എന്നതാണ് അടുത്ത വാദം. ആരോഗ്യമേഖലയിലുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. വിക്കിപീഡിയ എഴുതിയിരിക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയാണ്. ഉദാഹരണത്തിന്, റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് എനിക്ക് ഒന്നും അറിഞ്ഞുകൂടാ. അതുകൊണ്ട് ഇതിനെക്കുറിച്ച് അടിസ്ഥാനപരമായ വിവരം ഉണ്ടാക്കാൻ ഞാൻ വിക്കിപീഡിയ ഉപയോഗിക്കും. അതേസമയം, മസ്തിഷ്കാഘാതത്തെക്കുറിച്ച് എനിക്ക് അക്കാദമിക തലത്തിൽ അറിയാം. അതുകൊണ്ട്, ഈ വിഷയത്തിൽ വിക്കിപീഡിയ എനിക്ക് ഉതകുന്ന വിവരസ്രോതസ്സല്ല. എങ്കിലും, പല പ്രാഥമിക മെഡിക്കൽ ലേഖനങ്ങളും ടെക്സ്റ്റ്ബുക്ക് ലേഖനങ്ങളെക്കാൾ ലളിതമായും, സമഗ്രമായും വിക്കിപീഡിയയിൽ എഴുതിയിട്ടുണ്ട്. അൾഷൈമേഴ്സിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഉദാഹരണം. അൾഷൈമേഴ്സിനെക്കുറിച്ച് എത്ര അഗാധ ജ്ഞാനമുണ്ടെങ്കിലും, അൾഷൈമേഴ്സ് ലേഖനത്തിലുള്ളത്ര കൃത്യതയോടെയും, സമഗ്രമായും ഒരൊറ്റ വ്യക്തിക്ക്  എഴുതാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് പേർ ചേർന്ന് എഴുതിയതുകൊണ്ടാണ് ഈ ലേഖനം വളരെ മികച്ചതാകുന്നത്. കേരളത്തിൽ അക്കാദമിക മേഖലയിലുള്ളവർ വിക്കിപീഡിയയോട് നിഷേധാത്മക സമീപനം എടുത്ത് കണ്ടിട്ടുണ്ട്. ഇവരോട് പറയാനുള്ളത് വിക്കിപീഡിയയെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ല എന്നതാണ്. എന്തൊക്കെപ്പറഞ്ഞാലും വിദ്യാർത്ഥികൾ വിക്കിപീഡിയ നോക്കിയാണ് പല കാര്യങ്ങളും പഠിച്ചെടുക്കുന്നത്. ഇവർക്ക് മികച്ചരീതിയിൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ വിക്കിപീഡിയയിലെ ലേഖനങ്ങളും നല്ല നിലവാരം പുലർത്തിയിരിക്കണം. അതുകൊണ്ട് അധ്യാപകർ വിക്കിപീഡിയയിൽ വിവരങ്ങൾ ചേർക്കാനും, നിലവിലുള്ള വിവരങ്ങൾ ക്രോഡീകരിക്കാനും മുന്നോട്ട് വരേണ്ടതായിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ വിദ്യാർത്ഥികളെ മാത്രമല്ല, ലോകം മുഴുവനുമുള്ള വിദ്യാർത്ഥികളെയാണ് സഹായിക്കുന്നത് എന്നും ഓർക്കുക. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിക്കിപീഡിയ മെച്ചപ്പെടുത്തുന്നതിൽ പങ്കെടുക്കാനായി വിക്കിപീഡിയ എഡ്യുക്കേഷൻ പ്രോഗ്രാമും നിലവിലുണ്ട്.

വിക്കിപീഡിയൻ ആയതുകൊണ്ട് എനിക്ക് ഏറ്റവുമധികം അഭിമാനം തോന്നിയത് നിപ്പ വൈറസ് രോഗത്തെക്കുറിച്ചുള്ള ലേഖനം എഴുതിയപ്പോഴാണ്. കേരളത്തിൽ നിപ്പ സ്ഥിതീകരിച്ചു എന്നറിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് പഠിക്കാൻ വേണ്ടി ഒരുപാട് ശാസ്ത്രപ്രബന്ധങ്ങളിൽ പരതി. യൂണിവേഴ്സിറ്റിയുടെ അക്കൗണ്ട് ഉള്ളതുകൊണ്ട് എല്ലാ ശാസ്ത്രപ്രബന്ധങ്ങളും സൗജന്യമായി വായിക്കാൻ കഴിഞ്ഞു. ഒരു വൈകുന്നേരം മുഴുവൻ ഇതിനു വേണ്ടി മാറ്റിവച്ച്, പ്രബന്ധങ്ങൾ അരിച്ചു പെറുക്കി, രോഗത്തിൻ്റെ ലക്ഷണങ്ങളും, ചികിത്സയുമൊക്കെ കണ്ടെത്തി. പത്രവാർത്തകൾ തിരഞ്ഞ് മറ്റ് രാജ്യങ്ങളിൽ ഈ രോഗം ഉണ്ടാക്കിയ നാശനഷ്ടങ്ങളും അവിടെ ഉപയോഗിച്ച പ്രതിരോധ നടപടികളുമൊക്കെ വായിച്ച് പഠിച്ചു. പേജ് തുടങ്ങിയതിനു ശേഷം ലോകത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഡോക്ടർമാരും, ശാസ്ത്രജ്ഞരും കൂടി എഴുത്തിൽ പങ്കാളികളായി. മറ്റ് സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലുമുള്ള സുഹൃത്തുക്കൾ ലേഖനം അവരവരുടെ ഭാഷകളിലേക്ക് തർജ്ജമ നടത്തി. നിങ്ങൾ ലാഘവത്തോടെ വായിച്ച് പോകുന്ന ഓരോ ലേഖനത്തിനും പിന്നിൽ ഒരുപാട് അധ്വാനമുണ്ട് എന്ന് മനസിലായല്ലോ.

nipahinfectionstats
നിപാ വൈറസ് രോഗത്തെക്കുറിച്ചുള്ള വിക്കിപീഡിയ താളിൻ്റെ സ്ഥിതിവിവരക്കണക്കുകൾ. നാല് ലക്ഷത്തിൽ പരം തവണ ഈ താൾ സന്ദർശിക്കപ്പെട്ടു. (കടപ്പാട്)

ഞാൻ വിക്കിപീഡിയയിൽ എന്താണ് ചെയ്യുന്നതെന്ന് പലരും ചോദിക്കാറുണ്ട്. സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന എന്തും ചെയ്യും എന്നാണ് ലളിതമായ ഉത്തരം. പങ്കെടുത്ത പ്രൊജക്ടുകളെക്കുറിച്ച് എൻ്റെ വിക്കിപീഡിയ ഉപയോക്തൃതാളിലുണ്ട്. ആധുനികവൈദ്യത്തെ കുറിച്ചാണ് ആദ്യം എഴുതിയിരുന്നത്. പിന്നീട്, വിക്കിപീഡിയയിൽ സ്ത്രീപ്രാതിനിധ്യം വളരെ കുറവാണെന്ന് മനസിലായപ്പോൾ സ്ത്രീകളെക്കുറിച്ച് എഴുതുന്നതിലും ശ്രദ്ധ ചെലുത്തി. അങ്ങനെയിരിക്കെയാണ് 2012-ൽ വിക്കിവുമൺ ക്യാമ്പ് നടക്കുന്നുണ്ടെന്ന് അറിഞ്ഞത്. വിക്കിമീഡിയ സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായിരുന്നു ഇത്. അർജൻ്റീനയിലെ ബ്യൂണസ് എയഴ്സിൽ വച്ചായിരുന്നു പരിപാടി. എനിക്കാണെങ്കിൽ അർജൻ്റീന എന്ന രാജ്യത്തെക്കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. അതുവരെയും ഒരു വിദേശ രാജ്യത്തേക്ക് പോലും പോയിട്ടുമില്ല. എങ്കിലും പോകാൻ താല്പര്യമുണ്ട് എന്ന് സംഘാടകരെ അറിയിച്ചു. ഫുൾ സ്കോളർഷിപ്പോടുകൂടി അവർ എന്നെ അർജൻ്റീനയിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞാൻ ആദ്യ വിദേശയാത്ര നടത്തുന്നതും, ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു വിദേശ കോൺഫറൻസിൽ പങ്കെടുക്കുന്നതും. അതിനു ശേഷം വിക്കിപീഡിയയിൽ ഞാൻ കൂടുതലായും പ്രവർത്തിച്ചിട്ടുള്ളത് വൈവിധ്യം (diversity), സ്ത്രീപ്രാതിനിധ്യം (gender gap) എന്നീ മേഖലകളിലാണ്. വിക്കിപീഡിയയ്ക്കകത്ത് ആധുനിക വൈദ്യത്തെക്കാൾ കൂടുതൽ പ്രവർത്തിപരിചയം ഉള്ളതും ഈ വിഷയങ്ങളിലാണ്. മെഡിക്കൽ മേഖലയിൽ നിന്നുള്ളവർക്ക് വിക്കിപീഡിയയിൽ പ്രവർത്തിക്കാൻ ഒരുപാട് സാധ്യതകളുണ്ട്. അവയിൽ ചിലതിനെപ്പറ്റി വിക്കിപ്രൊജക്ട് മെഡിസിനിൽ വായിക്കാം. വിക്കിപീഡിയയിൽ വെറും രണ്ട് തിരുത്തുകൾ നടത്തിയശേഷം, ഇനി വിദേശ കോൺഫറൻസിന് അപ്ലൈ ചെയ്യാമോ എന്ന് ചോദിക്കുന്നവരുണ്ട്. വിക്കിപീഡിയയിലെ ജോലി പൂർണ്ണമായും സന്നദ്ധപ്രവർത്തനമാണ്. നിങ്ങൾ നടത്തിയ പ്രവർത്തനങ്ങളിൽ നിന്നും ലോകത്തിലെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് എന്തെങ്കിലും പഠിക്കാനുണ്ടെങ്കിൽ മാത്രമേ നിങ്ങളെ കോൺഫറൻസുകളിലേക്ക് ക്ഷണിക്കുകയുള്ളൂ. വിദേശയാത്രയ്ക്ക് വേണ്ടി വിക്കിപീഡിയയിൽ ലേഖനമെഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ നിരാശപ്പെടേണ്ടി വരും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം ഗുണമേന്മയുള്ള ചിത്രങ്ങളും, അവയുടെ വിവരണങ്ങളും വിക്കിമീഡിയ കോമൺസിലേക്ക് സംഭാവന ചെയ്യുകയുണ്ടായി. വിക്കിമീഡിയ കോമൺസ് എന്നത് വിക്കിപീഡിയയുടെ സഹോദര സംരംഭമാണ്. വിക്കിപീഡിയയിൽ കാണുന്ന ചിത്രങ്ങൾ കോമൺസിൽ നിന്നാണ് എടുക്കുന്നത്. ഈ പത്തോളജി ചിത്രങ്ങൾ പിന്നീട് പല പത്രങ്ങളും, ടെക്സ്റ്റ്ബുക്കുകളും, ശാസ്ത്രപ്രബന്ധങ്ങളും, വിക്കിപീഡിയ ലേഖനങ്ങളും പുനരുപയോഗിക്കുകയുണ്ടായി. ഇത്തരം ചിത്രങ്ങൾ പുനരുപയോഗിക്കുമ്പോൾ സംഭാവന ചെയ്ത വ്യക്തിക്ക്/സ്ഥാപനത്തിന് കടപ്പാട് നൽകണമെന്നുള്ള നിബന്ധനയുണ്ട്. ഇതുകൊണ്ട് കോളേജിൻ്റെ പേരും പലയിടങ്ങളിലും അറിയപ്പെട്ടു. പത്തോളജിയിൽ മെഡിക്കൽ കോളേജ് സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാഭ്യാസത്തിനുതകുന്ന ഏതാണ്ട് 50 ചിത്രങ്ങളെങ്കിലും കയ്യിലുണ്ടെങ്കിൽ നിങ്ങളുടെ ഡിപ്പാർട്ട്മെൻ്റിനു വേണ്ടിയും ഇത്തരം പ്രൊജക്ടുകൾ സൗജന്യമായി ചെയ്ത് തരാൻ ഞാൻ ഒരുക്കമാണ്. ചിത്രങ്ങൾ വെറുതേ അയച്ച് തന്നാൽ മതി.  ചിത്രങ്ങൾക്ക് അനുയോജ്യമായ തലക്കെട്ടുകൾ ഉണ്ടെങ്കിൽ വളരെ നല്ലത്. വ്യക്തികളും ഇത്തരത്തിൽ ചിത്രങ്ങൾ നൽകാറുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ. റോഷൻ നസീമുദ്ദീൻ സംഭാവന ചെയ്ത ചിത്രങ്ങൾ ഇവിടെ കാണാം. മെഡിക്കൽ വിദ്യാർത്ഥികൾക്കും ചിത്രങ്ങൾ നൽകാവുന്നതാണ്. ഒഫ്താല്മോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്സ് വിഷയങ്ങളിൽ പ്രത്യേകിച്ചും കൂടുതൽ ചിത്രങ്ങൾ വിക്കിപീഡിയയ്ക്കാവശ്യമുണ്ട്. രോഗിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രങ്ങൾ ഒഴികെ എന്തും വിക്കിമീഡിയ കോമൺസിലേക്ക് ചേർക്കാവുന്നതാണ്. രോഗിയുടെ ഐഡൻ്റിറ്റി വ്യക്തമാക്കാത്തതുകൊണ്ട്, രോഗിയുടെ സമ്മതപത്രവും ആവശ്യമില്ല. കോളേജിലെ മെഡിക്കൽ മ്യൂസിയങ്ങളിൽ നിന്നെടുത്ത ചിത്രങ്ങളും സംഭാവന ചെയ്യാവുന്നതാണ്. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന പ്രൊജക്ടിനെക്കുറിച്ച് നെതർലാൻഡ്സിലെ ഹേഗിൽ നടന്ന ഗ്ലാം-വിക്കി 2015 കോൺഫറൻസിൽ അവതരിപ്പിച്ച പ്രസൻ്റേഷൻ താഴെ കൊടുക്കുന്നു.

വൈദ്യശാസ്ത്രത്തിലെ മാത്രമല്ല, മറ്റിടങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ ഉണ്ടെങ്കിലും അത് ഉപയോഗപ്രദമാണ്. ഉദാഹരണത്തിന്, നിങ്ങളുടെ വീട്ടിനടുത്തുള്ള മ്യൂസിയത്തിലെ വസ്തുക്കളുടെ ചിത്രങ്ങൾ നിങ്ങൾ എടുക്കുകയാണെങ്കിൽ, അവ വിക്കിമീഡിയ കോമൺസിൽ ചേർത്ത് സൂക്ഷിക്കാവുന്നതാണ്. നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ ചെന്നപ്പോൾ അവിടെയുള്ള വസ്തുക്കളുടെ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനേ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. ഇത്തരം ചിത്രങ്ങൾ കയ്യിലുണ്ടെങ്കിലും എന്നെ അറിയിച്ചാൽ ഇത് എങ്ങനെ ഒരു വിക്കിമീഡിയ പ്രൊജക്ടായി രൂപാന്തരം ചെയ്യാം എന്നത് നമുക്ക് ഒരുമിച്ച് ചിന്തിക്കാവുന്നതാണ്. കേരളത്തിൻ്റെ പൈതൃകം ലോകം മുഴുവൻ അറിയിക്കാനുള്ള ഒരു അവസരം കൂടിയാകും അത്. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഒരുപാട് കളക്ഷനുകൾ വിക്കിമീഡിയ കോമൺസിൽ എത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള പല മ്യൂസിയങ്ങളും, ആർക്കൈവുകളും, ലൈബ്രറികളും തങ്ങളുടെ വിവരസമ്പത്ത് വിക്കിമീഡിയയിലൂടെ ഓൺലൈനിൽ എത്തിച്ചുകഴിഞ്ഞു. നമ്മൾ മലയാളികൾ മാത്രം ഇക്കാര്യത്തിൽ പിന്നിലാകാൻ പാടില്ല.

വിക്കിജേണൽ ഓഫ് മെഡിസിൻ എന്ന ശാസ്ത്രജേണൽ ഉണ്ട്. വിക്കിപീഡിയ ലേഖനത്തിൻ്റെ മാതൃകയിൽ എഴുതിയ ലേഖനങ്ങളാണ് ഈ ജേണൽ സ്വീകരിക്കുന്നത്. ആധുനികവൈദ്യത്തിലെ നിലവിലുള്ള വിക്കിപീഡിയ ലേഖനം മെച്ചപ്പെടുത്തി, ആധികാരികമായ അവലംബങ്ങൾ ചേർത്ത് നിങ്ങൾക്കും വിക്കിജേണൽ ഓഫ് മെഡിസിനിലേക്ക് അയയ്ക്കാം. ഇതുവരെ നിലവിലില്ലാത്ത പുതിയൊരു ലേഖനം എഴുതുകയുമാവാം. പിയർ റിവ്യൂവിനു ശേഷം മികച്ചതാണെങ്കിൽ ലേഖനം ജേണലിൽ പ്രസിദ്ധീകരിക്കും. മെഡിക്കൽ വിദ്യാർത്ഥികളും ഈ ജേണലിൽ പ്രസിദ്ധീകരിക്കാറുണ്ട്. പ്രസിദ്ധീകരണം പൂർണ്ണമായും സൗജന്യവുമാണ്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് അസൈന്മെൻ്റുകൾ കൊടുക്കുമ്പോൾ അവർ പലപ്പോഴും വിക്കിപീഡിയ കോപ്പിയടിച്ച് കൊണ്ടുവരാറുണ്ട്. ഇത് ആശാസ്യമായ പരിപാടിയല്ല. അതുകൊണ്ട് ഇവരെ ഗ്രൂപ്പുകളായി തിരിച്ച് വിക്കിജേണലിനു വേണ്ടി പ്രബന്ധം എഴുതാൻ ആവശ്യപ്പെടാം. ജേണലിനു വേണ്ടി നിലവിലുള്ള വിക്കിപീഡിയ ലേഖനം തന്നെയാണ് വികസിപ്പിക്കേണ്ടത് എന്നതുകൊണ്ട് ഇവർ മറ്റ് സ്രോതസ്സുകൾ വായിക്കാൻ നിർബന്ധിതരാകും. അവസാനം ഇവർ തയ്യാറാക്കിയ പ്രബന്ധം വിക്കിജേണലിന് അയച്ചുകൊടുത്ത്,  പബ്ലിഷ് ചെയ്യുകയുമാകാം. വിദേശരാജ്യങ്ങളിലൊക്കെ പബ്ലിക്കേഷനുകൾ ഉണ്ടാക്കാൻ മെഡിക്കൽ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതേസമയം ഇന്ത്യയിൽ എങ്ങനെയെങ്കിലും വേഗം പാസായി സർട്ടിഫിക്കെറ്റ് നേടാനാണ് എല്ലാവർക്കും താല്പര്യം. അസൈന്മെൻ്റുകൾ ഇൻ്റേണൽ മാർക്ക് വാങ്ങാനുള്ള കാട്ടിക്കൂട്ടലുകൾ ആണെന്നതുകൊണ്ട് പാസായി വരുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രീയമനോവൃത്തിയും, ഗവേഷണത്തിൽ താല്പര്യവും ഉണ്ടായി വരുന്നില്ല.

മലയാളത്തിലും വിക്കിപീഡിയ ഉണ്ട് കെട്ടോ. മലയാളം വിക്കിപീഡിയയിൽ ആധുനിക വൈദ്യത്തെക്കുറിച്ചുള്ള ലേഖനങ്ങളും ഉണ്ട്. എന്നാൽ വളരെ കുറച്ച് എഴുത്തുകാർ മാത്രമേ മലയാളം വിക്കിപീഡിയയിൽ ഉള്ളൂ എന്നതുകൊണ്ട് പല ലേഖനങ്ങളും ചെറുതും, അധികം അവലംബങ്ങളില്ലാത്തവയും ആണ്. നിങ്ങൾ ശാസ്ത്രലേഖനങ്ങൾ ഫേസ്ബുക്കിലോ ബ്ലോഗിലോ എഴുതുന്നവരാണെങ്കിൽ ഇവയും വിക്കിപീഡിയയിലേക്ക് ചേർക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം, വിക്കിപീഡിയ ലേഖനങ്ങളുടെ പൊതുശൈലിക്കനുസരിച്ചും, അവലംബങ്ങൾ ചേർത്തും വേണം എഴുതാൻ. ഒരു എൻസൈക്ലോപീഡിയയിൽ എങ്ങനെയുണ്ടാകുമോ, അതുപോലെ വേണം വിവരങ്ങൾ ക്രോഡീകരിക്കാൻ. തുടക്കത്തിൽ എഴുത്തുശൈലിയിൽ അല്പസ്വല്പം തെറ്റൊക്കെ വരുന്നത് സ്വാഭാവികമാണ്. മുതിർന്ന വിക്കിപീഡിയർ നിങ്ങളെ സഹായിച്ചോളും.

ചരിത്രത്തിൽ നടന്ന കാര്യങ്ങൾ നാം എങ്ങനെയാണ് മനസിലാക്കുന്നത്? പണ്ടത്തെ ആളുകൾ ഗുഹയുടെ ചുമരുകൾ മുതൽ ഇന്ന് ഇൻ്റർനെറ്റ് വരെയുള്ള ഇടങ്ങളിൽ രേഖപ്പെടുത്തി വച്ച വിവരങ്ങൾ ഇന്ന് നമ്മൾ ചരിത്രമായി പഠിക്കുന്നു. അങ്ങനെ നോക്കുകയാണെങ്കിൽ, വിക്കിപീഡിയയും ഒരു ചരിത്ര രേഖയാണ്. നൂറു വർഷങ്ങൾക്കു ശേഷം നമ്മളെക്കുറിച്ച് പഠിക്കുന്ന മനുഷ്യർ നമ്മുടെ ജീവിതത്തെ വിലയിരുത്താൻ ഇൻ്റർനെറ്റും, അതിൽ പ്രധാനമായും വിക്കിപീഡിയയുമായിരിക്കും ഉപയോഗിക്കുക. ചരിത്രം മായ്ക്കേണ്ടതും, തിരുത്തി എഴുതേണ്ടതും ചില സ്ഥാപിത താല്പര്യക്കാരുടെ ആവശ്യമാണ്. ഇന്ത്യക്കാർ പുഷ്പകവിമാനം പറപ്പിച്ചിരുന്നുവെന്നും, ഹിറ്റ്ലർ കരുണാമയനായ നേതാവായിരുന്നെന്നും, മാവോ സേതുങിൻ്റെ പോളിസികൾ കാരണം ആരും മരിച്ചിട്ടില്ലെന്നുമൊക്കെ വാദിക്കുന്ന കോടിക്കണക്കിനു പേർക്ക് സത്യസന്ധമായ ചരിത്രപുസ്തകങ്ങളെ എന്നും പേടിയാണ്. അത്തരക്കാർക്ക് മായ്ക്കാനോ വളച്ചൊടിക്കാനോ ആകാത്ത, സത്യസന്ധമായ ഒരു ചരിത്രരേഖ ഉണ്ടാക്കുക എന്നതും കൂടി വിക്കിപീഡിയ ചെയ്യുന്നുണ്ട്. വിക്കിപീഡിയയിൽ ചേർക്കപ്പെട്ട ഓരോരോ തെറ്റും കണ്ടുപിടിച്ച് തിരുത്തുന്നതിലൂടെ നിങ്ങൾ ചരിത്രത്തിൻ്റെ കാവലാൾ കൂടിയായി മാറുകയാണ് എന്ന് ഓർക്കുക. പുതിയ വിവരങ്ങൾ ചേർക്കുന്നതിലൂടെ ചരിത്രരേഖ നിർമ്മിക്കുകയാണെന്നും ഓർക്കുക.

ഗവേഷണത്തിൽ താല്പര്യമുള്ള മെഡിക്കൽ വിദ്യാർത്ഥിയാണ് നിങ്ങൾ എങ്കിൽ ഇപ്പോഴേ വിക്കിപീഡിയയിൽ എഴുതിത്തുടങ്ങുക. തുടക്കത്തിൽ വരുത്തുന്ന തെറ്റുകളൊക്കെ പരിചയസമ്പന്നരായ വിക്കിപീഡിയന്മാർ തിരുത്തിത്തരും. ക്രമേണ എഴുത്ത് ആയാസരഹിതമാകും. വിക്കിപീഡിയ ലേഖനങ്ങൾക്ക് വേണ്ടി ഗവേഷണപ്രബന്ധങ്ങൾ വായിച്ച് പരിചയമുണ്ടായിരുന്നതുകൊണ്ട്, പിന്നീട് ഗവേഷണം മുഴുവൻ സമയ ജോലിയാക്കി മാറ്റിയപ്പോഴും എനിക്ക് തീരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. ചിലപ്പോൾ പരസ്പര വിരുദ്ധമായ നിഗമനങ്ങൾ ഉള്ള ശാസ്ത്രപ്രബന്ധങ്ങൾ വായിക്കുമ്പോൾ, ഇതിൽ ഏത് നിഗമനത്തിനാണ് കൂടുതൽ ശാസ്ത്രീയത ഉള്ളത് എന്ന ചോദ്യം വരും. ഇത്തരം സന്ദർഭങ്ങളെ കൈകാര്യം ചെയ്യാൻ വിക്കിപീഡിയയിലെ പ്രവൃത്തിപരിചയം ഉപകാരപ്രദമായിരുന്നു.

എല്ലാ വായനക്കാർക്കും വിക്കിപീഡിയയിലേക്ക് സ്വാഗതം. വിക്കിപീഡിയയിൽ ലേഖനമെഴുതുന്നതിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിൽ എനിക്ക് നേരിട്ട് എഴുതുമല്ലോ.

ഈ സീരീസിലെ പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം