അവൻ ജനിച്ചപ്പോൾ
പിതാവ് തെരുവുകളിൽ
നാലു വണ്ടി ഡെയ്സിപ്പൂക്കൾ വിതറിയിരുന്നു.
തെരുവന്ന് മഞ്ഞു മൂടിയപോലെ
തോന്നിച്ചിരുന്നു.
അന്ന് ഭക്ഷണശാലകളിൽ അദ്ദേഹം
പണം വാരിയെറിഞ്ഞിരുന്നു.
അലങ്കാരദീപങ്ങൾ വീടിനുമുന്നിൽ
തെളിക്കപ്പെട്ടിരുന്നു.
മകൻ പേരെടുത്ത ഒരു ഭിക്ഷഗ്വരനായിത്തീരുമെന്ന്
അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു.
ഇന്നവന് ഇരുപത് തികഞ്ഞിരിക്കുന്നു.
വൈദ്യം പഠിക്കുന്ന അവൻ
പിറന്നാൾ മറന്നു പോയിരുന്നു.
നടുവു ചതഞ്ഞ ഉറുമ്പുപോലെ
വേച്ചു വേച്ചു വന്ന അച്ഛൻ നൽകിയ
കുഞ്ഞു പിറന്നാൾ സമ്മാനം
യാന്ത്രികമായി, തേച്ചുപിടിപ്പിച്ച ചിരിയോടെ വാങ്ങവേ
അവന്റെ ചിന്തകൾ
ആൽവിയോളുകളിലെ ഓക്സിജനളവുകളിലും
ഹൃദയത്തിന്റെ താളപ്പിഴകളിലും മാത്രമായിരുന്നു.
എന്റെ ഈ സുഹൃത്തിന് പിറന്നാള്‍ സമ്മാനമായി ഈ കവിത സമര്‍പ്പിക്കുന്നു.