ഇന്ന് തലവേദനയാണ് ചേട്ടാ!

1990-കളിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ കുറ്റകൃത്യനിരക്ക് കുത്തനെ ഇടിഞ്ഞു. ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയത് സാമ്പത്തികശാസ്ത്രജ്ഞരാണ്. 1970-കളിൽ അബോർഷൻ നിയമവിധേയമാക്കിയതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ കാരണം എന്നാണ് ഇവർ കണ്ടെത്തിയത്. (ഗർഭച്ഛിദ്രം, ഭ്രൂണഹത്യ എന്നീ ആളുകളെ പേടിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം ലളിതമായ ‘അബോർഷൻ’ എന്ന വാക്ക് ഉപയോഗിച്ച് പ്രചാരത്തിലാക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഈ ലേഖനത്തിൽ തുടർന്നും അബോർഷൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത്). 1970-കളിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ആദ്യമായി അബോർഷൻ നിയമവിധേയമാക്കിയപ്പോൾ, ഒരുപാട് സ്ത്രീകൾ ഈ അവസരം വിനിയോഗിച്ചു. കുട്ടികളെ വളർത്താൻ കെൽപ്പില്ലാത്തവരും, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരും, ലൈംഗികപീഡനത്തിനിരയായി ഗർഭിണികളായവരുമൊക്കെ അബോർഷൻ ചെയ്യാൻ മുന്നോട്ടു വന്നു. അബോർഷൻ നിയമവിധേയമാക്കിയിരുന്നില്ലെങ്കിൽ 1990-കളിൽ ഇവർക്ക് ജനിച്ച കുട്ടികൾക്ക് 20-30 വയസ്സ് ഉണ്ടായിരുന്നേനെ. ഈ കുട്ടികളെ വേണ്ടാഞ്ഞിട്ടും ജന്മം കൊടുത്തതാണെന്നതുകൊണ്ട് ഇവർക്ക് നല്ല വിദ്യാഭ്യാസവും, സന്തോഷകരമായ ചുറ്റുപാടുകളും കിട്ടിയിട്ടുണ്ടായിരിക്കില്ല. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോട്ടാകുകയും, മാനസികപ്രശ്നങ്ങൾക്ക് അടിമപ്പെടുകയും, അകാരണമായ ഭയമോ വിദ്വേഷമോ ദേഷ്യമോ പ്രകടിപ്പിക്കുകയും, ദുർഗുണങ്ങൾ കാണിക്കുകയും ചെയ്യാനുള്ള സാധ്യത മറ്റു കുട്ടികളെക്കാൽ കൂടുതലാണ്. വളർന്നതിനു ശേഷവും ഈ കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാനും, സാമൂഹ്യവിരുദ്ധ സ്വഭാവം കാണിക്കാനുമുള്ള സാധ്യതയുണ്ട്. അമേരിക്കയിൽ അബോർഷൻ നിയമവിധേയമാക്കിയതോടെ ഇത്തരം കുട്ടികൾ ജനിക്കാതായി. നിയമം വന്ന് 20-30 കൊല്ലങ്ങൾ കഴിഞ്ഞതിനു ശേഷം (ജനിച്ചിരുന്നെങ്കിൽ ഇവർ മുതിർന്നവരാകേണ്ട സമയപരിധിക്ക് ശേഷം) അതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അബോർഷനും കുറ്റകൃത്യങ്ങളൂം തമ്മിലുള്ള ഈ ബന്ധം അമേരിക്കയിൽ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് (അധികവായനയ്ക്ക്: ഫ്രീക്കണോമിക്സ്). പള്ളിയുടെ ഫ്ലക്സ് ബോർഡിൽ പത്താമതായി ജനിച്ച് ഡോക്ടറായ കുട്ടിയുടെ വിജയഗാഥ മാത്രമേ കാണുകയുള്ളൂ. ലക്ഷക്കണക്കിനു വരുന്ന നിരാലംബരായ കുട്ടികളുടെയും, അവരുടെ കുടുംബത്തിൻ്റെയും കഥകൾ അവർ പറഞ്ഞുകേട്ടിട്ടില്ല. ഇത്തരം കുട്ടികളുടെ ജീവിതച്ചെലവ് ഏറ്റെടുത്ത് കണ്ടിട്ടുമില്ല.

Freakonomics
നല്ല ബുക്കാണ്. വായിച്ചു നോക്കുക. (ഫെയർ യൂസ് ചിത്രം)

അബോർഷൻ നിഷേധിക്കപ്പെടുന്ന സ്ത്രീകൾ വളരെ ദയനീയരാണ്. ഈ കുഞ്ഞിനെ പോറ്റിവളർത്താൻ കഴിയുമോ എന്ന ആധി അവരെ മാനസിക സമ്മർദ്ദത്തിലേക്കും, വിഷാദരോഗത്തിലേക്കും തള്ളിവിടും. കുഞ്ഞ് ജനിച്ചശേഷം വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് വേറെ. നിയമപരമായി അബോർഷൻ ചെയ്യാനുള്ള അവകാശം പല കാരണങ്ങൾ കൊണ്ട് വിനിയോഗിക്കാൻ കഴിയാതെ വരുമ്പോളാണ് ജീവൻ പണയം വച്ചും അബോർഷൻ വീട്ടിൽ വച്ച് ചെയ്യാൻ പലരും നിർബന്ധിതരാകുന്നത്. ഇന്ത്യയിൽ 78% അബോർഷനുകളും ആശുപത്രികൾക്ക് പുറത്താണ് ചെയ്യപ്പെടുന്നത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഞാനറിയുന്ന ആരും ഇതുവരെ അബോർഷൻ നടത്തിയിട്ടില്ല എന്ന് ചിലർ അടിച്ചുവിടുന്ന കമൻ്റുകളൊക്കെ വെറും ഉടായിപ്പാണ്. കണക്കിലൂടെ തെളിയിച്ചു തരാം. ഇന്ത്യയിൽ ഒരു വർഷം 130 മില്ല്യൺ ജനനങ്ങൾ നടക്കുന്നുണ്ട്, 15.6 മില്ല്യൺ അബോർഷനുകളും. എന്നു വച്ചാൽ, ഓരോ എട്ട് കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ഒരു കുഞ്ഞ് അബോർഷൻ്റെ ഫലമായി ജനിക്കപ്പെടാതെ പോകുന്നുണ്ട്. അബോർഷനുകളുടെ കണക്കെടുക്കുമ്പോൾ പെൺഭ്രൂണഹത്യകൾ അതിൽ പെടുന്നില്ലേ, ഇവയിൽ ഭൂരിഭാഗവും അങ്ങ് നോർത്തിന്ത്യയിലല്ലേ നടക്കുന്നത് എന്നൊക്കെ ചോദിച്ച് പിടിച്ച് നിൽക്കാമെന്നേ ഉള്ളൂ. കേരളത്തിലെ സമഗ്രമായ ഡേറ്റ ഇല്ലാത്തതുകൊണ്ട് അറിയാവുന്ന കണക്കുകൾ വച്ച് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എനിക്ക് തോന്നുന്നത്, നിങ്ങൾ പത്ത് കുഞ്ഞുങ്ങൾ ജനിച്ച വാർത്ത കേട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അറിയുന്ന ഒരു കുടുംബത്തിൽ എങ്കിലും അബോർഷൻ നടന്നുകാണണം എന്നാണ്. ഭ്രൂണം തനിയേ അബോർട്ട് ആയി പോകുന്ന അവസ്ഥയെയല്ല ഇവിടെ പ്രതിപാദിക്കുന്നത്, മാതാവ് തീരുമാനിച്ച ശേഷം അബോർഷൻ നടത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നതുപോലെ, അബോർഷൻ നടത്തിയ ശേഷം ആരും പോസ്റ്റിടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. സ്വന്തം ബന്ധുക്കളിൽ നിന്നുപോലും മറച്ചു വയ്ക്കപ്പെടുന്നതുകൊണ്ട് ഇതൊന്നും നിങ്ങൾ അറിയുന്നില്ലന്നേ ഉള്ളൂ, അതുകൊണ്ട് അബോർഷൻ നടക്കുന്നില്ല എന്നർത്ഥമില്ല. അബോർഷനു വിധേയമായ സ്ത്രീയും, അത് പൂർണ്ണസമ്മതത്തോടു കൂടിയാണ് ചെയ്തതെങ്കിലും, വളരെയധികം മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അബോർഷനു ശേഷം ഇവരുടെ സൗഖ്യം ഉറപ്പാക്കുന്നതിലുപരി, വിവരം മറച്ചുവയ്ക്കാനുള്ള ആകുലതയാണ് മിക്ക കുടുംബങ്ങൾക്കും എന്നതുകൊണ്ട്, മാനസിക സമ്മർദ്ദം സഹിച്ചും എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്ന ദയനീയാവസ്ഥയും ഉണ്ട്.

അബോർഷൻ ആവശ്യപ്പെട്ട് വരുന്നവർക്ക് സദാചാര ക്ലാസുകൾ കൊടുത്ത് പിന്തിരിപ്പിക്കുന്ന ഡോക്ടർമാരും ഉണ്ട്. കുഞ്ഞുങ്ങളില്ലാത്ത മറ്റ് സ്ത്രീകളുടെ വിഷമങ്ങളാണ് സ്ഥിരം പറഞ്ഞു കൊടുക്കുന്ന കഥകൾ. സ്വന്തം കുഞ്ഞിനെ ഒരുപാട് കഷ്ടപ്പാട് സഹിച്ച് വളർത്തിയെടുത്ത കഥകളാണ് അടുത്തത്. എപ്പോൾ വേണമെങ്കിലും ജോലിക്ക് തിരിച്ചുകയറാം എന്ന ആത്മവിശ്വാസവും, വീട്ടുജോലി ചെയ്യാൻ ജോലിക്കാരും, ‘വയ്യ’ എന്ന് പറയുമ്പോഴേക്കും സഹായത്തിന് ഓടിയെത്തുന്ന മാതാപിതാക്കളും, ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭർത്താവും, താമസിക്കാൻ ദന്തഗോപുരവുമുള്ളവർക്ക് വേണമെങ്കിൽ എട്ടോ പത്തോ കുഞ്ഞുങ്ങളെ നല്ലരീതിയിൽ വളർത്താം. ഇത്തരം പ്രിവിലേജുകൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ വളർത്തുക എന്നത് സാധ്യമല്ലായിരിക്കാം. ഓരോരുത്തരുടെയും അനുഭവങ്ങളും, ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. അബോർഷനു വേണ്ടി ആശുപത്രിയിൽ വരുന്നവർ അതിന് ഒരുമ്പെടുന്നത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്. അവരുടെ മുന്നിൽ സദാചാരപ്രസംഗം നടത്തുന്നതും, അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ലജ്ജാവാഹമാണ്. അവളവളുടെ ജീവിതത്തിന് ഉതകുന്ന തീരുമാനം എന്താണെന്ന് നിർണ്ണയിക്കാനുള്ള അധികാരം അവളവൾക്കു മാത്രമാണ്. ചില സ്ത്രീകൾ കൂസലില്ലാതെ ക്ലിനിക്കിൽ വന്ന് ‘ഇതിനെ ഒഴിവാക്കിത്തരണം’ എന്നൊക്കെ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത്തരം സ്ത്രീകളെ കണ്ടിട്ടില്ല. കൂസൽ ഉണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയുള്ള കാലഹരണപ്പെട്ട സദാചാരബോധമാണ്. അബോർഷനു വേണ്ടി സമീപിക്കുന്ന സ്ത്രീയെ, ഇതുകൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മാത്രം എന്താണെന്ന് ഭാവനയും, ഗുണപാഠകഥകളും ചേർക്കാതെ യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. ഇതു മനസിലാക്കിയ ശേഷവും അബോർഷനുവേണ്ടി അവർ തയ്യാറാകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവരെ അബോർഷൻ അനുവദിക്കാതെ തിരിച്ചുവിട്ടാൽ, അമേരിക്കയിൽ സംഭവിച്ചതുപോലെ, ഇവർക്കുണ്ടായ കുഞ്ഞുങ്ങൾ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങാനും, അവർ നിങ്ങളുടെ കാറിൻ്റെ ചില്ല് തന്നെ അടിച്ച് പൊളിക്കാനുമുള്ള സാധ്യതയും ഇല്ലാതില്ല.

എന്തുകൊണ്ടാണ് അളുകൾക്ക് അബോർഷൻ ചെയ്യേണ്ടിവരുന്നത്? ഫാമിലി പ്ലാനിങ് ചെയ്യുന്നതല്ലേ ഇതിനെക്കാൾ എളുപ്പമുള്ള രീതി? ഫാമിലി പ്ലാനിങ് തന്നെയാണ് എളുപ്പം എന്നതിൽ സംശയമില്ല. എന്നാൽ, ഇത് ഒഴുക്കിൽ അങ്ങ് പറയുന്നതുപോലെ പ്രാവർത്തികമാക്കാൻ ലേശം ബുദ്ധിമുട്ടാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ 100% ഗർഭങ്ങളും തടയുന്നില്ല. പുരുഷ കോണ്ടത്തിൻ്റെ പരാജയനിരക്ക് പ്രതിവർഷം 18% ആണെങ്കിൽ ഗർഭനിരോധനഗുളികയുടേത് 9% ആണ് (അവലംബം). രണ്ടും കൂടി ഒരുമിച്ചുപയോഗിച്ചാലും ഗർഭധാരണത്തിന് പ്രതിവർഷം 1.6% സാധ്യത ഉണ്ട്*. മതസ്ഥാപനങ്ങൾ നടത്തുന്ന വിവാഹപൂർവ്വ ക്ലാസുകളിലൊക്കെ ഫാമിലി പ്ലാനിങ്ങ് കൊടിയ പാപം എന്നതുപോലെയാണ് അവതരിപ്പിക്കുന്നത്. ഇനി, ഫാമിലി പ്ലാനിങ് ചെയ്യുന്നവർ മാക്സിമം പോയാൽ സേഫ് പിര്യഡ് മാർഗ്ഗം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഇവർ പറഞ്ഞ് ഫലിപ്പിക്കും. ഇതും വിശ്വസിച്ച് പോകുന്ന നവദമ്പതികളിൽ നൂറിൽ 24 പേരും ആദ്യ ഒരു വർഷത്തിൽ തന്നെ ഗർഭിണികളാവും, അടുത്ത പതിനെട്ട് പേർ രണ്ടാം വർഷത്തിലും. വിവാഹത്തിനു മുൻപ്, പോട്ടെ, വിവാഹത്തിനു ശേഷമെങ്കിലും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് വിശദമായി സംസാരിച്ച്, ഏത് കോൺട്രാസെപ്ഷൻ രീതി ഉപയോഗിക്കണമെന്നും, എത്ര കുഞ്ഞുങ്ങൾ വേണമെന്നും, ആദ്യ കുഞ്ഞ് എത്ര വർഷത്തിനു ശേഷം വേണമെന്നുമെല്ലാം തീരുമാനിക്കുന്നവർ ചുരുക്കമാണ്. ഇന്ന് സെക്സ് വേണ്ട എന്നതിന് “ചേട്ടാ, തലവേദനയാണ്” എന്ന കോഡുഭാഷ ഉപയോഗിക്കേണ്ടത്ര ഗതികേടുള്ളവരാണ് മലയാളിസ്ത്രീകൾ. ഫാമിലി പ്ലാനിങ്ങിൻ്റെ മുഴുവൻ ചുമതലയും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന പുരുഷന്മാരാണ് ഭൂരിഭാഗവും. വാസക്ടമി എളുപ്പത്തിൽ ഓ.പിയിൽ ചെയ്യാവുന്ന ചെറിയ സർജറിയാണെന്നിരിക്കെ, ഇവർ സ്ത്രീകളെ സ്നേഹപൂർവ്വം നിർബന്ധിച്ച് വയറിൽ മുറിവിടുന്ന, സങ്കീർണ്ണതകൾ കൂടുതലുള്ള ട്യൂബെക്ടമി ചെയ്യിപ്പിക്കും. അഭ്യസ്തവിദ്യർ ഏറെയുള്ള ബെംഗളൂരുവിൽ വരെ 59% സ്ത്രീകളും ട്യൂബെക്ടമി ചെയ്യുമ്പോൾ വെറും 0.4 ശതമാനം പുരുഷന്മാർ മാത്രമേ വാസക്ടമി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. നോ-സ്കാൽപ്പൽ വാസക്ടമിയെക്കുറിച്ച് 2013-ൽ ഞാൻ ഒരു വിക്കിപീഡിയ ലേഖനം തുടങ്ങിവച്ചിരുന്നു. ഇത് വായിക്കുന്ന സർജന്മാർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ലേഖനം വികസിപ്പിക്കാൻ എന്നെ സഹായിക്കണം. വാസക്ടമി ചെയ്ത അനുഭവം പങ്കുവച്ച ചങ്ക് ബ്രോ ഹബീബിൻ്റെ ലേഖനവും വായിക്കുക.

ഐസ്ലാൻ്റിൽ ഡൗൺസ് സിൻഡ്രോം എന്ന രോഗത്തെ ഏതാണ്ട് നിർമ്മാർജ്ജനം ചെയ്തു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഡൗൺസ് സിൻഡ്രോം കുത്തനെ കുറഞ്ഞു വരികയാണ്. ഇതിന് കാരണം ഈ രോഗത്തിനു മരുന്ന് കണ്ടുപിടിച്ചതൊന്നുമല്ല കെട്ടോ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ സ്കാനിങ്ങിലൂടെ കണ്ടെത്തി അബോർഷൻ ചെയ്യുന്നതുകൊണ്ട് ഇവിടെ ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നില്ല. ഇനി ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞ് ജനിച്ചാൽ തന്നെ, ഇവരുടെ വളർച്ചയ്ക്കാവശ്യമുള്ള സഹായങ്ങളെല്ലാം തന്നെ സർക്കാർ ചെയ്തുകൊടുക്കുന്നുമുണ്ട്. സ്വീഡനിൽ ഇവരുടെ സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം, സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം പോലെത്തന്നെ സൗജന്യമാണ്. നിരാലംബരായ ഇത്തരം കുട്ടികളെ, മാതാപിതാക്കളുടെ കാലശേഷം സർക്കാർ സംരക്ഷണത്തിലാക്കും എന്നതുകൊണ്ട്, മരണശേഷം ഇവരെ ആരു നോക്കും എന്ന ആധിയും മാതാപിതാക്കൾക്ക് വേണ്ട. നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ, വൈകല്യങ്ങൾ കണ്ടെത്തിയാൽ അബോർഷൻ ചെയ്യുന്നതാണ് മാനവികമായ പരിഹാരം. വൈകല്യമുള്ള കുട്ടികൾ ജനിച്ചാൽ അത് കുടുംബത്തിനും, കുട്ടിക്കുതന്നെയും ദുരിതമാണ്. സമൂഹത്തിന് അധികഭാരമാണ്.  ജനനം നിഷേധിക്കുന്നതാണോ, ജനിപ്പിച്ചിട്ട് ജീവപര്യന്തം പീഡിപ്പിക്കുന്നതാണോ ഭേദം എന്ന് തലയിൽ ആൾത്താമസമുള്ള ആർക്കും ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ. ദൈവം തന്ന കുഞ്ഞുങ്ങളെ അബോർട്ട് ചെയ്യുന്നത് പാപമാണ് എന്നൊക്കെ മതങ്ങൾ പറയും. ഇതിൽ വീഴാതിരിക്കുക. മതങ്ങളുടെ അജണ്ട കൂടുതൽ അനുയായികളെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. പ്രമുഖ മതങ്ങൾ പെട്ടെന്ന് വളരുന്നത് കുറേപ്പേർ  ഈ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുകൊണ്ടൊന്നുമല്ല, ആ മതവിശ്വാസികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് എന്നത് മനസിലാക്കുക. മതത്തെ വളർത്താനുള്ള ഏറ്റവും ഫലവത്തായ ആയുധം പ്രസവമാണെന്ന് മതനേതാക്കൾക്ക് നന്നായി അറിയുന്നതുകൊണ്ടാണ് അവർ വിശ്വാസികളെ കൂടുതൽ കുഞ്ഞുങ്ങളുണ്ടാക്കാൻ നിർബന്ധിക്കുന്നത്.

കുഞ്ഞുണ്ടാകുക എന്നതാണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് കരുതി നടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുഞ്ഞിനു ജന്മം കൊടുക്കാൻ പ്രാപ്തിയുണ്ട് എന്നത് തെളിയിക്കേണ്ട ബാധ്യത സമൂഹം നവദമ്പതികളുടെ തലയിൽ കെട്ടിവച്ചിട്ടുമുണ്ട്. സ്ത്രീജന്മം പൂർണ്ണമാകണമെങ്കിൽ കുഞ്ഞുണ്ടായേ തീരൂ എന്ന പൊതുബോധം ശക്തമായി നിലവിലുണ്ട്. പക്ഷെ, 132 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ജനിച്ചു വീഴുന്ന വലിയൊരു വിഭാഗം കുഞ്ഞുങ്ങൾക്കും സമയത്തിന് ഭക്ഷണം പോലും കിട്ടുന്നില്ല. അതിനിടയിൽ ഒരു കുഞ്ഞിനെയും കൂടി വളർത്താനുള്ള പക്വതയും, കഴിവും, താല്പര്യവും, സാമ്പത്തികവും, സമയവുമുണ്ടെങ്കിലേ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂ. ജനസംഘ്യയ്ക്കാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ദത്തുകുട്ടികൾ ഉള്ള രാജ്യം സ്വീഡനാണ്. ഇവിടെ ആരും വെറുതേ കുട്ടികളെ ജനിപ്പിച്ച് ഉപേക്ഷിക്കാറില്ലാത്തതുകൊണ്ട്, ദത്തെടുക്കാൻ സ്വീഡിഷ് കുട്ടികളെ കിട്ടില്ല. അതുകൊണ്ട്, രാജ്യത്തിനു പുറത്ത് ചെന്നു വേണം ദത്തെടുക്കാൻ. ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം, തങ്ങൾക്ക് മറ്റൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള കഴിവുണ്ടെങ്കിൽ, രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്ന സ്വീഡിഷുകാരും ഉണ്ട്. ഇങ്ങനെ ഏഷ്യയിലും, ആഫ്രിക്കയിലും ചെന്ന് ദത്തെടുക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളിൽ നിന്നും വളരെ വ്യത്യസ്തമായ മുഖച്ഛായയും തൊലിനിറവുമാണെങ്കിലും കൂടി ആരും ഇവരെപ്പറ്റി ഗോസിപ്പുകൾ ഇറക്കാറില്ല. കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിനകം കുട്ടിയുടെ അമ്മയുടെ ചാരിത്ര്യത്തെക്കുറിച്ച്, അല്ലെങ്കിൽ ദമ്പതികളുടെ വന്ധ്യതയെക്കുറിച്ച് കമ്പിക്കഥകൾ പാറിനടന്നേനെ.

Keep_Abortion_Safe,_Legal_&_Accessible_(6773079251)
അബോർഷൻ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുക. സ്ത്രീ കരയുന്ന ബ്ലാക്ക്-ആൻ്റ് വൈറ്റ് ഫോട്ടോകൾ, ഭ്രൂണത്തിൻ്റെ അവശിഷ്ടങ്ങൾ മുതലായ ഭീതിയും, വിഷാദവുമുണ്ടാക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ചിത്രത്തിന് കടപ്പാട്: ഡെബ്ര സ്വീറ്റ്, സി.സി-ബൈ-എസ്.എ 2.0, വിക്കിമീഡിയ കോമൺസ്.

മകൾക്ക് ഒരു കുഞ്ഞിക്കാല് കണ്ടിട്ട് മരിച്ചാൽ മതി എന്ന് പറയുന്ന വയോധികരുണ്ട്. ഇവരോട് നാഷണൽ ഹൈവേ സൈഡിലെ ആ ഒന്നരയേക്കർ പാടം പേരിൽ എഴുതിത്തന്നാൽ കുഞ്ഞിക്കാല് കാണിച്ചു തരാം എന്ന് പറഞ്ഞേക്കുക. അല്ലെങ്കിൽ കുഞ്ഞിനെ അഞ്ച് വയസ്സുവരെ വളർത്താൻ തയ്യാറാണോ എന്ന് ചോദിക്കുക. തനിനിറം അപ്പോൾ കാണാം. സ്വന്തം മരണം എന്ന യാഥാർത്ഥ്യത്തെ ഉപയോഗിച്ചുകൊണ്ട് മക്കളെയും, പേരമക്കളെയും ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്യുന്നത് എന്തൊരു ചീപ്പ് പരിപാടിയാണെന്ന് ചിന്തിച്ചുനോക്കൂ. ഇതേ മുത്തച്ഛൻ പണ്ട് പറഞ്ഞ് നടന്നിരുന്നത് മോൾടെ കല്യാണം കഴിഞ്ഞിട്ട് കണ്ണടച്ചാൽ മതി എന്നായിരിക്കും. കല്യാണം കഴിയുന്നതോടുകൂടിയാണ് കുഞ്ഞിക്കാല് ചോദിച്ചു തുടങ്ങുക. അതിനു ശേഷം അടുത്ത കുഞ്ഞിക്കാല് ചോദിക്കും. അയ്യോ രണ്ട് കുഞ്ഞിക്കാലുകളും പെൺകാലുകളായിരുന്നേ, ഇനി ഒരു ആൺകാല് കൂടി വേണമെന്ന് പറയും. അങ്ങനെ അക്ഷയപാത്രം പോലെ ഇവരുടെ ആവശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടേ ഇരിക്കും. ഇവരുടെ വാക്കും അനുസരിച്ച് നടക്കുകയാണെങ്കിൽ ജീവിതാന്ത്യം വരേയ്ക്കും അവർക്കു വേണ്ടി ജീവിക്കേണ്ടി വരും. ഇവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ഒരിക്കലും സ്വന്തം ജീവിതം പന്താടിക്കളിക്കരുത്. കുഞ്ഞിനെ വളർത്തി വലുതാക്കാൻ ഇവരിൽ നിന്നും യാതൊരു സഹായവും ലഭിക്കാനും സാധ്യതയുമില്ല. കുഞ്ഞിക്കാല് വിഷയത്തിൽ നമ്മൾ ഇവരുടെ അഭിപ്രായം മൈൻ്റ് ചെയ്യുന്നില്ല എന്നത് ബോധ്യപ്പെട്ടാൽ അവർ വേറെ ഇരയെ തിരഞ്ഞ് പൊയ്ക്കോളും. നമ്മളെ സത്യസന്ധമായി സ്നേഹിക്കുന്നവരാകട്ടെ, ഇത്തരം ആവശ്യങ്ങളൊന്നും വയ്ക്കാതെ, പരിധിയില്ലാതെ സ്നേഹിക്കുകയാണ് ചെയ്യുക. ഒന്നരയേക്കർ പാടം വെറുതേ എഴുതിത്തന്നുവെന്നും വരും 🙂

വേറെയൊരു ടീമിന് ഭയങ്കര തിരക്കാണ്. മുപ്പത്തഞ്ച് കഴിഞ്ഞാൽ പിന്നെ എത്ര ശ്രമിച്ചാലും കുട്ടികളുണ്ടാവില്ല എന്നാണ് ഇവരുടെ വാദം. തെറ്റാണിത്. ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ലളിതമായ വിശദീകരണം ആഡം ഇവിടെ പറയുന്നുണ്ട്. സ്ത്രീകളിൽ നാല്പത് വയസ്സിനു ശേഷമേ കാര്യമായ രീതിയിൽ ഫെർട്ടിലിറ്റി കുറയുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പണ്ടൊക്കെ, എട്ടും, പത്തും കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർക്ക് അവസാനത്തെ കുഞ്ഞ് അവരുടെ നാല്പതുകളിലാണല്ലോ ജനിച്ചിരുന്നത്. അടുത്ത ഭീതി ഡൗൺസ് സിൻഡ്രോം ആണ്. അമ്മയ്ക്ക് മുപ്പത്തഞ്ച് വയസ്സിനു ശേഷം കുഞ്ഞു ജനിക്കുമ്പോളാണ് ഡൗൺസ് സിൻഡ്രോമിനുള്ള ചാൻസ് കുത്തനെ കൂടുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുത്തനെ എന്നാൽ 25-29 വയസ്സുവരെയുള്ള അമ്മമാർക്ക് 0.001% ആണ് ചാൻസ് എങ്കിൽ 35 വയസ്സിൽ 0.002% വും, നാൽപ്പത് വയസ്സിൽ 0.01% വും ആണ്. കുത്തനെ കൂടി എന്നത് ശരിയാണെങ്കിലും സംഖ്യകൾ വളരെ ചെറുതാണെന്നതുകൊണ്ട് സംഭവ്യത വളരെ കുറവാണെന്ന് ഇപ്പോൾ മനസിലായല്ലോ. ഇനി സ്കാനിങ് വഴി ഡൗൺസ് സിൻഡ്രോം കണ്ടെത്തിക്കഴിഞ്ഞാലും അബോർഷനു വിധേയയായി, വീണ്ടും ഗർഭിണിയാകുക എന്ന മാനവികമായ തീരുമാനവും എടുക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ ഡൗൺസ് സിൻഡ്രോം ബാധിതരെക്കുറിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. സ്കാനിങ് വഴി ഇത്തരം ജന്മവൈകല്യങ്ങൾ കണ്ടുപിടിക്കാമെന്നതുകൊണ്ട് കേരളത്തിൽ ഇത്തരം കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞു വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, കണക്കുകൾ അറിയില്ലെങ്കിലും.

വികസിത രാജ്യങ്ങളിൽ ഒക്കെ ആദ്യ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അമ്മമാരുടെ ശരാശരി പ്രായം മുപ്പത് വയസ്സ് ആണ്. ഈ പ്രായം ആഫ്രിക്കയിലെ ചാഡിൽ 17 ഉം, ബംഗ്ലാദേശിലും ഉഗാണ്ടയിലും 18 ഉം, അഫ്ഗാനിസ്ഥാനിൽ 19 ഉമാണ്. ആദ്യ പ്രസവം വളരെ നേരത്തെ നടത്തുന്ന രാജ്യങ്ങളെല്ലാം ദരിദ്രരാജ്യങ്ങളാണ്. വികസിത രാജ്യങ്ങളിൽ കുഞ്ഞിനെ വളർത്താനുള്ള ഭൂരിഭാഗം സൗകര്യങ്ങളും സ്റ്റേറ്റ് ചെയ്തുകൊടുത്തിട്ടും, പൗരന്മാർ ഒന്നോ, രണ്ടോ കുഞ്ഞുങ്ങളെ വളർത്താനാണ് താല്പര്യപ്പെടുന്നത്. ഇതൊന്നും ഇല്ലാത്ത ഇന്ത്യയിലാണ് പതിനെട്ടിൽ കല്യാണം കഴിപ്പിച്ചുവിട്ട്, പത്തൊമ്പതിൽ ആദ്യ കുഞ്ഞിനെ ജനിപ്പിച്ച്, മുപ്പത് ആകുമ്പോഴേക്കും നാലു കുട്ടികളുടെ അമ്മയാക്കിവിടുന്നത്. സ്വീഡനിൽ കുഞ്ഞുങ്ങൾ ഉള്ളവർക്ക് മുന്തിയ പരിഗണനയാണ് സർക്കാർ കൊടുക്കുന്നത്. 480 ദിവസങ്ങളാണ് പേരൻ്റൽ ലീവ്. ഇത് കുഞ്ഞിന് എട്ട് വയസ്സ് തികയുന്നതിനുള്ളിൽ എടുത്ത് തീർത്താൽ മതി. ഇതിൽ 90 ദിവസങ്ങളെങ്കിലും അച്ഛൻ എടുക്കണമെന്നത് നിർബന്ധമാണ്. പേരൻ്റൽ ലീവ് കാലഘട്ടത്തിൽ ശമ്പളത്തിൻ്റെ 80% ആണ്  കിട്ടുക. മാതാവിനോ പിതാവിനോ ജോലിയില്ലെങ്കിൽ ദിവസം 150 ക്രോണറാണ് (ഏതാണ്ട് 1200 രൂപ) ലഭിക്കുക. 12 വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അസുഖങ്ങൾ ഉണ്ടായാൽ പരിചരിക്കാൻ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വർഷം 120 ദിവസങ്ങൾ ലീവ് കൂടി അധികം ലഭിക്കും. ഒന്നര വയസ്സുമുതൽ കുഞ്ഞിനെ സൗജന്യമായി ഡേ കെയറിൽ ചേർക്കുകയുമാവാം. ആത്യന്തികമായി കുഞ്ഞിനെ വളർത്തേണ്ട ചുമതല സ്റ്റേറ്റിൻ്റേതാണെന്നും, അതുകൊണ്ട് കുഞ്ഞിനു വേണ്ടി മാതാപിതാക്കൾ ചിലവഴിക്കുന്ന സമയത്തിന് സ്റ്റേറ്റ് തന്നെ പ്രതിഫലം നൽകണമെന്നുമുള്ള ആശയമാണ് പേരൻ്റൽ ബെനിഫിറ്റുകൾക്ക് പിന്നിൽ ഉള്ളത്. അതേസമയം ഇവിടെ കേരളത്തിൽ, കുഞ്ഞിനെ വളർത്തുക എന്ന ഭാരിച്ച ചുമതല എന്തോ മഹത്തരമായ ജോലിയായി കണക്കാക്കി, ആ വേതനമില്ലാജോലി നൂറു ശതമാനവും അമ്മയുടെ തലയിൽ കെട്ടിവച്ച്, അവർക്ക് സർഗ്ഗാത്മകമായി മറ്റെന്തെങ്കിലും ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

അമ്മയുടെ കൊല്ലാനുള്ള അവകാശമാണോ, കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശമാണോ വലുത് എന്നാണ് ‘പ്രോ ലൈഫു’കാർ ചോദിക്കുന്നത്. ഒറ്റനോട്ടത്തിൽ അമ്മ ഭീകരിയായ കൊലപാതകിയും, ഭ്രൂണം എന്നത് ജീവനുവേണ്ടി കേണപേക്ഷിക്കുന്ന കുഞ്ഞുമാണെന്ന തോന്നലാണ് ഈ വാദപ്രതിവാദത്തിൽ കുഞ്ഞിനോടൊപ്പം ഉറച്ച് നിൽക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഭ്രൂണം ഒരു പരാദമാണ്. അമ്മയുടെ ശരീരത്തിൽ നിന്നും പോഷകങ്ങൾ ഊറ്റിയെടുക്കുന്ന പരാദം. അതിൽ കവിഞ്ഞ് ഭ്രൂണത്തിന് മനുഷ്യക്കോലമോ, പ്രജ്ഞയോ ഇല്ല. അബോർഷനെ എതിർക്കുന്ന ഗ്രൂപ്പ് പലപ്പോഴും സ്റ്റിൽബോൺ (ചാപിള്ള) യുടെ ചിത്രം ഉപയോഗിച്ചാണ് അബോർഷൻ പാപമാണെന്ന് പ്രചരിപ്പിക്കാറ്. ഗർഭധാരണത്തിനു ശേഷം ഇരുപത്തിനാലാം ആഴ്ച വരെ ഒരു തരത്തിലും വേദന അറിയാനുള്ള കഴിവ് ഭ്രൂണത്തിനില്ല. മസ്തിഷ്കവും ഞരമ്പുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണിത്. സാധാരണഗതിയിൽ അബോർഷൻ നടത്തുന്നത് 24 ആഴ്ചയിലും വളരെ മുന്നെയാണെന്നോർക്കണം. അതുകൊണ്ട്, അബോർഷൻ വിരോധികളെ പ്രോ ലൈഫുകാർ (ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവർ) എന്ന് വിളിക്കുന്നതേ തെറ്റാണ്. ജീവിതത്തിലേക്ക് കാലുവച്ചിട്ടേ ഇല്ലാത്ത ഭ്രൂണത്തിന് എങ്ങനെയാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവുക! കുഞ്ഞിനോട് സമ്മതം ചോദിക്കാതെയല്ലേ അബോർഷൻ ചെയ്തതത് എന്ന് ചോദിച്ചാൽ, കുഞ്ഞിനോട് സമ്മതം ചോദിച്ചിട്ടല്ല അതിനെ സൃഷ്ടിച്ചതും എന്നാണ് ഉത്തരം. എൻ്റെ സഹാനുഭൂതി മുഴുവനും ജനിച്ച ശേഷം ദുരിതം അനുഭവിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളോടാണ്, വയറ്റിലിരിക്കുന്ന ഭ്രൂണത്തോടല്ല.

അല്പബുദ്ധികൾക്ക് വേണ്ടി മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ വീക്ഷണകോണിലൂടെ  സമ്മറൈസ് ചെയ്ത് പറയാം. അല്പബുദ്ധികളോട് “ഇന്ത്യയിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 382 ആണ് എന്നതുകൊണ്ട്  ജനപ്പെരുപ്പം ഉണ്ട്” എന്ന് പറഞ്ഞുകൊടുത്താൽ മനസിലാകണം എന്നില്ല. പക്ഷെ, നിങ്ങളുടെ വീടിനു ചുറ്റുപാടും കെട്ടിടങ്ങളല്ലേ, മാർക്കറ്റിൽ ഭയങ്കര തിരക്കല്ലേ, ബസ്സിൽ സൂചി കുത്താൻ ഇടമില്ലല്ലോ, അതുകൊണ്ട് ജനപ്പെരുപ്പം ഇല്ലേ എന്ന് ചോദിച്ചാൽ ചിലപ്പോൾ അംഗീകരിച്ചേക്കാം. ഇത്തരം അല്പബുദ്ധികൾ നിങ്ങളുടെ ചുറ്റിലും ഉള്ളതുകൊണ്ട് ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് നിങ്ങൾക്കുള്ള നിലപാട് ഇവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടി വന്നേക്കാം. അവർക്കു പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇനിപ്പറയുന്ന വിശദീകരണം.

“എനിക്ക് നിയമപ്രകാരം പ്രായപൂർത്തിയായതുകൊണ്ട് കുഞ്ഞ് വേണോ അഥവാ വേണ്ടയോ എന്ന തീരുമാനം ആദ്യം എടുക്കും. കുഞ്ഞ് വേണമെങ്കിൽ, കുഞ്ഞിനെ ഒരു നല്ല വ്യക്തിയായി വളർത്താനുള്ള കഴിവുണ്ടോ എന്ന്  വീണ്ടും ചിന്തിച്ച് തീരുമാനമെടുക്കും. കഴിവുണ്ടെങ്കിൽ കുഞ്ഞിന് ജന്മം കൊടുക്കണോ അതോ ദത്തെടുക്കണോ എന്ന് തീരുമാനിക്കും. ഈ തീരുമാനം പൂർണ്ണമായും എൻ്റേതും, പങ്കാളിയുണ്ടെങ്കിൽ അവരുടേതും കൂടിയായിരിക്കും. കുടുംബക്കാരുടെയോ, പരിചയക്കാരുടെയോ, മതനേതാക്കളുടെയോ നിർബന്ധത്തിനു വഴങ്ങിയല്ല ഞങ്ങൾ കുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. അതുപോലെ, മറ്റുള്ളവരെ കുഞ്ഞുണ്ടാക്കാൻ ഞാനും നിർബന്ധിക്കുകയില്ല. കുഞ്ഞില്ലാത്തവരെ മുൻവിധിയോടുകൂടി കാണുകയുമില്ല. ഗർഭനിരോധനമാർഗ്ഗങ്ങൾ 100% ഫലപ്രദമല്ല എന്നെനിക്ക് അറിയാം. ഗർഭിണിയായാൽ, കുഞ്ഞിനെ വളർത്താൻ സാധിക്കാത്തപക്ഷം മാനവികമായ പരിഹാരം അബോർഷനാണ്. മറ്റുള്ളവർ അബോർഷൻ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് മനസിലാക്കി, അവരോട് ഞാൻ അനുകമ്പ കാണിക്കും. അവരുടെ ഈ തീരുമാനത്തിൽ ഞാൻ ഇടപെടുകയോ, അഭിപ്രായം പറയുകയോ ഇല്ല. ഞാൻ അബോർഷൻ ചെയ്യുന്നില്ല/ചെയ്തിട്ടില്ല എന്നതുകൊണ്ട് മറ്റുള്ളവരിൽ ഇതേ പൊതുബോധം അടിച്ചേൽപ്പിക്കാനുള്ള അവകാശം എനിക്കില്ല.”

* Assuming that both are independent events. Hence, 0.18*0.09 becomes 0.016. 

 

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

 

ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ?

ഈയടുത്തായി ഡോക്ടർമാർ സാധരണ ജനങ്ങളിൽ നിന്നും അകന്നതോടു കൂടിയാണ് കൂട്ടിരിപ്പുകാരുടെ കയ്യിൽ നിന്ന് ഡോക്ടർമാർക്ക് തല്ല് കിട്ടുന്ന സംഭവങ്ങൾ കൂടുതലായി ഉണ്ടാവാൻ തുടങ്ങിയത് എന്ന് ഒരു സുഹൃത്ത് സംസാരത്തിനിടയിൽ പറഞ്ഞിരുന്നു. ഇത് മുഴുവനായും ശരിയല്ല എന്നാണ് തോന്നുന്നത്. പണ്ട് ഡോക്ടറെ തല്ലാൻ ചെന്ന കാര്യം, വാട്ട്സാപ്പും ഫേസ്ബുക്കും ഒന്നും ഇല്ലാത്തതുകൊണ്ട് തല്ല് വാങ്ങിയ ആളും കിട്ടിയ ആളും ഒഴികെ ആരും അറിയില്ലായിരുന്നു. തല്ലിയതിനു ശേഷവും കാര്യങ്ങൾ വ്യക്തമായി പറഞ്ഞ് മനസിലാക്കിയാൽ, തെറ്റ് തങ്ങളുടെ ഭാഗത്താണെങ്കിൽ കൂട്ടിരിപ്പുകാർക്ക് സത്യാവസ്ഥ പിടികിട്ടുകയും, മനസ്താപം വന്ന് മാപ്പ് പറയുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ലല്ലോ. ഉടനടി ലൈവായിട്ട് തല്ലുന്നതിൻ്റെ വീഡിയോ അപ്ലോഡ് ചെയ്താൽ മിനിറ്റുകൾക്കകം അത് ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്യും. അപ്ലോഡ് ചെയ്തയാൾക്ക് പിന്നീട് മനം മാറ്റം ഉണ്ടായാലും, ഷെയർ ചെയ്തവർ ഏറ്റെടുത്ത് പ്രശ്നം ഗുരുതരമാക്കിത്തരും. കമൻ്റിലൂടെ സപ്പോട്ട ചെയ്തവരുടെ വാക്കും കേട്ട് പുളകം കൊണ്ട രോഗി പിന്നീട് ഡോക്ടറുടെ അടുത്തേക്ക് ചർച്ചയ്ക്ക് പോകില്ല. ഓൺലൈൻ പോർട്ടലുകൾ ഡോക്ടറുടെ ജാതകം വരെ ചികഞ്ഞ്, ഡോക്ടറുടെ പൂർവ്വജീവിതത്തെക്കുറിച്ച് മഞ്ഞമൂല്യം ഉള്ള വാർത്തകൾ ഉണ്ടാക്കിയെടുക്കും. അവസാനം ഡോക്ടർ ഫേസ്ബുക്കിൽ ലൈവ് വന്ന് നിരപരാധിത്വം തെളിയിക്കേണ്ട ദയനീയ അവസ്ഥയാണുള്ളത്. ഡോക്ടറുടെ പോസ്റ്റ് മാക്സിമം നൂറാൾ ഷെയർ ചെയ്യുമ്പോൾ രോഗിയുടേത് രണ്ടായിരം പേർ ഷെയർ ചെയ്ത് കാണും. ഡോക്ടറെ തല്ലുന്നത് കാണാൻ നല്ല ശേലായതുകൊണ്ട് വാട്ട്സാപ്പിലും ക്ലിപ്പ് കറങ്ങിനടക്കും. ചെയ്യാത്ത കുറ്റത്തിന് തല്ലും വാങ്ങി, അതിൻ്റെ വീഡിയോ വയറലും ആയി, സത്യാവസ്ഥ ബോധിപ്പിക്കാൻ കഴിയാതെയും ആയി, കേരളം മുഴുവനുമുള്ള ആളുകൾ ഡോക്ടറെ തല്ലുന്ന സീൻ ക്ലിപ്പായി കണ്ടശേഷം സത്യം തെളിയിച്ചാൽ തന്നെ അത് ആർക്കും വേണ്ടാതെയും ആകുന്ന അവസ്ഥ എന്ത് പരിതാപകരമാണെന്ന് ആലോചിച്ച് നോക്കൂ.

രോഗി രാത്രി ഉറങ്ങിയില്ലെങ്കിലും ബൈസ്റ്റാൻ്റർ ഉറങ്ങിയിരിക്കണം എന്ന് ഹൗസ് സർജന്മാർ കളിയായി പറയാറുണ്ട്. ഇതിൽ സത്യം ഇല്ലാതില്ല. രാത്രി ഉറങ്ങാൻ കഴിയാത്ത ബൈസ്റ്റാൻ്റർ കുറച്ച് കലിപ്പിലായിരിക്കും. ഇവർ രോഗിക്ക് പ്രത്യേകിച്ച് കുഴപ്പമില്ലെങ്കിലും എന്തെങ്കിലും കാരണം കണ്ടുപിടിച്ച് രാത്രി ഡോക്ടറെ എഴുന്നേൽപ്പിച്ച് വരുത്തും. ഞാൻ ഉറങ്ങാത്തതുകൊണ്ട് ഡോക്ടറും ഉറങ്ങണ്ട എന്ന ലൈൻ. അതേസമയം രോഗിക്ക് ശരിക്കും പ്രശ്നമുണ്ടെങ്കിലും, ഡോക്ടറെ എഴുന്നേൽപ്പിക്കുന്നത് മോശമല്ലേ എന്ന് വിചാരിക്കുന്ന കൂട്ടിരിപ്പുകാരും ഉണ്ട്. ഏറെ ദയനീയം, ചില സാമൂഹികമായി പിന്നോക്കം നിൽക്കുന്ന രോഗികളുടെ കാര്യമാണ്. രാത്രി എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ ഡോക്ടറെ വിളിക്കാമെന്നു പോലും ഇവർക്കറിഞ്ഞുകൂടാ. അതുകൊണ്ട് അല്പം സീരിയസ് ആയ രോഗി ആണെങ്കിൽ, ഡോക്ടർ പച്ച കതകുള്ള റൂമിൽ ഉണ്ടാകും, രോഗിക്ക് ശ്വാസം മുട്ടൽ വന്നാൽ കതക് മുട്ടി വന്ന് പറയണം എന്നൊക്കെ പറഞ്ഞ് മനസിലാക്കി കൊടുക്കേണ്ടി വരും.

രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് രോഗിയുടെ കാര്യത്തിൽ ശ്രദ്ധയുണ്ടോ എന്നത് നോക്കാൻ ഞാൻ ചില സൂത്രപ്പണികൾ ചെയ്യാറുണ്ട്. രാത്രി കൃത്യം എട്ട് മണിക്ക് തന്നെ യൂറിൻ ബാഗിലെ മൂത്രത്തിൻ്റെ അളവ് നോക്കി പറഞ്ഞുതരണം എന്ന് പറയും. കൃത്യം എട്ട് മണിക്ക് അളവ് റിപ്പോർട്ട് ചെയ്യാൻ വരുന്ന കൂട്ടിരിപ്പുകാരി, രോഗിയുടെ കാര്യത്തിൽ നല്ല ശ്രദ്ധ കൊടുക്കുന്ന ആളായിരിക്കും. എട്ടുമണിയിൽ നിന്നും വ്യതിചലിക്കുന്ന മിനിറ്റുകളോരോന്നും ശ്രദ്ധയില്ലായ്മയുടെ മാനകം ആയി കണക്കാക്കാം. ശ്രദ്ധയുള്ള കൂട്ടിരിപ്പുകാരി നല്ലവണ്ണം പരിചരിക്കുന്നതുകൊണ്ടും, രോഗിയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ വരെ കണ്ടുപിടിക്കുന്നതുകൊണ്ടും രോഗം വേഗത്തിൽ മാറാൻ വലിയ പങ്കു വഹിക്കുന്നുണ്ട്. വെൻ്റിലേറ്ററിലുള്ള രോഗികൾക്കും, മസ്തിഷ്കസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാരായിരിക്കും തീരുമാനങ്ങൾ എടുക്കുന്നത്. ചിലവേറിയ ചികിത്സ വേണ്ടിവരുമെന്ന് പറയുമ്പോൾ, കിടപ്പാടം പണയം വച്ചും ചികിത്സിക്കാം ഡോക്ടറേ എന്നു പറയുന്ന കൂട്ടിരിപ്പുകാരനും, ഇത്രയൊക്കെ ചെലവുള്ള ചികിത്സ ചെയ്യേണ്ടതുണ്ടോ എന്ന് പറയുന്ന കൂട്ടിരിപ്പുകാരനും തമ്മിൽ രോഗിയെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമുണ്ട്. “എല്ലാം മാറും, ഞാനില്ലേ കൂടെ” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും, “നാളെയെങ്കിലും ഡിസ്ചാർജ്ജ് ആയില്ലെങ്കിൽ ഞാൻ വീട്ടിൽ പോകും” എന്ന് പറയുന്ന കൂട്ടിരിപ്പുകാരിയും രോഗിയെ മാനസിക തലത്തിൽ സ്വാധീനിക്കുന്നത് വ്യത്യസ്ഥമായാണ്. അതുകൊണ്ട് ഏറ്റവും അടുപ്പമുള്ളവരെ മാത്രം കൂട്ടിരിപ്പിനായി കൂടെ കൊണ്ടുപോകുക. കൂട്ടിരിപ്പുകാരുടെ പ്രവൃത്തികളും, മാനസികനിലയും, സാഹചര്യങ്ങളും നിങ്ങൾ വിചാരിക്കുന്നതിലധികം നിങ്ങളുടെ രോഗമുക്തിയെ സ്വാധീനിക്കുന്നുണ്ട്.

ചില ആളുകൾ ഉണ്ട്. രോഗി ‘കോളേജി’ലാണെന്ന് നാട്ടിൽ വിവരം അറിഞ്ഞാൽ മുഴുവൻ കൂട്ടുകാരെയും കൂട്ടി ജീപ്പിൽ കോഴിക്കോട്ടങ്ങാടിയിലേക്ക് വരും. രോഗിയേയും കാണാം, പാരഗണിൽ പോയി ബിരിയാണിയും അടിക്കാം, ബീച്ചിൽ പോയി ആർമ്മാദിക്കുകയും ചെയ്യാം എന്നതാണ് ഇവരുടെ ലൈൻ. ചങ്ക് ബ്രോയെ നേരിൽ കണ്ട് കോൺഫിഡൻസ് കൊടുക്കാൻ വേണ്ടിയാണ് ഇവരുടെ വരവ്. ബൈക്കിൽ നിന്ന് വീണതോ, ഡങ്കു വന്ന് അഡ്മിറ്റായതോ, അപ്പൻഡിസൈറ്റിസിന് ഓപ്പറേഷൻ കഴിഞ്ഞതോ ഒക്കെ ആയ യുവാക്കൾക്കാണ് ഇത്തരം ബൈസ്റ്റാൻ്റർമാർ കടന്നൽക്കൂട്ടം പോലെ വന്നെത്തുന്നത്. ചങ്കിൻ്റെ കൂടെ ഗ്രൂപ്പ് ഫോട്ടോ, സെൽഫി ഒക്കെ എടുക്കും. അതിലൊരുത്തൻ വന്നിട്ട്, “ഞാൻ ഫയാസ് എന്ന പത്താം ബെഡ്ഡിലെ രോഗിയുടെ ഫ്രണ്ട്സ് ആണ്, ഇപ്പോൾ ഫയാസിൻ്റെ കണ്ടീഷൻ എന്താണ്, അവനെ ഐസിയുവിൽ അഡ്മിറ്റ് ആക്കേണ്ടിവരുമോ, ഞാൻ ബ്ലഡ് തരേണ്ടിവരുമോ” എന്നൊക്കെ ഡോക്ടറോടും, നേഴ്സിനോടും മാറി മാറി ചോദിക്കും. പയറുപോലെ കിടക്കുന്ന ഫയാസിനെ പിറ്റേ ദിവസം ഡിസ്ചാർജ് ആക്കാൻ പ്ലാൻ ചെയ്യുമ്പോഴായിരിക്കും ഈ ചോദ്യം. ഫയാസിന് നാടകീയമായ കോമ്പ്ലിക്കേഷനുകൾ വരുമ്പോൾ സഹായത്തിനെത്തുന്ന ഹീറോ ആകാൻ ഇവർക്ക് വലിയ ആക്രാന്തമാണ്. ഇവർക്ക് എന്തെങ്കിലുമൊക്കെ ഉത്തരം കൊടുത്ത്, എങ്ങനെയെങ്കിലും പറഞ്ഞു വിടുന്നതാണ് നല്ലത് എന്ന് ഡോക്ടർക്കും, നേഴ്സിനും അറിയാം. ഇതിൽ ഒരാളുടെ ചോദ്യങ്ങളോട് ഡോക്ടർ കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ സംശയം വ്യക്തമായി ക്ലിയർ ആക്കാൻ വേണ്ടി അടുത്തവൻ വരും. അതിനു പിറകെ അടുത്തവൻ. അതുകൊണ്ട് ആദ്യം വരുന്നവനെ അനുഭാവപൂർവ്വം കൈകാര്യം ചെയ്ത് പറഞ്ഞ് വിടുന്നതാണ് നല്ലത്. ബ്ലഡ് വേണമെങ്കിൽ ഉടനെ വിളിക്കാം എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് സന്തോഷമാകും. മൊട്ടയിൽ നിന്നും വിരിയാത്ത പയ്യന്മാരാണെങ്കിലും ഇവർക്ക് സ്ത്രീ ഡോക്ടർമാരോട് പ്രത്യേകം അനുഭാവവുമുണ്ട്. അതുകൊണ്ട് ഫയാസിൻ്റെ ഡീറ്റെയിൽസ് അറിയാൻ ഫോൺ നമ്പർ തരുമോ എന്നൊക്കെ ചോദിക്കും. നമ്പർ കൊടുത്താൽ ദിവസവും ഇയാളുടെ വക ഗുഡ് മോണിങ്, ഗുണപാഠകഥകൾ, ഫലിതബിന്ദുക്കൾ എന്നിവ കേൾക്കേണ്ടി വരും. ഒരാവശ്യവുമില്ലാതെ വിളിച്ചെന്നും വരും. അതുകൊണ്ട് ആശുപത്രി നിയമങ്ങൾ പ്രകാരം ആർക്കും പേഴ്സണൽ നമ്പർ കൊടുക്കാൻ പാടില്ല എന്ന് പറഞ്ഞ് ഇവരെ ഒഴിവാക്കിവിടണം. അങ്ങനെ ഒരു നിയമം ആശുപത്രിയിൽ ഇല്ലെങ്കിൽ പോലും.

അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ കുടുംബക്കാരാണ്. കാറിലോ, ഓട്ടോയിലോ ഒക്കെയാണ് വരുന്നത്. മെഡിക്കൽ കോളേജ് സർക്കിളിൽ നിന്നും ഒരുകിലോ ഓറഞ്ചും, ഒരു കിലോ മുന്തിരിയും വാങ്ങിയിട്ടാണ് വരവ്. രോഗി മിക്കവാറും ഹൃദയാഘാതം കഴിഞ്ഞ മധ്യവയസ്കനോ, ഓപ്പറേഷൻ കഴിഞ്ഞ സ്ത്രീയോ ഒക്കെ ആയിരിക്കും. പൊടിക്കുഞ്ഞുങ്ങളെ വരെ കയ്യിലെടുത്തുകൊണ്ടാണ് വരവ്. വന്നിട്ട് എല്ലാവരും കൂടി രോഗിയുടെ ബെഡ്ഡിൽ രോഗിയായ വലിയച്ഛൻ്റെ ചുറ്റും ഇരിക്കും. ചിലപ്പോൾ അവർ കൊണ്ടുവന്ന ഓറഞ്ച് അവർ തന്നെ തൊലിച്ച് തിന്നും. എന്നിട്ട് സൊറ പറച്ചിലാണ്. ഹോസ്പിറ്റലിൽ ആയിപ്പോയതുകൊണ്ട് വലിയച്ഛന് മിസ്സായ കുടുംബത്തിലെ ലേറ്റസ്റ്റ് ഗോസിപ്പുകൾ ഒക്കെ ഇവർ അപ്ഡേറ്റ് ചെയ്തുകൊടുക്കും. അടുത്തവീട്ടിലെ ചേച്ചിയുടെ അമ്മായി അറ്റാക്ക് വന്നപ്പോൾ മരിച്ചു പോയി, പക്ഷെ വലിയച്ഛൻ അറ്റാക്കിൽ നിന്ന് രക്ഷപെട്ടത് മഹാഭാഗ്യം എന്ന മോഡലിൽ ഡയലോഗ് പുരോഗമിക്കും. അറ്റാക്ക് വന്നവർ കഴിക്കേണ്ട ആഹാരക്രമം (വാട്ട്സാപ്പിൽ കണ്ടത്), അറ്റാക്കിനെ ചെറുക്കാനുള്ള ഒറ്റമൂലി (അയൽക്കാരൻ പറഞ്ഞത്) എന്നിവയൊക്കെ കാര്യമായി ഇരുന്ന് ചർച്ച ചെയ്യും. കേട്ടിരിക്കുന്ന രോഗിയായ വലിയച്ഛന്, അറ്റാക്ക് വന്ന് തട്ടിപ്പോകുന്നതായിരുന്നു ഈ വെറുപ്പിക്കലിനെക്കാൾ ഭേദം എന്ന തോന്നൽ ഉണ്ടായില്ലെങ്കിലേ അദ്ഭുതമുള്ളൂ. അതിൻ്റെ ഇടയിൽ ഡോക്ടർ വന്നാൽ എല്ലാ ചുറ്റിരിപ്പുകാരും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കും. പരിശോധന കഴിഞ്ഞാൽ കൂട്ടത്തിലെ ഒരാൾ വന്ന് “കുഴപ്പമൊന്നുമില്ലല്ലോ ഡോക്ടർ” എന്ന് വെറുതേ കുശലം ചോദിക്കും. ഇവർക്ക് ചോദിച്ചു എന്ന് വരുത്തിത്തീർക്കുക എന്നതാണ് ഉത്തരം കിട്ടുക എന്നതിനെക്കാൾ പ്രധാനം. അതുകൊണ്ട്, “കുഴപ്പമൊന്നുമില്ല” എന്ന് ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ സമാധാനമായി.

വേറൊരു ഗ്രൂപ്പുണ്ട്. ഇവർ ലോക്കൽ നേതാക്കളോ, അനീതിക്കെതിരെ ചോര തിളപ്പിക്കുന്ന സിംഹങ്ങളോ ആയിരിക്കും. മൂന്നോ നാലോ പേരുള്ള ഗ്രൂപ്പുകളായിട്ടാണ് ഇവർ രോഗിയെ സന്ദർശിക്കാൻ എത്തുക. കുറച്ചുകൂടി വലിയ ഗ്രൂപ്പാണെങ്കിൽ കൂടെ ക്യാമറാമാനും കാണും. നഴ്സിങ് സ്റ്റേഷനിൽ നേരേ പോയി മാസ്കെടുത്ത് കെട്ടുന്നവരും, ആശുപത്രിയെ സ്വന്തം വീടുപോലെ കാണുന്നവരും, ഐസിയുവിലേക്ക് ഇരച്ച് കേറുന്നവരും ഈ ഗ്രൂപ്പിൽ പെട്ടവരാണ്. ഇവർക്ക് ആകെ പരവേശമാണ്. ഞങ്ങളുടെ രോഗിയുടെ റിസൾട്ട് കിട്ടുന്നില്ല, വൈകുന്നേരത്തെ റൗണ്ട്സിൽ ബി.പി നോക്കിയില്ല എന്നൊക്കെ ഡോക്ടറോട് പരാതി പറയും. സൗകര്യക്കുറവുകൾ ഉണ്ടെങ്കിൽ സൂപ്രണ്ടിനോടാണ് പരാതി പറയേണ്ടത് എന്ന് നമ്മൾ പറയും. സൂപ്രണ്ട് ഇവരുടെ പാർട്ടിവഴി ബന്ധത്തിലെ സ്വന്തം ആളാണ് എന്നൊക്കെ ഇവർ നമ്മളെ പറഞ്ഞ് മനസിലാക്കിത്തരും. നഴ്സിനെ ഇവർക്ക് പുച്ഛമാണ്. നുമ്മടെ സ്റ്റാൻ്റേർഡ് അനുസരിച്ച് ഡോക്ടറോട് മാത്രമേ സംസാരിക്കുകയുള്ളൂ എന്നതാണ് ഇവരുടെ ലൈൻ. രോഗിയുടെ മുന്നിൽ നിന്ന് നിർത്താതെ ഫോൺ വിളിക്കുന്നതും ഇവരുടെ പ്രത്യേകതയാണ്. വെള്ളമുണ്ടും ഷർട്ടുമാണ് ഇവരുടെ സ്ഥിരം വേഷമെങ്കിലും മറ്റ് വേഷക്കാരെയും കാണാറുണ്ട്. ഇവർ ചൂടായാലും നമ്മൾ സംയമനം പാലിക്കണം. ഇവരുടെ അഹങ്കാരം കണ്ടിട്ട് നമ്മളും കൂടി ചൂടായിക്കഴിഞ്ഞാൽ ഇവരുടെ അനുയായികൾ എല്ലാം ക്യാമറയിൽ പകർത്തി വാട്ട്സാപ്പിലിടും. അപമര്യാദയായി പെരുമാറുന്ന ഡോക്ടറെ ഡിസ്മിസ് ചെയ്യാൻ വേണ്ടി ഷെയർ മാക്സിമം എന്ന ക്യാപ്ഷനും കൊടുത്ത് ഈ വീഡിയോ ഷെയർ ചെയ്യാൻ വേറെയും കുറെ ഊളകളും കാണും. അതുകൊണ്ട് എല്ലാത്തിനും പുഞ്ചിരിച്ചുകൊണ്ട് മറുപടി പറയുക. ചെയ്യാൻ കഴിയാത്ത കാര്യം, “നടക്കില്ല” എന്ന് കട്ടായം പറയരുത്. വിഷയം സൂപ്രണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്താം, ചർച്ച ചെയ്യാം എന്നൊക്കെ മാത്രമേ പറയാവൂ. സൂപ്രണ്ടിനോട് സംസാരിക്കേണ്ട വിഷയമൊക്കെ ഇവരാണ് ഉന്നയിച്ചത് എന്ന് ആലോചിക്കുമ്പോൾ ഇവർക്ക് സ്വയം മതിപ്പൊക്കെ തോന്നും. അങ്ങനെ, ഇവരുടെ പൊങ്ങച്ചത്തിന് വെയിറ്റിട്ട് വെയിറ്റിട്ട് വേണം പയ്യെ ഇവരെ ഒതുക്കിയെടുക്കാൻ. ഇവരുടെ എല്ലാ പൊങ്ങച്ചങ്ങളും ഡോക്ടർ അംഗീകരിച്ചു എന്ന തോന്നൽ വന്നാൽ പിന്നെ ഇവർ ഡീസൻ്റ് ആയിക്കോളും. ചിലപ്പോൾ നിങ്ങൾക്ക് പ്രൊമോഷൻ റെഡിയാക്കാൻ സൂപ്രണ്ടിനോട് പറയാം എന്നൊക്കെ പറഞ്ഞ് കളയും 🙂

രോഗിയുടെ കൂടെ പ്രാർത്ഥിക്കാൻ വരുന്നവരുണ്ട്. ഇത്തരക്കാർ ചുരുക്കമാണെങ്കിലും നമ്മുടെ ട്രീറ്റ്മെൻ്റിൻ്റെ ക്രെഡിറ്റ് ഇവർ അടിച്ചുമാറ്റും. പ്രാർത്ഥനക്കാർ ചിലപ്പോൾ ഡോക്ടറെയും കണ്ട് അനുഗ്രഹിക്കും. പ്രാർത്ഥനകളുള്ള പുസ്തകം ഫ്രീയായി തരും. മെഡിസിനും, വിശ്വാസവും തമ്മിലുള്ള അഭേദ്യ ബന്ധത്തെക്കുറിച്ച് വാചാലരാകും. തമാശയിലൂടെ ഇത്തരക്കാരുടെ പൊള്ളത്തരം ഈ വീഡിയോയിൽ (9:00-12:00  sec) ചിത്രീകരിച്ചിട്ടുണ്ട്. എൻ്റെ ക്ലാസ്മേറ്റ്സ് ചേർന്ന് പണ്ട് എടുത്ത പടമാണ്. എല്ലാവരും കണ്ട് വിജയിപ്പിക്കണം 🙂

വാർഡിലെ കൂട്ടിരിപ്പുകാരെ നമ്മൾ പരിചയപ്പെട്ടു. ഇനി എമർജൻസി മെഡിസിനിലെ ബൈസ്റ്റാൻ്റർമാരെ പരിചയപ്പെടാം. ഇവർ താരതമ്യേനെ കൂടുതൽ ആക്ടീവ് ആയിരിക്കും. എന്താ ഇവിടെ ഒന്നും നടക്കാത്തത്, എൻ്റെ കൈ തരിക്കുന്നു എന്ന സീൻ. ബ്ലഡ് ടെസ്റ്റിൻ്റെ റിസൾട്ട് വന്നാലേ ഇനിയെന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നൊക്കെ നമ്മൾ പറഞ്ഞു നോക്കും. പക്ഷെ, ഇവർ പ്രക്ഷുബ്ദരാകും. രോഗി വെറുതേ കിടക്കുന്നത് കണ്ടിട്ട് ഇവർക്ക് സഹിക്കുന്നുണ്ടാവില്ല. സീൻ ഡാർക്കാണെന്ന് മനസിലായാൽ യുക്തിപരമായി ഇവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കരുത്. പറഞ്ഞു തീരുന്നതിനു മുൻപ് അടി വീഴും എന്നതുകൊണ്ടാണിത്. ഇവിടെ ചെയ്യേണ്ട സ്ട്രാറ്റജി രോഗിയുടെ അടുത്ത് ചെന്ന് ബി.പി നോക്കുക എന്നതാണ്. ബി.പി എത്രയാണെന്ന് കൂട്ടിരിപ്പുകാരനോട് പറഞ്ഞുകൊടുക്കുക. ആ ബി.പി നോർമൽ ആണെന്നും പറയുക. ബി.പി നോർമൽ ആകാനുള്ള കാരണങ്ങളെക്കുറിച്ച് മുപ്പത് സെക്കൻ്റ് സംസാരിക്കുക. എന്നിട്ട് നേരത്തേ പറഞ്ഞ ബ്ലഡ് ടെസ്റ്റിൻ്റെ കാര്യം ഒന്നുകൂടി മയത്തിൽ പറയുക. ഇങ്ങനെ ചെയ്താൽ അടി വരുന്നത് തടയാം. ഒരാവശ്യവുമില്ലാതെയാണ് ബി.പി നോക്കുന്നതെങ്കിലും, വല്ലതും ചെയ്യുന്നുണ്ട് എന്ന തോന്നൽ വരുത്തി തീർക്കുക എന്നതാണ് ഇവിടെ പ്രധാനം. രോഗിക്ക് പുരോഗതിയുണ്ടോ എന്നതല്ല, ഡോക്ടർ എന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നതാണ് ഈ കൂട്ടിരിപ്പുകാർ പെർഫോമൻസ് മെട്രിക്കാക്കി കണക്കാക്കുന്നത്.

ചില കാഷ്വാലിറ്റി കൂട്ടിരിപ്പുകാർക്ക് ബോറടിയാണ്. ഇവർ ഇവിടെ നാടകീയത കാണാൻ വന്നതാണ്. അമ്മമാരുടെ അലറിക്കരച്ചിൽ,  രക്തത്തിൽ കുളിച്ചു കൊണ്ടുവന്ന രോഗികളുടെ പ്രാണവേദന എന്നിവയൊക്കെ കൂടി കണ്ട്, കഴിയുമെങ്കിൽ വീഡിയോയും എടുത്ത്, എൻ്റർടൈന്മെൻ്റ് ഉണ്ടാക്കാം എന്ന് വിചാരിച്ചാണ് ഇവർ ക്യാഷ്വാലിറ്റിയിലേക്ക് രോഗിയെയും കൊണ്ട് വരുന്നത്. ഇവർക്ക് കണ്ടുനിൽക്കാനുള്ള നാടകീയതയൊന്നും പലപ്പോഴും സംഭവിക്കില്ല. സംഭവിച്ചാൽ തന്നെ ഇവർക്ക് കാണാൻ പാകത്തിൽ രോഗിയെ തുറന്ന് വച്ച് കൊടുക്കുകയുമില്ല. നാടകീയത ഇല്ലാത്തതുകൊണ്ട് ഇവർക്ക് ബോറടിക്കും. അപ്പോൾ ഡോക്ടറോട് എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാം എന്ന് വിചാരിച്ച് അടുത്ത് കൂടാൻ ശ്രമിക്കും. ഡോക്ടർ ഡ്യൂട്ടിയിലാണെങ്കിൽ നിർത്താതെ പണി ചെയ്തുകൊള്ളണം എന്നാണ് ഇവർ വിചാരിക്കുന്നത്. പന്ത്രണ്ട് മണിക്കൂർ തുടർച്ചയായി ജോലി ചെയ്യുന്നത് സാധ്യമല്ല എന്നത് ഇവർ ചിന്തിക്കുന്നില്ല. എമർജൻസിക്ക് തയ്യാറെടുത്ത് ഇരിക്കുമ്പോൾ ശ്രദ്ധ വേണമെന്നും ഇവർക്കറിയില്ല. അതുകൊണ്ട് പണിയൊന്ന് കുറയുമ്പോൾ ഡോക്ടർ വിശ്രമിക്കുമ്പോൾ ഇവർ ഒപ്പം കൂടും. ചിലപ്പോൾ പൊതുവിൽ ആരോഗ്യകാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കും. അല്ലെങ്കിൽ കയ്യിലെ ചൊറി, കഴുത്തിലെ കുരു ഒക്കെ ചികിത്സിക്കുന്നതിനെക്കുറിച്ച് വിദഗ്ദാഭിപ്രായം ചോദിക്കും. ഇത്തരം ചെറിയ രോഗങ്ങൾ ചികിത്സിക്കുന്നത് അടുത്ത ദിവസത്തെ ലോക്കൽ ഓപ്പിയിലാണെന്നും, ഡ്യൂട്ടി സമയത്ത് തടസ്സം ഉണ്ടാക്കരുതെന്നും നമ്മൾ സംയമനം പാലിച്ചുകൊണ്ട് പറയും. അതോടെ ഇവർ ഇഷ്ടക്കേടോടുകൂടി എണീറ്റുപോകും. വെറുതേ ഇരിക്കുമ്പോൾ പോലും ഡോക്ടർക്ക് എന്തൊരു ജാഡ എന്നൊക്കെയായിരിക്കണം ഇവർ അപ്പോൾ ചിന്തിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ നമുക്ക് മാത്രമല്ലേ അറിയൂ. അതുകൊണ്ട് ഇവരെ എത്രയും പെട്ടെന്ന് എണീപ്പിച്ച് വിടുന്നതാണ് നല്ലത്. അല്ലെങ്കിൽ നേരം പുലരും വരെ ഇവരുടെ കൊച്ചുവർത്തമാനം കേൾക്കേണ്ടി വരും.

ഇനിയും വേറെ ചിലരുണ്ട്. ഞാൻ രോഗിയുടെ ബന്ധുവാണ്, രോഗിക്കുള്ള എല്ലാ കോമ്പ്ലിക്കേഷനുകളും എന്നോട് തുറന്ന് പറഞ്ഞോളൂ, എല്ലാം സഹിക്കാൻ എനിക്കറിയാം, പക്ഷെ അവിടെ നിൽക്കുന്ന പച്ച ഷർട്ടിട്ടവനോട് പറയരുത്, അവൻ ലോലഹൃദയനാണ് എന്ന് നമ്മളോട് വന്ന് പറയും. കുറച്ച് നേരം കഴിഞ്ഞ് പച്ച ഷർട്ടുകാരൻ വരും. എന്നോട് എല്ലാ വിവരങ്ങളും പറയൂ, പക്ഷെ നാളെ വരുന്ന അമ്മാവനോട് വിവരങ്ങൾ ഒന്നും പറയരുത് എന്ന് അയാൾ പറയും. പച്ച ഷർട്ടിട്ടതാരാണ്, അമ്മാവൻ ആരാണ് എന്നൊന്നും നോക്കിയിരിക്കാൻ നമുക്ക് സമയമില്ലാത്തതുകൊണ്ട്, “രോഗിയുടെ അടുത്ത ബന്ധുക്കളോട് മാത്രം വിവരം പറയും, ആ വിവരം ആരെ അറിയിക്കണം എന്ന് അവർ തന്നെ തീരുമാനിക്കട്ടേ” എന്ന് നമ്മൾ കടുപ്പിച്ച് പറയും. രോഗിയിൽ നിന്നും രോഗവിവരം മറച്ചുവയ്ക്കുന്ന കൂട്ടിരിപ്പുകാരുണ്ട്. വല്യച്ഛന് ഒന്നുമില്ല, വെറുതേ ചെക്കപ്പിന് കൊണ്ടുവന്നതല്ലേ എന്നൊക്കെ രോഗിയോട് പറഞ്ഞ് വയ്ക്കും. നമ്മൾ സർജറിയുടെ തലേനാൾ ആമാശയത്തിൽ ഓപ്പറേഷൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടീക്കാൻ വല്ല്യച്ഛൻ്റെയടുത്ത് കൊണ്ടുചെല്ലും. അതിൽ “ആമാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ഓപ്പറേഷന് സമ്മതമാണ്” എന്നൊക്കെ എഴുതിക്കാണും. അത് വായിച്ച വല്യച്ഛൻ പേടിച്ചരണ്ടുപോകും. ചെക്കപ്പിനു വന്നിട്ട് ഓപ്പറേഷൻ ചെയ്യുന്നോ എന്നൊക്കെയായിരിക്കും ആ പാവം വിചാരിക്കുന്നത്. എത്ര കാലമാണ് ഇങ്ങനെ രോഗവിവരം രോഗിയിൽ നിന്നു മറച്ചുവയ്ക്കാനാകുക! നേരത്തേ രോഗവിവരം അറിഞ്ഞാൽ അസുഖത്തെ നേരിടാനും, ഭാവി പരിപാടികൾ ചിന്തിക്കാനുമുള്ള അവസരമാണ് രോഗിക്ക് കിട്ടുക. സ്വന്തം രോഗത്തെക്കുറിച്ച് അറിയുക എന്നത് മനുഷ്യാവകാശവുമാണ്.

ക്യാഷ്വാൽറ്റിയിൽ രോഗിയോടൊപ്പം കൂട്ടമായി കയറി വരുന്ന കൂട്ടിരിപ്പുകാരുണ്ട്. രോഗിയെ നമ്മൾ സ്റ്റെബിലൈസ് ചെയ്തതിനു ശേഷം ഇവർ പത്ത് പേർ, നിങ്ങൾ പറയുന്നത് കേൾക്കാൻ ചുറ്റും ആകാംക്ഷയോടെ നിൽക്കും. നല്ല വാർത്തയാണെങ്കിലും മോശം വാർത്തയാണെങ്കിലും കൂട്ടത്തിൽ സാമാന്യബോധം ഉണ്ടെന്ന് തോന്നുന്ന ഒരാളെ മാത്രം മാറ്റി നിർത്തി കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കുന്നതാണ് നല്ലത്. എല്ലാവരോടും കൂടി ഒരുമിച്ച് വിശദീകരിക്കാൻ നിന്നാൽ ചിലപ്പോൾ അതിൽ ഒരാൾക്ക് അനിഷ്ടം തോന്നി ഒച്ചവയ്ക്കും. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അടുത്ത ആൾ കൂടുതൽ ഒച്ച വയ്ക്കും. അങ്ങനെ വാക്കേറ്റത്തിൽ എത്തും. അപ്പോൾ മൂന്നാമത്തെ ആൾ തല്ലും. ഒരു ഗ്രൂപ്പ് കൂടെയുണ്ടെന്ന തോന്നൽ ഉണ്ടാകുമ്പോൾ ആളുകൾക്ക് ആവേശം കൂടും. ചിലപ്പോൾ എല്ലാവരും ചേർന്ന് വളഞ്ഞിട്ട് തല്ലിയെന്നും വരും. സീൻ കണ്ട്, കാര്യമറിയാത്ത അപ്പുറത്തെ ബെഡ്ഡിലെ രോഗിയുടെ ആളുകളും തല്ലാൻ കൂടിയെന്ന് വരാം. അതുകൊണ്ട് ഒരു സമയം ഒരാളോടെ സംസാരിക്കാവൂ. കണ്ണിലേക്ക് നോക്കി,  വ്യക്തമായി, ആത്മാർഥതയോടു കൂടി വേണം സംസാരിക്കാൻ.

വിവരം കേട്ട് ബോധം കെടുന്ന കൂട്ടിരിപ്പുകാരും ഉണ്ട് കെട്ടോ. “ഓപ്പറേഷൻ സമയത്തോ ശേഷമോ, രക്തസ്രാവം, ഹൃദയസ്തംഭനം, കൂടാതെ മരണം വരെ സംഭവിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് മനസിലാക്കുന്നു” എന്നൊക്കെ രോഗിയുടെ സമ്മതപത്രത്തിൽ ഉണ്ടാകും. സർജറിക്കിടയിൽ രോഗിക്ക് ആകസ്മികമായി എന്തെങ്കിലും പ്രശ്നമുണ്ടായാലും ആശുപത്രിയെ പ്രതിയാക്കാതിരിക്കാനുള്ള നിയമപരമായ ഔദ്യോഗിക രേഖ ആണിത്. പക്ഷെ ഇത് വായിച്ച കൂട്ടിരിപ്പുകാരൻ ശരിക്കും മരണം സംഭവിച്ചേക്കാം എന്ന് പേടിക്കും. ഓപ്പറേഷനിടയിൽ മരണം, രക്തസ്രാവം ഒക്കെ വളരെ അപൂർവ്വമായി നടക്കുന്നതാണ്, കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടയ്ക്ക് ഇത്തരം എമർജൻസി സംഭവിച്ചിട്ടേ ഇല്ല എന്നൊക്കെ പറഞ്ഞ് നമ്മൾ ധൈര്യം കൊടുത്താലേ ഇവർ സമ്മതപത്രം ഒപ്പിടുകയുള്ളൂ. അതുപോലെ സിസേറിയൻ ചെയ്യാനുള്ള സമ്മതപത്രം ഒപ്പിടാൻ വീട്ടുകാരെ കാണിക്കുമ്പോൾ അവർക്ക് ഭയങ്കര സംശയമാണ്. സിസേറിയൻ ഒക്കെ അനാവശ്യമല്ലേ എന്നതാണ് ഇവരുടെ ചിന്ത. ഇവർ ലേബർ റൂമിന് പുറത്ത് നിന്നുകൊണ്ട് അറിയാവുന്ന എല്ലാ ബന്ധുക്കളെയും, നാട്ടുകാരെയും ഫോണിൽ വിളിച്ച് അഭിപ്രായം ചോദിക്കും. അതേസമയം ലേബർ റൂമിന് അകത്തുള്ള ഗർഭിണി വേദനകൊണ്ട് പുളയുകയാകും. സമയം വൈകിക്കാതെ ഒപ്പിട്ടു തരൂ എന്ന് നമ്മൾ തിരക്കു കൂട്ടും. അവസാനം, ഓപ്പറേഷൻ ചെയ്യേണ്ടത് ഡോക്ടറുടെ ആവശ്യമാണെന്നപോലെ മനസില്ലാമനസ്സോടെയാണ് കൂട്ടിരിപ്പുകാരൻ സമ്മതപത്രം ഒപ്പിട്ടു തരിക. സർജറികൾക്ക് രോഗിയോടൊപ്പം ബന്ധുവിനെക്കൊണ്ടും സമ്മതപത്രം ഒപ്പിടീക്കുന്നതിൻ്റെ സാംഗത്യം എനിക്ക് ഇനിയും മനസിലായിട്ടില്ല. രോഗിക്ക് സ്വബുദ്ധിയാലേ തീരുമാനമെടുക്കാവുന്ന പക്ഷം ബന്ധു കൂടി സമ്മതം എഴുതിത്തന്നാലേ സമ്മതപത്രം നിയമപരമായി നിലനിൽക്കൂ എന്നും തോന്നുന്നില്ല. ഈ വിഷയത്തിൽ വിവരമുള്ളവരുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.

അടുത്ത ഗ്രൂപ്പിനെ പരിചയപ്പെടാം. ഇവർ നേഴ്സിനോട് വാക്കുതർക്കം ഉണ്ടാക്കിയിട്ടാണ് വരുന്നത്. രാവിലെ റൗണ്ട്സിനു ചെല്ലുമ്പോൾ ഇവർ ഒരു നേഴ്സിൻ്റെ പേര് പറഞ്ഞിട്ട്, “ആ #&%!@$ മോൾക്ക് ഒരു ഇഞ്ചക്ഷൻ വച്ച് തരാൻ പറ്റുന്നില്ല” എന്നൊക്കെ അസഭ്യം വർഷിക്കും. ഇവിടെ സംയമനം വിടാതെ പ്രവർത്തിക്കണം. തെറ്റ് രോഗിയുടെ ഭാഗത്താണോ, നേഴ്സിൻ്റെ ഭാഗത്താണോ എന്നൊന്നും ഒരിക്കലും ചാടിക്കേറി പറയരുത്. നേഴ്സിൻ്റെ സൈഡ് പിടിച്ചാൽ നിങ്ങൾക്കും, രോഗിയുടെ സൈഡ് പിടിച്ചാൽ നേഴ്സിനും അടുത്ത മിനിറ്റിൽ അടി പൊട്ടും. അതുകൊണ്ട്, ഇവർ പറയുന്നത് മുഴുവനും അനുകമ്പയോടെ കേട്ട് നിന്നതിനു ശേഷം തല കുലുക്കിക്കൊണ്ട് കുറച്ച് നേരം നിശബ്ദമായി ആലോചിക്കുക. ശേഷം ഒരു എഫക്റ്റ് വരുത്താൻ വേണ്ടി കണ്ണട മുഖത്ത് നിന്ന് എടുത്ത് പോക്കറ്റിലിടുകയോ, കോട്ടിൻ്റെ പോക്കറ്റിൽ കയ്യിടുകയോ ഒക്കെ ആവാം. ഇത്ര ചെയ്യുന്നതോടു കൂടി ഇവർ അല്പം തണുക്കും. ശേഷം കാര്യങ്ങൾ നേഴ്സുമായി സംസാരിക്കാം എന്നും, നടപടി എടുക്കേണ്ട സാഹചര്യമുണ്ടെങ്കിൽ സൂപ്രണ്ടിനെ അറിയിക്കാം എന്നും ശാന്തമായി പറയുക. കൂടെ കുറച്ച് ആശ്വാസവാക്കുകളും. അതോടെ ഇവർ തൽക്കാലത്തേക്ക് അടങ്ങിക്കോളും.

Angry_mob_of_four
തല്ലാൻ വരുന്നവർ ഇങ്ങനെത്തന്നെ ആയിരിക്കണമെന്നില്ല. സന്തോഷത്തോടു കൂടി സംസാരിക്കുമ്പോഴും ചിലപ്പോൾ വികാരത്തള്ളിച്ച വന്ന് അടിയിൽ കലാശിക്കാം. ചിത്രത്തിനു കടപ്പാട്: റോബർട്ട് കൂസ് ബെക്കർ, സി.സി-ബൈ-എസ്.എ, വിക്കിമീഡിയ കോമൺസ്.

ജീവിതത്തിൽ ഇതുവരെ പരിചയപ്പെട്ടിട്ടില്ലാത്തവരും മെഡിക്കൽ കോളേജിൽ നിങ്ങൾക്ക് സഹായവുമായി വരും. ഇവർ ക്യാഷ്വാലിറ്റിയിൽ രോഗികളെ ആംബുലൻസിൽ നിന്നും പുറത്തെടുക്കാനും, സ്ട്രെച്ചറുകൾ ഉന്തിക്കയറ്റാനും മുന്നിൽ ഉണ്ടാകും. അഡ്മിഷൻ ആയി വാർഡിലെത്തിയാൽ ക്ഷേമം അന്വേഷിക്കാൻ പിന്നാലെ വരും. രോഗികൾക്ക് ലാബിലേക്കുള്ള വഴി പറഞ്ഞു കൊടുക്കുന്നതും, രോഗിയുടെ വീൽചെയർ ഉന്തുന്നതും ഒക്കെ ഇവരായിരിക്കും. പ്രത്യക്ഷത്തിൽ ഇവർ ലാഭേച്ഛയില്ലാതെ സന്നദ്ധപ്രവർത്തനം ചെയ്യുകയാണെന്ന തോന്നൽ ഉണ്ടാകും. പക്ഷെ, ഇവരിൽ ചിലരുടെ തനിനിറം മനസിലായത് എൻ്റെതന്നെ ഒരു ബന്ധു മെഡിക്കൽ കോളേജിൽ ആക്സിഡൻ്റ് വന്ന് അഡ്മിറ്റ് ആയ ശേഷമാണ്. അത്യാവശ്യം പൈസയുള്ള രോഗിയാണെങ്കിൽ ഇവർ നമ്മുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം മറ്റ് പ്രൈവറ്റ് ആശുപത്രികളുടെ ഗുണങ്ങൾ വർണ്ണിച്ച്, അങ്ങോട്ട് പോകാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്യും. ഇവർ തന്നെ വക്കീലന്മാരുടെ ക്യാന്വാസിങ് ഏജൻ്റായും ജോലി ചെയ്യുന്നുണ്ട്. ആക്സിഡൻ്റ് കേസാണെങ്കിൽ രോഗിക്ക് ഇൻഷുറൻസ് കമ്പനിയുമായി കേസ് നടത്തേണ്ടി വരുമല്ലോ. ഇവർ രോഗിയെ കണ്ട് ഇൻഷുറൻസിൻ്റെ കാര്യങ്ങൾ സംസാരിച്ച്, വക്കീലുമായി ബന്ധപ്പെടുത്തിക്കൊടുക്കും. ‘കേസുപിടുത്തത്തിന്’ ഇവർക്ക് കമ്മീഷൻ കിട്ടുകയും ചെയ്യും. ഇത്തരക്കാർ ഓർത്തോ, സർജറി വാർഡുകളിലാണ് സ്ഥിരം കയറിയിറങ്ങാറ്. കാഷ്വാലിറ്റിയാണ് ഇവരുടെ കളിക്കളം. ഇവർ തരുന്ന സഹായം സ്വീകരിക്കുകയും, അതേസമയം ഉപദേശം തള്ളിക്കളയുകയും ചെയ്യുന്നതാണ് രോഗിക്ക് നല്ലത്. ഇത്തരം ‘വ്യാജ’സന്നദ്ധസേവകരെ ഇല്ലാതാക്കാൻ സർക്കാറിന് ചെയ്യാൻ കഴിയുന്നത് ആവശ്യത്തിന് സ്ട്രെച്ചറുകൾ ലഭ്യമാക്കുക, ക്യാഷ്വാലിറ്റിയിൽ വരുന്ന രോഗികളെ ആംബുലൻസിൽ നിന്നും പുറത്തേക്കെടുക്കാൻ എമർജൻസി മെഡിക്കൽ ടെക്നീഷ്യന്മാരെ നിയമിക്കുക എന്നിവയാണ്.

നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ മുഴുവൻ പേര് നിങ്ങൾക്ക് കൃത്യമായി അറിയണമെന്നില്ല. കുടുംബത്തിനകത്ത് അമ്മു, അച്ചു, കുഞ്ഞു, ആമി മുതലായ പേരുകളായിരിക്കും ഉപയോഗിക്കുന്നത്. എൻ്റെ തന്നെ ചില ബന്ധുക്കളുടെ മുഴുവൻ പേര് ഞാൻ പഠിച്ചത് ഫേസ്ബുക്കിൽ ഇവരുടെ ഫുൾ നെയിം കണ്ടിട്ടാണ്. കൂട്ടുകാരുടെ ഇടയിൽ ശശി എന്ന് വിളിക്കപ്പെടുന്ന ആളുടെ മുഴുവൻ പേര് ശശികുമാർ എന്നായിരിക്കും. ഫയാസിൻ്റെ മുഴുവൻ പേര് മുഹമ്മദ് ഫയാസ് എന്നായിരിക്കും. റഹ്മാൻ, അബ്ദുൽ റഹ്മാനും. (റഹ്മാൻ്റെ കാര്യത്തിൽ ഞാൻ ബെറ്റ് വയ്ക്കാനും തയ്യാറാണ്. മതപരമായ കാരണങ്ങൾ കൊണ്ട് റഹ്മാൻ, ലത്തീഫ് മുതലായ പേരുകൾക്ക് മുന്നിൽ ഒരു അബ്ദു കൂടെ കാണും). ഇത് പ്രശ്നകരമാകുന്നത് മെഡിക്കോ ലീഗൽ കേസുകളിൽ എമർജൻസി ആയി രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോഴാണ്. ഓ.പി ടിക്കറ്റെടുക്കാൻ വന്ന റഹ്മാൻ്റെ സുഹൃത്ത് അറിയാത്തതുകൊണ്ടോ, ഓർമ്മയില്ലാത്തതുകൊണ്ടോ മുഴുവൻ പേര് പറഞ്ഞ് കൊടുക്കില്ല. ഹോസ്പിറ്റലിൽ റജിസ്റ്റർ ചെയ്ത പേരും, രേഖകളിലുള്ള പേരും വ്യത്യസ്തമായതുകൊണ്ട് പിന്നീട് ഇൻഷൂറൻസ് കിട്ടാനുള്ള കേസ് കൊടുക്കുമ്പോൾ, രണ്ടും ഒരേ ആളാണ് എന്ന് തെളിയിക്കേണ്ട പൊല്ലാപ്പ് കൂടി ഉണ്ടായിവരും.

അവസാനമായി ഏറ്റവും പ്രധാനപ്പെട്ട കാര്യം കൂടി പറയാം. രോഗിയെ കാണാൻ ചെന്നില്ലെങ്കിൽ അവരും വീട്ടുകാരും എന്തുവിചാരിക്കും എന്ന് കരുതി കഷ്ടപ്പെട്ട് സമയമുണ്ടാക്കി രോഗിയെ കാണാൻ ചെല്ലുന്നവരുണ്ട്. എനിക്ക് പറയാനുള്ളത് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കുക എന്നതാണ്. നിങ്ങൾ രോഗിക്ക് പുതിയ രോഗങ്ങൾ കൊണ്ട് കൊടുക്കുന്നതും, ആശുപത്രിയിൽ നിന്ന് പുതിയ രോഗങ്ങൾ നിങ്ങൾക്ക്  കിട്ടുന്നതും ഇങ്ങനെ തടയാം. വൈറൽ രോഗങ്ങൾ എത്ര എളുപ്പത്തിലാണ് പകരുന്നതെന്ന് നിപ്പ രംഗപ്രവേശം ചെയ്തതോടുകൂടി എല്ലാവർക്കും മനസിലായിക്കാണുമല്ലോ. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം രോഗി വീട്ടിൽ വിശ്രമിക്കുമ്പോളും കാണാൻ പോകേണ്ട കാര്യമില്ല. നിങ്ങൾ രോഗിയുടെ കാര്യത്തിൽ ശ്രദ്ധ കാണിക്കുന്നുണ്ട് എന്നതിന് ഫോൺ വഴി വിവരം അന്വേഷിച്ചാൽ മതി. മച്ചാൻ കാലൊടിഞ്ഞ് പ്ലാസ്റ്ററിട്ട് കിടക്കുന്നത് കാണണം എന്നത് നിർബന്ധമാണെങ്കിൽ നേരിട്ട് പോകുന്നതിനു പകരം വീഡിയോ കോൾ വഴി കണ്ടാൽ മതി. ഓറഞ്ചും മുന്തിരിയും കൊണ്ട് കൊടുക്കുന്നതിനു പകരം, ആവശ്യമുള്ള മറ്റെന്തെങ്കിലും ആമസോൺ വഴി ഓർഡർ ചെയ്ത് എത്തിച്ചു കൊടുത്താലും മതിയാകും. രോഗി ഒരു ചങ്ക് ബ്രോ ആണെങ്കിൽ ബോറടിച്ച് ബെഡ്ഡിൽ കിടക്കുന്ന സമയത്ത് കാണാൻ പറ്റിയ സിനിമകൾ വല്ലതും ഗൂഗിൾ പ്ലേയിലോ മറ്റോ ഓർഡർ ചെയ്ത് കൊടുക്കാം.

ഇത്രയും വായിച്ചതിനു ശേഷം കൂട്ടിരുപ്പുകാരൊക്കെ ശല്യക്കാരാണെന്ന തോന്നൽ സ്വാഭാവികമായും ഉണ്ടായേക്കാം. അത് ശരിയല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഭൂരിഭാഗം കൂട്ടിരുപ്പുകരും ക്ഷമയോടെ പെരുമാറുന്നവരാണ്. ഡോക്ടർക്ക് തിരക്കാണെന്നത് വാർഡിൽ നമ്മൾ പണിയുന്നത് കണ്ട് സ്വയം മനസിലാക്കുന്നവരാണ്. ഡോക്ടർ ഭക്ഷണം കഴിച്ചില്ലെങ്കിൽ പുറത്ത് നിന്നും വാങ്ങിക്കൊണ്ടുവരാം എന്നും, ഡോക്ടർ ക്ഷീണിച്ചു കാണുമെന്നതുകൊണ്ട് വേദന വന്നപ്പോൾ അറിയിക്കാൻ തോന്നിയില്ല എന്നൊക്കെ പറയുന്ന രോഗികൾ ഉണ്ട്. പ്രശ്നക്കാരായ കൂട്ടിരിപ്പുകാരെ എങ്ങനെ നേരിടണം എന്നതാണ് ഈ പോസ്റ്റിൻ്റെ കാതൽ എന്നതുകൊണ്ട് അത്തരക്കാരെക്കുറിച്ച് കൂടുതൽ പറഞ്ഞൂ എന്നേ ഉള്ളൂ.

അപ്പോൾ മനസിലായല്ലോ. യുക്തിസഹമായ സംസാരം ശാന്തരായ കൂട്ടിരിപ്പുകാരോട് മാത്രമേ ആകാവൂ. തല്ലാനോങ്ങുന്ന കൂട്ടിരിപ്പുകാരെ പലപ്പോഴായി കാണേണ്ടിവരും. നിങ്ങൾ ഇവരുടെ മുന്നിൽ സംയമനം പാലിക്കുക എന്നതാണ് പ്രധാനം. എടുത്ത് ചാടി ഒന്നും പറയാതിരിക്കുക. ഉറപ്പ് കൊടുക്കാതിരിക്കുക. പറയുന്നത് മുഴുവൻ അനുകമ്പയോടെ കേൾക്കുക. എവിടെയും തൊടാതെ സംസാരിക്കുക. ആവശ്യമുള്ള സന്ദർഭങ്ങളിൽ സെക്യൂരിറ്റിയെ കണ്ണ് കാണിച്ച് അടിപിടി ഉണ്ടാവാൻ സാദ്ധ്യതയുണ്ട് എന്ന സൂചന കൊടുക്കുക.  ഒന്നും നടന്നില്ലെങ്കിൽ ഇടം വലം നോക്കാതെ ഇറങ്ങി ഓടുക. ഓൾ ദ ബെസ്റ്റ്.

പിൻകുറിപ്പ്: മെഡിക്കൽ സയൻസിനും പരിമിതികളുണ്ട്. മെഡിസിൻ്റെ പരിമിതികൾ ഡോക്ടറുടെ പരിമിതികളാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് ഡോക്ടറെ തല്ലാനോങ്ങുന്ന രോഗികൾ ഉണ്ട്. ഇതിനെക്കുറിച്ച് മറ്റൊരു പോസ്റ്റിൽ എഴുതാം. 

ഈ സീരീസിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

2015-ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പൈനിൽ അരീക്കോട്-കൊണ്ടോട്ടി ഭാഗങ്ങളിലേക്ക് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണൽ മോണിറ്റർ ആയി പോയിരുന്നത് ഞാനായിരുന്നു. പണി എന്താണെന്നുവച്ചാൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിൻ്റെ ഭാഗമായി നാടോടികളെ കണ്ടെത്തി, അവരുടെ കുഞ്ഞുങ്ങൾ പോളിയോ തുള്ളിമരുന്ന് കഴിച്ചിട്ടുണ്ടോ എന്നത് കയ്യിലെ മഷിയടയാളം നോക്കി ഉറപ്പുവരുക, പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് കൊടുക്കുകയും ചെയ്യുക എന്നതാണ് ഒരു ജോലി. നാടോടികൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കും എന്നതിനാൽ, ഇവർക്ക് പ്രദേശത്തെ പോളിയോ ബൂത്ത് ഏതാണെന്നോ, കുഞ്ഞിന് പോളിയോ വാക്സിൻ കൊടുക്കണമെന്നുപോലുമോ അറിയുന്നുണ്ടാവില്ല. ഇതുകൊണ്ടാണ്, നാടോടികളുടെ കാര്യത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എൻ്റെ മോണിറ്ററിങ് ജോലി തീരണമെങ്കിൽ, നിർബന്ധമായും നാലോ, അഞ്ചോ നാടോടിസമൂഹങ്ങളെ കണ്ടെത്തി, ഇവർക്ക് വാക്സിൻ കിട്ടിയതാണോ എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. എനിക്കാണെങ്കിൽ ആ ഏരിയ പരിചയമില്ലാത്തതുകൊണ്ട് അവിടത്തെ ഹെൽത്ത് ഇൻസ്പെക്ടറെയും കൂട്ടിയാണ് പോകുന്നത്. സ്ഥലത്തിൻ്റെ പേര് ഓർമ്മയില്ല, കാവനൂർ ഭാഗത്താണെന്നാണ് ഓർമ്മ. ഹെൽത്ത് ഇൻസ്പെക്ടർക്ക് നാടോടികൾ താമസിക്കുന്ന സ്ഥലമറിയാം. കുത്തനെയുള്ള മലയിലെ, ടാർ റോഡില്ലാത്ത പ്രദേശത്താണ് ഇവർ താമസിക്കുന്നത് എന്നതുകൊണ്ട് കാറെടുക്കാൻ പറ്റില്ല. അതുകൊണ്ട് ജീപ്പിൽ പോകാൻ തീരുമാനമായി.

അങ്ങനെ മല കയറി ഞങ്ങൾ പോയി. ചെറിയ ഒന്നോ-രണ്ടോ മുറികളുള്ള ഷെഡ്ഡുകൾ അടുപ്പിച്ചടുപ്പിച്ച് പണിതുവച്ചിരിക്കുന്നു. ആസ്ബെസ്റ്റോസ് ഷീറ്റുകൊണ്ടാണ് മേൽക്കൂര മൂടിയിരിക്കുന്നത്. വെള്ളം വീടിനു പുറത്ത് വീപ്പക്കുറ്റികളിലായാണ് നിറച്ച് വച്ചിരിക്കുന്നത്. പാത്രം കഴുകുന്നതും അലക്കുന്നതും ഈ വീപ്പകൾക്കടുത്തു നിന്നാണ്. വീടിനിപ്പുറം ഒരു ക്വാറിയാണ്. കണ്ണൊന്നു തെറ്റിയാൽ വീടിൻ്റെ പരിസരത്ത് കളിക്കുന്ന കുട്ടികൾ ക്വാറിയിലേക്ക് വീണുപോയേക്കാം. ഞങ്ങളുടെ ജീപ്പ് വന്നു നിന്നപ്പോൾ വീടുകൾക്ക് പുറത്തുണ്ടായിരുന്നവരും കൂടി പേടിച്ച് ഓടി അകത്ത് കയറി ഇരിപ്പായി. ഹെൽത്ത് ഇൻസ്പെക്ടർ വാതിലുകളിൽ മുട്ടി, ഞങ്ങൾ പോളിയോ വാക്സിനിൻ്റെ ആളുകളാണെന്ന് പറഞ്ഞു മനസിലാക്കി. കുട്ടികളെ കാണണം എന്ന് പറഞ്ഞു. അതോടു കൂടി മെലിഞ്ഞ, സാരിത്തുമ്പ് തലവഴി ചുറ്റിയ സ്ത്രീകൾ വീടുകൾക്കകത്തു നിന്നും കുട്ടികളെയും ഒക്കത്തേറ്റി പുറത്തു വന്നു തുടങ്ങി. എൻ്റെ മുന്നിൽ അമ്മമാരുടെ ഒരു ചെറിയ ക്യൂ തനിയെ രൂപപ്പെട്ടു.  തോളത്തുറങ്ങുന്നതും, വിരൽത്തുമ്പ് പിടിച്ചു നിൽക്കുന്നതും, ഒക്കത്തിരിക്കുന്നതുമായ കുട്ടികളുടെ ഇടത്തേ കൈവിരലുകൾ ഞാൻ പരിശോധിച്ചു. എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ട്. അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ഇവർ ക്യൂ നിൽക്കുന്നത്. മലയാളികൾ ഇങ്ങനെ അച്ചടക്കത്തോടുകൂടി ക്യൂ നിൽക്കുന്നത് ബിവറേജസിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ കൽപ്പണി ചെയ്യുന്നവരാണ്. ഒരിടത്ത് പണി കഴിഞ്ഞാൽ ഇവർ പണിയുള്ള മറ്റൊരിടത്തേക്ക് പോകും. അതുകൊണ്ട് ഇവർ യഥാർത്ഥത്തിൽ നാടോടികളല്ലെങ്കിലും, ജോലിസംബന്ധമായി പലയിടങ്ങളിൽ മാറി മാറി താമസിക്കുന്നവരാണ്. ഇതിൽ ഒരു സ്ത്രീയോട് ഞാൻ എന്തിനാണ് കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് കൊടുക്കുന്നത് എന്ന് അറിയാമോ എന്ന് മുറി ഹിന്ദിയിൽ ചോദിച്ചു. ആദ്യം നിശബ്ദത. പിന്നെ, അവർ പതിഞ്ഞ സ്വരത്തിൽ ‘പോളിയോ’ എന്ന് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർക്കും പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് അറിയാം. പക്ഷെ, ഇവർക്ക് ഭാഷയറിയാത്തതുകൊണ്ട് മലയാളികളുമായി ഇടപഴകാൻ പറ്റുന്നില്ല. ഭാഷ അറിയുമെങ്കിലും മലയാളികൾ നേരേ വന്ന് ഇടപഴകും എന്ന് തോന്നുന്നുമില്ല. എങ്കിലും, ബസ്സിൻ്റെ ബോർഡ് വായിക്കാനും, കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങാനും, ചുറ്റുപാടും നടക്കുന്ന വാർത്തകൾ അറിയാനും മലയാളം അറിഞ്ഞേ പറ്റൂ. ഇവർക്ക് വേണ്ടി സൗജന്യമായി സ്പോക്കൺ മലയാളം ക്ലാസുകൾ തുടങ്ങിയാലെന്താ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയുന്ന ആർക്കും സ്പോക്കൺ മലയാളം പഠിപ്പിക്കാൻ കഴിയുന്നതേ ഉള്ളൂ. എല്ലാ പഞ്ചായത്തിലും ഒരു സ്പോക്കൺ മലയാളം ക്ലാസാവാം. താല്പര്യമുള്ള സന്നദ്ധസേവകർക്ക് ടീച്ചർമാരുമാവാം. ഇങ്ങനെ പഠിച്ചു വന്ന കുറച്ച് സ്ത്രീകളെങ്കിലും പത്താം ക്ലാസ് പരീക്ഷ പാസാകുകയും, ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്ന ഭാവി കേരളത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്.

മോണിറ്ററിങ്ങിൻ്റെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നിഷേധിച്ച മാതാപിതാക്കളുള്ള വീടുകളിലും പോകണം. വാക്സിൻ എടുക്കാത്തവർ എല്ലാം മലയാളികളുടെ കുഞ്ഞുങ്ങളായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന, പ്രത്യക്ഷത്തിൽ വിദ്യാഭ്യാസമുള്ളവരെന്നു തോന്നുന്ന ഒരു അമ്മ പറഞ്ഞത്, ഗൾഫിലുള്ള ഭർത്താവ് സമ്മതിക്കാത്തതുകൊണ്ടാണ് മകൾക്ക് പോളിയോ വാക്സിൻ കൊടുക്കാത്തതെന്നാണ്. ഭർത്താവിനു കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധയൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള കുട്ടികൾകൾക്കൊന്നും പാരമ്പര്യമായി വാക്സിൻ കൊടുക്കാറില്ലെന്നും, അതേ ‘പാരമ്പര്യ’ത്തിൽ തന്നെ തങ്ങളുടെ മക്കളെയും വളർത്തിയാൽ മതിയെന്നുമായിരുന്നത്രെ ഭർത്താവിന്റെ നിലപാട്. അന്ന് പല വീടുകളിൽ നിന്നായി എനിക്ക് കേൾക്കേണ്ടി വന്ന ബാക്കി ആരോപണങ്ങൾ ഇവിടെ വായിക്കാം. എന്നാൽ അടുത്തകാലത്തായി പല മതനേതാക്കളും വാക്സിനുകൾക്ക് അനുകൂലമായുള്ള നിലപാട് എടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിലും ഇപ്പോൾ വാക്സിൻ വിരുദ്ധ റിപ്പോർട്ടുകൾ കാണാനില്ല. ഫലത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് വാക്സിൻ വിരുദ്ധരുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതല്ല പറഞ്ഞു വന്ന വിഷയം. വിദ്യാഭ്യാസമുള്ള മലയാളികളാണ് യഥാർത്ഥ വാക്സിൻ വിരുദ്ധർ. വിദ്യാഭ്യാസം കുറഞ്ഞ ഇതരസംസ്ഥാനക്കാർ വരെ ഈ വിഷയത്തിൽ മലയാളികളെക്കാൾ മുന്നിലാണ്. ഇവർക്ക് പോളിയോ ബൂത്ത് എവിടെയാണെന്നോ, ഇമ്യൂണൈസേഷൻ ഡേ എന്നാണെന്നോ ഒന്നും അറിവില്ലായിരിക്കാം. ആരോഗ്യപ്രവർത്തകർ നേരിട്ട് ചെന്ന് വാക്സിൻ കൊടുക്കേണ്ടിവന്നേക്കാം. എങ്കിലും ഇവർക്ക് പോളിയോയെ പ്രതിരോധിക്കാനുള്ള ആർജവമുണ്ട്. 1989-ൽ പോളിയോ തുടച്ചു നീക്കിയ രാജ്യമാണ് വെനേസ്വല. ഇപ്പോൾ അവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ പോളിയോ തിരിച്ചുവന്നു എന്ന വാർത്ത കേട്ടു. കേരളത്തിലും വാക്സിൻ കവറേജ് കുറഞ്ഞുകൊണ്ടിരുന്നാൽ വെനേസ്വലയുടെ അവസ്ഥ വന്നുകൂടായ്കയില്ല. പണ്ട് കേട്ടുകേഴ്വിയില്ലാതിരുന്ന ഡിഫ്തീരിയയൊക്കെ ഇപ്പോൾ എല്ലാ വർഷവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഒരു കൂറ്റൻ ബോർഡ് കണ്ടു. ഇവരെ സൂക്ഷിക്കുക എന്ന് എഴുതിയ ബോർഡിൽ നൂറോളം ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകും എന്നാണ് ആരോപണം. ഈ ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാം. കഴിഞ്ഞ വർഷം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ പിടിയിലായ 199 പേരിൽ 188 പേരും മലയാളികൾ തന്നെയാണ്. അങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ, ബോർഡ് വച്ചവർ എങ്ങനെയായിരിക്കാം 100 ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ചത് എന്നാണ് ഞാൻ ആലോചിക്കുന്നത്. വഴിയിലൂടെ പോകുന്ന നിരപരാധികളായ ബീഹാറിയുടെയും, ബംഗാളിയുടെയും ചിത്രങ്ങൾ എടുത്ത്, പിള്ളേരെപിടുത്തക്കാർ എന്ന തലക്കെട്ടും കൊടുത്ത്, തിരക്കുള്ള ജങ്ഷനിൽ ബോർഡ് വയ്ക്കുന്ന മലയാളികൾ എത്ര ക്രൂരന്മാരായിരിക്കണം എന്ന് ആലോചിച്ച് നോക്കൂ. ഇതെഴുതുന്ന ഞാനും വിദേശത്താണ് ജോലി ചെയ്യുന്നത്. എൻ്റെ പടം വച്ച് ബോർഡ് അടിച്ചിറക്കി, “കുട്ടികളെ ഇവളിൽ നിന്നും സൂക്ഷിക്കുക” എന്ന തലക്കെട്ടും കൊടുത്ത് ഗോഥൻബർഗ് നഗരത്തിൽ തൂക്കിയിടുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കുമ്പോൾ തന്നെ എനിക്ക് അസ്വാസ്ഥ്യം തോന്നുന്നു. കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോകാൻ കുറെ ഇന്ത്യക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന മെസേജ് സ്വീഡനിൽ വാട്ട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഞാനൊക്കെ ഇതുവരെ സമ്പാദിച്ച സൽപ്പേര് അവിടെ തീരും**. പക്ഷെ, സ്വീഡിഷുകാർക്ക് വിവരവും വകതിരിവും ഉള്ളതുകൊണ്ട് ഇത്തരം പ്രവൃത്തികളൊന്നും ചെയ്യുകയോ, മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയോ ഇല്ല. ഞാൻ സ്വീഡനിലാണെന്ന് പറയുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണ് അവിടെ റേസിസം ഉണ്ടോ എന്നത്. നമ്മൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതുപോലെ, സ്വീഡിഷുകാർ ഇന്ത്യക്കാരോട് പെരുമാറുമോ എന്നതാണ് സംശയത്തിൻ്റെ കാതൽ. കഷ്ടമെന്ന് പറയട്ടെ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ റേസിസ്റ്റുകൾ ഇന്ത്യക്കാർ തന്നെയാണ്. മലയാളികൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതു പോലെ സ്വീഡിഷുകാരാരും ഇന്ത്യക്കാരോട് പെരുമാറുന്നുണ്ടാവില്ല. ആരെങ്കിലും മോശമായി പെരുമാറിയാൽ തന്നെ, തൂക്കിയെടുത്ത് ജയിലിൽ അടയ്ക്കാവുന്ന നിയമങ്ങളും, ഇവ പ്രാവർത്തികമാക്കാൻ പൊലീസും ഇവിടെയുണ്ട്.

മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വാർഡിൽ ഹിന്ദി അറിയാതെ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടായിവരുന്നുണ്ട്. കെട്ടിടനിർമ്മാണമേഖലയിൽ ഏതാണ്ടെല്ലാ ശാരീരികാധ്വാനം വേണ്ട പണികളും ചെയ്യുന്നത് ഇതരസംസ്ഥാനക്കാരാണ്. മതിയായ സുരക്ഷിതത്വമില്ലാതെയും, വിശ്രമമില്ലാതെയും ജോലിചെയ്യേണ്ടിവരുന്ന ഇവർക്ക് അപകടങ്ങൾ സംഭവിക്കുക സ്വാഭാവികം. ഇങ്ങനെ ഗുരുതരമായ പരിക്കുകൾ പറ്റിയ ഇവരെ കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിലേക്കാണ്. ഞാൻ ജോലിചെയ്തിരുന്ന സമയത്തൊന്നും ഇവർക്ക് സർക്കാറിൻ്റെ ആരോഗ്യപരിരക്ഷ ഇല്ലായിരുന്നു. 2017-ൽ ഇവർക്ക് 15,000 രൂപയുടെ ചികിത്സ സൗജന്യമായി നൽകാൻ തീരുമാനമായി. നല്ല കാര്യം. മകൻ വെൻ്റിലേറ്ററിൽ ആയതിനുശേഷം പണമില്ലാതെയും, ഭാഷയറിയാതെയും കഷ്ടപ്പെടുന്ന ഒരു തമിഴ് കുടുംബത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലും ഇത് തന്നെ സ്ഥിതി. സാംക്രമിക രോഗങ്ങൾ ബാധിച്ചും, അപകടങ്ങളിൽ പെട്ടും കൂടുതൽ മറുനാട്ടുകാർ വന്നു തുടങ്ങിയിരിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ദൂരെയാണെന്നതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് സുഹൃത്തുക്കളായിരിക്കും. അഡ്മിറ്റ് ആയാൽ യൂറിൻ ബാഗ് മാറ്റാനും, വസ്ത്രം മാറ്റിക്കൊടുക്കാനും, കുളിപ്പിക്കാനും വരെ സുഹൃത്തുക്കളാണ് ആശ്രയം. പലപ്പോഴും ഈ സുഹൃത്തുക്കൾക്ക് രോഗിയുമായി ആറു മാസത്തെ പരിചയമൊക്കെയേ ഉണ്ടാകുകയുള്ളൂ. വളരെയധികം കരുതൽ വേണ്ട സമയമാണല്ലോ ആശുപത്രിവാസം. ഇത്തരം അവസരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവർക്കാണ് കരുതലോടും, ശ്രദ്ധയോടും കൂടി പരിചരിക്കാനുള്ള മനസ്സും, ആഗ്രഹവും, ക്ഷമയും ഉണ്ടാകുക. ഇത്തരം അവസരങ്ങളിൽ അത്ര പരിചയമില്ലാത്തവരാണ് രോഗിയുടെ കൂട്ടിരിപ്പുകാരെങ്കിൽ, പ്രത്യേകിച്ചും മെഡിക്കൽ കോളേജ് പോലെ എല്ലാ കാര്യങ്ങൾക്കും കൂട്ടിരുപ്പുകാർ ഓടിനടക്കേണ്ട അവസ്ഥയിൽ, ഇവർ രോഗിയെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സ്വാഭാവികം മാത്രമാണ്. ഭാഷയും ആശുപത്രിയിലെ രീതികളും ഒന്നും അറിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാർക്കും ആശുപത്രിവാസം വളരെ ബുദ്ധിമുട്ടാണ്. ഡോക്ടറും, നേഴ്സും എന്താണ് പറയുന്നത് എന്നതുപോലും ഇവർക്ക് പൂർണ്ണമായി മനസിലാകാറില്ല. പണത്തിനും ഭക്ഷണത്തിനും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാർ സഹായിക്കേണ്ട അവസ്ഥയും കണ്ടിട്ടുണ്ട്. എൻ്റെ സംശയം ഇവരുടെയൊക്കെ തൊഴിൽദാതാക്കൾ എവിടെപ്പോയി എന്നതാണ്. ഇതുവരെയും ഇവരുടെ കോൺട്രാക്ടറോ, മാനേജറോ ഒന്നും വന്നതായി കണ്ടിട്ടില്ല. ഒരു തവണ കോൺട്രാക്ടറോട് ഫോണിൽ സംസാരിച്ചതായി മാത്രം ഓർക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രൊമോട്ടർമാർ ഉള്ളതുപോലെ, ഇതരസംസ്ഥാനക്കാർക്കും പ്രൊമോട്ടറോ, കുറഞ്ഞത് ഒരു ഹെല്പ് ഡെസ്കോ വേണം എന്നാണ് എൻ്റെ അഭിപ്രായം. അപകടങ്ങളിൽ ഇവർക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാനുള്ള നടപടികളും, ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളും, ചികിത്സയുടെ പുരോഗതിയുമൊക്കെ ഇവർക്ക് പ്രൊമോട്ടർ മുഖാന്തരം അറിയാൻ കഴിയണം.

മലയാളികൾക്ക് മറുനാട്ടുകാരെക്കുറിച്ച് എന്തറിയാം? ഞാനടക്കമുള്ള മലയാളികൾക്ക് ഒരു ചുക്കും അറിയില്ല എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസിലാകുന്നത്*. മലയാളികളുടെ ഇഷ്ട വിഷയം കക്ഷിരാഷ്ട്രീയമാണ്. രണ്ട് മലയാളികൾ കണ്ടുമുട്ടിയാൽ സംസാരം ചെന്നെത്തുന്നത് മാണി സാറിലോ, മോഡി മാമനിലോ ആയിരിക്കും. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നും, എവിടന്നോ കേട്ട കാര്യങ്ങൾ ആവർത്തിച്ചും, ചാക്രികമായാണ് മലയാളികൾ സംസാരിക്കുന്നത്. അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുന്നുണ്ടോ എന്നതൊന്നും ചിലർക്ക് വിഷയമേ അല്ല. ശ്രദ്ധിച്ചു കേൾക്കുക എന്നതിൽ കവിഞ്ഞ്, പറഞ്ഞ് തീർക്കുക എന്നതാണ് ഇവരുടെ പ്രിയോരിറ്റി. ചിലപ്പോൾ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം തുടങ്ങിയിടത്ത് തന്നെ ചർച്ച തിരിച്ചെത്തും. കക്ഷിരാഷ്ട്രീയം ചർച്ച ചെയ്യുന്നത് നല്ലതാണ് എന്നതുതന്നെയാണ് എൻ്റെയും അഭിപ്രായം. നമ്മൾ ഭരണത്തിലേറ്റുന്നവരുടെ നിലപാടുകൾ നമ്മളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പക്ഷെ, മരത്തിനു ചുറ്റും ഓടുന്ന പോലെ, തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന കക്ഷിരാഷ്ട്രീയ ചർച്ചകൾ സൃഷ്ടിപരമാണെന്ന് തോന്നുന്നില്ല. മറുനാട്ടുകാർ കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു? എന്ന ചോദ്യം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ്. പരിസരശുചിത്വത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ പറ്റും? എന്നതും രാഷ്ട്രീയപ്രശ്നം തന്നെ. ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൂടി കൂടുതൽ ചർച്ചകൾ ഉണ്ടായിവന്നാലേ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, അത് നൈസർഗികമായി കക്ഷിരാഷ്ട്രീയത്തിൽ ചെന്നെത്തുമ്പോളേ സാമൂഹികപ്രസക്തിയുണ്ടാകുന്നുള്ളൂ. മാണിസാറിൽ തുടങ്ങി മാണിസാറിൽ തീരുന്ന ചർച്ചകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഇതുപോലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും മലയാളികൾക്ക് ക്ലീഷേ സങ്കല്പങ്ങളാണുള്ളത്. ഗൾഫ് ഒഴികെ ബാക്കിയുള്ള ലോകരാജ്യങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസിലാക്കുവാൻ മലയാളികൾക്ക് വലിയ താല്പര്യമൊന്നുമില്ല. ♫ നല്ല നാട് ചൈന 𝄞, പോളണ്ടിനെക്കുറിച്ചാണെങ്കിൽ ഒന്നും മിണ്ടരുത്, നേപ്പാളിൽ എരപ്പാളികളുണ്ട് എന്ന രീതിയിലുള്ള സിനിമ നൽകുന്ന വിജ്ഞാനശകലങ്ങളാണ് ആകെ കയ്യിലുള്ളത്. വെനേസ്വലയെന്നാൽ ഹ്യൂഗോ ചാവേസ്, ഹ്യൂഗോ നുമ്മടെ ചുവപ്പൻ മുത്ത് എന്ന നിലയിലുള്ള വിവരമേ കേരളത്തിന് വെനേസ്വലയെക്കുറിച്ചുള്ളൂ. ഹ്യൂഗോ ചാവേസ് മരിച്ചുപോയിട്ട് അഞ്ച് വർഷങ്ങളായി. വെനേസ്വല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. നമ്മൾ മനോരമയുടെ അവസാനപേജിൽ വായിച്ച രണ്ട് കോളം വാർത്ത ഓർമ്മിച്ചെടുത്താണ് രാജ്യങ്ങളെക്കുറിച്ച് അഭിപ്രായം ഉണ്ടാക്കുന്നത്. പലപ്പോഴും ഇത് സമഗ്രമായ വീക്ഷണമാകണമെന്നില്ല. ചൈനയുടെ ‘നല്ല നാട്’ ഇമേജ് എൻ്റെ മനസിൽ നിന്നും പോയത് ഇവിടുത്തെ സ്വേച്ഛാധിപത്യ ഗവണ്മെൻ്റിനെക്കുറിച്ചും, സെൻസർഷിപ്പിനെക്കുറിച്ചും അറിഞ്ഞതോടെയാണ്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് രണ്ട് കോടി ജനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്ന വിവരം എന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എല്ലാ സമ്പാദ്യവും കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് കുടിയേറാൻ ആളുകൾ തീരുമാനിക്കുന്നുണ്ടെങ്കിൽ, ബംഗ്ലാദേശിലെ അവരുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരിക്കുമെന്നത് ആലോചിക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ റേസിസം സഹിച്ചും, ഇവിടെ തുടരാൻ മറുനാട്ടുകാർ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ ജന്മനാട്ടിൽ എത്രമാത്രം ദാരിദ്ര്യം ഉണ്ടായിരിക്കണം എന്നതും ചിന്തനീയം തന്നെ. എത്രയൊക്കെ മലയാളികളെ കുറ്റം പറഞ്ഞാലും, തൊട്ടുകൂടായ്മയും, ജന്മിത്തവ്യവസ്ഥയും, ശൈശവവിവാഹങ്ങളുമൊക്കെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ തുലോം കുറവ് തന്നെയാണ്, ശാരീരികാധ്വാനം വേണ്ടുന്ന ജോലികളിൽ വേതനം രണ്ടിരട്ടിയും. ഇതായിരിക്കണം കേരളത്തിലേക്ക് വരാൻ മറുനാട്ടുകാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

കേരളത്തിൽ അടി വാങ്ങിക്കുന്നവർ രണ്ട് തരത്തിൽ പെട്ടവരാണ്: മറുനാട്ടുകാരും, ഡോക്ടർമാരും. ഒരു പൊടിക്ക് കൂടുതൽ റിസ്ക് ഇപ്പോൾ മറുനാട്ടുകാർക്ക് തന്നെയാണെങ്കിലും, ഡോക്ടർമാരും തലനാരിഴ വ്യത്യാസത്തിൽ പിന്നിലുണ്ട്. രോഗം കേരളത്തിലേക്ക് കൊണ്ടുവന്നത് മറുനാട്ടുകാരും, രോഗമുള്ള ആളെ കൊന്നത് ഡോക്ടറും ആണെന്നാണെല്ലോ വെപ്പ്. കേരളത്തിൽ പടർന്നു പിടിച്ച നിപ്പാ വൈറസ് ബംഗ്ലാദേശ് സ്ട്രെയിനാണെന്ന് അറിഞ്ഞതിൽ പിന്നെ ബംഗാളികളെ അടിച്ചോടിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് മെസേജുകൾ ഇറങ്ങുമോ എന്നായിരുന്നു എൻ്റെ പേടി. ഭാഗ്യത്തിന് അത് ഉണ്ടായില്ല. ബംഗാളിൽ നിന്നാണ് രോഗം പിടിപെട്ടതെങ്കിൽ ആദ്യം അസുഖം വന്ന വ്യക്തി ബംഗാൾ സ്വദേശിയായിരിക്കണമല്ലോ. രോഗലക്ഷണങ്ങൾ തീവ്രമായ പനിയും, മസ്തിഷ്കവീക്കവുമാണെന്നിരിക്കെ കൂടെയുള്ളവർ എന്തായാലും ഈ രോഗിയെ ആശുപത്രിയിലെത്തിച്ചിരിക്കുകയും ചെയ്യും. കേരളത്തിൽ നിപ്പ ഉണ്ടായിരുന്ന സമയത്ത് ബംഗാളിൽ നിപ്പ ബാധ ഉണ്ടായിട്ടില്ലതാനും. ഇതൊന്നും സംഭവിക്കാത്തപക്ഷം ബംഗാൾ സ്വദേശികളെ ഒരിക്കലും നിപ്പ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ല. കോളറ, മലേറിയ എന്നീ സാംക്രമിക രോഗങ്ങൾ അടുത്തകാലത്തായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മറുനാട്ടുകാർ താമസിക്കുന്ന ഇടങ്ങളിലാണ്. ഇതുകൊണ്ട് തന്നെ, കേരളത്തിൽ ഇല്ലാത്ത അസുഖങ്ങൾ ഇങ്ങോട്ട് കയറ്റുമതി ചെയ്യുന്നവരെന്ന രീതിയിൽ മറുനാട്ടുകാരെ സമീപിക്കുന്നവരുണ്ട്. ഇതിൽ വലിയ കഴമ്പില്ല. ഡിഫ്തീരിയ, മീസിൽസ് മുതലായ സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നത് മലയാളികളുടെ വാക്സിൻ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ഇനി സാംക്രമിക രോഗങ്ങൾ പകരാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിന് രോഗകാരിയായ ഒരു രോഗാണു വേണം, രോഗം വരാൻ സാദ്ധ്യതയുള്ള ഒരു വ്യക്തി വേണം, രോഗം ഉണ്ടാകാൻ അനുകൂലമായ ചുറ്റുപാടുകൾ വേണം. ഇവ മൂന്നും ഒത്തുവന്നാലേ രോഗം ഉണ്ടാകുകയുള്ളൂ. രോഗാണു മാത്രമോ, വ്യക്തി മാത്രമോ പോര.

File_002
സാംക്രമികരോഗശാസ്ത്രത്തിലെ അടിസ്ഥാന ത്രയം. ഇവ മൂന്നുമില്ലാതെ രോഗം ഉണ്ടാകില്ല. ഇത്ര ലളിതമായ ചിത്രങ്ങൾ പോലും പകർപ്പുപേക്ഷയോടു കൂടി ലഭ്യമല്ല. നിങ്ങൾ വരയ്ക്കുന്നതും എടുക്കുന്നതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് സി.സി ലൈസൻസിൽ അപ്ലോഡ് ചെയ്ത് മറ്റുള്ളവർക്ക് പുനരുപയോഗപ്രദമാക്കി മാറ്റുക.

മലേറിയയുടെ കാര്യം എടുക്കാം. മലേറിയ ബാധിച്ച വ്യക്തി മറുനാട്ടിൽ നിന്നും കേരളത്തിൽ എത്തി എന്നിരിക്കട്ടെ. കേരളത്തിൽ പരിസരശുചിത്വം ഇല്ലാത്തതുകൊണ്ട് അനോഫലിസ് കൊതുകുകൾ ധാരാളമായുണ്ട്. ഇവ രോഗം ബാധിച്ച വ്യക്തിയെ കടിച്ചശേഷമാണ് മറ്റുള്ളവർക്ക് കൂടി മലേറിയ പകർത്തുന്നത്. വ്യക്തിയും, രോഗാണുവും മറ്റിടങ്ങളിൽ നിന്നും വന്നതാണെങ്കിൽ കൂടിയും, രോഗപ്പകർച്ചയ്ക്ക് അനുകൂലമായ പരിസരം ഉള്ളതുകൊണ്ടാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങൾ പകരുന്നത്. ധാരാളം മലയാളികളും മറുനാടുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരും ഇതുപോലെ രോഗാണുക്കളെയും കൊണ്ടാവാം കേരളത്തിലേക്ക് വരുന്നത്. അവർ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ ആശുപത്രിയിലെത്തുകയും, രോഗനിർണ്ണയം നടത്തുകയും, ചികിത്സ തുടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് അവരിൽ നിന്നും രോഗപ്പകർച്ച താരതമ്യേനെ കുറവായി കാണുന്നത്. മറുനാട്ടുകാർ പക്ഷെ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തിങ്ങിനിറഞ്ഞാണ് ജീവിക്കുന്നത്. ഇവർക്ക് ആശുപത്രിയിൽ പോയി ചികിത്സിക്കാനുള്ള സാഹചര്യങ്ങളും, പണവും ഉണ്ടായെന്നു വരില്ല. നല്ല ഭക്ഷണവും, വെള്ളവും കിട്ടാത്തതുകൊണ്ട് പ്രതിരോധശക്തിയും കുറവായിരിക്കും. ഇതുകൊണ്ടാണ് ഇവർക്ക് വേഗത്തിൽ രോഗം വരുന്നതും, പകരുന്നതും. അതുകൊണ്ട്, മലയാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകണമെങ്കിൽ മറുനാട്ടുകാരുടെ ആരോഗ്യവും, ജീവിതസാഹചര്യങ്ങളും കൂടി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ. പരിസരശുചിത്വം ഇല്ലാത്തപക്ഷം രോഗപ്പകർച്ചയുടെ സ്രോതസ്സായി മറുനാട്ടുകാരെ കാണുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള മുഖംതിരിക്കലാണെന്നതും മനസിലായിക്കാണുമല്ലോ. അതിഥികളായി നമ്മുടെ സംസ്ഥാനത്ത് വന്ന് ജോലി ചെയ്യുന്നവരോട് മാനുഷിക പരിഗണനയെങ്കിലും കാണിച്ച് നല്ല മനുഷ്യരും, ആതിഥേയരുമായി മാറുക എന്നേ എനിക്ക് അവസാനമായി പറയാനുള്ളൂ.

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

 

* ഇതെല്ലാം കേട്ട് എനിക്ക് അന്താരാഷ്ട്ര വിഷയങ്ങളിൽ അഗാധമായ ജ്ഞാനമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്രതലത്തിൽ ആരോഗ്യമേഖലയെ ബാധിക്കുന്ന വിഷയങ്ങൾ വായിക്കാൻ ഇഷ്ടമാണ്. വേറെ ഒന്നിനെക്കുറിച്ചും കാര്യമായ വിവരമൊന്നുമില്ല. 

**ഇത് എഴുതി തീർന്നപ്പോഴേക്കും ഒരു മലയാളി സ്ത്രീഡോക്ടറെ കുറേപ്പേർ ചേർന്ന് സ്ലട്ട് ഷേമിങ് നടത്തുന്ന പോസ്റ്റ് കണ്ടു (ലിങ്ക് തരില്ല). ഇപ്പോൾ ഫേസ്ബുക്കിലാണ് സൈബർകൂട്ടം ഡോക്ടറെ വളഞ്ഞിരിക്കുന്നത്. പച്ചത്തെറികളാണ് പലരും കമൻ്റുകളിൽ എടുത്ത് പ്രയോഗിക്കുന്നത്. വൈകാതെ, ഈ വാനരക്കൂട്ടം നാൽക്കവലയിലും ഡോക്ടറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബോർഡ് വച്ചാൽ അദ്ഭുതമൊന്നും തോന്നേണ്ടതില്ല.

തല്ലുകൊള്ളാൻ ഡോക്ടറുടെയും, മറുനാട്ടുകാരുടെയും ജീവിതം ഇനിയും ബാക്കി. നാട്ടുകാർക്ക് നിങ്ങളെ വേണ്ടെങ്കിൽ ഡോക്ടർമാർ വിദേശത്തേക്ക് വരിക. സ്വീഡനിൽ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം. തലക്കെട്ടിലെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായല്ലോ. മലയാളി ആൾക്കൂട്ടത്തെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്. ഭയക്കേണ്ടത്. 

 

ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാദ്ധ്യതകൾ

ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ ഏറ്റവും ജോലിസാദ്ധ്യതയുള്ളത് ഡോക്ടർക്കു തന്നെ എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ, ജോലി മാത്രം പോരല്ലോ. അർഹിക്കുന്ന ശമ്പളവും, നല്ല ജോലിസാഹചര്യങ്ങളും, പഠിച്ച കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സാഹചര്യങ്ങളും, നൈറ്റ് ഡ്യൂട്ടിക്ക് തക്കതായ പ്രതിഫലവർദ്ധനയും ഒക്കെ വേണം. ചെയ്യുന്ന ജോലിയിൽ സംതൃപ്തി കിട്ടുന്നില്ലെങ്കിലും, മോശം ജോലിസാഹചര്യങ്ങളാണെങ്കിലുമൊക്കെ ചിലപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. കൂണുപോലെ മെഡിക്കൽ കോളേജുകൾ അനുവദിക്കുകയാണെങ്കിൽ നമ്മൾ തൊഴിൽരഹിതരായേക്കാം. അതുകൊണ്ട് ഡോക്ടർമാർ ശോഭിക്കാൻ സാധ്യതയുള്ള മറ്റ് ജോലികളാണ് ഈ പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. ഗവേഷണം, സിവിൽ സർവീസ്, ഹോസ്പിറ്റൽ മാനേജ്മെൻ്റ്, ഇൻഷുറൻസ് – ലീഗൽ കമ്പനികളിൽ മെഡിക്കൽ അഡ്വൈസിങ്, ഹെൽത്ത് ബിസ്നസ് അനാലിസിസ്, ക്ലിനിക്കൽ ട്രയൽ മാനേജ്മെൻ്റ്, ഹെൽത്ത് ജേണലിസം, പുസ്തകമെഴുത്ത് എന്നിവയൊക്കെ പലരും പയറ്റിത്തെളിഞ്ഞ ഏരിയകളാണ്. ഇതിൽ നിന്നൊക്കെ വിട്ട്, അല്പം വ്യത്യസ്തമായ മേഖലകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഈ ലിസ്റ്റിലെ ഒരു ജോലി തിരഞ്ഞെടുത്തശേഷം നിങ്ങൾക്ക് ധനനഷ്ടമോ, ശാരീരിക-മാനസിക പ്രശ്നങ്ങളോ ഉണ്ടായാൽ ഞാൻ ഉത്തരവാദിയായിരിക്കുന്നതല്ല 🙂

1. കൊട്ടേഷൻ ടീം ലീഡർ : കേരളത്തിൽ വളരെ സ്കോപ്പുള്ള ജോലിയാണ്. മെഡുല്ല ഒബ്ളങ്കാറ്റ നോക്കി തലയ്ക്കടിക്കാനും, സ്പ്ലീൻ നോക്കി ചവിട്ടാനും, ലിവറിൽ കത്തി കുത്തിയിറക്കാനുമൊക്കെ അറിയുന്നവരെ കൊട്ടേഷൻ സംഘങ്ങൾ റിക്രൂട്ട് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഇതിനുള്ള തയ്യാറെടുപ്പ് ഒന്നാം വർഷം അനാട്ടമി മുതൽ തുടങ്ങിയിരിക്കണം. രണ്ടാം വർഷം ഫോറൻസിക് മെഡിസിൻ, പിന്നീട് സർജറി എന്നിവയൊക്കെ കൃത്യമായി പഠിച്ചിരിക്കണം. ഏതൊരു സ്പെഷ്യലിസ്റ്റിനെക്കാളും കൂടുതൽ ആകർഷകമായ ശമ്പള പാക്കേജ് ഈ ജോലിക്ക് ലഭിക്കും. മെഡിസിൻ പഠിക്കുന്നതിനൊപ്പം തന്നെ നാടൻ തല്ലും പഠിക്കാൻ പോകുന്നത് നല്ലതാണ് – ഇരയെ അടിച്ച് നിരപ്പാക്കാൻ ഇത് അത്യാവശ്യവുമാണ്. ജോലി കിട്ടിയാൽ പിന്നെ മാസത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രം പണിക്ക് പോയാൽ മതിയാവും. കൂടാതെ, മുൻനിര നേതാക്കൾ, പോലീസുകാർ, ദിലീപേട്ടൻ എന്നിവരുമായി സുഹൃദ്ബന്ധവും ഉണ്ടാക്കിയെടുക്കാം. ഈ ആശയം കടമെടുത്തിരിക്കുന്നത് കുഞ്ഞാലി കുട്ടിയുടെ പോസ്റ്റിൽ നിന്നാണ്.

2. പ്രസവരക്ഷ, ബേബി സിറ്റിങ്, വയറ്റാട്ടി : നല്ല ഡിമാൻ്റുള്ള പ്രൊഫഷനാണ്. നാചുറൽ ബർത്ത് എന്ന് കേൾക്കേണ്ട താമസം ജനം ഓടിക്കൂടിക്കോളും. ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് ഒക്കെ പഠിച്ചതായതുകൊണ്ട് ലേബർ സമയത്ത്  കോമ്പ്ലിക്കേഷനുകൾ മുന്നിൽ കണ്ട് നേരത്തേ റെഫർ ചെയ്യാൻ പറ്റും. പ്രസവരക്ഷ എന്നൊരു പരിപാടിയുണ്ട്. പ്രസവശേഷം 40 മുതൽ 90 ദിവസം വരെ ഉള്ള കാലഘട്ടത്തിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ വച്ച് പരിചരിക്കുന്ന പരിപാടിയാണിത്. കുഞ്ഞിന് തേനും വയമ്പും കലക്കിക്കൊടുക്കുക, അമ്മയുടെ വയറ് ചാടാതിരിക്കാൻ തുണി മുറുക്കി ചുറ്റി കെട്ടി കൊടുക്കുക, ലേഹ്യമെന്ന പേരിൽ നെയ്യിൽ കലക്കിയ പച്ചമരുന്നുകൾ കൊടുക്കുക, അമ്മയെയും കുഞ്ഞിനെയും കുഴമ്പു തേപ്പിച്ച് കിടത്തുക, സ്വർണ്ണമോതിരം ഉരച്ച് കുഞ്ഞിനെ കഴിപ്പിക്കുക, നവജാതശിശുവിനെ പുണ്യജലം കുടിപ്പിക്കുക എന്നീ അശാസ്ത്രീയ പ്രവർത്തനങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് പ്രധാന ജോലികൾ. കുഞ്ഞിനെ പരിചരിക്കുന്ന ബേബിസിറ്റിങ്ങും ട്രൈ ചെയ്യാവുന്നതാണ്. പീഡിയാട്രിക്സ് നന്നായി പഠിച്ചിരിക്കണം എന്നു മാത്രം.

3. അന്തിച്ചർച്ച തൊഴിലാളി : സീരിയൽ കാണാത്ത മലയാളികൾക്ക് സീരിയലിനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന എൻ്റർടൈന്മെൻ്റ് നൽകുന്നത് അന്തിച്ചർച്ചകളാണ്. പൈസ കിട്ടുന്ന ജോലിയല്ലെങ്കിലും ഭാവിയിൽ ഇലക്ഷനിൽ മത്സരിക്കണമെങ്കിലോ, ബുദ്ധിജീവിയായി പേരെടുക്കണമെങ്കിലോ ഈ ജോലിസാധ്യത പരിഗണിക്കാവുന്നതാണ്. ഈ ജോലി ചെയ്യണമെങ്കിൽ പ്രത്യേകിച്ച് ഒരു വിഷയത്തിലും വിവരം ഉണ്ടാവേണ്ടതില്ല. വികാരഭരിതനായി സംസാരിക്കാനും, ആക്രോശിക്കാനും, സിനിമാ സ്റ്റൈൽ ഡയലോഗുകൾ പറയാനും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ന്യൂസ് ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ വിവാദപ്രസ്താവനകൾ നടത്താൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. എന്നാൽ ഡോ. ജിനേഷ് പി.എസ്, പ്രൊഫ. മോഹൻ ദാസ് എന്നിവരെപ്പോലെ ചാനലുകളിൽ യുക്തിസഹവും, ശാന്തവുമായി സംസാരിക്കുന്നവർക്ക് ജോലിസാധ്യത തീരെ ഇല്ല.

4. മരുന്ന് മാഫിയ : മരുന്ന് മാഫിയ എന്ന ചെളിവെള്ളത്തിൽ എല്ലാ ഡോക്ടർമാരുടെയും കാല് ഒരിക്കലെങ്കിലും നനഞ്ഞിട്ടുണ്ടാകും. ഇനി മുതൽ ശരിക്കും മരുന്ന് മാഫിയയായി കുളിച്ച് കയറാം. സ്വന്തം മരുന്നുഷാപ്പ്, ലാബ് എന്നിവയൊക്കെ നടത്താം. ‘ബൈ വൺ ഗെറ്റ് വൺ ഫ്രീ’ ഓഫർ കൊടുക്കാം. പനിയുള്ള നാല് പേരെ ക്ലിനിക്കിലെത്തിച്ചാൽ നൂറു രൂപയുടെ മരുന്നുകൾ ഫ്രീ ആയി നൽകുന്ന ഓഫർ കൊടുക്കാം. ഇംഗ്ലിഷ് വായിക്കാൻ അറിയാത്തവർക്ക് എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കൊടുത്തുവിടാം. ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ കടലാസുപെട്ടിയിലാക്കി തട്ടിൻ പുറത്ത് കയറ്റി വച്ചിട്ട് ഫ്രിഡ്ജ് ഓഫാക്കിയിട്ട് കരണ്ട് ലാഭിക്കാം. കമ്യൂണിസ്റ്റ് പച്ച കലക്കി മുടി വളരാനുള്ള ഷാമ്പുവും, ഉരുളക്കിഴങ്ങും മഞ്ഞളും അരച്ചെടുത്ത് വെളുക്കാനുള്ള ക്രീമും ഉണ്ടാക്കി വിൽക്കാം. പ്രകൃതിയിൽ നിന്നും നേരിട്ട് കിട്ടിയതാണെന്ന രീതിയിലുള്ള പേരും പ്രൊഡക്റ്റിന് ഇടണം എന്നത് നിർബന്ധമാണ്. ചാണകം കലക്കി ഹെൽത്ത് ഡ്രിങ്കായി വിറ്റ് പണം ഉണ്ടാക്കുന്നവരെ പൊതുജനത്തിനു ബഹുമാനവും, ചെയ്യുന്ന ജോലിക്ക് മാന്യമായ ഫീസ് മേടിക്കുന്ന ഡോക്ടർമാരെ പൊതുജനത്തിന് വെറുപ്പും ആണ് എന്നത് അറിയാമല്ലോ.

5. ചവറ് പെറുക്കൽ : ചിരിച്ചു തള്ളാൻ വരട്ടെ. നിപ്പാ വൈറസ് ബാധയുണ്ടായപ്പോൾ വാർഡിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് മാസ്ക് കൊടുത്തിരുന്നു. ഇവര് വഴിയിലൊക്കെ തങ്ങളുടെ മാസ്ക് വലിച്ചെറിഞ്ഞതിൻ്റെ ഫോട്ടോ കണ്ട് എനിക്ക് ഒട്ടും അൽഭുതം തോന്നിയില്ല. ഇതുപോലെ മരുന്നുകുപ്പികൾ, രോഗികളുടെ രക്തവും വിസർജ്യങ്ങളും തുടച്ച തുണികൾ എന്നിവയൊക്കെ ലാവിഷായി വലിച്ചെറിയുന്നവരാണ് മലയാളികൾ. നിപ്പ രോഗികളുടേത് പോലെയുള്ള അപകടമേറിയ വേസ്റ്റ്, ഡിസ്പോസ് ചെയ്യാൻ ആരും തയ്യാറായെന്ന് വരില്ല. നിപ്പ രോഗികളെ പരിശോധിക്കുന്ന ഡോക്ടർക്ക് ഇത് പകരുന്നത് തടയുന്നതെങ്ങനെ എന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് ചവറു പെറുക്കുന്ന ജോലി ഏറ്റെടുക്കാം. നിപ്പ പകർച്ചയുടെ പ്രത്യേക അടിയന്തരാവസ്ഥ കണക്കിലെടുത്ത് ഡോക്ടർമാർക്ക് ശവമടക്ക് തൊഴിലാളികളായും പ്രവർത്തിക്കാവുന്നതാണ്. സാധാരണ മരണങ്ങൾ പോലും നിപ്പ ഭീതികാരണം അടക്കം ചെയ്യാൻ തൊഴിലാളികളെ കിട്ടുന്നില്ല എന്നു കേട്ടു. (നിപ്പ ഭീഷണിയിലും ഊണും, ഉറക്കവും മാറ്റിവച്ച് രോഗികളെ പരിചരിച്ച്, കൃത്യമായ ചികിത്സാവിധി ഇല്ലാഞ്ഞിട്ടും രോഗബാധിതരായ രണ്ടു പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല). ചവറു പെറുക്കൽ ജോലിക്ക് ഏറ്റവും ജോലിസാധ്യതയുള്ളത് ജെ.എൻ.യുവിലാണ്. ഇവിടെ കോണ്ടം പെറുക്കുന്നതിൻ്റെ കണക്കെടുത്ത് കൊടുത്താൽ നാഗ്പൂരിലോ മറ്റോ സ്ഥിരജോലി കിട്ടുമെന്ന് ഒരു കരക്കമ്പി കേട്ടു.

Colorful_Recycling_Containers_for_Trash
പൊതുസ്ഥലത്തെ മാലിന്യവർഗ്ഗീകരണപ്പെട്ടികൾ. കേരളത്തിൽ ഇത്തരം സംരംഭങ്ങൾ അത്യാവശ്യമാണ്. കടപ്പാട്: ഇപ്സോസ്, സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്

 

6. കല്യാണമുണ്ണി : ഡോക്ടർമാർക്ക് സൈഡ് ബിസ്നസ് ആയി കല്യാണമുണ്ണിയാകാവുന്നതാണ്. ഡോക്ടർമാരെ നേരിട്ടറിയുക എന്നത് പലർക്കും ഇപ്പോഴും അഭിമാനമാണ്. ചെറിയ പരിചയം മാത്രം ഉള്ളവരിൽ നിന്ന് പോലും വിവാഹക്ഷണക്കത്ത് കിട്ടും. പാലുകാച്ചൽ, നൂലുകെട്ട് പരിപാടികൾക്കും ഡോക്ടർ ചെന്നാൽ വലിയ സ്വീകാര്യതയാണ്. വേണമെങ്കിൽ ചെല്ലുമ്പോൾ ഒരു സ്റ്റെതസ്കോപ്പും കഴുത്തിൽ തൂക്കിയിടാം. എന്നാൽ, പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ നേരവും, ചുറ്റുമുള്ളവരുടെ ചൊറിക്കുത്തും ചെന്നിക്കുത്തുമൊക്കെ ഫ്രീയായി ചികിത്സിച്ച് കൊടുക്കേണ്ട ബാധ്യതയുണ്ടാകും. പിരുപിരുപ്പുള്ള കുട്ടികളെ അടക്കി നിർത്താൻ വേണ്ടി, “വഴക്കാളിക്കുട്ടികളെ ഈ ഡോക്ടറാൻ്റി സൂചിവയ്ക്കും” എന്നൊക്കെ നമ്മളെ ചൂണ്ടിക്കാണിച്ചിട്ട് അമ്മമ്മാർ പറയും. എൻ്റെ ഒരു ലുക്ക് കണ്ടാൽ തീരെ ‘ഗെറ്റപ്പ്’ ഇല്ലാത്തതുകൊണ്ട് ഇതുവരെ ഒരു ഇത്തിരിക്കുഞ്ഞ് പോലും പേടിച്ചിട്ടില്ല എന്നത് വേറെ കാര്യം.

കല്യാണത്തിനു പോകുന്നത് എനിക്ക് പൊതുവേ ഇഷ്ടമുള്ള പരിപാടിയാണ്. നാട്ടിലെ ഏറ്റവും പുതിയ പരോപകാരകിംവദന്തികൾ എന്താണെന്ന് കല്യാണവീട്ടിൽ ചെന്നാൽ അറിയാം. കുട്ടികളെ പിടിച്ചുകൊണ്ടുപോകുന്ന നാടോടിസ്ത്രീകൾ ആരൊക്കെയാണ്, ചന്ദനമഴ സീരിയലിലെ നായിക ഇപ്പോൾ ആരെയാണ് പ്രണയിക്കുന്നത്, പുതിയ മരുമകൾ ബിരിയാണിയിൽ എത്ര ഇറച്ചിമസാല ചേർത്തു, അയൽവക്കത്തെ അമ്മായി കുശുമ്പ് കാണിക്കുന്നത് എന്തിനാണ്, എൽ.കെ.ജിയിൽ പഠിക്കുന്ന കൊച്ചുമോന് എത്ര മാർക്കിൻ്റെ വ്യത്യാസത്തിലാണ് റാങ്ക് നഷ്ടമായത്, ഗൾഫിലുള്ള മരുമോൻ എത്ര പൈസ ഉണ്ടാക്കുന്നുണ്ട്, നാട്ടിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ഇപ്പോൾ ലാഭത്തിലാണോ, പിണറായി സർക്കാർ അടുത്ത പ്രാവശ്യം അധികാരത്തിൽ വരുമോ എന്നീ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നത് കല്യാണവീടുകളിൽ മാത്രമാണ്. ഹെൽത്ത് എഡ്യുക്കേഷന് ഏറ്റവും അധികം സാധ്യത ഉള്ളത് ഇവിടങ്ങളിലായതുകൊണ്ട്, ആരെങ്കിലും എന്തെങ്കിലും രോഗത്തെക്കുറിച്ച് സംശയം ചോദിച്ചാൽ ഒരു ഹെൽത്ത് ക്ലാസ് നടത്തിയിട്ടേ ഞാൻ അവരെ വെറുതേ വിടാറുള്ളൂ. ഇപ്പോൾ സ്വീഡിഷ് പരിഷ്കാരിയായി മാറിയതിൽ പിന്നെ, വർഷത്തിൽ ഒരു തവണ മാത്രം നാട്ടിൽ വരുന്നതുകൊണ്ട് എനിക്ക് നാട്ടിലുള്ള കല്യാണങ്ങളിൽ പങ്കെടുക്കാൻ പറ്റുന്നില്ല. അതുകൊണ്ട് പരോപകാരകിംവദന്തികൾ അറിയാൻ ഇപ്പോൾ വാട്ട്സാപ്പ് ആണ് ഉപയോഗിക്കുന്നത്.

7. കോൺഫ്ലിക്റ്റ് മാനേജർ : ചികിത്സയ്ക്ക് വന്ന രോഗി ഡോക്ടറെ തല്ലുന്നത് സ്ഥിരം ചടങ്ങായി മാറിയിട്ടുണ്ടല്ലോ. ഇവിടെയാണ് കോൺഫ്ലിക്റ്റ് മാനേജറുടെ പ്രസക്തി. തല്ലു കിട്ടും എന്ന് സംശയിക്കുന്ന വേളയിൽ ഡ്യൂട്ടി ഡോക്ടർ കോൺഫ്ലിക്റ്റ് മാനേജറെ വിളിക്കുന്നു. കോൺഫ്ലിക്റ്റ് മാനേജർ രോഗിയോട് അനുനയത്തിൽ സംസാരിച്ച്, ഡാർക്കായിരുന്ന സീൻ ലൈറ്റാക്കി മാറ്റുന്നു. മോബ് വയലൻസിൽ നിന്നും ഡോക്ടറുടെ തടി കേടാകാതെ രക്ഷപെടുത്തുന്ന വളരെ സെൻസിറ്റീവ് ആയ ജോലിയാണിത്.

8. കൊതുകുപിടുത്തം : മലയാളികൾ വേസ്റ്റ് ഒരു പ്ലാസ്റ്റിക് കവറിൽ ആക്കി, തലയിൽ മുണ്ടും ഇട്ട്, രാത്രി ബൈക്കിൽ പുറത്തിറങ്ങും. ആരെയും പുറത്ത് കാണാത്ത ഇടം നോക്കി കവർ എറിഞ്ഞ് കളയും. ഒരാൾ വേസ്റ്റ് എറിഞ്ഞാൽ ബാക്കിയുള്ളവരും കൂടി അവിടെത്തന്നെ വേസ്റ്റ് എറിയും. അങ്ങനെ അവിടം ഒരു ചവറുകൂന രൂപപ്പെട്ടുവരും. ഇവിടെ കൊതുക് വളർന്നും, പട്ടി നക്കിയും, ദുർഗന്ധം വമിപ്പിച്ചും വേസ്റ്റ് കുറേക്കാലം കിടക്കും. ഈ വേസ്റ്റിൽ വളർന്ന കൊതുക് ഡെങ്കു പരത്തുമ്പോൾ ആളുകൾ കൂട്ടം കൂട്ടമായി ആശുപത്രിയിലേക്ക് വരും. ഇവരെ ചികിത്സിക്കുന്നതിലും സമയലാഭം ഡോക്ടർമാർ നേരിട്ട് ഫീൽഡിൽ ഇറങ്ങി കൊതുകുനിർമാർജനം നടത്തുന്നതാണ്. അതിലും എളുപ്പം നേരത്തെ പറഞ്ഞതുപോലെ വേസ്റ്റ് പെറുക്കുന്നതാണ്. അതിലും എളുപ്പം നാട്ടുകാരെ ബോധവൽക്കരിക്കുന്നതാണ് എന്ന് കൂടി ഞാൻ പറയുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത് – ഈ വിഷയത്തിൽ മലയാളികളെ ബോധവൽക്കരിച്ച് നന്നാക്കാൻ ഒരിക്കലും കഴിയില്ല.

9. കല്യാണബ്രോക്കർ : മെഡിക്കൽ കോളേജിൽ പഠിക്കുമ്പോഴേ ചെയ്യാവുന്ന സൈഡ് ബിസിനസ് ആണിത്. സീനിയർ ചേട്ടന്മാർ ജൂനിയർ പെൺകുട്ടികളെ ഭാവി വധുവാക്കാൻ കണ്ണുവയ്ക്കും. പക്ഷെ, ഈ പെൺകുട്ടിക്ക് ‘അടക്കവും ഒതുക്കവും’ ഉണ്ടോ, സദാചാരിയാണോ എന്നൊക്കെയുള്ള സംശയം ബാക്കിയുള്ളതുകൊണ്ട് അതേ ക്ലാസിൽ പഠിക്കുന്ന ഒരു ‘കല്യാണബ്രോക്കറെ’ വിളിച്ച് ഈ കുട്ടിയുടെ സദാചാരചരിത്രം ചോദിക്കും. അതും പോരാഞ്ഞ്, ഈ പെൺകുട്ടിക്ക് കഷണ്ടിത്തലയുള്ളവരെ ഇഷ്ടമാണോ, സർജറി പി.ജി ഉള്ളവരെ ഇഷ്ടമാണോ മുതലായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഡ്യൂട്ടി ഈ കല്യാണബ്രോക്കറുടേതാണ്. സീനിയറും, ജൂനിയറും തമ്മിലെ അന്തർധാര സജീവമാകുന്നതുവരെ അവർ തമ്മിലുള്ള സന്ദേശങ്ങൾ കൈമാറുന്ന ഹംസമായി പ്രവർത്തിക്കുന്നതും ഈ കല്യാണബ്രോക്കർ ആണ്. സീനിയർ-ജൂനിയർ ബന്ധങ്ങളിലാണ് ബ്രോക്കറെ ആവശ്യമുള്ളത്. ഒരേ ബാച്ചിൽ നിന്നും വിവാഹം കഴിക്കുന്നവർക്ക് തമ്മിൽത്തമ്മിൽ എല്ലാ ചരിത്രവും അറിയാമെന്നതുകൊണ്ട് ബ്രോക്കറുടെ ആവശ്യമില്ല. ബ്രോക്കർ ജോലി ചെയ്യുന്നതിന് പണം കിട്ടില്ലെങ്കിലും ലക്ഷ്വറി റെസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കിട്ടും.

10. ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് : ഡോക്ടർകെതിരെ രോഗി കേസുകൊടുത്തു എന്ന വാർത്ത സാധാരണമായി വരുന്നുണ്ടല്ലോ. ഇവിടെയാണ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റിൻ്റെ ജോലി. അപൂർവ്വമായ സിറ്റുവേഷനുകളിൽ പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്ത അവസ്ഥയിൽ തങ്ങളുടെ സാമാന്യബോധം ഉപയോഗിച്ച് ചികിത്സിക്കുന്നതിനു മുൻപ് ഡിഫൻസീവ് മെഡിസിൻ കൺസൾട്ടേഷൻ നടത്തേണ്ടതാണ്. ഇങ്ങനെ ചെയ്യാത്തപക്ഷം, രോഗിയുടെ അസുഖം ഭേദപ്പെട്ടില്ലെങ്കിൽ, കോടതി കയറേണ്ടി വരും. ഏത് പുസ്തകം റെഫർ ചെയ്തിട്ടാണ് നിപ്പാവൈറസിന് m102.4 ആൻ്റീബോഡി കൊടുക്കാൻ തീരുമാനിച്ചത് എന്നൊക്കെ വക്കീൽ ചോദിക്കും. പ്രത്യേകിച്ച് ഗൈഡ്ലൈൻസ് ഒന്നും ഇല്ലാത്തതുകൊണ്ട് കോമൺ സെൻസ് ഉപയോഗിച്ച് അറ്റകൈ പ്രയോഗം നടത്തിയതാണെന്ന് നുമ്മ പറയും. തോന്നിയപോലെ ചികിത്സിച്ചതിന് ചികിത്സാപിഴവ് ആരോപിച്ച് നമ്മളെക്കൊണ്ട് പിഴയടപ്പിക്കും. ചികിത്സിക്കുന്നതിനേക്കാൾ പ്രധാനം ഡോക്യുമെൻ്റേഷനാണെന്നും, ഡോക്യുമെൻ്റ് ചെയ്തില്ലെങ്കിൽ പണികിട്ടുമെന്നുമൊക്കെ ഉദാഹരണസഹിതം പഠിപ്പിച്ചുതരുന്നതും ഡിഫൻസീവ് മെഡിസിൻ കൺസൾട്ടൻ്റ് ആണ്.

11. സദാചാര അപ്പൂപ്പൻ : അറുപതിനോടടുത്ത പുരുഷഡോക്ടർമാർക്ക് പറ്റിയ പണിയാണ്. സ്കൂളുസ്കൂളാന്തരം നടന്ന് പിഞ്ചുകുട്ടികളിൽ സദാചാരബോധം വളർത്തുന്ന ജോലിയാണിത്. ഡോക്ടർ എന്ന ടൈറ്റിൽ ഉള്ളതുകൊണ്ട്, ജീൻസിട്ടാൽ യൂട്രസ് ചാടിപ്പോകും എന്ന കല്ലുവച്ച നുണകളൊക്കെ ഇറക്കിയാലും നാട്ടുകാർ വിശ്വസിച്ചോളും. ലളിതവസ്ത്രധാരികളും, സ്ഥിരബുദ്ധി ഇല്ലാത്തവരും, തലനരച്ചവരും, ഇല്ലാക്കഥ നിമിഷനേരം കൊണ്ട് ഉണ്ടാക്കാൻ കഴിയുന്നവരുമാണ് ഈ ജോലിയിൽ ശോഭിക്കുക (വിവരണം കേട്ടിട്ട് ആരെയെങ്കിലും ഓർമ്മ വരുന്നുണ്ടെങ്കിൽ അത് തികച്ചും യാദൃശ്ചികമല്ല). ഇതേരീതിയിൽ ആത്മീയ നേതാവും ആകാവുന്നതാണ്. ഭർത്താാവ് നാല് നിക്കാഹ് കഴിക്കുന്നത് അനുവദിച്ച് കൊടുക്കാത്ത പെണ്ണുങ്ങളെ പരലോകം കാണിക്കാൻ നീ എയിഡ്സ് വൈറസിനെ ദുനിയാവിലേക്കയച്ചുവല്ലോാാാാാ..(വയള് ട്യൂണിൽ വായിക്കുക) എന്നൊക്കെ തള്ളിവിടാവുന്നതാണ്. ചികിത്സയോടൊപ്പം കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയും ചെയ്യുന്ന പരിപാടിയും പയറ്റിനോക്കാവുന്നതാണ്.

12. ആട് മേയ്ക്കൽ : ഐസിസിൽ ചേരാനായി പോയവരിൽ ഡോക്ടറും ഉണ്ടായിരുന്നു എന്ന വാർത്ത കേട്ടുകാണുമല്ലോ. വിവരവും വിദ്യാഭ്യാസവും ഉള്ള ഡോക്ടർ എങ്ങനെ ഇത്തരം ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുന്നു എന്ന് നിങ്ങൾ അൽഭുതപ്പെട്ടേക്കാം. മെഡിസിൻ പഠിക്കുന്ന/പഠിപ്പിക്കുന്ന രീതി ശാസ്ത്രീയമനോവൃത്തി ഉണ്ടാക്കാൻ ഒന്നും ചെയ്യുന്നില്ല എന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണം പറയാം. ഒരു പ്രീ സ്കൂൾ കുട്ടിയെ ഒരു ദിവസം കുട്ടികൾ കളിക്കുന്ന പാർക്കിൽ കൊണ്ടുപോയി. പാർക്കിൽ എത്തിയതും കുട്ടി, കൊച്ചു ടി.വിയിൽ കേട്ടുപഠിച്ച ഡയലോഗ് ഉടൻ എടുത്ത് പ്രയോഗിച്ചു : “നോക്കൂ അമ്മേ, ഈ ഉദ്യാനത്തിൽ അതാ കുട്ടികൾ സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്നു”, എന്ന്. (ഗൂഗിൾ പ്ലസ്സിൽ പണ്ട് കേട്ട തമാശയാണ്. ആരാണ് ഷെയർ ചെയ്തത് എന്നത് ഓർമ്മയില്ലാത്തതുകൊണ്ട് കടപ്പാട് വയ്ക്കാൻ കഴിയുന്നില്ല) ഇതുപോലെയാണ് മെഡിക്കൽ വിദ്യാഭ്യാസത്തിൻ്റെ അവസ്ഥ. പാർക്കിലെ കുട്ടി പറഞ്ഞത് മുഴുവനും തത്വത്തിൽ ശരിയാണെങ്കിലും, അത് എങ്ങനെയാണ് പഠിച്ചെടുത്തത് എന്നതിലാണ് കുഴപ്പം കിടക്കുന്നത്. ലാബ് പഠനവും, ക്ലിനിക്കൽ പോസ്റ്റിങ്ങുകളും ആവോളമുണ്ടെങ്കിലും അവസാനം പരീക്ഷയുടെ തലേദിവസങ്ങളിൽ വിദ്യാർത്ഥികൾ തലയ്ക്കകത്ത് വിവരം സ്റ്റോർ ചെയ്യുന്നത് കാഴ്ച്ചക്കുറവിനുള്ള അഞ്ച് കാരണങ്ങളെന്തെല്ലാം എന്ന രീതിയിൽ കാണാപ്പാഠം പഠിച്ചുകൊണ്ടാണ്. ക്ലിനിക്കൽ പോസ്റ്റിങ്ങിൽ കാണുന്നതും, പുസ്തകത്തിൽ പഠിക്കുന്നതുമായി കൃത്യമായി കോറിലേറ്റ് ചെയ്യാൻ പലർക്കും കഴിയാറില്ല. ഇങ്ങനെ കേവലബുദ്ധി പ്രയോഗിച്ച് ശാസ്ത്രം പഠിച്ചെടുക്കുമ്പോൾ ശാസ്ത്രീയമനോവൃത്തി ഉണ്ടായി വരുന്നില്ല. ഇത്തരക്കാർ, ഏതെങ്കിലും ഐഡിയോളജിയിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികം മാത്രമാണ്.

13. മിസ് വേൾഡ് : ഇത്തവണത്തെ മിസ് വേൾഡ് മെഡിക്കൽ വിദ്യാർത്ഥിനിയായ ഇന്ത്യക്കാരിയാണല്ലോ. മെഡിസിൽ പഠിക്കുന്നതിനിടയിൽ ഒരു വർഷം കോഴ്സ് നിർത്തിവച്ച് മിസ് ഇന്ത്യയാകാൻ ട്രൈനിങ് എടുത്തു എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് അൽഭുതമാണ്. സമൂഹത്തിന് എന്തെങ്കിലും ഉപകാരമുണ്ടാക്കുന്ന ജോലി ചെയ്ത് ജീവിക്കാൻ അവസരം കിട്ടിയിട്ടും, പ്രത്യേകിച്ച് യാതൊരു ഗുണവുമില്ലാത്ത സുന്ദരിപ്പട്ടം കരസ്ഥമാക്കുന്നത് കൂടി പ്രിയോരിറ്റിയാക്കാൻ പെൺകുട്ടികൾ ശ്രമിക്കുന്നുണ്ടെങ്കിൽ കഷ്ടം എന്നേ പറയാനുള്ളൂ. മിസ് വേൾഡ് ആകണമെങ്കിൽ ബുദ്ധി വേണ്ടേ, ഇവർ ചാരിറ്റിക്ക് വേണ്ടി പണം ശേഖരിക്കുന്നില്ലേ എന്നെല്ലാം മറുചോദ്യമായി ചോദിക്കാവുന്നതാണ്. പഠിച്ചുവച്ച ടെമ്പ്ലേറ്റ് ഉത്തരങ്ങളോ, ചിലപ്പോഴൊക്കെ മണ്ടത്തരങ്ങളോ ആണ് മിസ് വേൾഡ്/മിസ് യൂണിവേഴ്സ് പരിപാടികളിൽ കേൾക്കുന്നത് എന്നത് മനസിലാക്കാൻ, കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ പരിപാടികളിലെ ഫൈനൽ റൗണ്ട് കണ്ട് നോക്കിയാൽ മതിയാവും. മെലിഞ്ഞ് നീണ്ട, ചിരിക്കുന്ന, പ്രായം കുറഞ്ഞ സ്ത്രീ ചോദിച്ചാൽ മാത്രമേ കോടീശ്വരന്മാരും, കമ്പനികളുമൊക്കെ ചാരിറ്റിക്ക് വേണ്ടി പണം കൊടുക്കുകയുള്ളോ എന്നതാണ് എനിക്ക് തിരിച്ച് ചോദിക്കാനുള്ളത്. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ ഒരുപാട് പണം വേണമെന്നതുകൊണ്ട് സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവർക്കേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. സച്ചിൻ എന്ന താരം ഒരു തലമുറയിലെ കുട്ടികളെ മുഴുവൻ മറ്റ് പണികൾ മാറ്റിവച്ച് ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതും, ഈ മൈലേജ് ഉപയോഗിച്ച് ബൂസ്റ്റ്, പെപ്സി മുതലായ ഒരു ഉപകാരവുമില്ലാത്ത സാധനങ്ങളുടെ പരസ്യങ്ങളിൽ നിന്ന് വരുമാനമുണ്ടാക്കിയതും, സമ്പാദിച്ച പണത്തിൻ്റെ ഒരു ചെറിയ ഭാഗം കൊണ്ട് ചാരിറ്റി പ്രവർത്തനം നടത്തിയും വീണ്ടും ജനപ്രീതി പിടിച്ചുപറ്റിയതും പോലെ ഈ മിസ് വേൾഡ്, പെൺകുട്ടികൾക്ക് അയാഥാർത്ഥ്യമായ സ്വപ്നങ്ങൾ നൽകി, അനീമിയ ഉണ്ടാക്കുന്നത്ര പട്ടിണി കിടക്കാൻ പ്രോത്സാഹിപ്പിച്ച്, ശരീരവടിവും തൊലിനിറവും വരുത്താനുള്ള സാധനങ്ങളുടെ വിൽപ്പന കൂട്ടാൻ സഹായിക്കുന്നത് കാണാൻ ഇടവരാതിരിക്കട്ടേ എന്നേ പറയാനുള്ളൂ. ഓരോ വിജയിച്ച മിസ് വേൾഡിനും പുറകിൽ പട്ടിണി കിടന്നും, ക്രീമുകൾ തേച്ചും, മേക്കപ്പ് ചെയ്തും മിസ് വേൾഡ് ആകാൻ മോഹിക്കുന്ന കോടിക്കണക്കിന് പെൺകുട്ടികൾ ഉണ്ടാകുമെന്ന് ഓർമ്മവേണം. സച്ചിനെ വിമർശിച്ചാൽ ഫാനരന്മാർ എൻ്റെ നെഞ്ചത്ത് കേറി പൊങ്കാലയിടും എന്നറിയാം. പൊങ്കാലയിടൽ പരിപാടി ഇവിടെ നടക്കില്ല ബ്രോക്കളേ. ഈ മൂത്തമ്മ കുറേ പെരുന്നാള് കൂടിയിട്ടുള്ളതാണ്. കൂടാതെ, സച്ചിൻ എന്ന സ്പോർട്ട്സ്പേഴ്സണയല്ല ഞാൻ വിമർശിക്കുന്നത്, സച്ചിൻ എന്ന താരത്തെയാണ്. ഒരു സ്പോർട്ട്സ്പേഴ്സൺ എന്ന നിലയിൽ അദ്ദേഹം ഗംഭീര വിജയമായിരുന്നു എന്നത് അംഗീകരിക്കുന്നു.

14. കൊച്ചുവെബ്സൈറ്റ് എഴുത്ത് : നല്ല ഭാവിയുള്ള ഫീൽഡാണ്. ഇന്ത്യക്കാരുടെ പോൺ ഉപയോഗം കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 121% ആണ് വർദ്ധിച്ചത്. കുറഞ്ഞ വിലയ്ക്ക് ഇൻ്റർനെറ്റ് ലഭ്യമാകുന്നതോടെയും, മൊബൈൽ ഫോൺ ഉപയോഗിച്ച് സ്വകാര്യതയിൽ ക്ലിപ്പ് കാണാമെന്നതോടുകൂടിയും പോൺ വെബ്സൈറ്റുകളുടെ സ്വീകാര്യത കൂടിക്കൂടിവരികയാണ്. പണ്ട് കലുങ്കിലിരുന്ന് പെൺകുട്ടികളെ ശല്യം ചെയ്തിരുന്ന പൂവാലന്മാർക്കൊന്നും ഇപ്പോൾ തീരെ സമയമില്ല. ഇവരൊക്കെ ഇപ്പോൾ മൊബൈലിൽ കൊച്ചുവെബ്സൈറ്റുകൾ കുത്തുന്ന തിരക്കിലാണ്. അല്പം ഭാവനയൊക്കെയുള്ള ഡോക്ടർമാർക്ക് ഈ മേഖലയിലെ പണി പയറ്റി നോക്കാവുന്നതാണ്. അനാട്ടമി ഒക്കെ കൃത്യമായി പഠിച്ചിട്ടുള്ളതുകൊണ്ട് ഈസിയായി കൊച്ചുകഥകൾ എഴുതി വിടാൻ പറ്റും. മലയാളം ന്യൂസ് പോർട്ടലുകളിലും ജോലി നോക്കാവുന്നതാണ്. “ഭർത്താവ് ബെഡ്രൂമിൻ്റെ വാതിൽ തുറന്നപ്പോൾ ഭാര്യയോടൊപ്പം കണ്ടത് ആരെയാണ്? ഞെട്ടിപ്പിക്കുന്ന വാർത്ത അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ” എന്ന രീതിയിൽ ത്രസിപ്പിക്കുന്ന ടൈറ്റിലുകൾ ഇടണമെന്ന് മാത്രം.

15. വ്യാജഡോക്ടർ : മുകളിൽ കൊടുത്ത എല്ലാ ജോലികളെക്കാലും ആകർഷകമായതും, എളുപ്പമുള്ളതുമായ ജോലിയാണ് വ്യാജഡോക്ടർ ആകുക എന്നത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയ മെഡിക്കൽ ലൈസൻസ് ഒക്കെ അങ്ങ് കത്തിച്ച് കളഞ്ഞേക്കുക. എല്ലാ രോഗങ്ങൾക്കുമുള്ള ഒരൊറ്റ ഒറ്റമൂലി പച്ചില അരച്ചും, കായ ഉടച്ചുമൊക്കെ ഉണ്ടാക്കിയെടുക്കുക. ജലദോഷം മുതൽ ക്യാൻസർ വരെയുള്ള രോഗങ്ങൾക്ക് ഈ ഒറ്റമൂലി കൊടുക്കുക. ശിഷ്ടജീവിതം എളുപ്പത്തിൽ ഒരുപാട് പണം സമ്പാദിച്ചും, വിദേശയാത്ര നടത്തിയും, കെമിക്കൽ ചികിത്സയ്ക്കെതിരെ ഗർജ്ജിച്ചും കഴിഞ്ഞുകൂടാം.

 

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

 

വ്യാജവൈദ്യന്മാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

പുതിയതായി പ്രാക്ടീസ് തുടങ്ങുന്ന ഡോക്ടർമാർക്ക് കുറച്ച് ഉപദേശങ്ങൾ പറഞ്ഞു തരാം.

  • നിങ്ങൾ വീട്ടിൽ പ്രാക്ടീസ് തുടങ്ങുമ്പോൾ ദിവസക്കൂലി കൊടുത്ത് പത്ത് പതിനഞ്ചാളെ റോഡിൽ നിന്ന് നോക്കിയാൽ കാണുന്ന വിധത്തിൽ വെറുതേ ക്യൂവിൽ നിർത്തുക. ക്യൂ കണ്ട് കൂടുതൽ രോഗികൾ നിങ്ങളെത്തേടി വന്നോളും (പക്ഷെ ഇതരസംസ്ഥാന തൊഴിലാളികളെ ക്യൂ നിർത്തിയാൽ പണി പാളും. ‘ബംഗാളി’ കാണിക്കുന്ന ഡോക്ടറെപ്പോലും മലയാളിക്ക് പുച്ഛമാണ്).
  • സ്വന്തം വീടിന് അത്ര വലിപ്പമില്ലെങ്കിൽ മണിമാളിക പോലെയിരിക്കുന്ന, പോർച്ചിൽ നിർത്തിയിട്ട കാറുള്ള ഏതെങ്കിലും വീടിൻ്റെ ഒരു റൂം വാടകയ്ക്ക് എടുത്ത് പ്രാക്ടീസ് തുടങ്ങിയാലും മതി. ചെറിയ വീട്ടിൽ താമസിക്കുന്ന, കാറിൽ യാത്ര ചെയ്യാത്ത ഡോക്ടർമാരെ രോഗികൾക്ക് അത്ര ഇഷ്ടമില്ല എന്നതുകൊണ്ടാണിത്.
  • ഇത് കൂടാതെ സ്വന്തം പേരിൽ ഫ്ലക്സ് അടിച്ച് നഗരത്തിൻ്റെ പലഭാഗത്തും, ബസ്സിൽ നിന്നും നോക്കിയാൽ കാണുംവിധം തൂക്കുക. ഒരു ഉദാഹരണം ഇതാ:
InkedFile_002_LI
  • പ്രൈവറ്റ് കോളേജിലാണ് പഠിച്ചതെങ്കിൽ മരുന്ന് മാഫിയ ബന്ധം ആരോപിക്കാതിരിക്കാൻ കോളേജിൻ്റെ പേര് ചേർക്കാതിരിക്കുന്നതാണ് നല്ലത്.
  • ന്യൂ ജെനറേഷനെ ആകർഷിക്കാനായി, മലയാളം വിക്കിപീഡിയയിൽ നിന്നും കോപ്പിയടിച്ച, രോഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ ഫേസ്ബുക്കിൽ എഴുതി പോസ്റ്റൊന്നിന് അഞ്ഞൂറ് രൂപ കൊടുത്ത് സ്പോൺസർഡ് ആക്കുക. ജനകീയ ആരോഗ്യം എന്നോ മറ്റോ പേരിട്ട് വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി, അറിയാവുന്ന നാട്ടുകാരെയൊക്കെ ചേർത്ത് ഇതേ പോസ്റ്റുകളൊക്കെത്തന്നെ ഷെയർ ചെയ്യുക.
  • ഫ്രീ പബ്ലിസിറ്റി കൊടുക്കാൻ സാധ്യതയുള്ള രാഷ്ട്രീയനേതാക്കൾ, ചായക്കടക്കാർ, പത്രം-പാൽ വിതരണം ചെയ്യുന്നവർ എന്നിവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ നൽകുക. പരിസരത്തുള്ള സ്വർണ്ണക്കടയിൽ ചെന്ന് ആഭരണങ്ങൾ വാങ്ങിയിട്ട് പ്രത്യുപകാരമായി നിങ്ങൾക്ക് അവാർഡ് തരാൻ പറയുക. അങ്ങനെ, “ജനകീയ ഡോക്ടർക്ക് മേലകത്ത് ജ്വല്ലറി സ്പോൺസർ ചെയ്യുന്ന പൊന്നാട” എം.എൽ.എയെക്കൊണ്ട് അണിയിപ്പിക്കുക. പൊന്നാട വാങ്ങിയതിനു ശേഷം പ്രധാനമന്ത്രി സ്റ്റൈലിൽ സന്തോഷാശ്രു തുടയ്ക്കുക. പ്രാദേശിക പത്രക്കാരെ വിളിച്ചുകൂട്ടി ഈ ഇവെൻ്റ് നന്നായി കവർ ചെയ്യിക്കുക.

നിങ്ങൾ ഒരു ഡോക്ടറാണെങ്കിൽ, ഇതൊന്നും നൈതികമല്ലല്ലോ എന്നല്ലേ ചിന്തിക്കുന്നത്? തീർച്ചയായും അല്ല എന്നാണ് ഉത്തരം. പക്ഷെ വർഷങ്ങളായി വ്യാജവൈദ്യന്മാർ ചെയ്തുകൊണ്ടിരിക്കുന്നത് ഇതൊക്കെത്തന്നെയാണ്.

വാട്ട്സാപ്പിൽ കയറിയാൽ തോന്നുക ശരിക്കും ഡോക്ടർമാരെക്കാൾ എണ്ണത്തിൽ കൂടുതലുള്ളത് വ്യാജഡോക്ടർമാരാണോ എന്നാണ്. മൊബൈലെടുത്തവരൊക്കെ വൈദ്യരാവുന്ന കാലമാണിത്. മുള്ളാത്ത കഴിച്ച് ക്യാൻസർ മാറ്റാനും, പഴം തിന്ന് ഡയബെറ്റിസ് ഇല്ലാതാക്കാനുമൊക്കെയുള്ള ഉപദേശങ്ങൾ തലങ്ങും വിലങ്ങും ഫോർവേഡുകൾ ആയി ഡോക്ടറായ എനിക്ക് പോലും കിട്ടുന്നുണ്ട്. ഒരു ഡോക്ടർക്ക് മുള്ളാത്തയുടെ മാഹാത്മ്യം ഉപദേശിച്ചു കൊടുക്കാനുള്ള കോൺഫിഡൻസ്, അകന്ന ബന്ധത്തിലുള്ള, സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ബന്ധുക്കൾക്ക് വരെ ഉണ്ടെങ്കിൽ നമ്മൾ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്. പണ്ടൊക്കെ ഇൻ്റർനെറ്റിലൂടെയുള്ള വ്യാജപ്രചാരങ്ങൾ ഒരു പരിധിവരെ നിയന്ത്രിച്ച് നിർത്തിയിരുന്നത് വിക്കിപീഡിയയായിരുന്നു. ഇപ്പോൾ അതും അതിജീവിച്ച്, വാട്ട്സാപ്പും, ഫേസ്ബുക്കും വഴി വ്യാജവാർത്തകളും, വ്യാജ ആരോഗ്യ മുന്നറിയിപ്പുകളും, ഭീതിപ്പെടുത്തുന്ന ക്ലിപ്പുകളുമൊക്കെ പറന്ന് കളിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജവാർത്തകളുടെ പ്രശ്നം കേരളത്തിൽ മാത്രമല്ല ഉള്ളത്. ലോകമൊന്നടങ്കം നേരിടുന്ന പ്രശ്നമാണിത്. ഓരോ രാജ്യത്തിൻ്റെയും സാമൂഹിക പശ്ചാത്തലം അനുസരിച്ച് വ്യാജവാർത്തകളുടെ തോതും, മാധ്യമവും, വിഷയവും മാറിക്കൊണ്ടിരിക്കും എന്നേ ഉള്ളൂ. സയൻസിനു വേണ്ടി മാർച്ച് നടത്തേണ്ട ഗതികേട് വികസിത രാജ്യങ്ങളിൽ പോലും ഉണ്ടായി.

science-march_33
കടപ്പാട്: സ്വെൻ എബർലിൻ, ഡെയ്ലി കോസ്. സാൻ ഫ്രാൻസിസ്കോ സയൻസ് മാർച്ചിൽ നിന്നും.

അല്പബുദ്ധി ആളെ കൊല്ലും എന്ന് പറയുന്നത് വെറുതെയല്ല. ഒരു വിഷയത്തെപ്പറ്റി അല്പം മാത്രം വിവരമുള്ളവർ തങ്ങൾ എല്ലാം മനസിലാക്കി എന്ന മിഥ്യാബോധത്തിലാണ് ജീവിക്കുക. ഈ പ്രതിഭാസത്തിന് ഒരു പേരുണ്ട് : ഡണ്ണിങ്-ക്രൂഗർ പ്രതിഭാസം. അതേസമയം, വിഷയത്തിൽ അഗാധ ജ്ഞാനമുള്ളവർക്ക് തങ്ങൾക്ക് അറിയാത്തതെത്ര എന്നതിനെക്കുറിച്ചുള്ള കൃത്യമായ ബോധ്യമുണ്ട്. ജ്ഞാനമുള്ളവർ വിചാരിക്കുന്നത് ബാക്കിയുള്ളവർക്കും തങ്ങളുടേതിന് സമാനമായത്ര വിവരമുണ്ടെന്നും, അതുകൊണ്ട് തന്നെ പ്രാഥമികമായ കാര്യങ്ങൾ ആരെയും ഇരുത്തി പഠിപ്പിച്ചുകൊടുക്കേണ്ടതില്ല എന്നുമാണ്. തങ്ങൾക്ക് പൂർണ്ണബോധ്യമില്ലാത്ത വിഷയങ്ങളെക്കുറിച്ച് അവർ സംസാരിക്കുകയില്ലതാനും. സയൻ്റിസ്റ്റുകൾ എഴുതി വിടുന്ന പ്രബന്ധങ്ങളൊന്നും വായിച്ചാൽ മനസിലാകാത്തത് എന്തുകൊണ്ടാണെന്നതിന് ഇപ്പോൾ ഉത്തരമായല്ലോ. ശാസ്ത്രത്തെ ജനകീയവൽക്കരിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൻ്റെ ആവശ്യകതയാണ്. ഇതിനെക്കുറിച്ച് മറ്റൊരു അവസരത്തിൽ എഴുതാം.

മുള്ളാത്ത ക്യാൻസർ മാറ്റുമോ എന്ന് ക്യാൻസർ സയൻ്റിസ്റ്റിനോട് ചോദിച്ചാൽ : “ഇതുവരെ നടന്ന പരീക്ഷണങ്ങളിലെ തെളിവുകൾ അടിസ്ഥാനമാക്കിയാൽ, മനുഷ്യരിലെ ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ കാരണമായിട്ടുള്ളതൊന്നും തന്നെ മുള്ളാത്തയിൽ കണ്ടുപിടിക്കപ്പെട്ടിട്ടില്ല” എന്ന് മാത്രമേ അദ്ദേഹത്തിന് പറയാൻ കഴിയൂ. അങ്ങനെയാണെങ്കിൽ പിന്നീടെപ്പൊഴെങ്കിലും മുള്ളാത്തയുടെ ഗുണങ്ങൾ കണ്ടുപിടിക്കപ്പെട്ടേക്കാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്ന് തിരിച്ച് ചോദിച്ചാൽ ശാസ്ത്രത്തിൻ്റെ രീതിയനുസരിച്ച് ‘അറിയില്ല’ എന്ന് ഉത്തരം പറയുകയേ ശാസ്ത്രജ്ഞയ്ക്ക് നിവൃത്തിയുള്ളൂ. അതേസമയം, വ്യാജവൈദ്യൻ രോഗിക്ക് മുള്ളാത്ത കൊടുക്കുകയും, ഇത് കഴിച്ചാൽ രോഗം മാറും എന്ന് ഉറപ്പിച്ച് പറയുകയും, ആശ്വസിപ്പിക്കുകയും ചെയ്യുന്നു. പേവിഷബാധയ്ക്ക് വരെ മരുന്നുണ്ടെന്ന് പറഞ്ഞുകളയും. രോഗിക്ക് കൂടുതൽ ആശ്വാസം കിട്ടുന്നത് വ്യാജവൈദ്യൻ്റെ ഉറപ്പിലായിരിക്കും. വ്യാജന്മാരിലേക്ക് ഉള്ള ഒഴുക്ക് തടയാനായി ഡോക്ടർമാർ രോഗവിവരങ്ങൾ സാമാന്യവൽക്കരിച്ച് പറയുന്നതിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഉദാഹരണത്തിന്, മുള്ളാത്ത കഴിച്ചാൽ ക്യാൻസർ മാറില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു കൊടുക്കുന്നതിൽ തെറ്റില്ല. ഡോക്ടർമാർ ശാസ്ത്രമെന്ന ഫുട്ബോൾ കോർട്ടിൽ മാത്രം കളിക്കുന്നവരാണെങ്കിൽ, വ്യാജവൈദ്യന്മാർ ഗ്യാലറിയിലിരുന്ന് ഗോളടിക്കുന്നവരാണ്. വ്യാജവൈദ്യന്മാരെ പോലെ ‘ഇപ്പ ശര്യാക്കിത്തരാം’ എന്ന് ഡോക്ടർക്ക് കോൺഫിഡൻ്റായി പറയാൻ കഴിയില്ലെന്ന് രോഗികൾ മനസിലാക്കി, അയാഥാർത്ഥ്യമായ ഉറപ്പുകൾ തരുന്നവരെ അകറ്റി നിർത്തുകയാണ് വേണ്ടത്. യാഥാർത്ഥ്യബോധമില്ലാത്ത ജനത ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം പ്രശ്നകരമാണ്. ഡോക്ടർ അല്ലെങ്കിൽ വ്യാജഡോക്ടർ എന്തോ മാജിക്ക് കാണിച്ച് മരണാസന്നയായ രോഗിയെ ഉയർത്തെണീപ്പിക്കും എന്ന് അവസാനം വരെയും ബന്ധുക്കൾ വിശ്വസിക്കുന്നുണ്ട്. ചികിത്സകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലാത്ത അവസ്ഥയിൽ പാലിയേറ്റീവ് കെയറിലേക്ക് അയയ്ക്കുന്നതൊക്കെ രോഗികൾക്ക് തീരേ ഇഷ്ടമില്ലാത്ത കാര്യമാണ്. പ്രതീക്ഷ കൈവെടിയാതെ ഇവർ അടുത്ത ഡോക്ടറുടെ അടുത്തേക്ക് ചെല്ലും. അവിടെന്നും മടക്കുമ്പോൾ മൂന്നാമത്തെ ഡോക്ടറുടെ അടുത്തേക്ക്. അവസാനം ഏതെങ്കിലും ഒരു ഡോക്ടർ പരീക്ഷണാടിസ്ഥാനത്തിൽ ചികിത്സ ചെയ്ത് നോക്കാം എന്ന് സമ്മതിക്കും. അങ്ങനെ സമാധാനമായി മരിക്കേണ്ടിയിരുന്ന അപ്പൂപ്പനെ കീമോതെറാപ്പി കൊടുത്ത്, വെൻ്റിലേറ്ററിലും കിടത്തി, രണ്ട് ലക്ഷത്തിൻ്റെ ബില്ലും അടച്ച് മരണത്തിലേക്ക് തന്നെ തള്ളിവിടും. ഒരു ഡോക്ടറും രോഗിയെ സ്വീകരിച്ചില്ലെങ്കിൽ കൂടിയും വ്യാജഡോക്ടർ സ്വീകരിച്ചിരിക്കും. ഇവർ കറുകപ്പുല്ലും, വെള്ളവും മാത്രം കൊടുത്ത് അപ്പൂപ്പനെ പട്ടിണി കിടത്തി കൊന്നോളും. വിദ്യാഭ്യാസമുണ്ടെങ്കിലും ശാസ്ത്രീയമനോവൃത്തിയോ, യാഥാർഥ്യബോധമോ ഇല്ലാത്തതുകൊണ്ട് മലയാളികൾ നല്ലവണ്ണം അനുഭവിക്കുന്നത് പലപ്പോഴായി കാണാൻ ഇടവന്നിട്ടുണ്ട്. ഇതേക്കുറിച്ച് ഡോ. വിശ്വനാഥൻ എഴുതിയതും വായിക്കുക.

മലയാളിയായ പ്രൊഫ. നളിനി അമ്പാടി അമേരിക്കയിൽ നടത്തിയ ഒരു പരീക്ഷണമുണ്ട്. രോഗിയും ഡോക്ടറും തമ്മിലുള്ള സംഭാഷണം കേട്ടതിനു ശേഷം ആ ഡോക്ടർക്കെതിരെ രോഗികൾ അനാസ്ഥയ്ക്ക് കേസ് കൊടുക്കാനുള്ള ചെയ്യാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി പ്രവചിക്കാൻ കഴിയും എന്നാണ് ഇവർ കണ്ടുപിടിച്ചത്. അടുത്ത ഗവേഷണത്തിൽ ഇവർ ഒരു പടി കൂടി കടന്ന്, സംഭാഷണത്തിലെ വാക്കുകൾ മറച്ചുവച്ച്, സംഭാഷണത്തിൻ്റെ സ്വരഭേദം മാത്രം കേട്ടുനോക്കിയും രോഗി കേസ്  കൊടുക്കാനുള്ള സാധ്യത ഏറെക്കുറെ കൃത്യമായി കണ്ടെത്തി. രോഗി കേസ് കൊടുക്കാനുള്ള സാധ്യതയും ഡോക്ടറുടെ വൈദഗ്ധ്യവുമായി യാതൊരു ബന്ധവും ഇല്ലതാനും. ഇത്തരം പഠനങ്ങളിൽ നിന്നും മനസിലാകുന്നത്, രോഗി താല്പര്യപ്പെടുന്നത് തങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ സംസാരിക്കുന്ന ഡോക്ടറെയാണെന്നാണ്. രോഗം മാറാൻ മരുന്നിൻ്റെ കൂടെ വിശുദ്ധ ഗ്രന്ഥങ്ങളിലെ സൂക്തങ്ങളൊക്കെ ഓതിക്കൊടുക്കുന്ന ഡോക്ടമാർ പെട്ടെന്ന് ജനപ്രിയരാകുന്നതിൻ്റെ കാരണം ഇതാണ്. രോഗം മാറാൻ ‘ഇംഗ്ലിഷ് മരുന്നിൻ്റെ’ കൂടെ അല്പം നറുനെയ്യ് തുളസിനീരിൽ ചാലിച്ച് ഉറങ്ങുന്നതിനു മുൻപ് സേവിച്ചോളൂ എന്നൊക്കെ അടിച്ചു വിടുന്ന ഡോക്ടർമാരെയും രോഗികൾക്ക് ഇഷ്ടമാണ്. പ്രകൃതിചികിത്സയിലൊക്കെ വലിയ വിവരമുള്ള ഡോക്ടറാണെന്ന് ജനം ധരിച്ചോളും. ‘സൈഡ് എഫക്റ്റ് ഉള്ള കെമിക്കലുകൾക്ക്’ പകരം നാടൻ ചികിത്സ കുറിച്ച് തരാൻ പാണ്ഡിത്യമുള്ള ഡോക്ടർക്ക് വേണമെങ്കിൽ നാട്ടുകാർ ചേർന്ന് അവാർഡും കൊടുക്കും. ആധുനികവൈദ്യവും, നാടൻ ചികിത്സയും ഒരുമിച്ച് ഉപയോഗിച്ച് രോഗം മാറ്റി എന്ന് പറയുന്നത്, ഞാനും ദാവൂദ് ഇബ്രാഹിമും ചേർന്ന് പത്ത് പേരെ തട്ടി എന്ന് പറയുന്നത് പോലെയാണ്. ഉപമയിലെ ദാവൂദ് ഇബ്രാഹിം ആധുനികവൈദ്യമാണെന്ന് മാത്രം 🙂

എത്ര നല്ല ചികിത്സ നൽകിയാലും, ആശ്വാസവാക്കുകൾ പറഞ്ഞില്ലെങ്കിൽ, സ്റ്റെതസ്കോപ്പ് എടുത്ത് നെഞ്ചിൽ വെച്ചില്ലെങ്കിൽ, രോഗിയുടെ ഫസ്റ്റ് ഇമ്പ്രഷൻ പോയിക്കിട്ടും. പിന്നീടങ്ങോട്ട് എന്തൊക്കെ ചെയ്താലും ഡോക്ടറുടെ കുറ്റങ്ങൾ എണ്ണിക്കണ്ടുപിടിക്കാനായിരിക്കും രോഗി ശ്രമിക്കുന്നത്. ഫേസ്ബുക്കിലൊക്കെ പലരും ഡോക്ടർമാരുടെ അഹങ്കാരത്തെക്കുറിച്ച് പോസ്റ്റിടാറുണ്ട്. ഒരു ലിസ്റ്റ് കുറ്റങ്ങൾ ഉണ്ടാകും. ഇത്രയധികം കുറ്റങ്ങൾ വെറും പത്ത് മിനിറ്റ് കൺസൾട്ടേഷൻ സമയത്തിൽ സംഭവിച്ചോ എന്ന് ഞാൻ അൽഭുതപ്പെടാറുണ്ട്. പലപ്പോഴും സംസാരത്തിനിടയിൽ ഡോക്ടർ മൊബൈൽ ഫോൺ നോക്കിയതോ, രോഗിയുടെ അനാരോഗ്യകരമായ ശീലങ്ങളെ ഗുണദോഷിച്ചതോ, ഓപ്പറേഷൻ സമയത്ത് സഹ-ഡോക്ടറോട് കുശലം പറഞ്ഞതോ, ഡോക്ടറുടെ സംസാരരീതി ഇഷ്ടമില്ലാത്തതോ ഒക്കെയായിരിക്കും രോഗിയെ ചൊടിപ്പിക്കുന്ന പ്രാഥമിക കാരണം. പിന്നെയങ്ങോട്ട് ഡോക്ടർ ചെയ്യുന്നതൊക്കെ പ്രശ്നകരമാണെന്ന രീതിയിലേ രോഗി കാണൂ. എങ്കിലും, എല്ലാം കഴിഞ്ഞ് ഡോക്ടറോട് ചിരിച്ചും, നന്ദിപറഞ്ഞും ഒക്കെ രോഗി തിരിച്ചു പോകും. പക്ഷെ, അന്ന് രാത്രി വാട്ട്സാപ്പിൽ കയറി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ ഗർജ്ജിക്കുന്ന സിംഹമാകും. ഡോക്ടറുമായി ഇത്തരം പ്രശ്നങ്ങളുണ്ടെങ്കിൽ നിങ്ങൾ ഇതേക്കുറിച്ച് സത്യസന്ധമായി നേരിട്ട് സംസാരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ ചെയ്യുകയാണെങ്കിൽ തെറ്റായോ, ശ്രദ്ധിക്കാതെയോ ചെയ്ത കാര്യം തിരുത്താനുള്ള സാഹചര്യം ഡോക്ടർക്കുണ്ട്. രോഗിയെ നോക്കുന്നതിനിടയ്ക് ഫോൺ നോക്കിയതിന് മതിയായ കാരണമുണ്ടെങ്കിൽ ഡോക്ടർക്ക് അത് പറഞ്ഞ് തന്ന് തെറ്റിദ്ധാരണ മാറ്റാവുന്നതേ ഉള്ളൂ. ഓപ്പറേഷൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഡോക്ട്രർ ഓപ്പറേഷനെക്കുറിച്ചല്ലാതെ വേറൊന്നും സംസാരിക്കരുത് എന്നൊക്കെ വാശിപിടിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം. ഒബ്സർവേഷനു വേണ്ടി അഡ്മിറ്റ് ചെയ്ത രോഗികൾക്കാണ് കൂടുതൽ അസംതൃപ്തി എന്ന് തോന്നിയിട്ടുണ്ട്. ചികിത്സ നടക്കുന്നുമില്ല, എന്നാൽ ആരോഗ്യത്തിന് പ്രത്യേക കുഴപ്പവും ഇല്ല, രോഗം കണ്ടുപിടിച്ചിട്ടും ഇല്ല എന്ന അവസ്ഥയിൽ രോഗി ഡോക്ടറെ ശല്യപ്പെടുത്താൻ സാധ്യത കൂടുതലാണ്. ഈ രോഗി കൂടെക്കൂടെ ജോലി തടസ്സപ്പെടുത്തുമ്പോൾ ഡോക്ടർ ശകാരിക്കും. അത് കേട്ട രോഗി ഡോക്ടറെ ഒരു പാഠം പഠിപ്പിക്കാനായി ഇറങ്ങിത്തിരിക്കുകയും ചെയ്യും. അതിനാൽ, മെഡിക്കൽ വിദ്യാഭ്യാസ കറിക്കുലത്തിൽ കമ്യൂണിക്കേഷൻ സ്കില്ലും, പേഷ്യൻ്റ് മാനേജ്മെൻ്റും പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പഠിപ്പിക്കാൻ ഏറ്റവും കഴിവുള്ള വ്യക്തികൾ വ്യാജഡോക്ടർമാർ തന്നെയാണെന്നതിൽ എനിക്ക് സംശയമില്ല!

കേരളത്തിൽ മറ്റൊരു പ്രതിഭാസം കൂടിയുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ ക്യൂ നിൽക്കുന്ന, മണിമാളികയുണ്ടാക്കിയ ഡോക്ടറുടെ വീട്ടിൽ പോയി ക്യൂ നിന്നും ചികിത്സിക്കാനാണ് മലയാളികൾക്ക് താല്പര്യം. ഈ ഡോക്ടർ തീർച്ചയായും രോഗങ്ങൾ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കിത്തരുന്നതുകൊണ്ടാണല്ലോ എല്ലാവരും അങ്ങോട്ട് പോകുന്നത് എന്നതാണ് അവരുടെ നിഗമനം. വലിയ വീടുള്ള ഡോക്ടർ വിജയകരമായ പ്രാക്ടീസിലൂടെയായിരിക്കുമല്ലോ അത്രയും പണം സമ്പാദിച്ചിട്ടുണ്ടാകുക എന്നതാണ് മറ്റൊരു കാരണം. പലപ്പോഴും ഈ ഊഹം ശരിയാകണമെന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഡോക്ടറുടെ ജാതിയും മതവും ദേശവും ലിംഗവും ഒക്കെ നോക്കിയിട്ടാണ് പല രോഗികളും ഇഷ്ടപ്പെട്ട ഡോക്ടറെ തിരഞ്ഞെടുക്കുന്നത്. മുസ്ലീം സ്ത്രീകൾ മുസ്ലീം ഗൈനക്കോളജിസ്റ്റിനെയേ കാണാൻ പാടുള്ളൂ എന്ന് നേതാവ് പറയുമ്പോൾ അതിന് കയ്യടിക്കുന്ന ജനത ജീവിക്കുന്നത് ഇവിടെ കേരളത്തിൽ തന്നെയാണ്. അത്യാവശ്യം കുടവയറും, കഷണ്ടിയുമുള്ള, കണ്ണടവച്ച, തൊലിവെളുപ്പുള്ള, എപ്പോഴും ചിരിക്കുന്ന, കൊച്ചുവർത്തമാനം പറയുന്ന, ഉയർന്ന ജാതിയിലുള്ള, ലോറിപോലത്തെ കാറിൽ സഞ്ചരിക്കുന്ന, അൻപതിനോടടുത്ത പുരുഷ ഡോക്ടറെയാണ് രോഗികൾക്ക് കാണാൻ താല്പര്യം എന്നത് എന്നെ അനുഭവം പഠിപ്പിച്ചതാണ് (തെറ്റാവാം). രോഗിയെ സംസാരിച്ച് ‘വളച്ചെടുക്കാൻ’ കഴിയുന്നതും, അപ്രിയ സത്യങ്ങൾ തുറന്ന് പറയാത്തതും, അനുഭാവപൂർവ്വം പെരുമാറുന്നതുമൊക്കെയായ ഡോക്ടർമാരുടെ വീട്ടിനു മുൻപിലാണ് പലപ്പോഴും നീണ്ട ക്യൂ ഉണ്ടാവാറ്. വ്യാജവൈദ്യന്മാരുടെ കാര്യത്തിൽ, മരുന്ന് ഫലിക്കില്ലെങ്കിലും വാചകമടിച്ച് പിടിച്ച് നിൽക്കാൻ കഴിവുണ്ടെങ്കിൽ ഏറെക്കാലം ആളെപ്പറ്റിച്ച് കഴിഞ്ഞുകൂടാം.

1280px-Doctor_examines_patient_(1)
മാതൃകാഡോക്ടർ ഏകദേശം കാഴ്ചയിൽ ഇതുപോലെയിരിക്കും.

മലയാളികളുടെ മറ്റൊരു പ്രശ്നം ആരെയും വിശ്വസിക്കാത്തതാണ്. രോഗി മരുന്ന് വാങ്ങാൻ പണം മുടക്കണ്ട എന്ന് കരുതി സാമ്പിൾ മരുന്നുകൾ സൗജന്യമായി കൊടുക്കുമ്പോൾ അവരുടെ വിചാരം ഏതോ മരുന്ന് കമ്പനിക്ക് പരസ്യം ഉണ്ടാക്കാനായി ഡോക്ടർ ചെയ്യുന്ന പണിയാണിതെന്നാണ്. സ്വന്തം പഠനവും, ജോലിയും, ഹോബിയുമൊക്കെ മാറ്റിവച്ച് ആളുകളെ ബോധവൽക്കരിച്ചു കളയാം എന്ന നല്ല ഉദ്ദേശത്തിലാണ് ലാഭേച്ഛയില്ലാതെ എട്ടു വർഷങ്ങൾക്ക് മുൻപ് വിക്കിപീഡിയയിൽ ആരോഗ്യസംബന്ധമായ ലേഖനങ്ങൾ ഞാൻ എഴുതാൻ തുടങ്ങിയത്. ഇതാണ് ഒഴിവുസമയത്തെ പണി എന്ന് പറയുമ്പോൾ പലരും ചോദിക്കുന്നത് ‘ലേഖനമെഴുതിയാൽ വിക്കിപീഡിയ കാശ് തരുമോ?’, ‘മരുന്ന് കമ്പനി പൈസ തരുമോ?’ എന്നൊക്കെയാണ്. രോഗിക്ക് മരുന്നുകൾ എഴുതിക്കൊടുക്കാതെ, “രോഗം കൂടുകയാണെങ്കിൽ വീണ്ടും വരൂ” എന്ന് പറഞ്ഞാൽ നിങ്ങൾ ഫോളോ അപ്പ് ചെയ്യിപ്പിച്ച് പണം പിടുങ്ങുന്ന ഡോക്ടറായി മാറും. എല്ലാ മരുന്നുകളും ഒറ്റയിരുപ്പിൽ എഴുതിക്കൊടുത്താൽ മരുന്ന് മാഫിയയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഡോക്ടറായും മാറും. എന്നാൽ, രോഗി ഉദ്ദേശിക്കുന്ന അത്ര വിലയുള്ള മരുന്നുകൾ, അത്ര അളവിൽ, അത്ര ദിവസങ്ങൾ തന്നെ കഴിക്കാൻ പറഞ്ഞാൽ രോഗം മാറിയില്ലെങ്കിലും രോഗി ഹാപ്പി തന്നെ. “കൈപ്പുണ്യമുള്ള ഡോക്ടറാണ്, പക്ഷെ ഇത്തവണ മാത്രം മരുന്ന് കഴിച്ചിട്ടും ചെറിയ ആശ്വാസമേ കിട്ടിയുള്ളൂ” എന്ന് വിചാരിച്ച് രോഗി സമാധാനിക്കും. പക്ഷെ, ആധുനികവൈദ്യം രോഗിയുടെ ഇംഗിതം നോക്കിയല്ല പ്രവർത്തിക്കുന്നത്. ഇവിടെയാണ് വ്യാജന്മാർ സ്കോർ ചെയ്യുന്നത്. ഇവർ രോഗിയുടെ സാഹചര്യങ്ങളും മടിശ്ശീലയുടെ കനവും ഒക്കെ നോക്കി, രോഗിയോട് ആശ്വസിപ്പിക്കാനെന്നേന സംസാരിച്ച് അവരുടെ ഇംഗിതങ്ങൾ മനസിലാക്കിയെടുത്ത്, രോഗിക്കിഷ്ടപ്പെട്ട രീതിയിൽ ചികിത്സ തുടങ്ങും. ഒറിജിനൽ ഡോക്ടർ എഴുതുന്ന ‘കെമിക്കലുകൾ’ കഴിച്ചാൽ ഉടനെ രോഗം മാറണം എന്നാണ് രോഗിയുടെ ശാഠ്യം എങ്കിൽ പ്രകൃതിചികിത്സ ചെയ്യുന്ന വ്യാജഡോക്ടറുടെ അടുക്കലെത്തുമ്പോൾ ഇവർക്ക് ഇത്തരം പ്രതീക്ഷകളൊന്നുമില്ല. ചികിത്സ പരാജയപ്പെട്ടാലും കെമിക്കലുകൾ കഴിക്കേണ്ടി വന്നില്ലല്ലോ എന്നതാണ് അവരുടെ ആശ്വാസം. ആധുനികവൈദ്യത്തിൽ ഡോക്ടറുടെ അഭിപ്രായം എന്താണെങ്കിലും അത് വിലയ്ക്കെടുക്കുകയും, ചികിത്സാരീതിയിൽ വിശ്വാസമർപ്പിക്കുകയും ചെയ്തില്ലെങ്കിൽ, മരുന്ന് സമയത്തിന് കഴിക്കാനും, ജീവിതശൈലി മാറ്റാനുമൊന്നും താല്പര്യമില്ലാതെവരും. ഫലത്തിൽ ചികിത്സ വിജയിക്കുകയുമില്ല.

മലയാളിയുടെ കീമോഫോബിയയും, പ്രകൃതിദത്തം എന്ന പേരിൽ വിൽക്കുന്ന എന്തിനോടുമുള്ള വിധേയത്വവും പലതരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. പച്ചക്കറിയിൽ കീടനാശിനി അടിച്ചിട്ടുണ്ടാവുമെന്നതുകൊണ്ട് കുട്ടികൾക്ക് പച്ചക്കറികൾ കൊടുക്കില്ല. ഇത്തരം കുട്ടികൾക്ക് പലതരം വിറ്റാമിനുകളുടെ കുറവുണ്ടാകുന്നതുകൊണ്ട് ക്ഷീണം, ശ്രദ്ധക്കുറവ്, വളർച്ച മുരടിപ്പ് എന്നിവയെല്ലാം ഉണ്ടാകാം. കീടനാശിനി അടിച്ച പച്ചക്കറി കഴിക്കുന്നതിലും പല മടങ്ങ് അധികം അപകടമാണ് പച്ചക്കറി കഴിക്കാതയേ ഇരിക്കുന്ന ആവസ്ഥ എന്ന് പലരും മനസിലാക്കുന്നില്ല. നന്നായി കഴുകിയെടുത്താൽ പോകാത്ത കീടനാശിനികളുമില്ല. 1950 കാലഘട്ടത്തിലെ പട്ടിണിമരണങ്ങളിൽ നിന്നും ആധുനിക കാലത്തെ ഭക്ഷ്യസമ്പന്നതയിലേക്ക് നമ്മളെ എത്തിച്ചതിൽ കീടനാശിനികൾക്കും പങ്കുണ്ട് എന്ന കാര്യം വിസ്മരിക്കാനുമാകില്ല. അതേ സമയം, കഷായം, ലേഹ്യം, ലേപനം എന്നൊക്കെ പേരുള്ള തികച്ചും പ്രകൃതിദത്തമാണെന്ന് അവകാശപ്പെടുന്ന മരുന്നുകൾ സേവിച്ചതിനു ശേഷം കരളിൽ വിഷബാധ ഉണ്ടാകുന്നത് സാധാരണമാണ്. പ്രകൃതിയിൽ നിന്ന് നേരിട്ട് പറിച്ചെടുക്കുന്ന പല ചെടികളും, കായ്കനികളും കൊടിയ വിഷങ്ങളാണ്. ഒതളങ്ങ തന്നെ ഉദാഹരണം.

Cerbera_odollam_07637
ഒതളങ്ങ. തികച്ചും പ്രകൃതിദത്തം, പക്ഷെ കഴിച്ചാൽ പണികിട്ടും. കടപ്പാട്: വെങ്ങോളിസ്, സി.സി-ബൈ-എസ്.എ 4.0, വിക്കിമീഡിയ കോമൺസ്.

ആധുനികവൈദ്യം വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരീക്ഷണങ്ങൾക്കു ശേഷം കഴിയാവുന്നത്ര സൈഡ് എഫക്റ്റുകളും കണ്ടെത്തി, സത്യസന്ധമായി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ‘ഇംഗ്ലിഷ്’ മരുന്നിന് മാത്രമേ സൈഡ് എഫക്റ്റ് ഉള്ളൂ എന്നാണ് പൊതുജനത്തിൻ്റെ ധാരണ. അതുകൊണ്ട് തന്നെ, വ്യാജവൈദ്യന്മാരുടെ ചികിത്സയ്ക്കിടയിൽ എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടായാൽ ഉടനെ അവർ പറയുന്ന കാരണം, നിങ്ങൾ പണ്ട് കഴിച്ച ഇംഗ്ലിഷ് മരുന്നിൻ്റെ സൈഡ് എഫക്റ്റ് ആണിതെന്നാണ്. എന്നെങ്കിലുമൊക്കെ നമ്മളെല്ലാവരും ‘ഇംഗ്ലിഷ്’ മരുന്ന് കഴിച്ചിട്ടുണ്ടാകും എന്നതിനാൽ ഇത്തരം ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണ്.

പ്രകൃതിദത്തത്തോട് സോഫ്റ്റ് കോർണ്ണർ ഉള്ള മലയാളി പൊതുജനതാല്പര്യാർത്ഥം വാട്ട്സാപ്പിൽ ഷെയർ ചെയ്യുന്ന മെസേജുകളൊക്കെ, “ഡോക്ചർ രാമൻ വൈദ്യർ പറയുന്നു:  ഷുഗറിന് നാടൻ ചികിത്സ, ഇംഗ്ലിഷ് മരുന്ന് നിർത്തൂ 😡 , ദിവസവും പാവയ്ക്കാനീരും മുളകും സേവിക്കൂ ❗ ” എന്ന തരത്തിലുള്ളതായിരിക്കും. അതേസമയം, ഡയബറ്റിസ് ചികിത്സയെക്കുറിച്ച് ഒറിജിനൽ ഡോക്ടർ എഴുതുന്ന ശാസ്ത്രീയ ലേഖനം ആരും ഷെയർ ചെയ്യുകയോ, വായിച്ച് നോക്കുകയോ പോലുമില്ല. ഇതുകൊണ്ട് വ്യാജന്മാരുടെ പോസ്റ്റുകൾക്ക് എപ്പോഴും ഒറിജിനലിനെക്കാൾ കൂടുതൽ റീച്ച് ഉണ്ടാകും. ഈ സത്യാനന്തര കാലത്ത് വ്യാജവാർത്തകളെ സത്യം കൊണ്ട് ഒരിക്കലും നേരിടാൻ കഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത്. നിപ്പ വൈറസ് ബാധ സ്ഥിതീകരിച്ച ഉടനെ പരിഭ്രാന്തി പരത്തുന്ന മെസേജുകളായിരുന്നു വാട്ട്സാപ്പ് നിറയെ. ഒന്നു രണ്ട് ദിവസം കഴിഞ്ഞപ്പോൾ വാട്ട്സാപ്പ് തൊഴിലാളികൾക്ക് അത് മടുത്തു. അതിനുശേഷം നിപ്പയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ സർക്കാർ അടക്കം ഷെയർ ചെയ്ത് തുടങ്ങിയപ്പോൾ അത് ആർക്കും പ്രചരിപ്പിക്കാൻ താല്പര്യമില്ലാതായി. ത്രില്ലടിപ്പിക്കുന്നതും, പരിഭ്രാന്തി പരത്തുന്നതും, പൊതുബോധത്തെ പ്രീണിപ്പിക്കുന്നതും, വികാരപ്രകടനങ്ങൾ നടത്തുന്നതും, സ്ത്രീ-ദളിത് വിരുദ്ധ തമാശകൾ ഉൾക്കൊണ്ടതുമായ പോസ്റ്റുകൾക്കാണ് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ മൈലേജ് ഉള്ളത്.  മതത്തിൻ്റെ ശാസ്ത്രീയവശങ്ങൾ, സെലബ്രിറ്റികളുടെ അപകടമരണങ്ങൾ, പെണ്ണുങ്ങളുടെ മണ്ടത്തരങ്ങൾ, അപകടങ്ങളുടെ വീഡിയോ റെക്കോർഡിങ്ങുകൾ എന്നിവയൊക്കെ കറങ്ങി നടക്കുമ്പോൾ ശാസ്ത്രസത്യങ്ങൾക്ക് ഇടം ഇല്ലാതെ വരുന്നു. വ്യാജ ആരോഗ്യപ്രചാരകരെ തടയാൻ ഞാനിനി ഒരു വഴിയേ കാണുന്നുള്ളൂ: കൂടുതൽ ഫേക്ക് ന്യൂസ് തള്ളിവിടുക. “അൽഭുതം കാണൂ! മരിച്ചയാളെ ഉയർത്തെണീപ്പിച്ച വടക്കാഞ്ചേരി ഡോക്ചർ പറയുന്നത് വായിക്കൂ”, “പച്ചില മാത്രം ഉപയോഗിച്ച് അഞ്ചു മിനിറ്റിൽ രക്തത്തിൽ കുളിച്ച ആളുടെ മുറിവുണക്കിയ വൈദ്യരുടെ രഹസ്യക്കൂട്ട് എന്താണ്?” എന്ന രീതിയിലുള്ള വമ്പൻ തള്ളുകൾ വാട്ട്സാപ്പിൽ ഇറക്കിവിടുക. വലിയ തള്ളുകൾക്കിടയിൽ ഇവരുടെ ചെറിയ തള്ളുകൾ നിഷ്പ്രഭമായിക്കോളും. കുറേ തള്ളുകൾ കേട്ട് മടുക്കുമ്പോൾ വാട്ട്സാപ്പിൽ വരുന്ന ഒന്നും വിശ്വസിക്കരുത് എന്ന മാനസികാവസ്ഥയിലേക്ക് ആളുകൾ മാറിക്കോളും. ചില തള്ളുകൾക്ക് മറുപടിയായി ശാസ്ത്രീയ വിശദീകരണം നൽകുന്നതിനു പകരം മറുതള്ള് ഇറക്കിയാലും മതി. ശാസ്ത്രീയ വിശദീകരണം മനസിലാകുകയോ, ഓർമ്മയിൽ നിൽക്കുകയോ ഇല്ല, പക്ഷെ തമാശയായ തള്ളോ, ട്രോളോ ഇറക്കിയാൽ കുറച്ചുകൂടി ഓർമ്മയിൽ നിൽക്കും, കൂടുതൽ റീച്ചും കിട്ടും. സുബ്രഹ്മണ്യൻ സ്വാമിയെയൊക്കെ പണ്ട് ഇങ്ങനെ അലക്കിയെടുത്തിട്ടുണ്ട്. സമം സമേന ശാന്തി (Similia Similibus Curentur) എന്ന ഹോമിയോ തത്വം മലയാളികളുടെ ഷെയറിങ് രോഗത്തിന് (മാത്രം) ഉള്ള ഉത്തമ ചികിത്സയാണ്.

പ്രകൃതിചികിത്സകൊണ്ട് ശരിക്കും പൊല്ലാപ്പിലായിരിക്കുന്നത് ആരോഗ്യപ്രവർത്തകരല്ല, കാട്ടുമൃഗങ്ങളാണ്. ഉടുമ്പിൻ്റെ ചോരയും, കരിങ്കുരങ്ങിൻ്റെ കരളും, കരടിനെയ്യും, വെള്ളിമൂങ്ങയുടെ ശരീരഭാഗങ്ങളും, കാട്ടുകോഴിയുടെ ഇറച്ചിയുമൊക്കെ കരിഞ്ചന്തയിൽ ചൂടുള്ള ഐറ്റങ്ങളാണ്. ഈ ജീവികൾ വംശമറ്റ് പോകാനുള്ള പ്രധാന കാരണവും ഇവരെ മരുന്നിനും, ആരോഗ്യ പുഷ്ടിക്കും വേണ്ടി മനുഷ്യർ കൊന്നൊടുക്കുന്നതാണ്. കണ്ടാമൃഗത്തിൻ്റെ കൊമ്പിന് ഔഷധഗുണമുണ്ടെന്ന വിശ്വാസം ചൈനയിൽ ശക്തമായതുകൊണ്ട്, ഇവയെ വ്യാപകമായി കൊമ്പിനു വേണ്ടി കൊലചെയ്യപ്പെട്ടു. ഇതിൻ്റെ പരിണിതഫലമായി ആഫ്രിക്കയിൽ റൈനോകളുടെ വളരെ എണ്ണം കുറഞ്ഞ് വന്നു. സുഡാൻ എന്ന് പേരുള്ള ആൺ റൈനോ രണ്ട് മാസം മുൻപ് മരിച്ചതോടെ വടക്കൻ വെള്ള റൈനോ എന്ന സബ്സ്പീഷീസ് തന്നെ ഉന്മൂലനം ചെയ്യപ്പെട്ടു. കരടിനെയ്യാണെന്ന് പറഞ്ഞ് പാമോയിൽ തന്നുവിടുന്ന വ്യാജരായ വ്യാജഡോക്ടർമാർ ഉണ്ടെങ്കിലും, ശരിക്കും കരടിനെയ്യ് നിയമവിരുദ്ധമായി സംഘടിപ്പിച്ചു തരുന്ന ഒറിജിനൽ വ്യാജഡോക്ടർമാരും ഉണ്ടായിരിക്കണം.

ശാസ്ത്രസത്യങ്ങൾ, പ്രത്യേകിച്ചും ആധുനിക കണ്ടുപിടുത്തങ്ങൾ വിശദീകരിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇവിടെ വ്യാജൻ എന്തു ചെയ്യുന്നു എന്ന് നോക്കാം. നടന്ന കഥയാണ്. ചെവിവേദന എത്ര ചികിത്സിച്ചിട്ടും ഭേദമാകുന്നില്ല, കൂടാതെ ചെവിയിൽ നിന്ന് പഴുപ്പ് ഒലിച്ച് തുടങ്ങുകയും ചെയ്തു. രോഗിയോട് വ്യാജൻ പറഞ്ഞത്, തലയ്ക്കകത്തുള്ള പഴുപ്പൊക്കെ ചെവിയിലൂടെ പുറത്ത് വന്ന് തല ക്ലീൻ ആകുകയാണ്, ഇത് രോഗം മാറുന്നതിൻ്റെ ലക്ഷണമാണ് എന്നാണ്. എത്ര സിമ്പിളായ വിശദീകരണമാണിതെന്ന് നോക്കൂ! ഇത് കേട്ട് വിശ്വസിച്ച രോഗി അവസാനം ഗുരുതരനിലയിലാണ് പിന്നീട് മെഡിക്കൽ കോളേജിനെ സമീപിച്ചത്.

സ്വീഡനിൽ 1177.se എന്ന വെബ്സൈറ്റും, ആരോഗ്യത്തെ സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനായി 1177 എന്ന മുഴുവൻ സമയ ഹെല്പ് ലൈൻ ഫോൺ നമ്പറും ഉണ്ട്. ആളുകൾക്ക് സർക്കാർ നൽകുന്ന വിവരങ്ങളെ വിശ്വാസമാണ്. അതുകൊണ്ട് വ്യാജന്മാർക്ക് ഇവിടെ യഥേഷ്ടം കയറിക്കളിക്കാനൊന്നും പറ്റില്ല. വാട്ട്സാപ്പ് തൊഴിലാളികൾ ഇവിടെയില്ലാത്തതുകൊണ്ട് വ്യാജവാർത്തകൾ പ്രചരിക്കുകയുമില്ല. ആറു മാസം മുൻപേ ഇവിടെ മീസിൽസ് ഔട്ട്ബ്രേക്ക് ഉണ്ടായപ്പോൾ  എല്ലാ വാർത്തകളും വൈബ്സൈറ്റിലൂടെയും, സർക്കാർ ചാനലിലൂടെയും, റേഡിയോയിലൂടെയും പ്രക്ഷേപണം ചെയ്തു. വെബ്സൈറ്റിലും, സോഷ്യൽ മീഡിയയിലും പുതിയ വിവരങ്ങൾ അനുനിമിഷം ലഭ്യമാക്കി. കേരളത്തിലും ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ കൊണ്ടുവരാവുന്നതേ ഉള്ളൂ. പൊതുജനം എത്രമാത്രം വിശ്വസിക്കാൻ തയ്യാറാവും എന്നതിലേ സംശയമുള്ളൂ. ഏത് പാർട്ടിയാണ് അധികാരത്തിലിരിക്കുന്നത് എന്ന് നോക്കി സർക്കാർ തരുന്ന വാർത്ത വിശ്വസിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ആളുകളാണ് ഇവിടെയുള്ളതല്ലോ.

ചില അസുഖങ്ങൾ സ്വകാര്യമാക്കി വയ്ക്കാനും, ആരും അറിയാതെ ചികിത്സ തേടാനുമാണ് രോഗികൾക്ക് താല്പര്യം. പൈൽസ്, ലൈംഗിക രോഗങ്ങൾ, മാനസിക രോഗങ്ങൾ എന്നിവ പുറത്തു പറയാൻ കൊള്ളാത്തതും, നാണക്കേടുളവാക്കുന്നതുമായ രോഗങ്ങളാണെന്നാണ് പൊതുജനം ചിന്തിക്കുന്നത്. ഇവിടെ വ്യാജന്മാർ ഒറ്റ ദിവസത്തിനുള്ളിൽ പൂർണ്ണ സൗഖ്യം വാഗ്ദാനം ചെയ്ത് ചികിത്സയ്ക്കിറങ്ങും. കടകളുടെ രണ്ടാം നിലകളിൽ അനേകായിരം ഡോ. ഭത്രമാർ പൈൽസ് ചികിത്സ ക്ലിനിക്കുകൾ തുറക്കുന്നുണ്ടെങ്കിൽ ആളുകൾ അവിടെ ചികിത്സയ്ക്കായി ചെല്ലുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാനസിക രോഗങ്ങൾക്ക് കൂട്ടപ്രാർത്ഥനയും, ഹോമവും, ഊതൽ ചികിത്സയും, ജാറം മുത്തലും, ചരട് കെട്ടലും, തകിട് കുഴിച്ചിടലുമൊക്കെയാണ് ഡിമാൻ്റിലുള്ളത്. മാനസികരോഗത്തിന് സൈക്യാട്രിസ്റ്റിനെ സമീപിക്കുകയാണെങ്കിൽ ആരും അറിയാതെയും, പ്രാർത്ഥനായോഗത്തിൽ ‘സുഖപ്പെടുത്തുകയാണെങ്കിൽ’ എല്ലാവരുടെയും മുൻപിൽ വച്ചുമാണ് (അതിൻ്റെ വീഡിയോ പിടിച്ചുമാണ്) ചികിത്സിക്കുന്നത്. ഒരേ രോഗത്തിന് ചെയ്യുന്ന ആധുനികവൈദ്യ ചികിത്സയെ മറച്ചുവയ്ക്കാൻ താല്പര്യപ്പെടുന്നതും, അതേസമയം വ്യാജചികിത്സ പൊതുജനസമക്ഷം ചെയ്യുന്നതുമായ രീതിയെ അൽഭുതത്തോടെയേ എനിക്ക് കാണാൻ കഴിയുന്നുള്ളൂ.

faithhealing
പ്രാർത്ഥനാചികിത്സ. കോപ്പിറൈറ്റഡ് ചിത്രം ആണെങ്കിലും പൊതുജനതാല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്. (അവലംബം), ഫെയർ യൂസ്.

വ്യാജ വൈദ്യൻ്റെ അടുക്കൽ ചെല്ലാനുള്ള മറ്റൊരു കാരണമാണ് പിശുക്കും, സമയക്കുറവും. കയ്യൊടിഞ്ഞ കുട്ടിയുടെ മാതാപിതാക്കൾക്ക് രണ്ട് ഒപ്ഷനാണുള്ളത് : (a) ഉഴിച്ചിലിനു കൊണ്ടുപോകുക, (b) ഡോക്ടറെ കാണിക്കുക. ഡോക്ടറെ കാണിക്കണമെങ്കിൽ ക്യൂ നിൽക്കണം, എക്സ് റേ എടുക്കണം, ഫീസ് കൊടുക്കണം, മരുന്ന് മേടിക്കണം, പ്ലാസ്റ്റർ വെട്ടാൻ ചെല്ലണം. ഉഴിച്ചിലിനു പോകുകയാണെങ്കിൽ ഒറ്റയിരുപ്പിന് പണി തീർന്നുകിട്ടും, ചിലവും കുറവ്. ഫ്രീ ചികിത്സ കിട്ടുന്ന സർക്കാർ ആശുപത്രികളെ പുച്ഛവുമാണ്. ചിലരുടെ വിചാരം ഉഴിച്ചിൽ കൊണ്ട് മാറാത്ത ചതവുകൾക്ക് മാത്രമേ ഡോക്ടറെ കാണിക്കേണ്ടതുള്ളൂ എന്നാണ്. എന്നാൽ, ഉഴിച്ചിലിൽ എല്ലിൻ്റെ സ്ഥാനം തെറ്റിയാൽ ഉണക്കം സംഭവിക്കുമ്പോൾ എല്ല് രണ്ട് കഷ്ണമായിട്ടാണ് ഉണങ്ങുക. ഇത് പിന്നീട് നേരെയാക്കിയെടുക്കണമെങ്കിൽ സർജറി വേണ്ടിവരും. പിശുക്കാൻ വേണ്ടി ചെയ്തുവച്ചത് അവസാനം കൂടുതൽ ചിലവേറിയ പരിപാടിയായി മാറുകയാണ് ചെയ്യുക. വേറൊന്ന് പ്രതിഭയോട് സംസാരിച്ചപ്പോൾ അറിഞ്ഞ കാര്യമാണ് : സാമ്പത്തികാവസ്ഥ വളരെ കുറഞ്ഞവർക്ക് അന്നന്നത്തേക്കുള്ള അരി വാങ്ങണമെങ്കിൽ അന്നന്ന് അധ്വാനിച്ചേ പറ്റൂ. ഇവർ പണിക്ക് പോകുന്ന അതേ സമയത്താണ് അർബൻ ഹെൽത്ത് സെൻ്റർ പ്രവർത്തിക്കുന്നത്. സെൻ്ററിൽ ചികിത്സ സൗജന്യമാണെങ്കിൽ പോലും ജോലിയിൽ നിന്ന് ലീവെടുത്ത് ഡോക്ടറെ കാണിക്കാൻ വരാൻ രോഗികൾ താല്പര്യപ്പടില്ല. അതേസമയം ചേരിയുടെ മൂലയ്ക്ക് ഒരു വ്യാജൻ ഇരിപ്പുണ്ട്. ഇദ്ദേഹം എപ്പോൾ രോഗികൾ വന്നാലും ചികിത്സിക്കും, മരുന്നും അവിടെനിന്നു തന്നെ കൊടുക്കും. വെറും ഇരുപത് രൂപയാണ് ഫീസ്. ഇദ്ദേഹത്തിന് നാട്ടുകാരെ നേരിട്ടറിയാം. ഇത് കാരണം രോഗികൾ വ്യാജൻ്റെ അടുക്കൽ ചികിത്സിക്കാനാണ് താല്പര്യപ്പെടുന്നത്. രണ്ട് രൂപയ്ക്ക് ഓ.പി ടിക്കറ്റ് എടുത്ത് ചികിത്സിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. ഇതു കാരണം ഉത്തരേന്ത്യയിലുള്ളതുപോലെ ദാരിദ്ര്യമാണ് വ്യാജന്മാരെ വളർത്തുന്നത് എന്നത് ഞാൻ വിശ്വസിക്കില്ല. വിദ്യാഭ്യാസമുണ്ടെങ്കിലും തലച്ചോറ് പണയം വച്ച ജനതയാണ് വ്യാജന്മാരെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ.

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

കുറിപ്പ്: ഈ ബ്ലോഗ് swethaambari.com എന്ന ഡൊമൈനിലേക്ക് മാറ്റിയിട്ടുണ്ട്. പഴയ ലിങ്കുകൾ മാറ്റമില്ലാതെ തുടരും. പുതിയ സബ്സ്ക്രിപ്ഷൻ പ്ലാനിലേക്ക് മാറിയതോടെ ഇനി മുതൽ വേഡ്പ്രസ് വക പരസ്യങ്ങൾ ബ്ലോഗിൽ ഉണ്ടായിരിക്കുന്നതല്ല. 

ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

ജോലിയുടെ ഭാഗമായി എഞ്ചിനിയർമാരുമായി സഹകരിക്കേണ്ടിവരും എന്ന് ജോലിക്ക് ചേർന്ന അന്ന് തന്നെ പ്രൊഫസർ പറഞ്ഞു തന്നിരുന്നു. കൂടെയുള്ള മറ്റ് ഡോക്ടർമാരുമായി ഇടപെട്ട് തുടങ്ങിയപ്പോൾ അവരുടെ സംസാരത്തിൽ നിന്നും, എഞ്ചിനിയറുമായുള്ള സഹകരണം അത്ര എളുപ്പമുള്ള പണിയല്ല എന്ന് മനസിലാക്കി. കൂടാതെ, വീട്ടിൽ തന്നെ സഹകരിക്കാൻ മുട്ടി നിൽകുന്ന ഒരു എഞ്ചിനിയർ ഉള്ളപ്പോൾ പുറത്തു നിന്നും ആരെയും എടുക്കുന്നില്ല എന്ന് തീരുമാനിച്ചു. എൻ്റെ റിസേർച്ച് പ്രൊജക്റ്റിന് ആവശ്യമുള്ള കമ്പ്യൂട്ടിങ് ജോലികൾ ചെയ്ത് തന്നത് വീട്ടിലെ എഞ്ചിനിയറാണ്. ഈ സഹായത്തിനു പകരമായി ഞാൻ ബിരിയാണി ഉണ്ടാക്കിക്കൊടുക്കും. അല്പമൊക്കെ കോഡിങ് പഠിച്ചതിൽപ്പിന്നെ ഇപ്പോൾ ആവശ്യമുള്ള സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് ഒക്കെ സ്വയമാണ് ചെയ്യുന്നത്.

ഒരാൾ ചെയ്യുന്ന ജോലി അയാളുടെ ചിന്താരീതിയെ സ്വാധീനിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. കമ്പ്യൂട്ടിങ്ങുകാർക്ക് ഡേറ്റ അടുക്കിപ്പെറുക്കി വയ്ക്കുന്നതിലും, മെറ്റാ-ലെവൽ സൊലൂഷനുകൾ ഉണ്ടാക്കുന്നതിലും ആസക്തിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഡോക്ടർമാർക്ക് മെറ്റാ-തിയറികൾ ഇല്ല. ഇവിടെ ചികിത്സ തീരുമാനിക്കുന്നത് രോഗികളുടെയും, രോഗത്തിൻ്റെയും പ്രത്യേകതകളെയും, അവരുടെ സാമൂഹ്യസാഹചര്യങ്ങളെയും അടിസ്ഥാനമാക്കിയാണ്. ഒരേ രോഗമുള്ള രണ്ട് വ്യക്തികൾക്ക് ചിലപ്പോൾ രണ്ട് രീതിയിലാകാം ചികിത്സ. ടെക്നിക്കൽ മേഖലകളിൽ നിന്നും വരുന്നവർക്ക് ഡോക്ടർമാരുടെ ചിന്താരീതി മനസിലാകണമെന്നില്ല, തിരിച്ചും. ടെക്നിക്കൽ മേഖലയിലുള്ളവർ മെഡിക്കൽ സയൻസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രസക്തമായ വിഷയങ്ങളാണ് ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നത്. പതിവുപോലെ, ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ കൂടി ഒരു ഒഴുക്കിൽ എഴുതിവച്ചിട്ടുണ്ട്, ക്ഷമിക്കുക.

ഒരു ഫ്ലോചാർട്ട് നോക്കി കണ്ടുപിടിക്കുന്ന തരത്തിലുള്ളതല്ല പ്രക്രിയയല്ല രോഗനിർണ്ണയം. എന്നാൽ രോഗിയുടെ ലക്ഷണങ്ങൾ ഏതാണ്ടൊക്കെ കൃത്യമായി മനസിലാക്കാൻ കഴിഞ്ഞാൽ പിന്നെ, സംശയിക്കുന്ന നാലോ അഞ്ചോ രോഗങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി, അതിൽ നിന്നും ഓരോന്നും തള്ളിക്കളയാനുള്ള ടെസ്റ്റുകൾ ചെയ്യുകയുമാവാം. രോഗലക്ഷണങ്ങൾ മനസിലാക്കുന്നതും ബുദ്ധിമുട്ടുള്ള പ്രക്രിയയാണ്. താൻ എന്ത് പ്രശ്നമാണ് അനുഭവിക്കുന്നത് എന്ന് രോഗിക്ക് ഡോക്ടറോട് കൃത്യമായി പറഞ്ഞുതരാൻ തക്കവണ്ണം ഉള്ള യൂണിവേഴ്സൽ ടെർമിനോളജി ഇല്ല. എല്ലാ രോഗികളും ടെക്സ്റ്റ്ബുക്കുകളിൽ കൊടുത്തിരിക്കുന്ന രോഗലക്ഷണങ്ങൾ കൃത്യമായി പറഞ്ഞു തരണം എന്നാണ് എല്ലാ ഡോക്ടർമാരുടെയും ആഗ്രഹമെങ്കിലും അത് പലപ്പോഴും നടക്കാറില്ല. GERD എന്നൊരു അവസ്ഥയുണ്ട്. ഇതുള്ള രോഗികൾ പറയുന്ന പ്രധാന രോഗലക്ഷണങ്ങൾ നെഞ്ചുവേദന, നെഞ്ചിൽ പിരുപിരുപ്പ്, നെഞ്ചിൽ കാളിച്ച, വായിൽ പുളിപ്പ്, വയറ്റിൽ തുള്ളിക്കളിക്കൽ, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിൽ മുഴ പോലെ തോന്നുന്നു, എടക്കനെ ചുമ, വായിലേക്ക് വരുന്ന ഛർദ്ദി, ഓക്കാനവും കയിപ്പും എന്നിങ്ങനെ നൂറുകണക്കിന് വ്യത്യസ്ഥമായ കാര്യങ്ങളായിരിക്കും. ഇതെല്ലാം കേട്ട് ഒരു ഡിറ്റക്റ്റീവിനെപ്പോലെ ചില ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചും, ഏത് സാഹചര്യങ്ങൾ മാറ്റിയപ്പോഴാണ് അസുഖം കൂടാനോ കുറയാനോ തുടങ്ങിയത് എന്ന് അന്വേഷിച്ചും, ഒരു സാധാരണ ദിവസം ചെയ്യുന്ന കാര്യങ്ങളെന്തൊക്കെയാണെന്ന് മനസിലാക്കിയും, ശരീരപരിശോധന ചെയ്തും ഒക്കെയാണ് സാധ്യതയുള്ള മൂന്നോ നാലോ ഡയഗ്നോസിസുകളിലേക്ക് ചുരുക്കുന്നത്. അസുഖങ്ങൾ ഫ്ലോചാർട്ട് ഉപയോഗിച്ച് കണ്ടുപിടിക്കാനാവുമായിരുന്നെങ്കിൽ ഈ ജോലി എത്ര ബോറിങ് ആകുമായിരുന്നെന്ന് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒരു ഡിറ്റക്റ്റീവിൻ്റെ ജോലി പോലെ സംഭവബഹുലമായതുകൊണ്ടും, ഓരോ രോഗിയും വ്യത്യസ്തരായതുകൊണ്ടുമാണ് പല ഡോക്ടർമാർക്കും ജോലി ഒരിക്കലും മടുക്കാത്തതെന്നും തോന്നിയിട്ടുണ്ട്.

രോഗലക്ഷണങ്ങൾ പലപ്പോഴും സാമാന്യയുക്തിക്ക് നിരക്കുന്ന ഡയഗ്നോസിസുകൾ തരണമെന്നില്ല. തലകറക്കമുള്ള രോഗിയുടെ യഥാർത്ഥ പ്രശ്നം തലയിലല്ല, ചെവിയുടെ ഉള്ളിലായിരിക്കാം. ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നയാൾക്ക് തൈറോയിഡിനായിരിക്കാം തകരാറ്. തോൾവേദന ലിവറിലുള്ള തകരാറു മൂലമായിരിക്കാം. വെറുമൊരു തോൾവേദനയുമായി ചെന്ന എന്നെ ബില്ല് കൂടുതൽ അടപ്പിയ്കാൻ വേണ്ടി അഡ്മിറ്റ് ചെയ്തു എന്ന് കുടുംബക്കാർ പറയുമ്പോൾ, ആ ചർച്ച ഡോക്ടർമാരുടെ പണക്കൊതിയെക്കുറിച്ചുള്ള സൈദ്ധാന്തീകരണത്തിലേക്ക് തെന്നിനീങ്ങി പോകുന്നതു കാണുമ്പോൾ കഷ്ടം തോന്നാറുണ്ട്. അതുപോലെ, ഡോക്ടർ ഇഞ്ചക്ഷൻ എടുത്തതിനു ശേഷം വെള്ളപ്പാണ്ട് വന്നു, ഡോക്ടർ മരുന്ന് മാറി തന്നതിനു ശേഷം കാഴ്ച കുറഞ്ഞു, സിസേറിയന് അനസ്തേഷ്യ എടുത്തതിനു ശേഷം നടുവേദന വന്നു എന്നീ ആരോപണങ്ങൾ സാധാരണമാണ്. ഇത്തരക്കാരോട് പറയാനുള്ളത്, നിങ്ങളുടെ ആരോഗ്യം ഡോക്ടറുടെ അനാസ്ഥ മൂലമാണ് നഷ്ടപ്പെട്ടതെന്ന് അറിയാമെങ്കിൽ ആശുപത്രിക്കെതിരെ കേസുകൊടുത്ത് നഷ്ടപരിഹാരം വാങ്ങണം എന്നാണ്. ഇത്തരക്കാരോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചാൽ, കൃത്യസമയത്ത് ചികിത്സ എടുക്കാത്തതോ, സ്ത്രീകളിൽ സാധാരണമായ നടുവേദന ഓപ്പറേഷനു ശേഷം ശ്രദ്ധയിൽ പെട്ടതോ, വ്യാജവൈദ്യന്മാരെ കാണിച്ച് എല്ലാ സങ്കീർണ്ണതകളും വരുത്തി വച്ചതിനു ശേഷം ഡോക്ടറെ സമീപിച്ചതോ ഒക്കെയായിരിക്കാം യഥാർത്ഥ കാരണം. അതേപോലെ, നിങ്ങളുടെ ക്ലിനിക്കിലേക്ക്, മറ്റൊരു ഡോക്ടറുടെ അനാസ്ഥയുടെ കദനകഥയുമായി വരുന്നയാളെ, ‘ഇതൊക്കെ എത്ര കേട്ടതാ’ എന്ന ലൈനിൽ തള്ളിക്കളയാതെ, പ്രശ്നത്തിൻ്റെ നിജസ്ഥിതി ചോദിച്ചു മനസിലാക്കുകയും, ഡോക്ടറുടെ കൈപ്പിഴയല്ലെങ്കിൽ അത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിക്കൊടുക്കുകയും വേണം. രോഗികളെ വ്യാജവൈദ്യന്മാരുടെ അടുത്തെത്തിക്കുന്നതിൽ ഈ ‘ഡോക്ടറുടെ കൈപ്പിഴ’ എന്ന കിംവദന്തി വലിയ പങ്ക് വഹിക്കുന്നുണ്ട്. ഡോക്ടർക്ക് കൈപ്പിഴ സംഭവിച്ചു എന്ന് എങ്ങനെയെങ്കിലും വരുത്തിത്തീർക്കാൻ പൊതുജനത്തിന് ഉത്സാഹം അല്പം കൂടുതലാണെന്നും തോന്നിയിട്ടുണ്ട്. സത്യാവസ്ഥ മനസിലാകാൻ നേരത്തെ പറഞ്ഞതു പോലെ വിശദാംശങ്ങൾ ചോദിക്കുകയും, ഡോക്ടറുടെ അനാസ്ഥയാണെന്നത് സ്ഥിതീകരിച്ചത്  ആരാണെന്ന് അവരോട് അന്വേഷിക്കുകയും, നിയമനടപടികൾ എടുക്കാത്തതിൻ്റെ കാരണം തിരക്കുകയും ചെയ്യുക.

മെഡിസിൻ പഠിച്ചതുകൊണ്ട് മറ്റ് മേഖലയിൽ നിന്നുള്ളവരിൽ നിന്നും വ്യത്യസ്തമായ ചില ഉൾക്കാഴ്ചകൾ ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. സിനിമയിൽ തെറ്റായ രീതിയിൽ സി.പി.ആർ കൊടുത്തിട്ടും നായികയെ രക്ഷപെടുത്തുന്നതും, വയറ്റിൽ കുത്തിയ കത്തി സാഹസികമായി സ്വയം വലിച്ചൂരുന്നതും ഒക്കെ കാണുമ്പോൾ ആവേശത്തിലുപരി സിനിമാക്കാർക്ക് യാഥാർത്ഥ്യബോധമില്ലാത്തതിൻ്റെ നിരാശയാണ് തോന്നാറ്. ഒരിക്കൽ നവജാതശിശുവിന് പള്ളിയിൽ അഞ്ച് ബാങ്ക് കൊടുക്കുന്നതുവരെ പാല് നിഷേധിച്ച കുടുംബത്തിൻ്റെ വാർത്ത കൂട്ടുകാരുടെ കൂടെ ടി.വിയിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമിരിക്കുന്നവർക്ക് ‘കഷ്ടം’ എന്ന രീതിയിലുള്ള വികാരമേ ഉള്ളൂ. നവജാത ശിശുവിന് പാല് കൊടുക്കാതിരുന്നാൽ ഹൈപ്പോഗ്ലൈസീമിയ വന്ന് ഉടൻ മരണം സംഭവിക്കാം എന്നത് കൂട്ടത്തിൽ എൻ്റെ തലയിൽ മാത്രമേ ഓടുന്നുള്ളൂ. അപസ്മാരം വന്ന് മരിച്ചു എന്നോ, പൊള്ളലേറ്റ് മരിച്ചു എന്നോ പറയുമ്പോൾ അതിൻ്റെ ഭീകരത മറ്റുള്ളവരേക്കാൾ കൂടുതൽ ഡോക്ടർക്ക് ഉൾക്കൊള്ളാൻ സാധിക്കും. വയറിളക്കം ബാധിച്ച് മരിച്ച ആദിവാസി ശിശുവിൻ്റെ യഥാർത്ഥ മരണകാരണം പോഷകാഹാരക്കുറവാണെന്ന് മനസിലാക്കാൻ ചിന്തിക്കേണ്ട ആവശ്യമില്ല. ഇതുപോലെ പല അവസരങ്ങളിലും ഒരു ഡോക്ടറായതിൻ്റെ അനുഭവങ്ങൾ കൈമുതലായിട്ടുള്ളതുകൊണ്ട് പ്രായോഗികജ്ഞാനവും, അവസരോചിതമായി ഇടപെടാനുള്ള കഴിവും ഉണ്ടാകുമെന്ന് തോന്നിയിട്ടുണ്ട്. ഓരോ പ്രാവശ്യവും ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ തല്ലി എന്നു കേൾക്കുമ്പോഴും, അവസരോചിതമായ ഇടപെടൽ മൂലം തല്ല് ഒഴിവാക്കിയ മറ്റ് നൂറ് ഡോക്ടർമാർ ഉണ്ടാകും എന്നോർക്കണം. നാലു മാസമായി വായയ്ക്ക് കയിപ്പ് ഉണ്ട് എന്നു പറഞ്ഞ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വന്ന അമ്മൂമ്മയെ എമർജൻസി കേസല്ലാത്തതുകൊണ്ട് ലോക്കൽ ഒ.പിയിലേക്ക് പറഞ്ഞു വിട്ടതിന് കൂടെവന്ന മകൻ എന്നെ തല്ലിയില്ലന്നേ ഉള്ളൂ. സെക്യൂരിറ്റിയെ ഇടപെടുത്തിയാണ് അന്നയാളെ പുറത്താക്കിയത്. രാത്രി ഒരുമണി-രണ്ടുമണി സമയത്ത് കയ്യിലെ ചുണങ്ങും, കാലിലെ ചൊറിയും ഒക്കെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ വരുന്നയാൾ ഏതോ രോഗിയുടെ കൂട്ടിരിപ്പുകാരനാണെന്ന് അറിയാൻ സവിശേഷ ബുദ്ധിയൊന്നും വേണ്ട.

അടുത്ത ചോദ്യം: രോഗങ്ങൾക്ക് വേണ്ടി ലാബ് പരിശോധനകൾ ചെയ്ത് ഉറപ്പാക്കിയിട്ട് പോരേ മരുന്നെഴുതൽ? ഉദാഹരണത്തിന്, വിളർച്ച ഉണ്ട് എന്ന് സംശയിക്കുന്ന പതിനാറു വയസ്സുകാരിക്ക് ഹീമോഗ്ലോബിൻ ടെസ്റ്റ് ചെയ്യാതെ തന്നെ അയേൺ ഗുളിക കൊടുത്തതെന്തിനാണ്? പലപ്പോഴും ലാബ് പരിശോധന നടത്തി സ്ഥിതീകരിച്ചാലേ ചികിത്സ നിർണ്ണയിക്കാനാവൂ എങ്കിലും ചിലപ്പോൾ അതിൻ്റെ ആവശ്യമുണ്ടായിരിക്കില്ല. ടീനേജ് പെൺകുട്ടികളിൽ അയേൺ കുറവുമൂലമുള്ള വിളർച്ച അതിസാധാരണമാണ്. കൺപോളകളിൽ നോക്കി അയേൺ കുറവാണെന്ന് മനസിലാക്കിയാൽ  അയേൺ ഗുളികകൾ തുടങ്ങാവുന്നതാണ്. ഇവരിൽ ടെസ്റ്റുകൾ നടത്തിയാലും ഭൂരിഭാഗം പേർക്കും ഹീമോഗ്ലോബിൻ കുറവ് തന്നെയായിരിക്കും. ചുരുക്കം പേരിൽ ഹീമോഗ്ലോബിൻ നോർമ്മൽ ആണെങ്കിൽ തന്നെയും അയേൺ കഴിച്ചാൽ ആരോഗ്യത്തിന് നല്ലതുതന്നെയാണ്. പല രോഗങ്ങൾക്കും ലാബ് ടെസ്റ്റുകൾ ചിലവേറിയതാണ്. വിറ്റാമിൻ ഡിയുടെ കുറവ് സംശയിക്കുന്നുണ്ടെങ്കിൽ രക്തത്തിൽ ഇതിൻ്റെ അളവ് രക്തത്തിൽ പരിശോധിക്കുന്നതിലും ചിലവ് കുറവ് വിറ്റാമിൻ ഗുളികകൾ ഒരു മാസം കഴിച്ചിട്ട് രോഗാവസ്ഥയ്ക്ക് വ്യത്യാസമുണ്ടോ എന്ന് നോക്കുന്നതാണ്. നേരത്തേ പറഞ്ഞതുപോലെ അല്പം വിറ്റാമിൻ അധികം കഴിച്ചതുകൊണ്ട് ശരീരത്തിൽ പ്രശ്നമൊന്നുമുണ്ടാവുന്നില്ല. ത്വക്ക് രോഗങ്ങൾക്ക് പലതിനും ലാബ് പരിശോധനകൾ ആവശ്യമില്ലാതെതന്നെ രോഗനിർണ്ണയം നടത്താൻ കഴിയുന്നതുകൊണ്ട് പലപ്പോഴും ലാബ് പരിശോധനകൾ വേണ്ടിവരില്ല. ലാബ് ടെസ്റ്റ് ചെയ്യാത്തതുകൊണ്ട് മാത്രം ഡോക്ടർ പറഞ്ഞ രോഗം തെറ്റാകണമെന്നില്ല എന്ന് സാരം.

അടുത്ത ചോദ്യം: ഒരേ രോഗലക്ഷണങ്ങൾ ഉള്ള പലർക്ക് പലതരം ചികിത്സ നിർദ്ദേശിക്കുന്നത് എന്തുകൊണ്ടാണ്? കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നുന്നു എന്ന് നാല് പ്രസവം കഴിഞ്ഞ സ്ത്രീ പറഞ്ഞാൽ മൂത്രത്തിൽ പഴുപ്പോ, മൂത്രസഞ്ചി താഴ്ന്നതോ ഒക്കെയാകാം കാരണം. ഇതേ രോഗലക്ഷണം എഴുപത് വയസ്സുള്ള പുരുഷൻ പറഞ്ഞാൽ പ്രോസ്ട്രേറ്റ് ക്യാൻസർ സംശയിക്കണം. ഒച്ചയടപ്പ് സ്കൂൾ കുട്ടിയ്ക്കാണ് വരുന്നതെങ്കിൽ ഒരു പക്ഷെ ജലദോഷമായിക്കാമെങ്കിലും  പ്രായം ചെന്ന വ്യക്തിയിൽ വന്നാൽ തൊണ്ടയിലെ ക്യാൻസർ സംശയിക്കണം. ആരോഗ്യവാനായ യുവാവ് പനി ചികിത്സയ്ക്ക് വന്നാൽ വൈറൽ പനിയാണെന്ന് അനുമാനിച്ച് പാരസറ്റമോളും, വിശ്രമവുമാണ് നിർദ്ദേശിക്കുക. എന്നാൽ ഇതേ വ്യക്തിയുടെ സഹോദരന് ഹെപ്പറ്റൈറ്റിസ് എ സ്ഥിതീകരിച്ചിട്ടുണ്ടെങ്കിൽ ഹെപ്പറ്റൈറ്റിസ് തന്നെ ആയിരിക്കും ആദ്യം സംശയിക്കുക. അതേസമയം, രക്താർബുദത്തിനു ചികിത്സ എടുത്തുകൊണ്ടിരിക്കുന്ന കുട്ടിയ്ക്കാണ് പനി എങ്കിൽ അഡ്മിറ്റ് ചെയ്ത് ആൻ്റിബയോട്ടിക് ചികിത്സ നൽകേണ്ടി വരും. പനിയോടൊപ്പം വെളിച്ചത്തേക്ക് നോക്കാൻ ബുദ്ധിമുട്ടും, തല കുനിക്കുമ്പോൾ വേദനയും ഉണ്ടെങ്കിൽ മെനിഞ്ചൈറ്റിസ് ആയിരിക്കും സംശയിക്കുക. രോഗി താമസിക്കുന്ന പ്രദേശത്ത് കാണപ്പെടാത്ത യെല്ലോ ഫീവർ, എബോള തുടങ്ങിയ രോഗങ്ങൾ തീരെ സംശയിക്കില്ല. നിപാ വൈറസ് രോഗം തീരെ കേട്ടുകേഴ്വിയില്ലാഞ്ഞിട്ടും, അസാധാരണമായി പനി ബാധിതരുടെ ആരോഗ്യം ക്ഷയിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് കൂടുതൽ അന്വേഷണം ഉണ്ടായതും, നിപാ വൈറൽ രോഗം സ്ഥിതീകരിക്കുന്നതും. രണ്ടാമത്തെ നിപാ കേസ് വന്നപ്പോൾ തന്നെ പനിയുടെ അസാധാരണത്വം മനസിലാക്കി രോഗനിർണ്ണയം നടത്തിയ ഡോക്ടർമാർ അഭിനന്ദനം അർഹിക്കുന്നുണ്ട്. ചില രോഗങ്ങൾ രോഗി കയറിവരുമ്പോൾ തന്നെ മനസിലാകാറുണ്ട്. അടിവയറ്റിൽ കൈവച്ച് സ്വല്പം മുന്നോട്ടാഞ്ഞ് വേദനകൊണ്ട് പുളഞ്ഞ്, മറ്റൊരാളുടെ സഹായത്തോടെ എമർജൻസി മെഡിസിൻ വിഭാഗത്തിലേക്ക് പയ്യെ നടന്നു വരുന്ന ആൾക്ക് മൂത്രത്തിൽ കല്ലാണെന്നാണ് ആദ്യം സംശയിക്കുക. പനിയും തലവേദനയുമായി വരുന്ന രോഗി ഡോക്ടറുടെ റൂമിലേക്ക് നേരെ നടന്നു കയറുകയാണെങ്കിൽ സാധാരണ രോഗങ്ങളേ സംശയിക്കുകയുള്ളൂ. എന്നാൽ ഇതേ ആളെ കിടത്തി കൊണ്ടുവരികയാണെങ്കിൽ കൂടുതൽ മാരകമായ രോഗങ്ങൾ സംശയിക്കും.

മുകളിലുള്ള കാരണങ്ങൾ കൊണ്ടുതന്നെ വീട്ടിനടുത്തുള്ള ആശുപത്രിയിൽ രോഗം ചികിത്സിക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങളുടെ സംസാരരീതിയും, ജീവിതസാഹചര്യങ്ങളും, സംസ്കാരവും, ചുറ്റുവട്ടത്ത് കൂടുതലായി കാണുന്ന രോഗങ്ങളുമൊക്കെ ഏറ്റവും വിശദമായി അറിയുന്നത് പരിസരത്ത് തന്നെ ജോലി ചെയ്യുന്ന ഡോക്ടർക്കാണ്. ഇവർക്ക് രോഗം മനസിലാകാത്ത പക്ഷമോ, രോഗം ചികിത്സിക്കാൻ സൗകര്യമില്ലാത്ത പക്ഷമോ മാത്രമേ കൂടുതൽ സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് രോഗിയെ കൊണ്ടുപോകേണ്ടതുള്ളൂ. എത്രയോ ഡോക്ടർമാരെ കാണിച്ചിട്ടും, അപൂർവ്വ രോഗം എന്താണെന്ന് കണ്ടുപിടിക്കാത്തതുകൊണ്ട് അമേരിക്കയിലേക്ക് രോഗിയെ കൊണ്ടുപോകുകയാണ് എന്നൊക്കെ സിനിമകളിൽ കാണിക്കുന്നത് വെറും കോമഡിയാണ്. പ്രാദേശികമായി കണ്ടുപിടിക്കാൻ കഴിയാത്ത അസുഖം അമേരിക്കയിലെത്തിച്ചാലും കണ്ടുപിടിക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. രോഗം എന്താണെന്നറിയാത്ത പക്ഷം, പകരുന്ന രോഗമാണോ എന്നതിൽ സംശയമുള്ളതുകൊണ്ട് വിദേശത്ത് പോകാൻ മെഡിക്കൽ വിസ കിട്ടുകയുമില്ല. എന്നാൽ, ഫലപ്രദമായ മരുന്നില്ലാത്ത അസുഖങ്ങൾക്ക് മരുന്ന് കണ്ടുപിടിക്കുന്നതിനായി അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഡ്രഗ് ട്രയലുകൾ നടക്കുന്നുണ്ട്. പരീക്ഷണഘട്ടത്തിലുള്ള പുതിയ മരുന്നുകൾ ഉപയോഗിച്ച് ചികിത്സ നൽകുകയും, മരുന്നിൻ്റെ പ്രവർത്തനത്തെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന രീതിയാണിത്. ഇത്തരം ചികിത്സ ചെയ്താലും രോഗം മാറണമെന്ന് ഉറപ്പൊന്നുമില്ല. ഇത്തരം ഡ്രഗ് ട്രയലുകൾ നടത്തുന്നത് വിദേശ ഗവണ്മെൻ്റുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നത് ശാസ്ത്രത്തിൻ്റെ പുരോഗതിയ്ക്ക് നിർണ്ണായകമാണ്. എന്നാൽ കേരളത്തിൽ ഒരു ഡ്രഗ് ട്രയൽ പോലും നടക്കുന്നതായി അറിയില്ല. മരുന്ന് മാഫിയ പാവപ്പെട്ട രോഗികളുടെ മേൽ മരുന്ന് കുത്തി വച്ച് പരീക്ഷണം നടത്തുന്നു എന്ന ആരോപണം കേൾക്കേണ്ടി വരാതിരിക്കാനായിരിക്കണം ഇത്. ഗവേഷണത്തിനു വേണ്ടി ഗവണ്മെൻ്റുകൾ പണം വകയിരുത്താത്തതും ഒരു കാരണമായിരിക്കണം.

ഹൈ പ്രൊഫൈൽ രാഷ്ട്രീയനേതാക്കൾ സാധാരണ അസുഖങ്ങൾ വന്ന് മരണാസന്നരാകുമ്പോൾ അമേരിക്കയിൽ നിന്നും ടീമിനെ കൊണ്ടുവരുന്നത് എന്തിനാണെന്ന് എനിക്ക് ഇനിയും മനസിലായിട്ടില്ല. അമേരിക്കൻ ഡോക്ടർക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ റെക്കഗ്നിഷൻ ഇല്ലാത്തപക്ഷം ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുമില്ല. ഇനി ഹൈ-പ്രൊഫൈൽ വ്യക്തികളുടെ മരണകാരണത്തെ സംബന്ധിച്ച് ദുരൂഹതകൾ ഇല്ലാതാക്കാനാണ് നിഷ്പക്ഷരായ ഒരു ടീമിനെ അമേരിക്കയിൽ നിന്നും കൊണ്ടുവരുന്നതെന്നാണെങ്കിൽ, അടുത്ത തവണ ഒരു ചെയിഞ്ചിന് ഞാനടങ്ങുന്ന സ്വീഡിഷ് ടീമിനെ വിളിച്ചോളൂ. എനിക്ക് ചുരുങ്ങിയത് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുള്ള സർട്ടിഫിക്കറ്റെങ്കിലുമുണ്ട്.

ഇതുപോലെ, അമേരിക്കയിലും ക്യാനഡയിലുമൊക്കെ ജോലി കിട്ടിയിട്ടും പോയില്ല എന്ന് പുളുവടിക്കുന്ന ഡോക്ടർമാരെയും സൂക്ഷിക്കുക. ഈ രാജ്യങ്ങളിലൊക്കെ കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെങ്കിലും വളരെ സൂക്ഷിച്ചേ പുറത്തു നിന്നുള്ള ഡോക്ടർമാർക്ക് മെഡിക്കൽ ലൈസൻസ് കൊടുക്കുകയുള്ളൂ. അതിനു കാരണം മുകളിൽ പറഞ്ഞതുതന്നെ. രോഗിയുടെ ഭാഷയും, സംസ്കാരവും, ജീവിക്കുന്ന പ്രദേശത്തുള്ള പ്രധാന രോഗങ്ങളുമൊക്കെ അറിഞ്ഞാലേ രോഗനിർണ്ണയം സാധ്യമാകുകയുള്ളൂ എന്നതുകൊണ്ടാണിത്. യു.എസ്/ക്യാനഡയിൽ ആധുനിക വൈദ്യത്തിൽ നൈപുണ്യമുണ്ടെന്ന് തെളിയിക്കുന്നതിനു പര്യാപ്തമായ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതി പാസായി, റെസിഡൻസിയും പൂർത്തിയാക്കിയാലേ ഇന്ത്യൻ ഡോക്ടർക്ക് സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളൂ. സ്വീഡനിൽ ഇവയ്ക്കെല്ലാം പുറമേ സ്വീഡിഷ് ഭാഷയും അറിഞ്ഞിരിക്കണം. വർഷങ്ങൾ എടുത്തേക്കാവുന്ന പ്രക്രിയയാണിത്. ഇത്രയും സമയം ചിലവഴിച്ചും, അധ്വാനിച്ചും കഴിഞ്ഞതിനു ശേഷം അമേരിക്കയിൽ ജോലിക്ക് പോകുന്നില്ല എന്ന് ആരും തീരുമാനിക്കാൻ വഴിയില്ല. എഞ്ചിനിയറിങ് മേഖലയിൽ നിന്നുള്ളവർക്ക് നേരേ പോയി വിദേശ കമ്പനികളിൽ ജോലിക്ക് കയറാവുന്നതുപോലെ ഡോക്ടർക്ക് വെറുതേ ചെന്ന് പ്രാക്ടീസ് തുടങ്ങാൻ കഴിയില്ല എന്ന് സാരം. വിദേശത്തെ ജോലി ഇഷ്ടപ്പെടാത്തതുകൊണ്ട് തിരിച്ചു വന്നവരാകട്ടെ, ഇത്തരം പുളുവടി നടത്തുകയുമില്ല.

ഇന്ത്യയിലുള്ളതിനെക്കാൾ നല്ല ഡോക്ടർമാരാണോ വികസിത വിദേശരാജ്യങ്ങളിൽ ഉള്ളത്? ഒരു സാധാരണ ദിവസം കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് മെഡിസിൻ ഒ.പിയിൽ ഒരു ഡോക്ടർ ഏതാണ്ട് 75-100 രോഗികളെ കാണുന്നുണ്ട്. സ്വീഡനിൽ ഇത് 30-40 ആണ്. കൂടുതൽ രോഗികളെ കുറഞ്ഞ സമയ പരിധിക്കുള്ളിൽ നോക്കി പരിശീലിക്കുന്നതുകൊണ്ട് പരിചയസമ്പത്ത് കൂടുതലുള്ളത് ഇന്ത്യൻ ഡോക്ടർമാർക്കു തന്നെ എന്നാണ് എനിക്ക് തോന്നുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചെയ്ത അത്രയും തൈറോയിഡ് സർജറികൾ സ്വീഡനിലെ ഒരു സർജനും ചെയ്തു കാണില്ല എന്നാണ് തോന്നുന്നത്. അതേ സമയം ഗവേഷണം ചെയ്യുന്നതിലും, പുതിയ ടെക്നോളജി ഉപയോഗിക്കുന്നതിലുമൊക്കെ വികസിത രാജ്യങ്ങളിലുള്ള ഡോക്ടർമാർ ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ, എൻ.ആർ.ഐ മലയാളികൾ രോഗത്തിൻ്റെ ചികിത്സാസാധ്യതകളെക്കുറിച്ച് പ്രാഥമിക ജ്ഞാനം ഉണ്ടാക്കിയശേഷം മാത്രം വിദേശത്ത് ചികിത്സിക്കണോ, ഇന്ത്യയിൽ ചികിത്സിക്കണോ എന്ന് തീരുമാനിക്കുക.

ഡോക്ടർ കുടുംബവുമായി സമയം ചിലവഴിക്കുന്നതോ, ദീർഘ അവധിയിൽ പ്രവേശിക്കുന്നതോ രോഗികൾക്ക് ഇഷ്ടമുള്ള കാര്യമല്ല. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ, അത് പാതിരാത്രിയിലായാലും, ആവശ്യമുള്ളത് ചെയ്തുതരുന്ന ഡോക്ടറെയാണ് രോഗികൾക്കിഷ്ടം. ഫോളോ അപ്പ് വിസിറ്റിനു വരുമ്പോൾ ഡോക്ടർ അവധിയിലാണ് എന്ന് കേൾക്കാൻ ആർക്കും താല്പര്യമില്ല. തങ്ങളുടെ രോഗികൾക്ക് തങ്ങളോട് അസ്വാരസ്യം ഉണ്ടാകുമോ എന്നും, കുറച്ചു കാലം പ്രാക്ടീസിൽ നിന്നും വിട്ടു നിന്നാൽ ഇതുവരെ നേടിയെടുത്ത വിശ്വസ്തത നഷ്ടപ്പെടുമോ എന്ന് ഭയന്ന്, ലീവെടുക്കാൻ മടിക്കുന്ന ഡോക്ടർമാർ ധാരാളമുണ്ട്. അതുകൊണ്ട് പേഴ്സണൽ ആവശ്യങ്ങൾക്ക് അവധിയിൽ പോകുകയാണെങ്കിൽ തന്നെയും, ഉപരിപഠനത്തിനു പോയെന്നോ, കോൺഫറൻസുകൾക്ക് പോയെന്നോ ഒക്കെയേ പലപ്പോഴും ഡോക്ടർമാർ പറയാറുള്ളൂ. ഡോക്ടർക്കും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കണമെന്നും, രാത്രി സമാധാനമായി ഉറങ്ങണമെന്നും പൊതുജനത്തിന് ഇനിയും മനസിലായിട്ടില്ല. ഡോക്ടർ ഒരു പൊതുസ്വത്തോ, ദൈവമോ ആണെന്ന പരിഗണന വെടിഞ്ഞ്, അവർ എല്ലാവരെയും പോലെ തൊഴിലെടുത്ത് ജീവിക്കുന്ന സാധാരണക്കാരാണെന്ന മനോഭാവം ഉണ്ടാകാത്ത പക്ഷം ഡോക്ടർ-രോഗി ബന്ധം ആരോഗ്യകരമാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.

പല രോഗങ്ങൾക്കും പൂർണ്ണമായ ശമനമില്ല. ഉദാഹരണത്തിന് ഡയബെറ്റിസ്. ഇത്തരം രോഗങ്ങളെ നിയന്ത്രിച്ച് കൊണ്ടുനടക്കാനേ കഴിയുകയുള്ളൂ. ബ്ലഡ് ഷുഗർ കുറയ്ക്കാനായി ഡോക്ടർ മരുന്നു കൊടുക്കും. രണ്ടാഴ്ച മരുന്ന് കഴിച്ചതിനു ശേഷം രോഗി ഷുഗർ ടെസ്റ്റ് ചെയ്ത് നോക്കുമ്പോൾ സ്വാഭാവികമായും നോർമൽ ആയിക്കാണും. അതോടെ ഡയബെറ്റിസ് മാറി എന്ന് വിചാരിച്ച് മരുന്ന് നിർത്തുന്ന രോഗികളുണ്ട്. ‘ശരിക്കും ഉള്ള ഷുഗർ’ അറിയാൻ വേണ്ടി ടെസ്റ്റ് ചെയ്യുന്ന അന്ന് മാത്രം ഗുളിക കഴിക്കാതെ കൂടിയ ഗ്ലൂക്കോസ് ലെവലുകളുമായി വരുന്ന രോഗികളുണ്ട്. ഡോക്ടർ നോക്കുമ്പോൾ, മരുന്ന് എഴുതിക്കൊടുത്തിട്ടും കൂടിയ ഗ്ലൂക്കോസ് കാണുന്നതുകൊണ്ട്, മരുന്നിൻ്റെ ഡോസ് കൂട്ടുകയോ, ഇൻസുലിൻ തുടങ്ങുകയോ ഒക്കെ ചെയ്യും. രോഗിയാണെങ്കിൽ മരുന്ന് മുടക്കിയ കാര്യം ചോദിക്കാത്തതുകൊണ്ട് പറയുകയുമില്ല. പത്ത് മിനിറ്റ് മാത്രമാണ് ഓരോ രോഗിയ്ക്കും കിട്ടുന്നതെങ്കിൽ ഈ വിവരങ്ങൾ പ്രത്യേകം ചോദിക്കാൻ സമയമുണ്ടാകണമെന്നില്ല. ഇത്രയൊക്കെ പരിമിതികൾ ഉണ്ടായിട്ടും, ആരെയും ഹൈപ്പോഗ്ലൈസീമിയയിലേക്ക് തള്ളിവിടാതെ സർക്കാർ ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്ന ഡോക്ടർമരെ സമ്മതിച്ചു കൊടുക്കുക തന്നെ വേണം. ഇതേ പോലെ ചില രക്താർബുദങ്ങൾക്ക് പരിപൂർണ്ണ സൗഖ്യം ഉണ്ടാവുകയില്ല,  remission (താൽകാലിക മുക്തി) മാത്രമേ ഉണ്ടാകുകയുള്ളൂ. Remission എന്നാൽ ക്യാൻസറിൻ്റെ ലക്ഷണങ്ങൾ സാധാരണ ടെസ്റ്റുകളിൽ കണ്ടുപിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ടെസ്റ്റെല്ലാം നെഗറ്റീവാകുമ്പോൾ രോഗിക്ക് എത്ര കൗൺസിലിങ് നൽകിയാലും ക്യാൻസർ മാറി എന്ന രീതിയിലാണ് അവർ ചിന്തിക്കുക. അതുകൊണ്ട് തന്നെ ഫോളോ അപ്പ് വിസിറ്റ് ചെയ്യുന്നത് ഡോക്ടർക്ക് പണമുണ്ടാക്കാനാണെന്നാണ് ഇവരുടെ ധാരണ. കുറച്ച് കാലം ഫോളോ അപ്പ് കഴിഞ്ഞാൽ പിന്നെ രോഗിയെ കാണാതാവും. നാലഞ്ച് കൊല്ലം കഴിഞ്ഞ് തിരിച്ച് വരുന്നത് ക്യാൻസർ മൂർച്ഛിച്ച അവസ്ഥയിലുമായിരിക്കും എന്ന് മാത്രം.

അപ്പൻഡിസൈറ്റിസ് ഉള്ള വ്യക്തിക്ക് സർജറി നിർദ്ദേശിക്കുന്നത് സാധാരണമാണ്. എന്നാൽ ഏതാണ്ട് 15 ശതമാനത്തോളം പേരിൽ സർജറി ചെയ്ത് വയറിൽ പ്രവേശിക്കുമ്പോൾ അപ്പൻഡിക്സ് നോർമ്മലാണെന്ന് കാണും. ഭൂരിഭാഗം സർജന്മാരും ഓപ്പറേഷൻ സമയത്ത് വയറ് തുറന്നതിനാൽ, ഇനിയൊരിക്കൽ അപ്പൻ്റിസൈറ്റിസ് ഉണ്ടാകാനുള്ള സാധ്യത മുൻകണ്ട് നോർമലായ അപ്പൻഡിക്സ് നീക്കം ചെയ്യും. അപ്പൻഡിക്സിന് ശരീരത്തിൽ പ്രത്യേകിച്ച് ധർമ്മങ്ങളൊന്നുമില്ല എന്നതുകൊണ്ട് അത് നീക്കം ചെയ്താൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല. എന്നാൽ അപ്പൻഡിസൈറ്റിസ് സർജറി ചെയ്തപ്പോൾ അപ്പൻഡിക്സ് നോർമൽ ആയിരുന്നു, എങ്കിലും അത് നീക്കം ചെയ്തു എന്ന് കേട്ടാൽ രോഗിക്ക് കലിപ്പാണ്. പണക്കൊതിയനായ ഡോക്ടർ ഒരു രോഗവുമില്ലാത്ത വ്യക്തിക്ക് വെറുതേ സർജറി നിർദ്ദേശിച്ച്, അപ്പൻഡിക്സ് മുറിച്ചെടുത്ത് അവയവമാഫിയയ്ക്ക് വേണ്ടി തട്ടിയെടുത്തു എന്നൊക്കെ പ്രചരിപ്പിച്ചുകളയും. അങ്ങനെയാണെങ്കിൽ ഡോക്ടർമാർ കുറച്ച് സമയം കൂടി കാത്തിരുന്ന് അപ്പൻഡിസൈറ്റിസ് ആണെന്ന് 100% ഉറപ്പിച്ച ശേഷം സർജറി ചെയ്താൽ പോരേ? അങ്ങനെ ചെയ്താൽ ശരിക്കും അപ്പൻഡിസൈറ്റിസ് ഉള്ളവരിൽ രോഗം മൂർച്ഛിച്ച്, അപ്പൻഡിക്സ് പിളരുകയും, മരണം വരെ സംഭവിക്കുകയും ചെയ്യാം.

അവ്യക്തമായ രോഗലക്ഷണങ്ങൾക്ക് പല ഡോക്ടർമാർ വ്യത്യസ്ഥമായ രോഗനിർണ്ണയങ്ങൾ പറയാൻ സാധ്യതയുണ്ട്. എല്ലാവർക്കും തങ്ങളുടെ അനുഭവജ്ഞാനത്തിലുള്ളതും, ഉപരിപഠനമേഖലയിലുള്ളതുമായ രോഗങ്ങളാണ് ആദ്യം മനസിൽ വരിക. പഠിച്ച് പഠിച്ച് വരുന്നതിനനുസരിച്ച്, അസന്ദിഗ്ദതകളെ കൂടുതൽ അറിയുകയും, അറിയാത്തതിനെക്കുറിച്ച് കൂടുതൽ ബോധവതികളാകുകയും ചെയ്യും. ഞാൻ സ്ട്രോക്കിൽ പി.എച്ച്. ഡിക്ക് ചേർന്നതിൽ പിന്നെ, ഈ അസുഖം പലരിലും എത്ര വ്യത്യസ്തമായ രീതികളിൽ കാണപ്പെടാം എന്ന അറിവ് ഉണ്ടായിവന്നു. അതുകൊണ്ട് തന്നെ, പണ്ട് പുല്ലുപോലെ ഡയഗ്നോസ് ചെയ്തിരുന്ന ഈ അസുഖം, ഇപ്പോൾ അതിൻ്റെ ആഴത്തോടും, പരപ്പിനോടും കൂടിയേ അഭിമുഖീകരിക്കാനാകുന്നുള്ളൂ.

തോൾവേദനയ്ക്ക് ചികിത്സിക്കാൻ ഓർത്തോപീഡീഷ്യൻ്റെ അടുത്ത് ചെന്ന്, ഹൃദയാഘാതം മൂലം മരണപ്പെട്ട ആളെക്കുറിച്ച് മുൻപൊരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, ആദ്യം അടുത്തുള്ള പി.എച്ച്.സിയിലോ, ഒരു ജനറൽ പ്രാക്ടീഷണറുടെ അടുത്തോ കാണിച്ചതിനു ശേഷം, ആവശ്യമുണ്ടെങ്കിൽ മാത്രം സ്പെഷ്യലിസ്റ്റിൻ്റെ സഹായം തേടുക. തലവേദന വന്നാൽ ന്യൂറോളജിസ്റ്റിനെ തന്നെ കാണിക്കാൻ ചെല്ലുന്ന മലയാളിയോട് എനിക്ക് സഹതാപമാണ്. ചില രോഗികൾക്ക് സർക്കാർ സൗജന്യമായി തരുന്ന മരുന്നുകളോട് പുച്ഛമാണ്. സർക്കാർ മരുന്നുകൾ നിലവാരം കുറഞ്ഞതും, മെഡിക്കൽ ഷാപ്പുകളിൽ നിന്നും വാങ്ങുന്ന മരുന്നുകൾ നിലവാരം കൂടിയതുമാണെന്നാണ് ഇവരുടെ വിചാരം. ഇത് തെറ്റായ ധാരണയാണ്. മരുന്ന് കമ്പനികൾ ലാഭേച്ഛയോടുകൂടി പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയിൽ മരുന്നിന് ക്വാളിറ്റി കണ്ട്രോൾ കാര്യമായി ഇല്ലാത്തതുകൊണ്ട് 500 മൈക്രോഗ്രാം മരുന്ന് ഉണ്ടായിരിക്കേണ്ട ഗുളികയിൽ ചിലപ്പോൾ 450 മൈക്രോഗ്രാമേ കാണുകയുള്ളൂ (ഗുളികയുടെ വലിപ്പം ഒരേപോലെയായിരിക്കും, പക്ഷെ അതിലടങ്ങിയിരിക്കുന്ന മരുന്നിൻ്റെ അംശം കുറവായിരിക്കും. ഗുളികയിൽ മുഴുവനും മരുന്നല്ല. അതിൽ മറ്റ് പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇതുകൊണ്ടാണ് 500 മൈക്രോഗ്രാം ഗുളികയും 250 മൈക്രോഗ്രാം ഗുളികയും ചിലപ്പോൾ ഒരേ വലിപ്പത്തിൽ ഇരിക്കുന്നത്). പക്ഷെ സർക്കാർ ലാഭമെടുക്കാനല്ല മരുന്ന് ഉണ്ടാക്കുന്നത് എന്നതുകൊണ്ട്, കൊടുക്കുന്ന ഗുളികകളിൽ കൃത്യം അളവ് മരുന്ന് ഉണ്ടാകും. ആശാ വർക്കർ കൊണ്ടുകൊടുക്കുന്ന അയേൺ ഗുളികകൾ വലിച്ചെറിഞ്ഞ്, മെഡിക്കൽ ഷാപ്പിൽ പോയി ഇതേ ഗുളിക വാങ്ങിച്ച് കഴിക്കുന്ന ഗർഭിണികളോടും എനിക്ക് സഹതാപമേ ഉള്ളൂ. മരുന്നു കമ്പനികളിൽ തന്നെ കൃത്യം അളവിൽ മരുന്നു കൊടുക്കുന്നവരും, അളവ് കുറച്ച് മരുന്ന് കൊടുക്കുന്നവരും ഉള്ളതുകൊണ്ട്, ഡോക്ടർമാർ ഫലപ്രദമാണെന്ന് തങ്ങൾ വിശ്വസിക്കുന്ന ബ്രാൻ്റ് മരുന്നാണ് എഴുതുക. മരുന്നിൻ്റെ ജനറിക് പേര് എഴുതണം എന്ന നിയമം ഫലത്തിൽ മരുന്ന് തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം ഡോക്ടറുടെ അടുക്കൽ നിന്നും, ഫാർമസിസ്റ്റിൻ്റെയോ രോഗിയുടെയോ അടുക്കലേക്ക് പറിച്ചു നടുകയേ ചെയ്യുന്നുള്ളൂ. ഫാർമ്മസിസ്റ്റ് ലാഭം ഉള്ള മരുന്നുകളും, രോഗി വിലകുറഞ്ഞ മരുന്നുകളും തിരഞ്ഞെടുക്കാനാണ് സാധ്യത. ഡോക്ടർക്ക് രോഗം മാറാഞ്ഞാൽ അത് തങ്ങളുടെ റെപ്യൂട്ടേഷനെ ബാധിക്കും എന്നതുകൊണ്ട് ക്വാളിറ്റി കുറഞ്ഞ മരുന്നുകൾ എഴുതാൻ ഡോക്ടർമാർ ഒരുമ്പെടില്ല. പക്ഷെ, ഫാർമസിസ്റ്റിനോ, രോഗിക്കോ ക്വാളിറ്റിയുള്ള മരുന്നേതാണെന്ന് അറിയുകയും ഇല്ല. മരുന്ന് നിർമ്മാണമേഖലയിൽ ക്വാളിറ്റി കണ്ട്രോൾ കൊണ്ടുവരാത്തപക്ഷം ജനറിക് മരുന്ന് വിഷയത്തിൽ സർക്കാർ എടുക്കുന്ന നിലപാടുകളൊക്കെ കണ്ണിൽ പൊടിയിടാൻ വേണ്ടി മാത്രമുള്ളതാണ്.

ഹീറോയിസം എന്താണെന്നതിന് പൊതുജനത്തിനും ഡോക്ടർമാർക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. എമർജൻസി മെഡിസിൻ വിഭാഗത്തിൽ ഓടിനടന്ന് സി.പി.ആർ കൊടുത്തും, ഇൻജക്ഷൻ കൊടുത്തും ആക്ഷൻ കാണിക്കുന്ന ഡോക്ടറാണ് രോഗിയുടെ മനസിലെ വലിയ ഹീറോ. ഇതേസമയം, വിഷയത്തിൽ ഗാഢമായ ജ്ഞാനവും, പ്രവൃത്തിപരിചയവുമുള്ളവരെയും, തെളിഞ്ഞ ചിന്താരീതിയുള്ളവരെയും, രോഗി അവ്യക്തമായി പറഞ്ഞ കാര്യങ്ങളിൽ നിന്നും ‘ക്ലൂ’ കണ്ടുപിടിച്ച് അസാധാരണമായ രോഗങ്ങൾ കണ്ടുപിടിക്കുന്നവരെയും, യാതൊരു സൗകര്യങ്ങളുമില്ലാത്ത ആശുപത്രിയിലിരുന്നും സങ്കീർണ്ണമായ രോഗനിർണ്ണയങ്ങൾ നടത്തുന്നവരെയും, ഓപ്പറേഷനിടയിൽ രക്തസ്രാവം ഞൊടിയിടയിൽ നിർത്തിയ ഡോക്ടറെയുമൊക്കെയാണ് മെഡിക്കൽ കമ്യൂണിറ്റിയിൽ നിന്നുള്ളവർ ബഹുമാനത്തോടെ കാണുന്നതും, മാതൃകയാക്കുന്നതും. പരിശോധിക്കുന്നതിൻ്റെ ഇടയിൽ പുസ്തകം നോക്കുന്ന ഡോക്ടറെ രോഗികൾക്ക് പുച്ഛമാണെങ്കിലും, എനിക്ക് അത്തരക്കാരെ ബഹുമാനമാണ്. ഒരാളുടെ തലച്ചോറിൽ സൂക്ഷിക്കാവുന്നത്ര ചെറുതല്ല മെഡിക്കൻ സയൻസിലെ വിജ്ഞാനം. എവിടെയൊക്കെ തങ്ങളുടെ ജ്ഞാനം അപര്യാപ്തമാണെന്ന തോന്നൽ വരുന്നോ, അവിടെയൊക്കെ പുസ്തകം നോക്കി പഠിച്ച ശേഷം മാത്രമേ രോഗം നിർണ്ണയിക്കാൻ പാടുള്ളൂ എന്നാണ് എൻ്റെ അഭിപ്രായം. അതേസമയം എമർജൻസിയായി ചികിത്സിക്കേണ്ട അവസരങ്ങളിൽ പുസ്തകം നോക്കി വായിച്ചിരുന്ന് വിലപ്പെട്ട സമയം പാഴാക്കരുത് താനും.

മെഡിക്കൽ സയൻസിൽ കൃത്യമായ രോഗലക്ഷണങ്ങൾക്കേ രോഗനിർണ്ണയം നടത്താൻ കഴിയുകയുള്ളൂ എന്ന് നേരത്തേ പറഞ്ഞല്ലോ. രോഗിക്ക് ചിലപ്പോൾ അവ്യക്തമായ രോഗലക്ഷണങ്ങളായിരിക്കാം ഉള്ളത്. അതുകൊണ്ട് പ്രത്യേകിച്ച് അസുഖമൊന്നുമില്ല എന്ന് പറഞ്ഞ് ഡോക്ടർ പറഞ്ഞുവിടും. കുറച്ച് കാലത്തിനുശേഷം രോഗം അതിൻ്റെ മുഴുവൻ ശക്തിയോടും കൂടി പുറത്തുകാണുമ്പോൾ, പണ്ട് വെറും കയ്യോടെ പറഞ്ഞുവിട്ടതിന് രോഗി ഡോക്ടറെ ചീത്തവിളിക്കും. ഇത്തരം അവസരങ്ങളിൽ ഡോക്ടർ പലപ്പോഴും നിസ്സഹായയാണ് എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്. വായിൽ കയിപ്പുമായി വരുന്ന അമ്മൂമ്മയ്ക്ക് ആമാശയ ക്യാൻസറിൻ്റെ തുടക്കമായേക്കാം എന്നത് ഡോക്ടറുടെ സാമാന്യബുദ്ധിയിൽ തെളിയുന്ന കാര്യമല്ല. നഖത്തിലുള്ള കറുത്ത വര ആന്തരാവയവങ്ങളിലെ മെലനോമയാണെന്നും ചിന്തിച്ചെന്നു വരില്ല. രോഗം നിർണ്ണയിക്കാൻ ചെയ്ത എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയതുകൊണ്ട് വെറുതേ പൈസ പോയി എന്ന് വിചാരിക്കുന്ന രോഗികളുണ്ട്. ടെസ്റ്റ് ചെയ്യുന്നത് പോസിറ്റീവ് ആകാൻ വേണ്ടിയാണെന്നുള്ള മുൻധാരണ ഉള്ളതുകൊണ്ടാണ് ഈ പ്രശ്നം. എല്ലാ ടെസ്റ്റുകളൂം നെഗറ്റീവ് ആണ് മേഡം എന്ന് പറഞ്ഞ് സന്തോഷിച്ച് വരുന്നവരെയും കാണാറുണ്ട്. പൊതുവിൽ കാണാറുള്ള രോഗങ്ങൾക്കും, അത്യാസന്നമായി ഡയ്ഗ്നോസ് ചെയ്യേണ്ട രോഗങ്ങൾക്കുമുള്ള ടെസ്റ്റുകളാണ് ആദ്യം ചെയ്യുക. ഇവയെല്ലാം നെഗറ്റീവ് ആണെങ്കിൽ മാത്രമേ അപൂർവ്വമായ രോഗങ്ങൾക്കുള്ള ടെസ്റ്റുകൾ ചെയ്യാറുള്ളൂ. അദ്യ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയാൽ സന്തോഷിക്കുകയല്ല, പകരം അപൂർവ്വമായ രോഗങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്.

അപ്പോൾ അടുത്ത പോസ്റ്റിൽ കൂടുതൽ വിശേഷങ്ങളുമായി കാണാം.

ഈ സീരീസിലുള്ള പഴയ പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

എം.ബി.ബി.എസ് ഒന്നാം വർഷം ‘എന്തിനാാ പഠിക്കുന്നത്’?

“എൻട്രൻസ് കടമ്പ കടന്ന് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേരുന്ന വിദ്യാർത്ഥികൾ ഒന്നാം വർഷത്തിൽ എന്താണ് ചെയ്യുന്നത്?”

കടപ്പുറത്ത് വച്ച് കണ്ടവരും, ട്രൈനിൽ അടുത്ത സീറ്റിലുരിക്കുന്നവരുമായ, ആരോഗ്യമേഖലയെക്കുറിച്ച് ഉപരിതലത്തിൽ മാത്രം അവബോധമുള്ളവരോട് ഞാൻ ഈ ചോദ്യം ചോദിക്കാറുണ്ട്. ഉത്തരങ്ങൾ കേട്ടാൽ തലയിൽ കൈവച്ച് പോകും. നമ്മൾ മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. പത്ത് പൈസയ്ക്ക് വിവരമില്ലെങ്കിലും കോൺഫിഡൻ്റായിട്ട് മറുപടിയും ഉപദേശവും തരും (ഈ ഞാൻ തന്നെ ഉദാഹരണം). ഇവരുടെ ഉത്തരങ്ങളിൽ നിന്ന് മനസിലായത് ഇതാണ്:

ഒന്നാം വർഷ വിദ്യാർത്ഥികൾ ചെറിയ രോഗങ്ങൾ ചികിത്സിക്കാനാണ് ആദ്യം പഠിക്കുന്നത്. പനി, ചുമ, ജലദോഷം എന്നിങ്ങനെ ചെറിയ കാര്യങ്ങളുടെ ചികിത്സാരീതി, ക്ലാസ് കേട്ടും, രോഗികളെ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചും ഒക്കെ പഠിച്ചെടുക്കുന്നു. പിന്നെ, ഒന്ന്-രണ്ട് വർഷക്കാര് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ ഓപ്പറേഷനിൽ സഹായിക്കാറുണ്ട്. പക്ഷെ രാത്രി ജോലി ചെയ്യാൻ സർക്കാർ ഡോക്ടർമാർക്ക് താല്പര്യമില്ലാത്തതുകൊണ്ട് ചിലപ്പോൾ രാത്രിസമയങ്ങളിലെ ഓപ്പറേഷൻ വിദ്യാർത്ഥികളെ ഏൽപ്പിക്കാറുണ്ട്. കാല് മാറി ഓപ്പറേഷൻ ചെയ്യുന്ന അബദ്ധമൊക്കെ ഒന്ന്-രണ്ട് വർഷക്കാർ ചെയ്യുന്നതാണ്. 

കാലുമാറി സർജറി ചെയ്യുന്ന കാര്യം പറഞ്ഞത് 2015-ലോ മറ്റോ ഒരു പഞ്ചായത്ത് മെമ്പർ ആണെന്നാണ് ഓർമ്മ. കേട്ട അന്ന് തന്നെ ഈ പോസ്റ്റ് എഴുതണം എന്ന് കരുതിയിരുന്നതാണ്. എഴുതാൻ ഇത്രയും വൈകിയതിന് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ എല്ലാ ഗുരുക്കന്മാരോടും ക്ഷമചോദിക്കുന്നു. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ നിങ്ങളും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്:

1. വാക്സിൻ എടുത്താൽ ഓട്ടിസം വരുമോ? (ഉത്തരം: ഇല്ല)

2. ചിക്കൻ പോക്സ് വന്നാൽ കുളിക്കാമോ? (ഉത്തരം: കുളിക്കാം)

3. സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ് പഠിക്കാൻ കാശ് കൊടുക്കണോ? (ഉത്തരം: കൊടുക്കണം, പക്ഷെ ആധാരം പണയം വയ്ക്കേണ്ടി വരില്ല)

4. ഗർഭിണികൾ അയേൺ ഗുളികകൾ കഴിക്കേണ്ടതുണ്ടോ? (ഉത്തരം: ഉണ്ട്)

കൊച്ചി മുതൽ കോഴിക്കോട് വരെ ട്രെയിനിൽ ബോറടിച്ച് ഇരിക്കുന്നതിനു പകരം അടുത്തിരിക്കുന്ന ആളുകളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക. ബോറടി മാറും എന്ന് മാത്രമല്ല, ചർച്ച കേട്ട് ബോഗിയിലുള്ള എല്ലാവരും അങ്ങോട്ട് വന്നോളും. ഹൃദയവാൽവ് ശസ്ത്രക്രിയകളും, റേഡിയോഅയഡിൻ അബ്ലേഷനും ചെയ്യുന്നവർ മാത്രമല്ല ആരോഗ്യമേഖലയിൽ ഗുണഫലങ്ങളുണ്ടാക്കുന്നത്. അത്രതന്നെയോ അതിലേറയോ ഗുണം ചെയ്യുന്നത് ഇത്തരം ചെറിയ ഇടപെടലുകളാണ്. ഒരു അമ്മ റുബെല്ല വാക്സിൻ എടുക്കാത്തതിനാൽ കുഞ്ഞിൻ്റെ ഹൃദയത്തിന് സർജറി ചെയ്യേണ്ടി വന്നു എന്നിരിക്കട്ടെ. സർജറി വിജയകരമായാൽ തന്നെയും കുഞ്ഞിൻ്റെ തുടർന്നുള്ള ജീവിതനിലവാരം (quality of life) തുലോം കുറവായിരിക്കും. ഇതേ അമ്മ, ഗർഭിണിയാകുന്നതിനു മുൻപ് കോഴിക്കോട്ടേക്ക് ട്രൈനിൽ പോകുന്ന സമയത്ത് നിങ്ങളുടെ വാക്ക് കേട്ട് റുബെല്ല വാക്സിൻ എടുക്കാൻ തീരുമാനിച്ചാൽ, ഒരുപക്ഷെ നിങ്ങൾ തടഞ്ഞത് ഒരു congential rubella sydrome ആയിരിക്കാം. നിങ്ങൾ പറഞ്ഞത് കേട്ട് ഒരു വ്യക്തിയെങ്കിലും അയേൺ ഗുളിക കഴിച്ചാൽ, ശേഷം ഒരു അമ്മയെങ്കിലും പോസ്റ്റ്-പാർട്ടം ഹെമറേജ് അതിജീവിച്ചാൽ അത് വലിയ മുന്നേറ്റം തന്നെയാണ്. ഒന്നാം വർഷ വിദ്യാർത്ഥികളായിരിക്കുന്ന കാലം തൊട്ടേ നിങ്ങൾക്ക് ഇത്തരം ആരോഗ്യ അവബോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കാവുന്നതാണ്. (പഠിച്ചിട്ട് ചെല്ലണം എന്ന് മാത്രം, അല്ലെങ്കിൽ നാട്ടുകാർ ചോദ്യം ചോദിച്ച് അലക്കി ഉണക്കാനിടും)

ഇനി ഒന്നാം വർഷത്തിലേക്ക് തിരിച്ചുവരാം. എം.ബി.ബി.എസ്സിനു ചേരാൻ ചെല്ലുമ്പോൾ വിദ്യാർത്ഥികളുടെ മനസ്സിൽ കുന്നോളം പ്രതീക്ഷയാണ്. വെള്ളക്കോട്ടിട്ട്, സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത്. കുടുംബത്തിൽ വേറെയും ഡോക്ടർമാർ ഉണ്ടെങ്കിൽ അവർക്കൊക്കെ നമ്മളോട് ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന പുച്ഛഭാവം ഉണ്ടാകും. എൻ്റെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടർ ഞാനായിരുന്നതുകൊണ്ട് ഈ എം.ബി.ബി.എസ്സിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞുകൂടായിരുന്നു. എം.ബി.ബി.എസ്സിനു ചേർന്ന് അടുത്തതായി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തവർക്ക് വേണ്ടിയാണീ പോസ്റ്റ്. 2009-ൽ നടന്ന കഥയായതുകൊണ്ടും, പൊടിപ്പും തൊങ്ങലും ആവോളം ചേർത്തിട്ടുള്ളതുകൊണ്ടും ഇനി വായിക്കാൻ പോകുന്നതൊന്നും അപ്പടി വിശ്വസിക്കാതിരിക്കുക.

അഡ്മിഷൻ എടുക്കാൻ പോകുന്ന ദിവസം നല്ല ദിവസമാണ്. സ്നേഹമുള്ള സീനിയർ ചേട്ടന്മാർ എല്ലാ സഹായങ്ങളും ചെയ്ത് തരും (ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ ഇവരുടെ സ്വഭാവം മാറും). പ്രൊഫസർമാർ സല്മാർഗത്തിൽ നടക്കേണ്ടതെങ്ങനെയാണെന്ന് പ്രസംഗിക്കുന്നത് കേട്ട്, വിദ്യാഭ്യാസത്തിലുടനീളം നല്ല കുട്ടിയായിരിക്കുമെന്ന് നമ്മൾ സ്വയം പ്രതിജ്ഞ എടുക്കും. ആദ്യ ദിവസം തന്നെ ഗ്രേയ്സ് അനാട്ടമി, ഗാനോങ്, പിന്നെ എടുത്താൽ പൊങ്ങാത്ത വേറെയും പുസ്തകങ്ങൾ എന്നിവ മേടിക്കാൻ സ്റ്റോറിൽ തിരക്കാണ്. ചില പേരൻ്റ്സ് പി.ജിക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വരെ വാങ്ങിത്തരാൻ ഒരുമ്പെടും (പിന്നെ, അടുത്ത ആറ് കൊല്ലത്തേക്ക് അവരെ മഷിയിട്ടു നോക്കിയാൽ കാണില്ല. രണ്ടാം തവണ അവർ കോളേജിൽ കാലുകുത്തുന്നത് കോൺവൊക്കേഷനായിരിക്കും). പത്ത് രൂപയുടെ മീൻ മേടിക്കുമ്പോൾ പോലും വിലപേശുന്ന പേരൻ്റ്സ് അഡ്മിഷൻ സമയത്ത് ഒന്നും ചോദിക്കാതെ തന്നെ, പലവക ഫീ, സി.ഡി ഫീ മുതലങ്ങോട്ട് എല്ലാത്തിനും ലാവിഷായി പൈസ അടയ്ക്കും. അച്ഛൻ്റെ കയ്യിൽ ഇത്രയും പൈസ ഉണ്ടോ എന്ന് നമ്മൾ അദ്ഭുതപ്പെടും. ഒന്നാം റാങ്ക്, രണ്ടാം റാങ്ക് എന്നിവ കിട്ടിയവരുടെ ഫോട്ടോ ഒക്കെ പത്രത്തിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഫീസടയ്ക്കാൻ പോകുമ്പോഴാണ്. ലവരെയൊക്കെ പഠിച്ച് തോൽപ്പിച്ച് ഗോൾഡ് മെഡൽ വാങ്ങണമെന്ന് നമ്മൾ ഗ്രേയ്സ് അനാട്ടമി തൊട്ട് സത്യം ചെയ്യും. ഒരു സീനിയറെ കിട്ടിയിരുന്നെങ്കിൽൽൽൽ……(ജയൻ സ്റ്റൈൽ), പി.ജി ടിപ്സ് ചോദിക്കാമായിരുന്നൂൂൂൂ…. എന്നൊക്കെ ചിന്തിക്കും. അങ്ങനെ, വീട്ടുകാർ നമ്മളെ സന്തോഷത്തോടെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചുപോകും. ഇനിയങ്ങോട്ട് നമ്മൾ ഹോസ്റ്റലിൽ ഒറ്റയ്ക്കാണ്.

ഹോസ്റ്റൽ എന്ന് വിളിക്കുന്നത് അത്ര ശരിയല്ല. കാലിത്തൊഴുത്ത് എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. ഇത് വായിക്കുന്ന ആരുടെയെങ്കിലും കയ്യിൽ ഒന്നാം വർഷക്കാരുടെ മുറി/ഡോർമിറ്ററിയുടെ ചിത്രം ഉണ്ടെങ്കിൽ അയച്ചു തന്നാൽ കടപ്പാടോടുകൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അടച്ചുറപ്പുള്ള മുറിയിൽ ജീവിച്ചും, ക്യൂ നിൽക്കാതെ ടോയ്ലറ്റിൽ പോയും, ആവശ്യത്തിന് സ്വകാര്യത കിട്ടിയും, കൊതുകു കടിക്കാതെ ഉറങ്ങിയും, ഷോമാനെ പേടിക്കാതെ വസ്ത്രം മാറ്റിയും, ശബ്ദമില്ലാത്ത സ്ഥലത്തിരുന്ന് പഠിച്ചും, ഇൻ്റർനെറ്റ് ആവശ്യമുള്ളപ്പോൾ ഉപയോഗിച്ചുമൊക്കെ വളർന്ന ഭൂരിഭാഗം വരുന്ന കുട്ടികളാണ്  ഇതൊന്നുമില്ലാത്ത മുറികളിൽ ആടുമാടുകളെപ്പോലെ തിങ്ങിപ്പാർക്കേണ്ടി വരുന്നത്. ഹോസ്റ്റലിൽ വന്ന് ഒന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുകയായി. ഭക്ഷണം പരിചയമില്ലാത്തതിനാൽ വയറിളക്കം, തിങ്ങി ജീവിക്കുന്നതുകൊണ്ട് പനി, ജലദോഷം മുതലായവ, മാനസികസംഘർഷങ്ങൾ കാരണം ആസ്ത്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയൊക്കെ സാധാരണമാണ്. പകരുന്ന അസുഖങ്ങൾ കൂട്ടത്തിലുള്ള ഒരാൾക്ക് കിട്ടിയാൽ എല്ലാവർക്കും പകരും. സെപ്റ്റിക് ടാങ്കിലെ വെള്ളം വാട്ടർ ടാങ്കിൽ കലർന്നുവെന്ന സംശയം മൂലവും, പല വിദ്യാർത്ഥികൾക്കും ഫുഡ് പോയ്സണിങ് വന്നതിനാലും ഹോസ്റ്റൽ അടച്ചിടേണ്ട അവസ്ഥ പണ്ട് ഉണ്ടായിട്ടുണ്ട്.

ഇതിൽ നമ്മൾ അത്ര ശ്രദ്ധ കൊടുക്കാത്ത വിഷയമാണ് പ്രൈവസി. നാം ഒറ്റയ്ക്കാകുമ്പോൾ ചെയ്യുന്ന അതേ കാര്യങ്ങളല്ല മറ്റുള്ളവരുടെ നിരീക്ഷണത്തിലിരിക്കുമ്പോൾ നാം ചെയ്യുന്നത്. ടീച്ചർ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഉഷാറായി പെരിഫറൽ സ്മിയർ ചെയ്യുന്നവർ, ടീച്ചർ പുറത്ത് പോകേണ്ട താമസം വർത്തമാനം പറഞ്ഞ് തുടങ്ങും. ഇതേ പ്രശ്നം ഹോസ്റ്റലിലുമുണ്ട്. എല്ലാവരും ക്യാരംസ് കളിക്കുമ്പോൾ നമ്മൾ മാത്രം പഠിക്കാൻ പോയാൽ സഹമുറിയന്മാർ എന്ത് വിചരിക്കും എന്ന് ചിന്തിക്കുന്നതുകൊണ്ട്, ആഗ്രഹമുണ്ടെങ്കിലും നമുക്ക് പഠിക്കാൻ കഴിയാതെ പോകും. നമ്മുടെ അലക്കാനിട്ട ജട്ടിവരെ സഹമുറിയൻ കാണുന്നുണ്ട് എന്നതിനാൽ, വിലകൂടിയ സാധനങ്ങളൊന്നും കയ്യിലില്ലാത്ത, താരതമ്യേനെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് അപകർഷതാബോധം തോന്നിത്തുടങ്ങും. റൂമിൽ രണ്ടുപേർ സംസാരിച്ചിരിക്കുകയാണെങ്കിൽ മൂന്നാമത്തെയാൾക്ക് ജോലി ചെയ്യാൻ കഴിയാതെവരും. പയ്യെപ്പയ്യെ, പലരും സ്വന്തം വ്യക്തിത്വം വെടിഞ്ഞ്, ഒരുതരം സംഘബോധം രൂപപ്പെട്ടുവരും. വ്യത്യസ്തമായതെന്തും ചെയ്യുന്നവരെ ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഈ സംഘബോധം അബോധതലത്തിൽ സ്വാധീനിക്കുന്നുണ്ട്. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാവാൻ വേണ്ടിയാണ് ഹോസ്റ്റലിൽ പരിമിതമായ സൗകര്യങ്ങൾ മാത്രം കൊടുക്കുന്നത് എന്ന വിചിത്ര വാദവും പണ്ട് കേട്ടിരുന്നു. അതാണ് ഉദ്ദേശമെങ്കിൽ ഡേ-സ്കോളർമാരായ വിദ്യാർത്ഥികൾക്ക് ഈ അമൂല്യ അവസരം നിഷേധിക്കുന്നതെന്തിനാണ്? ജീവിതസാഹചര്യങ്ങൾ പഠിക്കാനാണെങ്കിൽ കണ്ട് പഠിച്ചാലും പോരേ, അനുഭവിച്ച് പഠിക്കണമെന്ന് നിർബന്ധമുണ്ടോ? അനുഭവിച്ച് തന്നെ പഠിക്കണമെന്നാണെങ്കിൽ ഒന്നോ, രണ്ടോ മാസം അനുഭവിച്ചാൽ പോരേ, എന്തിനാണ് ആറ് വർഷങ്ങൾ? മോശമായ ജീവിതസാഹചര്യങ്ങൾ നമ്മുടെ ആരോഗ്യത്തെയും, സ്വസ്ഥതയെയും, സ്വഭാവത്തെയുമൊക്കെ അബോധമായും, പതുക്കെയും സ്വാധീനിക്കുന്നുണ്ട് എന്ന് ഓർത്തിരിക്കുക. ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, എം.എം.ആർ വാക്സിനുകൾ കോളേജിൽ ചേരുന്നതിനു മുൻപ് തന്നെ എടുത്ത്, എടുത്തതിനുള്ള തെളിവായി വാക്സിനേഷൻ കാർഡോ, ഓ.പി. ടിക്കറ്റുകളോ കരുതി വയ്ക്കുക. ഇത് സംബന്ധിച്ച സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് പ്രിവൻ്റീവ് ക്ലിനിക്കിൽ ചെന്ന് ചോദിക്കുക. അഡ്മിഷൻ സമയത്ത് കോളേജിൽ കൊടുത്ത എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള എല്ലാ ഡോക്യുമെൻ്റുകളുടെയും സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പി ഡ്രൈവിൽ സൂക്ഷിക്കുകയും, പത്തോ ഇരുപതോ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഗസറ്റഡ് ഓഫീസറെക്കൊണ്ട് (ഏതെങ്കിലും ടീച്ചർമാർ മതിയാകും) അറ്റസ്റ്റ് ചെയ്ത് കയ്യിൽ സൂക്ഷിക്കുകയും ചെയ്യുക. ഭാവിയിൽ സ്കോളർഷിപ്പ്, ഡ്രൈവിങ് ലൈസൻസ് ഇത്യാദികൾക്ക് വേണ്ടി ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പ്രിൻസിപ്പാളുടെ ഓഫീസിലെ സ്റ്റാഫിൻ്റെ കയ്യും കാലും പിടിക്കേണ്ടി വരാതിരിക്കാനാണിത്.

ഒന്നാം വർഷം പഠിക്കാനുള്ള വിഷയങ്ങൾ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ്. വരും വർഷങ്ങളിൽ ക്ലിനിക്കൽ വിഷയങ്ങൾ പഠിക്കാനുള്ള അടിത്തറ പണിയുകയാണ് ഒന്നാം വർഷം ചെയ്യുന്നത്. ഇത് പഠിക്കാതെ നേരെ ചെന്ന് മെഡിസിൻ, സർജറി ഒക്കെ പഠിക്കാൻ പോയാൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് തർജമ ചെയ്ത് വായിക്കുന്ന ഫീൽ ആണ് കിട്ടുക. പൊതുജനം വിചാരിക്കുന്നതുപോലെ ചെറിയ അസുഖങ്ങൾ ആദ്യം, വലിയ അസുഖങ്ങൾ പിന്നെ എന്ന ക്രമത്തിലല്ല പഠിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികൾ രോഗികളെ കാണുന്നില്ല. പഠനം പൂർണ്ണമായും ലാബുകളിലും, ഡിസക്ഷൻ ഹാളിലുമാണ്.

ബയോകെമിസ്ട്രി അല്പമൊക്കെ ഹയർസെക്കൻ്ററി തലത്തിൽ പഠിച്ചിരുന്ന വിഷയമായതുകൊണ്ട് മനസിലാക്കാൻ അത്ര ബുദ്ധിമുട്ട് കാണില്ല. ഫിസിയോളജി അല്പം പുതിയതാണെങ്കിലും സ്കൂളിൽ പഠിച്ചതിൻ്റെ തുടർച്ചയായതുകൊണ്ട് അത്ര ബുദ്ധിമുട്ടേണ്ടി വരില്ല. കടലുപോലെ കിടക്കുന്ന അനാട്ടമിയാണ് പലർക്കും കീറാമുട്ടിയാകുന്നത്. പണ്ടൊക്കെ ഡിസക്ഷൻ ഹാളിലേക്ക് കണ്ണിങ്ഹാം മാത്രമേ കയറ്റാറുണ്ടായിരുന്നുള്ളൂ. കണ്ണിങ്ഹാം വായിച്ചാൽ മനസിലാകാത്തതുകൊണ്ട് പിള്ളേർ തോന്നിയപോലെ ഡിസക്ഷൻ ചെയ്യുകയും, ബാക്കി സമയം വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. പിള്ളേർ ആകെ പുസ്തകം കൈകൊണ്ട് തൊടുന്നത് ഡിസക്ഷൻ സമയത്താണെന്നതുകൊണ്ട് അവർക്ക് വായിച്ചാൽ മനസിലാകുന്ന ഏത് പുസ്തകം കൊണ്ടുവന്നാലും വായിക്കാൻ അനുവദിക്കുകയാണ് ഡിപ്പാർട്ടുമെൻ്റുകൾ ചെയ്യേണ്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അവർ ആ സമയം കൂടി വെറുതേ കളയുകയും, ഡിസക്ഷനിൽ കണ്ട കാര്യങ്ങൾ തിയറിയുമായി റിലേറ്റ് ചെയ്യാനാവാതെ പഠിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.

ഏത് ടെക്സ്റ്റ്ബുക്ക് പഠിക്കണം എന്ന് വിദ്യാർത്ഥികൾ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. പ്രൊഫസർമാരോട് ചോദിച്ചാൽ കടുകട്ടി പുസ്തകങ്ങളുടെ പേരും, സീനിയേഴ്സിനോട് ചോദിച്ചാൽ ഉടായിപ്പ് പുസ്തകങ്ങളുടെ പേരുമാണ് പറഞ്ഞു തരിക. എൻ്റെ അഭിപ്രായം സ്വന്തം നോട്ട്സ് എഴുതുക എന്നതാണ്. ഫിസിയോളജിയിൽ ടീച്ചർമാർ തരുന്ന നോട്ടുകൾ തന്നെ അടിസ്ഥാനമാക്കി, പ്രാധാന്യം കൂടുതലുള്ള ഭാഗങ്ങൾ പ്രത്യേകം മാർക്ക് ചെയ്തതിനു ശേഷം പഠിക്കുക. ആശയങ്ങളെ സംക്ഷിപ്തമാക്കാൻ ഉതകുന്ന ചിത്രങ്ങൾ നോട്ടുകളിൽ ഉണ്ടാകണം. പല ചാപ്റ്ററുകൾ പാരലൽ ആയി നടക്കുന്നതുകൊണ്ട് പേപ്പറിൽ നോട്ട്സ് എഴുതി ചാപ്റ്റർ തീരുമ്പോൾ ബൈൻ്റ് ചെയ്ത് വയ്ക്കുക. പിൽക്കാലത്ത് മറിച്ചു നോക്കാനും ഉപകരിക്കുന്ന വിധത്തിലായിരിക്കണം ഇത്. അനാട്ടമിയിൽ ചൗരസ്യയിൽ തന്നെ നോട്ടുകൾ എഴുതി ഒട്ടിച്ചു ചേർക്കാൻ സ്റ്റിക്കി നോട്ടുകൾ ഉപയോഗിക്കാം. തടിയൻ പുസ്തകങ്ങളിൽ ആവശ്യമുള്ള പേജുകളിൽ എത്തിച്ചേരാൻ തന്നെ സമയമെടുക്കും എന്നതിനാൽ പേജ് മാർക്കർ ഉപയോഗിക്കുക. ഇത്തരം പുസ്തകങ്ങൾ ചെറിയ കഷ്ണങ്ങളാക്കി ബൈൻ്റ് ചെയ്തെടുക്കുക. എഴുത്തിൽ കളർ കോഡിങ് ഉപയോഗിക്കുക – ഒറ്റ നോട്ടത്തിൽ കാണേണ്ടവ ചുവപ്പ്, പുതിയ വാക്കുകൾക്ക് പച്ച എന്നിങ്ങനെ പല കാര്യങ്ങൾക്കും കളർ കോഡിങ് ആവാം. സെമിനാറിനു വേണ്ടി ചാർട്ടുകൾ ഉണ്ടാക്കിയത് റൂമിൽ തൂക്കിയിടുകയും, വിഷയം നന്നായി കൈകാര്യം ചെയ്യുന്ന പ്രൊഫസർമാരുടെ വീഡിയോ ലെക്ചറുകൾ ഇൻ്റർനെറ്റിൽ കാണുകയും ചെയ്യുക. പരീക്ഷയുടെ തലേദിവസങ്ങളിൽ ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന രീതിയിൽ വേണം നോട്ട്സ് ഉണ്ടാക്കാൻ – അന്നത്തെ ദിവസം ആദ്യവായനയ്ക്ക് സമയമുണ്ടാകില്ല എന്നത് ഓർക്കുക. ചിലർ ആകെ ഒന്നോ രണ്ടോ പാഠങ്ങൾ മാത്രം ആവർത്തിച്ച് പഠിക്കുകയും, വേറെ ഒന്നും തീരേ പഠിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അറിയുന്നതെല്ലാം വ്യക്തമായി അറിയുന്നവരെയല്ല, എല്ലാത്തിനെക്കുറിച്ചും ഏതാണ്ട് കുറച്ചൊക്കെ ധാരണയുള്ളവരെ വിജയിപ്പിക്കുന്ന സിസ്റ്റമാണ് എം.ബി.ബി.എസ് പരീക്ഷകൾക്കുള്ളത്. റെക്കോർഡ് വരയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ പ്രൊപ്പോർഷൻ ശരിയാക്കാൻ വേണ്ടി ലൈറ്റ് ബോക്സ് ഉപയോഗിക്കുക. ക്വാളിറ്റിയുള്ള കളർ പെൻസിലുകൾ ഉപയോഗിക്കുക. നല്ല വെളിച്ചമുള്ള ബൾബ് വാങ്ങി റൂമിൽ ഫിറ്റ് ചെയ്യുക. എല്ലാ നോട്ടുകളും ഒരിടത്ത് തന്നെ സൂക്ഷിക്കുക – കുറച്ചെണ്ണം സ്ലൈഡായും, ബാക്കി ഫോണിൽ ഫോട്ടോ ആയും, വേറെ ചിലത് ഫോട്ടോസ്റ്റാട്ട് ആയും, പിന്നെ കുറച്ച് സ്വന്തം എഴുത്തായും ഒക്കെ സൂക്ഷിക്കുകയാണെങ്കിൽ പണി കിട്ടും എന്ന് മനസിലാക്കുക. പരീക്ഷയുടെ തലേ ദിവസം ജിജിതയുടെ നോട്ടിൻ്റെ ഫോട്ടോകോപ്പി എടുക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കുക. നന്നായി എഴുതുന്നവരുടെ നോട്ട്സ് ഗൂഗിൾ ഡ്രൈവിലോ മറ്റോ ഷെയർ ചെയ്ത് എല്ലാവർക്കും എപ്പോഴും വായിക്കാവുന്ന വിധത്തിൽ സൂക്ഷിക്കാവുന്നതുമാണ്. ബാച്ചിൽ പിരിവിട്ടിട്ടാണെങ്കിലും ഗൂഗിൾ ഡ്രൈവിലോ മറ്റോ ഒരു ടി.ബി സ്റ്റോറേജ് സ്പേസ് വാങ്ങിക്കുക. ഇതിന് മാസം 600 രൂപയോ മറ്റോ ആകുന്നുള്ളൂ. നോട്ട്സ് കൂടാതെ, ഹിസ്റ്റോളജി സ്ലൈഡുകൾ, പഠനസഹായികൾ, ബാച്ച് ഫോട്ടോകൾ, ബാച്ച് ഫണ്ട് വിവരങ്ങൾ, പരീക്ഷ റിസൾട്ടുകൾ എന്നിവയൊക്കെ ഡ്രൈവിൽ സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. ഉപയോഗപ്രദമായ ഫയലുകൾ വർഷങ്ങളോളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇത് വളരെ ഉപകാരം ചെയ്യും – ചവറുപോലെ അപ്ലോഡ് ചെയ്തിടുന്നതിനു പകരം, ലേബൽ ചെയ്തും, ഓരോ വിഷയത്തിനും പ്രത്യേകം സബ് ഫോൾഡറുകൾ ഉണ്ടാക്കിയും വർഗ്ഗീകരിക്കണം എന്നു മാത്രം.

വിദ്യാർത്ഥികളുടെ മറ്റൊരു പ്രശ്നം എന്തിനാാാ.. പഠിക്കുന്നത് (ഇന്നസൻ്റ് സ്റ്റൈലിൽ വായിക്കുക) എന്ന് മനസിലാകാത്തതാണ്. സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ചികിത്സിക്കാൻ ത്വര മൂത്ത് വരുന്ന പിള്ളേരോട് കളർ പെൻസിൽ കൊണ്ട് ചിത്രം വരയ്ക്കാനും, മൂത്രം ടെസ്റ്റ് ചെയ്യാനുമൊക്കെ പറഞ്ഞാൽ ഇതൊക്കെ എന്തിനു വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയാത്ത സാഹചര്യത്തിൽ പഠിക്കാൻ താല്പര്യക്കുറവ് വന്നേക്കാം. എൻ്റെ അഭിപ്രായത്തിൽ പിള്ളേരെ പാഠഭാഗങ്ങൾ ഇരുത്തി പഠിപ്പിച്ചില്ലെങ്കിലും, പഠിക്കാനുള്ള പ്രേരണയും കൃത്യമായ ലക്ഷ്യബോധവും നിർബന്ധമായും കൊടുത്തിരിക്കണം. പ്രീ ക്ലിനിക്കൽ വിഷയങ്ങൾ പഠിച്ചതുകൊണ്ട് ഭാവിയിൽ അത് ക്ലിനിക്കൽ പഠനത്തെ എങ്ങനെ സഹായിക്കുമെന്നത് വ്യക്തമാക്കിക്കൊടുക്കണം. ചില പിള്ളേരുടെ വിചാരം ഇപ്പോൾ തന്നെ അങ്ങ് സ്പെഷ്യലൈസ്ഡ് ആകാം എന്നാണ്. നുമ്മ നെഫ്രോളജിസ്റ്റാകാൻ തീരുമാനിച്ചതുകൊണ്ട് റീനൽ സിസ്റ്റം മാത്രമേ പഠിക്കുകയുള്ളൂ എന്ന ലൈനിലാണ് പോക്ക്. മനുഷ്യശരീരത്തെക്കുറിച്ച് സമഗ്രമായ അറിവില്ലാതെ ഏത് സ്പെഷ്യാലിറ്റി എടുത്തിട്ടും കാര്യമില്ല എന്നത് ടീച്ചർമാർ ഊന്നൽ കൊടുത്ത് പറയേണ്ടതാണ്. മാർക്ക് കിട്ടാൻ വേണ്ടിയാണ് പഠിക്കേണ്ടത് എന്ന് പറഞ്ഞാൽ അച്ചടക്കമുള്ള, മെഡൽ വാങ്ങാൻ ഇറങ്ങിത്തിരിച്ച, യാഥാസ്ഥിതികരായ ചുരുക്കം പേർക്ക് മാത്രമേ പഠിക്കാൻ പ്രേരണ കിട്ടുന്നുള്ളൂ. അതേസമയം, ഒരു നല്ല ഡോക്ടറാവേണ്ടതിൻ്റെ ആവശ്യകതയും, അതിൽ പ്രീ-ക്ലിനിക്കൽ വിഷയങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്താൽ കൂടുതൽ പേർ പുസ്തകം ‘മനസിലാക്കി പഠിക്കാൻ’ തയ്യാറാകും എന്നാണ് എനിക്ക് തോന്നുന്നത്. പഠിക്കാനുള്ള മോട്ടിവേഷൻ കിട്ടാത്ത വിദ്യാർത്ഥികളാണ് മറ്റ് കാര്യങ്ങളിൽ ലക്ഷ്യബോധം കണ്ടെത്താൻ ശ്രമിക്കുന്നതും, ചിലപ്പോഴൊക്കെ മദ്യം, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, കാർ/ബൈക്ക്, റാഗിങ് എന്നിവയിൽ ത്രില്ല് കണ്ടെത്തുകയും ചെയ്യുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാവരുടെയും അഭിനന്ദനങ്ങൾ കിട്ടി വളർന്ന് ശീലമുള്ള കുട്ടിക്ക്, പെട്ടെന്ന് കോളേജിൽ എത്തുമ്പോൾ ആരും മൈൻ്റ് ചെയ്യാതിരിക്കുന്നത് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നു വരില്ല. ഈ അവസ്ഥയിലാണ് പൂജ്യം മാർക്ക് വാങ്ങിയും, കോട്ട് ഇടാതെ പരീക്ഷയ്ക്ക് വന്നും, ടീച്ചർമാരെ തെറിവിളിച്ചുമൊക്കെ അറ്റൻഷൻ നേടിയെടുക്കാൻ ശ്രമിക്കുന്നത്. ഇവരെ പ്രശ്നക്കാരായ വിദ്യാർത്ഥികളായി എഴുതിത്തള്ളാതെ, ശരിക്കും പ്രശ്നം എന്താണെന്ന് മനസിലാക്കി മാർഗനിർദ്ദേശങ്ങൾ കൊടുക്കാനാണ് ടീച്ചർമാർക്ക് കഴിയേണ്ടത്. എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി വന്നവർ രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ ഉഴപ്പന്മാരായി മാറുന്നുണ്ടെങ്കിൽ അതിനു കാരണം പുതിയ സാഹചര്യങ്ങളാണെന്നത് ഓർക്കേണ്ടതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനുള്ള എൻട്രൻസ് റാങ്കുണ്ടെങ്കിൽ എം.ബി.ബി.എസ് പരീക്ഷ പുഷ്പം പോലെ പാസാകാനുള്ള കഴിവും തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. എന്നിട്ടും കുറച്ചു പേർ തോറ്റുപോകുന്നുണ്ടെങ്കിൽ അതിന് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തി പരിഹരിക്കേണ്ടതാണ്. പഠിക്കാൻ പരിമിതമായ സാഹചര്യങ്ങൾ മാത്രമുള്ള മെഡിക്കൽ കോളേജുകളിൽ വരെ കോഴിക്കോട് മെഡിക്കൽ കോളേജിനെക്കാൾ മികച്ച റിസൾട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ പഠനനിലവാരം ഉയർത്താൻ ആവശ്യമുള്ള നടപടികൾ എടുക്കേണ്ടതാണ്.

ഒന്നാം വർഷക്കാരോട് പ്രധാനമായും പറയാനുള്ള ഉപദേശം തലപുകഞ്ഞ് ചിന്തിക്കുക എന്നാണ്. രാഷ്ട്രീയം വേണോ, അരാഷ്ട്രീയം വേണോ? മതപഠനക്ലാസിനു പോകണോ, സിറ്റി ലൈബ്രറിയിൽ പോകണോ? ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകണോ, അതോ മാസത്തിലൊരിക്കൽ മതിയോ? ഇങ്ങനെ, എന്ത് ചെയ്യുന്നതിനു മുൻപും എന്തിനാാാ… ചെയ്യുന്നത് എന്ന് ചിന്തിക്കുക. സാധുവായ കാരണമില്ലാതെ ഒന്നു  ചെയ്യാതിരിക്കുക. ഭൂരിപക്ഷം പേരും ഒരു കാര്യം ചെയ്യുന്നു എന്നതുകൊണ്ടുമാത്രം അത് ശരിയാകണമെന്നില്ല എന്നത് എപ്പോഴും ഓർക്കുക – അടിമത്തവും, സതി സമ്പ്രദായവുമൊക്കെ ഒരിക്കൽ ഭൂരിപക്ഷം ആളുകളും ആഘോഷമായി ചെയ്തിരുന്നതാണ്. ‘ഒരു മെക്സിക്കൻ അപാരത’ കണ്ട് കുളിര് കേറിയതുകൊണ്ട് ഉടനെ പോയി എസ്.എഫ്.ഐയിൽ ചേർന്നു, കൂട്ടുകാർ എല്ലാം ചേർന്നതുകൊണ്ട് ഞാനും ഇൻ്റിപ്പെൻ്റൻസിൽ ചേർന്നു എന്നൊക്കെയുള്ള മുട്ടുന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ തീരുമാനമെടുക്കുന്നതെങ്കിൽ വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളോടു തന്നെ പുച്ഛം തോന്നും. തീരുമാനം എടുത്ത ശേഷം, അതിൻ്റെ പ്രത്യാഘാതം എത്ര മോശമാണെങ്കിലും ഏറ്റെടുക്കാൻ പഠിക്കുകയും, വൈകിയാണെങ്കിലും തിരുത്തുകയും ചെയ്യുക. കോളേജിൽ ചേരുന്നതു വരെ പുസ്തകത്തിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ലാത്തവരാണ് നമ്മൾ. ഇനി മുതൽ അങ്ങനെയല്ല എന്ന് മനസിലാക്കുക. നമ്മളെ ഹൈജാക്ക് ചെയ്യാൻ ആരെയും സമ്മതിച്ചു കൊടുക്കാതിരിക്കുക. വേറൊരു കൂട്ടരെ കണ്ടിട്ടുണ്ട്, തങ്ങളുടെ സംശയങ്ങൾക്ക് എന്തെങ്കിലും ഒരു ഉത്തരം കിട്ടിയാൽ പിന്നെ കൂടുതൽ ചിന്തിക്കാൻ മടിയാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റ് പച്ച കഴിച്ചാൽ ക്യാൻസർ മാറുമോ എന്ന ചോദ്യത്തിന്, കമ്യൂണിസ്റ്റ് പച്ചയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ ക്യാൻസർ മാറ്റും [1] എന്ന് ഉത്തരം കിട്ടിയാൽ ഇവർക്ക് സമാധാനമായി. സ്കൂൾ പഠനകാലത്ത് പുസ്തകത്തിലെ ചോദ്യത്തിന് ഉരുവിട്ട് പഠിച്ചു വച്ച റെഡിമെയ്ഡ് ഉത്തരം എഴുതി ശീലമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു. ഇത്തരക്കാർ ഒരു ഉത്തരം കേൾക്കുമ്പോൾ അബോധതലത്തിലുണ്ടാകുന്ന ആദ്യ പ്രതികരണം, കേട്ടത് ശരിയോ തെറ്റോ എന്ന ആലോചനയല്ല, പകരം, ഈ വിവരം എങ്ങനെ മെമ്മറിയിൽ കയറ്റി, പരീക്ഷയിൽ പ്രയോഗിക്കാവുന്ന ഉത്തരമാക്കി മാറ്റാം എന്നാണ് എന്ന് തോന്നുന്നു. ഇതൊന്നും ബോധപൂർവ്വം ചെയ്യുന്നതല്ല, ഇത്തരത്തിൽ ചിന്തിക്കാൻ തലച്ചോറ് നിരന്തരം കണ്ടീഷൻ ചെയ്യപ്പെട്ടതുകൊണ്ട് അറിയാതെ സംഭവിക്കുന്നതായിരിക്കാം. കുഴപ്പം എന്താണെന്നു വച്ചാൽ, റാഷണൽ ആയി തീരുമാനങ്ങൾ എടുക്കേണ്ട ജീവിതത്തിൻ്റെ മറ്റ് തുറകളിലും അറിയാതെ ഇതേ രീതിയിൽ തീരുമാനങ്ങളെടുത്തു പോയേക്കാം. അതുകൊണ്ട് ഓർമ്മശക്തിക്ക് അമിത പ്രാധാന്യം കൊടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

അടുത്ത പ്രശ്നം റാഗിങ്ങ് ആണ്. ഞങ്ങൾ പഠിച്ചിരുന്നപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സീനിയർമാരുടെ ശല്യം ഉണ്ടായിരുന്നു. ഞാൻ ഡേ-സ്കോളർ ആയിരുന്നതുകൊണ്ട് അത്ര പരിക്കില്ലാതെ രക്ഷപ്പെട്ടു. താൻ അനുഭവിച്ച റാഗിങിനെക്കുറിച്ച് ഡോ. അരുൺ മംഗലത്ത് ഇവിടെ എഴുതിയിട്ടുണ്ട്. ഇപ്പോഴും ഇതൊക്കെത്തന്നെ നടക്കുന്നുണ്ടെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കേണ്ടതാണ്. നേരിട്ട് ചെന്ന് കംപ്ലൈൻ്റ് കൊടുക്കാൻ പേടിയുണ്ടെങ്കിൽ, കഴിയാവുന്നിടത്തോളം തെളിവുകൾ ശേഖരിക്കുകയും (സീനിയറുടെ റെക്കോർഡ് എഴുതുന്നതിൻ്റെ വീഡിയോ, വികൃതമായ തമാശകൾ അഭിനയിപ്പിച്ചു കാണിക്കാൻ ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ, പ്രേമലേഖനം ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയതിൻ്റെ കോപ്പി, ഫോണിൽ മെസേജുകൾ അയച്ചതിൻ്റെ സ്ക്രീൻഷോട്ട് എന്നിവ) ഇവ പ്രിൻസിപ്പാളിൻ്റെ ഈ-മെയിൽ വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുക. ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് റാഗ് ചെയ്ത പ്രസ്തുത വ്യക്തിക്കും അയച്ചുകൊടുക്കാവുന്നതാണ്, അവർക്ക് പിന്നീടെങ്കിലും അസ്വസ്ഥത തോന്നട്ടെ. ജൂനിയർ വിദ്യാർത്ഥികളുടെ പരാതി കിട്ടിയതിനാൽ, ചില സീനിയർമാരെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും, പിന്നീട് സസ്പെൻഷൻ ഒഴിവാക്കാൻ അവരുടെ മാതാപിതാക്കൾ വന്ന് പ്രിൻസിപ്പാളിനോട് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. തെളിവുകളില്ലെങ്കിലും, ഉപദ്രവിച്ചവരുടെ പേരറിയില്ലെങ്കിലും കംപ്ലൈൻ്റ് കൊടുക്കുന്നതിൽ യാതൊരു തടസ്സവുമില്ല. പരീക്ഷ പാസാവണമെങ്കിൽ സീനിയേഴ്സിൻ്റെ സഹായം വേണമെന്നൊക്കെ പറയുന്നത് വെറുതെയാണ്.  സ്വയം പഠിച്ച് മനസിലാക്കാവുന്നത് മാത്രമേ പരീക്ഷയ്ക്ക് ചോദിക്കുകയുള്ളൂ. സീനിയേഴ്സ് സഹായിക്കാൻ സാധ്യതയില്ലാത്ത ഡേ സ്കോളർമാർ ആണ് പൊതുവിൽ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി കണ്ടിട്ടുള്ളതും. പൊതുവേ തങ്ങളുടെ കഴിവിൽ വിശ്വാസമില്ലാത്തവരും, കയ്യിലിരിപ്പ് കാരണം ആരും ബഹുമാനിക്കാത്തവരും, സാഡിസ്റ്റുകളും, ‘ആളാകാൻ’ നടക്കുന്നവരുമൊക്കെയാണ് റാഗ് ചെയ്യാൻ ഇറങ്ങുന്നത്. കുറച്ചെങ്കിലും റാഗ് ചെയ്തില്ലെങ്കിൽ ജൂനിയേഴ്സ് ബഹുമാനിക്കില്ല എന്നതാണ് നിങ്ങളുടെ പേടി എങ്കിൽ, ഇതുവരെ ആരെയും റാഗ് ചെയ്തിട്ടില്ലെങ്കിലും എനിക്ക് ആവശ്യത്തിലധികം ബഹുമാനം കിട്ടിയിട്ടുണ്ട് എന്നാണ് പറയാനുള്ളത്. നിങ്ങൾ വിളിക്കുമ്പോൾ കൂടെവന്ന് പോസ്റ്റർ ഒട്ടിക്കുകയും, റെക്കോർഡ് എഴുതിത്തരുകയും ചെയ്യുന്നതല്ല യഥാർത്ഥ ബഹുമാനം. പോസ്റ്റർ ഒട്ടിക്കാൻ സൗകര്യമില്ലെങ്കിൽ അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുന്നിടത്തും, അവനവൻ്റെ റെക്കോർഡ് സ്വയം എഴുതി അത് വൃത്തിയായി ചെയ്യുന്നതെങ്ങനെയാണെന്ന് ജൂനിയേഴ്സിനു പറഞ്ഞുകൊടുക്കുന്നിടത്തുമാണ് പരസ്പര ബഹുമാനവും, സുഹൃദ്ബന്ധവും ഉടലെടുക്കുന്നത്. റാഗിങ്ങിനെക്കുറിച്ച്  ഇത്രയൊക്കെ പറയേണ്ടി വന്നതുതന്നെ ഗതികേടുകൊണ്ടാണ്. എത്രയൊക്കെ പറഞ്ഞാലും വീണ്ടും ഒളിഞ്ഞും തെളിഞ്ഞും റാഗിങ് തുടരും എന്ന് വ്യക്തമായി അറിവുള്ളതുകൊണ്ടാണ് ആവർത്തിക്കേണ്ടിവരുന്നത്.

ചില വിദ്യാർത്ഥികൾ റിസേർച്ച് ചെയ്യുന്നത് പിശുക്കിലാണ്. ചിലവ് കുറയ്ക്കാൻ ആട്ടിൻ കാട്ടം പോലത്തെ കളർ പെൻസിലുകൾ വാങ്ങുക, വിലകുറഞ്ഞ പേപ്പറിൽ നോട്ട്സ് എഴുതുക, രണ്ട് രൂപ ലാഭിക്കാൻ വേണ്ടി പത്ത് മിനിറ്റ് നടന്ന് പോയി തട്ടുകടയിൽ ചെന്ന് ചായ കുടിക്കുക, നോട്ട്സ് ബൈൻ്റ് ചെയ്യാതിരിക്കുക, മഷി മറുപുറത്തേക്ക് പടരുന്ന വിലകുറഞ്ഞ പെന്നുകൾ ഉപയോഗിക്കുക, ലിറ്റ്മാൻ വാങ്ങുന്നത് വൈകിക്കാനായി വിലകുറഞ്ഞ സ്റ്റെതസ്കോപ്പ് വാങ്ങുക, ഓഫർ വരുന്ന സിം കാർഡുകൾ മാറ്റി മാറ്റി വാങ്ങി നൂറായിരം ഫോൺ നമ്പറുകൾ കൊണ്ടുനടക്കുക, ടെക്സ്റ്റ് ബുക്കുകൾ വാങ്ങാതെ സഹമുറിയന്മാരുമായി ഷെയർ ചെയ്ത് ഉപയോഗിക്കുക, കോട്ട് അലക്കാൻ കൊടുക്കാൻ മടിയായതുകൊണ്ട് ചെളിപുരണ്ട കോട്ട് ധരിച്ച് പോകുക, ചാർജ് നിക്കാത്ത ഫോൺ കൊണ്ടുനടക്കുക എന്നതൊക്കെ ഉദാഹരണങ്ങളാണ്. അതേസമയം, അനാട്ടമിക്കൽ സ്നഫ് ബോക്സ് വാങ്ങാനും, ബഫി കോട്ട് വാങ്ങാനും ഒക്കെ വീട്ടിൽ നിന്ന് പൈസ വാങ്ങുകയും ചെയ്യും. ബൈക്കിൽ പെട്രോൾ അടിക്കാനും, സനയിൽ പോയി ബിരിയാണി അടിക്കാനുമൊക്കെ എത്ര പൈസ വേണമെങ്കിലും ചെലവാക്കുന്നതിലും ബുദ്ധിമുട്ടില്ല. ഇനി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന ന്യായമായ ആവശ്യത്തിനു വേണ്ടി തന്നെയാണ് പിശുക്കുന്നതെങ്കിൽ അല്പം കണക്ക് പറഞ്ഞു തരാം. എത്രയൊക്കെ ശ്രമിച്ചാലും നിങ്ങൾ ദിവസം 25 രൂപയോ മറ്റോ ആയിരിക്കും ലാഭിക്കുന്നത്. ആറു കൊല്ലം എല്ലാ ദിവസവും 25 രൂപ ലാഭിച്ചാലും, ആറ് വർഷങ്ങൾക്കു ശേഷം 25*30*12*6 = 54,000 മാത്രമാണ് ലാഭിക്കുന്നത്. എം.ബി.ബി.എസ് പാസായതിനു ശേഷം വെറും ഒരു മാസം കാഷ്വാലിറ്റി ഡ്യൂട്ടി എടുത്താൽ തന്നെ ഇത്രയും പണം ഉണ്ടാക്കി വീട്ടുകാരെ ഏൽപ്പിക്കാവുന്നതാണ്. ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന് രാഹുൽ ഗാന്ധി പണ്ട് പറഞ്ഞത് മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ശരിയാണ്. പിശുക്കിനെക്കുറിച്ച് ചിന്തിച്ച് നടക്കുന്നതുകൊണ്ടും, പിശുക്ക് കാരണം ഉണ്ടായി വന്ന തൊല്ലകൾ സോൾവ് ചെയ്യാൻ ഊർജ്ജം ചിലവാക്കുന്നതുകൊണ്ടും, ആവശ്യമുള്ള മറ്റ് കാര്യങ്ങൾ ചിന്തിക്കാനും, പഠിക്കാനുമൊന്നും സമയം ഇല്ലാതെവരും. നിലവാരം കുറഞ്ഞ കളറുകൾ ഉപയോഗിക്കുന്നതുകൊണ്ട് അസൈന്മെൻ്റ് തീർക്കാൻ സമയം അധികം എടുക്കും. നിലവാരമില്ലാത്ത പേപ്പർ ഉപയോഗിക്കുന്നതുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ ആകുമ്പോഴേക്കും നോട്ട്സ് പത്തിരി പരുവത്തിലായിക്കാണും. നിലവാരമില്ലാത്ത സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നതിനാൽ വൃത്തിയായി ഓസ്കൾട്ടേറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഫൈനൽ ഇയർ ആയാലും മര്യാദയ്ക്ക് ഒരു മർമർ പോലും കേട്ടിട്ടുണ്ടാവില്ല. പിശുക്ക് ഉള്ളതുകൊണ്ടുമാത്രം കാര്യക്ഷമത ഒരുപാട് കുറയുന്നുണ്ട് എന്നത് മനസിലാക്കുക.

ഒന്നാം വർഷത്തിൽ കാണുന്ന മറ്റൊരു പ്രതിഭാസം വേദനിക്കുന്ന കലാകാരന്മാരാണ്. വിദ്യാർത്ഥി ജീവിതത്തിൽ കലയും രാഷ്ട്രീയവുമൊക്കെ എന്തായാലും വേണമെന്നാണ് എൻ്റെ അഭിപ്രായം. പല ഡോക്ടർമാരും അരസികരായി മാറുന്നത് കലയിൽ അഭിരുചി ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്ത ഡോക്ടർമാർ ചെയ്യുന്നത് സാമൂഹ്യദ്രോഹത്തിൽ കുറഞ്ഞതൊന്നുമല്ല. പക്ഷെ ചിലരുടെ നടപ്പ് കണ്ടാൽ തോന്നുക, തൻ്റെ വിധി കലാകാരനാകാനായിരുന്നെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മെഡിസിനു ചേർന്നു എന്ന രീതിയിലാണ്. ഒന്നാം വർഷത്തിൽ ബാത്രൂമിൽ പാടുന്ന ഏതെങ്കിലുമൊരുത്തിയെ ക്ലാസിൻ്റെ വാനമ്പാടിയായി പ്രതിഷ്ഠിക്കും. അടുത്ത ദിവസം മുതൽ എല്ലാ പരിപാടികളിലും പ്രാർഥന/പാട്ട് പാടാനുള്ള ഡ്യൂട്ടി ഇയാളുടെ തലയിലാകും. തൊലിവെളുപ്പുള്ള ആരെയെങ്കിലും മിസ്സ് ബാച്ച് ആയി പ്രഖ്യാപിക്കും. പിന്നെ, പരിപാടികൾക്ക് താലമെടുക്കാനും, അണിഞ്ഞൊരുങ്ങി നടക്കാനുമുള്ള അലിഖിത സമ്മർദ്ദം ഇവർക്ക് വന്നുചേരും. ജാങ്കോ ആയി പേരെടുത്തയാൾ പരീക്ഷ തോൽക്കും എന്ന പൊതുബോധം ഉള്ളതുകൊണ്ട് മാത്രം അയാൾ തോറ്റുപോയേക്കാം (Self-fulfilling prophecy). ക്ലാസിലുള്ള എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊണ്ടുനടക്കുന്നതുകൊണ്ട് മാത്രം ഒരു ജോലിയും ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകേണ്ടതില്ല. കലാകായിക പ്രവർത്തനങ്ങളിൽ തീരെ പങ്കെടുക്കാതെ, പഠിക്കാനായി മാത്രം കോളേജിൽ വരുന്നവരുണ്ട്. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ് ആകുന്നുണ്ട് എന്നാണ് തോന്നുന്നത്. നൃത്തം പഠിച്ചിട്ടൊന്നുമില്ലെങ്കിലും വെറുതേ സ്റ്റേജിൽ കയറി ഡാൻസ് ചെയ്യുന്നതൊക്കെ രസമുള്ള കാര്യമാണ്. അതേസമയം, മറ്റ് മുൻഗണനകൾ മാറ്റിവച്ച്, ആഴ്ചയ്ക്കാഴ്ചയ്ക്ക് വരുന്ന പരിപാടികളിൽ മുഴുവനും ഡാൻസ് ചെയ്യേണ്ടുന്ന ബാധ്യതയൊന്നും ഏറ്റെടുക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ പേഴ്സണാലിറ്റി തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റി. നിങ്ങളെക്കുറിച്ചുള്ള ബാച്ച് മേറ്റ്സിൻ്റെ ധാരണ നിങ്ങളുടെ വ്യക്തിത്വത്തെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. ഒന്നാം വർഷത്തിലെ നിങ്ങളുടെ ചെറിയ ചെറിയ സ്വഭാവ പ്രത്യേകതകൾ ഫൈനൽ ഇയർ ആകുമ്പോഴേക്കും ഊതിപ്പെരുപ്പിക്കുന്നതിൽ  പൊതുധാരണകൾ നിങ്ങൾ വിചാരിക്കുന്നതിലധികം പങ്ക് വഹിക്കുന്നുണ്ട്.

അടുത്തതായി എല്ലാ ചില ടീച്ചർമാരും, രക്ഷിതാക്കളും പരിഹസിക്കാനായി സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും പരിചയപ്പെടാം.

1. എൻട്രൻസിനു വേണ്ടി MCQ കാണാപ്പാഠം പഠിച്ച് വർഷങ്ങൾ റിപ്പീറ്റും ചെയ്ത് വരുന്ന ഒരു ബോധവുമില്ലാത്ത കുട്ടികളാണ് നിങ്ങളൊക്കെ.

ഉത്തരം: MCQ പഠിക്കുന്നതും, റിപ്പീറ്റ് ചെയ്യുന്നതുമൊന്നും ഇഷ്ടമുണ്ടായിട്ടല്ല. ഇതൊക്കെ ചെയ്താലേ എം.ബി.ബി.എസിനു ചേരാൻ പറ്റൂ എന്നതുകൊണ്ടാണ്. MCQ പഠിച്ചു വരുന്ന കുട്ടികളെ ഇഷ്ടമില്ലെങ്കിൽ എൻട്രൻസ് പരീക്ഷാ സിസ്റ്റം മാറ്റുകയാണ് ചെയ്യേണ്ടത്, അതിലൂടെ വന്ന വിദ്യാർത്ഥികളെ പരിഹസിക്കുകയല്ല.

2. ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ യൂറോപ്പിലെ ഏതോ ഒരാൾ വൈദ്യശാസ്ത്രത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിയിരുന്നു. ഉഴപ്പന്മാരായ നിങ്ങളൊക്കെ ഒരിക്കലും എന്തെങ്കിലും കണ്ടുപിടിക്കുമെന്ന് തോന്നുന്നതേയില്ല.

ഉത്തരം: 1800-കളിൽ പകുതിയിലധികം പേർക്ക് എഴുത്തും വായനയും പോലും അറിയാത്ത കാലത്ത്, വൈദ്യം പഠിക്കുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. അന്ന് കാര്യമായി ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് എന്ത് കണ്ടുപിടിച്ചാലും അത് പുതിയ കണ്ടുപിടുത്തമായി മാറുമായിരുന്നു. ഇന്ന് കണ്ടുപിടുത്തങ്ങൾ നടത്താൻ വേണ്ടി മില്യൺ യൂറോകളൊക്കെ ചിലവാക്കി, പത്ത് മുപ്പത് പേരുള്ള റിസേർച്ച് ഗ്രൂപ്പ് വർഷങ്ങളോളം ജോലി ചെയ്താലേ ഒന്നാം വർഷ ടെക്സ്റ്റ്ബുക്കുകളിൽ ചേർക്കാനാവുന്ന ground breaking കണ്ടുപിടുത്തങ്ങൾ നടത്താൻ പറ്റുകയുള്ളൂ.

3. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ബാച്ച് നിങ്ങളാണ്.

ഉത്തരം: വർഷാവർഷം എല്ലാ ബാച്ചുകളോടും ഇത് തന്നെയാണ് പറയാറുള്ളത്. നിങ്ങളുടെ താഴെ വരുന്ന എല്ലാ ബാച്ചുകളും നിങ്ങളെക്കാൽ മോശമായിരിക്കും എന്ന് വിചാരിച്ച് സമാധാനിക്കുക.

അവസാനമായി, ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട മനോഭാവമാണ് ജിജ്ഞാസ (curiosity). പുതിയതായി എന്ത് കാണുമ്പോഴും അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചിന്തിച്ചു നോക്കുക.  ന്യൂട്രോഫില്ലിന്റെ തെളിഞ്ഞ ന്യൂക്ലിയസും, സ്റ്റെതസ്കോപ്പ് വയ്ക്കുമ്പോൾ കേൾക്കുന്ന ഹൃദയമിടിപ്പും, മൈക്രോസ്കോപ്പിൽ തെളിയുന്ന ഇയോസിൻ-ഹെമറ്റോക്സിലിൻ ചിത്രങ്ങളുമൊക്കെ കൊച്ചുകൊച്ചു അദ്ഭുതങ്ങളാണ്. എല്ലാവർക്കും പഠിക്കാൻ അവസരം കിട്ടുന്ന കോഴ്സ് അല്ല മെഡിസിൻ. അതുകൊണ്ട് നിങ്ങൾക്ക് കിട്ടിയ ഈ അവസരം പരമാവധി മുതലെടുക്കുക. ലക്ഷ്യബോധവും, സഹാനുഭൂതിയും, ജിജ്ഞാസയും, ശാസ്ത്രീയ മനോവൃത്തിയും ഉള്ളവരായി മാറുക. കോളേജ് ജീവിതം ആസ്വദിക്കുക. ആശംസകൾ.

ഈ സീരീസിലുള്ള മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

എല്ലാ അഭിപ്രായങ്ങളും വ്യക്തിപരമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന സ്വഭാവ പ്രത്യേകതകൾ എല്ലാവരുടെ കാര്യത്തിലും ശരിയാകണമെന്നില്ല. ഞാൻ പ്രതിപാദിച്ചിരിക്കുന്ന പരിഹാരങ്ങൾ എല്ലാവർക്കും ബാധകമാകണമെന്നുമില്ല. അനുഭവത്തിൻ്റെ വെളിച്ചത്തിൽ എഴുതിയ നിഗമനങ്ങളാണിവ.

ഏത് വിഷയത്തിൽ പി.ജി എടുക്കണം?

നീറ്റ്-പി.ജി പരീക്ഷ കഴിഞ്ഞ് എം.ബി.ബി.എസ്സുകാർ ചോദിക്കുന്ന ചോദ്യമാണിത്. നിങ്ങൾക്ക് ഏറ്റവും താല്പര്യമുള്ള വിഷയത്തിൽ പി.ജി എടുക്കണം എന്നാണ് ലളിതമായ ഉത്തരം. എന്നാൽ, പലർക്കും താല്പര്യമുള്ള വിഷയത്തിൽ തന്നെ പി.ജി.ക്ക് ചേരാനുള്ള റാങ്ക് ഉണ്ടാവണമെന്നില്ല. കൂടാതെ, ‘താല്പര്യം’ എന്നത് നൈസർഗികമായി വരുന്ന ഒന്നല്ല. തങ്ങളുടെ ചുറ്റുപാടുകളും, പണമുണ്ടാക്കാനുള്ള സാധ്യതകളും, ജോലി നൽകുന്ന അംഗീകാരവും, സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള എളുപ്പവും, വിദേശത്ത് പോകാനുമുള്ള സാധ്യതയും, വീടിനടുത്തുള്ള കോളേജും, കുടുംബവുമായി ചിലവഴിക്കാനുള്ള സമയലഭ്യതയും, രോഗിയുടെ അടികിട്ടാനുള്ള റിസ്കും, ഭർത്താവ്/ഭാര്യ പഠിക്കുന്ന കോളേജിലേക്കുള്ള ദൂരവും, നല്ല അധ്യാപകരുടെ ക്ലാസുകളും ഒക്കെ പരിഗണിച്ചാവും പലരും ഈ ‘താല്പര്യം’ തീരുമാനിക്കുന്നത്. ഒരു ഉദാഹരണം പറയാം. കഴിഞ്ഞ പത്ത് വർഷമായി പലർക്കും പെട്ടെന്ന് ‘താല്പര്യം’ ഉണ്ടായ വിഷയമാണ് ‘റേഡിയോഡയഗ്നോസിസ്’. ഈ വിഷയം എടുത്തവർക്ക് താരതമ്യേന കുറഞ്ഞ ജോലിഭാരവും, ആകർഷകമായ ശമ്പളവും കിട്ടിത്തുടങ്ങിയതിനു ശേഷമാണ്  ഭൂരിഭാഗം പേർക്കും ഈ വിഷയം വളരെ പ്രിയപ്പെട്ടതാകുന്നത്. പലരും ഇത് ബോധപൂർവ്വം ചെയ്യുന്നതാകണമെന്നില്ല. റേഡിയോഡയഗ്നോസിസ് പഠിച്ചാലുള്ള ഗുണങ്ങൾ അബോധമനസ്സിനെ നിരന്തരം സ്വാധീനിക്കുന്നതുകൊണ്ട് അങ്ങനെ സംഭവിച്ചതാകാനും സാധ്യതയുണ്ട്. അതേപോലെ എം.ബി.ബി.എസ് പഠിക്കുന്ന സമയത്ത് ഓർത്തോപീഡിക്സിൽ താല്പര്യമുണ്ട് എന്ന് പറയുന്ന സ്ത്രീകളെയാരെയും ഞാൻ കണ്ടിട്ടില്ല. സ്ത്രീകൾക്ക് പറ്റിയ പണിയല്ല ഓർത്തോപീഡിക്സ് എന്ന് പറയാൻ വരട്ടെ. ഞാൻ ജോലിചെയ്യുന്ന ഗോഥൻബർഗ് യൂണിവേഴ്സിറ്റിയിൽ ഇഷ്ടം പോലെ സ്ത്രീകൾ ഓർത്തോപീഡിക്സ് ഡിപ്പാർട്ട്മെൻ്റിലുണ്ട്. സ്ത്രീകൾക്ക് പറ്റിയ പണി ഇതല്ല എന്ന് പ്രത്യക്ഷമായും പരോക്ഷമായും പറയുന്നതിലൂടെ അവരുടെ വിഷയത്തിലുള്ള താല്പര്യം ഇല്ലാതാക്കുകയാണ് അധ്യാപകർ ചെയ്യുന്നത്.

ചുരുക്കം ചിലർ പ്രത്യേക ക്ലിനിക്കൽ പോസ്റ്റിങ്ങുകളിൽ അതിസമർത്ഥരാകുന്നതും, നന്നായി ശോഭിക്കുന്നതും കാണാറുണ്ട്. അത്തരക്കാർക്ക് അതേ വിഷയത്തിൽ പി.ജി ചെയ്യാൻ ശരിക്കും താല്പര്യം ഉണ്ടായിരിക്കണം എന്നാണ് ഞാൻ കരുതുന്നത്. അതുകൊണ്ട്, പി.ജി എടുക്കാൻ പോകുന്ന വിഷയത്തിലെ താല്പര്യം നിങ്ങൾക്ക് എങ്ങനെയാണ് ഉണ്ടായി വന്നത് എന്നതും കൂടി ചിന്തിക്കുന്നത് വ്യക്തമായ തീരുമാനങ്ങൾ എടുക്കാൻ സഹായമായേക്കും. സമ്മർദ്ദങ്ങളെ സമ്മർദ്ദങ്ങളായി തന്നെ വിലയിരുത്താനും, താല്പര്യങ്ങളായി പരിഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക. പി.ജി സമയത്തെ ജോലിയെപ്പറ്റിയും, പഠനം കഴിഞ്ഞാലുള്ള ജോലിസാധ്യതയെപ്പറ്റിയും ഒരു വിവരവുമില്ലാത്ത കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും ഫ്രീ ഉപദേശങ്ങളും അവഗണിക്കുക.

എം.ബി.ബി.എസ് എൻട്രൻസ് പരീക്ഷയിൽ ആദ്യ റാങ്കുകൾ നേടിയവരെ പത്രക്കാർ ഇൻ്റർവ്യൂ ചെയ്യുമ്പോൾ സ്ഥിരം ചോദിക്കുന്ന ക്ലീഷേ ചോദ്യമുണ്ട് : “ഭാവിയിൽ ഏത് വിഷയത്തിൽ ഉപരിപഠനം നടത്താനാണ് ആഗ്രഹം?”. ഭൂരിഭാഗം പേരും പറയുന്ന ക്ലീഷേ ഉത്തരം ഇതാണ് : “കാർഡിയോളജിയിൽ സ്പെഷ്യലൈസേഷൻ നേടി പാവപ്പെട്ടവരെ സഹായിക്കണം”. ഒന്നാം വർഷ എം.ബി.ബി.എസ് പഠിക്കുമ്പോഴും ക്ലാസിലെ പകുതിയിൽ അധികം പേരും ആരാധിക്കുന്നത് കാർഡിയോളജിസ്റ്റിനെയാണ്. പയ്യെപ്പയ്യെ, എല്ലാവർക്കും കാർഡിയോളജിസ്റ്റാകാൻ പറ്റില്ലെന്ന സത്യം മനസിലാക്കുകയും, ഇഷ്ടങ്ങൾ മാറി മാറി വരികയും ചെയ്യും. എം.ബി.ബി.എസ്സിനു ചേർന്ന അന്നു മുതൽ എളാമയുടെ നാത്തൂൻ തൊട്ട് പത്രമിടാൻ വരുന്ന ചേട്ടൻ വരെ ചോദിക്കുന്ന ചോദ്യമാണ് “ഏത് പി.ജി ആണ് ഇഷ്ടം?” എന്നത്. എം.ബി.ബി.എസ് പാസാകുമോ എന്ന് പോലും സംശയിച്ചിരിക്കുന്ന സമയത്താണ് ഇത്തരത്തിലുള്ള ചോദ്യങ്ങൾ വരുന്നതെന്നതുകൊണ്ട് ചോദ്യകർത്താവിനോട് ദേഷ്യമാണ് ആദ്യം വരിക എന്ന് പറയേണ്ടതില്ലല്ലോ. ഞാൻ സ്ഥിരമായി കൊടുക്കാറുള്ള ഉത്തരം ‘പബ്ലിക്ക് ഹെൽത്ത്’ എന്നാണ്. ഇതെന്താണ് സാധനം എന്ന് പലർക്കും അറിഞ്ഞുകൂടാത്തതുകൊണ്ട് അവർ ചർച്ച മെല്ലെ മറ്റ് വിഷയങ്ങളിലേക്ക് തിരിച്ചു വിടുകയാണ് പതിവ്. നിങ്ങൾക്കും ഈ ഐഡിയ പരീക്ഷിച്ചു നോക്കാവുന്നതാണ് – ന്യൂക്ലിയാർ മെഡിസിൻ എന്നോ, ട്രോപ്പിക്കൽ മെഡിസിൻ എന്നോ ഒക്കെ തരം പോലെ മാറ്റി മാറ്റി പറയുകയുമാകാം.

ഏത് വിഷയത്തിൽ പി.ജി എടുക്കണം എന്നത് എനിക്കൊരാൾക്ക് പറഞ്ഞു തരാൻ കഴിയുന്ന കാര്യമല്ല. അത് നിങ്ങളുടെ ‘താല്പര്യം’ അനുസരിച്ച് തീരുമാനിക്കേണ്ടതാണ്. എന്നാൽ പല വിഷയങ്ങളുടെയും ഭാവി ഏതാണ്ട് ഇരുപത് കൊല്ലങ്ങൾക്കു ശേഷം എന്തായിരിക്കും എന്നതിനെപ്പറ്റി എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഈ പോസ്റ്റിലുള്ളത്. ഇപ്പോൾ പി.ജി എടുക്കുന്നവർ തങ്ങളുടെ മേഖലകളിൽ അഗ്രഗണ്യരാകുന്ന സമയപരിധിയാണ് ഇരുപത് വർഷം. അന്നന്നത്തെ കാലാവസ്ഥ മാത്രം നോക്കി വിഷയം തിരഞ്ഞെടുക്കുന്നവർക്ക് ചിന്തിക്കാൻ വക നൽകുന്നതാണീ പോസ്റ്റ്.

റേഡിയോഡയഗ്നോസിസ് വച്ചു തന്നെ തുടങ്ങാം. ഓട്ടോമേഷൻ വന്നാൽ ഡോക്ടർമാരുടെ പണി പോകും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നവർ ആദ്യം കയറിപ്പിടിക്കുന്ന വിഷയം ഇതാണ്. എക്സ്-റേയും, എം.ആർ.ഐയുമൊക്കെ ‘വായിച്ച്’ ഡയഗ്നോസിസ് പറയാൻ കഴിവുള്ള സോഫ്റ്റ്വേറുകൾ വരുന്ന കാലം വിദൂരമല്ല (ചിലത് ഇപ്പോൾ തന്നെ വന്നു കഴിഞ്ഞു). ഇങ്ങനെ ഡയഗ്നോസിസ് പറയുന്ന സോഫ്റ്റ്വേറുകൾക്ക് തെറ്റുപറ്റാമല്ലോ എന്നും, സോഫ്റ്റ്വേർ ചെയ്യുന്ന ജോലി ശരിയാണോ എന്ന് പരിശോധിക്കാൻ റേഡിയോളജിസ്റ്റുകൾ വേണ്ടേ എന്നും ചോദ്യം വരാം. സോഫ്റ്റ്വേറിന് വ്യക്തമായ തീരുമാനം നൽകാനാവാത്ത സാഹചര്യങ്ങളിൽ തീർച്ചയായും മനുഷ്യൻ ഇടപെടേണ്ടി വന്നേക്കാം. പക്ഷെ, പത്ത് റേഡിയോളജിസ്റ്റുകൾ ചെയ്യുന്ന ജോലി കമ്പ്യൂട്ടറിൻ്റെ സഹായത്തോടെ ഒരാൾക്ക് ചെയ്യാവുന്ന സാഹചര്യം ഉണ്ടായാൽ ഈ മേഖലയിൽ കുറച്ച് പേരെ മാത്രമേ ആവശ്യമുള്ളൂ എന്ന് വരികയും, ജോലിസാധ്യത വളരെ കുറയുകയും ചെയ്യും. എങ്ങനെയാണ് കമ്പ്യൂട്ടർ, ഫിലിം നോക്കി ഡയഗ്നോസ് ചെയ്യാൻ സഹായിക്കുന്നത്? ഉദാഹരണത്തിന് ചെസ്റ്റ് എക്സ്-റേയുടെ കാര്യം എടുക്കാം. രോഗിയുടെ എക്സ്-റേ സോഫ്റ്റ്വേറിലൂടെ കടത്തിവിട്ടാൽ വിലക്ഷണമായ ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യുകയും, ഡിഫറൻഷ്യൽ ഡയഗ്നോസിസുകളും ഓരോ ഡയഗ്നോസിസിൻ്റെയും പ്രോബബിളിറ്റിയും പറഞ്ഞ് തരികയും ചെയ്യും. കമ്പ്യൂട്ടർ പറയുന്ന സാധ്യതകളെല്ലാം പരിശോധിച്ച്, സ്വന്തം പ്രവൃത്തിപരിചയത്തിൻ്റെയും കൂടി വെളിച്ചത്തിൽ ഡോക്ടർക്ക് കുറഞ്ഞ സമയത്തിൽ തീരുമാനത്തിലെത്താൻ സാധിക്കും. മനുഷ്യ മസ്തിഷ്കത്തെ ബാധിക്കുന്ന inattentional blindness, ക്ഷീണം എന്നിവ കമ്പ്യൂട്ടറിനു ബാധകമല്ല (ഈ പഠനവും കാണുക). കമ്പ്യൂട്ടർ നിങ്ങളുടെ ജോലി മുഴുവനായും ഏറ്റടുക്കുകയല്ല, നിങ്ങളെ ജോലി ചെയ്യാൻ സഹായിക്കുന്നതു വഴി ഒരാൾക്ക് പത്താളുടെ ജോലി ചെയ്യാൻ സഹായിക്കുകയാണ് ചെയ്യുന്നത് എന്നത് മനസിലാക്കുക. പണ്ട് വാഷിങ് മെഷീനിനെപ്പറ്റി കേട്ടിട്ടില്ലാത്ത അലക്കുകാരനോട്, താങ്കളുടെ ജോലി മെഷീൻ ഏറ്റെടുക്കും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം തിരിച്ചു ചോദിച്ചത്, “ഈ വാഷിങ്ങ് മെഷീൻ എന്നത് സ്വിച്ചിട്ടാൽ തുണി അടിച്ചലക്കുന്ന യന്ത്രമനുഷ്യനാണോ?” എന്നാണ്. മനുഷ്യൻ ചെയ്യുന്ന ജോലി മെഷീനിനു ചെയ്യാൻ കഴിയണമെങ്കിൽ, അതിന് മനുഷ്യൻ്റെ കോലവും, തലച്ചോറുമൊന്നും വേണമെന്നില്ല എന്നത് നമ്മൾ പലപ്പോഴും മറക്കുന്ന കാര്യമാണ്. (മറ്റൊരു കാര്യം: ഞാൻ പഠിക്കുന്ന കാലത്ത് റേഡിയോഡയഗ്നോസിസ് ഡിപ്പാർട്ട്മെൻ്റിൽ ഏറ്റവും സമയനഷ്ടം ഉണ്ടാക്കുന്ന കാര്യമായി മനസിലാക്കിയത് ടൈപ്പിങ് സ്പീഡ് ആണ്. രണ്ട് ചൂണ്ടുവിരലുകൾ മാത്രം ഉപയോഗിച്ച് കീബോർഡിലേക്ക് നോക്കി ടൈപ്പ് ചെയ്യുന്ന ഡോക്ടർക്ക് റിപ്പോർട്ട് ടൈപ്പ് ചെയ്ത് തീർക്കാൻ ആവശ്യത്തിലധികം സമയമെടുക്കും. റേഡിയോഡയഗ്നോസിസ് പി.ജി എടുക്കുന്നവർ ആദ്യം പഠിക്കേണ്ടത് ടൈപ്പിങ് ആണെന്നാണ് എനിക്ക് തോന്നുന്നത്.)

റേഡിയോഡയഗ്നോസിസിനെക്കുറിച്ച് പറഞ്ഞത് വിഷ്വലുകളെ അടിസ്ഥാനമാക്കി ചെയ്യുന്ന ജോലികൾക്കെല്ലാം ബാധകമാണ്. ഹിസ്റ്റോപത്തോളജി, ഡെർമറ്റോളജി, റെറ്റിനോസ്കോപ്പി, ന്യൂക്ലിയാർ മെഡിസിൻ എന്നിവിടങ്ങളിലൊക്കെ ഓട്ടോമേഷനു സാധ്യതയുണ്ട്. അലക്കുകാരൻ പണ്ട് ചിന്തിച്ചതു പോലെ, രോഗി ഫീഡ് ചെയ്ത രോഗലക്ഷണങ്ങൾ നോക്കി കമ്പ്യൂട്ടർ സ്വയം പ്രിസ്ക്രിപ്ഷൻ ഉണ്ടാക്കുകയല്ല, മറിച്ച് നിങ്ങളുടെ ജോലിയിലെ ചില പ്രസക്ത ഭാഗങ്ങൾ പതിന്മടങ്ങ് വേഗത്തിൽ ചെയ്യാൻ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് ഞാൻ ആവർത്തിച്ച് പറയുകയാണ്. അതൊകൊണ്ടു തന്നെ, ‘ജോലി പോകുകയല്ല’, ജോലിസാധ്യത കുറയുകയാണ് ചെയ്യുക എന്നതും മനസിലാക്കുക. കൂടാതെ, ഗ്രോസ് പത്തോളജിയെയും, സർജിക്കൽ ഡെർമറ്റോളജിയെയും, ഒഫ്താല്മോളജിക് എമർജൻസികളെയും, ഇൻ്റർവെൻഷണൽ ന്യൂക്ലിയാർ മെഡിസിനെയുമൊന്നും അത്ര പെട്ടെന്ന് ഓട്ടോമേഷൻ ബാധിക്കില്ല. അപ്പോൾ പി.ജി തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ ലക്ഷ്യം ഓട്ടോമേഷന് അത്ര പെട്ടെന്നും, അമിതമായും കൈകടത്താൻ സാധ്യതയില്ലാത്ത മേഖലകൾ തിരഞ്ഞെടുക്കുക എന്നതായിരിക്കണം.

ഇനി സർജിക്കൽ സ്പെഷ്യാലിറ്റികളുടെ കാര്യം എടുക്കാം. വളരെ സൂക്ഷ്മമായ ചലനങ്ങൾ മനുഷ്യനേക്കാൾ എളുപ്പത്തിൽ റോബോട്ടിനു ചെയ്യാൻ പറ്റും. ലേസർ ഒഫ്താല്മോളജി, ചില തരം കോസ്മെറ്റിക്ക് സർജറികൾ എന്നിവിടങ്ങളിൽ ഇപ്പോഴേ മെഷീൻ കൈകടത്തിക്കഴിഞ്ഞു. ലാപ്രോസ്കോപ്പിക്ക് രീതിയിൽ ചെയ്യാവുന്ന സർജറികളിൽ കൃത്യത കൂടുതൽ ആവശ്യമുള്ള ഇടങ്ങളിൽ മെഷീൻ കൂടുതൽ ഇടപെടാൻ സാധ്യതയുണ്ട്. ഇ.എൻ.ടി, ഒഫ്താല്മോളജി, പ്ലാസ്റ്റിക് സർജറി എന്നിവിടങ്ങളിലെ ചെറുചലനങ്ങൾ ആവശ്യമുള്ള ശസ്ത്രക്രിയകളിൽ മെഷീൻ സഹായത്തോടു കൂടിയുള്ള സർജറികൾ സാധാരണമായി വരും. അതേസമയം, സിസേറിയൻ ചെയ്യാനോ, എല്ലിൽ നെയിൽ ഇടാനോ ഒക്കെ അടുത്ത ഇരുപത് വർഷങ്ങളിലേക്കെങ്കിലും മനുഷ്യനു തന്നെയായിരിക്കും മുൻകൈ. അതുപോലെ, സെബേഷ്യസ് സിസ്റ്റും, ഇൻഗ്വൈനൽ ഹെർണിയയും, മാസ്റ്റൈറ്റിസുമൊക്കെ കണ്ടും, തൊട്ടും, മണത്തുമൊക്കെ ഒരു മിനുട്ടിൽ ഡോക്ടർ ഡയ്ഗ്നോസ് ചെയ്യുന്നതുപോലെ മെഷീനിനു ചെയ്യാനാവണമെന്നില്ല. മെഷീനിനെ അപേക്ഷിച്ച് തുലോം ചുരുങ്ങിയ ചിലവിൽ മനുഷ്യന് ചെയ്യാൻ കഴിയുന്ന ജോലികൾ ഓട്ടോമേറ്റഡ് ആക്കിയാലും ധനനഷ്ടം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതുകൊണ്ട് അത്തരം ജോലികൾ വേഗത്തിൽ ഓട്ടോമേറ്റഡ് ആകില്ല. ഭാവിയിൽ ‘കഞ്ഞി കുടി’ മുട്ടാതിരിക്കാൻ സർജന്മാർ ലാപ്രോസ്കോപ്പിക് ടെക്നിക്കുകൾ അറിഞ്ഞിരിക്കേണ്ടതാണ്. പല ലാപ്രോസ്കോപിക് സർജറികൾക്കും ഓപ്പൺ സർജറികളെക്കാൽ റിസ്ക് കൂടുതലാണെന്നൊക്കെ പറഞ്ഞു നോക്കിയാലും, അവസാനം “വയറ് കീറി മുറിക്കേണ്ട ഡോക്ടറേ, കുഴലിട്ട് ചെയ്താൽ മതി” എന്നേ രോഗി പറയുകയുള്ളൂ. നിങ്ങൾ ചെയ്തു കൊടുത്തില്ലെങ്കിൽ ചെയ്യുന്ന ഡോക്ടറുടെയടുത്തേക്ക് രോഗി പോകും. ഈ സാങ്കേതികവിദ്യ കൂടുതൽ പുരോഗമിച്ച് ലാപ്രോസ്കോപ്പിയുടെ റിസ്കുകൾ കുറഞ്ഞ് വരാനും സാധ്യതയുണ്ട്.

ഇപ്പോഴേ ഓട്ടോമേഷൻ്റെ പരകോടിയിൽ നിൽക്കുന്ന ഒരു ഫീൽഡ് ഉണ്ട് : അനസ്തേഷ്യ. ഇവിടെ മരുന്ന് കൃത്യ അളവിൽ കൊടുക്കുന്നതും, മോണിറ്റർ ചെയ്യുന്നതുമൊക്കെ ഇപ്പോഴേ മെഷീൻ ആണ്. ഇനി, അത്യാഹിത സന്ദർഭങ്ങൾ കൈകാര്യം ചെയ്യാനും, മെഷീനുകളെ നിയന്ത്രിക്കാനും ഒരു ഡോക്ടർ കൂടിയേ തീരൂ. വിമാനം പറത്തുന്നത് ഏറെക്കുറേ മെഷീൻ ചെയ്യുന്ന ജോലിയാണെങ്കിലും, പൈലറ്റില്ലാതെ വിമാനം പറത്താൻ ആർക്കും ധൈര്യമില്ലാത്തതുപോലെ അനസ്തറ്റിസ്റ്റ് ഇല്ലാതെ അനസ്തേഷ്യ നൽകുന്നത് അടുത്തകാലത്തൊന്നും പ്രായോഗികമാകാത്ത കാര്യമാണ്. ഇവിടെ ജോലിസാധ്യതകൾ പഴയതു പോലെ നിലനിൽക്കുകയോ കൂടുകയോ ചെയ്യുമെന്നാണ് തോന്നുന്നത്. കൂടാതെ, ജനങ്ങൾ കൂടുതലായി ആരോഗ്യത്തിൽ ശ്രദ്ധാലുക്കളാകുമ്പോൾ, പണ്ടത്തെപ്പോലെ ‘ഓപ്പറേഷൻ പേടി’ ഇല്ലാതാകും. ലാപ്രോസ്കോപ്പി മുതലായ റിക്കവറി സമയം കുറവുള്ള സർജറികൾ വ്യാപകമാകുമ്പോൾ, മരുന്ന് കഴിച്ച് രോഗലക്ഷണങ്ങൾ അടക്കിനിർത്തുന്നതിനു പകരം സർജറിയിലൂടെ ശാശ്വതപരിഹാരം തേടാനും രോഗികൾ തയ്യാറാകും. അടുത്ത ഇരുപത് വർഷത്തിൽ കൂടുതൽ സർജറികൾ നടത്തേണ്ടി വരികയും, ഇവയിലെല്ലാം അനസ്തറ്റിസ്റ്റിൻ്റെ സഹായം ആവശ്യമായും വരും. പ്രൈമറി കെയർ സെറ്റപ്പുകളിൽ എപ്പിഡ്യൂറൽ കൊടുക്കാൻ സർജൻ തന്നെ പഠിച്ചാലും, ലാപ്രോസ്കോപ്പി മുതലായവയിൽ ജനറൽ അനസ്തേഷ്യ കൊടുക്കാൻ അനസ്തറ്റിസ്റ്റിനു മാത്രമേ കഴിയുകയുള്ളൂ എന്നതുകൊണ്ട് ഈ വിഷയത്തിൽ ഭാവിയുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.

അടുത്തത് പൾമണറി മെഡിസിൻ ആണ്. അലർജികളും ആസ്ത്മയും വർഷാവർഷം കൂടി വരുന്നതായാണ് കാണുന്നത്. പൊടിയും, മലിനീകരണവും ഇപ്പോഴേ കൂടുതലാണ്. ഇത്തരം അസുഖങ്ങളെക്കൂറിച്ചുള്ള അവബോധം കൂടിയതുകൊണ്ടും, നൂതന ചികിത്സാരീതികൾ പ്രചാരത്തിലായതുകൊണ്ടും, ആയുർവേദം-ഹോമിയോപ്പതിയിൽ ഇവ ചികിത്സിക്കാൻ ആളുകൾ മടിക്കും. കപടചികിത്സകർ ഉണ്ടാവുന്നത് ആധുനിക വൈദ്യത്തിലെ ബലഹീനതകളെ മുതലെടുത്തുകൊണ്ടാണ് – പണ്ട് മീൻ വിഴുങ്ങി ആസ്ത്മ ചികിത്സിക്കുന്ന പരിപാടിക്കായിരുന്നു പ്രചാരമെങ്കിൽ ഇപ്പോൾ പച്ചക്കറി കഴിച്ച് ക്യാൻസർ മാറ്റുന്ന പരിപാടിക്കാണ്. ശ്വാസകോശ സംബന്ധിയായ രോഗങ്ങളിൽ നിന്നും കപട ചികിത്സകർ മെല്ലെ പിൻവാങ്ങുന്ന കാലമായതുകൊണ്ട് ഈ വിഭാഗത്തിൽ രോഗികൾ കൂടാൻ സാധ്യതയുണ്ട്. പണ്ട് പങ്കജകസ്തൂരി മാത്രം കഴിച്ചിരുന്നവർ, ഇപ്പോൾ ‘ഇംഗ്ലിഷ്’ മരുന്നിൻ്റെ കൂടെ അല്പം പങ്കജകസ്തൂരി എന്ന ലൈനിലേക്ക് മാറിയിട്ടുണ്ട്. ടി.ബി ചികിത്സിക്കാൻ വ്യക്തമായ പ്രോട്ടോക്കോൾ ഉള്ളതു പോലെ, COPD മുതലായ മറ്റ് പല ശ്വാസകോശരോഗങ്ങളുടെയൂം ചികിത്സയ്ക്ക് പ്രോട്ടോക്കോൾ ഉണ്ടായേക്കാം. എന്നാൽ, പ്രോട്ടോക്കോൾ അനുസരിച്ച് മരുന്നുകൾ കുറിച്ചു നൽകാനുള്ള അനുമതി പൾമണോളജിസ്റ്റിനു തന്നെയായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. ഈവക മരുന്നുകളുടെ ഡോസ് അഡ്ജസ്റ്റ് ചെയ്യാനും, സൈഡ് എഫക്റ്റുകൾ മാനേജ് ചെയ്യാനും, കൗൺസിലിങ് കൊടുക്കാനുമൊക്കെ ഡോക്ടർ തന്നെ വേണ്ടിവരും. ഇവിടെ ഡയഗ്നോസ് ചെയ്യാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാത്തതുകൊണ്ടും, ചികിത്സ ഏതാണ്ടൊക്കെ പ്രോട്ടോക്കോൾ രൂപത്തിൽ ആയിത്തീരുമെന്നതുകൊണ്ടും, ഈ പ്രോട്ടോക്കോൾ ഉറക്കത്തിൽ വിളിച്ചെഴുന്നേൽപ്പിച്ചാലും ഉരുവിടാൻ കഴിയുമെന്നതുകൊണ്ടും ഏതാണ്ടെല്ലാ ജോലികളും മനുഷ്യൻ ചെയ്യുന്നതായിരിക്കും ലാഭകരം. ഇതുപോലെ റേഡിയോതെറപ്പിയിലും കൂടുതലായി പ്രോട്ടോക്കോൾ അധിഷ്ഠിത ചികിത്സാരീതികൾ ഉണ്ടാകുമെന്നാണ് തോന്നുന്നത്. ആയുർദൈർഘ്യം കൂടിവരുന്നതിനാൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ വർദ്ധനവേ വരികയുള്ളൂ.

അടുത്തത് ഇൻ്റേണൽ മെഡിസിൻ/പീഡിയാട്രിക്സ് എന്നിവ. ഇവിടെ സീൻ അല്പം കോമ്പ്ലിക്കേറ്റഡാണ്. എക്സ്പീരിയൻസിൻ്റെ അടിസ്ഥാനത്തിൽ മരുന്ന് എഴുതിയിരുന്ന രോഗങ്ങളിൽ എവിഡെൻസ്-ബേസ്ഡ് മെഡിസിൻ പിടിമുറുക്കും. അതുകൊണ്ട് ചികിത്സ നിർണയിക്കുന്നതിലുപരി ഡയഗ്നോസിസ് കൃത്യമായി ചെയ്യുന്നതിലാകകും ഡോക്ടർ മിടുക്ക് കാണിക്കേണ്ടത്. രോഗലക്ഷണങ്ങൾ കമ്പ്യൂട്ടറിൽ ഫീഡ് ചെയ്താൽ ഉടനെ ഡയഗ്നോസിസ് പ്രിൻ്റ് ചെയ്ത് തരുന്ന കിണാശേരിയൊന്നും വിദൂരഭാവിയിൽ പോലും വരാൻ സാധ്യതയില്ല. കാരണം:

1. തൻ്റെ രോഗലക്ഷണങ്ങൾ എന്താണെന്ന് രോഗിക്ക് തന്നെ കൃത്യമായി അറിയില്ല. വയറ്റിലാകെ പരവേശം, കൈ തൂക്കിയിടുമ്പോൾ വേദന, കക്കൂസിൽ നിന്നും തിരിച്ചു വരുമ്പോൾ കിതപ്പ്, മരുമോൾ വീട്ടിൽ വന്നതിനു ശേഷം ചുമ എന്ന രീതിയിലാണ് രോഗി വിവരം പറഞ്ഞു തരുന്നത്. Chest pain radiating to the left shoulder എന്നതിന്, “ആകെ കൊയക്ക്, കൊയക്ക് മാറാൻ പടച്ചോനെ വിളിച്ചപ്പോ കുറച്ച് ആശ്വാസം കിട്ടി, പിന്നെ കഞ്ഞി കുടിച്ചപ്പോൾ നെഞ്ഞത്ത് കെട്ടി, നെഞ്ഞത്ത് കെട്ടിയ കഞ്ഞി പൊറത്ത് കളയാൻ വേണ്ടി എത്രങ്ങാനും പ്രാശ്യം കൊരച്ച് നോക്കി, അങ്ങനെ കൊരച്ച് കൊരച്ച് രണ്ട് തോളത്തും വേദന വന്ന്” എന്നേ പറയുകയുള്ളൂ. കൊരച്ചതുകൊണ്ടല്ല തോളത്ത് വേദന വന്നതെന്ന് എത്ര പറഞ്ഞ് നോക്കിയാലും ലവര് വിശ്വസിക്കാൻ പോകുന്നില്ല. നമ്മൾ ഡോക്ടർമാർ അഞ്ചര കൊല്ലം പഠിക്കുന്നത് കീറാമുട്ടി ഡയഗ്നോസിസുകൾ ശടപടേന്ന് ഉണ്ടാക്കാൻ വേണ്ടിയല്ല, മറിച്ച് രോഗി പറയാത്തതും, അവ്യക്തമായി പറഞ്ഞതുമായ സൂചനകളും, ബോഡി ലാംഗ്വേജും, വസ്ത്രധാരണവും, ഇഷ്ടാനിഷ്ടങ്ങളും, സാമൂഹ്യപശ്ചാത്തലവും ഒക്കെ നിരീക്ഷിച്ച് രോഗത്തെക്കുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഡയഗ്നോസിസ് ഉണ്ടാക്കാൻ പരിശീലിക്കുകയാണ് ചെയ്യുന്നത് എന്ന് പലർക്കും അറിയില്ല. ഗൂഗിൾ ചെയ്ത് ഓ.പിയിൽ വന്ന രോഗികളെ കണ്ടാൽ ഒറ്റനോട്ടത്തിൽ നമുക്ക് മനസിലാവുന്നത് അവർ തങ്ങളുടെ രോഗലക്ഷണങ്ങൾ സമയബന്ധിതമല്ലാതെ ഒന്നൊന്നായി എണ്ണിപ്പറയുമ്പോഴാണ്. വായിച്ചതും കേട്ടതുമായ വായിൽ കൊള്ളാത്ത മെഡിക്കൽ ടേംസ് ഒക്കെ സ്വന്തം രോഗലക്ഷണമായിട്ട് രോഗി പറയാറുണ്ട്. ചിലപ്പോൾ രോഗി തനിക്കാവശ്യമുള്ള ഒരു ഡയഗ്നോസിസ് മനസിൽ കണ്ടിട്ടുള്ളതുകൊണ്ട് ആ രോഗത്തിനനുസൃതമായിട്ടുള്ള ഇല്ലാത്ത രോഗലക്ഷണങ്ങളും പറഞ്ഞു തരും. മുഴുവൻ ക്ലിനിക്കൽ ഹിസ്റ്ററി വിശദമായി എടുത്തില്ലെങ്കിൽ നമുക്ക് പണി പാലും വെള്ളത്തിൽ കിട്ടും, ഗൂഗിൾ വിദ്വാൻ നമ്മളെപ്പറ്റി ‘നെറ്റിൽ എഴുതി’ ഉള്ള സൽപ്പേരും കൂടി കളയുകയും ചെയ്യും.

എല്ലാ ടെക്സ്റ്റ്ബുക്കുകളിലും angina യുടെ ലക്ഷണം നെഞ്ചുവേദനയാണെന്ന് പറയുമെങ്കിലും, കൊയക്ക്/ആകെ ക്ഷീണം/നെഞ്ഞത്ത് തടവാൻ തോന്നൽ/ചോറ് വയറ്റിൽ കെട്ടൽ/പുറത്ത് വെയ്റ്റ് വെച്ച പോലെ തോന്നുന്നു/മേലാകെ ചൂട് പിടിച്ചിട്ടും മാറാത്ത എല്ലുവേദന/പുതിയാപ്ല വന്നപ്പോൾ ആകെ ബേജാറ്/വെശർപ്പ് എന്നീ നൂറായിരം സംഭവങ്ങളും angina തന്നെയാണെന്ന് സംശയിക്കണമെങ്കിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മതിയാവില്ല. Chest pain radiating to the left shoulder എന്ന് കൃത്യമായി പറഞ്ഞ ഒരു രോഗിയെപ്പോലും ഞാൻ ഇതുവരെ കണ്ടിട്ടുമില്ല. (ഓഫ് ടോപ്പിക്ക്: ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ വേദന തോൾഭാഗത്തേക്ക് വരുന്നത് സാധാരണമാണ്. അങ്ങനെ ഒരിക്കൽ അറ്റാക്ക് വന്ന രോഗിക്ക് പ്രധാന പ്രശ്നമായി തോന്നിയത് നെഞ്ചുവേദനയായിരുന്നില്ല,  തോൾവേദനയായിരുന്നു. തോൾവേദനയ്ക്ക് കാണിക്കാൻ അങ്ങനെ ഓർത്തോപീഡിക്സിൽ ചെന്നു. അവിടെ ചെന്ന് തോൾവേദന എന്ന് പറഞ്ഞതും ഡോക്ടർ തിരക്കിൽ എക്സ്-റേ ഒക്കെ എടുപ്പിച്ച്, “സാരമില്ല, പെയിൻ കില്ലർ കഴിച്ചാൽ മാറിക്കോളും” എന്ന് പറഞ്ഞു. മരുന്ന് വാങ്ങി വീട്ടിൽ ചെന്ന രോഗി ഉടനെ ഹൃദയസ്ഥംഭനം വന്ന് മരണപ്പെട്ടു. ഗുണപാഠം: രോഗലക്ഷണം നോക്കി സ്പെഷ്യലിസ്റ്റിനെ സ്വയം തിരഞ്ഞെടുക്കരുത്. ആദ്യം ജനറൽ പ്രാക്റ്റീഷണറെ കണ്ട് റഫറൽ ആവശ്യമെങ്കിൽ സ്പെഷ്യലിസ്റ്റിനെ കാണുക.)

2. എല്ലാ രോഗങ്ങളും ലോകത്താകെ ഒരേ അളവിലല്ല കാണുന്നത്. മുഖത്തുള്ള ചുവന്ന പാട് കേരളത്തിൽ കൊതുകുകടി മൂലമാണ് ഉണ്ടാവുന്നതെങ്കിൽ, സ്വീഡനിൽ ആക്റ്റിനിക് കെരറ്റോസിസ് ആകാനാണ് സാധ്യത കൂടുതൽ. പല രോഗങ്ങളും പല സ്ഥലങ്ങളിലും, കാലാവസ്ഥയെയും, ജീവിതശൈലിയെയുമൊക്കെ അനുസരിച്ച് പല രീതിയിലും, പല അളവിലുമാണ് കാണപ്പെടുന്നത്. The most uncommon symptom of a common disease is more common than the most common symptom of an uncommon disease എന്നും ഓർത്തിരിക്കുക (ആശയത്തിന് കടപ്പാട്: ഡോ. പി.കെ. ശശിധരൻ, കോഴിക്കോട് മെഡിക്കൽ കോളേജ്).

രോഗം ഡയഗ്നോസ് ചെയ്യുന്ന കമ്പ്യൂട്ടർ അമേരിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നു എന്ന വാർത്ത കേട്ട് ഇത് വ്യാവസായികാടിസ്ഥാനത്തിൽ വരുമെന്ന് വിശ്വസിക്കാൻ വരട്ടെ. ഡയഗ്നോസിസ് പറയുന്ന കമ്പ്യൂട്ടറുകൾ എന്താണ് ചെയ്യുന്നത് എന്ന് ആദ്യം മനസിലാക്കാം. എല്ലാ രോഗികൾക്കും സാമാന്യം ഒരേപോലെ കാണപ്പെടുന്ന രോഗലക്ഷണങ്ങൾ ഉള്ള ഡയഗ്നോസിസുകൾക്ക്, ഡോക്ടർമാർ രോഗിയോട് വിശദമായി രോഗലക്ഷണങ്ങൾ ചോദിച്ചശേഷം ഈ വിവരങ്ങളും, ഡയഗ്നോസിസും കമ്പ്യൂട്ടറിൽ ചേർക്കുന്നു. ഈ ഡേറ്റയുമായി താരതമ്യം ചെയ്തിട്ടാണ്, അതേ ആശുപത്രിയിൽ നിന്നുള്ള രോഗികളിൽ പരിമിതമായ രോഗസാധ്യതകളിൽ മാത്രം കമ്പ്യൂട്ടർ രോഗനിർണ്ണയം നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിൽ ടെസ്റ്റ് ചെയ്ത സാധനം അതേപടി കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓ.പിയിൽ കൊണ്ടു വയ്ക്കാൻ പറ്റില്ല. അതിന് ആദ്യം കമ്പ്യൂട്ടറിനെ പരിശീലിപ്പിക്കാൻ ആവശ്യമുള്ള ട്രൈനിങ് ഡേറ്റ കളക്ട് ചെയ്യണം. ആ ഡേറ്റ ഉപയോഗിച്ച് കമ്പ്യൂട്ടർ കൃത്യമായ ഡയഗ്നോസിസ് തന്നെ തരുന്നുണ്ടോ എന്ന് പല തരത്തിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ ടെസ്റ്റിങ്ങുകളിലൂടെ പഠിച്ച് ഉറപ്പാക്കണം. ഇത്ര ടെസ്റ്റിങ് ഒക്കെ ചെയ്തിട്ടും അതിനനുസൃതമായ ഫലം കിട്ടിയെന്നു വരില്ല. ഡയേറിയ ഉള്ള കുട്ടിയെ അഡ്മിറ്റ് ചെയ്യണോ, വീട്ടിൽ വിടണോ എന്ന തരം തീരുമാനങ്ങൾ കമ്പ്യൂട്ടറിനോട് ചോദിക്കുന്നതിനു പകരം അഞ്ച് സെക്കൻ്റിൽ കണ്ണും വായയും നോക്കി മനസിലാക്കാൻ കഴിയുകയാണെങ്കിൽ പിന്നെ കമ്പ്യൂട്ടറിൻ്റെ ആവശ്യം എന്താണ്? എങ്കിലും ക്യാൻസറുകളുടെ സർവൈവൽ അനാലിസിസും, കണ്ടുപിടിക്കപ്പെടാത്ത സിൻഡ്രോമുകളും, രോഗങ്ങളുടെ ജനിതക ഉല്പത്തിയും, സൈക്യാട്രിക്ക് അസുഖങ്ങളുടെ കണ്ടുപിടിക്കപ്പെടാത്ത ന്യൂറോളജിക്കൽ മെക്കാനിസങ്ങളുമൊക്കെ കണ്ടുപിടിക്കാൻ തീർച്ചയായും കമ്പ്യൂട്ടറിനെ ഏൽപ്പിക്കാവുന്നതാണ്. അതുകൊണ്ടു തന്നെ, ആശുപത്രി ഡിജിറ്റൈസ് ചെയ്ത് കുന്നു കണക്കിന് ഡേറ്റ ശേഖരിച്ചുവയ്ക്കുന്നത് നിങ്ങളുടെ ജോലി കളയുകയല്ല, പക്ഷെ, പലതരം രോഗങ്ങൾ തമ്മിലുള്ള ഇൻ്ററാക്ഷനുകളും, സ്റ്റാറ്റിസ്റ്റിക്കൽ പ്രഡിക്ഷനുകളുമൊക്കെ നടത്തി പുതിയ വിജ്ഞാനം ഉൽപ്പാദിപ്പിച്ച്, ശാസ്ത്രത്തെ മുന്നോട്ട് നടത്തുകയാണ് ചെയ്യുക എന്നത് അറിഞ്ഞിരിക്കുക. ഇവിടെ മെഷീൻ ലേണിങ്ങിൻ്റെ ‘ബ്ലാക്ക് ബോക്സ്‘ ഡയഗ്നോസിസ് രീതി പ്രശ്നകരമാകുമെങ്കിലും വൈദ്യശാസ്ത്ര ഗവേഷണത്തിൽ ഒരുപാട് അപ്ലിക്കേഷനുകൾ ഉണ്ടായേക്കും എന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

3. അടുത്ത പ്രശ്നം മെഷീനിന് രോഗിയെ സമാധാനിപ്പിക്കാൻ കഴിയാത്തതാണ്. ക്യാൻസറാണെന്നോ, സ്ട്രോക്ക് ആണെന്നോ ഒരു മെഷീൻ വന്ന് പറയുന്നത് ഒന്നാലോചിച്ച് നോക്കൂ. മാസാമാസം നടുവേദനയ്ക്ക് കാണിക്കാൻ വരുന്ന അമ്മാമ്മ നമ്മുടെയടുത്തെത്തുന്നത് ‘കറുപ്പാതൈലവും”, പെയിൻ കില്ലറും വാങ്ങിക്കാൻ വേണ്ടിയല്ല. പലവിധ സമ്മർദ്ദങ്ങളിൽ നിന്നും അല്പസമയം മോചനം നേടാനും, ഡോക്ടർ പറയുന്ന ആശ്വാസവാക്കുകൾ കേൾക്കാനുമാണ്. ക്ഷീണം/നടുവേദന/തലവേദന എന്നീ ഇല്ലാക്കഥകൾ പറഞ്ഞ് ‘ഡോക്ടർ ഷോപ്പിങ്’ നടത്തുന്ന എത്രപേരെ നിങ്ങൾ കണ്ടിട്ടുണ്ടാകും! പലർക്കും ഡോക്ടർ ഒരു ആശ്വാസമാണ്, ചിലപ്പോൾ പ്രതീക്ഷയാണ്. മെഷീനിനു സ്വതന്ത്രമായി ആശയവിനിമയം നടത്താൻ കഴിയാത്തതുകൊണ്ടുതന്നെ, സൈക്യാട്രി, പാലിയേറ്റീവ് മെഡിസിൻ എന്നിവിടങ്ങളിൽ ജോലിസാധ്യത ഒട്ടും കുറയില്ല. സോഫിയ എന്ന റോബോട്ടിന് മനുഷ്യരെപ്പോലെ സംവദിക്കാൻ കഴിവുണ്ടല്ലോ എന്നാണ് ചോദ്യമെങ്കിൽ, ഒരു രോഗിയെ ആശ്വസിപ്പിക്കാനും, കൗൺസിലിങ് നൽകാനും, തലോടാനും, അവരുടെ സാമൂഹിക പശ്ചാത്തലത്തിനനുസരിച്ച് പെരുമാറാനും പ്രജ്ഞയില്ലാത്ത മെഷീനിനു സാധ്യമല്ല എന്നാണ് ഉത്തരം. എന്നെങ്കിലും മനുഷ്യനെപ്പോലെ പ്രജ്ഞ നേടിയ റോബോട്ടുകൾ ഉണ്ടാകുമെങ്കിൽ, പിന്നെ മനുഷ്യനും റോബോട്ടും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ വരികയും, ഡോക്ടറുടെ ജോലി മാത്രമല്ല, എല്ലാ മേഖലയിലുള്ളവരുടെയും ജോലി ഇല്ലാതാവുകയും ചെയ്യും.

ഇവിടെ പ്രശ്നം എന്തെന്നുവച്ചാൽ കമ്പ്യൂട്ടിങ്ങിൻ്റെ സാധ്യതകൾ എന്താണെന്ന് ഡോക്ടർമാർക്കും, ദൈനംദിന പ്രാക്ടീസിലെ പ്രശ്നങ്ങളും സമ്മർദ്ദങ്ങളും എന്താണെന്ന് എഞ്ചിനിയർമാർക്കും അറിഞ്ഞുകൂടാ. വിദേശത്തൊക്കെ പല കമ്പനികളിലെയും ഡേറ്റ സയൻ്റിസ്റ്റുകൾ കയ്യിൽ സ്പാനറും പിടിച്ച്, “ഡേറ്റ തന്നാൽ ഇപ്പം ശര്യാക്കിത്തരാം” എന്ന് കുതിരവട്ടം പപ്പു സ്റ്റൈലിൽ പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ വ്യക്തമായ ഇൻസൈറ്റ് ഇല്ലാതെ ചെയ്യുന്ന അനാലിസിസ് ഉപയോഗശൂന്യമാണ്. എത്തിക്കൽ അപ്രൂവൽ വാങ്ങുന്നത് മുതൽ കിട്ടിയ ഡേറ്റയിലെ അസാധാരണമായ ഒബ്സർവേഷനുകളുടെ കാരണം കണ്ടെത്തി നീക്കം ചെയ്യുന്നതു വരെയുള്ള പരിപാടികൾ വളരെ ആയാസകരമാണെന്ന് മാത്രമല്ല, ‘വൃത്തിയില്ലാത്ത‘ ഡേറ്റ അനലൈസ് ചെയ്താൽ തെറ്റായ നിഗമനങ്ങൾ കിട്ടുകയും ചെയ്യും. ഭാവിയിൽ ഡേറ്റ ചോദിച്ച് പല കമ്പനികളും നിങ്ങളുടെ ക്ലിനിക്കിനെ സമീപിക്കാൻ സാധ്യതയുണ്ട്. ഇത്തരം കമ്പനികളുമായി സഹകരിക്കുകയാണെങ്കിൽ അവരുടെ റിസേർച്ച് ഔട്ട്പുട്ട് എന്താണെന്നും, ഡേറ്റ എങ്ങനെയാണ് ഉപയോഗിക്കാൻ പോകുന്നതെന്നും, കൊടുക്കുന്ന ഡേറ്റയിൽ എത്രമാത്രം ‘വൃത്തി’ ആവശ്യമുണ്ടെന്നും, ഡേറ്റ തരുന്ന രോഗികൾക്ക് കോമ്പൻസേഷൻ കൊടുക്കുമോ എന്നും, പ്രൈവസി പോളിസി എന്താണെന്നുമൊക്കെ ചോദിച്ച് മനസിലാക്കിയിട്ട് മാത്രം സഹകരിക്കുക. ശാസ്ത്രം വളച്ചൊടിച്ചുകൊണ്ട് തങ്ങളുടെ പ്രൊഡക്റ്റിനെ ‘കുളിപ്പിച്ച് കുട്ടപ്പനാക്കി’ അവതരിപ്പിക്കുന്ന ചവറ് പ്രൊജക്റ്റുകളുടെ ഗിനിപ്പന്നികളാകാതിരിക്കുക.

സൈക്യാട്രിയുടെ പ്രാധാന്യം കൂടുതലായി ആളുകൾ അറിഞ്ഞു വരുന്നുണ്ട്. പണ്ടൊക്കെ ‘മുഴുഭ്രാന്ത്’ എന്ന് സമൂഹം മുദ്ര കുത്തിയവരെ മാത്രം സൈക്യാട്രിസ്റ്റിൻ്റെ അടുത്ത് കൊണ്ടുപോകാറുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഉൽകണ്ഠ മുതൽ ചെറിയ മാനസിക സംഘർഷങ്ങൾക്ക് വരെ രോഗികൾ സൈക്യാട്രിസ്റ്റിൻ്റെ സഹായം തേടുന്നുണ്ട്. ഭാവിയിൽ ഇവിടെ ജോലിസാധ്യത കൂടും. കേരളത്തിൽ പ്രായമേറിയവരുടെ സംഖ്യ കൂടിവരുന്നതുകൊണ്ടും, രോഗാവസ്ഥയിലും ആളുകൾക്ക് കൂടുതൽ ആയുർദൈർഘ്യം ഉള്ളതുകൊണ്ടും, മുന്തിയ ചികിത്സ താങ്ങാനാവുന്നവരുടെ എണ്ണം കൂടിവരുന്നതുകൊണ്ടും റീഹാബിലിറ്റേഷൻ മെഡിസിന് കൂടുതൽ സാധ്യതകളുണ്ട്. ഉഴിച്ചിൽ-യോഗ-പഥ്യം ഇത്യാദി ചികിത്സകർ ഇപ്പോൾ പച്ചപിടിച്ചിട്ടുള്ളത് റീഹാബ് മെഡിസിനിലാണ്. ഈ വിഭാഗത്തിൽ കൂടുതൽ ചികിത്സകരും, ശാസ്ത്രീയമായ ചികിത്സാസൗകര്യങ്ങളും വരുന്നതോടുകൂടിയും, രോഗികളുടെ യാഥാർത്ഥ്യബോധമില്ലാത്ത പ്രതീക്ഷകൾ കുറഞ്ഞു വരുന്നതോടു കൂടിയും ഈ മേഖലയിൽ ജോലിസാധ്യതകൾ ഏറിവരും എന്നാണെനിക്ക് തോന്നുന്നത്. അതേസമയം ജോലിസാധ്യതയിൽ വ്യക്തതയില്ലാത്ത ഏറോസ്പേസ് മെഡിസിൻ, ട്രാവൽ മെഡിസിൻ മുതലായ കോഴ്സുകൾക്കൊന്നും ലോകത്തെവിടെപ്പോയും ചേരുന്നത് ബുദ്ധിയല്ല. ഇത്തരം ജോലികൾക്ക് പരിമിതമായ ജോലിസാധ്യതകളേ ഉള്ളൂ. മെഡിക്കൽ കൗൺസിലുകൾ അംഗീകരിക്കാത്ത എം.എസ്.സി കോഴ്സുകൾക്കും പോകുന്നത് സുരക്ഷിതമല്ല. ഭാവിയിൽ ഡോക്ടറുടെ റെജിസ്ട്രേഷൻ വിവരങ്ങൾ പബ്ലിക്ക് ആകുകയും, ആർക്കും എം.സി.ഐയുടെ വെബ്സൈറ്റിൽ കയറി, ഡോക്ടറുടെ റെജിസ്ട്രേഷൻ നമ്പർ അടിച്ചു നോക്കി, ഡോക്ടറുടെ യോഗ്യതകളും പഠിച്ച കോഴ്സുകളൂം വേരിഫൈ ചെയ്യാനാകുന്ന സാഹചര്യം വരും. അപ്പോൾ, എം.സി.ഐ അംഗീകരിക്കാത്തതായ, അമേരിക്കൻ യൂണിവേഴ്സിറ്റികളൊക്കെ നടത്തുന്ന ഡിസ്റ്റൻ്റ് കോഴ്സുകൾ റജിസ്റ്ററിൽ കാണാത്തതുകൊണ്ട് ഫലത്തിൽ നിങ്ങൾ വ്യാജഡോക്ടർ ആയി മാറും.

ആധുനിക സാങ്കേതികവിദ്യ വരുമ്പോൾ ആദ്യം ജോലി ഇല്ലാതാവുന്നത് ജനറൽ പ്രാക്ടീസ്, ഫാമിലി മെഡിസിൻ എന്നിവർക്കാണെന്നത് തെറ്റിദ്ധാരണയാണ്. കാരണം നേരത്തേ പറഞ്ഞതു തന്നെ. രോഗിക്ക് രോഗലക്ഷണം അറിയാത്തതും, ആശ്വാസത്തിനായി മാത്രം ഡോക്ടറുടെ അടുത്ത് വരുന്നതും, രോഗി ഒരിക്കലും സംശയിക്കുക പോലും ചെയ്യാത്ത സാഹചര്യങ്ങൾ രോഗത്തിനു ഹേതുവാകുന്നതും എല്ലാം മെഷീനിനെ ‘വട്ട് പിടിപ്പിക്കുന്ന’ കാര്യങ്ങളാണ്. രോഗലക്ഷണങ്ങൾക്കനുസരിച്ച് ഏത് സ്പെഷ്യലിസ്റ്റിനെ കാണണം എന്നത് രോഗി തീരുമാനിച്ചാൽ അത് അപകടത്തിലേക്ക് നയിക്കാം എന്നത് പതുക്കെയാണെങ്കിലും സർക്കാറുകൾക്ക് മനസിലാകും. പല വിദേശരാജ്യങ്ങളിലും ഉള്ളതുപോലെ, രോഗിക്ക് ഫാമിലി ഡോക്ടറെ മാത്രമേ സ്വന്തം താല്പര്യപ്രകാരം കാണാൻ കഴിയുകയുള്ളൂ എന്നും, സ്പെഷ്യലിസ്റ്റിനെ കൺസൾട്ട് ചെയ്യണമെങ്കിൽ റഫറൽ വേണമെന്നുമുള്ള നിബന്ധന ഉണ്ടാകാൻ സാധ്യതയുണ്ട്.

പ്രീക്ലിനിക്കൽ മേഖലകളിൽ ജോലിസാധ്യത ഏതാണ്ട് അതേപോലെ തന്നെ നിലനിൽക്കുമെങ്കിലും, ഫിസിയോളജി, ബയോകെമിസ്ട്രി, ജെനറ്റിക്സ് എന്നീ ബേസിക് സയൻസുകളിൽ ഗവേഷണത്തിൽ മുന്നേറ്റങ്ങളുണ്ടാകും. നമ്മുടെ സർക്കാരുകൾക്ക് ഗവേഷണത്തിൽ ഇന്വെസ്റ്റ് ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് ഇന്ത്യയിൽ കാര്യമായ സ്കോപ്പ് ഇല്ലെങ്കിലും യൂറോപ്പ്/യു.എസ്.എ എന്നിവിടങ്ങളിൽ അവസരങ്ങൾ കൂടാനാണ് സാധ്യത.

ഫോണിൽ ബട്ടൺ അമർത്തുമ്പോൾ സ്വയം ഓടി വരുന്ന ക്രാഷ് കാർട്ട്, ഓപ്പറേഷൻ കഴിഞ്ഞ് തിയേറ്റർ അടച്ചിട്ട് നിശ്ചിത സമയം കഴിയുമ്പോൾ തിയേറ്റർ സ്വയം സ്റ്റെറിലൈസ് ചെയ്യുന്ന പമ്പ്സെറ്റും വാക്വം ക്ലീനറും, കാലുകൾക്ക് സ്വാധീനശേഷി കുറഞ്ഞവർക്ക് ഊന്നുകൊടുക്കുന്ന യന്ത്രക്കാല് എന്നിവയൊക്കെ അടുത്തകാലത്ത് തന്നെ വരും എന്നാണ് എനിക്ക് തോന്നുന്നത്.

ഇത് വായിക്കുന്ന നിങ്ങൾ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നയാൾ അല്ലെങ്കിൽ മൂക്കത്ത് വിരൽ വച്ചേക്കാം. ഇരുപത് വർഷങ്ങൾക്കുള്ളിൽ ഈ ചില്ലറ മാറ്റങ്ങൾ മാത്രമേ ഉണ്ടാകുകയുള്ളോ? അപകടസ്ഥലത്തു നിന്ന് രോഗിയെ ക്ഷതങ്ങളേൽക്കാതെ ആംബുലൻസിൽ കയറ്റുന്ന റോബോട്ട് വരില്ലേ? ഹൃദയം സ്തംഭിച്ച രോഗിക്ക് സ്വയം സി.പി.ആർ നൽകുന്നതിനോടൊപ്പം രക്തസാമ്പിൾ കൂടി ശേഖരിക്കുന്ന റോബോട്ട്?

വെൽക്കം റ്റു കേരള. മറ്റിടങ്ങളിൽ ഗവേഷകർ ബിഗ് ഡേറ്റയുടെ നൂതനമായ അപ്ലിക്കേഷനുകൾ തേടുമ്പോൾ ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ഹോമിയോ മരുന്ന് കഴിച്ചാൽ രോഗം മാറുമോ എന്നാണ് (മാറും എന്ന് തന്നെയാണ്  പൊതുജനാഭിപ്രായം എന്ന് തോന്നുന്നു). പുതിയ സാങ്കേതികവിദ്യകൾ എന്തെല്ലാമാണെന്നുപോലും നമ്മുടെ ഹെൽത്ത് പോളിസികൾ തീരുമാനിക്കുന്നവർക്ക് അറിവില്ല. അതുകൊണ്ടുതന്നെ മാറ്റങ്ങൾ അനിവാര്യമാകുന്ന സാഹചര്യത്തിൽ മാത്രമേ ഇവിടെ മാറ്റങ്ങൾ വരികയുള്ളൂ. ഒരുപാട് വർഷങ്ങൾ സർവീസ് ഉള്ള മെഡിക്കൽ കോളേജ് സ്റ്റാഫിനെ പരിചയപ്പെട്ടു കഴിഞ്ഞ് ഞാൻ സ്ഥിരം ചോദിക്കുന്ന ചോദ്യം, “കഴിഞ്ഞ 20 വർഷങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഈ മെഡിക്കൽ കോളേജിന് ഉണ്ടായത്?” എന്നതാണ്. ബ്ലഡ് കുപ്പിക്കു പകരം ബാഗ് വന്നു, ഹൗസ് സർജനെ വിളിക്കാൻ ഫോൺ വന്നു, ഡിസ്പോസബിൾ നീഡിൽ വന്നു, ആശുപത്രി വരാന്തയിൽ ടൈൽസ് ഇട്ടു, എം.ആർ.ഐ സ്കാൻ വന്നു, കീമോതെറാപ്പി മരുന്നുകൾ കുറഞ്ഞ വിലയ്ക്ക് കൊടുത്തു തുടങ്ങി എന്നീ മാറ്റങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതായി കേട്ടിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പണ്ടേ വന്ന മാറ്റങ്ങൾ വൈകിയാണ് ഇവിടെയെത്തുന്നത്. മൊബൈൽ ഫോണിലെ ആപ്പുകളിൽ ഉള്ളതുപോലെ ഒരു പുതിയ ഫീച്ചർ ലോകമൊന്നടങ്കം ഒറ്റയടിക്ക് അപ്ഡേറ്റ് ചെയ്യാൻ ആരോഗ്യരംഗത്ത് സാധ്യമല്ല. മെഷീനുകളെ ടെസ്റ്റ് ചെയ്യാൻ രോഗം സിമുലേറ്റ് ചെയ്ത് നോക്കാനും കഴിയില്ല. മെഷീൻ കൃത്യമായി ജോലി ചെയ്യുന്നുണ്ടോ എന്നറിയാൻ നൈതികമല്ലാത്ത പരീക്ഷണങ്ങൾ നടത്താനും സാധ്യമല്ല. പല മരുന്നുകളും ഓവർഡോസ് ആയാൽ എന്തു സംഭവിക്കും എന്നതിന് ഉത്തരം കിട്ടാൻ, ആരെങ്കിലും ഈ മരുന്ന് അബദ്ധത്തിൽ അമിതമായി കഴിക്കുവാൻ വേണ്ടി കാത്തിരിക്കണം എന്നതുകൊണ്ട് ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്, അതേപോലെ നൈതികമല്ലാത്ത സാഹചര്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ മെഷീനിനെ ഉപയോഗിക്കണമെങ്കിൽ ദശകങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കാം.

ആരോഗ്യരംഗത്ത് ഒരു പാരഡൈം ഷിഫ്റ്റ് വന്നുകൂടേ എന്ന് പലരും ചോദിക്കുന്നതാണ്. വരാൻ സാധ്യതയുണ്ട് എന്നാണ് ഉത്തരം. മനുഷ്യന് ഡയ്ഗ്നോസ് ചെയ്യാൻ പാകത്തിനാണല്ലോ നാം വൈദ്യവിജ്ഞാനം നിർമ്മിച്ചിട്ടുള്ളത്. ഇത് മെഷീനിനു ഡയഗ്നോസ് ചെയ്യാവുന്ന വിധത്തിൽ എന്തുകൊണ്ട് പുനഃക്രമീകരിച്ചുകൂടാ? അച്ചടിയന്ത്രത്തിൽ ടൈപ്പ് ചെയ്യാനുള്ള എളുപ്പത്തിനു വേണ്ടി മലയാള ലിപി മാറ്റിയെഴുതിയവരാണ് മലയാളികൾ. ഒരു നീഡിൽ പ്രിക്ക് ചെയ്ത് കിട്ടുന്ന രക്തപരിശോധനയിലൂടെ ഡെങ്കിപ്പനി മുതൽ ഗില്ലൻ ബാരി സിൻഡ്രോം വരെ ബയോമാർക്കറുകൾ ഉപയോഗിച്ച് കണ്ടെത്താവുന്ന കിണാശേരി വന്നുകൂടായ്കയില്ല, പക്ഷെ പാരഡൈം ഷിഫ്റ്റുകൾ നടക്കണമെങ്കിൽ ശതവർഷങ്ങളോ, നൂറ്റാണ്ടുകളോ തന്നെ എടുത്തേക്കാം എന്നതുകൊണ്ട് അടുത്തകാലത്തൊന്നും വൈദ്യവിജ്ഞാനത്തിൽ ഇത്തരം അഴിച്ചുപണി ഉണ്ടാകില്ല.

ഇനി ഗവേഷണത്തെക്കുറിച്ച് രണ്ട് വാക്ക്. എൻ്റെ ഗവേഷണത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. ഓട്ടോമേഷനെ സഹായിക്കാനും, ക്ലിനിക്കൽ ജോലി ലഘൂകരിക്കാനുമുള്ള റിസർച്ച് ആണ് പല പി.എച്ച്.ഡി പ്രൊജക്ടുകളും. ഇന്ത്യയിൽ ഈ മേഖല ശൈശവദശയിലാണ്. ഇന്ത്യയിൽ ജനസംഖ്യ കൂടുതലുള്ളതുകൊണ്ടും, പേഷ്യൻ്റ് ഡേറ്റ ലഭിക്കാനുള്ള നടപടികൾ താരതമ്യേന എളുപ്പമായതുകൊണ്ടും പല കമ്പനികളും തങ്ങളുടെ റിസർച്ച് ഇന്ത്യയിൽ നടത്തിയേക്കാം. ഗവേഷണത്തിൽ ജോലിസാധ്യത കൂടിവരികയാണെങ്കിലും, ഇന്ത്യയെ അത് എത്രമാത്രം ബാധിക്കും എന്നത് സർക്കാർ നയങ്ങൾക്കനുസരിച്ചിരിക്കും. ഗോമൂത്രത്തിൽ നിന്നും സ്വർണ്ണം വേർതിരിക്കുന്ന റിസേർച്ച് ആണ് സർക്കാർ ഫണ്ട് ചെയ്യാൻ താല്പര്യപ്പെടുന്നതെങ്കിൽ, ഗവേഷണത്തിൽ കാര്യമായ ഭാവി ഞാൻ കാണുന്നില്ല.

അവസാനമായി വ്യക്തതയ്ക്ക് വേണ്ടി ഇതും കൂടി പറയാം. ഞാൻ ഓട്ടോമേഷനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. സർഗാത്മകമല്ലാത്ത, repetitive ആയ ജോലികളൊന്നും മനുഷ്യൻ ചെയ്യേണ്ടതല്ല, അതൊക്കെ മെഷീനിനു വിട്ടുകൊടുക്കുക എന്നതാണ് എൻ്റെ അഭിപ്രായം. ഓട്ടോമേഷൻ മൂലം ജോലി നഷ്ടപ്പെട്ടവരെ സർക്കാർ മറ്റ് സ്കില്ലുകൾ പഠിപ്പിച്ച് പുതിയ ജോലികൾ കണ്ടെത്തുകയും, അത്രയും കാലം തൊഴിൽ ദാതാവ് തൊഴിലില്ലാവേതനം നൽകുകയുമാണ് ചെയ്യേണ്ടത്. കാളവണ്ടിക്കാരൻ്റെ ജോലി നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ട്രാക്ടറിനെതിരെ സമരം ചെയ്യുന്നതിൽ യുക്തിയില്ല. എന്നാൽ ട്രാക്ടർ വന്നതോടുകൂടി ജോലി നഷ്ടപ്പെട്ട കാളവണ്ടിക്കാരന് പഴയ വരുമാനം തന്നെ നിലനിർത്താനുള്ള അവകാശത്തിനു വേണ്ടി സമരം ചെയ്യുക തന്നെ വേണം. നമ്മൾ എത്രയൊക്കെ അവഗണിച്ചാലും അവസാനം ട്രാക്ടർ വരിക തന്നെ ചെയ്യും. അത് നമ്മുടെ നെഞ്ചത്തൂടെ കേറുമോ എന്നത് നേരത്തേ കണ്ടെത്തി മാറി നടക്കുകയേ നിവൃത്തിയുള്ളൂ. ഭൂരിഭാഗം ജോലികളും ഓട്ടോമേറ്റഡ് ആകുകയും, ദിവസത്തിൽ ആകെ നാല് മണിക്കൂർ മാത്രം ജോലി ചെയ്യേണ്ട അവസ്ഥയും വരുന്ന കാലമാണ് എൻ്റെ സ്വപ്നം. അന്ന് എല്ലാവരും നാല് മണിക്കൂർ മാത്രം ജോലി ചെയ്യുമ്പോൾ, നമ്മൾ ഡോക്ടർമാർ മാത്രം എന്നത്തെയും പോലെ 24-മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നത് എന്തൊരു ബോറായിരിക്കും എന്നൊന്ന് ആലോചിച്ച് നോക്കൂ!

ഡിസ്ക്ലൈമർ: ഇത്രയൊക്കെ പറഞ്ഞ ഞാൻ ഇതുവരെ ഒരു പി.ജി എൻട്രൻസ് പരീക്ഷ പോലും എഴുതിയിട്ടില്ല! അതുകൊണ്ട് എന്നെ പൂർണ്ണമായും വിശ്വസിക്കാതെ, സ്വയം ചിന്തിച്ചു തീരുമാനമെടുക്കുക. പത്തോളജി പി.ജി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഡോ. സജ്ന എഴുതിയത് ഇവിടെ വായിക്കുക. 

 

 

എത്ര ഡോക്ടർമാർക്ക് ഉന്നതബിരുദമുണ്ട്?

ഒറ്റവാക്കിൽ ഉത്തരം : ഏതാണ്ട് 60 ശതമാനം. വിശദമായി കണക്കുകൾ അറിയണമെങ്കിൽ തുടർന്ന് വായിക്കാം.

ബഹുഭൂരിപക്ഷം വരുന്ന ഡോക്ടർമാർക്ക് ഉന്നതബിരുദമില്ലെന്നും, എം.ബി.ബി.എസ് ഡിഗ്രി മാത്രമേ ഉള്ളൂ എന്നും പലയിടത്തു നിന്നും അഭിപ്രായം വന്നു കണ്ടു. ഇതിൽ എത്രമാത്രം ശരിയുണ്ടെന്നത് പരിശോധിക്കാൻ ഞാൻ ഒരു ചെറിയ പഠനം നടത്തി. 2009-10 അക്കാദമിക വർഷം പാസ് ആയതും, 2016-17, 2017-18 അക്കാദമിക വർഷങ്ങളിൽ പി.ജിക്ക് ചേർന്നതുമായ കേരളത്തിലെ ഗവണ്മെൻ്റ്-സ്വകാര്യ മെഡിക്കൽ കോളേജുകളിൽ നിന്നും പഠിച്ചിറങ്ങിയവരെ വച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കൃത്യമായ കണക്കുകൾ പലപ്പോഴും ലഭ്യമല്ലാത്തതുകൊണ്ട് പലയിടത്തും guesstimation നടത്തിയിട്ടുണ്ട്. കൃത്യമായ ഡേറ്റ കയ്യിലുള്ളപക്ഷം ഷെയർ ചെയ്യുകയാണെങ്കിൽ കണക്കുകൾക്ക് കൂടുതൽ കൃത്യത വരുത്താൻ സാധിക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2009 ബാച്ചിൽ നിന്നും 2016-17, 2017-18 വർഷങ്ങളിൽ മാത്രം ഉന്നതപഠനത്തിനു ചേർന്നവർ 105 പേരാണ് (അവലംബം). ആകെ 200 വിദ്യാർത്ഥികൾ ഉള്ള ബാച്ചിൽ നിന്നാണിത്. 2018-19-ൽ ഏതാണ്ട് 20-30 പേരോളം കൂടി ചേരുമെന്നാണ് പ്രതീക്ഷ. പാസ് ആയി മൂന്ന് വർഷത്തിനുള്ളിൽ 130 പേരോളം ഉന്നതവിദ്യാഭ്യാസത്തിനു പോയിട്ടുണ്ടെങ്കിൽ 65% പേർ ഉന്നതപഠനത്തിനു അർഹത നേടി എന്ന് അനുമാനിക്കാം. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സമർത്ഥരാണെന്നും, അതുകൊണ്ട് അവരുടെയിടയിൽ പി.ജി അഡ്മിഷൻ റേറ്റ്  മറ്റ് കോളേജുകളെക്കാൽ കൂടുതലായിരിക്കും എന്നുള്ള വാദം ഉയർന്നു വന്നേക്കാം. എന്നാൽ ഇത് ശരിയല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ പഠിച്ചിറങ്ങിയ വർഷം ഒന്നാം റാങ്ക് നേടിയത് ജൂബിലി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയാണ്. ഫൈനൽ ഇയർ പരീക്ഷയിൽ തോൽവി നേരിട്ടവരുടെ ശതമാനം ഏതാണ്ട് 9 ശതമാനമായിരുന്നു – കോഴിക്കോടും, കെ.എം.സി.റ്റി മെഡിക്കൽ കോളേജിലും ഇത് ഒരേപോലെയായിരുന്നു എന്നാണ് ഓർമ്മ. ഡിസ്റ്റിങ്ഷൻ വാങ്ങിയവർ കെ.എം.സി.റ്റിയിൽ 6 ശതമാനമായിരുന്നപ്പോൾ കോഴിക്കോട് അത് 2 ശതമാനമോ മറ്റോ ആയിരുന്നു. കൂടാതെ പ്രൈവറ്റ് കോളേജുകൾ തങ്ങളുടെ പേര് നിലനിർത്താൻ വേണ്ടി കൂടുതൽ തിയറി ക്ലാസുകൾ എടുക്കുകയും, പി.ജി പരീക്ഷകൾക്ക് പഠിക്കാൻ കൂടുതലായി പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട് എന്നാണ് മനസിലാകുന്നത്.

ഇനി കണക്ക് വേറൊരു രീതിയിൽ ചെയ്ത് നോക്കാം. 2017-18 വർഷത്തിലെ നീറ്റ് കേരള അലോട്ട്മെൻ്റിൽ ആകെ 887 വിദ്യാർത്ഥികളാണ് അഡ്മിഷൻ നേടിയത് (അവലംബം: അഡ്മിഷൻ ലിസ്റ്റ്, വേക്കൻസി ലിസ്റ്റ്). 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഈ ലിസ്റ്റിൽ ഭൂരിഭാഗവും*. ഓൾ ഇന്ത്യ ക്വാട്ടയിൽ അഡ്മിഷൻ നേടിയവരുടെ കണക്കും, ഡി.എൻ.ബി നേടിയവരുടെ കണക്കും, പ്രൈവറ്റ് കോളേജുകളിൽ ഡിപ്ലോമയ്ക്ക് ചേർന്നവരുടെ കണക്കും ഈ 887-ൽ പെടില്ല. ഇങ്ങനെ പോയവരുടെ കണക്ക് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജ് 2009 ബാച്ചിൻ്റെ സംഖ്യകൾ വച്ച് extrapolate ചെയ്തെടുക്കുകയാണ് ചെയ്തത്. ഇതു പ്രകാരം, 2009-ബാച്ചിലെ 6.5 ശതമാനം കേരളത്തിനു പുറത്ത് പി.ജി ചെയ്യുന്നു. 14 ശതമാനം ഡി.എൻ.ബി അല്ലെങ്കിൽ പ്രൈവറ്റ് കോളേജിലെ ഡിപ്ലോമ ചെയ്യുന്നു.

2009-ൽ കേരളത്തിൽ എം.ബി.ബി.എസിനു 24 മെഡിക്കൽ കോളേജുകളിലായി 2350 സീറ്റുകൾ ഉണ്ടായിരുന്നു. ഇതിൽ 887/2350 പേരായിരിക്കണം കേരള അലോട്ട്മെൻ്റ് വഴി ഉപരിപഠനത്തിനു ചേർന്നിട്ടുണ്ടാകുക. ഇത് 37% ആണ്. അങ്ങനെ, ആകെ 37+14+6.5 = 57.5 ശതമാനം പേർ ഉപരിപഠനത്തിനു പോയിട്ടുണ്ട്.

ഈ കണക്കിൽ ഫെല്ലോഷിപ്പുകൾ ചെയ്യുന്നവരെയും, പി.എച്ച്.ഡി പ്രോഗ്രാം ചെയ്യുന്നവരെയും, വിദേശത്ത് പഠിക്കുന്നവരെയും, എം.എസ്.സി പ്രോഗ്രാം പഠിക്കുന്നവരെയും, മറ്റ് മേഖലകളിലേക്ക് പോയവരെയും (ഉദാ: എം.ബി.എ, സിവിൽ സർവീസ്) ഉൾപ്പെടുത്തിയിട്ടില്ല എന്നോർക്കണം. ഇവരെപ്പറ്റിയുള്ള കണക്കുകൾ തീരെ ലഭ്യമല്ല എന്നതുകൊണ്ടാണിത്. ഇവരെക്കൂടി കൂട്ടിയാൽ ശതമാനത്തിൽ ചെറിയ വർദ്ധന വരാം.

അടുത്തകാലത്തായി പഠിച്ചിറങ്ങുന്ന കേരളത്തിലെ ഭൂരിപക്ഷം ഡോക്ടർമാരും ഉന്നതബിരുദപഠനത്തിനു ചേർന്നിട്ടുണ്ടെന്നാണ് ഇത്രയും പഠിച്ചതിൽ നിന്നും എനിക്ക് മനസിലായിട്ടുള്ളത്.

* 887 പേരിൽ 2009-ബാച്ചിലെ വിദ്യാർത്ഥികളാണ് ഭൂരിഭാഗവും. എന്നാൽ മറ്റ് വർഷങ്ങളിൽ എം.ബി.ബി.എസ് പാസായവരും ലിസ്റ്റിൽ ഉണ്ടാകാം. എന്നാൽ, 2009-ബാച്ചിലെ, 2016-17, 2018-19 വർഷങ്ങളിൽ ഉപരിപഠനത്തിനു ചേർന്നവരുടെ സഖ്യ ഈ 887-ൽ പെടാത്തതുകൊണ്ട് കണക്കുകൾ ഏതാണ്ടൊക്കെ കൃത്യമാകാനാണ് സാധ്യത.

 

 

ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

ഞാൻ ഹൗസ് സർജൻസി ചെയ്തത് 2014-15-ലാണ്. മുപ്പത്താറും, നാല്പത്തെട്ടും ചിലപ്പോൾ അതിൽക്കൂടുതലും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ ജോലിക്ക് 15,000 രൂപയാണ് മാസശമ്പളമായി കിട്ടിയിരുന്നത് (അതും പലപ്പോഴും സമയത്തിനു കിട്ടിയിരുന്നില്ല). ന്യായമായും ഇത്രയധികം ജോലിക്ക് ഇത്ര കുറച്ച് ശമ്പളമോ എന്ന് മറ്റ് പലരേയും പോലെ ഞാനും ചിന്തിച്ചു. അങ്ങനെയിരിക്കെയാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനെ രോഗി തല്ലുന്നത്. ഇതേത്തുടർന്ന് കേരളത്തിലെ മുഴുവൻ ഹൗസ് സർജന്മാരും ശമ്പളവർദ്ധനവും, മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങി. പണിമുടക്കിനെത്തുടർന്ന് സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും ശമ്പളം 5,000 രൂപ വർദ്ധിപ്പിച്ച് 20,000 ആക്കുകയും ചെയ്തു. എന്നാൽ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സർക്കാർ യാതൊന്നും ചെയ്തില്ല.

പൈസ കൂടുതൽ കിട്ടിയപ്പോൾ എനിക്ക് സന്തോഷമായി. പുതിയ ലാപ്ടോപ് വാങ്ങിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനായി മാസാമാസം ഒരു തുക മാറ്റിവയ്ക്കുന്നുണ്ടായിരുന്നു. അന്ന് മാറ്റിവച്ച തുകകൊണ്ട് വാങ്ങിയ ലാപ്ടോപ്പിലാണ് ഞാൻ ഈ പോസ്റ്റ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ, ഇന്ന് ചിന്തിക്കുമ്പോൾ അന്നത്തെ സമരം അർത്ഥവത്തായിരുന്നോ എന്ന സംശയമുണ്ട്. ശമ്പളം കൂട്ടിക്കിട്ടാൻ വേണ്ടിയാണോ നമ്മൾ സമരം ചെയ്യേണ്ടത്?

അല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാന്യമായ ശമ്പളം അടിസ്ഥാനമായ ആവശ്യം തന്നെ എന്നത് സമ്മതിക്കുന്നു. എന്നാൽ പഠനശേഷം പിന്നീടുള്ള കാലം 5000 രൂപ എന്നതൊക്കെ വളരെ ചെറിയ തുകയായി മാറിയേക്കും. എൻ്റെ ബാച്ചിൽ നിന്നും (2009-15, കോഴിക്കോട് മെഡിക്കൽ കോളേജ്) പഠിച്ചിറങ്ങിയ പകുതിയിലധികം പേരും ഇപ്പോൾ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഡോക്ടർക്ക് ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ 50,000 രൂപയ്ക്കടുത്തും ബിരുദം മാത്രമാണെങ്കിൽ (നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ‘വെറും എം.ബി.ബി.എസ്’ ആണെങ്കിൽ) 35,000 രൂപയ്കടുത്തും മാസം ശരാശരി സമ്പാദിക്കാൻ പറ്റും. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ചിലർ മാസം ആറു മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നതായിട്ടറിയാം. മാസം രണ്ട് ലക്ഷം ശമ്പളം വാങ്ങുന്ന ജോലിയൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞ് ഹൗസ് സർജൻസി കാലഘട്ടത്തിലേക്ക് നോക്കുമ്പോൾ അന്ന് കിട്ടിയ 5000-ത്തെക്കാൾ കൂടുതൽ ഓർക്കുക അന്നത്തെ പ്രവൃത്തിപരിചയമില്ലായ്മയായിരിക്കും.

ഇരുപത്തിനാലും മുപ്പത്താറും മണിക്കൂർ പണിയെടുക്കുന്ന നമുക്കെങ്ങനെയാണ് പ്രവൃത്തിപരിചയക്കുറവ് ഉണ്ടാകുന്നത്? നമ്മൾ ഒരുപാട് സമയം ജോലി ചെയ്യുന്നുണ്ടെന്നതുകൊണ്ട് മാത്രം പ്രവൃത്തിപരിചയം ഉണ്ടാകുന്നില്ല. ഉദാഹരണത്തിന് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ കൾച്ചർ റിപ്പോർട്ടെടുക്കാനും, സൗജന്യ മരുന്നുകൾ ഫോമിലേക്ക് മാറ്റിയെഴുതാനും, പരിശോധനാ ഫോമുകൾ പൂരിപ്പിക്കാനും, ഡിസ്ചാർജ് കാർഡ് എഴുതാനും, പേഷ്യൻ്റ് ഡേറ്റ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് കയറ്റാനും മാത്രം ജോലിസമയത്തിൻ്റെ ഏറിയ പങ്കും നാം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം പണികൾ ഡോക്ടർമാർ തന്നെ ചെയ്യണമെന്നില്ല. ബോധമുള്ള ആർക്കും ചെയ്യാവുന്ന ജോലിയാണിത്. വിദേശ രാജ്യങ്ങളിലൊക്കെ ഈ പണി കമ്പ്യൂട്ടറൈസ്ഡ് ആയിക്കഴിഞ്ഞു. ഡോക്ടർ സ്വന്തം ഐ.ഡി കാർഡ് ഉപയോഗിച്ചോ, പാസ്വേഡ് ഉപയോഗിച്ചോ വാർഡിലെ കമ്പ്യൂട്ടറിലെ പേഷ്യൻ്റ് ഡാറ്റാബേസിലേക്ക് പ്രവേശിക്കുന്നു. രോഗിയുടെ ഐ.പി നമ്പർ അടിച്ചു കൊടുത്താലുടനെ പേരും മറ്റ് വിവരങ്ങളും തെളിയുന്നു. ഇതേ സിസ്റ്റത്തിൽ തന്നെ പരിശോധനകൾ ഓർഡർ ചെയ്യാനും, റിസൾട്ടുകൾ തയ്യാറായ പക്ഷം കാണാനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ റിസൾട്ടുകളും ഹൗസ് സർജൻ അതത് ഡിപ്പാർട്ട്മെൻ്റുകളിൽ പോയി തിരഞ്ഞെടുത്ത് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. രോഗിയുടെ കൂട്ടിരിപ്പുകാർ ക്യൂ നിന്ന് ചില റിസൾട്ടുകളും, സ്കാൻ റിപ്പോർട്ടുകളും വാങ്ങിക്കൊണ്ടുവരേണ്ട സ്ഥിതിവിശേഷവും ഉണ്ട്. നിമിഷനേരം കൊണ്ട് വിവരവിനിമയം നടത്താനുള്ള സങ്കേതങ്ങൾ ഫോണിൽ പോലും ഉള്ളപ്പോഴാണ് മെഡിക്കൽ കോളേജിൽ മാത്രം ഇപ്പോഴും ഡോക്ടർ അല്ലെങ്കിൽ കൂട്ടിരിപ്പുകാർ നേരിട്ടു പോയി പേപ്പർ റിസൾട്ടുകൾ ശേഖരിച്ചുകൊണ്ട് വരേണ്ട അവസ്ഥയുള്ളത്. ഡോക്ടർ കേസ് റെക്കോർഡ് പറഞ്ഞു കൊടുക്കുകയും, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് എഴുതുകയും ചെയ്യുന്ന രീതി പല വിദേശരാജ്യങ്ങളിലുണ്ട്. ഇതേ സംഭവം കമ്പ്യൂട്ടർ ഉപയോഗിച്ച് സ്പീച്ച്-റ്റു-ടെക്സ്റ്റ് ആയും എഴുതാവുന്നതാണ് – തെറ്റുള്ള ഭാഗങ്ങൾ പിന്നീട് ഡോക്ടർ തിരുത്തിക്കൊടുക്കുകയേ വേണ്ടൂ. രോഗിയുടെ വിവരങ്ങൾ വീട്ടിലിരുന്നും അറിയാനായുള്ള ഫോൺ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഡിജിറ്റൈസേഷൻ പൂർണ്ണമാണെങ്കിൽ രോഗി രണ്ടാമത്തെ പ്രാവശ്യം വരുമ്പോൾ പഴയ റെക്കോർഡുകൾ ഉടനടി നോക്കാനും ബുദ്ധിമുട്ടില്ല. ഓ.പി ടിക്കറ്റും, ലാബ് റിസൾട്ടുകളും കളഞ്ഞുപോയെന്ന് പറഞ്ഞ് വരുന്ന അഞ്ചാറ് രോഗികളെങ്കിലും എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. ഇവർക്കൊക്കെ ഡിജിറ്റൈസ്ഡ് റെക്കോർഡുകൾ വലിയ ആശ്വാസമായേക്കും. രക്തപരിശോധനയുടെ റിസൾട്ടൊക്കെ പ്രത്യേകതരം പേപ്പറിൽ അച്ചടിക്കുന്നതിനാൽ മൂന്നാല് മാസം കഴിഞ്ഞാൽ പ്രിൻ്റ് മുഴുവൻ മാഞ്ഞു പോകും. ഇതു കാരണം രോഗി വീണ്ടും വരുമ്പോൾ റിസൾട്ടുകൾ ഇല്ലാത്ത അവസ്ഥ വരാറുണ്ട്. ഡിജിറ്റൈസേഷൻ ഉണ്ടെങ്കിൽ ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതേ ഉള്ളൂ.

എന്നാൽ മാറി മാറി വരുന്ന സർക്കാറുകൾക്ക് ഡിജിറ്റൈസേഷൻ പോലുള്ള അടിസ്ഥാന സൗകര്യ വികസനം വലിയ താല്പര്യമുള്ള കാര്യമല്ല. ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കണമെങ്കിൽ കുറേയേറെ നൂലാമാലകൾ ഉണ്ടെന്നുള്ളതാണിത്. ഇതിന് ആവശ്യമായ ചിലവ്, ലാബ്-ഫാർമസി തൊഴിലാളി സംഘടനകളുടെ എതിർപ്പ് മറികടക്കൽ, പുതിയ കമ്പ്യൂട്ടറുകൾ വയ്ക്കാനുള്ള സ്ഥലം, ലാൻ നെറ്റ്വർക്ക് സ്ഥാപിക്കൽ, അറ്റകുറ്റപ്പണികൾക്കായി സ്ഥിരം ജീവനക്കാർ, രോഗിയുടെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ചേർക്കാനായി പുതിയ ക്ലറിക്കൽ സ്റ്റാഫ് എന്നിങ്ങനെ ശ്രമകരമായ പലതും ചെയ്യേണ്ടി വരുന്നതുകൊണ്ടാണിത്. ഇത്രയൊക്കെ ചെയ്യുന്നതിനു പകരം നമ്മുടെ കണ്ണിൽ പൊടിയിടാനായി 5000 രൂപ കൂട്ടിത്തരാൻ സർക്കാറിനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ആകെയുള്ള 3500-ഓളം വരുന്ന ഹൗസ് സർജന്മാർക്ക് ശമ്പളവർദ്ധനവിനുള്ള പണം വകയിരുത്തിയാൽ മതി. ഇത്തരം ശ്രമകരമായ പണി ചെയ്യുന്നതിനു പകരം ആരോഗ്യമേഖലയിൽ സർക്കാരുകൾ പണം വകയിരുത്തുന്നത് സൗകര്യങ്ങൾ ലവലേശമില്ലാത്ത സ്ഥലങ്ങളിലും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും, സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ടുമെൻ്റുകൾ തുറക്കാനുമൊക്കെയാണ്. വീടിനടുത്ത് മെഡിക്കൽ കോളേജ് വന്നാൽ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പൊതുജനം കരുതുന്നതു കൊണ്ട് സർക്കാരുകൾക്കും ഇത്തരം ‘ഗുമ്മുള്ള’ ജോലികൾ ചെയ്യാനാണ് ആഗ്രഹം. ഇതിലെ പ്രശ്നങ്ങളെപ്പറ്റി വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതാം.

ഇനി മറ്റൊരു ഉദാഹരണമായി ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് എടുക്കാം. ഇവിടത്തെ സ്ഥിരം പണി ബി.പി നോക്കലും, ഐ.സി.യുവിൽ കിടക്കുന്ന രോഗിയെ 24/7 നോക്കിയിരിക്കലും, ക്യാനുല ഇടലും, ചായ ഓർഡർ ചെയ്യലും മറ്റുമാണ്. ഇത്തരം പണികളും ഡോക്ടർമാർ അറിയേണ്ടതല്ലേ എന്നു ചോദിച്ചാൽ അറിയേണ്ടതാണ് എന്നാണ് ഉത്തരം. എന്നാൽ ഈ ജോലി അറിയണമെങ്കിൽ എത്ര തവണ ചെയ്ത് പരിശീലിക്കണം എന്നുള്ളത് ചിന്തനീയമാണ്. ഒരു ശരാശരി ഒ.പി ദിവസത്തിൽ 100 മുതൽ 200 പേരുടെ ബി.പി ആണ് ഹൗസ് സർജൻ നോക്കുന്നത്. പഠിക്കാനായിരുന്നെങ്കിൽ ദിവസം നാലോ അഞ്ചോ തവണ ബി.പി നോക്കിയാൽ മതിയാകുമല്ലോ. അതുപോലെത്തന്നെ, ഐ.സി.യുവിലെ രോഗിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീനിയർ സ്റ്റാഫിനെ അറിയിക്കുക എന്നതു മാത്രമാണ് ഹൗസ് സർജൻ്റെ ഉത്തരവാദിത്വം. ഇങ്ങനെ മോണിറ്ററുകൾ നോക്കിയിരിക്കുന്ന ജോലി നഴ്സിങ് അസിസ്റ്റൻ്റിനു പോലും അറിയുന്നതാണ്. ഇത്തരം അനാവശ്യ ജോലികൾ ചെയ്യേണ്ടതുകൊണ്ടുതന്നെ ഓ.പിയിൽ വരുന്ന രോഗികളെ പരിശോധിക്കാൻ നമുക്ക് തീരെ കഴിയുന്നില്ല.

ഇത്തരം പതിവ് ജോലികൾ നമ്മളെക്കൊണ്ട് ചെയ്യിക്കുവാൻ വേണ്ടി പറയുന്ന മറ്റൊരു ഒഴിവുകഴിവാണ് സ്റ്റാഫിൻ്റെ എണ്ണക്കുറവ്. 1960-കളിലെ സ്റ്റാഫ് പാറ്റേൺ പിന്തുടരുകയും, ജനസംഖ്യയുടെയും, വിദ്യാർത്ഥികളുടെയും അനുപാതത്തിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടാതിരിക്കുകയും, ഉള്ള വേക്കൻസികളിൽ പോലും നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന സർക്കാറുകൾ തന്നെയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ടീച്ചിങ് സ്റ്റാഫിൻ്റെ എണ്ണം കൂട്ടിയാൽ പി.ജി സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാവും. ഇപ്പോൾ കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കാൻ വിലങ്ങുതടിയായിട്ടുള്ളത് അധ്യാപകരുടെയും, അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുമൂലമാണെന്നാണ് ഞാൻ മനസിലാക്കുന്നത് (തെറ്റാണെങ്കിൽ തിരുത്താം). അങ്ങനെ, നമുക്ക് പഠിക്കാനായി ആവശ്യത്തിനു അധ്യാപകരും, പി.ജി ഡോക്ടർമാരും ഉണ്ടെങ്കിൽ നമ്മുടെ അക്കാദമിക് നിലവാരവും മെച്ചപ്പെടും. ആവശ്യത്തിനു നഴ്സിങ് സ്റ്റാഫ് ഉണ്ടെങ്കിൽ ക്യാനുള ഇടുക, രോഗിക്ക് കൂട്ടിരിക്കുക, ബി.പി നോക്കുക ഇത്യാദി ജോലികൾ അവർക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഇത്തരം ജോലികൾ നഴ്സിങ് സ്റ്റാഫ് ഇപ്പോൾ ചെയ്യാത്തത് അവർക്കും ജോലിഭാരം അധികമായതുകൊണ്ടാണ്. ആവശ്യത്തിനു സ്റ്റാഫുണ്ടെങ്കിൽ ഈ ജോലികൾ അവരെ ഏൽപ്പിക്കാവുന്നതേ ഉള്ളൂ. ഇതു കൂടാതെ, സി.എച്ച്.സി പോസ്റ്റിങ്ങിൻ്റെ സമയത്ത് ഡോക്ടറില്ലാത്ത പി.എച്ച്.സിയിലേക്ക് ഹൗസ് സർജനെ ഡ്യൂട്ടിക്ക് വിടുക, മെഡിസിൻ പോസ്റ്റിങ്ങിനിടയിൽ ചിലർക്കു മാത്രം ഹെമറ്റോളജി ഡ്യൂട്ടി തരിക എന്നീ CRRI മാന്വലിൽ പറയാത്ത ജോലികളൊക്കെ നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ തന്നെ പ്രതിഷേധം അറിയിച്ചതിനു ശേഷം മാത്രം ചെയ്താൽ മതി. സ്റ്റാഫിൻ്റെ എണ്ണം കുറവാണെന്ന സത്യാവസ്ഥയെ അഭിമുഖീകരിക്കാതെ ഓരോ പണികളും നഴ്സ് ചെയ്യേണ്ടതാണോ അതോ ഹൗസ് സർജൻ ചെയ്യേണ്ടതാണോ എന്ന തരത്തിലുള്ള വാഗ്വാദങ്ങൾ വെറും പ്രഹസനം മാത്രമേ ആകുന്നുള്ളൂ. ഹൗസ് സർജന്മാർ ഇല്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിൽ ഹൗസ് സർജൻ ചെയ്യുന്ന ജോലികളും നഴ്സുമാർ വൃത്തിയായി ചെയ്യുന്നുണ്ട്. (ഇത്തരം വാർഡുകളിൽ അവർക്ക് ഇരട്ടി ജോലിഭാരമായതിനാൽ കൈപ്പിഴവുകളും സംഭവിക്കുന്നുണ്ട് – രോഗിയുടെ രക്തം മാറി ട്രാൻസ്ഫ്യൂസ് ചെയ്ത നഴ്സ് തന്നെ ഉദാഹരണം)

ഇങ്ങനെ അനാവശ്യമായ പണികൾ ചെയ്യുന്നത് നിർത്തിയതിനാൽ ലാഭിച്ച സമയം കൊണ്ട് നമ്മൾ എന്തു ചെയ്യും? നേരത്തേ ജോലി നിർത്തി റൂമിൽ ചെന്ന് കിടന്നുറങ്ങും എന്നായിരിക്കും നമ്മുടെ അധ്യാപകർ പറയുന്ന ഉത്തരം. അവർ പറയുന്നത് ശരിയാണ് താനും. ഇപ്പോഴുള്ളത്ര ഭാരിച്ച ജോലിയെടുക്കേണ്ടി വരുമ്പോൾ എങ്ങനെയെങ്കിലുമൊന്ന് ജോലി തീർത്ത് ഉറങ്ങിയാൽ മതി എന്ന് ചിന്തിക്കുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിനു സമയമുണ്ടാകുമ്പോൾ നമ്മുടെ മനസ്ഥിതി മാറും. പഠനത്തിനും, മികച്ച രോഗീപരിചരണത്തിനും സമയമുണ്ടാകും. സീനിയർ ഡോക്ടർമാരെ നിരീക്ഷിച്ചും അവരെഴുതുന്ന പ്രിസ്ക്രിപ്ഷനുകൾ നോക്കിയും, രോഗികളെ വിശദമായി പരിശോധിച്ചും പഠിക്കാൻ നമുക്ക് സമയമുണ്ടാകും. വാർഡിൽ നല്ല കേസ് ഡിസ്ക്കഷനുകളൊക്കെ നടക്കുമ്പോൾ നമ്മൾ ഫോം എഴുതുകയോ, കേസ് റെക്കോർഡ് ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിലാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ മാറും. നിലവിലെ അവസ്ഥയിൽ ഹൗസ് സർജൻ ഡോക്ടർമാരെ മറ്റുള്ളവർ ടീം മെമ്പർ ആയി പരിഗണിക്കുന്നില്ലെന്നും, ഹൗസ് സർജന്മാർക്ക് തങ്ങളുടെ ജോലികൾ എന്താണെന്നത് കൃത്യമായി അറിയില്ലെന്നും, അവരെ മറ്റുള്ളവർ അനുഭാവപൂർവ്വം പരിഗണിക്കുന്നില്ലെന്നും, അവർക്ക് സീനിയർ ഡോക്ടർമാരെ ഭയം കൂടാതെ സമീപിക്കാനാവുന്നില്ലെന്നും, ചെയ്യുന്ന ജോലിക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും 2015-ലെ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു (ഡോ. ദിലീപ് ഉണ്ണികൃഷ്ണൻ, ഡോ. അരുൺ മംഗലത്ത് എന്നിവരും പിന്നെ ഞാനും തയ്യാറാക്കിയ പഠനമാണിത്). ഇങ്ങനെ മോശം രീതിയിൽ പെരുമാറിയാൽ എങ്ങനെയെങ്കിലുമൊക്കെ ജോലി തീർത്ത് പോയി കിടന്നുറങ്ങാനായിരിക്കും ഹൗസ് സർജന്മാരും ശ്രമിക്കുക. അനുഭാവപൂർവ്വം പെരുമാറുകയും, നല്ല പഠനാനുഭവം നൽകുകയും ചെയ്താൽ ഹൗസ് സർജൻ ഡോക്ടർമാർ കൂടുതൽ ആത്മാർഥമായി ജോലി ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. ബാക്കി കിട്ടുന്ന സമയം കൊണ്ട് ഇഷ്ടമുള്ള വിഷയത്തിൽ ഒരു റിസേർച്ച് പ്രൊജക്റ്റ് എങ്കിലും ഓരോ ഹൗസ് സർജനും ചെയ്തിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. പി.ജിക്ക് പഠിക്കലും, നീറ്റ് പരീക്ഷാ പാറ്റേണും ഹൗസ് സർജൻസി പ്രോഗ്രാമിനെ നശിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ പറയാം.

അടുത്തതായി നമ്മൾ ആവശ്യപ്പെടേണ്ടത് സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റമാണ്. ഓരോ ഡിപ്പാർട്ട്മെൻ്റും വിടുമ്പോൾ നമ്മളെ ടീച്ചർമാർ വിലയിരുത്തി കോൺഫിഡൻഷ്യൽ റിപ്പോർട്ട് കൊടുക്കുന്നതുപോലെ നമുക്കും ടീച്ചർമാരെപ്പറ്റി ഫീഡ്ബാക്ക് കൊടുക്കുവാനുള്ള സിസ്റ്റമാണ് വേണ്ടത്. ഇങ്ങനെ എല്ലാ ടീച്ചർമാർക്കും കിട്ടിയ റേറ്റിങ്ങ് അവരുടെ പ്രൊമോഷനെയും, ശമ്പളവർദ്ധനവിനെയും ബാധിക്കും എന്ന അവസ്ഥ ഉണ്ടാകണം. എല്ലാ അധ്യാപകരുടെയും അതത് വർഷത്തെ ശരാശരി റേറ്റിങ്ങ് അതത് ഡിപ്പാർട്ട്മെൻ്റിൻ്റെ നോട്ടീസ് ബോർഡിൽ ഇടണം എന്ന നിബന്ധന വച്ചാലും കുഴപ്പമില്ല. ഞങ്ങൾ 2015-ൽ നടത്തിയ പഠനത്തിൽ മനസിലായത് നാലിലൊന്ന് അധ്യാപകർ മാത്രമേ പഠനപ്രവർത്തനങ്ങൾക്കായി സമയം ചിലവഴിക്കുന്നുള്ളൂ എന്നാണ്. ഇങ്ങനെ ഫീഡ്ബാക്ക് കൊടുത്തു തുടങ്ങിയാൽ, തീരെ ക്ലാസുകൾ തരാത്തതും, ജോലിയിൽ പങ്കെടുപ്പിക്കാത്തതും, മോശം സ്വഭാവം കാണിക്കുന്നവരുമായ അധ്യാപകർക്ക് അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം മനസിലാവാനും തിരുത്താനും സാധിക്കും. അതേസമയം, നല്ല രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകരെ അഭിനന്ദിക്കാനും ഈ കോൺഫിഡൻഷ്യൽ റേറ്റിങ് സിസ്റ്റം കൊണ്ട് സാധിക്കും. റേറ്റിങ് കൂടാതെ പരാതികളും, അഭിപ്രായങ്ങളും കൂടി നേരിട്ട് ടീച്ചർമാരുടെ അടുത്തെത്താനുള്ള സിസ്റ്റവും ഉണ്ടാകണം. ഇതൊന്നും അടുത്തകാലത്തെങ്കിലും DME ചെയ്ത് തരുമെന്ന പ്രതീക്ഷ എനിക്കില്ലാത്തതുകൊണ്ട് ഇത് നിങ്ങൾക്കു തന്നെ ചെയ്യാവുന്നതേ ഉള്ളൂ. ഒരു ഗൂഗിൾ ഫോം ഉപയോഗിച്ച് നിങ്ങൾ തന്നെ ബാച്ചിലെ മുഴുവൻ പേരെയും ഉൾക്കൊള്ളിച്ച് വോട്ടെടുപ്പ് നടത്തുക. 0 മുതൽ 10 വരെ ഉള്ള സ്കേലിൽ എല്ലാ അധ്യാപകരുടെയും അക്കാദമിക നിലവാരം, പ്രവൃത്തിപരിചയം, വിദ്യാർത്ഥികളോടുള്ള പെരുമാറ്റം, കൃത്യനിഷ്ഠത എന്നിവ വോട്ടെടുപ്പിനിടുക. വോട്ടെടുപ്പിൻ്റെ ഫലം അതാത് ഡിപ്പാർട്ട്മെൻ്റുകൾക്ക് അയച്ചു കൊടുക്കുക. ഇനി ഏതെങ്കിലും ഫാക്കൾട്ടിയോട് നേരിട്ട് ഒരു പരാതിയോ, അഭിപ്രായമോ രഹസ്യമായി ബോധിപ്പിക്കാനുണ്ടെങ്കിൽ മുഴുവൻ ബാച്ചിനും വേണ്ടി ഒരു ഈ-മെയിൽ ഐഡി തുടങ്ങുക (ഉദാഹരണത്തിന് 53rdbatchfeedback@gmail.com). ഈ ഐ.ഡിയുടെ പാസ്വേഡ് ബാച്ചിലെ എല്ലാവരും അറിഞ്ഞിരിക്കണം. ഈ ഈ-മെയിൽ വഴി നിങ്ങളുടെ പരാതി അതത് അധ്യാപകർക്ക് മെയിൽ ചെയ്യുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ സ്ഥിരം അധ്യാപകരുടെയും ഈ-മെയിൽ വിലാസം കോളേജിൻ്റെ വെബ്സൈറ്റിലുണ്ട്. മെയിലൊന്നും വായിക്കാത്ത അധ്യാപകനാണെങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി റൂമിൻ്റെ വാതിലിനടിയിലൂടെ ഇട്ടാലും മതി.

ഇപ്പോഴത്തെ അവസ്ഥയിൽ വിദ്യാർത്ഥികളുടെ പരാതികൾ പ്രിൻസിപ്പാൾ നിയോഗിക്കുന്ന ഒരു കമ്മിറ്റി അന്വേഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോപണവിധേയനായ അധ്യാപകനെതിരെ ഒരു നടപടിയും എടുക്കാറില്ല. ഇത്തരം കമ്മിറ്റി രൂപവൽക്കരിക്കുമ്പോൾ അതിൽ വിദ്യാർത്ഥികളായ അംഗങ്ങളും ഉണ്ടായിരിക്കണം എന്ന് നിങ്ങൾ നിബന്ധന വയ്ക്കുക. കമ്മിറ്റി ചർച്ചയുടെ സാരാംശവും, അന്തിമ തീരുമാനവും അടങ്ങിയ രേഖ, പ്രിൻസിപ്പാൾ ഒപ്പുവച്ച ശേഷം പരാതിക്കാരിക്ക് തീർച്ചയായും കൊടുത്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുക. ഇത്തരം സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം ഉണ്ടെങ്കിൽ അധ്യാപകരുടെ കാറിൻ്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതും, അവരെ അസഭ്യം വിളിക്കുന്ന പോസ്റ്റർ ഉണ്ടാക്കുന്നതും ഒക്കെ ഇല്ലാതാകും.

ഇതേ രീതിയിൽ അധ്യാപകരുടെ ഫീഡ്ബാക്ക് സ്വീകരിക്കാനും നമ്മൾ തയ്യാറാവണം. കോൺഫിഡൻഷ്യൽ ഫോം ഒക്കെ ഒരു പ്രഹസനമാണെന്ന് നമുക്ക് പണ്ടേ അറിയാമല്ലോ. പോസ്റ്റിങ് കഴിഞ്ഞ് പാർട്ടി ഒക്കെ കൊടുത്ത് പോകുമ്പോൾ ഓരോ അധ്യാപകരോടും നമ്മളെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുക. നമ്മൾ രോഗീപരിചരണത്തിലും, അക്കാദമിക്സിലും ഒക്കെ കാണിക്കുന്ന ന്യൂനതകൾ നമ്മളെക്കാലുപരി മനസിലാക്കാൻ കഴിയുന്നത് അധ്യാപകർക്കാണ്. വാർഡിൽ പണിയെടുക്കുന്ന സമയത്ത് പലപ്പോഴായി വഴക്കു പറയുമെങ്കിലും, ഒറ്റയ്ക്ക് നേരിട്ട് ചെന്ന് ഫീഡ്ബാക്ക് ചോദിച്ചാൽ പല അധ്യാപകരും അനുഭാവപൂർവ്വം നമ്മളെ സമീപിക്കും എന്നതാണ് എൻ്റെ അനുഭവം.

ഒരു ഡോക്ടർ ആദ്യം പരിഗണിക്കേണ്ടത് അവനവൻ്റെ ആരോഗ്യമാണ്. പലപ്പോഴും ഹൗസ് സർജൻസി നമ്മളെ കൂടുതൽ രോഗാതുരരാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നീഡിൽ പ്രിക്ക് കിട്ടിയാൽ, രോഗിയുടെ ചിലവിൽ HIV, HbSAg, Anti HCV ചെയ്യിക്കുന്നതാണല്ലോ രീതി. ഇത് മാറി ഹൗസ് സർജന്മാർക്ക് ഇൻഷൂറൻസ് സംവിധാനം വരണം. നീഡിൽ പ്രിക്ക് മുതലായ occupational hazards ഉണ്ടായാൽ അത് കോളേജ് നിയമിച്ച ഇൻഷൂറൻസ് ഓഫീസറെ അറിയിക്കുകയും, തനിക്കോ രോഗിക്കോ ആവശ്യമുള്ള ടെസ്റ്റുകളൂം മരുന്നുകളുമൊക്കെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുകയും വേണം. Occupational hazards റിപ്പോർട്ട് ചെയ്യാൻ വെബ്-അധിഷ്ഠിത രഹസ്യ പോർട്ടൽ ഉണ്ടായിരിക്കണം. നീഡിൽ പ്രിക്ക് മാത്രമല്ല – കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയ്ക്ക് കൂട്ടിരിപ്പുകാർ തല്ലിയതും, ലേബർ റൂം പോസ്റ്റിങ്ങിനിടയിൽ സൂര്യപ്രകാശം ഏൽക്കാത്തതുകൊണ്ട് വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടായതും, രോഗിയിൽ നിന്ന് ക്ഷയരോഗം പിടിപെട്ടതും, ആമ്പുലൻസിൽ കൂട്ടിരിപ്പുകാരൻ ഹൗസ് സർജനെ (സ്ത്രീ) കടന്നു പിടിച്ചതും, 36 മണിക്കൂർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണതും, ആഴ്ചകളായി അമിത ജോലിഭാരവും, ഉറക്കക്കുറവും കൊണ്ട് നിരാശാരോഗം ബാധിച്ചതും, സീനിയർ സ്റ്റാഫ് ചെയ്ത കൈപ്പിഴയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതും, ഹൗസ് സർജൻ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണതും, ഓക്സിടോസിൻ ആമ്പ്യൂൾ പൊട്ടിക്കാൻ സജ്ജീകരണമില്ലാത്തതുകൊണ്ട് കൈ മുറിഞ്ഞതും വരെ occupational hazard-ൻ്റെ പരിധിയിൽ വരും. ഇത്തരം പരാതികളൊന്നും പലപ്പോഴും യൂണിറ്റ് ചീഫിൻ്റെ അടുത്ത് എത്താത്തതുകൊണ്ട് അവർക്ക് ഈ പ്രശ്നം അത്ര ഗുരുതരമാണെന്ന ബോധ്യം ഉണ്ടായിരിക്കില്ല. ഹൗസ് സർജൻ-പി.ജി ഡോക്ടർമാർ അനുഭവിക്കുന്ന occupational hazards-നെക്കുറിച്ച് ഒരു വിശദമായ പഠനം നടത്തേണ്ടതും, പഠനഫലങ്ങൾക്കനുസൃതമായി സർക്കാർ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുമാണ്. ഇത് കൂടാതെ occupational hazard-ൻ്റെ തീവ്രതയ്ക്കനുസരിച്ച് യൂണിറ്റ് ചീഫിൻ്റെ നിർണ്ണയാധികാരം ഉപയോഗിച്ച് എക്സ്റ്റെൻഷൻ ഇല്ലാത്ത ലീവ് അനുവദിക്കാനും നമ്മൾ ആവശ്യപ്പെടണം. PLWHA രോഗിയിൽ നിന്നും നീഡിൽ പ്രിക്ക് കിട്ടി, പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തും, ഛർദ്ദിയും തലവേദനയും സഹിച്ച് ഡ്യൂട്ടി ചെയ്യേണ്ടി വന്ന ഹൗസ് സർജന്മാർ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ദയനീയ സാഹചര്യങ്ങൾ ഉണ്ടാകാൻ നമ്മൾ സമ്മതിച്ചുകൂടാ.

അടുത്ത പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവാണ്. വേഗത്തിലും തടസ്സങ്ങളില്ലാതെയും ജോലി ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനമാണ്. വാർഡിലെ ബി.പി അപ്പാരറ്റസുകളിൽ പകുതിയും എന്തെങ്കിലും പ്രശ്നങ്ങളുള്ളവയായിരിക്കും. ഇത്തരം കേടുവന്ന അപ്പാരറ്റസുകൾ ഉപയോഗിച്ച് കൈ കഴയ്ക്കുമ്പോൾ ഞാൻ പലതവണ ആലോചിച്ചിട്ടുള്ളത് സ്വന്തം ബി.പി. അപ്പാരറ്റസ് കൊണ്ടുവന്ന് വാർഡിൽ ഉപയോഗിച്ചാലോ എന്നാണ്. നല്ല അപ്പാരറ്റസിനു വേണ്ടി അപ്പുറത്തെ വാർഡിൽ പോയി യാചിക്കേണ്ടി വരുന്നതും, സമയത്തിന് അപ്പാരറ്റസ് തിരിച്ച് കൊടുക്കാനാവാത്തതുകൊണ്ട് കശപിശയുണ്ടാകുന്നതും ഗതികേടാണ്. അതേ പോലെ, ഗ്ലാസ് കുപ്പിയിൽ ഇ.ഡി.റ്റി.എ നിറച്ച് രക്തസാമ്പിൾ എടുക്കേണ്ടി വരുന്നതും, നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോൾ മൂട്ടയുള്ള ബെഡ്ഡിൽ കിടക്കേണ്ടി വരുന്നതും, നിറഞ്ഞ് കവിഞ്ഞ വാർഡിലെ ഡ്യൂട്ടി റൂമിൽ വാതിൽ കുറ്റിയിടാതെ ഉറങ്ങേണ്ടി വരുന്നതും, റൂമിൽ വച്ച സാധനങ്ങൾ മോഷണം പോകുന്നതും, ഹൗസ് സർജൻസ് ക്വാർട്ടേഴ്സിലെ ടോയ്ലറ്റുകൾ പ്രവർത്തനരഹിതമാകുന്നതും, ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടയ്ക്കിടയ്ക്ക് ഇടിഞ്ഞു വീഴുന്നതും, CRRI സർട്ടിഫിക്കറ്റിനാവശ്യമായ രേഖകൾ കിട്ടാനായി വാർഡുവാർഡാനന്തരം നടക്കേണ്ടി വരുന്നതും, പത്താം തിയ്യതി കഴിഞ്ഞിട്ടും ശമ്പളം വരാത്തതും, ആമ്പ്യൂൾ പൊട്ടിക്കാനും നീഡിൽ ഇൻസിനറേറ്റ് ചെയ്യാനും സൗകര്യമില്ലാത്തതും, ഓപ്പറേഷൻ തീയേറ്ററിൽ ഫിറ്റ് അല്ലാത്ത, കീറിയ ഉടുപ്പുകൾ ഇടേണ്ടി വരുന്നതും, പേഷ്യൻ്റിൻ്റെ ട്രോളി ഉന്തേണ്ടി വരുന്നതും, രക്തബാങ്കിൽ പോയി പ്ലേറ്റ്ലെറ്റിനു വേണ്ടി യാചിക്കേണ്ടി വരുന്നതും, ആവശ്യത്തിന് HRIG ഇല്ലാത്തതുകൊണ്ട് അത് വാങ്ങിപ്പിക്കേണ്ടി വരുന്നതുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് എന്ന രീതിയിലുള്ള ഗിമ്മിക്കുകൾ കാണിക്കുന്നതിനു മുൻപ് സർക്കാരുകൾ ശ്രദ്ധ ചെലുത്തേണ്ടത് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്. നല്ല സൗകര്യങ്ങൾ ഉണ്ടായാൽ ഹൗസ് സർജനു മാത്രമല്ല, മറ്റ് ജീവനക്കാർക്കും സന്തോഷമായി ജോലി ചെയ്യാൻ സാധിക്കും. അതോടുകൂടി ഒരു ടീം ആയി പ്രവർത്തിക്കാനുള്ള ആർജ്ജവവും, സാഹചര്യവും രൂപപ്പെട്ടുവരും.


അപ്പോൾ നിങ്ങൾ ആവശ്യപ്പെടേണ്ടത്:

1. സമ്പൂർണ്ണ ഡിജിറ്റൈസേഷൻ

2. സ്റ്റാഫിൻ്റെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

3. സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം

4. Occupational hazards-ന് ന്യായമായ പ്രതിവിധികൾ

5. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ

ഇതെല്ലാം കഴിഞ്ഞിട്ടേ ശമ്പളവർദ്ധനവ് ഒരു വിഷയമാകേണ്ടതുള്ളൂ. നിങ്ങളുടെ കരിയറിൽ പിന്നീടൊരിക്കലും കിട്ടാത്ത അവസരമാണ് ഹൗസ് സർജൻസി. നിങ്ങൾ സ്പെഷ്യലിസ്റ്റ് ആയി ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ എന്തു നടക്കുന്നെന്നും, മറ്റ് രോഗങ്ങളെ എങ്ങനെ ചികിത്സിക്കുമെന്നും അറിയാൻ ഹൗസ് സർജൻസി കഴിഞ്ഞാൽ പിന്നെ അവസരങ്ങളില്ല. പിൽക്കാലത്ത് സ്വന്തം മേഖലയ്ക്ക് പുറത്തുള്ള രോഗങ്ങൾ ചികിത്സിക്കാനുള്ള ആത്മവിശ്വാസക്കുറവ് വരുന്നത് ഹൗസ് സർജൻസി സമയത്ത് നന്നായി പ്രവൃത്തിപരിചയം നേടാത്തതുകൊണ്ടാണ്. ഒരിക്കലെങ്കിലും നേരിൽ കാണാത്ത അസുഖം ഡയഗ്നോസ് ചെയ്യുക കഷ്ടകരമാണ്. അതുകൊണ്ട്, ഹൗസ് സർജൻസി കാലഘട്ടത്തിൽ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, പഠനത്തിനും പ്രവൃത്തിപരിചയത്തിനും കഴിയുന്നത്ര സമയം നീക്കിവയ്ക്കുകയും ചെയ്യുക.

എല്ലാ ഹൗസ് സർജൻ ഡോക്ടർമാർക്കും, ഇനി ഹൗസ് സർജൻസിയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോകുന്നവർക്കും ആശംസകൾ നേരുന്നു. നിങ്ങളുടെ ബാച്ച് കോളേജ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത് ദൃഢമായ അഭിപ്രായങ്ങളിലൂടെ ആസൂത്രിതമായ മാറ്റങ്ങൾ വരുത്തിയതിൻ്റെ പേരിലായിരിക്കണം എന്നു കൂടി ഓർമ്മിപ്പിച്ചുകൊണ്ട് മംഗളങ്ങൾ നേരുന്നു.

ഈ പോസ്റ്റ് എൻ്റെ സമ്മതമില്ലാതെതന്നെ അതേരൂപത്തിൽ കോപ്പി ചെയ്യുന്നതും, ഷെയർ ചെയ്യുന്നതും ഞാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. ഈ ആശയങ്ങൾ പരമാവധി പേർ വായിക്കുകയും, ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണിത്. ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന പഠനത്തിലെ നിഗമനങ്ങളും നിങ്ങളുടെ വാദങ്ങളെ പിന്താങ്ങാനായി ഉപയോഗിക്കാവുന്നതാണ്.