ദോഹ യാത്ര

അടുത്തകാലത്ത് ഷിക്കാഗോയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്ത എന്റെ സുഹൃത്തുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം കുവൈത്ത് എയർലൈൻസിലാണ് യാത്രചെയ്തിരുന്നതെന്ന് പറഞ്ഞു. താരതമ്യേന വിലകുറഞ്ഞ ടിക്കറ്റ് ഖത്തർ എയർലൈൻസിന്റേതായിരുന്നെങ്കിലും 10 മണിക്കൂറിനു മുകളിൽ ദോഹയിൽ ട്രാൻസിറ്റ് ടൈം ഉണ്ട് എന്ന കാരണത്താൽ ഖത്തർ എയര്ലൈൻസ് വേണ്ടന്നു വയ്ക്കുകയായിരുന്നു. ഖത്തർ എയര്ലൈൻസ് ഭൂരിഭാഗം യാത്രക്കാർക്കും നൽകുന്ന സൗജന്യ വിസ-താമസ സൗകര്യത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. ഖത്തർ എയർവെയ്സിൽ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഖത്തറിലുള്ള സുഹൃത്തുക്കളെ കാണുകയും, ദോഹ നഗരം സന്ദർശിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് ഖത്തർ എയർവെയ്സ് ദീർഘദൂര യാത്രക്കാർക്ക് നൽകുന്ന സൗജന്യ വിസയെപ്പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എന്റെ അനുഭവത്തിൽ നിന്ന് എഴുതാം എന്നു കരുതി.

By Arcturus (Own work), CC-BY-SA-3.0, via Wikimedia Commons

കോഴിക്കോട് മുതൽ വാഷിങ്ടൺ ഡി.സി വരെയായിരുന്നു എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. കോഴിക്കോട്-ദോഹ വരെ ക്യു.ആർ 285-ൽ. ദോഹയിൽ 20 മണിക്കൂറാണ് തങ്ങേണ്ടത്. ദോഹ മുതൽ വാഷിങ്ടൺ വരെ ക്യു.ആർ 51-ൽ. 8 മണിക്കൂറിൽ കൂടുതൽ നേരം ദോഹയിൽ തങ്ങേണ്ടതുണ്ടെങ്കിൽ, മിഡിൽ ഈസ്റ്റിലെ ചില സ്ഥലങ്ങളിലേക്കൊഴിച്ചുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് താമസസൗകര്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്. ഇക്കാര്യം പല യാത്രക്കാർക്കും അറിയില്ല എന്നതിനാൽ ദീർഘമായ ട്രാൻസിറ്റ് ടൈം ഉണ്ടെങ്കിൽ പലരും ചിലവു കൂടിയ മറ്റ് എയർലൈൻസിനെ ആശ്രയിക്കുകയാണ് പതിവ്. മറ്റ് പല മുസ്ലീം രാജ്യങ്ങളിലുമുള്ള പോലെ  സ്ത്രീയാത്രക്കാർക്ക് ഒറ്റയ്ക്ക് യാത്രചെയ്യുന്നതിന് ഖത്തറിൽ തടസ്സങ്ങളൊന്നുമില്ല, 18 വയസ്സ് തികഞ്ഞിട്ടുണ്ടായാൽ മതി. യാത്ര ചെയ്യുന്നതിനു മുൻപേ ഖത്തർ എയര്ലൈൻസിന്റെ ഓഫീസിൽ പോയി വിസയ്ക്കും താമസത്തിനും ആവശ്യമായ രേഖകൾ കൈപ്പറ്റി. ഇത് ചെയ്തില്ലെങ്കിൽ, ഖത്തർ എയർവെയ്സുമായി പാർട്ട്നർഷിപ്പുള്ള ഹോട്ടലുകളിൽ റൂം ഒഴിവില്ലാത്തപക്ഷം റൂം കിട്ടാതെ വരാൻ സാധ്യതയുണ്ട് എന്ന് ഖത്തർ എയർവെയ്സിന്റെ വെബ്സൈറ്റ് പറയുന്നു. യാത്ര ചെയ്യുന്നതിന് 24 മണിക്കൂർ മുൻപ് ഓണ്ലൈൻ ചെക്ക്-ഇൻ ചെയ്തശേഷം, ‘Transit accommodation’ എന്ന ലിങ്കിൽ പോയി റജിസ്റ്റർ ചെയ്താൽ അനുവദിച്ചിരിക്കുന്ന ഹോട്ടൽ ഏതെന്ന് വ്യക്തമാകുന്നതാണ്. കോഴിക്കോട് വിമാനത്താവളത്തിൽ ചെന്നപ്പോൾ ഇങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് അവിടുത്തെ ഉദ്യോഗസ്ഥനും അറിവില്ല. ഖത്തർ എയർവെയ്സിന്റെ ഓഫീസിലെത്തി കാര്യങ്ങൾ സംസാരിച്ചപ്പോൾ ദോഹയിൽ താമസസൗകര്യം ലഭ്യമാണെന്ന അറിയിപ്പ് കിട്ടി. ഈ സൗകര്യം പ്രകാരം ദോഹയിൽ തങ്ങുന്ന യാത്രക്കാർക്ക് ഓറഞ്ച് നിറമുള്ള ബോഡിങ് പാസ് ആണു നൽകേണ്ടത് എങ്കിലും, എനിക്ക് നീല നിറത്തിലുള്ള ഒന്നാണ് തന്നത്. അത് കൊണ്ടുണ്ടായ അല്ലറ ചില്ലറ പ്രശ്നങ്ങൾ മറ്റൊരവസരത്തിൽ പറയാം.

ദോഹയിലെത്തിയപ്പോൾ ദോഹ ട്രാൻസ്ഫർ ഡെസ്കിൽ നിന്നും ഹോട്ടൽ വൗച്ചർ കൈപ്പറ്റി. എക്കണോമി ക്ലാസ് യാത്രക്കാർക്ക് ത്രീ സ്റ്റാർ ഹോട്ടലുകളേ അനുവദിച്ചിട്ടുള്ളൂ എങ്കിലും എനിക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ മോവൻപിക്  എന്ന ഹോട്ടലിലെ ബിസ്നസ് സ്വിറ്റിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. എമിഗ്രേഷനിൽ 24 മണിക്കൂർ വിസ സ്റ്റാമ്പ് ചെയ്തു തന്നു. ഹോട്ടലിന്റെ കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും, ഓരോ ഫ്ലൈറ്റിലും അവർ പ്രതീക്ഷിക്കുന്ന ഗസ്റ്റുകളുടെ പേര് വലിയ സ്ക്രീനിൽ കാണിച്ചുകൊണ്ടേ ഇരിക്കും. കൗണ്ടറിൽ എത്തി വൗച്ചർ നൽകിയാൽ അവിടുത്തെ ഉദ്യോഗസ്ഥൻ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നമുക്കുള്ള കാർ കാത്തു നിൽക്കുന്നുണ്ടാവും. 20 മിനിറ്റ് യാത്ര ചെയ്തപ്പോൾ ഹോട്ടലിലെത്തി. 51 ഡിഗ്രിയായിരുന്നു പുറത്തെ താപനില. മുപ്പത് സെക്കന്റ് വെയിലത്ത് നടന്നപ്പോഴേക്കും ഒരു പരുവത്തിലായി.

റിസപ്ഷനിസ്റ്റുകളിലൊരാൾ ഇന്ത്യക്കാരിയാണ്. 26 നിലകളുള്ള ഹോട്ടലിൽ പത്താം നിലയിലോ മറ്റോ ആണ് എനിക്ക് റൂം അനുവദിച്ചത്. ഭക്ഷണത്തിനുള്ള കൂപ്പണുകളും കീ കാഡും തരുന്നതിനു മുൻപ് അവിടെ സന്തർശിക്കാൻ പറ്റിയ സ്ഥലങ്ങളെപ്പറ്റിയും, ഹോട്ടൽ നേരിട്ടു നടത്തുന്ന ടൂർ പ്രോഗ്രാമുകളെപ്പറ്റിയും പറഞ്ഞു തന്നു. ഖത്തറിലെ സ്ഥലങ്ങൾ സന്ദർശിക്കാനും, അതുവഴി അവിടെയുള്ള ആളുകളെപ്പറ്റിയും, സംസ്കാരത്തെപ്പറ്റിയും മനസിലാക്കാനും അവസരം നൽകുകയുമാണ് ഖത്തർ എയർവെയ്സ് താമസസൗകര്യം സൗജന്യമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നി. പുറത്തെ ചൂട് പരിഗണിച്ച്, മരുഭൂമിയിലെ യാത്ര അത്ര സുഖകരമാകില്ല എന്ന അനുമാനത്താൽ, യാത്രകൾ വേണ്ടെന്നു വച്ചു. എന്നാൽ വൈകുന്നേരം വെയിലാറിയപ്പോൾ ഹോട്ടലിനു മുന്നിലുള്ള റോഡിലൂടെ അല്പസമയം നടന്ന് നഗരം നേരിൽ കണ്ടു.


ഹോട്ടൽ മുറി

20 മണിക്കൂർ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പ്രധാന പരിപാടി ടി.വി കാണൽ തന്നെയായിരുന്നു. പ്രമുഖ ലോക ചാനലുകളുടെ അറബി പതിപ്പുകൾ ടി.വിയിൽ കാണാം. ഹോട്ടലിലെ സൗകര്യങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയും കാണാം. ഹോട്ടലിന്റെ റെസ്റ്റൊറെണ്ടിൽ ഇന്റർനെറ്റ് ഫ്രീ ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. റൂമിൽ ഇന്റർനെറ്റിന്റെ നിരക്ക് മണിക്കൂറിന് 18 ഡോളർ ആണ്. ഇത്ര പണം കൊടുത്ത് ഇന്റർനെറ്റ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് ഭക്ഷണം കഴിച്ച ശേഷവും റെസ്റ്റോറെന്റിലെ ലോഞ്ചിൽ പോയി ഇരുന്ന് രണ്ട് മണിക്കൂറോളം ഇന്റർനെറ്റ് ഉപയോഗിച്ച ശേഷമാണ് തിരിച്ച് റൂമിലേക്ക് പോയത്. എന്നെപ്പോലെ ഒരുപാട് നേരം ലോഞ്ചിലിരുന്ന് ഫ്രീയായി ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരാളും ഇന്ത്യക്കാരനായിരുന്നു എന്നത് ആകസ്മികമാവാൻ ഇടയില്ല.

ഭക്ഷണമൊക്കെ കുശാലായിരുന്നു. നീരാളി പൊരിച്ചതിനെ ആദ്യമായി കഴിക്കുന്നത് അവിടെ വച്ചാണ്. ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ വിഭവങ്ങൾ അങ്ങനെ നിരത്തി വച്ചിരിക്കുന്നു. ഇതുവരെ കഴിച്ചു നോക്കിയിട്ടില്ലാത്ത ചീസ് കൊണ്ടുള്ള വിഭവങ്ങളും, പലതരം ബ്രഡ്ഡുകളും, ടർക്കി ബിരിയാണിയുമൊക്കെ രുചിച്ചു നോക്കി. ഹലാലായ ഭക്ഷണം മാത്രമേ ലഭ്യമാവുകയുള്ളൂ. കൂട്ടത്തിൽ ഇന്ത്യക്കാരുടെ ചപ്പാത്തിയും, പനീർ കറിയും, പാവ് ഭാജിയുമൊക്കെ കണ്ടു. ഹോട്ടൽ സ്റ്റാഫിൽ ഭൂരിഭാഗവും ഏഷ്യക്കാരാണ്. സംസാരിച്ചവരിൽ എല്ലാവരും ഇംഗ്ലിഷ് മനസിലാവുന്നവരാണ്. വൈകുന്നേരം കാപ്പി കുടിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് റെസ്റ്റോറെണ്ടിൽ കണ്ടിരുന്ന രണ്ട് ഇന്ത്യക്കാരെ വീണ്ടും കണ്ടുമുട്ടി. ഒരാൾ മുംബൈയിൽ നിന്നും മറ്റെയാൾ ഡെൽഹിയിൽ നിന്നുമാണ് വരുന്നത്. അവർ സീഫുഡ് ബിസ്നെസിന്റെ ഭാഗമായി ദോഹയിലെത്തിയവരാണ്. മുംബൈയിൽ നിന്നും വന്നയാൾ ഞാൻ രൂപത്തിൽ അവരുടെ മകളെപ്പോലെയിരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരുമിച്ച് കാപ്പി കുടിച്ച് പിരിഞ്ഞു.

ഹോട്ടൽ മുറിയിൽ പടം പിടിക്കുന്ന ഞാൻ 🙂

ഹോട്ടലിന്റെ ജിം, സ്വിമ്മിങ് പൂൾ എന്നിവ സന്ദർശിക്കണം എന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ ഹോട്ടലിന്റെ പൂമുഖത്തുള്ള പൂന്തോട്ടം സന്ദർശിച്ചു. ഹോട്ടലിലുള്ള യാത്രക്കാർക്കൊക്കെ തിരിച്ചു പോകാൻ ഒരു വാൻ ഏർപ്പാടാക്കിയിരുന്നു. രാവിലെ 8 മണിക്കുള്ള ഫ്ലൈറ്റായതുകൊണ്ട് നേരത്തെ പ്രാതൽ കഴിച്ച്, 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു. കുറച്ചു കൂടി നേരം ദോഹയിൽ തങ്ങാമായിരുന്നു എന്ന് തോന്നി. ആ രാജ്യത്തെ കുറച്ചു കൂടി നന്നായി മനസിലാക്കാനായി. അടുത്ത തവണ യാത്ര ചെയ്യുകയാണെങ്കിൽ കഴിവതും ദോഹ വഴിയാക്കണം എന്ന് മനസിൽ കുറിച്ചു.

ബ്രസീലും ഒരാളും

ബ്രസീലിലെ ഹയോ ഡെ ജെനേറൊ എയർപോർട്ടിൽ വച്ചാണ് അർപ്പൺ സൂര്യവംശിയെ പരിചയപ്പെടുന്നത്. എയർപ്പോർട്ടിന്റെ വിശാലമായ വെയ്റ്റിങ് ഏരിയയ്ക്ക് അഭിമുഖമായുള്ള വലിയ ഗ്ലാസ് പാളികളിലൂടെ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു ഞാൻ. അവിടെയിരുന്നു നോക്കിയാൽ ആമസോൺ നദിയുടെ കൈവഴിയും, കൊർകൊവാഡോ മലയും മുതല് അങ്ങകലെ ചക്രവാളം വരെ കാണാം. എല്ലാം കണ്ട് അൽഭുതപ്പെട്ടിരിക്കുന്ന എന്റെ തൊട്ടടുത്ത സീറ്റിലാണ് അർപ്പൺ വന്നിരുന്നത്. ഒറ്റനോട്ടത്തിൽ പറയാം ഇന്ത്യക്കാരനാണെന്ന്. കയ്യിൽ ഇന്ത്യൻ പാസ്പോട്ടുമുണ്ട്. ഒന്നു പരിചയപ്പെട്ടാലോ എന്നെനിക്ക് തോന്നി. അല്ലെങ്കിലും കേരളത്തിനു പുറത്തെത്തിയാൽ മലയാളം സംസാരിക്കുന്നവരോടും, ഇന്ത്യക്ക് പുറത്തെത്തിയാൽ ഇന്ത്യൻ പാസ്പോർട്ടുള്ളവരോടും, കാട്ടിലെത്തിയാൽ മനുഷ്യരോടും, വിക്കിപീഡിയയിലെത്തിയാൽ സ്ത്രീകളോടും എനിക്ക് എന്തെന്നില്ലാത്ത മമതയാണ്. ഇനി എന്നെങ്കിലും ചൊവ്വയിലേക്കോ വ്യാഴത്തിലേക്കോ പോകാൻ പറ്റിയാൽ ഭൂലോകനിവാസികളോടും വല്ലാത്ത സ്നേഹമായിരിക്കും. അല്ലെങ്കിലും, അതങ്ങനെയാവാനേ വഴിയുള്ളൂ. നമ്മളെപ്പോലുള്ളവരോടാണ് നാം കൂടുതലായും അടുക്കാൻ ശ്രമിക്കുക.
അങ്ങനെ അർപ്പൺ അവിടെ ഇരിക്കുകയാണ്. നോക്കിയപ്പൊൾ എന്നോട് ചിരിച്ചു. സംസാരിച്ചു വന്നപ്പോൾ ഞങ്ങൾ ഒരേ ഫ്ലൈറ്റിന്റെ ഏകദേശം അടുത്തടുത്ത സീറ്റുകളിലാണ് ബ്യൂണസ് അയേഴ്സിലേക്ക് യാത്ര ചെയ്യേണ്ടതെന്നു മനസ്സിലാക്കി. എന്റെ കൂടെ യാത്ര ചെയ്യേണ്ടിയിരുന്ന ജക്കാർത്തയിൽ നിന്നും വരുന്ന കാർഥിക വന്നിട്ടില്ല എന്നതുകൊണ്ട് വിരോധമില്ലെങ്കിൽ എന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കാം എന്ന് ഞാൻ പറഞ്ഞതും അദ്ദേഹം സമ്മതിച്ചു.

യാത്രയിലുടനീളം തന്റെ നാടായ പൂനെ നഗരത്തിനടുത്തുള്ള ഗ്രാമത്തെപ്പറ്റിയും, അവിടുത്തെ ആളുകളെപ്പറ്റിയും, ജോലി ചെയ്യുന്ന ഹൈദരാബാദ് നഗരത്തെപ്പറ്റിയും, സ്വന്തം കുടുംബത്തെപ്പറ്റിയും, ബ്യൂണസ് അയേഴ്സിൽ കാണാൻ ഉദ്ദേശിക്കുന്ന മനോഹരമായ സ്ഥലങ്ങളെപ്പറ്റിയും, മഴയെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തെപ്പറ്റിയും, വിക്കിപീഡിയയെപ്പറ്റിയും, കോളേജിനെപ്പറ്റിയുമൊക്കെ ഞാനും കത്തിവച്ചു. കഥകൾ എഴുതാറുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെപ്പറ്റി എഴുതുമോ എന്ന് എന്നോട് തമാശയായി ചോദിച്ചു. എഴുതാം എന്ന് ഞാൻ വാക്കുകൊടുത്തു.

ബ്യൂണസ് അയേഴ്സിലെത്തിയപ്പോൾ രാത്രിയായിരുന്നു. എന്റെ സ്വെറ്ററും, ഷോളുമൊക്കെ ലഗേജിലാണെന്നത് മനസിലാക്കി, പുറത്ത് നല്ല തണുപ്പായിരിക്കും എന്ന് പറഞ്ഞ് സ്വന്തം കമ്പിളിപ്പുതപ്പ് എനിക്കു തന്നു. അത് വാങ്ങാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല. (പിന്നീട്, വെറും ജീൻസും ടോപ്പുമിട്ട് കൂളായി ഇറങ്ങാൻ തയ്യാറായ എന്റെ ശോച്യാവസ്ഥ കണ്ട ഫ്ലൈറ്റ് സ്റ്റെവാർഡ് എന്നെ പിടിച്ച് വെച്ച് ഒരു ബാത്ത് ടവ്വൽ ഫ്രീയായി തരികയായിരുന്നു. 10 ഡിഗ്രി താപനിലയിൽ വെറുതേ അങ്ങിറങ്ങി ചെന്നാൽ മരവിച്ചു പോകുമെന്ന് അന്ന് ഞാൻ ആദ്യമായി പഠിച്ചു. :)).

100_5439
ബ്യൂണസ് ഏയഴ്സ് എയർപോർട്ട്

എയർപ്പോർട്ടിനു പുറത്തെത്തുന്നതുവരെ അർപ്പൺ എന്റെ കൂടെ ഉണ്ടായിരുന്നു. 400 ഡോളറിനാണ് നല്ല എക്സ്ചേഞ്ച് റേറ്റ് എന്നു മനസിലാക്കിയപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ ബില്ലിലാണ് കറൻസി മാറിയത്. കാപ്പി കുടിക്കാൻ അർപ്പൺ ക്ഷണിച്ചെങ്കിലും, 1 മണിക്കൂർ ദൂരത്തുള്ള എന്റെ ഹോട്ടലിൽ എങ്ങനെ ഈ രാത്രിയിൽ എത്തിപ്പെടും എന്ന ആധി കാരണം ഞാൻ വിസമ്മതിച്ചു. പുറത്തെത്തിയപ്പോൾ അർപ്പണിന്റെ കമ്പനി അയയ്ച്ച ആതിഥേയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു (ആതിഥേയന്റെ പേര് ഓർമ്മയില്ല, തൽക്കാലം ബെഞ്ചമിൻ എന്ന് വിളിക്കാം). രാത്രിയിൽ നഗരത്തിന്റെ പല ഭാഗത്തും കൊള്ളക്കാരും, വെടിവെപ്പുകാരുമൊക്കെ ഇറങ്ങുമെന്നും ഒറ്റയ്ക്ക് പോകുന്നത് അത്ര പന്തിയല്ല എന്നും ബെഞ്ചമിൻ പറഞ്ഞു. എന്നിട്ടും അവരുടെ ക്ഷണം സ്വീകരിച്ച് കൂടെ പോകാൻ തോന്നിയില്ല. പിന്നീട് എന്റെ അഡ്രസ് വാങ്ങി നോക്കിയിട്ട്, എന്റെ ഹോട്ടലിലേക്കുള്ള വഴി അത്ര കുഴപ്പം പിടിച്ചതല്ലെന്നും വേഗം എത്താൻ പറ്റുമെന്നും പറഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.

വീണ്ടും ഓണ്ലൈനിൽ കാണുകയും ചെയ്തു.

(അർപ്പണിനെക്കുറിച്ച് എഴുതാം എന്ന് വാക്കുകൊടുത്തിട്ട് മൂന്നാല് മാസമായി. ഇന്ന് രാത്രി ഉറക്കമില്ലാതിരിക്കുമ്പോൾ എന്താണെന്നറിയില്ല, പെട്ടെന്ന് പുള്ളിക്കാരനെ ഓർമ്മവന്നു. കഥയാക്കാനുള്ള നാടകീയതയൊന്നും കണ്ടുമുട്ടലിൽ ഇല്ലാത്തതുകൊണ്ട് തൽക്കാലം ഒരു കുറിപ്പിൽ ഒതുക്കുന്നു.)

ബസ് യാത്രകളും അനുബന്ധ അനുഭവങ്ങളും

കഴിഞ്ഞ ദിവസം ബസ്സിൽ യാത്രചെയ്യുമ്പോൾ കണ്ടക്ടറെ സ്റ്റുഡ്ന്റ്സ് പാസ് കാണിക്കുവാൻ വേണ്ടി ബാഗ് തുറന്നതാണ്. പാസ് തിരക്കിട്ട് എടുക്കുമ്പോൾ ബാഗിലുണ്ടായിരുന്ന പെൻഡ്രൈവ് നിലത്തുവീണു. ഒരുപാട് ഫയലുകൾ അതിലുണ്ടായിരുന്നു. എന്റെ പെൻഡ്രൈവ് വീണു എന്നു പറഞ്ഞ് ഞാൻ കുമ്പിട്ട് തപ്പാൻ തുടങ്ങി. തിരക്കുള്ള ബസ്സിൽ സാധനം നിലത്തിട്ടതിന്റെ അമർഷം മറച്ച് വച്ച് അടുത്തുള്ളവരും തിരയാൻ സഹായിച്ചു. ഈ തിരഞ്ഞുകൊണ്ടിരിക്കുന്നവർക്കൊന്നും പെൻഡ്രൈവ് എന്താണെന്ന് അറിയില്ല. എന്റെ വെപ്രാളം കണ്ടപ്പോൾ എന്തോ വലിയ സാധനമാണെന്ന് അനുമാനിച്ച് തിരയുകയാണ്. അവസാനം സാധനം കിട്ടി. വളരെച്ചെറിയ പ്ളാസ്റ്റിക്കിന്റെ ഒരു കഷ്ണം ആണ് ഞാൻ ഇത്ര കാര്യപ്പെട്ട് തിരഞ്ഞെതെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്ത് പുച്ഛം. അതിന്റെ വില എനിക്കേ അറിയുകയുള്ളല്ലോ.

ബസ്സ് യാത്രയ്ക്കിടയിലെഅനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് കുറെ കാലമായി വിചാരിക്കുന്നെങ്കിലും സമയം ഒത്ത് വന്നിരുന്നില്ല. ഇപ്പോൾ പനിയും തലവേദനയും(വാർഡിലെ ഏതോ പേഷ്യന്റിന്റെ കയ്യിൽ നിന്ന് കിട്ടിയതായിരിക്കണം) സഹിക്കവയ്യാതെ വെറുതേ ഇരിക്കുകയായതുകൊണ്ട് അങ്ങ് എഴുതിക്കളയാം എന്ന് കരുതി.

ചിക്കമഗലൂരിലേക്ക് താമസം മാറിയ കാലം. താമസം തുടങ്ങി കഷ്ടിച്ച് ഒരാഴ്ചയായപ്പോൾ സ്കൂൾ തുറന്നു. പുതിയ സ്കൂളും, പരിചയമില്ലാത്ത നാടും ആളുകളും. ഭാഷയും തീരെ വശമില്ല. സ്കൂൾ ബസ്സിലാണ് പോകേണ്ടത്. രാവിലെ ബസ്സ് കയറി. എനിക്കന്ന് കഷ്ടിച്ച് പത്ത് വയസ്സാണ് പ്രായം. കൂടെ അഞ്ച് വയസ്സുള്ള അനിയത്തിയുമുണ്ട്. അവൾ ആദ്യമായാണ് ബസ്സിൽ കയറുന്നത്. അതുകൊണ്ട് തന്നെ ഓടുന്ന ബസ്സിൽ പിടിക്കാതെ നിന്നാൽ മൂക്കു കുത്തി വീഴുമെന്ന് അവൾക്കറിയില്ല.ഒരു കയ്യിൽ അവളേയും, മറ്റേ കയ്യിൽ ലഞ്ച് കിറ്റും, മുതുകത്ത് ബാഗും ഒക്കെയായി ഓരോ ബ്രേക്കിടലിനും മുന്നോട്ടാഞ്ഞ് കഷ്ടപ്പെട്ടാണ് സ്കൂളിലെത്തിയത്.

വൈകുന്നേരം തിരിച്ചു പോകാനായിരുന്നു അതിലേറെ വിഷമം. ഒരേ പോലുള്ള ഒരുപാട് ബസ്സുകൾ നിർത്തിയിട്ടിരിക്കുന്നു. രാവിലെ കയറിയ ബസ്സ് ഏതാണെന്ന് നിശ്ചയമില്ല. തിരിച്ചുപോയി ക്ളാസ് ടീച്ചറോട് വിവരം പറഞ്ഞു. ടീച്ചർ ഓഫീസിൽ കൂട്ടിക്കൊണ്ടുപോയി കയറേണ്ട ബസ്സിന്റെ നമ്പർ പറഞ്ഞു തന്നു. ബസ്സിൽ കയറിയപ്പോൾ വീണ്ടും പ്രശ്നം. പുതിയ സ്ഥലമായതുകൊണ്ട് ഇറങ്ങേണ്ട സ്ഥലമെത്തിയാൽ മനസിലായി എന്നുവരില്ല. സ്ഥലമെത്തുമ്പോൾ വിളിക്കണം എന്നു പറയാനാണെങ്കിൽ കന്നഡയും നിശ്ചയമില്ല. ആരോടെങ്കിലും ഒന്നു ചോദിക്കാമെന്നു വച്ചാൽ ക്ളാസിൽ കണ്ട് പരിചയമുള്ള ആരെയും കാണുന്നുമില്ല.പേടിച്ച് ഒരു മൂലയിൽ നിൽക്കുകയായിരുന്ന എന്നെയും അനിയത്തിയെയും നയനച്ചേച്ചിയാണ് വിവരം ഇംഗ്ളീഷിൽ ചോദിച്ച് ഇറങ്ങേണ്ടിടത്തു തന്നെ ഇറക്കിവിട്ടത്. പിന്നീട് ഒൻപതാം ക്ളാസിൽ സ്കൂൾ ലീഡറായപ്പോൾ ഓരോ പുതിയ കുട്ടിയുടെയും ബസ് നമ്പറും ബസ് റൂട്ടും പറഞ്ഞ് കൊടുക്കാൻ ഞാൻ തന്നെയാണ് മുൻകൈ എടുത്തത്.

മെല്ലെ മെല്ലെ ഞാൻ ബസ് യാത്ര ഇഷ്ടപ്പെട്ടു തുടങ്ങി. വീട് സ്കൂളിനടുത്താണെങ്കിലും ടൗണിലെ എം.ജി റോഡ് ചുറ്റിയ ശേഷമേ വീട്ടിലെത്താനാവൂ. ബസ്സിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ച കാണുന്നതും, പുസ്തകം വായിക്കുന്നതും, കൂട്ടുകാരോട് സംസാരിക്കുന്നതും ഒക്കെ കാലക്രമേണ ഇഷ്ടമായി. രാവിലെ ബസ്സ് വരുന്നതിന് കൃത്യം ഒരു മിനിറ്റ് മുൻപേ റെഡിയാവൂ. ബസ്സ് വരുന്നു എന്ന് ടെറെസിനു മുകളിൽ നിൽക്കുന്ന അമ്മ പറയുമ്പോഴാകും സ്റ്റോപ്പിലേക്ക് ഇറങ്ങിയോടുക.

പത്താം ക്ളാസിൽ സിൽവർ ഹിൽസിൽ ചേർന്നപ്പോഴാണ് കെ.എസ്.ആർ.ടി.സി ബസ്സിനെ ആശ്രയിക്കേണ്ടി വന്നത്. എനിക്ക് പോകേണ്ട കുന്ദമംഗലം-മാനാഞ്ചിറ റൂട്ടിൽ പ്രൈവറ്റ് ബസ്സുകൾ ഓടാറില്ല. നല്ല തിരക്കുണ്ടാകും. പല യാത്രക്കാരും ഫൂട്ട്ബോഡിൽ കയറി നിന്നാണ് യാത്രചെയ്യാറ്. തിരക്കുള്ള ബസ്സിൽ ഞരമ്പുരോഗികളും കൂടുതലുണ്ടാകും. ഒന്നു രണ്ട് തവണ ഇറങ്ങേണ്ട പാറോപ്പടി സ്റ്റോപ്പെത്തിയതറിയാതെ ഒന്നു രണ്ട് സ്റ്റോപ്പ് അപ്പുറം ഇറങ്ങിയതു കാരണം ക്ളാസിൽ വൈകി എത്തിയിട്ടുണ്ട്.

ബസ്സിൽ കയറാൻ നോക്കുമ്പോൾ മുന്നിലെ വാതിലിലൂടെ കയറാം എന്ന വിചാരത്തിൽ മുന്നോട്ടോടും. മുന്നിലെത്തുമ്പോൾ അവിടെ വാതിലില്ലെന്ന് മനസിലാക്കി പിന്നോട്ടോടും. ഇറങ്ങേണ്ട സ്ഥലമെത്തുന്നതിനു ഒരു മൈൽ മുൻപേ ഇറങ്ങാൻ തയ്യാറായി നിൽക്കും. കണ്ടവരോടൊക്കെ പാറോപ്പടി എത്തുമ്പോൾ വിളിക്കണം എന്നു പറയും. കുറച്ചു കാലം അങ്ങനെ യാത്ര ചെയ്തതിനു ശേഷം ബുദ്ധിമുട്ട് സഹിക്കവയ്യാതെ പ്രൈവറ്റ് വണ്ടി ഏർപ്പാടാക്കുകയാണുണ്ടായത്.

പിന്നീട് മെഡിക്കൽ കോളേജിൽ ചേർന്നതിനു ശേഷമാണ് പ്രൈവറ്റ് ബസ്സിലെ സ്ഥിരം യാത്രക്കാരിയായത്. രണ്ട് രൂപകൊണ്ട് ഒരു ദിവസം പോയി വരാം – സ്റ്റുഡന്റ്സ് കൺസെഷൻ കിട്ടും. മെഡിസിനു പഠിക്കുന്നവർക്ക് 2 ആം സെമെസ്റ്ററിനു ശേഷം പിന്നെ ഫൈനൽ ഇയർ വരെ വെക്കേഷനില്ല. മറ്റു കോളേജുകൾക്കെല്ലാം വെക്കേഷനുള്ള സമയത്ത് എനിക്ക് കൺസെഷൻ അനുവദിച്ചു തരാൻ കണ്ടക്ടർമാർക്ക് മടിയാണ്.
“നിങ്ങൾക്കൊന്നും വെക്കേഷനില്ലേ” എന്നു ദേഷ്യത്തോടെ ചോദിക്കും. ഞാൻ കാര്യം പറയും. അല്പം വാദപ്രതിവാദമൊക്കെ നടക്കും. ഒരിക്കൽ നല്ലപോലെ ചൂടായ ഒരു കണ്ടക്ടറോട് “ഞങ്ങൾക്കൊക്കെ വെക്കേഷൻ തന്നാൽ നിങ്ങൾ ബസ്സിടിച്ച് പരിക്കുപറ്റി മെഡിക്കൽ കോളേജിൽ അഡ്മിറ്റാകുമ്പോൾ നോക്കാൻ ആളുണ്ടാവില്ല” എന്നു പറഞ്ഞിരുന്നു. “മെഡിക്കൽ വിദ്യാർത്ഥിനിയല്ലേ, കയ്യിൽ പൈസയുണ്ടാകുമല്ലോ, അഞ്ചു രൂപ മുടക്കി ഫുൾ ടിക്കറ്റ് എടുത്താലെന്താ”എന്ന് മറ്റൊരു കണ്ടക്ടർ ചോദിച്ചിരുന്നു.

കൺസഷന്റെ ആനുകൂല്യം പറ്റുന്നവർ സീറ്റിലിരിക്കരുത്, ഫുൾ ടിക്കറ്റ് കൊടുത്ത് കയറുന്നവർ കയറിയതിനുശേഷമേ കയറാവൂ എന്നൊക്കെ അലിഖിത നിയമങ്ങളുണ്ടെങ്കിലും ഞാൻ അതൊന്നും വകവയ്ക്കാറില്ല. ഫുൾ ടിക്കറ്റുകാർ കയറിയ ഉടനെ കിളി ഡോറടച്ച് ബെല്ലടിക്കും, പാവം കുട്ടികൾ പുറത്ത്. എന്റെ റൂട്ടിലോടുന്ന മിക്ക ബസ്സുകളും ഇങ്ങനെയാണ്. ഹ്രസ്വ യാത്രകൾ നടത്തുന്നവരെ കയറ്റാൻ പല ബസ്സുകൾക്കും മടിയാണ്. ബസ്സിലെ തിരക്ക് കണ്ട് ദൂരയാത്ര ചെയ്യുന്നവർ കയറാതിരിക്കും എന്നാണ് കാരണം. അതുകൊണ്ട് കിളികൾ ഇന്റർവ്യൂ ചെയ്താണ് കയറ്റാറ്. ഇറങ്ങുന്നതെവിടെയാണ്
എന്ന് കൃത്യമായി പറഞ്ഞ് കൊടുത്താലേ വണ്ടിയിൽ കയറ്റൂ. ഒരുവക ഇന്റർവ്യൂവിനും ഞാൻ ചെവി കൊടുക്കാറില്ല. അങ്ങനെ തട്ടിയും മുട്ടിയും യാത്ര ചെയ്താണ് പല ദിവസങ്ങളിലും വീട്ടിലെത്താറ്.