തല്ല് കിട്ടിക്കഴിഞ്ഞാൽ എന്ത് ചെയ്യണം?

വീണ്ടും തല്ലിനെക്കുറിച്ച് തന്നെ. തല്ല് ഉണ്ടാക്കാൻ സാദ്ധ്യതയുള്ള ചില കൂട്ടിരിപ്പുകാരെ നമ്മൾ മുന്നേ പരിചയപ്പെട്ടു. ഈ പോസ്റ്റിൽ തല്ല് അല്ലെങ്കിൽ സൈബർ ലിഞ്ചിങ് കിട്ടിയ ശേഷം ഡോക്ടർമാർ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. പതിവുപോലെ ഡിസ്ക്ലൈമർ വച്ച് തന്നെ തുടങ്ങാം. എനിക്ക് കോൺഫ്ലിക്റ്റ് റിസൊല്യൂഷനിലോ, സൈബർ നിയമത്തിലോ യാതൊരു പരിചയവും ഇല്ല. യുക്തിസഹവും, പ്രായോഗികവും ആണെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നു എന്നേ ഉള്ളൂ. അതുകൊണ്ട് സ്വാഭാവികമായും തെറ്റുണ്ടാവാം. ഞാൻ പരാമർശിക്കാൻ വിട്ടുപോയ കാര്യങ്ങളും, തെറ്റായി പരാമർശിച്ച കാര്യങ്ങളും കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുകയാണെങ്കിൽ വായനക്കാർക്ക് ഉപകാരമായേക്കും.

സൈബർ ലിഞ്ചിങ് വച്ച് തന്നെ തുടങ്ങാം. ഇത് പുതിയ വാക്കാണ്. സൈബർ ഹറാസ്മെൻ്റിനെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന കുറ്റകൃത്യമാണിത്. ആൾക്കൂട്ടം വ്യക്തിയെ(കളെ) ആക്രമിക്കാൻ വേണ്ടി സൈബർ സ്പേസിൽ അനിയന്ത്രിതമായി വ്യക്തിഹത്യയും, അസഭ്യം വിളിയും, ഭീഷണികളും നടത്തുന്നതിനെയാണ് സൈബർ ലിഞ്ചിങ് എന്ന് വിളിക്കുന്നത്. നേരിട്ട് വന്ന് തല്ലുന്നതിനെക്കാൾ എളുപ്പവും, പൊലീസിനു പോലും കാര്യമായി ഇടപെടാൻ കഴിയാത്തതും ആയ വിഷയമായതുകൊണ്ട് കേരളത്തിൽ സൈബർ ലിഞ്ചിങ് ഇനിയും കൂടാനേ സാദ്ധ്യതയുള്ളൂ. വരും വർഷങ്ങളിൽ കേരളത്തിൽ ഇൻ്റർനെറ്റ് ഉപഭോഗം കേരളത്തിൽ ഇനിയും കൂടും. ഇതുകൊണ്ട് ഭാവിയിൽ കൂടുതൽ പേർ സോഷ്യൽ മീഡിയയിലേക്ക് കടന്നുവരാം. ഇവരിൽ പലർക്കും ഇൻ്റർനെറ്റിൽ ഇടപഴകുമ്പോൾ പാലിക്കേണ്ട സാമാന്യമര്യാദകൾ അറിയണമെന്നില്ല. യഥാർത്ഥ ലോകത്തിൽ മറ്റുള്ളവരോട് ഇടപഴകുന്നത് എങ്ങനെയാണെന്നത് നമ്മളെ മുതിർന്നവർ പഠിപ്പിച്ചു തന്നിട്ടുണ്ട്. പക്ഷെ, വിർച്വൽ ലോകത്തിൽ ഇത് എങ്ങനെ നടപ്പാക്കുമെന്ന് ആരും പഠിപ്പിച്ചിട്ടില്ല, ആർക്കും സ്വയം പഠിക്കാൻ താല്പര്യവുമില്ല. പലരും യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് സോഷ്യൽ മീഡിയയിൽ ഇടപെടുന്നത്. ഇവിടെ സ്വന്തം പേരിലും, ഫേക്ക് ഐഡികളിലും വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുകയും, നടിമാരെ ‘മര്യാദ’ പഠിപ്പിക്കുകയും, ഫാൻസ് അസോസിയേഷനു വേണ്ടി അപരനെ തെറി വിളിക്കുകയും, അന്യരെ മതപ്രബോധനം നടത്തുകയും, വിദ്വേഷരാഷ്ട്രീയം ഉൾക്കൊള്ളുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുകയും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നത് വലിയ സാമൂഹ്യവിപത്ത് തന്നെയാണ്. ഇത്തരത്തിലുള്ള സൈബർ ക്രൈമുകളെ നേരിടാൻ ശക്തമായ ബോധവൽക്കരണം മാത്രമാണ് പ്രതിവിധി. സ്കൂൾ ടെക്സ്റ്റുബുക്കുകളിൽ ‘സൈബർ മര്യാദ’യും, ‘സൈബർ അച്ചടക്ക’വും പാഠ്യവിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സൈബർ ലിഞ്ചിങ് നേരിട്ടാൽ രണ്ട് കൂട്ടരെയാണ് ആദ്യം അറിയിക്കേണ്ടത്: പൊലീസിനെയും, ഐ.എം.എ അഥവാ നിങ്ങൾ അംഗമായിട്ടുള്ള മറ്റേതെങ്കിലും ഡോക്ടർമാരുടെ സംഘടനയെയും. നിങ്ങളെ ലിഞ്ച് ചെയ്തുകൊണ്ടിരിക്കുന്ന അതേ പോസ്റ്റിൽ വിശദീകരണവുമായി ഒരിക്കലും ഇടപെടരുത്. അവിടെ ഇടപെട്ടാൽ നിങ്ങൾ കൂടുതൽ ലിഞ്ചിങ് ഏറ്റുവാങ്ങുകയേ ഉള്ളൂ. ലിഞ്ചിങ്ങിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും നിങ്ങളെക്കുറിച്ചോ, നടന്ന സംഭവത്തെക്കുറിച്ചോ ഒന്നും അറിയാത്തവരാകും. ഇവർ തങ്ങളുടെ മനസ്സിലുള്ള മാലിന്യം അതേപടി ഫേസ്ബുക്ക് ചുമരിൽ ഒട്ടിച്ച് വയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഇവിടെ ഇടപെട്ടാൽ ഇവർ വളഞ്ഞിട്ട് ആക്രമിക്കുകയേ ഉള്ളൂ. സൈബറിടത്തിൽ ബുള്ളിയിങ് നടത്തുന്ന ‘സൈബർ ബുള്ളി’കളെ കുറിച്ച് അധികം പഠനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, ഉള്ള അറിവും, പരിചയവും വച്ച് മനസിലാകുന്നത് ഇപ്രകാരമാണ്: ടീനേജ് പ്രായത്തിലുള്ളവരും, യുവാക്കളുമാണ് ബുള്ളിയിങ്ങിൽ കൂടുതലായും പങ്കെടുക്കുന്നത്. ഇവർക്ക് സ്വന്തം കഴിവിൽ അത്ര വിശ്വാസം പോരാ. മറ്റുള്ളവരെ ഇകഴ്ത്തിയാലാണ് തങ്ങൾക്ക് കൂടുതൽ ശ്രദ്ധയും, പരിഗണനയും കിട്ടുന്നതെന്നാണ് ഇവർ ചിന്തിക്കുന്നത്. എന്ത് കോപ്രായം കാണിച്ചിട്ടാണെങ്കിലും ‘ആളാകണം’ എന്നതാണ് ഇവരുടെ തത്വം. ഇവരിൽ പലരും ചിന്തിക്കുന്നത് ഇൻ്റർനെറ്റ് ഒരു അരാജക ഇടമാണെന്നാണ്. ഇൻ്റർനെറ്റിൽ വന്ന് എന്ത് വിളിച്ച് പറഞ്ഞാലും ഒരു പ്രത്യാഘാതവും ഉണ്ടാകില്ല എന്നാണ് ഇവർ വിചാരിക്കുന്നത്. മറ്റുള്ളവർ, പ്രത്യേകിച്ചും, പണവും, പ്രശസ്തിയും, വിദ്യാഭ്യാസവും ഉള്ളവർ, അന്യായമായാണ് ഇവയൊക്കെ സമ്പാദിച്ചതെന്നും, അതുകൊണ്ട് ഇവരെ കുത്തിനോവിക്കുന്നതിൽ തെറ്റില്ല എന്നും ഇവർ വിശ്വസിക്കുന്നുണ്ടാവാം. എനിക്ക് തോന്നുന്നത്, ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ചെയ്താൽ ശക്തമായ നിയമനടപടിയുണ്ടാകും എന്ന് ഇവർക്ക് ബോധ്യമായാൽ ഒരു പരിധി വരെ സൈബർ ലിഞ്ചിങ് നിയന്ത്രിക്കാവുന്നതേ ഉള്ളൂ.

36472553_10155799886098250_8425025405659906048_o
ചീത്തവിളിക്കുമ്പോൾ സംതൃപ്തി കിട്ടുന്നവർ. ചീത്തവിളിക്കാനുള്ള കാര്യം എന്താണന്നുപോലും അറിയാതെ വെറുതേ പോയി ചീത്തവിളിക്കുന്നവർ. (കടപ്പാട്)

ഒരു ത്രില്ലിനു വേണ്ടി, കൂട്ടുകാരെയും വിളിച്ചുവരുത്തി പോസ്റ്റുകൾക്ക് കീഴെ ചെന്ന് തെറി വിളിക്കുന്നവരുമുണ്ട്. കൂട്ടുകാരുടെ സപ്പോർട്ട് ഉണ്ടാകുമ്പോൾ, ഒറ്റയ്ക്കായിരുന്നാൽ ചെയ്യാൻ പേടിയുള്ള കാര്യങ്ങൾ കൂടി ചെയ്യാനുള്ള ധൈര്യം ഉണ്ടായി വരും. സുഹൃദ് വൃന്ദത്തിൽ ആരാണ് കൂടുതൽ കേമൻ എന്ന് തമ്മിൽ തമ്മിൽ തെളിയിക്കേണ്ട അലിഖിത നിയമം ഉള്ളതുകൊണ്ട് ഇതിൽ ഒരുത്തൻ പിതാമഹന്മാരെ സ്മരിച്ചാൽ അടുത്തവൻ ഒരു ലെവൽ കൂടി കൂട്ടി ബലാത്സംഗത്തിന് ആഹ്വാനം ചെയ്യും. ഇങ്ങനെ ലിഞ്ചിങ് നടക്കുന്ന പോസ്റ്റിലെ കമൻ്റുകൾ കൂടുതൽ കൂടുതൽ വിഷലിപ്തമായി വരും. കേരളത്തിൽ ഭീകരമായ ലൈംഗിക ദാരിദ്ര്യം ഉള്ളതുകൊണ്ട്, ഇര സ്ത്രീയാണെങ്കിൽ ഗ്രാഫിക് സെക്ഷ്വൽ വയലൻസും, റേപ്പ് ചെയ്യുമെന്ന ഭീഷണികളും, ഗുഹ്യാവയവങ്ങളെ എങ്ങനെ സമീപിക്കും എന്ന വർണ്ണനയും ഒക്കെ കാണാം.

നിങ്ങൾക്കെതിരെ സൈബർ ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന് അറിഞ്ഞാൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ആദ്യം വേണ്ടത്. പൊലീസ് കുറ്റക്കാരെ കണ്ടെത്തി എന്തെങ്കിലും നടപടിയെടുക്കും എന്ന വിശ്വാസമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. പലപ്പോഴും കുറ്റവാളികളെ കണ്ടുപിടിക്കാൻ പൊലീസിനു കഴിയാറില്ല, പിടിച്ചാൽ തന്നെയും പ്രതിക്ക് തക്കതായ ശിക്ഷ കിട്ടാറുമില്ല. എങ്കിലും, പ്രതീക്ഷ കൈവെടിയാതെ ക്രൈം റിപ്പോർട്ട് ചെയ്യുക തന്നെ വേണം. നിങ്ങൾക്കുനേരെ അങ്ങേയറ്റം ഹീനമായ വാക്കുകൾ ഉപയോഗിച്ചിട്ടുള്ള കമൻ്റുകളുടെ സ്ക്രീൻഷോട്ടുകൾ, ലിങ്കുകൾ എന്നിവയാണ് ശേഖരിക്കേണ്ടത് എന്നതുകൊണ്ട് ഈ പണി സ്വയം ചെയ്യാതെ, നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളെയാരെങ്കിലും ഏൽപ്പിക്കുന്നതാണ് മനസമാധാനത്തിന് നല്ലത്. ലിഞ്ചിങ് കാരണം മനപ്രയാസം നേരിടുന്നുണ്ടെങ്കിൽ ലീവെടുത്ത് മറ്റെന്തെങ്കിലും ഹോബിയിൽ വ്യാപൃതരാകുക. ആവശ്യമെങ്കിൽ ഒരു സൈക്യാട്രിസ്റ്റിൻ്റെ സഹായവും തേടുക. ലിഞ്ചിങ് നിങ്ങളുടെ മാനസിക സ്വാസ്ഥ്യത്തെ ബാധിക്കുന്നതായി കരുതുന്നില്ലെങ്കിൽ സാധാരണ പോലെ ഡ്യൂട്ടിക്ക് പോകുകയും, രോഗിപരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്താൽ, സൈബർ ലിഞ്ചിങ് നിങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന അറിവ്, നിങ്ങളെ ലിഞ്ച് ചെയ്യാൻ ആഹ്വാനം ചെയ്ത എല്ലാ വ്യക്തികൾക്കും എതിരെയുള്ള ശക്തമായ തിരിച്ചടിയാണ്.

ഒരു റൗണ്ട് ലിഞ്ചിങ് നടന്ന്, ലിഞ്ചിങ് നടക്കുന്ന പോസ്റ്റിന് അത്യാവശ്യം റീച്ച് ഒക്കെ കിട്ടിയാൽ, പിന്നെ രണ്ടാം റൗണ്ട് ലിഞ്ചിങ്ങുകാർ വന്നെത്തുകയായി. ഇവർ നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഒക്കെ തിരഞ്ഞ് പിടിച്ച്, നിങ്ങളുടെ ഫോട്ടോകൾ കണ്ടെത്തി, ഉപയോഗിക്കും. നിങ്ങളുടെയും, ചിലപ്പോൾ നിങ്ങളുടെ പങ്കാളി, കുഞ്ഞുങ്ങൾ എന്നിവരുടെയും ഫോട്ടോകൾ വികൃതമാക്കി, വൃത്തികെട്ട കമൻ്റുകളും ചേർത്ത് പ്രചരിപ്പിക്കും. ചിലർ നിങ്ങളുടെ സോഷ്യൽ മീഡിയ ഇൻബോക്സ്, ടൈംലൈൻ എന്നിവിടങ്ങളിൽ തെറിയഭിഷേകം നടത്തും. ഈ സാദ്ധ്യത മുന്നിൽ കണ്ട്, പ്രൊഫൈൽ സെറ്റിങ്ങുകൾ പ്രൈവറ്റ് ആക്കി വയ്ക്കുകയോ, അക്കൗണ്ട് കുറച്ച് ദിവസങ്ങളിലേക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യുകയോ ചെയ്യുന്നതാകും നല്ലത്. ഓൺലൈൻ മഞ്ഞപ്പത്രങ്ങളും സോഷ്യൽ മീഡിയയിൽ നിങ്ങൾ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ അനധികൃതമായി ഉപയോഗിച്ച് കണ്ടിട്ടുണ്ട്.

നിങ്ങൾ പ്രതികരിച്ചാലും ഇല്ലെങ്കിലും സൈബർ ലിഞ്ചിങ് തനിയെ കെട്ടടങ്ങും. എങ്കിലും നിങ്ങളുടെ പ്രതികരണം എന്താണെന്നത് ജനസമക്ഷം അറിയിക്കേണ്ടതുണ്ട്. “ഇൻ്റർനെറ്റ് ഒന്നും മറക്കാറില്ല” എന്നുള്ളത് വളരെ സത്യമാണ്. പത്ത് വർഷങ്ങൾ കഴിഞ്ഞ് ചെന്ന് നോക്കിയാലും, ലിഞ്ചിങ് നടന്ന പോസ്റ്റുകൾ, ഓൺലൈൻ മാധ്യമങ്ങളിലെ മഞ്ഞവാർത്തകൾ എന്നിവ സെർച്ച് എഞ്ചിനിൽ പൊങ്ങിവരും. ഇത്തരം പോസ്റ്റുകൾ മുൻപേ തന്നെ ഉണ്ടെന്നിരിക്കേ നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന പോസ്റ്റുകളും ഇല്ലാത്തപക്ഷം, ഇൻ്റർനെറ്റിൽ നിന്ന് പ്രശ്നത്തിൻ്റെ മുഴുവൻ ചിത്രം കിട്ടുന്നില്ല. ഇൻ്റർനെറ്റ് മാത്രം നോക്കുന്ന ഒരാൾ നിങ്ങൾ തെറ്റുകാരിയാണെന്ന് വിധിക്കാനും സാദ്ധ്യതയുണ്ട്. നിങ്ങളെ പിന്തുണയ്ക്കുന്ന അനേകം പേർ, പ്രത്യേകിച്ചും ഡോക്ടർമാർ, ഉണ്ടാകും. ലിഞ്ചിങ് പോസ്റ്റ് വൈറലാകുമ്പോൾ തെറ്റ് നിങ്ങളുടെ ഭാഗത്തല്ല എന്നതിന് നിങ്ങൾ കൃത്യമായ വിശദീകരണം കൊടുത്താൽ ഇവർക്ക് നിങ്ങളുടെ കൂടെ നിൽക്കാൻ മറിച്ച് ആലോചിക്കേണ്ടി വരില്ല. ഇത്തരം വിശദീകരണം നൽകാത്ത പക്ഷം, മുഴുവൻ വിവരങ്ങളും അറിയാത്തതുകൊണ്ട്, പലർക്കും നിങ്ങളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ എഴുതാൻ കഴിയാത്ത സാഹചര്യം വരും.

നിങ്ങളുടെ ഭാഗം വിശദീകരിച്ച് ഒരു കുറിപ്പോ, വീഡിയോയോ തയ്യാറാക്കാം. അല്പബുദ്ധികളായ ലിഞ്ചിങ്ങിൽ പങ്കെടുത്ത ആൾക്കൂട്ടമാണ് കേഴ്വിക്കാരിൽ കൂടുതലും എന്നതുകൊണ്ട് വീഡിയോ ആയിരിക്കും കൂടുതൽ അഭികാമ്യം. ഈ വീഡിയോയിൽ നിങ്ങൾ സ്വയം സംസാരിക്കുന്നതിലും നല്ലത്, നിങ്ങളുടെ മേലുദ്യോഗസ്ഥയോ, ഐ.എം.എ പോലുള്ള സംഘടനകളിൽ അംഗമാണെങ്കിൽ സംഘടനയുടെ ലോക്കൽ പ്രസിഡണ്ടോ മറ്റോ നിങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതായിരിക്കും നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ തന്നെയാണ് വീഡിയോയിൽ സംസാരിക്കുന്നതെങ്കിൽ ലിഞ്ചിങ്ങുകാർ, ഈ വീഡിയോ ഉപയോഗിച്ച് കൂടുതൽ ഹറാസ്മെൻ്റ് നടത്താൻ സാദ്ധ്യതയുണ്ട് എന്നതുകൊണ്ടാണിത്. കൂടാതെ, സ്വന്തം നിലപാട് പറയേണ്ടി വരുമ്പോൾ വികാരഭരിതരായി സംസാരിച്ചു പോകാനുള്ള സാദ്ധ്യതയും ഉണ്ട്. ഇതും ലിഞ്ചിങ്ങുകാരെ പ്രകോപിപ്പിക്കും. വീഡിയോ ഒന്നും ചെയ്ത് ഇതുവരെ പരിചയമില്ലാത്ത ആളാണെങ്കിൽ പ്രത്യേകിച്ചും ഈ ജോലി പരിചയമുള്ള മറ്റൊരാൾക്ക് വിട്ടു കൊടുക്കുന്നതാണ് നല്ലത്. നമുക്കുവേണ്ടി നിഷ്പക്ഷനായ മറ്റൊരാൾ, തെളിവുകൾ സഹിതം സംസാരിക്കുമ്പോൾ കൂടുതൽ ആധികാരിതയും ഉണ്ടാകും. ആരോപണവിധേയനായ ഡോക്ടർ ചെയ്ത ചികിത്സയെക്കുറിച്ച് വിശദീകരിക്കുമ്പോൾ ഏതെങ്കിലും ഗമണ്ടൻ പുസ്തകം തുറന്ന് വച്ച ശേഷം, “ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്നത് പ്രകാരമാണ് ചികിത്സിച്ചത്” എന്നൊക്കെയും വേണമെങ്കിൽ പറയാം. തടിയുള്ള പുസ്തകം വേണം എന്നത് നിർബന്ധമാണ്. പുസ്തകത്തിലുള്ള ആശയങ്ങളുടെ ആധികാരികതയ്ക്കുപരി, പുസ്തകത്തിൻ്റെ വലിപ്പമാണ് അല്പബുദ്ധികൾ പെട്ടെന്ന് നോട്ട് ചെയ്യുക. ഉദാഹരണത്തിന്, താഴത്തെ വീഡിയോയിൽ ജേക്കബ് വടക്കാഞ്ചേരി പറയുന്നത് മുഴുവൻ നുണയും, കോൺസ്പിരസി തിയറികളും ആണെങ്കിലും സീറ്റിനു പിറകിൽ കെട്ടുകണക്കിനുള്ള തടിച്ച ആധുനിക വൈദ്യപുസ്തകങ്ങളും, വേഷവിധാനവും, നിർത്തി നിർത്തി സ്പഷ്ടമായി പറയുന്ന ഭാഷയുമൊക്കെ അദ്ദേഹത്തിന് ഒരു ആധികാരികത  ഉണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഇദ്ദേഹത്തിൻ്റെ അപാര തൊലിക്കട്ടിയും, കോൺഫിഡൻസും,  ആളുകളെ കയ്യിലെടുക്കാനുള്ള കഴിവും (മാത്രം) നമ്മൾ മാതൃകയാക്കേണ്ടതാണ്. ഇയാളെപ്പോലെവേണം ലിഞ്ചിങ് നേരിടാൻ.

ലിഞ്ചിങ് നടക്കുന്നുണ്ട് എന്ന വാർത്ത കേട്ട് പലരും നിങ്ങളുടെ ക്ഷേമം അന്വേഷിക്കാനെത്തും. ഇവർ രണ്ട് കാറ്റഗറിയിൽ പെടുന്നവരാണ്. നിങ്ങളെ ഇഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങൾക്കുണ്ടായ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവരാണ് ഒന്നാം വിഭാഗം. നിങ്ങളെ ഇഷ്ടമില്ലാത്തതുകൊണ്ട് ഒന്ന് കുത്തിനോവിച്ചേക്കാം (“ഞങ്ങളും വിവരം അറിഞ്ഞൂ ട്ടോ” എന്ന ലൈൻ) എന്നു കരുതി കപടമായി അനുകമ്പ പ്രകടിപ്പിക്കുന്നവരാണ് രണ്ടാം വിഭാഗം. പ്രത്യക്ഷത്തിൽ ഈ രണ്ട് ഗ്രൂപ്പുകാരെയും തിരിച്ചറിയാൻ ആകില്ല. അതുകൊണ്ട് നിങ്ങൾ ചെയ്യേണ്ടത്, ക്ഷേമം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും നിങ്ങളുടെ ഭാഗം വിശദീകരിക്കുന്ന, മുൻപേ തയ്യാറാക്കിയ ആ വീഡിയോ വാട്ട്സാപ്പ് വഴിയോ മറ്റോ അയച്ചു കൊടുക്കുക എന്നതാണ്. എന്നിട്ട് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ  ഷെയർ ചെയ്യാൻ പറയുക. നിങ്ങളെ ഇഷ്ടപ്പെടുന്നവർ, നിങ്ങളുടെ ഭാഗത്ത് സത്യമുണ്ട് എന്ന് ബോധ്യപ്പെടുന്ന പക്ഷം, തീർച്ചയായും വീഡിയോ ഷെയർ ചെയ്തിരിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളല്ലോ. വിവരം അന്വേഷിച്ചെത്തുന്ന എല്ലാവർക്കും ഒരേ വീഡിയോ മാത്രം ഷെയർ ചെയ്യുന്നതിലൂടെ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം മെസേജ് എഴുതേണ്ട പണിയും ഒഴിവായിക്കിട്ടും. ചോദിച്ച് വരുന്നവർക്ക് വേണ്ടി ഒരുപാട് പ്രാവശ്യം നിങ്ങളുടെ ഭാഗം വിശദീകരിക്കേണ്ടി വരുന്നത് മാനസികസ്വാസ്ഥ്യത്തെ ബാധിക്കും എന്നത് ഓർക്കുക. ഏറ്റവും പ്രിയപ്പെട്ടവരെ മാത്രം ഫോണിൽ വിളിച്ച്, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ബോധ്യപ്പെടുത്തുക. സുഹൃത്തുക്കളോട് ലിഞ്ചിങ് നടക്കുന്ന പോസ്റ്റ്, അത് ഫേസ്ബുക്കിലാണെങ്കിൽ, അബ്യൂസ് റിപ്പോർട്ട് ചെയ്യാനും പറയാവുന്നതാണ്. അബ്യൂസീവ് ആയ പോസ്റ്റ് ആണെന്ന് ഫേസ്ബുക്കിനു മനസിലായാൽ, അവർ പിൻവലിക്കാനുള്ള സാദ്ധ്യത ഉണ്ട്.

സൈബർ ലിഞ്ചിങ് നേരിട്ടതുകൊണ്ട് ഇന്നുവരെ ഒരു ഡോക്ടറുടെയും റെജിസ്ട്രേഷൻ പോയിട്ടില്ല. എൻ്റെ അറിവിൽ ആരുടെയും ജോലിയും പോയിട്ടില്ല. എന്നാൽ ജോലി പോകില്ല എന്ന കാര്യത്തിൽ ഗ്യാരണ്ടി ഒന്നും ഇല്ല. കാരണം, പ്രൈവറ്റ് ആശുപത്രികൾ ലാഭേച്ഛയോടെയാണ് പ്രവർത്തിക്കുന്നത്. നിങ്ങൾക്ക് കുപ്രസിദ്ധി ഉണ്ട് എന്നറിഞ്ഞാൽ ഇവർ ശമ്പളം കുറയ്ക്കാനോ, പിരിച്ചു വിടാനോ തന്നെയോ ഒരുമ്പെട്ടേക്കാം. സർക്കാറിൻ്റെ കാര്യവും വ്യത്യസ്ഥമല്ല. ജനവികാരം നിങ്ങൾക്കെതിരെ ആണെങ്കിൽ മുഖം രക്ഷിക്കാൻ സർക്കാർ നിങ്ങൾക്ക് സസ്പെൻഷൻ സമ്മാനിച്ചുകൂടായ്കയില്ല. സിസ്റ്റത്തിൻ്റെ തകരാറുകൾക്ക് വ്യക്തികളെ ശിക്ഷിക്കുന്ന പരിപാടിയാണ് സർക്കാർ പോലും വർഷങ്ങളായി ചെയ്തുവരുന്നത്. ഭരണപ്പാർട്ടി പ്രവർത്തകരാണ് ലിഞ്ചിങ്ങിന് നേതൃത്വം നൽകുന്നതെങ്കിൽ ഇവർ സർക്കാറിനെ സ്വാധീനിച്ച് നിങ്ങളുടെ ജോലി തെറിപ്പിക്കാനും സാദ്ധ്യതയുണ്ട്. വെർച്വൽ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ യഥാർത്ഥ ലോകത്തെ സ്വാധീനിക്കുന്നതിൻ്റെ അളവ് കൂടിക്കൂടി വരുന്നതേ ഉള്ളൂ. പല കോളേജുകളിലും നടക്കുന്ന അടിപിടികളുടെ തുടക്കം വാട്ട്സാപ്പ് തർക്കങ്ങളാണെന്നതും വെർച്വൽ ലോകത്തിൻ്റെ പ്രസക്തി നമ്മളെ ഓർമ്മിപ്പിക്കുന്നു.

തല്ലിൽ നിന്ന് ആശുപത്രികളെയും ഡോക്ടർമാരെയും രക്ഷിക്കാൻ ഹോസ്പിറ്റൽ ആക്റ്റ് കേരള (ആക്റ്റ് 14, 2012) ഉണ്ട്. എന്നാൽ സൈബർ ലിഞ്ചിങ്ങിൽ നിന്ന് സംരക്ഷിക്കാൻ ഈ ആക്റ്റ് മതിയാവുമോ എന്നറിയില്ല. ഈ ആക്റ്റിലെ ‘വയലൻസ്’ എന്ന വാക്ക് വിട്ടുവീഴ്ചയില്ലാതെ നിർവ്വചിച്ചാൽ സൈബർ ലിഞ്ചിങ്ങും ആക്റ്റിൻ്റെ പരിധിയിൽ പെടേണ്ടതാണ്. തിരുവനന്തപുരത്തെ ഡോക്ടറെ ലിഞ്ച് ചെയ്ത സംഭവത്തിൽ ഈ ആക്റ്റ് പ്രകാരമാണോ അറസ്റ്റ് നടത്തിയത് എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ വിവരമൊന്നുമില്ല. ഈ ആക്റ്റ് പ്രകാരം ആശുപത്രികൾക്കും, ഡോക്ടർമാർക്കും എതിരെ വയലൻസ് നടത്തുന്നവരെ 50,000 രൂപയിൽ കൂടാത്ത പിഴയും, മൂന്ന് വർഷങ്ങളിൽ കൂടാത്ത തടവും അഥവാ രണ്ടും കൂടിയും നൽകി ശിക്ഷിക്കാവുന്നതാണ്.

സൈബർ ലിഞ്ചിങ്ങിനെക്കുറിച്ച് നമ്മൾ പറഞ്ഞു. അടുത്തതായി തല്ലിനെക്കുറിച്ച് പറയാം. തല്ല് തുടങ്ങിയാൽ ഉടൻ പൊലീസിനെ വിളിക്കുക എന്നത് മാത്രമാണ് പോംവഴി. തല്ല് വാങ്ങിയ വ്യക്തിക്ക് ഉടനെ പൊലീസിനെ വിളിക്കാനുള്ള മനസ്സാന്നിദ്ധ്യം ഉണ്ടാകില്ല എന്നത് മുൻകൂട്ടി കണ്ട്, സ്ഥലത്തുള്ള മറ്റാരെങ്കിലും പൊലീസിനെ വിളിക്കുന്നതാണ് നല്ലത്. അടി വാങ്ങിയവരെല്ലാം എത്രയും പെട്ടെന്ന് വൈദ്യസഹായം തേടിയിരിക്കണം. താനൊരു ഡോക്ടറാണല്ലോ എന്ന് വിചാരിച്ച്, സ്വയം എക്സാമിൻ ചെയ്ത് ഫ്രാക്ചർ, ബ്ലീഡിങ് ഒന്നും ഇല്ല എന്ന് വിധിയെഴുതരുത്. മറ്റൊരു ഡോക്ടറെ വിളിച്ചു വരുത്തി നിങ്ങളെ പരിശോധിപ്പിക്കുകയാണ് വേണ്ടത്. ഉണ്ടായ മുറിവുകളും, ചെയ്ത ചികിത്സകളും വൃത്തിയായി ഈ ഡോക്ടറെക്കൊണ്ട് ഡോക്യുമെൻ്റ് ചെയ്യിക്കണം. ഈ രേഖകൾ സൂക്ഷിച്ച് വയ്ക്കുകയും ചെയ്യണം. പലപ്പോഴും പൊലീസ് എത്തിച്ചേരുന്നതിനു മുൻപേ തല്ലുകാർ രക്ഷപെട്ടിരിക്കും. തല്ലിയവർ കലിപ്പ് അടക്കാൻ വയ്യാതെ ആശുപത്രി മുതലും കൂടി നശിപ്പിച്ചിട്ടേ പോകാറുള്ളൂ. ഇത്തരം സാഹചര്യത്തെളിവുകൾ എല്ലാം പൊലീസ് വരുന്നതു വരേയ്ക്കും നിലനിർത്തണം. എല്ലാ ആശുപത്രികളിലെയും ക്യാഷ്വാലിറ്റികളിൽ വീഡിയോ സർവൈലൻസ് ക്യാമറ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ക്യാഷ്വാലിറ്റിയിലാണ് തല്ലുകൾ കൂടുതലും നടക്കുന്നത് എന്നതുകൊണ്ടാണിത്. ക്യാമറ ഉണ്ടെങ്കിൽ സി.സി.ടി.വി ഫൂട്ടേജിൽ തല്ലുകാരുടെ ചിത്രങ്ങളും പതിഞ്ഞോളും. ഇവരെ പിന്നീട് ട്രാക്ക് ചെയ്യാൻ എളുപ്പമാകുകയും ചെയ്യും. പുതിയ ഒരു ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ആയി ചേരുമ്പോൾ, നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വീഡിയോ സർവൈലൻസിനുള്ള ആവശ്യം ഉന്നയിക്കുക. ഈ അവസരത്തിൽ നിങ്ങളുടെ പ്രൈവസിയെക്കാൾ പ്രധാനം സുരക്ഷയാണെന്നതുകൊണ്ടാണിത്.

തല്ലിയവർ ഓടിരക്ഷപെട്ടാലും, തല്ലിയവരുടെ കൂടെ വന്ന രോഗി ആശുപത്രിയിൽ തന്നെ ഉണ്ടായിരിക്കാനുള്ള അപൂർവ്വ സാദ്ധ്യതയും ഉണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, ഈ രോഗിയുടെ പരിചരണം മറ്റൊരു ഡോക്ടറെ ഏൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ അടി വാങ്ങിയതുകൊണ്ട് പൂർണ്ണ ആരോഗ്യവതി അല്ലാത്തതിനാലും, രോഗിയുടെ ബന്ധുക്കളാൽ അടി കിട്ടിയ അനുഭവം കാരണം രോഗിയെ പരിചരിക്കുന്നതിൽ ബയാസ് ഉണ്ടാകുമെന്നതിനാലുമാണിത്. നിങ്ങളാണ് ആശുപത്രിയിലെ ഒരേയൊരു ഡോക്ടർ എങ്കിൽ, രോഗിയെ ഫസ്റ്റ് എയിഡ് കൊടുത്ത്, ആവശ്യമെങ്കിൽ സ്റ്റെബിലൈസ് ചെയ്ത്, മറ്റൊരു ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യേണ്ടത്. രോഗിയുടെ കൂട്ടിരിപ്പുകാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിൽ, കേസിനെ ബാധിക്കാതിരിക്കാൻ വേണ്ടിയും ഈ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാവുന്നതുമാണ്.

എല്ലാവർക്കും സംഘർഷഭരിതമല്ലാത്ത ഒരു ആശുപത്രിജോലിക്കാലം ആശംസിക്കുന്നു.


ഈ വിഷയത്തിലെ മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

9. ഇന്ന് തലവേദനയാണ് ചേട്ടാ!

10. ഐ.സി.യു വിൽ പ്രവേശിപ്പിച്ചതുകൊണ്ടാണോ മരിച്ചു പോകുന്നത്?

11. ലേഡി ഡോക്ടർ ഇല്ലാത്ത കാലം (ഭാഗം 1), (ഭാഗം 2)

12. ആൺ-സിസ്റ്റർ ഇല്ലാത്ത കാലം

13. വിക്കിപീഡിയയും ആധുനികവൈദ്യവും

ഇന്ന് തലവേദനയാണ് ചേട്ടാ!

1990-കളിൽ അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലെ കുറ്റകൃത്യനിരക്ക് കുത്തനെ ഇടിഞ്ഞു. ഇതിന് കാരണമെന്താണെന്ന് കണ്ടെത്തിയത് സാമ്പത്തികശാസ്ത്രജ്ഞരാണ്. 1970-കളിൽ അബോർഷൻ നിയമവിധേയമാക്കിയതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം കുറയാൻ കാരണം എന്നാണ് ഇവർ കണ്ടെത്തിയത്. (ഗർഭച്ഛിദ്രം, ഭ്രൂണഹത്യ എന്നീ ആളുകളെ പേടിപ്പെടുത്തുന്ന വാക്കുകൾ ഉപയോഗിക്കുന്നതിനു പകരം ലളിതമായ ‘അബോർഷൻ’ എന്ന വാക്ക് ഉപയോഗിച്ച് പ്രചാരത്തിലാക്കണം എന്നാണ് എൻ്റെ അഭിപ്രായം. ഈ ലേഖനത്തിൽ തുടർന്നും അബോർഷൻ എന്ന വാക്കാണ് ഉപയോഗിക്കുന്നത്). 1970-കളിൽ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും ആദ്യമായി അബോർഷൻ നിയമവിധേയമാക്കിയപ്പോൾ, ഒരുപാട് സ്ത്രീകൾ ഈ അവസരം വിനിയോഗിച്ചു. കുട്ടികളെ വളർത്താൻ കെൽപ്പില്ലാത്തവരും, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവരും, ലൈംഗികപീഡനത്തിനിരയായി ഗർഭിണികളായവരുമൊക്കെ അബോർഷൻ ചെയ്യാൻ മുന്നോട്ടു വന്നു. അബോർഷൻ നിയമവിധേയമാക്കിയിരുന്നില്ലെങ്കിൽ 1990-കളിൽ ഇവർക്ക് ജനിച്ച കുട്ടികൾക്ക് 20-30 വയസ്സ് ഉണ്ടായിരുന്നേനെ. ഈ കുട്ടികളെ വേണ്ടാഞ്ഞിട്ടും ജന്മം കൊടുത്തതാണെന്നതുകൊണ്ട് ഇവർക്ക് നല്ല വിദ്യാഭ്യാസവും, സന്തോഷകരമായ ചുറ്റുപാടുകളും കിട്ടിയിട്ടുണ്ടായിരിക്കില്ല. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോട്ടാകുകയും, മാനസികപ്രശ്നങ്ങൾക്ക് അടിമപ്പെടുകയും, അകാരണമായ ഭയമോ വിദ്വേഷമോ ദേഷ്യമോ പ്രകടിപ്പിക്കുകയും, ദുർഗുണങ്ങൾ കാണിക്കുകയും ചെയ്യാനുള്ള സാധ്യത മറ്റു കുട്ടികളെക്കാൽ കൂടുതലാണ്. വളർന്നതിനു ശേഷവും ഈ കുട്ടികൾ കുറ്റകൃത്യങ്ങൾ ചെയ്യാനും, സാമൂഹ്യവിരുദ്ധ സ്വഭാവം കാണിക്കാനുമുള്ള സാധ്യതയുണ്ട്. അമേരിക്കയിൽ അബോർഷൻ നിയമവിധേയമാക്കിയതോടെ ഇത്തരം കുട്ടികൾ ജനിക്കാതായി. നിയമം വന്ന് 20-30 കൊല്ലങ്ങൾ കഴിഞ്ഞതിനു ശേഷം (ജനിച്ചിരുന്നെങ്കിൽ ഇവർ മുതിർന്നവരാകേണ്ട സമയപരിധിക്ക് ശേഷം) അതോടെ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അബോർഷനും കുറ്റകൃത്യങ്ങളൂം തമ്മിലുള്ള ഈ ബന്ധം അമേരിക്കയിൽ മാത്രമല്ല, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ പഠനങ്ങളിലും തെളിയിക്കപ്പെട്ടിട്ടുള്ളതാണ് (അധികവായനയ്ക്ക്: ഫ്രീക്കണോമിക്സ്). പള്ളിയുടെ ഫ്ലക്സ് ബോർഡിൽ പത്താമതായി ജനിച്ച് ഡോക്ടറായ കുട്ടിയുടെ വിജയഗാഥ മാത്രമേ കാണുകയുള്ളൂ. ലക്ഷക്കണക്കിനു വരുന്ന നിരാലംബരായ കുട്ടികളുടെയും, അവരുടെ കുടുംബത്തിൻ്റെയും കഥകൾ അവർ പറഞ്ഞുകേട്ടിട്ടില്ല. ഇത്തരം കുട്ടികളുടെ ജീവിതച്ചെലവ് ഏറ്റെടുത്ത് കണ്ടിട്ടുമില്ല.

Freakonomics
നല്ല ബുക്കാണ്. വായിച്ചു നോക്കുക. (ഫെയർ യൂസ് ചിത്രം)

അബോർഷൻ നിഷേധിക്കപ്പെടുന്ന സ്ത്രീകൾ വളരെ ദയനീയരാണ്. ഈ കുഞ്ഞിനെ പോറ്റിവളർത്താൻ കഴിയുമോ എന്ന ആധി അവരെ മാനസിക സമ്മർദ്ദത്തിലേക്കും, വിഷാദരോഗത്തിലേക്കും തള്ളിവിടും. കുഞ്ഞ് ജനിച്ചശേഷം വളർത്തി വലുതാക്കാനുള്ള ബുദ്ധിമുട്ട് വേറെ. നിയമപരമായി അബോർഷൻ ചെയ്യാനുള്ള അവകാശം പല കാരണങ്ങൾ കൊണ്ട് വിനിയോഗിക്കാൻ കഴിയാതെ വരുമ്പോളാണ് ജീവൻ പണയം വച്ചും അബോർഷൻ വീട്ടിൽ വച്ച് ചെയ്യാൻ പലരും നിർബന്ധിതരാകുന്നത്. ഇന്ത്യയിൽ 78% അബോർഷനുകളും ആശുപത്രികൾക്ക് പുറത്താണ് ചെയ്യപ്പെടുന്നത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഞാനറിയുന്ന ആരും ഇതുവരെ അബോർഷൻ നടത്തിയിട്ടില്ല എന്ന് ചിലർ അടിച്ചുവിടുന്ന കമൻ്റുകളൊക്കെ വെറും ഉടായിപ്പാണ്. കണക്കിലൂടെ തെളിയിച്ചു തരാം. ഇന്ത്യയിൽ ഒരു വർഷം 130 മില്ല്യൺ ജനനങ്ങൾ നടക്കുന്നുണ്ട്, 15.6 മില്ല്യൺ അബോർഷനുകളും. എന്നു വച്ചാൽ, ഓരോ എട്ട് കുഞ്ഞുങ്ങൾ ജനിക്കുമ്പോഴും ഒരു കുഞ്ഞ് അബോർഷൻ്റെ ഫലമായി ജനിക്കപ്പെടാതെ പോകുന്നുണ്ട്. അബോർഷനുകളുടെ കണക്കെടുക്കുമ്പോൾ പെൺഭ്രൂണഹത്യകൾ അതിൽ പെടുന്നില്ലേ, ഇവയിൽ ഭൂരിഭാഗവും അങ്ങ് നോർത്തിന്ത്യയിലല്ലേ നടക്കുന്നത് എന്നൊക്കെ ചോദിച്ച് പിടിച്ച് നിൽക്കാമെന്നേ ഉള്ളൂ. കേരളത്തിലെ സമഗ്രമായ ഡേറ്റ ഇല്ലാത്തതുകൊണ്ട് അറിയാവുന്ന കണക്കുകൾ വച്ച് ഊഹിക്കുകയേ നിവൃത്തിയുള്ളൂ. എനിക്ക് തോന്നുന്നത്, നിങ്ങൾ പത്ത് കുഞ്ഞുങ്ങൾ ജനിച്ച വാർത്ത കേട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അറിയുന്ന ഒരു കുടുംബത്തിൽ എങ്കിലും അബോർഷൻ നടന്നുകാണണം എന്നാണ്. ഭ്രൂണം തനിയേ അബോർട്ട് ആയി പോകുന്ന അവസ്ഥയെയല്ല ഇവിടെ പ്രതിപാദിക്കുന്നത്, മാതാവ് തീരുമാനിച്ച ശേഷം അബോർഷൻ നടത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. കുഞ്ഞ് ജനിക്കുമ്പോൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുന്നതുപോലെ, അബോർഷൻ നടത്തിയ ശേഷം ആരും പോസ്റ്റിടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. സ്വന്തം ബന്ധുക്കളിൽ നിന്നുപോലും മറച്ചു വയ്ക്കപ്പെടുന്നതുകൊണ്ട് ഇതൊന്നും നിങ്ങൾ അറിയുന്നില്ലന്നേ ഉള്ളൂ, അതുകൊണ്ട് അബോർഷൻ നടക്കുന്നില്ല എന്നർത്ഥമില്ല. അബോർഷനു വിധേയമായ സ്ത്രീയും, അത് പൂർണ്ണസമ്മതത്തോടു കൂടിയാണ് ചെയ്തതെങ്കിലും, വളരെയധികം മാനസികസംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അബോർഷനു ശേഷം ഇവരുടെ സൗഖ്യം ഉറപ്പാക്കുന്നതിലുപരി, വിവരം മറച്ചുവയ്ക്കാനുള്ള ആകുലതയാണ് മിക്ക കുടുംബങ്ങൾക്കും എന്നതുകൊണ്ട്, മാനസിക സമ്മർദ്ദം സഹിച്ചും എല്ലാവരുടെയും മുന്നിൽ സന്തോഷം അഭിനയിക്കേണ്ടി വരുന്ന ദയനീയാവസ്ഥയും ഉണ്ട്.

അബോർഷൻ ആവശ്യപ്പെട്ട് വരുന്നവർക്ക് സദാചാര ക്ലാസുകൾ കൊടുത്ത് പിന്തിരിപ്പിക്കുന്ന ഡോക്ടർമാരും ഉണ്ട്. കുഞ്ഞുങ്ങളില്ലാത്ത മറ്റ് സ്ത്രീകളുടെ വിഷമങ്ങളാണ് സ്ഥിരം പറഞ്ഞു കൊടുക്കുന്ന കഥകൾ. സ്വന്തം കുഞ്ഞിനെ ഒരുപാട് കഷ്ടപ്പാട് സഹിച്ച് വളർത്തിയെടുത്ത കഥകളാണ് അടുത്തത്. എപ്പോൾ വേണമെങ്കിലും ജോലിക്ക് തിരിച്ചുകയറാം എന്ന ആത്മവിശ്വാസവും, വീട്ടുജോലി ചെയ്യാൻ ജോലിക്കാരും, ‘വയ്യ’ എന്ന് പറയുമ്പോഴേക്കും സഹായത്തിന് ഓടിയെത്തുന്ന മാതാപിതാക്കളും, ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഭർത്താവും, താമസിക്കാൻ ദന്തഗോപുരവുമുള്ളവർക്ക് വേണമെങ്കിൽ എട്ടോ പത്തോ കുഞ്ഞുങ്ങളെ നല്ലരീതിയിൽ വളർത്താം. ഇത്തരം പ്രിവിലേജുകൾ ഇല്ലാത്തവർക്ക് ഒരു കുഞ്ഞിനെ വളർത്തുക എന്നത് സാധ്യമല്ലായിരിക്കാം. ഓരോരുത്തരുടെയും അനുഭവങ്ങളും, ജീവിതസാഹചര്യങ്ങളും വ്യത്യസ്തമാണ്. അബോർഷനു വേണ്ടി ആശുപത്രിയിൽ വരുന്നവർ അതിന് ഒരുമ്പെടുന്നത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്. അവരുടെ മുന്നിൽ സദാചാരപ്രസംഗം നടത്തുന്നതും, അവരുടെ ജീവിതയാഥാർത്ഥ്യങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നതും ലജ്ജാവാഹമാണ്. അവളവളുടെ ജീവിതത്തിന് ഉതകുന്ന തീരുമാനം എന്താണെന്ന് നിർണ്ണയിക്കാനുള്ള അധികാരം അവളവൾക്കു മാത്രമാണ്. ചില സ്ത്രീകൾ കൂസലില്ലാതെ ക്ലിനിക്കിൽ വന്ന് ‘ഇതിനെ ഒഴിവാക്കിത്തരണം’ എന്നൊക്കെ പറയാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാൻ ഇതുവരെ അത്തരം സ്ത്രീകളെ കണ്ടിട്ടില്ല. കൂസൽ ഉണ്ടോ ഇല്ലയോ എന്നതൊക്കെ വിധിക്കുന്നത് നമ്മുടെ ഉള്ളിൽ തന്നെയുള്ള കാലഹരണപ്പെട്ട സദാചാരബോധമാണ്. അബോർഷനു വേണ്ടി സമീപിക്കുന്ന സ്ത്രീയെ, ഇതുകൊണ്ടുണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ മാത്രം എന്താണെന്ന് ഭാവനയും, ഗുണപാഠകഥകളും ചേർക്കാതെ യുക്തിസഹമായി പറഞ്ഞ് മനസിലാക്കിക്കൊടുക്കുക. ഇതു മനസിലാക്കിയ ശേഷവും അബോർഷനുവേണ്ടി അവർ തയ്യാറാകുകയാണെങ്കിൽ അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ് വേണ്ടത്. ഇവരെ അബോർഷൻ അനുവദിക്കാതെ തിരിച്ചുവിട്ടാൽ, അമേരിക്കയിൽ സംഭവിച്ചതുപോലെ, ഇവർക്കുണ്ടായ കുഞ്ഞുങ്ങൾ ക്രിമിനൽ പശ്ചാത്തലത്തിലേക്ക് നീങ്ങാനും, അവർ നിങ്ങളുടെ കാറിൻ്റെ ചില്ല് തന്നെ അടിച്ച് പൊളിക്കാനുമുള്ള സാധ്യതയും ഇല്ലാതില്ല.

എന്തുകൊണ്ടാണ് അളുകൾക്ക് അബോർഷൻ ചെയ്യേണ്ടിവരുന്നത്? ഫാമിലി പ്ലാനിങ് ചെയ്യുന്നതല്ലേ ഇതിനെക്കാൾ എളുപ്പമുള്ള രീതി? ഫാമിലി പ്ലാനിങ് തന്നെയാണ് എളുപ്പം എന്നതിൽ സംശയമില്ല. എന്നാൽ, ഇത് ഒഴുക്കിൽ അങ്ങ് പറയുന്നതുപോലെ പ്രാവർത്തികമാക്കാൻ ലേശം ബുദ്ധിമുട്ടാണ്. ഗർഭനിരോധന മാർഗ്ഗങ്ങൾ 100% ഗർഭങ്ങളും തടയുന്നില്ല. പുരുഷ കോണ്ടത്തിൻ്റെ പരാജയനിരക്ക് പ്രതിവർഷം 18% ആണെങ്കിൽ ഗർഭനിരോധനഗുളികയുടേത് 9% ആണ് (അവലംബം). രണ്ടും കൂടി ഒരുമിച്ചുപയോഗിച്ചാലും ഗർഭധാരണത്തിന് പ്രതിവർഷം 1.6% സാധ്യത ഉണ്ട്*. മതസ്ഥാപനങ്ങൾ നടത്തുന്ന വിവാഹപൂർവ്വ ക്ലാസുകളിലൊക്കെ ഫാമിലി പ്ലാനിങ്ങ് കൊടിയ പാപം എന്നതുപോലെയാണ് അവതരിപ്പിക്കുന്നത്. ഇനി, ഫാമിലി പ്ലാനിങ് ചെയ്യുന്നവർ മാക്സിമം പോയാൽ സേഫ് പിര്യഡ് മാർഗ്ഗം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന് ഇവർ പറഞ്ഞ് ഫലിപ്പിക്കും. ഇതും വിശ്വസിച്ച് പോകുന്ന നവദമ്പതികളിൽ നൂറിൽ 24 പേരും ആദ്യ ഒരു വർഷത്തിൽ തന്നെ ഗർഭിണികളാവും, അടുത്ത പതിനെട്ട് പേർ രണ്ടാം വർഷത്തിലും. വിവാഹത്തിനു മുൻപ്, പോട്ടെ, വിവാഹത്തിനു ശേഷമെങ്കിലും ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് വിശദമായി സംസാരിച്ച്, ഏത് കോൺട്രാസെപ്ഷൻ രീതി ഉപയോഗിക്കണമെന്നും, എത്ര കുഞ്ഞുങ്ങൾ വേണമെന്നും, ആദ്യ കുഞ്ഞ് എത്ര വർഷത്തിനു ശേഷം വേണമെന്നുമെല്ലാം തീരുമാനിക്കുന്നവർ ചുരുക്കമാണ്. ഇന്ന് സെക്സ് വേണ്ട എന്നതിന് “ചേട്ടാ, തലവേദനയാണ്” എന്ന കോഡുഭാഷ ഉപയോഗിക്കേണ്ടത്ര ഗതികേടുള്ളവരാണ് മലയാളിസ്ത്രീകൾ. ഫാമിലി പ്ലാനിങ്ങിൻ്റെ മുഴുവൻ ചുമതലയും സ്ത്രീകളുടെ തലയിൽ കെട്ടിവയ്ക്കുന്ന പുരുഷന്മാരാണ് ഭൂരിഭാഗവും. വാസക്ടമി എളുപ്പത്തിൽ ഓ.പിയിൽ ചെയ്യാവുന്ന ചെറിയ സർജറിയാണെന്നിരിക്കെ, ഇവർ സ്ത്രീകളെ സ്നേഹപൂർവ്വം നിർബന്ധിച്ച് വയറിൽ മുറിവിടുന്ന, സങ്കീർണ്ണതകൾ കൂടുതലുള്ള ട്യൂബെക്ടമി ചെയ്യിപ്പിക്കും. അഭ്യസ്തവിദ്യർ ഏറെയുള്ള ബെംഗളൂരുവിൽ വരെ 59% സ്ത്രീകളും ട്യൂബെക്ടമി ചെയ്യുമ്പോൾ വെറും 0.4 ശതമാനം പുരുഷന്മാർ മാത്രമേ വാസക്ടമി ചെയ്യുന്നുള്ളൂ എന്നാണ് കണക്കുകൾ കാണിക്കുന്നത്. നോ-സ്കാൽപ്പൽ വാസക്ടമിയെക്കുറിച്ച് 2013-ൽ ഞാൻ ഒരു വിക്കിപീഡിയ ലേഖനം തുടങ്ങിവച്ചിരുന്നു. ഇത് വായിക്കുന്ന സർജന്മാർ ആരെങ്കിലുമുണ്ടെങ്കിൽ ഈ ലേഖനം വികസിപ്പിക്കാൻ എന്നെ സഹായിക്കണം. വാസക്ടമി ചെയ്ത അനുഭവം പങ്കുവച്ച ചങ്ക് ബ്രോ ഹബീബിൻ്റെ ലേഖനവും വായിക്കുക.

ഐസ്ലാൻ്റിൽ ഡൗൺസ് സിൻഡ്രോം എന്ന രോഗത്തെ ഏതാണ്ട് നിർമ്മാർജ്ജനം ചെയ്തു. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഡൗൺസ് സിൻഡ്രോം കുത്തനെ കുറഞ്ഞു വരികയാണ്. ഇതിന് കാരണം ഈ രോഗത്തിനു മരുന്ന് കണ്ടുപിടിച്ചതൊന്നുമല്ല കെട്ടോ. കുഞ്ഞ് ജനിക്കുന്നതിനു മുൻപ് തന്നെ സ്കാനിങ്ങിലൂടെ കണ്ടെത്തി അബോർഷൻ ചെയ്യുന്നതുകൊണ്ട് ഇവിടെ ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നില്ല. ഇനി ഡൗൺസ് സിൻഡ്രോം ഉള്ള കുഞ്ഞ് ജനിച്ചാൽ തന്നെ, ഇവരുടെ വളർച്ചയ്ക്കാവശ്യമുള്ള സഹായങ്ങളെല്ലാം തന്നെ സർക്കാർ ചെയ്തുകൊടുക്കുന്നുമുണ്ട്. സ്വീഡനിൽ ഇവരുടെ സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം, സാധാരണ കുട്ടികളുടെ വിദ്യാഭ്യാസം പോലെത്തന്നെ സൗജന്യമാണ്. നിരാലംബരായ ഇത്തരം കുട്ടികളെ, മാതാപിതാക്കളുടെ കാലശേഷം സർക്കാർ സംരക്ഷണത്തിലാക്കും എന്നതുകൊണ്ട്, മരണശേഷം ഇവരെ ആരു നോക്കും എന്ന ആധിയും മാതാപിതാക്കൾക്ക് വേണ്ട. നമ്മുടെ നാട്ടിൽ ഇത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തതുകൊണ്ടുതന്നെ, വൈകല്യങ്ങൾ കണ്ടെത്തിയാൽ അബോർഷൻ ചെയ്യുന്നതാണ് മാനവികമായ പരിഹാരം. വൈകല്യമുള്ള കുട്ടികൾ ജനിച്ചാൽ അത് കുടുംബത്തിനും, കുട്ടിക്കുതന്നെയും ദുരിതമാണ്. സമൂഹത്തിന് അധികഭാരമാണ്.  ജനനം നിഷേധിക്കുന്നതാണോ, ജനിപ്പിച്ചിട്ട് ജീവപര്യന്തം പീഡിപ്പിക്കുന്നതാണോ ഭേദം എന്ന് തലയിൽ ആൾത്താമസമുള്ള ആർക്കും ചിന്തിച്ചാൽ മനസിലാക്കാവുന്നതേ ഉള്ളൂ. ദൈവം തന്ന കുഞ്ഞുങ്ങളെ അബോർട്ട് ചെയ്യുന്നത് പാപമാണ് എന്നൊക്കെ മതങ്ങൾ പറയും. ഇതിൽ വീഴാതിരിക്കുക. മതങ്ങളുടെ അജണ്ട കൂടുതൽ അനുയായികളെ ഉണ്ടാക്കിയെടുക്കുക എന്നതാണ്. പ്രമുഖ മതങ്ങൾ പെട്ടെന്ന് വളരുന്നത് കുറേപ്പേർ  ഈ മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതുകൊണ്ടൊന്നുമല്ല, ആ മതവിശ്വാസികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് എന്നത് മനസിലാക്കുക. മതത്തെ വളർത്താനുള്ള ഏറ്റവും ഫലവത്തായ ആയുധം പ്രസവമാണെന്ന് മതനേതാക്കൾക്ക് നന്നായി അറിയുന്നതുകൊണ്ടാണ് അവർ വിശ്വാസികളെ കൂടുതൽ കുഞ്ഞുങ്ങളുണ്ടാക്കാൻ നിർബന്ധിക്കുന്നത്.

കുഞ്ഞുണ്ടാകുക എന്നതാണ് ജീവിതത്തിൻ്റെ ലക്ഷ്യം എന്ന് കരുതി നടക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കുഞ്ഞിനു ജന്മം കൊടുക്കാൻ പ്രാപ്തിയുണ്ട് എന്നത് തെളിയിക്കേണ്ട ബാധ്യത സമൂഹം നവദമ്പതികളുടെ തലയിൽ കെട്ടിവച്ചിട്ടുമുണ്ട്. സ്ത്രീജന്മം പൂർണ്ണമാകണമെങ്കിൽ കുഞ്ഞുണ്ടായേ തീരൂ എന്ന പൊതുബോധം ശക്തമായി നിലവിലുണ്ട്. പക്ഷെ, 132 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത്. ഇവിടെ ജനിച്ചു വീഴുന്ന വലിയൊരു വിഭാഗം കുഞ്ഞുങ്ങൾക്കും സമയത്തിന് ഭക്ഷണം പോലും കിട്ടുന്നില്ല. അതിനിടയിൽ ഒരു കുഞ്ഞിനെയും കൂടി വളർത്താനുള്ള പക്വതയും, കഴിവും, താല്പര്യവും, സാമ്പത്തികവും, സമയവുമുണ്ടെങ്കിലേ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കാവൂ. ജനസംഘ്യയ്ക്കാനുപാതികമായി നോക്കിയാൽ ഏറ്റവും കൂടുതൽ ദത്തുകുട്ടികൾ ഉള്ള രാജ്യം സ്വീഡനാണ്. ഇവിടെ ആരും വെറുതേ കുട്ടികളെ ജനിപ്പിച്ച് ഉപേക്ഷിക്കാറില്ലാത്തതുകൊണ്ട്, ദത്തെടുക്കാൻ സ്വീഡിഷ് കുട്ടികളെ കിട്ടില്ല. അതുകൊണ്ട്, രാജ്യത്തിനു പുറത്ത് ചെന്നു വേണം ദത്തെടുക്കാൻ. ഒരു കുഞ്ഞിന് ജന്മം കൊടുത്ത ശേഷം, തങ്ങൾക്ക് മറ്റൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള കഴിവുണ്ടെങ്കിൽ, രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കുന്ന സ്വീഡിഷുകാരും ഉണ്ട്. ഇങ്ങനെ ഏഷ്യയിലും, ആഫ്രിക്കയിലും ചെന്ന് ദത്തെടുക്കപ്പെട്ട കുട്ടികൾ, മാതാപിതാക്കളിൽ നിന്നും വളരെ വ്യത്യസ്തമായ മുഖച്ഛായയും തൊലിനിറവുമാണെങ്കിലും കൂടി ആരും ഇവരെപ്പറ്റി ഗോസിപ്പുകൾ ഇറക്കാറില്ല. കേരളത്തിൽ ആയിരുന്നെങ്കിൽ ഇതിനകം കുട്ടിയുടെ അമ്മയുടെ ചാരിത്ര്യത്തെക്കുറിച്ച്, അല്ലെങ്കിൽ ദമ്പതികളുടെ വന്ധ്യതയെക്കുറിച്ച് കമ്പിക്കഥകൾ പാറിനടന്നേനെ.

Keep_Abortion_Safe,_Legal_&_Accessible_(6773079251)
അബോർഷൻ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഉപയോഗിക്കുക. സ്ത്രീ കരയുന്ന ബ്ലാക്ക്-ആൻ്റ് വൈറ്റ് ഫോട്ടോകൾ, ഭ്രൂണത്തിൻ്റെ അവശിഷ്ടങ്ങൾ മുതലായ ഭീതിയും, വിഷാദവുമുണ്ടാക്കുന്ന ചിത്രങ്ങൾ ഉപയോഗിക്കാതിരിക്കുക. ചിത്രത്തിന് കടപ്പാട്: ഡെബ്ര സ്വീറ്റ്, സി.സി-ബൈ-എസ്.എ 2.0, വിക്കിമീഡിയ കോമൺസ്.

മകൾക്ക് ഒരു കുഞ്ഞിക്കാല് കണ്ടിട്ട് മരിച്ചാൽ മതി എന്ന് പറയുന്ന വയോധികരുണ്ട്. ഇവരോട് നാഷണൽ ഹൈവേ സൈഡിലെ ആ ഒന്നരയേക്കർ പാടം പേരിൽ എഴുതിത്തന്നാൽ കുഞ്ഞിക്കാല് കാണിച്ചു തരാം എന്ന് പറഞ്ഞേക്കുക. അല്ലെങ്കിൽ കുഞ്ഞിനെ അഞ്ച് വയസ്സുവരെ വളർത്താൻ തയ്യാറാണോ എന്ന് ചോദിക്കുക. തനിനിറം അപ്പോൾ കാണാം. സ്വന്തം മരണം എന്ന യാഥാർത്ഥ്യത്തെ ഉപയോഗിച്ചുകൊണ്ട് മക്കളെയും, പേരമക്കളെയും ഇമോഷണൽ ബ്ലാക്ക്മെയിൽ ചെയ്യുന്നത് എന്തൊരു ചീപ്പ് പരിപാടിയാണെന്ന് ചിന്തിച്ചുനോക്കൂ. ഇതേ മുത്തച്ഛൻ പണ്ട് പറഞ്ഞ് നടന്നിരുന്നത് മോൾടെ കല്യാണം കഴിഞ്ഞിട്ട് കണ്ണടച്ചാൽ മതി എന്നായിരിക്കും. കല്യാണം കഴിയുന്നതോടുകൂടിയാണ് കുഞ്ഞിക്കാല് ചോദിച്ചു തുടങ്ങുക. അതിനു ശേഷം അടുത്ത കുഞ്ഞിക്കാല് ചോദിക്കും. അയ്യോ രണ്ട് കുഞ്ഞിക്കാലുകളും പെൺകാലുകളായിരുന്നേ, ഇനി ഒരു ആൺകാല് കൂടി വേണമെന്ന് പറയും. അങ്ങനെ അക്ഷയപാത്രം പോലെ ഇവരുടെ ആവശ്യങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നുകൊണ്ടേ ഇരിക്കും. ഇവരുടെ വാക്കും അനുസരിച്ച് നടക്കുകയാണെങ്കിൽ ജീവിതാന്ത്യം വരേയ്ക്കും അവർക്കു വേണ്ടി ജീവിക്കേണ്ടി വരും. ഇവരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ഒരിക്കലും സ്വന്തം ജീവിതം പന്താടിക്കളിക്കരുത്. കുഞ്ഞിനെ വളർത്തി വലുതാക്കാൻ ഇവരിൽ നിന്നും യാതൊരു സഹായവും ലഭിക്കാനും സാധ്യതയുമില്ല. കുഞ്ഞിക്കാല് വിഷയത്തിൽ നമ്മൾ ഇവരുടെ അഭിപ്രായം മൈൻ്റ് ചെയ്യുന്നില്ല എന്നത് ബോധ്യപ്പെട്ടാൽ അവർ വേറെ ഇരയെ തിരഞ്ഞ് പൊയ്ക്കോളും. നമ്മളെ സത്യസന്ധമായി സ്നേഹിക്കുന്നവരാകട്ടെ, ഇത്തരം ആവശ്യങ്ങളൊന്നും വയ്ക്കാതെ, പരിധിയില്ലാതെ സ്നേഹിക്കുകയാണ് ചെയ്യുക. ഒന്നരയേക്കർ പാടം വെറുതേ എഴുതിത്തന്നുവെന്നും വരും 🙂

വേറെയൊരു ടീമിന് ഭയങ്കര തിരക്കാണ്. മുപ്പത്തഞ്ച് കഴിഞ്ഞാൽ പിന്നെ എത്ര ശ്രമിച്ചാലും കുട്ടികളുണ്ടാവില്ല എന്നാണ് ഇവരുടെ വാദം. തെറ്റാണിത്. ഈ വിഷയത്തിൽ ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ലളിതമായ വിശദീകരണം ആഡം ഇവിടെ പറയുന്നുണ്ട്. സ്ത്രീകളിൽ നാല്പത് വയസ്സിനു ശേഷമേ കാര്യമായ രീതിയിൽ ഫെർട്ടിലിറ്റി കുറയുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പണ്ടൊക്കെ, എട്ടും, പത്തും കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർക്ക് അവസാനത്തെ കുഞ്ഞ് അവരുടെ നാല്പതുകളിലാണല്ലോ ജനിച്ചിരുന്നത്. അടുത്ത ഭീതി ഡൗൺസ് സിൻഡ്രോം ആണ്. അമ്മയ്ക്ക് മുപ്പത്തഞ്ച് വയസ്സിനു ശേഷം കുഞ്ഞു ജനിക്കുമ്പോളാണ് ഡൗൺസ് സിൻഡ്രോമിനുള്ള ചാൻസ് കുത്തനെ കൂടുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുത്തനെ എന്നാൽ 25-29 വയസ്സുവരെയുള്ള അമ്മമാർക്ക് 0.001% ആണ് ചാൻസ് എങ്കിൽ 35 വയസ്സിൽ 0.002% വും, നാൽപ്പത് വയസ്സിൽ 0.01% വും ആണ്. കുത്തനെ കൂടി എന്നത് ശരിയാണെങ്കിലും സംഖ്യകൾ വളരെ ചെറുതാണെന്നതുകൊണ്ട് സംഭവ്യത വളരെ കുറവാണെന്ന് ഇപ്പോൾ മനസിലായല്ലോ. ഇനി സ്കാനിങ് വഴി ഡൗൺസ് സിൻഡ്രോം കണ്ടെത്തിക്കഴിഞ്ഞാലും അബോർഷനു വിധേയയായി, വീണ്ടും ഗർഭിണിയാകുക എന്ന മാനവികമായ തീരുമാനവും എടുക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ ഡൗൺസ് സിൻഡ്രോം ബാധിതരെക്കുറിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് തോന്നുന്നു. സ്കാനിങ് വഴി ഇത്തരം ജന്മവൈകല്യങ്ങൾ കണ്ടുപിടിക്കാമെന്നതുകൊണ്ട് കേരളത്തിൽ ഇത്തരം കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞു വരുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്, കണക്കുകൾ അറിയില്ലെങ്കിലും.

വികസിത രാജ്യങ്ങളിൽ ഒക്കെ ആദ്യ കുഞ്ഞിനെ പ്രസവിക്കുമ്പോൾ അമ്മമാരുടെ ശരാശരി പ്രായം മുപ്പത് വയസ്സ് ആണ്. ഈ പ്രായം ആഫ്രിക്കയിലെ ചാഡിൽ 17 ഉം, ബംഗ്ലാദേശിലും ഉഗാണ്ടയിലും 18 ഉം, അഫ്ഗാനിസ്ഥാനിൽ 19 ഉമാണ്. ആദ്യ പ്രസവം വളരെ നേരത്തെ നടത്തുന്ന രാജ്യങ്ങളെല്ലാം ദരിദ്രരാജ്യങ്ങളാണ്. വികസിത രാജ്യങ്ങളിൽ കുഞ്ഞിനെ വളർത്താനുള്ള ഭൂരിഭാഗം സൗകര്യങ്ങളും സ്റ്റേറ്റ് ചെയ്തുകൊടുത്തിട്ടും, പൗരന്മാർ ഒന്നോ, രണ്ടോ കുഞ്ഞുങ്ങളെ വളർത്താനാണ് താല്പര്യപ്പെടുന്നത്. ഇതൊന്നും ഇല്ലാത്ത ഇന്ത്യയിലാണ് പതിനെട്ടിൽ കല്യാണം കഴിപ്പിച്ചുവിട്ട്, പത്തൊമ്പതിൽ ആദ്യ കുഞ്ഞിനെ ജനിപ്പിച്ച്, മുപ്പത് ആകുമ്പോഴേക്കും നാലു കുട്ടികളുടെ അമ്മയാക്കിവിടുന്നത്. സ്വീഡനിൽ കുഞ്ഞുങ്ങൾ ഉള്ളവർക്ക് മുന്തിയ പരിഗണനയാണ് സർക്കാർ കൊടുക്കുന്നത്. 480 ദിവസങ്ങളാണ് പേരൻ്റൽ ലീവ്. ഇത് കുഞ്ഞിന് എട്ട് വയസ്സ് തികയുന്നതിനുള്ളിൽ എടുത്ത് തീർത്താൽ മതി. ഇതിൽ 90 ദിവസങ്ങളെങ്കിലും അച്ഛൻ എടുക്കണമെന്നത് നിർബന്ധമാണ്. പേരൻ്റൽ ലീവ് കാലഘട്ടത്തിൽ ശമ്പളത്തിൻ്റെ 80% ആണ്  കിട്ടുക. മാതാവിനോ പിതാവിനോ ജോലിയില്ലെങ്കിൽ ദിവസം 150 ക്രോണറാണ് (ഏതാണ്ട് 1200 രൂപ) ലഭിക്കുക. 12 വയസ്സ് തികയുന്നത് വരെ കുഞ്ഞിന് അസുഖങ്ങൾ ഉണ്ടായാൽ പരിചരിക്കാൻ കൂടെ നിൽക്കുന്ന മാതാപിതാക്കൾക്ക് വർഷം 120 ദിവസങ്ങൾ ലീവ് കൂടി അധികം ലഭിക്കും. ഒന്നര വയസ്സുമുതൽ കുഞ്ഞിനെ സൗജന്യമായി ഡേ കെയറിൽ ചേർക്കുകയുമാവാം. ആത്യന്തികമായി കുഞ്ഞിനെ വളർത്തേണ്ട ചുമതല സ്റ്റേറ്റിൻ്റേതാണെന്നും, അതുകൊണ്ട് കുഞ്ഞിനു വേണ്ടി മാതാപിതാക്കൾ ചിലവഴിക്കുന്ന സമയത്തിന് സ്റ്റേറ്റ് തന്നെ പ്രതിഫലം നൽകണമെന്നുമുള്ള ആശയമാണ് പേരൻ്റൽ ബെനിഫിറ്റുകൾക്ക് പിന്നിൽ ഉള്ളത്. അതേസമയം ഇവിടെ കേരളത്തിൽ, കുഞ്ഞിനെ വളർത്തുക എന്ന ഭാരിച്ച ചുമതല എന്തോ മഹത്തരമായ ജോലിയായി കണക്കാക്കി, ആ വേതനമില്ലാജോലി നൂറു ശതമാനവും അമ്മയുടെ തലയിൽ കെട്ടിവച്ച്, അവർക്ക് സർഗ്ഗാത്മകമായി മറ്റെന്തെങ്കിലും ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

അമ്മയുടെ കൊല്ലാനുള്ള അവകാശമാണോ, കുഞ്ഞിൻ്റെ ജീവിക്കാനുള്ള അവകാശമാണോ വലുത് എന്നാണ് ‘പ്രോ ലൈഫു’കാർ ചോദിക്കുന്നത്. ഒറ്റനോട്ടത്തിൽ അമ്മ ഭീകരിയായ കൊലപാതകിയും, ഭ്രൂണം എന്നത് ജീവനുവേണ്ടി കേണപേക്ഷിക്കുന്ന കുഞ്ഞുമാണെന്ന തോന്നലാണ് ഈ വാദപ്രതിവാദത്തിൽ കുഞ്ഞിനോടൊപ്പം ഉറച്ച് നിൽക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാൽ ഭ്രൂണം ഒരു പരാദമാണ്. അമ്മയുടെ ശരീരത്തിൽ നിന്നും പോഷകങ്ങൾ ഊറ്റിയെടുക്കുന്ന പരാദം. അതിൽ കവിഞ്ഞ് ഭ്രൂണത്തിന് മനുഷ്യക്കോലമോ, പ്രജ്ഞയോ ഇല്ല. അബോർഷനെ എതിർക്കുന്ന ഗ്രൂപ്പ് പലപ്പോഴും സ്റ്റിൽബോൺ (ചാപിള്ള) യുടെ ചിത്രം ഉപയോഗിച്ചാണ് അബോർഷൻ പാപമാണെന്ന് പ്രചരിപ്പിക്കാറ്. ഗർഭധാരണത്തിനു ശേഷം ഇരുപത്തിനാലാം ആഴ്ച വരെ ഒരു തരത്തിലും വേദന അറിയാനുള്ള കഴിവ് ഭ്രൂണത്തിനില്ല. മസ്തിഷ്കവും ഞരമ്പുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടാണിത്. സാധാരണഗതിയിൽ അബോർഷൻ നടത്തുന്നത് 24 ആഴ്ചയിലും വളരെ മുന്നെയാണെന്നോർക്കണം. അതുകൊണ്ട്, അബോർഷൻ വിരോധികളെ പ്രോ ലൈഫുകാർ (ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്നവർ) എന്ന് വിളിക്കുന്നതേ തെറ്റാണ്. ജീവിതത്തിലേക്ക് കാലുവച്ചിട്ടേ ഇല്ലാത്ത ഭ്രൂണത്തിന് എങ്ങനെയാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കാനാവുക! കുഞ്ഞിനോട് സമ്മതം ചോദിക്കാതെയല്ലേ അബോർഷൻ ചെയ്തതത് എന്ന് ചോദിച്ചാൽ, കുഞ്ഞിനോട് സമ്മതം ചോദിച്ചിട്ടല്ല അതിനെ സൃഷ്ടിച്ചതും എന്നാണ് ഉത്തരം. എൻ്റെ സഹാനുഭൂതി മുഴുവനും ജനിച്ച ശേഷം ദുരിതം അനുഭവിച്ച് ജീവിക്കുന്ന കുഞ്ഞുങ്ങളോടാണ്, വയറ്റിലിരിക്കുന്ന ഭ്രൂണത്തോടല്ല.

അല്പബുദ്ധികൾക്ക് വേണ്ടി മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായ വീക്ഷണകോണിലൂടെ  സമ്മറൈസ് ചെയ്ത് പറയാം. അല്പബുദ്ധികളോട് “ഇന്ത്യയിലെ ജനസാന്ദ്രത സ്ക്വയർ കിലോമീറ്ററിൽ 382 ആണ് എന്നതുകൊണ്ട്  ജനപ്പെരുപ്പം ഉണ്ട്” എന്ന് പറഞ്ഞുകൊടുത്താൽ മനസിലാകണം എന്നില്ല. പക്ഷെ, നിങ്ങളുടെ വീടിനു ചുറ്റുപാടും കെട്ടിടങ്ങളല്ലേ, മാർക്കറ്റിൽ ഭയങ്കര തിരക്കല്ലേ, ബസ്സിൽ സൂചി കുത്താൻ ഇടമില്ലല്ലോ, അതുകൊണ്ട് ജനപ്പെരുപ്പം ഇല്ലേ എന്ന് ചോദിച്ചാൽ ചിലപ്പോൾ അംഗീകരിച്ചേക്കാം. ഇത്തരം അല്പബുദ്ധികൾ നിങ്ങളുടെ ചുറ്റിലും ഉള്ളതുകൊണ്ട് ഫാമിലി പ്ലാനിങ്ങിനെക്കുറിച്ച് നിങ്ങൾക്കുള്ള നിലപാട് ഇവർക്ക് വിശദീകരിച്ച് കൊടുക്കേണ്ടി വന്നേക്കാം. അവർക്കു പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇനിപ്പറയുന്ന വിശദീകരണം.

“എനിക്ക് നിയമപ്രകാരം പ്രായപൂർത്തിയായതുകൊണ്ട് കുഞ്ഞ് വേണോ അഥവാ വേണ്ടയോ എന്ന തീരുമാനം ആദ്യം എടുക്കും. കുഞ്ഞ് വേണമെങ്കിൽ, കുഞ്ഞിനെ ഒരു നല്ല വ്യക്തിയായി വളർത്താനുള്ള കഴിവുണ്ടോ എന്ന്  വീണ്ടും ചിന്തിച്ച് തീരുമാനമെടുക്കും. കഴിവുണ്ടെങ്കിൽ കുഞ്ഞിന് ജന്മം കൊടുക്കണോ അതോ ദത്തെടുക്കണോ എന്ന് തീരുമാനിക്കും. ഈ തീരുമാനം പൂർണ്ണമായും എൻ്റേതും, പങ്കാളിയുണ്ടെങ്കിൽ അവരുടേതും കൂടിയായിരിക്കും. കുടുംബക്കാരുടെയോ, പരിചയക്കാരുടെയോ, മതനേതാക്കളുടെയോ നിർബന്ധത്തിനു വഴങ്ങിയല്ല ഞങ്ങൾ കുഞ്ഞിൻ്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. അതുപോലെ, മറ്റുള്ളവരെ കുഞ്ഞുണ്ടാക്കാൻ ഞാനും നിർബന്ധിക്കുകയില്ല. കുഞ്ഞില്ലാത്തവരെ മുൻവിധിയോടുകൂടി കാണുകയുമില്ല. ഗർഭനിരോധനമാർഗ്ഗങ്ങൾ 100% ഫലപ്രദമല്ല എന്നെനിക്ക് അറിയാം. ഗർഭിണിയായാൽ, കുഞ്ഞിനെ വളർത്താൻ സാധിക്കാത്തപക്ഷം മാനവികമായ പരിഹാരം അബോർഷനാണ്. മറ്റുള്ളവർ അബോർഷൻ ചെയ്യുന്നത് അവരുടെ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണെന്ന് മനസിലാക്കി, അവരോട് ഞാൻ അനുകമ്പ കാണിക്കും. അവരുടെ ഈ തീരുമാനത്തിൽ ഞാൻ ഇടപെടുകയോ, അഭിപ്രായം പറയുകയോ ഇല്ല. ഞാൻ അബോർഷൻ ചെയ്യുന്നില്ല/ചെയ്തിട്ടില്ല എന്നതുകൊണ്ട് മറ്റുള്ളവരിൽ ഇതേ പൊതുബോധം അടിച്ചേൽപ്പിക്കാനുള്ള അവകാശം എനിക്കില്ല.”

* Assuming that both are independent events. Hence, 0.18*0.09 becomes 0.016. 

 

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

7. ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

8. ഫയാസിനു ബ്ലഡ് കൊടുക്കണോ ഡോക്ടർ? 

 

ആരെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്?

2015-ലെ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ക്യാമ്പൈനിൽ അരീക്കോട്-കൊണ്ടോട്ടി ഭാഗങ്ങളിലേക്ക് ലോകാരോഗ്യ സംഘടനയുടെ എക്സ്റ്റേണൽ മോണിറ്റർ ആയി പോയിരുന്നത് ഞാനായിരുന്നു. പണി എന്താണെന്നുവച്ചാൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കലാണ്. ഇതിൻ്റെ ഭാഗമായി നാടോടികളെ കണ്ടെത്തി, അവരുടെ കുഞ്ഞുങ്ങൾ പോളിയോ തുള്ളിമരുന്ന് കഴിച്ചിട്ടുണ്ടോ എന്നത് കയ്യിലെ മഷിയടയാളം നോക്കി ഉറപ്പുവരുക, പോളിയോ മരുന്ന് കൊടുത്തിട്ടില്ലെങ്കിൽ ഉടൻ തന്നെ മരുന്ന് കൊടുക്കുകയും ചെയ്യുക എന്നതാണ് ഒരു ജോലി. നാടോടികൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് യാത്ര ചെയ്തുകൊണ്ടിരിക്കും എന്നതിനാൽ, ഇവർക്ക് പ്രദേശത്തെ പോളിയോ ബൂത്ത് ഏതാണെന്നോ, കുഞ്ഞിന് പോളിയോ വാക്സിൻ കൊടുക്കണമെന്നുപോലുമോ അറിയുന്നുണ്ടാവില്ല. ഇതുകൊണ്ടാണ്, നാടോടികളുടെ കാര്യത്തിൽ പൾസ് പോളിയോ ഇമ്യൂണൈസേഷൻ പ്രോഗ്രാം പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. എൻ്റെ മോണിറ്ററിങ് ജോലി തീരണമെങ്കിൽ, നിർബന്ധമായും നാലോ, അഞ്ചോ നാടോടിസമൂഹങ്ങളെ കണ്ടെത്തി, ഇവർക്ക് വാക്സിൻ കിട്ടിയതാണോ എന്നത് ഉറപ്പുവരുത്തേണ്ടതുണ്ട്. എനിക്കാണെങ്കിൽ ആ ഏരിയ പരിചയമില്ലാത്തതുകൊണ്ട് അവിടത്തെ ഹെൽത്ത് ഇൻസ്പെക്ടറെയും കൂട്ടിയാണ് പോകുന്നത്. സ്ഥലത്തിൻ്റെ പേര് ഓർമ്മയില്ല, കാവനൂർ ഭാഗത്താണെന്നാണ് ഓർമ്മ. ഹെൽത്ത് ഇൻസ്പെക്ടർക്ക് നാടോടികൾ താമസിക്കുന്ന സ്ഥലമറിയാം. കുത്തനെയുള്ള മലയിലെ, ടാർ റോഡില്ലാത്ത പ്രദേശത്താണ് ഇവർ താമസിക്കുന്നത് എന്നതുകൊണ്ട് കാറെടുക്കാൻ പറ്റില്ല. അതുകൊണ്ട് ജീപ്പിൽ പോകാൻ തീരുമാനമായി.

അങ്ങനെ മല കയറി ഞങ്ങൾ പോയി. ചെറിയ ഒന്നോ-രണ്ടോ മുറികളുള്ള ഷെഡ്ഡുകൾ അടുപ്പിച്ചടുപ്പിച്ച് പണിതുവച്ചിരിക്കുന്നു. ആസ്ബെസ്റ്റോസ് ഷീറ്റുകൊണ്ടാണ് മേൽക്കൂര മൂടിയിരിക്കുന്നത്. വെള്ളം വീടിനു പുറത്ത് വീപ്പക്കുറ്റികളിലായാണ് നിറച്ച് വച്ചിരിക്കുന്നത്. പാത്രം കഴുകുന്നതും അലക്കുന്നതും ഈ വീപ്പകൾക്കടുത്തു നിന്നാണ്. വീടിനിപ്പുറം ഒരു ക്വാറിയാണ്. കണ്ണൊന്നു തെറ്റിയാൽ വീടിൻ്റെ പരിസരത്ത് കളിക്കുന്ന കുട്ടികൾ ക്വാറിയിലേക്ക് വീണുപോയേക്കാം. ഞങ്ങളുടെ ജീപ്പ് വന്നു നിന്നപ്പോൾ വീടുകൾക്ക് പുറത്തുണ്ടായിരുന്നവരും കൂടി പേടിച്ച് ഓടി അകത്ത് കയറി ഇരിപ്പായി. ഹെൽത്ത് ഇൻസ്പെക്ടർ വാതിലുകളിൽ മുട്ടി, ഞങ്ങൾ പോളിയോ വാക്സിനിൻ്റെ ആളുകളാണെന്ന് പറഞ്ഞു മനസിലാക്കി. കുട്ടികളെ കാണണം എന്ന് പറഞ്ഞു. അതോടു കൂടി മെലിഞ്ഞ, സാരിത്തുമ്പ് തലവഴി ചുറ്റിയ സ്ത്രീകൾ വീടുകൾക്കകത്തു നിന്നും കുട്ടികളെയും ഒക്കത്തേറ്റി പുറത്തു വന്നു തുടങ്ങി. എൻ്റെ മുന്നിൽ അമ്മമാരുടെ ഒരു ചെറിയ ക്യൂ തനിയെ രൂപപ്പെട്ടു.  തോളത്തുറങ്ങുന്നതും, വിരൽത്തുമ്പ് പിടിച്ചു നിൽക്കുന്നതും, ഒക്കത്തിരിക്കുന്നതുമായ കുട്ടികളുടെ ഇടത്തേ കൈവിരലുകൾ ഞാൻ പരിശോധിച്ചു. എല്ലാവരും വാക്സിൻ എടുത്തിട്ടുണ്ട്. അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ഇവർ ക്യൂ നിൽക്കുന്നത്. മലയാളികൾ ഇങ്ങനെ അച്ചടക്കത്തോടുകൂടി ക്യൂ നിൽക്കുന്നത് ബിവറേജസിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഈ സ്ത്രീകളുടെ ഭർത്താക്കന്മാർ കൽപ്പണി ചെയ്യുന്നവരാണ്. ഒരിടത്ത് പണി കഴിഞ്ഞാൽ ഇവർ പണിയുള്ള മറ്റൊരിടത്തേക്ക് പോകും. അതുകൊണ്ട് ഇവർ യഥാർത്ഥത്തിൽ നാടോടികളല്ലെങ്കിലും, ജോലിസംബന്ധമായി പലയിടങ്ങളിൽ മാറി മാറി താമസിക്കുന്നവരാണ്. ഇതിൽ ഒരു സ്ത്രീയോട് ഞാൻ എന്തിനാണ് കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് കൊടുക്കുന്നത് എന്ന് അറിയാമോ എന്ന് മുറി ഹിന്ദിയിൽ ചോദിച്ചു. ആദ്യം നിശബ്ദത. പിന്നെ, അവർ പതിഞ്ഞ സ്വരത്തിൽ ‘പോളിയോ’ എന്ന് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവർക്കും പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് അറിയാം. പക്ഷെ, ഇവർക്ക് ഭാഷയറിയാത്തതുകൊണ്ട് മലയാളികളുമായി ഇടപഴകാൻ പറ്റുന്നില്ല. ഭാഷ അറിയുമെങ്കിലും മലയാളികൾ നേരേ വന്ന് ഇടപഴകും എന്ന് തോന്നുന്നുമില്ല. എങ്കിലും, ബസ്സിൻ്റെ ബോർഡ് വായിക്കാനും, കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങാനും, ചുറ്റുപാടും നടക്കുന്ന വാർത്തകൾ അറിയാനും മലയാളം അറിഞ്ഞേ പറ്റൂ. ഇവർക്ക് വേണ്ടി സൗജന്യമായി സ്പോക്കൺ മലയാളം ക്ലാസുകൾ തുടങ്ങിയാലെന്താ എന്നാണ് ഞാൻ ചിന്തിക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിയുന്ന ആർക്കും സ്പോക്കൺ മലയാളം പഠിപ്പിക്കാൻ കഴിയുന്നതേ ഉള്ളൂ. എല്ലാ പഞ്ചായത്തിലും ഒരു സ്പോക്കൺ മലയാളം ക്ലാസാവാം. താല്പര്യമുള്ള സന്നദ്ധസേവകർക്ക് ടീച്ചർമാരുമാവാം. ഇങ്ങനെ പഠിച്ചു വന്ന കുറച്ച് സ്ത്രീകളെങ്കിലും പത്താം ക്ലാസ് പരീക്ഷ പാസാകുകയും, ജോലി ചെയ്ത് പണം സമ്പാദിക്കുകയും ചെയ്യുന്ന ഭാവി കേരളത്തെയാണ് ഞാൻ സ്വപ്നം കാണുന്നത്.

മോണിറ്ററിങ്ങിൻ്റെ ഭാഗമായി പോളിയോ തുള്ളിമരുന്ന് നിഷേധിച്ച മാതാപിതാക്കളുള്ള വീടുകളിലും പോകണം. വാക്സിൻ എടുക്കാത്തവർ എല്ലാം മലയാളികളുടെ കുഞ്ഞുങ്ങളായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന, പ്രത്യക്ഷത്തിൽ വിദ്യാഭ്യാസമുള്ളവരെന്നു തോന്നുന്ന ഒരു അമ്മ പറഞ്ഞത്, ഗൾഫിലുള്ള ഭർത്താവ് സമ്മതിക്കാത്തതുകൊണ്ടാണ് മകൾക്ക് പോളിയോ വാക്സിൻ കൊടുക്കാത്തതെന്നാണ്. ഭർത്താവിനു കുട്ടിയുടെ ആരോഗ്യത്തിൽ ശ്രദ്ധയൊന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള കുട്ടികൾകൾക്കൊന്നും പാരമ്പര്യമായി വാക്സിൻ കൊടുക്കാറില്ലെന്നും, അതേ ‘പാരമ്പര്യ’ത്തിൽ തന്നെ തങ്ങളുടെ മക്കളെയും വളർത്തിയാൽ മതിയെന്നുമായിരുന്നത്രെ ഭർത്താവിന്റെ നിലപാട്. അന്ന് പല വീടുകളിൽ നിന്നായി എനിക്ക് കേൾക്കേണ്ടി വന്ന ബാക്കി ആരോപണങ്ങൾ ഇവിടെ വായിക്കാം. എന്നാൽ അടുത്തകാലത്തായി പല മതനേതാക്കളും വാക്സിനുകൾക്ക് അനുകൂലമായുള്ള നിലപാട് എടുക്കുകയും, പ്രചരിപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിലും ഇപ്പോൾ വാക്സിൻ വിരുദ്ധ റിപ്പോർട്ടുകൾ കാണാനില്ല. ഫലത്തിൽ കഴിഞ്ഞ മൂന്ന് വർഷങ്ങൾ കൊണ്ട് വാക്സിൻ വിരുദ്ധരുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇതല്ല പറഞ്ഞു വന്ന വിഷയം. വിദ്യാഭ്യാസമുള്ള മലയാളികളാണ് യഥാർത്ഥ വാക്സിൻ വിരുദ്ധർ. വിദ്യാഭ്യാസം കുറഞ്ഞ ഇതരസംസ്ഥാനക്കാർ വരെ ഈ വിഷയത്തിൽ മലയാളികളെക്കാൾ മുന്നിലാണ്. ഇവർക്ക് പോളിയോ ബൂത്ത് എവിടെയാണെന്നോ, ഇമ്യൂണൈസേഷൻ ഡേ എന്നാണെന്നോ ഒന്നും അറിവില്ലായിരിക്കാം. ആരോഗ്യപ്രവർത്തകർ നേരിട്ട് ചെന്ന് വാക്സിൻ കൊടുക്കേണ്ടിവന്നേക്കാം. എങ്കിലും ഇവർക്ക് പോളിയോയെ പ്രതിരോധിക്കാനുള്ള ആർജവമുണ്ട്. 1989-ൽ പോളിയോ തുടച്ചു നീക്കിയ രാജ്യമാണ് വെനേസ്വല. ഇപ്പോൾ അവർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇവിടെ പോളിയോ തിരിച്ചുവന്നു എന്ന വാർത്ത കേട്ടു. കേരളത്തിലും വാക്സിൻ കവറേജ് കുറഞ്ഞുകൊണ്ടിരുന്നാൽ വെനേസ്വലയുടെ അവസ്ഥ വന്നുകൂടായ്കയില്ല. പണ്ട് കേട്ടുകേഴ്വിയില്ലാതിരുന്ന ഡിഫ്തീരിയയൊക്കെ ഇപ്പോൾ എല്ലാ വർഷവും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ ചെന്നപ്പോൾ ഒരു കൂറ്റൻ ബോർഡ് കണ്ടു. ഇവരെ സൂക്ഷിക്കുക എന്ന് എഴുതിയ ബോർഡിൽ നൂറോളം ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ കൊടുത്തിട്ടുണ്ട്. ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകും എന്നാണ് ആരോപണം. ഈ ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാം. കഴിഞ്ഞ വർഷം കേരളത്തിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളിൽ പിടിയിലായ 199 പേരിൽ 188 പേരും മലയാളികൾ തന്നെയാണ്. അങ്ങനെയാണ് കാര്യങ്ങൾ എന്നിരിക്കെ, ബോർഡ് വച്ചവർ എങ്ങനെയായിരിക്കാം 100 ഇതരസംസ്ഥാനക്കാരുടെ ഫോട്ടോകൾ സംഘടിപ്പിച്ചത് എന്നാണ് ഞാൻ ആലോചിക്കുന്നത്. വഴിയിലൂടെ പോകുന്ന നിരപരാധികളായ ബീഹാറിയുടെയും, ബംഗാളിയുടെയും ചിത്രങ്ങൾ എടുത്ത്, പിള്ളേരെപിടുത്തക്കാർ എന്ന തലക്കെട്ടും കൊടുത്ത്, തിരക്കുള്ള ജങ്ഷനിൽ ബോർഡ് വയ്ക്കുന്ന മലയാളികൾ എത്ര ക്രൂരന്മാരായിരിക്കണം എന്ന് ആലോചിച്ച് നോക്കൂ. ഇതെഴുതുന്ന ഞാനും വിദേശത്താണ് ജോലി ചെയ്യുന്നത്. എൻ്റെ പടം വച്ച് ബോർഡ് അടിച്ചിറക്കി, “കുട്ടികളെ ഇവളിൽ നിന്നും സൂക്ഷിക്കുക” എന്ന തലക്കെട്ടും കൊടുത്ത് ഗോഥൻബർഗ് നഗരത്തിൽ തൂക്കിയിടുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കുമ്പോൾ തന്നെ എനിക്ക് അസ്വാസ്ഥ്യം തോന്നുന്നു. കുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുപോകാൻ കുറെ ഇന്ത്യക്കാർ ഇറങ്ങിയിട്ടുണ്ട് എന്ന മെസേജ് സ്വീഡനിൽ വാട്ട്സാപ്പിൽ കറങ്ങി നടക്കുന്നുണ്ടെങ്കിൽ ഞാനൊക്കെ ഇതുവരെ സമ്പാദിച്ച സൽപ്പേര് അവിടെ തീരും**. പക്ഷെ, സ്വീഡിഷുകാർക്ക് വിവരവും വകതിരിവും ഉള്ളതുകൊണ്ട് ഇത്തരം പ്രവൃത്തികളൊന്നും ചെയ്യുകയോ, മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയോ ഇല്ല. ഞാൻ സ്വീഡനിലാണെന്ന് പറയുമ്പോൾ പലരും ആദ്യം ചോദിക്കുന്ന ചോദ്യമാണ് അവിടെ റേസിസം ഉണ്ടോ എന്നത്. നമ്മൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതുപോലെ, സ്വീഡിഷുകാർ ഇന്ത്യക്കാരോട് പെരുമാറുമോ എന്നതാണ് സംശയത്തിൻ്റെ കാതൽ. കഷ്ടമെന്ന് പറയട്ടെ, ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വലിയ റേസിസ്റ്റുകൾ ഇന്ത്യക്കാർ തന്നെയാണ്. മലയാളികൾ ഇതരസംസ്ഥാനക്കാരോട് പെരുമാറുന്നതു പോലെ സ്വീഡിഷുകാരാരും ഇന്ത്യക്കാരോട് പെരുമാറുന്നുണ്ടാവില്ല. ആരെങ്കിലും മോശമായി പെരുമാറിയാൽ തന്നെ, തൂക്കിയെടുത്ത് ജയിലിൽ അടയ്ക്കാവുന്ന നിയമങ്ങളും, ഇവ പ്രാവർത്തികമാക്കാൻ പൊലീസും ഇവിടെയുണ്ട്.

മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക്സ് വാർഡിൽ ഹിന്ദി അറിയാതെ ഡ്യൂട്ടി എടുക്കാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടായിവരുന്നുണ്ട്. കെട്ടിടനിർമ്മാണമേഖലയിൽ ഏതാണ്ടെല്ലാ ശാരീരികാധ്വാനം വേണ്ട പണികളും ചെയ്യുന്നത് ഇതരസംസ്ഥാനക്കാരാണ്. മതിയായ സുരക്ഷിതത്വമില്ലാതെയും, വിശ്രമമില്ലാതെയും ജോലിചെയ്യേണ്ടിവരുന്ന ഇവർക്ക് അപകടങ്ങൾ സംഭവിക്കുക സ്വാഭാവികം. ഇങ്ങനെ ഗുരുതരമായ പരിക്കുകൾ പറ്റിയ ഇവരെ കൊണ്ടുവരുന്നത് മെഡിക്കൽ കോളേജിലേക്കാണ്. ഞാൻ ജോലിചെയ്തിരുന്ന സമയത്തൊന്നും ഇവർക്ക് സർക്കാറിൻ്റെ ആരോഗ്യപരിരക്ഷ ഇല്ലായിരുന്നു. 2017-ൽ ഇവർക്ക് 15,000 രൂപയുടെ ചികിത്സ സൗജന്യമായി നൽകാൻ തീരുമാനമായി. നല്ല കാര്യം. മകൻ വെൻ്റിലേറ്ററിൽ ആയതിനുശേഷം പണമില്ലാതെയും, ഭാഷയറിയാതെയും കഷ്ടപ്പെടുന്ന ഒരു തമിഴ് കുടുംബത്തെക്കുറിച്ച് ഇവിടെ എഴുതിയിട്ടുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലും ഇത് തന്നെ സ്ഥിതി. സാംക്രമിക രോഗങ്ങൾ ബാധിച്ചും, അപകടങ്ങളിൽ പെട്ടും കൂടുതൽ മറുനാട്ടുകാർ വന്നു തുടങ്ങിയിരിക്കുന്നു. ഇവരുടെ കുടുംബങ്ങൾ ദൂരെയാണെന്നതിനാൽ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നത് സുഹൃത്തുക്കളായിരിക്കും. അഡ്മിറ്റ് ആയാൽ യൂറിൻ ബാഗ് മാറ്റാനും, വസ്ത്രം മാറ്റിക്കൊടുക്കാനും, കുളിപ്പിക്കാനും വരെ സുഹൃത്തുക്കളാണ് ആശ്രയം. പലപ്പോഴും ഈ സുഹൃത്തുക്കൾക്ക് രോഗിയുമായി ആറു മാസത്തെ പരിചയമൊക്കെയേ ഉണ്ടാകുകയുള്ളൂ. വളരെയധികം കരുതൽ വേണ്ട സമയമാണല്ലോ ആശുപത്രിവാസം. ഇത്തരം അവസരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവർക്കാണ് കരുതലോടും, ശ്രദ്ധയോടും കൂടി പരിചരിക്കാനുള്ള മനസ്സും, ആഗ്രഹവും, ക്ഷമയും ഉണ്ടാകുക. ഇത്തരം അവസരങ്ങളിൽ അത്ര പരിചയമില്ലാത്തവരാണ് രോഗിയുടെ കൂട്ടിരിപ്പുകാരെങ്കിൽ, പ്രത്യേകിച്ചും മെഡിക്കൽ കോളേജ് പോലെ എല്ലാ കാര്യങ്ങൾക്കും കൂട്ടിരുപ്പുകാർ ഓടിനടക്കേണ്ട അവസ്ഥയിൽ, ഇവർ രോഗിയെ പരിചരിക്കുന്നതിൽ വീഴ്ച വരുത്തുന്നത് സ്വാഭാവികം മാത്രമാണ്. ഭാഷയും ആശുപത്രിയിലെ രീതികളും ഒന്നും അറിയാത്തതുകൊണ്ട് കൂട്ടിരിപ്പുകാർക്കും ആശുപത്രിവാസം വളരെ ബുദ്ധിമുട്ടാണ്. ഡോക്ടറും, നേഴ്സും എന്താണ് പറയുന്നത് എന്നതുപോലും ഇവർക്ക് പൂർണ്ണമായി മനസിലാകാറില്ല. പണത്തിനും ഭക്ഷണത്തിനും മറ്റു രോഗികളുടെ കൂട്ടിരിപ്പുകാർ സഹായിക്കേണ്ട അവസ്ഥയും കണ്ടിട്ടുണ്ട്. എൻ്റെ സംശയം ഇവരുടെയൊക്കെ തൊഴിൽദാതാക്കൾ എവിടെപ്പോയി എന്നതാണ്. ഇതുവരെയും ഇവരുടെ കോൺട്രാക്ടറോ, മാനേജറോ ഒന്നും വന്നതായി കണ്ടിട്ടില്ല. ഒരു തവണ കോൺട്രാക്ടറോട് ഫോണിൽ സംസാരിച്ചതായി മാത്രം ഓർക്കുന്നുണ്ട്. പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രൊമോട്ടർമാർ ഉള്ളതുപോലെ, ഇതരസംസ്ഥാനക്കാർക്കും പ്രൊമോട്ടറോ, കുറഞ്ഞത് ഒരു ഹെല്പ് ഡെസ്കോ വേണം എന്നാണ് എൻ്റെ അഭിപ്രായം. അപകടങ്ങളിൽ ഇവർക്ക് ന്യായമായ നഷ്ടപരിഹാരം കിട്ടാനുള്ള നടപടികളും, ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളും, ചികിത്സയുടെ പുരോഗതിയുമൊക്കെ ഇവർക്ക് പ്രൊമോട്ടർ മുഖാന്തരം അറിയാൻ കഴിയണം.

മലയാളികൾക്ക് മറുനാട്ടുകാരെക്കുറിച്ച് എന്തറിയാം? ഞാനടക്കമുള്ള മലയാളികൾക്ക് ഒരു ചുക്കും അറിയില്ല എന്നാണ് ഇതുവരെയുള്ള അനുഭവത്തിൽ നിന്നും മനസിലാകുന്നത്*. മലയാളികളുടെ ഇഷ്ട വിഷയം കക്ഷിരാഷ്ട്രീയമാണ്. രണ്ട് മലയാളികൾ കണ്ടുമുട്ടിയാൽ സംസാരം ചെന്നെത്തുന്നത് മാണി സാറിലോ, മോഡി മാമനിലോ ആയിരിക്കും. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞുകൊണ്ടിരുന്നും, എവിടന്നോ കേട്ട കാര്യങ്ങൾ ആവർത്തിച്ചും, ചാക്രികമായാണ് മലയാളികൾ സംസാരിക്കുന്നത്. അപ്പുറത്തിരിക്കുന്ന ആൾ കേൾക്കുന്നുണ്ടോ എന്നതൊന്നും ചിലർക്ക് വിഷയമേ അല്ല. ശ്രദ്ധിച്ചു കേൾക്കുക എന്നതിൽ കവിഞ്ഞ്, പറഞ്ഞ് തീർക്കുക എന്നതാണ് ഇവരുടെ പ്രിയോരിറ്റി. ചിലപ്പോൾ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് ശേഷം തുടങ്ങിയിടത്ത് തന്നെ ചർച്ച തിരിച്ചെത്തും. കക്ഷിരാഷ്ട്രീയം ചർച്ച ചെയ്യുന്നത് നല്ലതാണ് എന്നതുതന്നെയാണ് എൻ്റെയും അഭിപ്രായം. നമ്മൾ ഭരണത്തിലേറ്റുന്നവരുടെ നിലപാടുകൾ നമ്മളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. പക്ഷെ, മരത്തിനു ചുറ്റും ഓടുന്ന പോലെ, തുടങ്ങിയിടത്ത് തന്നെ നിൽക്കുന്ന കക്ഷിരാഷ്ട്രീയ ചർച്ചകൾ സൃഷ്ടിപരമാണെന്ന് തോന്നുന്നില്ല. മറുനാട്ടുകാർ കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ നേരിടുന്നു? എന്ന ചോദ്യം ഒരു രാഷ്ട്രീയപ്രശ്നം തന്നെയാണ്. പരിസരശുചിത്വത്തിനു വേണ്ടി നമുക്ക് എന്ത് ചെയ്യാൻ പറ്റും? എന്നതും രാഷ്ട്രീയപ്രശ്നം തന്നെ. ദൈനംദിനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ കൂടി കൂടുതൽ ചർച്ചകൾ ഉണ്ടായിവന്നാലേ അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുകയുള്ളൂ. ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ, അത് നൈസർഗികമായി കക്ഷിരാഷ്ട്രീയത്തിൽ ചെന്നെത്തുമ്പോളേ സാമൂഹികപ്രസക്തിയുണ്ടാകുന്നുള്ളൂ. മാണിസാറിൽ തുടങ്ങി മാണിസാറിൽ തീരുന്ന ചർച്ചകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ല. ഇതുപോലെ അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ചും മലയാളികൾക്ക് ക്ലീഷേ സങ്കല്പങ്ങളാണുള്ളത്. ഗൾഫ് ഒഴികെ ബാക്കിയുള്ള ലോകരാജ്യങ്ങളിൽ എന്തൊക്കെ നടക്കുന്നു എന്ന് മനസിലാക്കുവാൻ മലയാളികൾക്ക് വലിയ താല്പര്യമൊന്നുമില്ല. ♫ നല്ല നാട് ചൈന 𝄞, പോളണ്ടിനെക്കുറിച്ചാണെങ്കിൽ ഒന്നും മിണ്ടരുത്, നേപ്പാളിൽ എരപ്പാളികളുണ്ട് എന്ന രീതിയിലുള്ള സിനിമ നൽകുന്ന വിജ്ഞാനശകലങ്ങളാണ് ആകെ കയ്യിലുള്ളത്. വെനേസ്വലയെന്നാൽ ഹ്യൂഗോ ചാവേസ്, ഹ്യൂഗോ നുമ്മടെ ചുവപ്പൻ മുത്ത് എന്ന നിലയിലുള്ള വിവരമേ കേരളത്തിന് വെനേസ്വലയെക്കുറിച്ചുള്ളൂ. ഹ്യൂഗോ ചാവേസ് മരിച്ചുപോയിട്ട് അഞ്ച് വർഷങ്ങളായി. വെനേസ്വല ഇപ്പോൾ നേരിടുന്ന പ്രതിസന്ധി സമാനതകളില്ലാത്തതാണ്. നമ്മൾ മനോരമയുടെ അവസാനപേജിൽ വായിച്ച രണ്ട് കോളം വാർത്ത ഓർമ്മിച്ചെടുത്താണ് രാജ്യങ്ങളെക്കുറിച്ച് അഭിപ്രായം ഉണ്ടാക്കുന്നത്. പലപ്പോഴും ഇത് സമഗ്രമായ വീക്ഷണമാകണമെന്നില്ല. ചൈനയുടെ ‘നല്ല നാട്’ ഇമേജ് എൻ്റെ മനസിൽ നിന്നും പോയത് ഇവിടുത്തെ സ്വേച്ഛാധിപത്യ ഗവണ്മെൻ്റിനെക്കുറിച്ചും, സെൻസർഷിപ്പിനെക്കുറിച്ചും അറിഞ്ഞതോടെയാണ്. അതുപോലെ, ബംഗ്ലാദേശിൽ നിന്ന് രണ്ട് കോടി ജനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയിട്ടുണ്ട് എന്ന വിവരം എന്നെ ഞെട്ടിപ്പിച്ചിട്ടുണ്ട്. എല്ലാ സമ്പാദ്യവും കെട്ടിപ്പെറുക്കി ഇന്ത്യയിലേക്ക് കുടിയേറാൻ ആളുകൾ തീരുമാനിക്കുന്നുണ്ടെങ്കിൽ, ബംഗ്ലാദേശിലെ അവരുടെ ജീവിതം എത്രമാത്രം ദുരിതപൂർണ്ണമായിരിക്കുമെന്നത് ആലോചിക്കാവുന്നതേ ഉള്ളൂ. കേരളത്തിലെ റേസിസം സഹിച്ചും, ഇവിടെ തുടരാൻ മറുനാട്ടുകാർ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അവരുടെ ജന്മനാട്ടിൽ എത്രമാത്രം ദാരിദ്ര്യം ഉണ്ടായിരിക്കണം എന്നതും ചിന്തനീയം തന്നെ. എത്രയൊക്കെ മലയാളികളെ കുറ്റം പറഞ്ഞാലും, തൊട്ടുകൂടായ്മയും, ജന്മിത്തവ്യവസ്ഥയും, ശൈശവവിവാഹങ്ങളുമൊക്കെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ തുലോം കുറവ് തന്നെയാണ്, ശാരീരികാധ്വാനം വേണ്ടുന്ന ജോലികളിൽ വേതനം രണ്ടിരട്ടിയും. ഇതായിരിക്കണം കേരളത്തിലേക്ക് വരാൻ മറുനാട്ടുകാരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

കേരളത്തിൽ അടി വാങ്ങിക്കുന്നവർ രണ്ട് തരത്തിൽ പെട്ടവരാണ്: മറുനാട്ടുകാരും, ഡോക്ടർമാരും. ഒരു പൊടിക്ക് കൂടുതൽ റിസ്ക് ഇപ്പോൾ മറുനാട്ടുകാർക്ക് തന്നെയാണെങ്കിലും, ഡോക്ടർമാരും തലനാരിഴ വ്യത്യാസത്തിൽ പിന്നിലുണ്ട്. രോഗം കേരളത്തിലേക്ക് കൊണ്ടുവന്നത് മറുനാട്ടുകാരും, രോഗമുള്ള ആളെ കൊന്നത് ഡോക്ടറും ആണെന്നാണെല്ലോ വെപ്പ്. കേരളത്തിൽ പടർന്നു പിടിച്ച നിപ്പാ വൈറസ് ബംഗ്ലാദേശ് സ്ട്രെയിനാണെന്ന് അറിഞ്ഞതിൽ പിന്നെ ബംഗാളികളെ അടിച്ചോടിക്കാൻ ആഹ്വാനം ചെയ്യുന്ന വാട്ട്സാപ്പ് മെസേജുകൾ ഇറങ്ങുമോ എന്നായിരുന്നു എൻ്റെ പേടി. ഭാഗ്യത്തിന് അത് ഉണ്ടായില്ല. ബംഗാളിൽ നിന്നാണ് രോഗം പിടിപെട്ടതെങ്കിൽ ആദ്യം അസുഖം വന്ന വ്യക്തി ബംഗാൾ സ്വദേശിയായിരിക്കണമല്ലോ. രോഗലക്ഷണങ്ങൾ തീവ്രമായ പനിയും, മസ്തിഷ്കവീക്കവുമാണെന്നിരിക്കെ കൂടെയുള്ളവർ എന്തായാലും ഈ രോഗിയെ ആശുപത്രിയിലെത്തിച്ചിരിക്കുകയും ചെയ്യും. കേരളത്തിൽ നിപ്പ ഉണ്ടായിരുന്ന സമയത്ത് ബംഗാളിൽ നിപ്പ ബാധ ഉണ്ടായിട്ടില്ലതാനും. ഇതൊന്നും സംഭവിക്കാത്തപക്ഷം ബംഗാൾ സ്വദേശികളെ ഒരിക്കലും നിപ്പ വിഷയത്തിൽ പ്രതിസ്ഥാനത്ത് നിർത്താൻ കഴിയില്ല. കോളറ, മലേറിയ എന്നീ സാംക്രമിക രോഗങ്ങൾ അടുത്തകാലത്തായി ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് മറുനാട്ടുകാർ താമസിക്കുന്ന ഇടങ്ങളിലാണ്. ഇതുകൊണ്ട് തന്നെ, കേരളത്തിൽ ഇല്ലാത്ത അസുഖങ്ങൾ ഇങ്ങോട്ട് കയറ്റുമതി ചെയ്യുന്നവരെന്ന രീതിയിൽ മറുനാട്ടുകാരെ സമീപിക്കുന്നവരുണ്ട്. ഇതിൽ വലിയ കഴമ്പില്ല. ഡിഫ്തീരിയ, മീസിൽസ് മുതലായ സാംക്രമിക രോഗങ്ങൾ ഉണ്ടാവുന്നത് മലയാളികളുടെ വാക്സിൻ വിരോധം ഒന്നുകൊണ്ടു മാത്രമാണ്. ഇനി സാംക്രമിക രോഗങ്ങൾ പകരാനുള്ള സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇതിന് രോഗകാരിയായ ഒരു രോഗാണു വേണം, രോഗം വരാൻ സാദ്ധ്യതയുള്ള ഒരു വ്യക്തി വേണം, രോഗം ഉണ്ടാകാൻ അനുകൂലമായ ചുറ്റുപാടുകൾ വേണം. ഇവ മൂന്നും ഒത്തുവന്നാലേ രോഗം ഉണ്ടാകുകയുള്ളൂ. രോഗാണു മാത്രമോ, വ്യക്തി മാത്രമോ പോര.

File_002
സാംക്രമികരോഗശാസ്ത്രത്തിലെ അടിസ്ഥാന ത്രയം. ഇവ മൂന്നുമില്ലാതെ രോഗം ഉണ്ടാകില്ല. ഇത്ര ലളിതമായ ചിത്രങ്ങൾ പോലും പകർപ്പുപേക്ഷയോടു കൂടി ലഭ്യമല്ല. നിങ്ങൾ വരയ്ക്കുന്നതും എടുക്കുന്നതുമായ ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലേക്ക് സി.സി ലൈസൻസിൽ അപ്ലോഡ് ചെയ്ത് മറ്റുള്ളവർക്ക് പുനരുപയോഗപ്രദമാക്കി മാറ്റുക.

മലേറിയയുടെ കാര്യം എടുക്കാം. മലേറിയ ബാധിച്ച വ്യക്തി മറുനാട്ടിൽ നിന്നും കേരളത്തിൽ എത്തി എന്നിരിക്കട്ടെ. കേരളത്തിൽ പരിസരശുചിത്വം ഇല്ലാത്തതുകൊണ്ട് അനോഫലിസ് കൊതുകുകൾ ധാരാളമായുണ്ട്. ഇവ രോഗം ബാധിച്ച വ്യക്തിയെ കടിച്ചശേഷമാണ് മറ്റുള്ളവർക്ക് കൂടി മലേറിയ പകർത്തുന്നത്. വ്യക്തിയും, രോഗാണുവും മറ്റിടങ്ങളിൽ നിന്നും വന്നതാണെങ്കിൽ കൂടിയും, രോഗപ്പകർച്ചയ്ക്ക് അനുകൂലമായ പരിസരം ഉള്ളതുകൊണ്ടാണ് ഇവിടെ മലേറിയ പോലുള്ള രോഗങ്ങൾ പകരുന്നത്. ധാരാളം മലയാളികളും മറുനാടുകളിൽ ജോലി ചെയ്യുന്നുണ്ട്. അവരും ഇതുപോലെ രോഗാണുക്കളെയും കൊണ്ടാവാം കേരളത്തിലേക്ക് വരുന്നത്. അവർ രോഗലക്ഷണങ്ങൾ കാണിച്ച് തുടങ്ങുമ്പോൾ തന്നെ ആശുപത്രിയിലെത്തുകയും, രോഗനിർണ്ണയം നടത്തുകയും, ചികിത്സ തുടങ്ങുകയും ചെയ്യുന്നതുകൊണ്ടാണ് അവരിൽ നിന്നും രോഗപ്പകർച്ച താരതമ്യേനെ കുറവായി കാണുന്നത്. മറുനാട്ടുകാർ പക്ഷെ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തിങ്ങിനിറഞ്ഞാണ് ജീവിക്കുന്നത്. ഇവർക്ക് ആശുപത്രിയിൽ പോയി ചികിത്സിക്കാനുള്ള സാഹചര്യങ്ങളും, പണവും ഉണ്ടായെന്നു വരില്ല. നല്ല ഭക്ഷണവും, വെള്ളവും കിട്ടാത്തതുകൊണ്ട് പ്രതിരോധശക്തിയും കുറവായിരിക്കും. ഇതുകൊണ്ടാണ് ഇവർക്ക് വേഗത്തിൽ രോഗം വരുന്നതും, പകരുന്നതും. അതുകൊണ്ട്, മലയാളികൾക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടാകണമെങ്കിൽ മറുനാട്ടുകാരുടെ ആരോഗ്യവും, ജീവിതസാഹചര്യങ്ങളും കൂടി മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ. പരിസരശുചിത്വം ഇല്ലാത്തപക്ഷം രോഗപ്പകർച്ചയുടെ സ്രോതസ്സായി മറുനാട്ടുകാരെ കാണുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുള്ള മുഖംതിരിക്കലാണെന്നതും മനസിലായിക്കാണുമല്ലോ. അതിഥികളായി നമ്മുടെ സംസ്ഥാനത്ത് വന്ന് ജോലി ചെയ്യുന്നവരോട് മാനുഷിക പരിഗണനയെങ്കിലും കാണിച്ച് നല്ല മനുഷ്യരും, ആതിഥേയരുമായി മാറുക എന്നേ എനിക്ക് അവസാനമായി പറയാനുള്ളൂ.

ഈ സീരീസിലെ മറ്റു പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

3. എം.ബി.ബി.എസ് ഒന്നാം വർഷം എന്തിനാാ പഠിക്കുന്നത്?

4. ഡോക്ടർ ചിന്തിക്കുന്നത് എങ്ങനെയാണ്?

5. വ്യാജഡോക്ടർമാർ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

6. ഡോക്ടർമാർക്ക് ചില വ്യത്യസ്ത ജോലിസാധ്യതകൾ

 

* ഇതെല്ലാം കേട്ട് എനിക്ക് അന്താരാഷ്ട്ര വിഷയങ്ങളിൽ അഗാധമായ ജ്ഞാനമാണെന്നൊന്നും തെറ്റിദ്ധരിക്കരുത്. അന്താരാഷ്ട്രതലത്തിൽ ആരോഗ്യമേഖലയെ ബാധിക്കുന്ന വിഷയങ്ങൾ വായിക്കാൻ ഇഷ്ടമാണ്. വേറെ ഒന്നിനെക്കുറിച്ചും കാര്യമായ വിവരമൊന്നുമില്ല. 

**ഇത് എഴുതി തീർന്നപ്പോഴേക്കും ഒരു മലയാളി സ്ത്രീഡോക്ടറെ കുറേപ്പേർ ചേർന്ന് സ്ലട്ട് ഷേമിങ് നടത്തുന്ന പോസ്റ്റ് കണ്ടു (ലിങ്ക് തരില്ല). ഇപ്പോൾ ഫേസ്ബുക്കിലാണ് സൈബർകൂട്ടം ഡോക്ടറെ വളഞ്ഞിരിക്കുന്നത്. പച്ചത്തെറികളാണ് പലരും കമൻ്റുകളിൽ എടുത്ത് പ്രയോഗിക്കുന്നത്. വൈകാതെ, ഈ വാനരക്കൂട്ടം നാൽക്കവലയിലും ഡോക്ടറെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ബോർഡ് വച്ചാൽ അദ്ഭുതമൊന്നും തോന്നേണ്ടതില്ല.

തല്ലുകൊള്ളാൻ ഡോക്ടറുടെയും, മറുനാട്ടുകാരുടെയും ജീവിതം ഇനിയും ബാക്കി. നാട്ടുകാർക്ക് നിങ്ങളെ വേണ്ടെങ്കിൽ ഡോക്ടർമാർ വിദേശത്തേക്ക് വരിക. സ്വീഡനിൽ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ച് ഇവിടെ വായിക്കാം. തലക്കെട്ടിലെ ചോദ്യത്തിന് ഇപ്പോൾ ഉത്തരമായല്ലോ. മലയാളി ആൾക്കൂട്ടത്തെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്. ഭയക്കേണ്ടത്. 

 

എം.ബി.ബി.എസ് ഒന്നാം വർഷം ‘എന്തിനാാ പഠിക്കുന്നത്’?

“എൻട്രൻസ് കടമ്പ കടന്ന് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിനു ചേരുന്ന വിദ്യാർത്ഥികൾ ഒന്നാം വർഷത്തിൽ എന്താണ് ചെയ്യുന്നത്?”

കടപ്പുറത്ത് വച്ച് കണ്ടവരും, ട്രൈനിൽ അടുത്ത സീറ്റിലുരിക്കുന്നവരുമായ, ആരോഗ്യമേഖലയെക്കുറിച്ച് ഉപരിതലത്തിൽ മാത്രം അവബോധമുള്ളവരോട് ഞാൻ ഈ ചോദ്യം ചോദിക്കാറുണ്ട്. ഉത്തരങ്ങൾ കേട്ടാൽ തലയിൽ കൈവച്ച് പോകും. നമ്മൾ മലയാളികൾക്ക് ഒരു സ്വഭാവമുണ്ട്. പത്ത് പൈസയ്ക്ക് വിവരമില്ലെങ്കിലും കോൺഫിഡൻ്റായിട്ട് മറുപടിയും ഉപദേശവും തരും (ഈ ഞാൻ തന്നെ ഉദാഹരണം). ഇവരുടെ ഉത്തരങ്ങളിൽ നിന്ന് മനസിലായത് ഇതാണ്:

ഒന്നാം വർഷ വിദ്യാർത്ഥികൾ ചെറിയ രോഗങ്ങൾ ചികിത്സിക്കാനാണ് ആദ്യം പഠിക്കുന്നത്. പനി, ചുമ, ജലദോഷം എന്നിങ്ങനെ ചെറിയ കാര്യങ്ങളുടെ ചികിത്സാരീതി, ക്ലാസ് കേട്ടും, രോഗികളെ സ്റ്റെതസ്കോപ്പ് വച്ച് പരിശോധിച്ചും ഒക്കെ പഠിച്ചെടുക്കുന്നു. പിന്നെ, ഒന്ന്-രണ്ട് വർഷക്കാര് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരെ ഓപ്പറേഷനിൽ സഹായിക്കാറുണ്ട്. പക്ഷെ രാത്രി ജോലി ചെയ്യാൻ സർക്കാർ ഡോക്ടർമാർക്ക് താല്പര്യമില്ലാത്തതുകൊണ്ട് ചിലപ്പോൾ രാത്രിസമയങ്ങളിലെ ഓപ്പറേഷൻ വിദ്യാർത്ഥികളെ ഏൽപ്പിക്കാറുണ്ട്. കാല് മാറി ഓപ്പറേഷൻ ചെയ്യുന്ന അബദ്ധമൊക്കെ ഒന്ന്-രണ്ട് വർഷക്കാർ ചെയ്യുന്നതാണ്. 

കാലുമാറി സർജറി ചെയ്യുന്ന കാര്യം പറഞ്ഞത് 2015-ലോ മറ്റോ ഒരു പഞ്ചായത്ത് മെമ്പർ ആണെന്നാണ് ഓർമ്മ. കേട്ട അന്ന് തന്നെ ഈ പോസ്റ്റ് എഴുതണം എന്ന് കരുതിയിരുന്നതാണ്. എഴുതാൻ ഇത്രയും വൈകിയതിന് ആധുനിക വൈദ്യശാസ്ത്രത്തിൻ്റെ ചരിത്രത്തിലെ എല്ലാ ഗുരുക്കന്മാരോടും ക്ഷമചോദിക്കുന്നു. പുതിയ ആളുകളെ പരിചയപ്പെടുമ്പോൾ നിങ്ങളും ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുക. ഉദാഹരണത്തിന്:

1. വാക്സിൻ എടുത്താൽ ഓട്ടിസം വരുമോ? (ഉത്തരം: ഇല്ല)

2. ചിക്കൻ പോക്സ് വന്നാൽ കുളിക്കാമോ? (ഉത്തരം: കുളിക്കാം)

3. സർക്കാർ കോളേജുകളിൽ എം.ബി.ബി.എസ് പഠിക്കാൻ കാശ് കൊടുക്കണോ? (ഉത്തരം: കൊടുക്കണം, പക്ഷെ ആധാരം പണയം വയ്ക്കേണ്ടി വരില്ല)

4. ഗർഭിണികൾ അയേൺ ഗുളികകൾ കഴിക്കേണ്ടതുണ്ടോ? (ഉത്തരം: ഉണ്ട്)

കൊച്ചി മുതൽ കോഴിക്കോട് വരെ ട്രെയിനിൽ ബോറടിച്ച് ഇരിക്കുന്നതിനു പകരം അടുത്തിരിക്കുന്ന ആളുകളോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കുക. ബോറടി മാറും എന്ന് മാത്രമല്ല, ചർച്ച കേട്ട് ബോഗിയിലുള്ള എല്ലാവരും അങ്ങോട്ട് വന്നോളും. ഹൃദയവാൽവ് ശസ്ത്രക്രിയകളും, റേഡിയോഅയഡിൻ അബ്ലേഷനും ചെയ്യുന്നവർ മാത്രമല്ല ആരോഗ്യമേഖലയിൽ ഗുണഫലങ്ങളുണ്ടാക്കുന്നത്. അത്രതന്നെയോ അതിലേറയോ ഗുണം ചെയ്യുന്നത് ഇത്തരം ചെറിയ ഇടപെടലുകളാണ്. ഒരു അമ്മ റുബെല്ല വാക്സിൻ എടുക്കാത്തതിനാൽ കുഞ്ഞിൻ്റെ ഹൃദയത്തിന് സർജറി ചെയ്യേണ്ടി വന്നു എന്നിരിക്കട്ടെ. സർജറി വിജയകരമായാൽ തന്നെയും കുഞ്ഞിൻ്റെ തുടർന്നുള്ള ജീവിതനിലവാരം (quality of life) തുലോം കുറവായിരിക്കും. ഇതേ അമ്മ, ഗർഭിണിയാകുന്നതിനു മുൻപ് കോഴിക്കോട്ടേക്ക് ട്രൈനിൽ പോകുന്ന സമയത്ത് നിങ്ങളുടെ വാക്ക് കേട്ട് റുബെല്ല വാക്സിൻ എടുക്കാൻ തീരുമാനിച്ചാൽ, ഒരുപക്ഷെ നിങ്ങൾ തടഞ്ഞത് ഒരു congential rubella sydrome ആയിരിക്കാം. നിങ്ങൾ പറഞ്ഞത് കേട്ട് ഒരു വ്യക്തിയെങ്കിലും അയേൺ ഗുളിക കഴിച്ചാൽ, ശേഷം ഒരു അമ്മയെങ്കിലും പോസ്റ്റ്-പാർട്ടം ഹെമറേജ് അതിജീവിച്ചാൽ അത് വലിയ മുന്നേറ്റം തന്നെയാണ്. ഒന്നാം വർഷ വിദ്യാർത്ഥികളായിരിക്കുന്ന കാലം തൊട്ടേ നിങ്ങൾക്ക് ഇത്തരം ആരോഗ്യ അവബോധ പ്രവർത്തനങ്ങളിൽ ഭാഗവാക്കാവുന്നതാണ്. (പഠിച്ചിട്ട് ചെല്ലണം എന്ന് മാത്രം, അല്ലെങ്കിൽ നാട്ടുകാർ ചോദ്യം ചോദിച്ച് അലക്കി ഉണക്കാനിടും)

ഇനി ഒന്നാം വർഷത്തിലേക്ക് തിരിച്ചുവരാം. എം.ബി.ബി.എസ്സിനു ചേരാൻ ചെല്ലുമ്പോൾ വിദ്യാർത്ഥികളുടെ മനസ്സിൽ കുന്നോളം പ്രതീക്ഷയാണ്. വെള്ളക്കോട്ടിട്ട്, സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് കണ്ണാടിയിൽ നോക്കുമ്പോൾ കാണുന്നത്. കുടുംബത്തിൽ വേറെയും ഡോക്ടർമാർ ഉണ്ടെങ്കിൽ അവർക്കൊക്കെ നമ്മളോട് ‘ഇതൊക്കെ ഞാൻ എത്ര കണ്ടതാ’ എന്ന പുച്ഛഭാവം ഉണ്ടാകും. എൻ്റെ കുടുംബത്തിലെ ആദ്യത്തെ ഡോക്ടർ ഞാനായിരുന്നതുകൊണ്ട് ഈ എം.ബി.ബി.എസ്സിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന് അറിഞ്ഞുകൂടായിരുന്നു. എം.ബി.ബി.എസ്സിനു ചേർന്ന് അടുത്തതായി എന്താണ് നടക്കാൻ പോകുന്നതെന്ന് അറിയാത്തവർക്ക് വേണ്ടിയാണീ പോസ്റ്റ്. 2009-ൽ നടന്ന കഥയായതുകൊണ്ടും, പൊടിപ്പും തൊങ്ങലും ആവോളം ചേർത്തിട്ടുള്ളതുകൊണ്ടും ഇനി വായിക്കാൻ പോകുന്നതൊന്നും അപ്പടി വിശ്വസിക്കാതിരിക്കുക.

അഡ്മിഷൻ എടുക്കാൻ പോകുന്ന ദിവസം നല്ല ദിവസമാണ്. സ്നേഹമുള്ള സീനിയർ ചേട്ടന്മാർ എല്ലാ സഹായങ്ങളും ചെയ്ത് തരും (ഒന്ന് രണ്ടാഴ്ച കഴിയുമ്പോൾ ഇവരുടെ സ്വഭാവം മാറും). പ്രൊഫസർമാർ സല്മാർഗത്തിൽ നടക്കേണ്ടതെങ്ങനെയാണെന്ന് പ്രസംഗിക്കുന്നത് കേട്ട്, വിദ്യാഭ്യാസത്തിലുടനീളം നല്ല കുട്ടിയായിരിക്കുമെന്ന് നമ്മൾ സ്വയം പ്രതിജ്ഞ എടുക്കും. ആദ്യ ദിവസം തന്നെ ഗ്രേയ്സ് അനാട്ടമി, ഗാനോങ്, പിന്നെ എടുത്താൽ പൊങ്ങാത്ത വേറെയും പുസ്തകങ്ങൾ എന്നിവ മേടിക്കാൻ സ്റ്റോറിൽ തിരക്കാണ്. ചില പേരൻ്റ്സ് പി.ജിക്ക് പഠിക്കാനുള്ള പുസ്തകങ്ങൾ വരെ വാങ്ങിത്തരാൻ ഒരുമ്പെടും (പിന്നെ, അടുത്ത ആറ് കൊല്ലത്തേക്ക് അവരെ മഷിയിട്ടു നോക്കിയാൽ കാണില്ല. രണ്ടാം തവണ അവർ കോളേജിൽ കാലുകുത്തുന്നത് കോൺവൊക്കേഷനായിരിക്കും). പത്ത് രൂപയുടെ മീൻ മേടിക്കുമ്പോൾ പോലും വിലപേശുന്ന പേരൻ്റ്സ് അഡ്മിഷൻ സമയത്ത് ഒന്നും ചോദിക്കാതെ തന്നെ, പലവക ഫീ, സി.ഡി ഫീ മുതലങ്ങോട്ട് എല്ലാത്തിനും ലാവിഷായി പൈസ അടയ്ക്കും. അച്ഛൻ്റെ കയ്യിൽ ഇത്രയും പൈസ ഉണ്ടോ എന്ന് നമ്മൾ അദ്ഭുതപ്പെടും. ഒന്നാം റാങ്ക്, രണ്ടാം റാങ്ക് എന്നിവ കിട്ടിയവരുടെ ഫോട്ടോ ഒക്കെ പത്രത്തിൽ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് കാണുന്നത് ഫീസടയ്ക്കാൻ പോകുമ്പോഴാണ്. ലവരെയൊക്കെ പഠിച്ച് തോൽപ്പിച്ച് ഗോൾഡ് മെഡൽ വാങ്ങണമെന്ന് നമ്മൾ ഗ്രേയ്സ് അനാട്ടമി തൊട്ട് സത്യം ചെയ്യും. ഒരു സീനിയറെ കിട്ടിയിരുന്നെങ്കിൽൽൽൽ……(ജയൻ സ്റ്റൈൽ), പി.ജി ടിപ്സ് ചോദിക്കാമായിരുന്നൂൂൂൂ…. എന്നൊക്കെ ചിന്തിക്കും. അങ്ങനെ, വീട്ടുകാർ നമ്മളെ സന്തോഷത്തോടെ ഹോസ്റ്റലിൽ കൊണ്ടുചെന്നാക്കിയിട്ട് തിരിച്ചുപോകും. ഇനിയങ്ങോട്ട് നമ്മൾ ഹോസ്റ്റലിൽ ഒറ്റയ്ക്കാണ്.

ഹോസ്റ്റൽ എന്ന് വിളിക്കുന്നത് അത്ര ശരിയല്ല. കാലിത്തൊഴുത്ത് എന്ന് വിളിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. ഇത് വായിക്കുന്ന ആരുടെയെങ്കിലും കയ്യിൽ ഒന്നാം വർഷക്കാരുടെ മുറി/ഡോർമിറ്ററിയുടെ ചിത്രം ഉണ്ടെങ്കിൽ അയച്ചു തന്നാൽ കടപ്പാടോടുകൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. അടച്ചുറപ്പുള്ള മുറിയിൽ ജീവിച്ചും, ക്യൂ നിൽക്കാതെ ടോയ്ലറ്റിൽ പോയും, ആവശ്യത്തിന് സ്വകാര്യത കിട്ടിയും, കൊതുകു കടിക്കാതെ ഉറങ്ങിയും, ഷോമാനെ പേടിക്കാതെ വസ്ത്രം മാറ്റിയും, ശബ്ദമില്ലാത്ത സ്ഥലത്തിരുന്ന് പഠിച്ചും, ഇൻ്റർനെറ്റ് ആവശ്യമുള്ളപ്പോൾ ഉപയോഗിച്ചുമൊക്കെ വളർന്ന ഭൂരിഭാഗം വരുന്ന കുട്ടികളാണ്  ഇതൊന്നുമില്ലാത്ത മുറികളിൽ ആടുമാടുകളെപ്പോലെ തിങ്ങിപ്പാർക്കേണ്ടി വരുന്നത്. ഹോസ്റ്റലിൽ വന്ന് ഒന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും ആരോഗ്യപ്രശ്നങ്ങൾ തുടങ്ങുകയായി. ഭക്ഷണം പരിചയമില്ലാത്തതിനാൽ വയറിളക്കം, തിങ്ങി ജീവിക്കുന്നതുകൊണ്ട് പനി, ജലദോഷം മുതലായവ, മാനസികസംഘർഷങ്ങൾ കാരണം ആസ്ത്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയൊക്കെ സാധാരണമാണ്. പകരുന്ന അസുഖങ്ങൾ കൂട്ടത്തിലുള്ള ഒരാൾക്ക് കിട്ടിയാൽ എല്ലാവർക്കും പകരും. സെപ്റ്റിക് ടാങ്കിലെ വെള്ളം വാട്ടർ ടാങ്കിൽ കലർന്നുവെന്ന സംശയം മൂലവും, പല വിദ്യാർത്ഥികൾക്കും ഫുഡ് പോയ്സണിങ് വന്നതിനാലും ഹോസ്റ്റൽ അടച്ചിടേണ്ട അവസ്ഥ പണ്ട് ഉണ്ടായിട്ടുണ്ട്.

ഇതിൽ നമ്മൾ അത്ര ശ്രദ്ധ കൊടുക്കാത്ത വിഷയമാണ് പ്രൈവസി. നാം ഒറ്റയ്ക്കാകുമ്പോൾ ചെയ്യുന്ന അതേ കാര്യങ്ങളല്ല മറ്റുള്ളവരുടെ നിരീക്ഷണത്തിലിരിക്കുമ്പോൾ നാം ചെയ്യുന്നത്. ടീച്ചർ നോക്കിക്കൊണ്ടിരിക്കുമ്പോൾ ഉഷാറായി പെരിഫറൽ സ്മിയർ ചെയ്യുന്നവർ, ടീച്ചർ പുറത്ത് പോകേണ്ട താമസം വർത്തമാനം പറഞ്ഞ് തുടങ്ങും. ഇതേ പ്രശ്നം ഹോസ്റ്റലിലുമുണ്ട്. എല്ലാവരും ക്യാരംസ് കളിക്കുമ്പോൾ നമ്മൾ മാത്രം പഠിക്കാൻ പോയാൽ സഹമുറിയന്മാർ എന്ത് വിചരിക്കും എന്ന് ചിന്തിക്കുന്നതുകൊണ്ട്, ആഗ്രഹമുണ്ടെങ്കിലും നമുക്ക് പഠിക്കാൻ കഴിയാതെ പോകും. നമ്മുടെ അലക്കാനിട്ട ജട്ടിവരെ സഹമുറിയൻ കാണുന്നുണ്ട് എന്നതിനാൽ, വിലകൂടിയ സാധനങ്ങളൊന്നും കയ്യിലില്ലാത്ത, താരതമ്യേനെ സാമ്പത്തികശേഷി കുറഞ്ഞ വിദ്യാർത്ഥികൾക്ക് അപകർഷതാബോധം തോന്നിത്തുടങ്ങും. റൂമിൽ രണ്ടുപേർ സംസാരിച്ചിരിക്കുകയാണെങ്കിൽ മൂന്നാമത്തെയാൾക്ക് ജോലി ചെയ്യാൻ കഴിയാതെവരും. പയ്യെപ്പയ്യെ, പലരും സ്വന്തം വ്യക്തിത്വം വെടിഞ്ഞ്, ഒരുതരം സംഘബോധം രൂപപ്പെട്ടുവരും. വ്യത്യസ്തമായതെന്തും ചെയ്യുന്നവരെ ആവറേജ് സ്വഭാവത്തിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ ഈ സംഘബോധം അബോധതലത്തിൽ സ്വാധീനിക്കുന്നുണ്ട്. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ വിദ്യാർത്ഥികൾക്ക് മനസിലാവാൻ വേണ്ടിയാണ് ഹോസ്റ്റലിൽ പരിമിതമായ സൗകര്യങ്ങൾ മാത്രം കൊടുക്കുന്നത് എന്ന വിചിത്ര വാദവും പണ്ട് കേട്ടിരുന്നു. അതാണ് ഉദ്ദേശമെങ്കിൽ ഡേ-സ്കോളർമാരായ വിദ്യാർത്ഥികൾക്ക് ഈ അമൂല്യ അവസരം നിഷേധിക്കുന്നതെന്തിനാണ്? ജീവിതസാഹചര്യങ്ങൾ പഠിക്കാനാണെങ്കിൽ കണ്ട് പഠിച്ചാലും പോരേ, അനുഭവിച്ച് പഠിക്കണമെന്ന് നിർബന്ധമുണ്ടോ? അനുഭവിച്ച് തന്നെ പഠിക്കണമെന്നാണെങ്കിൽ ഒന്നോ, രണ്ടോ മാസം അനുഭവിച്ചാൽ പോരേ, എന്തിനാണ് ആറ് വർഷങ്ങൾ? മോശമായ ജീവിതസാഹചര്യങ്ങൾ നമ്മുടെ ആരോഗ്യത്തെയും, സ്വസ്ഥതയെയും, സ്വഭാവത്തെയുമൊക്കെ അബോധമായും, പതുക്കെയും സ്വാധീനിക്കുന്നുണ്ട് എന്ന് ഓർത്തിരിക്കുക. ഹെപ്പറ്റൈറ്റിസ് എ, ബി, ചിക്കൻപോക്സ്, എം.എം.ആർ വാക്സിനുകൾ കോളേജിൽ ചേരുന്നതിനു മുൻപ് തന്നെ എടുത്ത്, എടുത്തതിനുള്ള തെളിവായി വാക്സിനേഷൻ കാർഡോ, ഓ.പി. ടിക്കറ്റുകളോ കരുതി വയ്ക്കുക. ഇത് സംബന്ധിച്ച സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് പ്രിവൻ്റീവ് ക്ലിനിക്കിൽ ചെന്ന് ചോദിക്കുക. അഡ്മിഷൻ സമയത്ത് കോളേജിൽ കൊടുത്ത എസ്.എസ്.എൽ.സി ബുക്ക് ഉൾപ്പെടെയുള്ള എല്ലാ ഡോക്യുമെൻ്റുകളുടെയും സ്കാൻ ചെയ്ത സോഫ്റ്റ് കോപ്പി ഡ്രൈവിൽ സൂക്ഷിക്കുകയും, പത്തോ ഇരുപതോ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ ഗസറ്റഡ് ഓഫീസറെക്കൊണ്ട് (ഏതെങ്കിലും ടീച്ചർമാർ മതിയാകും) അറ്റസ്റ്റ് ചെയ്ത് കയ്യിൽ സൂക്ഷിക്കുകയും ചെയ്യുക. ഭാവിയിൽ സ്കോളർഷിപ്പ്, ഡ്രൈവിങ് ലൈസൻസ് ഇത്യാദികൾക്ക് വേണ്ടി ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാൻ പ്രിൻസിപ്പാളുടെ ഓഫീസിലെ സ്റ്റാഫിൻ്റെ കയ്യും കാലും പിടിക്കേണ്ടി വരാതിരിക്കാനാണിത്.

ഒന്നാം വർഷം പഠിക്കാനുള്ള വിഷയങ്ങൾ അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണ്. വരും വർഷങ്ങളിൽ ക്ലിനിക്കൽ വിഷയങ്ങൾ പഠിക്കാനുള്ള അടിത്തറ പണിയുകയാണ് ഒന്നാം വർഷം ചെയ്യുന്നത്. ഇത് പഠിക്കാതെ നേരെ ചെന്ന് മെഡിസിൻ, സർജറി ഒക്കെ പഠിക്കാൻ പോയാൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് മലയാളത്തിലേക്ക് തർജമ ചെയ്ത് വായിക്കുന്ന ഫീൽ ആണ് കിട്ടുക. പൊതുജനം വിചാരിക്കുന്നതുപോലെ ചെറിയ അസുഖങ്ങൾ ആദ്യം, വലിയ അസുഖങ്ങൾ പിന്നെ എന്ന ക്രമത്തിലല്ല പഠിക്കുന്നത്. ഒന്നാം വർഷ വിദ്യാർത്ഥികൾ രോഗികളെ കാണുന്നില്ല. പഠനം പൂർണ്ണമായും ലാബുകളിലും, ഡിസക്ഷൻ ഹാളിലുമാണ്.

ബയോകെമിസ്ട്രി അല്പമൊക്കെ ഹയർസെക്കൻ്ററി തലത്തിൽ പഠിച്ചിരുന്ന വിഷയമായതുകൊണ്ട് മനസിലാക്കാൻ അത്ര ബുദ്ധിമുട്ട് കാണില്ല. ഫിസിയോളജി അല്പം പുതിയതാണെങ്കിലും സ്കൂളിൽ പഠിച്ചതിൻ്റെ തുടർച്ചയായതുകൊണ്ട് അത്ര ബുദ്ധിമുട്ടേണ്ടി വരില്ല. കടലുപോലെ കിടക്കുന്ന അനാട്ടമിയാണ് പലർക്കും കീറാമുട്ടിയാകുന്നത്. പണ്ടൊക്കെ ഡിസക്ഷൻ ഹാളിലേക്ക് കണ്ണിങ്ഹാം മാത്രമേ കയറ്റാറുണ്ടായിരുന്നുള്ളൂ. കണ്ണിങ്ഹാം വായിച്ചാൽ മനസിലാകാത്തതുകൊണ്ട് പിള്ളേർ തോന്നിയപോലെ ഡിസക്ഷൻ ചെയ്യുകയും, ബാക്കി സമയം വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. പിള്ളേർ ആകെ പുസ്തകം കൈകൊണ്ട് തൊടുന്നത് ഡിസക്ഷൻ സമയത്താണെന്നതുകൊണ്ട് അവർക്ക് വായിച്ചാൽ മനസിലാകുന്ന ഏത് പുസ്തകം കൊണ്ടുവന്നാലും വായിക്കാൻ അനുവദിക്കുകയാണ് ഡിപ്പാർട്ടുമെൻ്റുകൾ ചെയ്യേണ്ടത്. ഇത് അനുവദിച്ചില്ലെങ്കിൽ അവർ ആ സമയം കൂടി വെറുതേ കളയുകയും, ഡിസക്ഷനിൽ കണ്ട കാര്യങ്ങൾ തിയറിയുമായി റിലേറ്റ് ചെയ്യാനാവാതെ പഠിക്കാൻ ബുദ്ധിമുട്ടുകയും ചെയ്യും.

ഏത് ടെക്സ്റ്റ്ബുക്ക് പഠിക്കണം എന്ന് വിദ്യാർത്ഥികൾ എപ്പോഴും ചോദിക്കുന്ന ചോദ്യമാണ്. പ്രൊഫസർമാരോട് ചോദിച്ചാൽ കടുകട്ടി പുസ്തകങ്ങളുടെ പേരും, സീനിയേഴ്സിനോട് ചോദിച്ചാൽ ഉടായിപ്പ് പുസ്തകങ്ങളുടെ പേരുമാണ് പറഞ്ഞു തരിക. എൻ്റെ അഭിപ്രായം സ്വന്തം നോട്ട്സ് എഴുതുക എന്നതാണ്. ഫിസിയോളജിയിൽ ടീച്ചർമാർ തരുന്ന നോട്ടുകൾ തന്നെ അടിസ്ഥാനമാക്കി, പ്രാധാന്യം കൂടുതലുള്ള ഭാഗങ്ങൾ പ്രത്യേകം മാർക്ക് ചെയ്തതിനു ശേഷം പഠിക്കുക. ആശയങ്ങളെ സംക്ഷിപ്തമാക്കാൻ ഉതകുന്ന ചിത്രങ്ങൾ നോട്ടുകളിൽ ഉണ്ടാകണം. പല ചാപ്റ്ററുകൾ പാരലൽ ആയി നടക്കുന്നതുകൊണ്ട് പേപ്പറിൽ നോട്ട്സ് എഴുതി ചാപ്റ്റർ തീരുമ്പോൾ ബൈൻ്റ് ചെയ്ത് വയ്ക്കുക. പിൽക്കാലത്ത് മറിച്ചു നോക്കാനും ഉപകരിക്കുന്ന വിധത്തിലായിരിക്കണം ഇത്. അനാട്ടമിയിൽ ചൗരസ്യയിൽ തന്നെ നോട്ടുകൾ എഴുതി ഒട്ടിച്ചു ചേർക്കാൻ സ്റ്റിക്കി നോട്ടുകൾ ഉപയോഗിക്കാം. തടിയൻ പുസ്തകങ്ങളിൽ ആവശ്യമുള്ള പേജുകളിൽ എത്തിച്ചേരാൻ തന്നെ സമയമെടുക്കും എന്നതിനാൽ പേജ് മാർക്കർ ഉപയോഗിക്കുക. ഇത്തരം പുസ്തകങ്ങൾ ചെറിയ കഷ്ണങ്ങളാക്കി ബൈൻ്റ് ചെയ്തെടുക്കുക. എഴുത്തിൽ കളർ കോഡിങ് ഉപയോഗിക്കുക – ഒറ്റ നോട്ടത്തിൽ കാണേണ്ടവ ചുവപ്പ്, പുതിയ വാക്കുകൾക്ക് പച്ച എന്നിങ്ങനെ പല കാര്യങ്ങൾക്കും കളർ കോഡിങ് ആവാം. സെമിനാറിനു വേണ്ടി ചാർട്ടുകൾ ഉണ്ടാക്കിയത് റൂമിൽ തൂക്കിയിടുകയും, വിഷയം നന്നായി കൈകാര്യം ചെയ്യുന്ന പ്രൊഫസർമാരുടെ വീഡിയോ ലെക്ചറുകൾ ഇൻ്റർനെറ്റിൽ കാണുകയും ചെയ്യുക. പരീക്ഷയുടെ തലേദിവസങ്ങളിൽ ഒറ്റനോട്ടത്തിൽ മനസിലാക്കാവുന്ന രീതിയിൽ വേണം നോട്ട്സ് ഉണ്ടാക്കാൻ – അന്നത്തെ ദിവസം ആദ്യവായനയ്ക്ക് സമയമുണ്ടാകില്ല എന്നത് ഓർക്കുക. ചിലർ ആകെ ഒന്നോ രണ്ടോ പാഠങ്ങൾ മാത്രം ആവർത്തിച്ച് പഠിക്കുകയും, വേറെ ഒന്നും തീരേ പഠിക്കാതിരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്. അറിയുന്നതെല്ലാം വ്യക്തമായി അറിയുന്നവരെയല്ല, എല്ലാത്തിനെക്കുറിച്ചും ഏതാണ്ട് കുറച്ചൊക്കെ ധാരണയുള്ളവരെ വിജയിപ്പിക്കുന്ന സിസ്റ്റമാണ് എം.ബി.ബി.എസ് പരീക്ഷകൾക്കുള്ളത്. റെക്കോർഡ് വരയ്ക്കാൻ ബുദ്ധിമുട്ടുള്ളവർ പ്രൊപ്പോർഷൻ ശരിയാക്കാൻ വേണ്ടി ലൈറ്റ് ബോക്സ് ഉപയോഗിക്കുക. ക്വാളിറ്റിയുള്ള കളർ പെൻസിലുകൾ ഉപയോഗിക്കുക. നല്ല വെളിച്ചമുള്ള ബൾബ് വാങ്ങി റൂമിൽ ഫിറ്റ് ചെയ്യുക. എല്ലാ നോട്ടുകളും ഒരിടത്ത് തന്നെ സൂക്ഷിക്കുക – കുറച്ചെണ്ണം സ്ലൈഡായും, ബാക്കി ഫോണിൽ ഫോട്ടോ ആയും, വേറെ ചിലത് ഫോട്ടോസ്റ്റാട്ട് ആയും, പിന്നെ കുറച്ച് സ്വന്തം എഴുത്തായും ഒക്കെ സൂക്ഷിക്കുകയാണെങ്കിൽ പണി കിട്ടും എന്ന് മനസിലാക്കുക. പരീക്ഷയുടെ തലേ ദിവസം ജിജിതയുടെ നോട്ടിൻ്റെ ഫോട്ടോകോപ്പി എടുക്കാൻ ക്യൂ നിൽക്കേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കുക. നന്നായി എഴുതുന്നവരുടെ നോട്ട്സ് ഗൂഗിൾ ഡ്രൈവിലോ മറ്റോ ഷെയർ ചെയ്ത് എല്ലാവർക്കും എപ്പോഴും വായിക്കാവുന്ന വിധത്തിൽ സൂക്ഷിക്കാവുന്നതുമാണ്. ബാച്ചിൽ പിരിവിട്ടിട്ടാണെങ്കിലും ഗൂഗിൾ ഡ്രൈവിലോ മറ്റോ ഒരു ടി.ബി സ്റ്റോറേജ് സ്പേസ് വാങ്ങിക്കുക. ഇതിന് മാസം 600 രൂപയോ മറ്റോ ആകുന്നുള്ളൂ. നോട്ട്സ് കൂടാതെ, ഹിസ്റ്റോളജി സ്ലൈഡുകൾ, പഠനസഹായികൾ, ബാച്ച് ഫോട്ടോകൾ, ബാച്ച് ഫണ്ട് വിവരങ്ങൾ, പരീക്ഷ റിസൾട്ടുകൾ എന്നിവയൊക്കെ ഡ്രൈവിൽ സ്റ്റോർ ചെയ്ത് വയ്ക്കാവുന്നതാണ്. ഉപയോഗപ്രദമായ ഫയലുകൾ വർഷങ്ങളോളം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ ഇത് വളരെ ഉപകാരം ചെയ്യും – ചവറുപോലെ അപ്ലോഡ് ചെയ്തിടുന്നതിനു പകരം, ലേബൽ ചെയ്തും, ഓരോ വിഷയത്തിനും പ്രത്യേകം സബ് ഫോൾഡറുകൾ ഉണ്ടാക്കിയും വർഗ്ഗീകരിക്കണം എന്നു മാത്രം.

വിദ്യാർത്ഥികളുടെ മറ്റൊരു പ്രശ്നം എന്തിനാാാ.. പഠിക്കുന്നത് (ഇന്നസൻ്റ് സ്റ്റൈലിൽ വായിക്കുക) എന്ന് മനസിലാകാത്തതാണ്. സ്റ്റെതസ്കോപ്പും തൂക്കി രോഗികളെ ചികിത്സിക്കാൻ ത്വര മൂത്ത് വരുന്ന പിള്ളേരോട് കളർ പെൻസിൽ കൊണ്ട് ചിത്രം വരയ്ക്കാനും, മൂത്രം ടെസ്റ്റ് ചെയ്യാനുമൊക്കെ പറഞ്ഞാൽ ഇതൊക്കെ എന്തിനു വേണ്ടിയാണ് ചെയ്യുന്നതെന്ന് അറിയാത്ത സാഹചര്യത്തിൽ പഠിക്കാൻ താല്പര്യക്കുറവ് വന്നേക്കാം. എൻ്റെ അഭിപ്രായത്തിൽ പിള്ളേരെ പാഠഭാഗങ്ങൾ ഇരുത്തി പഠിപ്പിച്ചില്ലെങ്കിലും, പഠിക്കാനുള്ള പ്രേരണയും കൃത്യമായ ലക്ഷ്യബോധവും നിർബന്ധമായും കൊടുത്തിരിക്കണം. പ്രീ ക്ലിനിക്കൽ വിഷയങ്ങൾ പഠിച്ചതുകൊണ്ട് ഭാവിയിൽ അത് ക്ലിനിക്കൽ പഠനത്തെ എങ്ങനെ സഹായിക്കുമെന്നത് വ്യക്തമാക്കിക്കൊടുക്കണം. ചില പിള്ളേരുടെ വിചാരം ഇപ്പോൾ തന്നെ അങ്ങ് സ്പെഷ്യലൈസ്ഡ് ആകാം എന്നാണ്. നുമ്മ നെഫ്രോളജിസ്റ്റാകാൻ തീരുമാനിച്ചതുകൊണ്ട് റീനൽ സിസ്റ്റം മാത്രമേ പഠിക്കുകയുള്ളൂ എന്ന ലൈനിലാണ് പോക്ക്. മനുഷ്യശരീരത്തെക്കുറിച്ച് സമഗ്രമായ അറിവില്ലാതെ ഏത് സ്പെഷ്യാലിറ്റി എടുത്തിട്ടും കാര്യമില്ല എന്നത് ടീച്ചർമാർ ഊന്നൽ കൊടുത്ത് പറയേണ്ടതാണ്. മാർക്ക് കിട്ടാൻ വേണ്ടിയാണ് പഠിക്കേണ്ടത് എന്ന് പറഞ്ഞാൽ അച്ചടക്കമുള്ള, മെഡൽ വാങ്ങാൻ ഇറങ്ങിത്തിരിച്ച, യാഥാസ്ഥിതികരായ ചുരുക്കം പേർക്ക് മാത്രമേ പഠിക്കാൻ പ്രേരണ കിട്ടുന്നുള്ളൂ. അതേസമയം, ഒരു നല്ല ഡോക്ടറാവേണ്ടതിൻ്റെ ആവശ്യകതയും, അതിൽ പ്രീ-ക്ലിനിക്കൽ വിഷയങ്ങളുടെ പ്രാധാന്യവും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുത്താൽ കൂടുതൽ പേർ പുസ്തകം ‘മനസിലാക്കി പഠിക്കാൻ’ തയ്യാറാകും എന്നാണ് എനിക്ക് തോന്നുന്നത്. പഠിക്കാനുള്ള മോട്ടിവേഷൻ കിട്ടാത്ത വിദ്യാർത്ഥികളാണ് മറ്റ് കാര്യങ്ങളിൽ ലക്ഷ്യബോധം കണ്ടെത്താൻ ശ്രമിക്കുന്നതും, ചിലപ്പോഴൊക്കെ മദ്യം, അമിതമായ മൊബൈൽ ഫോൺ ഉപയോഗം, കാർ/ബൈക്ക്, റാഗിങ് എന്നിവയിൽ ത്രില്ല് കണ്ടെത്തുകയും ചെയ്യുന്നത്. സ്കൂളിൽ പഠിക്കുന്ന കാലത്ത് എല്ലാവരുടെയും അഭിനന്ദനങ്ങൾ കിട്ടി വളർന്ന് ശീലമുള്ള കുട്ടിക്ക്, പെട്ടെന്ന് കോളേജിൽ എത്തുമ്പോൾ ആരും മൈൻ്റ് ചെയ്യാതിരിക്കുന്നത് ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്നു വരില്ല. ഈ അവസ്ഥയിലാണ് പൂജ്യം മാർക്ക് വാങ്ങിയും, കോട്ട് ഇടാതെ പരീക്ഷയ്ക്ക് വന്നും, ടീച്ചർമാരെ തെറിവിളിച്ചുമൊക്കെ അറ്റൻഷൻ നേടിയെടുക്കാൻ ശ്രമിക്കുന്നത്. ഇവരെ പ്രശ്നക്കാരായ വിദ്യാർത്ഥികളായി എഴുതിത്തള്ളാതെ, ശരിക്കും പ്രശ്നം എന്താണെന്ന് മനസിലാക്കി മാർഗനിർദ്ദേശങ്ങൾ കൊടുക്കാനാണ് ടീച്ചർമാർക്ക് കഴിയേണ്ടത്. എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് വാങ്ങി വന്നവർ രണ്ട് മൂന്ന് മാസങ്ങൾക്കുള്ളിൽ ഉഴപ്പന്മാരായി മാറുന്നുണ്ടെങ്കിൽ അതിനു കാരണം പുതിയ സാഹചര്യങ്ങളാണെന്നത് ഓർക്കേണ്ടതാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചേരാനുള്ള എൻട്രൻസ് റാങ്കുണ്ടെങ്കിൽ എം.ബി.ബി.എസ് പരീക്ഷ പുഷ്പം പോലെ പാസാകാനുള്ള കഴിവും തീർച്ചയായും ഉണ്ടായിരിക്കേണ്ടതാണ്. എന്നിട്ടും കുറച്ചു പേർ തോറ്റുപോകുന്നുണ്ടെങ്കിൽ അതിന് കാരണമായ സാഹചര്യങ്ങൾ വിലയിരുത്തി പരിഹരിക്കേണ്ടതാണ്. പഠിക്കാൻ പരിമിതമായ സാഹചര്യങ്ങൾ മാത്രമുള്ള മെഡിക്കൽ കോളേജുകളിൽ വരെ കോഴിക്കോട് മെഡിക്കൽ കോളേജിനെക്കാൾ മികച്ച റിസൾട്ടുകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ പഠനനിലവാരം ഉയർത്താൻ ആവശ്യമുള്ള നടപടികൾ എടുക്കേണ്ടതാണ്.

ഒന്നാം വർഷക്കാരോട് പ്രധാനമായും പറയാനുള്ള ഉപദേശം തലപുകഞ്ഞ് ചിന്തിക്കുക എന്നാണ്. രാഷ്ട്രീയം വേണോ, അരാഷ്ട്രീയം വേണോ? മതപഠനക്ലാസിനു പോകണോ, സിറ്റി ലൈബ്രറിയിൽ പോകണോ? ആഴ്ചയിലൊരിക്കൽ വീട്ടിൽ പോകണോ, അതോ മാസത്തിലൊരിക്കൽ മതിയോ? ഇങ്ങനെ, എന്ത് ചെയ്യുന്നതിനു മുൻപും എന്തിനാാാ… ചെയ്യുന്നത് എന്ന് ചിന്തിക്കുക. സാധുവായ കാരണമില്ലാതെ ഒന്നു  ചെയ്യാതിരിക്കുക. ഭൂരിപക്ഷം പേരും ഒരു കാര്യം ചെയ്യുന്നു എന്നതുകൊണ്ടുമാത്രം അത് ശരിയാകണമെന്നില്ല എന്നത് എപ്പോഴും ഓർക്കുക – അടിമത്തവും, സതി സമ്പ്രദായവുമൊക്കെ ഒരിക്കൽ ഭൂരിപക്ഷം ആളുകളും ആഘോഷമായി ചെയ്തിരുന്നതാണ്. ‘ഒരു മെക്സിക്കൻ അപാരത’ കണ്ട് കുളിര് കേറിയതുകൊണ്ട് ഉടനെ പോയി എസ്.എഫ്.ഐയിൽ ചേർന്നു, കൂട്ടുകാർ എല്ലാം ചേർന്നതുകൊണ്ട് ഞാനും ഇൻ്റിപ്പെൻ്റൻസിൽ ചേർന്നു എന്നൊക്കെയുള്ള മുട്ടുന്യായങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ തീരുമാനമെടുക്കുന്നതെങ്കിൽ വർഷങ്ങൾക്കു ശേഷം ആലോചിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങളോടു തന്നെ പുച്ഛം തോന്നും. തീരുമാനം എടുത്ത ശേഷം, അതിൻ്റെ പ്രത്യാഘാതം എത്ര മോശമാണെങ്കിലും ഏറ്റെടുക്കാൻ പഠിക്കുകയും, വൈകിയാണെങ്കിലും തിരുത്തുകയും ചെയ്യുക. കോളേജിൽ ചേരുന്നതു വരെ പുസ്തകത്തിനു പുറത്തുള്ള കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ടി വന്നിട്ടില്ലാത്തവരാണ് നമ്മൾ. ഇനി മുതൽ അങ്ങനെയല്ല എന്ന് മനസിലാക്കുക. നമ്മളെ ഹൈജാക്ക് ചെയ്യാൻ ആരെയും സമ്മതിച്ചു കൊടുക്കാതിരിക്കുക. വേറൊരു കൂട്ടരെ കണ്ടിട്ടുണ്ട്, തങ്ങളുടെ സംശയങ്ങൾക്ക് എന്തെങ്കിലും ഒരു ഉത്തരം കിട്ടിയാൽ പിന്നെ കൂടുതൽ ചിന്തിക്കാൻ മടിയാണ്. ഉദാഹരണത്തിന്, കമ്യൂണിസ്റ്റ് പച്ച കഴിച്ചാൽ ക്യാൻസർ മാറുമോ എന്ന ചോദ്യത്തിന്, കമ്യൂണിസ്റ്റ് പച്ചയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ ക്യാൻസർ മാറ്റും [1] എന്ന് ഉത്തരം കിട്ടിയാൽ ഇവർക്ക് സമാധാനമായി. സ്കൂൾ പഠനകാലത്ത് പുസ്തകത്തിലെ ചോദ്യത്തിന് ഉരുവിട്ട് പഠിച്ചു വച്ച റെഡിമെയ്ഡ് ഉത്തരം എഴുതി ശീലമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തോന്നുന്നു. ഇത്തരക്കാർ ഒരു ഉത്തരം കേൾക്കുമ്പോൾ അബോധതലത്തിലുണ്ടാകുന്ന ആദ്യ പ്രതികരണം, കേട്ടത് ശരിയോ തെറ്റോ എന്ന ആലോചനയല്ല, പകരം, ഈ വിവരം എങ്ങനെ മെമ്മറിയിൽ കയറ്റി, പരീക്ഷയിൽ പ്രയോഗിക്കാവുന്ന ഉത്തരമാക്കി മാറ്റാം എന്നാണ് എന്ന് തോന്നുന്നു. ഇതൊന്നും ബോധപൂർവ്വം ചെയ്യുന്നതല്ല, ഇത്തരത്തിൽ ചിന്തിക്കാൻ തലച്ചോറ് നിരന്തരം കണ്ടീഷൻ ചെയ്യപ്പെട്ടതുകൊണ്ട് അറിയാതെ സംഭവിക്കുന്നതായിരിക്കാം. കുഴപ്പം എന്താണെന്നു വച്ചാൽ, റാഷണൽ ആയി തീരുമാനങ്ങൾ എടുക്കേണ്ട ജീവിതത്തിൻ്റെ മറ്റ് തുറകളിലും അറിയാതെ ഇതേ രീതിയിൽ തീരുമാനങ്ങളെടുത്തു പോയേക്കാം. അതുകൊണ്ട് ഓർമ്മശക്തിക്ക് അമിത പ്രാധാന്യം കൊടുക്കുന്ന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.

അടുത്ത പ്രശ്നം റാഗിങ്ങ് ആണ്. ഞങ്ങൾ പഠിച്ചിരുന്നപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്ക് സീനിയർമാരുടെ ശല്യം ഉണ്ടായിരുന്നു. ഞാൻ ഡേ-സ്കോളർ ആയിരുന്നതുകൊണ്ട് അത്ര പരിക്കില്ലാതെ രക്ഷപ്പെട്ടു. താൻ അനുഭവിച്ച റാഗിങിനെക്കുറിച്ച് ഡോ. അരുൺ മംഗലത്ത് ഇവിടെ എഴുതിയിട്ടുണ്ട്. ഇപ്പോഴും ഇതൊക്കെത്തന്നെ നടക്കുന്നുണ്ടെങ്കിൽ ശക്തമായ രീതിയിൽ പ്രതികരിക്കേണ്ടതാണ്. നേരിട്ട് ചെന്ന് കംപ്ലൈൻ്റ് കൊടുക്കാൻ പേടിയുണ്ടെങ്കിൽ, കഴിയാവുന്നിടത്തോളം തെളിവുകൾ ശേഖരിക്കുകയും (സീനിയറുടെ റെക്കോർഡ് എഴുതുന്നതിൻ്റെ വീഡിയോ, വികൃതമായ തമാശകൾ അഭിനയിപ്പിച്ചു കാണിക്കാൻ ആവശ്യപ്പെടുന്നതിൻ്റെ വീഡിയോ, പ്രേമലേഖനം ആവശ്യപ്പെട്ടതനുസരിച്ച് എഴുതിയതിൻ്റെ കോപ്പി, ഫോണിൽ മെസേജുകൾ അയച്ചതിൻ്റെ സ്ക്രീൻഷോട്ട് എന്നിവ) ഇവ പ്രിൻസിപ്പാളിൻ്റെ ഈ-മെയിൽ വിലാസത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുക. ഒന്നോ രണ്ടോ കൊല്ലം കഴിഞ്ഞ് റാഗ് ചെയ്ത പ്രസ്തുത വ്യക്തിക്കും അയച്ചുകൊടുക്കാവുന്നതാണ്, അവർക്ക് പിന്നീടെങ്കിലും അസ്വസ്ഥത തോന്നട്ടെ. ജൂനിയർ വിദ്യാർത്ഥികളുടെ പരാതി കിട്ടിയതിനാൽ, ചില സീനിയർമാരെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കുകയും, പിന്നീട് സസ്പെൻഷൻ ഒഴിവാക്കാൻ അവരുടെ മാതാപിതാക്കൾ വന്ന് പ്രിൻസിപ്പാളിനോട് മാപ്പ് പറയേണ്ടിയും വന്നിട്ടുണ്ട്. തെളിവുകളില്ലെങ്കിലും, ഉപദ്രവിച്ചവരുടെ പേരറിയില്ലെങ്കിലും കംപ്ലൈൻ്റ് കൊടുക്കുന്നതിൽ യാതൊരു തടസ്സവുമില്ല. പരീക്ഷ പാസാവണമെങ്കിൽ സീനിയേഴ്സിൻ്റെ സഹായം വേണമെന്നൊക്കെ പറയുന്നത് വെറുതെയാണ്.  സ്വയം പഠിച്ച് മനസിലാക്കാവുന്നത് മാത്രമേ പരീക്ഷയ്ക്ക് ചോദിക്കുകയുള്ളൂ. സീനിയേഴ്സ് സഹായിക്കാൻ സാധ്യതയില്ലാത്ത ഡേ സ്കോളർമാർ ആണ് പൊതുവിൽ പരീക്ഷയിൽ കൂടുതൽ മാർക്ക് വാങ്ങി കണ്ടിട്ടുള്ളതും. പൊതുവേ തങ്ങളുടെ കഴിവിൽ വിശ്വാസമില്ലാത്തവരും, കയ്യിലിരിപ്പ് കാരണം ആരും ബഹുമാനിക്കാത്തവരും, സാഡിസ്റ്റുകളും, ‘ആളാകാൻ’ നടക്കുന്നവരുമൊക്കെയാണ് റാഗ് ചെയ്യാൻ ഇറങ്ങുന്നത്. കുറച്ചെങ്കിലും റാഗ് ചെയ്തില്ലെങ്കിൽ ജൂനിയേഴ്സ് ബഹുമാനിക്കില്ല എന്നതാണ് നിങ്ങളുടെ പേടി എങ്കിൽ, ഇതുവരെ ആരെയും റാഗ് ചെയ്തിട്ടില്ലെങ്കിലും എനിക്ക് ആവശ്യത്തിലധികം ബഹുമാനം കിട്ടിയിട്ടുണ്ട് എന്നാണ് പറയാനുള്ളത്. നിങ്ങൾ വിളിക്കുമ്പോൾ കൂടെവന്ന് പോസ്റ്റർ ഒട്ടിക്കുകയും, റെക്കോർഡ് എഴുതിത്തരുകയും ചെയ്യുന്നതല്ല യഥാർത്ഥ ബഹുമാനം. പോസ്റ്റർ ഒട്ടിക്കാൻ സൗകര്യമില്ലെങ്കിൽ അത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുന്നിടത്തും, അവനവൻ്റെ റെക്കോർഡ് സ്വയം എഴുതി അത് വൃത്തിയായി ചെയ്യുന്നതെങ്ങനെയാണെന്ന് ജൂനിയേഴ്സിനു പറഞ്ഞുകൊടുക്കുന്നിടത്തുമാണ് പരസ്പര ബഹുമാനവും, സുഹൃദ്ബന്ധവും ഉടലെടുക്കുന്നത്. റാഗിങ്ങിനെക്കുറിച്ച്  ഇത്രയൊക്കെ പറയേണ്ടി വന്നതുതന്നെ ഗതികേടുകൊണ്ടാണ്. എത്രയൊക്കെ പറഞ്ഞാലും വീണ്ടും ഒളിഞ്ഞും തെളിഞ്ഞും റാഗിങ് തുടരും എന്ന് വ്യക്തമായി അറിവുള്ളതുകൊണ്ടാണ് ആവർത്തിക്കേണ്ടിവരുന്നത്.

ചില വിദ്യാർത്ഥികൾ റിസേർച്ച് ചെയ്യുന്നത് പിശുക്കിലാണ്. ചിലവ് കുറയ്ക്കാൻ ആട്ടിൻ കാട്ടം പോലത്തെ കളർ പെൻസിലുകൾ വാങ്ങുക, വിലകുറഞ്ഞ പേപ്പറിൽ നോട്ട്സ് എഴുതുക, രണ്ട് രൂപ ലാഭിക്കാൻ വേണ്ടി പത്ത് മിനിറ്റ് നടന്ന് പോയി തട്ടുകടയിൽ ചെന്ന് ചായ കുടിക്കുക, നോട്ട്സ് ബൈൻ്റ് ചെയ്യാതിരിക്കുക, മഷി മറുപുറത്തേക്ക് പടരുന്ന വിലകുറഞ്ഞ പെന്നുകൾ ഉപയോഗിക്കുക, ലിറ്റ്മാൻ വാങ്ങുന്നത് വൈകിക്കാനായി വിലകുറഞ്ഞ സ്റ്റെതസ്കോപ്പ് വാങ്ങുക, ഓഫർ വരുന്ന സിം കാർഡുകൾ മാറ്റി മാറ്റി വാങ്ങി നൂറായിരം ഫോൺ നമ്പറുകൾ കൊണ്ടുനടക്കുക, ടെക്സ്റ്റ് ബുക്കുകൾ വാങ്ങാതെ സഹമുറിയന്മാരുമായി ഷെയർ ചെയ്ത് ഉപയോഗിക്കുക, കോട്ട് അലക്കാൻ കൊടുക്കാൻ മടിയായതുകൊണ്ട് ചെളിപുരണ്ട കോട്ട് ധരിച്ച് പോകുക, ചാർജ് നിക്കാത്ത ഫോൺ കൊണ്ടുനടക്കുക എന്നതൊക്കെ ഉദാഹരണങ്ങളാണ്. അതേസമയം, അനാട്ടമിക്കൽ സ്നഫ് ബോക്സ് വാങ്ങാനും, ബഫി കോട്ട് വാങ്ങാനും ഒക്കെ വീട്ടിൽ നിന്ന് പൈസ വാങ്ങുകയും ചെയ്യും. ബൈക്കിൽ പെട്രോൾ അടിക്കാനും, സനയിൽ പോയി ബിരിയാണി അടിക്കാനുമൊക്കെ എത്ര പൈസ വേണമെങ്കിലും ചെലവാക്കുന്നതിലും ബുദ്ധിമുട്ടില്ല. ഇനി വീട്ടുകാരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്ന ന്യായമായ ആവശ്യത്തിനു വേണ്ടി തന്നെയാണ് പിശുക്കുന്നതെങ്കിൽ അല്പം കണക്ക് പറഞ്ഞു തരാം. എത്രയൊക്കെ ശ്രമിച്ചാലും നിങ്ങൾ ദിവസം 25 രൂപയോ മറ്റോ ആയിരിക്കും ലാഭിക്കുന്നത്. ആറു കൊല്ലം എല്ലാ ദിവസവും 25 രൂപ ലാഭിച്ചാലും, ആറ് വർഷങ്ങൾക്കു ശേഷം 25*30*12*6 = 54,000 മാത്രമാണ് ലാഭിക്കുന്നത്. എം.ബി.ബി.എസ് പാസായതിനു ശേഷം വെറും ഒരു മാസം കാഷ്വാലിറ്റി ഡ്യൂട്ടി എടുത്താൽ തന്നെ ഇത്രയും പണം ഉണ്ടാക്കി വീട്ടുകാരെ ഏൽപ്പിക്കാവുന്നതാണ്. ദാരിദ്ര്യം ഒരു മാനസികാവസ്ഥയാണെന്ന് രാഹുൽ ഗാന്ധി പണ്ട് പറഞ്ഞത് മെഡിക്കൽ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ശരിയാണ്. പിശുക്കിനെക്കുറിച്ച് ചിന്തിച്ച് നടക്കുന്നതുകൊണ്ടും, പിശുക്ക് കാരണം ഉണ്ടായി വന്ന തൊല്ലകൾ സോൾവ് ചെയ്യാൻ ഊർജ്ജം ചിലവാക്കുന്നതുകൊണ്ടും, ആവശ്യമുള്ള മറ്റ് കാര്യങ്ങൾ ചിന്തിക്കാനും, പഠിക്കാനുമൊന്നും സമയം ഇല്ലാതെവരും. നിലവാരം കുറഞ്ഞ കളറുകൾ ഉപയോഗിക്കുന്നതുകൊണ്ട് അസൈന്മെൻ്റ് തീർക്കാൻ സമയം അധികം എടുക്കും. നിലവാരമില്ലാത്ത പേപ്പർ ഉപയോഗിക്കുന്നതുകൊണ്ട് യൂണിവേഴ്സിറ്റി പരീക്ഷ ആകുമ്പോഴേക്കും നോട്ട്സ് പത്തിരി പരുവത്തിലായിക്കാണും. നിലവാരമില്ലാത്ത സ്റ്റെതസ്കോപ്പ് ഉപയോഗിക്കുന്നതിനാൽ വൃത്തിയായി ഓസ്കൾട്ടേറ്റ് ചെയ്യാൻ പറ്റാത്തതുകൊണ്ട് ഫൈനൽ ഇയർ ആയാലും മര്യാദയ്ക്ക് ഒരു മർമർ പോലും കേട്ടിട്ടുണ്ടാവില്ല. പിശുക്ക് ഉള്ളതുകൊണ്ടുമാത്രം കാര്യക്ഷമത ഒരുപാട് കുറയുന്നുണ്ട് എന്നത് മനസിലാക്കുക.

ഒന്നാം വർഷത്തിൽ കാണുന്ന മറ്റൊരു പ്രതിഭാസം വേദനിക്കുന്ന കലാകാരന്മാരാണ്. വിദ്യാർത്ഥി ജീവിതത്തിൽ കലയും രാഷ്ട്രീയവുമൊക്കെ എന്തായാലും വേണമെന്നാണ് എൻ്റെ അഭിപ്രായം. പല ഡോക്ടർമാരും അരസികരായി മാറുന്നത് കലയിൽ അഭിരുചി ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നിയിട്ടുണ്ട്. രാഷ്ട്രീയത്തെക്കുറിച്ച് അടിസ്ഥാന ധാരണ പോലുമില്ലാത്ത ഡോക്ടർമാർ ചെയ്യുന്നത് സാമൂഹ്യദ്രോഹത്തിൽ കുറഞ്ഞതൊന്നുമല്ല. പക്ഷെ ചിലരുടെ നടപ്പ് കണ്ടാൽ തോന്നുക, തൻ്റെ വിധി കലാകാരനാകാനായിരുന്നെങ്കിലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം മെഡിസിനു ചേർന്നു എന്ന രീതിയിലാണ്. ഒന്നാം വർഷത്തിൽ ബാത്രൂമിൽ പാടുന്ന ഏതെങ്കിലുമൊരുത്തിയെ ക്ലാസിൻ്റെ വാനമ്പാടിയായി പ്രതിഷ്ഠിക്കും. അടുത്ത ദിവസം മുതൽ എല്ലാ പരിപാടികളിലും പ്രാർഥന/പാട്ട് പാടാനുള്ള ഡ്യൂട്ടി ഇയാളുടെ തലയിലാകും. തൊലിവെളുപ്പുള്ള ആരെയെങ്കിലും മിസ്സ് ബാച്ച് ആയി പ്രഖ്യാപിക്കും. പിന്നെ, പരിപാടികൾക്ക് താലമെടുക്കാനും, അണിഞ്ഞൊരുങ്ങി നടക്കാനുമുള്ള അലിഖിത സമ്മർദ്ദം ഇവർക്ക് വന്നുചേരും. ജാങ്കോ ആയി പേരെടുത്തയാൾ പരീക്ഷ തോൽക്കും എന്ന പൊതുബോധം ഉള്ളതുകൊണ്ട് മാത്രം അയാൾ തോറ്റുപോയേക്കാം (Self-fulfilling prophecy). ക്ലാസിലുള്ള എല്ലാവരും കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് കൊണ്ടുനടക്കുന്നതുകൊണ്ട് മാത്രം ഒരു ജോലിയും ചെയ്യാൻ നിങ്ങൾ നിർബന്ധിതരാകേണ്ടതില്ല. കലാകായിക പ്രവർത്തനങ്ങളിൽ തീരെ പങ്കെടുക്കാതെ, പഠിക്കാനായി മാത്രം കോളേജിൽ വരുന്നവരുണ്ട്. ഇത്തരക്കാർക്ക് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ മിസ് ആകുന്നുണ്ട് എന്നാണ് തോന്നുന്നത്. നൃത്തം പഠിച്ചിട്ടൊന്നുമില്ലെങ്കിലും വെറുതേ സ്റ്റേജിൽ കയറി ഡാൻസ് ചെയ്യുന്നതൊക്കെ രസമുള്ള കാര്യമാണ്. അതേസമയം, മറ്റ് മുൻഗണനകൾ മാറ്റിവച്ച്, ആഴ്ചയ്ക്കാഴ്ചയ്ക്ക് വരുന്ന പരിപാടികളിൽ മുഴുവനും ഡാൻസ് ചെയ്യേണ്ടുന്ന ബാധ്യതയൊന്നും ഏറ്റെടുക്കേണ്ട കാര്യവുമില്ല. നിങ്ങളുടെ പേഴ്സണാലിറ്റി തീരുമാനിക്കുന്നത് നിങ്ങൾ മാത്രമാണെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ തെറ്റി. നിങ്ങളെക്കുറിച്ചുള്ള ബാച്ച് മേറ്റ്സിൻ്റെ ധാരണ നിങ്ങളുടെ വ്യക്തിത്വത്തെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. ഒന്നാം വർഷത്തിലെ നിങ്ങളുടെ ചെറിയ ചെറിയ സ്വഭാവ പ്രത്യേകതകൾ ഫൈനൽ ഇയർ ആകുമ്പോഴേക്കും ഊതിപ്പെരുപ്പിക്കുന്നതിൽ  പൊതുധാരണകൾ നിങ്ങൾ വിചാരിക്കുന്നതിലധികം പങ്ക് വഹിക്കുന്നുണ്ട്.

അടുത്തതായി എല്ലാ ചില ടീച്ചർമാരും, രക്ഷിതാക്കളും പരിഹസിക്കാനായി സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും പരിചയപ്പെടാം.

1. എൻട്രൻസിനു വേണ്ടി MCQ കാണാപ്പാഠം പഠിച്ച് വർഷങ്ങൾ റിപ്പീറ്റും ചെയ്ത് വരുന്ന ഒരു ബോധവുമില്ലാത്ത കുട്ടികളാണ് നിങ്ങളൊക്കെ.

ഉത്തരം: MCQ പഠിക്കുന്നതും, റിപ്പീറ്റ് ചെയ്യുന്നതുമൊന്നും ഇഷ്ടമുണ്ടായിട്ടല്ല. ഇതൊക്കെ ചെയ്താലേ എം.ബി.ബി.എസിനു ചേരാൻ പറ്റൂ എന്നതുകൊണ്ടാണ്. MCQ പഠിച്ചു വരുന്ന കുട്ടികളെ ഇഷ്ടമില്ലെങ്കിൽ എൻട്രൻസ് പരീക്ഷാ സിസ്റ്റം മാറ്റുകയാണ് ചെയ്യേണ്ടത്, അതിലൂടെ വന്ന വിദ്യാർത്ഥികളെ പരിഹസിക്കുകയല്ല.

2. ഒന്നാം വർഷ വിദ്യാർത്ഥിയായിരിക്കെ യൂറോപ്പിലെ ഏതോ ഒരാൾ വൈദ്യശാസ്ത്രത്തിൽ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിയിരുന്നു. ഉഴപ്പന്മാരായ നിങ്ങളൊക്കെ ഒരിക്കലും എന്തെങ്കിലും കണ്ടുപിടിക്കുമെന്ന് തോന്നുന്നതേയില്ല.

ഉത്തരം: 1800-കളിൽ പകുതിയിലധികം പേർക്ക് എഴുത്തും വായനയും പോലും അറിയാത്ത കാലത്ത്, വൈദ്യം പഠിക്കുക എന്നതുതന്നെ വലിയ കാര്യമായിരുന്നു. അന്ന് കാര്യമായി ഒന്നും കണ്ടുപിടിച്ചിട്ടില്ലാത്തതുകൊണ്ട് എന്ത് കണ്ടുപിടിച്ചാലും അത് പുതിയ കണ്ടുപിടുത്തമായി മാറുമായിരുന്നു. ഇന്ന് കണ്ടുപിടുത്തങ്ങൾ നടത്താൻ വേണ്ടി മില്യൺ യൂറോകളൊക്കെ ചിലവാക്കി, പത്ത് മുപ്പത് പേരുള്ള റിസേർച്ച് ഗ്രൂപ്പ് വർഷങ്ങളോളം ജോലി ചെയ്താലേ ഒന്നാം വർഷ ടെക്സ്റ്റ്ബുക്കുകളിൽ ചേർക്കാനാവുന്ന ground breaking കണ്ടുപിടുത്തങ്ങൾ നടത്താൻ പറ്റുകയുള്ളൂ.

3. ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മോശം ബാച്ച് നിങ്ങളാണ്.

ഉത്തരം: വർഷാവർഷം എല്ലാ ബാച്ചുകളോടും ഇത് തന്നെയാണ് പറയാറുള്ളത്. നിങ്ങളുടെ താഴെ വരുന്ന എല്ലാ ബാച്ചുകളും നിങ്ങളെക്കാൽ മോശമായിരിക്കും എന്ന് വിചാരിച്ച് സമാധാനിക്കുക.

അവസാനമായി, ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ട മനോഭാവമാണ് ജിജ്ഞാസ (curiosity). പുതിയതായി എന്ത് കാണുമ്പോഴും അത് എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് ചിന്തിച്ചു നോക്കുക.  ന്യൂട്രോഫില്ലിന്റെ തെളിഞ്ഞ ന്യൂക്ലിയസും, സ്റ്റെതസ്കോപ്പ് വയ്ക്കുമ്പോൾ കേൾക്കുന്ന ഹൃദയമിടിപ്പും, മൈക്രോസ്കോപ്പിൽ തെളിയുന്ന ഇയോസിൻ-ഹെമറ്റോക്സിലിൻ ചിത്രങ്ങളുമൊക്കെ കൊച്ചുകൊച്ചു അദ്ഭുതങ്ങളാണ്. എല്ലാവർക്കും പഠിക്കാൻ അവസരം കിട്ടുന്ന കോഴ്സ് അല്ല മെഡിസിൻ. അതുകൊണ്ട് നിങ്ങൾക്ക് കിട്ടിയ ഈ അവസരം പരമാവധി മുതലെടുക്കുക. ലക്ഷ്യബോധവും, സഹാനുഭൂതിയും, ജിജ്ഞാസയും, ശാസ്ത്രീയ മനോവൃത്തിയും ഉള്ളവരായി മാറുക. കോളേജ് ജീവിതം ആസ്വദിക്കുക. ആശംസകൾ.

ഈ സീരീസിലുള്ള മറ്റ് പോസ്റ്റുകൾ:

1. ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

2. ഏത് വിഷയത്തിൽ പി.ജി എടുക്കണം?

എല്ലാ അഭിപ്രായങ്ങളും വ്യക്തിപരമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന സ്വഭാവ പ്രത്യേകതകൾ എല്ലാവരുടെ കാര്യത്തിലും ശരിയാകണമെന്നില്ല. ഞാൻ പ്രതിപാദിച്ചിരിക്കുന്ന പരിഹാരങ്ങൾ എല്ലാവർക്കും ബാധകമാകണമെന്നുമില്ല. അനുഭവത്തിൻ്റെ വെളിച്ചത്തിൽ എഴുതിയ നിഗമനങ്ങളാണിവ.

ഹൗസ് സർജൻ ഡോക്ടർമാർ സമരം ചെയ്യേണ്ടത് എന്തിനാണ്?

ഞാൻ ഹൗസ് സർജൻസി ചെയ്തത് 2014-15-ലാണ്. മുപ്പത്താറും, നാല്പത്തെട്ടും ചിലപ്പോൾ അതിൽക്കൂടുതലും മണിക്കൂറുകൾ തുടർച്ചയായി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. ഈ ജോലിക്ക് 15,000 രൂപയാണ് മാസശമ്പളമായി കിട്ടിയിരുന്നത് (അതും പലപ്പോഴും സമയത്തിനു കിട്ടിയിരുന്നില്ല). ന്യായമായും ഇത്രയധികം ജോലിക്ക് ഇത്ര കുറച്ച് ശമ്പളമോ എന്ന് മറ്റ് പലരേയും പോലെ ഞാനും ചിന്തിച്ചു. അങ്ങനെയിരിക്കെയാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിലെ ഹൗസ് സർജനെ രോഗി തല്ലുന്നത്. ഇതേത്തുടർന്ന് കേരളത്തിലെ മുഴുവൻ ഹൗസ് സർജന്മാരും ശമ്പളവർദ്ധനവും, മെച്ചപ്പെട്ട ജോലിസാഹചര്യങ്ങളും ആവശ്യപ്പെട്ട് പണിമുടക്ക് തുടങ്ങി. പണിമുടക്കിനെത്തുടർന്ന് സർക്കാർ ചർച്ചയ്ക്ക് വിളിക്കുകയും ശമ്പളം 5,000 രൂപ വർദ്ധിപ്പിച്ച് 20,000 ആക്കുകയും ചെയ്തു. എന്നാൽ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ സർക്കാർ യാതൊന്നും ചെയ്തില്ല.

പൈസ കൂടുതൽ കിട്ടിയപ്പോൾ എനിക്ക് സന്തോഷമായി. പുതിയ ലാപ്ടോപ് വാങ്ങിക്കുക എന്നതായിരുന്നു ആഗ്രഹം. അതിനായി മാസാമാസം ഒരു തുക മാറ്റിവയ്ക്കുന്നുണ്ടായിരുന്നു. അന്ന് മാറ്റിവച്ച തുകകൊണ്ട് വാങ്ങിയ ലാപ്ടോപ്പിലാണ് ഞാൻ ഈ പോസ്റ്റ് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷെ, ഇന്ന് ചിന്തിക്കുമ്പോൾ അന്നത്തെ സമരം അർത്ഥവത്തായിരുന്നോ എന്ന സംശയമുണ്ട്. ശമ്പളം കൂട്ടിക്കിട്ടാൻ വേണ്ടിയാണോ നമ്മൾ സമരം ചെയ്യേണ്ടത്?

അല്ല എന്നാണ് എനിക്ക് തോന്നുന്നത്. മാന്യമായ ശമ്പളം അടിസ്ഥാനമായ ആവശ്യം തന്നെ എന്നത് സമ്മതിക്കുന്നു. എന്നാൽ പഠനശേഷം പിന്നീടുള്ള കാലം 5000 രൂപ എന്നതൊക്കെ വളരെ ചെറിയ തുകയായി മാറിയേക്കും. എൻ്റെ ബാച്ചിൽ നിന്നും (2009-15, കോഴിക്കോട് മെഡിക്കൽ കോളേജ്) പഠിച്ചിറങ്ങിയ പകുതിയിലധികം പേരും ഇപ്പോൾ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഡോക്ടർക്ക് ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ 50,000 രൂപയ്ക്കടുത്തും ബിരുദം മാത്രമാണെങ്കിൽ (നാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ, ‘വെറും എം.ബി.ബി.എസ്’ ആണെങ്കിൽ) 35,000 രൂപയ്കടുത്തും മാസം ശരാശരി സമ്പാദിക്കാൻ പറ്റും. പ്രവൃത്തിപരിചയം കൂടുന്നതിനനുസരിച്ച് ചിലർ മാസം ആറു മുതൽ പത്ത് ലക്ഷം വരെ സമ്പാദിക്കുന്നതായിട്ടറിയാം. മാസം രണ്ട് ലക്ഷം ശമ്പളം വാങ്ങുന്ന ജോലിയൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞ് ഹൗസ് സർജൻസി കാലഘട്ടത്തിലേക്ക് നോക്കുമ്പോൾ അന്ന് കിട്ടിയ 5000-ത്തെക്കാൾ കൂടുതൽ ഓർക്കുക അന്നത്തെ പ്രവൃത്തിപരിചയമില്ലായ്മയായിരിക്കും.

ഇരുപത്തിനാലും മുപ്പത്താറും മണിക്കൂർ പണിയെടുക്കുന്ന നമുക്കെങ്ങനെയാണ് പ്രവൃത്തിപരിചയക്കുറവ് ഉണ്ടാകുന്നത്? നമ്മൾ ഒരുപാട് സമയം ജോലി ചെയ്യുന്നുണ്ടെന്നതുകൊണ്ട് മാത്രം പ്രവൃത്തിപരിചയം ഉണ്ടാകുന്നില്ല. ഉദാഹരണത്തിന് മെഡിസിൻ വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ കൾച്ചർ റിപ്പോർട്ടെടുക്കാനും, സൗജന്യ മരുന്നുകൾ ഫോമിലേക്ക് മാറ്റിയെഴുതാനും, പരിശോധനാ ഫോമുകൾ പൂരിപ്പിക്കാനും, ഡിസ്ചാർജ് കാർഡ് എഴുതാനും, പേഷ്യൻ്റ് ഡേറ്റ കമ്പ്യൂട്ടറിലേക്ക് ടൈപ്പ് ചെയ്ത് കയറ്റാനും മാത്രം ജോലിസമയത്തിൻ്റെ ഏറിയ പങ്കും നാം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം പണികൾ ഡോക്ടർമാർ തന്നെ ചെയ്യണമെന്നില്ല. ബോധമുള്ള ആർക്കും ചെയ്യാവുന്ന ജോലിയാണിത്. വിദേശ രാജ്യങ്ങളിലൊക്കെ ഈ പണി കമ്പ്യൂട്ടറൈസ്ഡ് ആയിക്കഴിഞ്ഞു. ഡോക്ടർ സ്വന്തം ഐ.ഡി കാർഡ് ഉപയോഗിച്ചോ, പാസ്വേഡ് ഉപയോഗിച്ചോ വാർഡിലെ കമ്പ്യൂട്ടറിലെ പേഷ്യൻ്റ് ഡാറ്റാബേസിലേക്ക് പ്രവേശിക്കുന്നു. രോഗിയുടെ ഐ.പി നമ്പർ അടിച്ചു കൊടുത്താലുടനെ പേരും മറ്റ് വിവരങ്ങളും തെളിയുന്നു. ഇതേ സിസ്റ്റത്തിൽ തന്നെ പരിശോധനകൾ ഓർഡർ ചെയ്യാനും, റിസൾട്ടുകൾ തയ്യാറായ പക്ഷം കാണാനുമുള്ള സൗകര്യങ്ങളുണ്ടായിരിക്കും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ റിസൾട്ടുകളും ഹൗസ് സർജൻ അതത് ഡിപ്പാർട്ട്മെൻ്റുകളിൽ പോയി തിരഞ്ഞെടുത്ത് കൊണ്ടുവരേണ്ട അവസ്ഥയാണുള്ളത്. രോഗിയുടെ കൂട്ടിരിപ്പുകാർ ക്യൂ നിന്ന് ചില റിസൾട്ടുകളും, സ്കാൻ റിപ്പോർട്ടുകളും വാങ്ങിക്കൊണ്ടുവരേണ്ട സ്ഥിതിവിശേഷവും ഉണ്ട്. നിമിഷനേരം കൊണ്ട് വിവരവിനിമയം നടത്താനുള്ള സങ്കേതങ്ങൾ ഫോണിൽ പോലും ഉള്ളപ്പോഴാണ് മെഡിക്കൽ കോളേജിൽ മാത്രം ഇപ്പോഴും ഡോക്ടർ അല്ലെങ്കിൽ കൂട്ടിരിപ്പുകാർ നേരിട്ടു പോയി പേപ്പർ റിസൾട്ടുകൾ ശേഖരിച്ചുകൊണ്ട് വരേണ്ട അവസ്ഥയുള്ളത്. ഡോക്ടർ കേസ് റെക്കോർഡ് പറഞ്ഞു കൊടുക്കുകയും, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് എഴുതുകയും ചെയ്യുന്ന രീതി പല വിദേശരാജ്യങ്ങളിലുണ്ട്. ഇതേ സംഭവം കമ്പ്യൂട്ടർ ഉപയോഗിച്ച് സ്പീച്ച്-റ്റു-ടെക്സ്റ്റ് ആയും എഴുതാവുന്നതാണ് – തെറ്റുള്ള ഭാഗങ്ങൾ പിന്നീട് ഡോക്ടർ തിരുത്തിക്കൊടുക്കുകയേ വേണ്ടൂ. രോഗിയുടെ വിവരങ്ങൾ വീട്ടിലിരുന്നും അറിയാനായുള്ള ഫോൺ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഡിജിറ്റൈസേഷൻ പൂർണ്ണമാണെങ്കിൽ രോഗി രണ്ടാമത്തെ പ്രാവശ്യം വരുമ്പോൾ പഴയ റെക്കോർഡുകൾ ഉടനടി നോക്കാനും ബുദ്ധിമുട്ടില്ല. ഓ.പി ടിക്കറ്റും, ലാബ് റിസൾട്ടുകളും കളഞ്ഞുപോയെന്ന് പറഞ്ഞ് വരുന്ന അഞ്ചാറ് രോഗികളെങ്കിലും എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. ഇവർക്കൊക്കെ ഡിജിറ്റൈസ്ഡ് റെക്കോർഡുകൾ വലിയ ആശ്വാസമായേക്കും. രക്തപരിശോധനയുടെ റിസൾട്ടൊക്കെ പ്രത്യേകതരം പേപ്പറിൽ അച്ചടിക്കുന്നതിനാൽ മൂന്നാല് മാസം കഴിഞ്ഞാൽ പ്രിൻ്റ് മുഴുവൻ മാഞ്ഞു പോകും. ഇതു കാരണം രോഗി വീണ്ടും വരുമ്പോൾ റിസൾട്ടുകൾ ഇല്ലാത്ത അവസ്ഥ വരാറുണ്ട്. ഡിജിറ്റൈസേഷൻ ഉണ്ടെങ്കിൽ ഈ പ്രശ്നം ലളിതമായി പരിഹരിക്കാവുന്നതേ ഉള്ളൂ.

എന്നാൽ മാറി മാറി വരുന്ന സർക്കാറുകൾക്ക് ഡിജിറ്റൈസേഷൻ പോലുള്ള അടിസ്ഥാന സൗകര്യ വികസനം വലിയ താല്പര്യമുള്ള കാര്യമല്ല. ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കണമെങ്കിൽ കുറേയേറെ നൂലാമാലകൾ ഉണ്ടെന്നുള്ളതാണിത്. ഇതിന് ആവശ്യമായ ചിലവ്, ലാബ്-ഫാർമസി തൊഴിലാളി സംഘടനകളുടെ എതിർപ്പ് മറികടക്കൽ, പുതിയ കമ്പ്യൂട്ടറുകൾ വയ്ക്കാനുള്ള സ്ഥലം, ലാൻ നെറ്റ്വർക്ക് സ്ഥാപിക്കൽ, അറ്റകുറ്റപ്പണികൾക്കായി സ്ഥിരം ജീവനക്കാർ, രോഗിയുടെ വിവരങ്ങൾ കമ്പ്യൂട്ടറിലേക്ക് ചേർക്കാനായി പുതിയ ക്ലറിക്കൽ സ്റ്റാഫ് എന്നിങ്ങനെ ശ്രമകരമായ പലതും ചെയ്യേണ്ടി വരുന്നതുകൊണ്ടാണിത്. ഇത്രയൊക്കെ ചെയ്യുന്നതിനു പകരം നമ്മുടെ കണ്ണിൽ പൊടിയിടാനായി 5000 രൂപ കൂട്ടിത്തരാൻ സർക്കാറിനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടാകില്ല. ആകെയുള്ള 3500-ഓളം വരുന്ന ഹൗസ് സർജന്മാർക്ക് ശമ്പളവർദ്ധനവിനുള്ള പണം വകയിരുത്തിയാൽ മതി. ഇത്തരം ശ്രമകരമായ പണി ചെയ്യുന്നതിനു പകരം ആരോഗ്യമേഖലയിൽ സർക്കാരുകൾ പണം വകയിരുത്തുന്നത് സൗകര്യങ്ങൾ ലവലേശമില്ലാത്ത സ്ഥലങ്ങളിലും പുതിയ മെഡിക്കൽ കോളേജുകൾ തുടങ്ങാനും, സൂപ്പർ സ്പെഷ്യാലിറ്റി ഡിപ്പാർട്ടുമെൻ്റുകൾ തുറക്കാനുമൊക്കെയാണ്. വീടിനടുത്ത് മെഡിക്കൽ കോളേജ് വന്നാൽ ആരോഗ്യമേഖല മെച്ചപ്പെട്ടു എന്ന് പൊതുജനം കരുതുന്നതു കൊണ്ട് സർക്കാരുകൾക്കും ഇത്തരം ‘ഗുമ്മുള്ള’ ജോലികൾ ചെയ്യാനാണ് ആഗ്രഹം. ഇതിലെ പ്രശ്നങ്ങളെപ്പറ്റി വിശദമായി മറ്റൊരു പോസ്റ്റിൽ എഴുതാം.

ഇനി മറ്റൊരു ഉദാഹരണമായി ഗൈനക്കോളജി/ഒബ്സ്റ്റട്രിക്സ് എടുക്കാം. ഇവിടത്തെ സ്ഥിരം പണി ബി.പി നോക്കലും, ഐ.സി.യുവിൽ കിടക്കുന്ന രോഗിയെ 24/7 നോക്കിയിരിക്കലും, ക്യാനുല ഇടലും, ചായ ഓർഡർ ചെയ്യലും മറ്റുമാണ്. ഇത്തരം പണികളും ഡോക്ടർമാർ അറിയേണ്ടതല്ലേ എന്നു ചോദിച്ചാൽ അറിയേണ്ടതാണ് എന്നാണ് ഉത്തരം. എന്നാൽ ഈ ജോലി അറിയണമെങ്കിൽ എത്ര തവണ ചെയ്ത് പരിശീലിക്കണം എന്നുള്ളത് ചിന്തനീയമാണ്. ഒരു ശരാശരി ഒ.പി ദിവസത്തിൽ 100 മുതൽ 200 പേരുടെ ബി.പി ആണ് ഹൗസ് സർജൻ നോക്കുന്നത്. പഠിക്കാനായിരുന്നെങ്കിൽ ദിവസം നാലോ അഞ്ചോ തവണ ബി.പി നോക്കിയാൽ മതിയാകുമല്ലോ. അതുപോലെത്തന്നെ, ഐ.സി.യുവിലെ രോഗിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സീനിയർ സ്റ്റാഫിനെ അറിയിക്കുക എന്നതു മാത്രമാണ് ഹൗസ് സർജൻ്റെ ഉത്തരവാദിത്വം. ഇങ്ങനെ മോണിറ്ററുകൾ നോക്കിയിരിക്കുന്ന ജോലി നഴ്സിങ് അസിസ്റ്റൻ്റിനു പോലും അറിയുന്നതാണ്. ഇത്തരം അനാവശ്യ ജോലികൾ ചെയ്യേണ്ടതുകൊണ്ടുതന്നെ ഓ.പിയിൽ വരുന്ന രോഗികളെ പരിശോധിക്കാൻ നമുക്ക് തീരെ കഴിയുന്നില്ല.

ഇത്തരം പതിവ് ജോലികൾ നമ്മളെക്കൊണ്ട് ചെയ്യിക്കുവാൻ വേണ്ടി പറയുന്ന മറ്റൊരു ഒഴിവുകഴിവാണ് സ്റ്റാഫിൻ്റെ എണ്ണക്കുറവ്. 1960-കളിലെ സ്റ്റാഫ് പാറ്റേൺ പിന്തുടരുകയും, ജനസംഖ്യയുടെയും, വിദ്യാർത്ഥികളുടെയും അനുപാതത്തിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടാതിരിക്കുകയും, ഉള്ള വേക്കൻസികളിൽ പോലും നിയമനം നടത്താതിരിക്കുകയും ചെയ്യുന്ന സർക്കാറുകൾ തന്നെയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ടീച്ചിങ് സ്റ്റാഫിൻ്റെ എണ്ണം കൂട്ടിയാൽ പി.ജി സീറ്റുകളുടെ എണ്ണവും വർദ്ധിപ്പിക്കാനാവും. ഇപ്പോൾ കൂടുതൽ പി.ജി സീറ്റുകൾ അനുവദിക്കാൻ വിലങ്ങുതടിയായിട്ടുള്ളത് അധ്യാപകരുടെയും, അടിസ്ഥാന സൗകര്യങ്ങളുടെയും കുറവുമൂലമാണെന്നാണ് ഞാൻ മനസിലാക്കുന്നത് (തെറ്റാണെങ്കിൽ തിരുത്താം). അങ്ങനെ, നമുക്ക് പഠിക്കാനായി ആവശ്യത്തിനു അധ്യാപകരും, പി.ജി ഡോക്ടർമാരും ഉണ്ടെങ്കിൽ നമ്മുടെ അക്കാദമിക് നിലവാരവും മെച്ചപ്പെടും. ആവശ്യത്തിനു നഴ്സിങ് സ്റ്റാഫ് ഉണ്ടെങ്കിൽ ക്യാനുള ഇടുക, രോഗിക്ക് കൂട്ടിരിക്കുക, ബി.പി നോക്കുക ഇത്യാദി ജോലികൾ അവർക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഇത്തരം ജോലികൾ നഴ്സിങ് സ്റ്റാഫ് ഇപ്പോൾ ചെയ്യാത്തത് അവർക്കും ജോലിഭാരം അധികമായതുകൊണ്ടാണ്. ആവശ്യത്തിനു സ്റ്റാഫുണ്ടെങ്കിൽ ഈ ജോലികൾ അവരെ ഏൽപ്പിക്കാവുന്നതേ ഉള്ളൂ. ഇതു കൂടാതെ, സി.എച്ച്.സി പോസ്റ്റിങ്ങിൻ്റെ സമയത്ത് ഡോക്ടറില്ലാത്ത പി.എച്ച്.സിയിലേക്ക് ഹൗസ് സർജനെ ഡ്യൂട്ടിക്ക് വിടുക, മെഡിസിൻ പോസ്റ്റിങ്ങിനിടയിൽ ചിലർക്കു മാത്രം ഹെമറ്റോളജി ഡ്യൂട്ടി തരിക എന്നീ CRRI മാന്വലിൽ പറയാത്ത ജോലികളൊക്കെ നിങ്ങൾ ഏറ്റെടുക്കുകയാണെങ്കിൽ തന്നെ പ്രതിഷേധം അറിയിച്ചതിനു ശേഷം മാത്രം ചെയ്താൽ മതി. സ്റ്റാഫിൻ്റെ എണ്ണം കുറവാണെന്ന സത്യാവസ്ഥയെ അഭിമുഖീകരിക്കാതെ ഓരോ പണികളും നഴ്സ് ചെയ്യേണ്ടതാണോ അതോ ഹൗസ് സർജൻ ചെയ്യേണ്ടതാണോ എന്ന തരത്തിലുള്ള വാഗ്വാദങ്ങൾ വെറും പ്രഹസനം മാത്രമേ ആകുന്നുള്ളൂ. ഹൗസ് സർജന്മാർ ഇല്ലാത്ത സൂപ്പർ സ്പെഷ്യാലിറ്റി വാർഡുകളിൽ ഹൗസ് സർജൻ ചെയ്യുന്ന ജോലികളും നഴ്സുമാർ വൃത്തിയായി ചെയ്യുന്നുണ്ട്. (ഇത്തരം വാർഡുകളിൽ അവർക്ക് ഇരട്ടി ജോലിഭാരമായതിനാൽ കൈപ്പിഴവുകളും സംഭവിക്കുന്നുണ്ട് – രോഗിയുടെ രക്തം മാറി ട്രാൻസ്ഫ്യൂസ് ചെയ്ത നഴ്സ് തന്നെ ഉദാഹരണം)

ഇങ്ങനെ അനാവശ്യമായ പണികൾ ചെയ്യുന്നത് നിർത്തിയതിനാൽ ലാഭിച്ച സമയം കൊണ്ട് നമ്മൾ എന്തു ചെയ്യും? നേരത്തേ ജോലി നിർത്തി റൂമിൽ ചെന്ന് കിടന്നുറങ്ങും എന്നായിരിക്കും നമ്മുടെ അധ്യാപകർ പറയുന്ന ഉത്തരം. അവർ പറയുന്നത് ശരിയാണ് താനും. ഇപ്പോഴുള്ളത്ര ഭാരിച്ച ജോലിയെടുക്കേണ്ടി വരുമ്പോൾ എങ്ങനെയെങ്കിലുമൊന്ന് ജോലി തീർത്ത് ഉറങ്ങിയാൽ മതി എന്ന് ചിന്തിക്കുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിനു സമയമുണ്ടാകുമ്പോൾ നമ്മുടെ മനസ്ഥിതി മാറും. പഠനത്തിനും, മികച്ച രോഗീപരിചരണത്തിനും സമയമുണ്ടാകും. സീനിയർ ഡോക്ടർമാരെ നിരീക്ഷിച്ചും അവരെഴുതുന്ന പ്രിസ്ക്രിപ്ഷനുകൾ നോക്കിയും, രോഗികളെ വിശദമായി പരിശോധിച്ചും പഠിക്കാൻ നമുക്ക് സമയമുണ്ടാകും. വാർഡിൽ നല്ല കേസ് ഡിസ്ക്കഷനുകളൊക്കെ നടക്കുമ്പോൾ നമ്മൾ ഫോം എഴുതുകയോ, കേസ് റെക്കോർഡ് ടൈപ്പ് ചെയ്ത് കമ്പ്യൂട്ടറിലാക്കുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ മാറും. നിലവിലെ അവസ്ഥയിൽ ഹൗസ് സർജൻ ഡോക്ടർമാരെ മറ്റുള്ളവർ ടീം മെമ്പർ ആയി പരിഗണിക്കുന്നില്ലെന്നും, ഹൗസ് സർജന്മാർക്ക് തങ്ങളുടെ ജോലികൾ എന്താണെന്നത് കൃത്യമായി അറിയില്ലെന്നും, അവരെ മറ്റുള്ളവർ അനുഭാവപൂർവ്വം പരിഗണിക്കുന്നില്ലെന്നും, അവർക്ക് സീനിയർ ഡോക്ടർമാരെ ഭയം കൂടാതെ സമീപിക്കാനാവുന്നില്ലെന്നും, ചെയ്യുന്ന ജോലിക്ക് അഭിനന്ദനം ലഭിക്കുന്നില്ലെന്നും 2015-ലെ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു (ഡോ. ദിലീപ് ഉണ്ണികൃഷ്ണൻ, ഡോ. അരുൺ മംഗലത്ത് എന്നിവരും പിന്നെ ഞാനും തയ്യാറാക്കിയ പഠനമാണിത്). ഇങ്ങനെ മോശം രീതിയിൽ പെരുമാറിയാൽ എങ്ങനെയെങ്കിലുമൊക്കെ ജോലി തീർത്ത് പോയി കിടന്നുറങ്ങാനായിരിക്കും ഹൗസ് സർജന്മാരും ശ്രമിക്കുക. അനുഭാവപൂർവ്വം പെരുമാറുകയും, നല്ല പഠനാനുഭവം നൽകുകയും ചെയ്താൽ ഹൗസ് സർജൻ ഡോക്ടർമാർ കൂടുതൽ ആത്മാർഥമായി ജോലി ചെയ്യും എന്നാണ് ഞാൻ കരുതുന്നത്. ബാക്കി കിട്ടുന്ന സമയം കൊണ്ട് ഇഷ്ടമുള്ള വിഷയത്തിൽ ഒരു റിസേർച്ച് പ്രൊജക്റ്റ് എങ്കിലും ഓരോ ഹൗസ് സർജനും ചെയ്തിരിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. പി.ജിക്ക് പഠിക്കലും, നീറ്റ് പരീക്ഷാ പാറ്റേണും ഹൗസ് സർജൻസി പ്രോഗ്രാമിനെ നശിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനെക്കുറിച്ച് വിശദമായി മറ്റൊരു പോസ്റ്റിൽ പറയാം.

അടുത്തതായി നമ്മൾ ആവശ്യപ്പെടേണ്ടത് സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റമാണ്. ഓരോ ഡിപ്പാർട്ട്മെൻ്റും വിടുമ്പോൾ നമ്മളെ ടീച്ചർമാർ വിലയിരുത്തി കോൺഫിഡൻഷ്യൽ റിപ്പോർട്ട് കൊടുക്കുന്നതുപോലെ നമുക്കും ടീച്ചർമാരെപ്പറ്റി ഫീഡ്ബാക്ക് കൊടുക്കുവാനുള്ള സിസ്റ്റമാണ് വേണ്ടത്. ഇങ്ങനെ എല്ലാ ടീച്ചർമാർക്കും കിട്ടിയ റേറ്റിങ്ങ് അവരുടെ പ്രൊമോഷനെയും, ശമ്പളവർദ്ധനവിനെയും ബാധിക്കും എന്ന അവസ്ഥ ഉണ്ടാകണം. എല്ലാ അധ്യാപകരുടെയും അതത് വർഷത്തെ ശരാശരി റേറ്റിങ്ങ് അതത് ഡിപ്പാർട്ട്മെൻ്റിൻ്റെ നോട്ടീസ് ബോർഡിൽ ഇടണം എന്ന നിബന്ധന വച്ചാലും കുഴപ്പമില്ല. ഞങ്ങൾ 2015-ൽ നടത്തിയ പഠനത്തിൽ മനസിലായത് നാലിലൊന്ന് അധ്യാപകർ മാത്രമേ പഠനപ്രവർത്തനങ്ങൾക്കായി സമയം ചിലവഴിക്കുന്നുള്ളൂ എന്നാണ്. ഇങ്ങനെ ഫീഡ്ബാക്ക് കൊടുത്തു തുടങ്ങിയാൽ, തീരെ ക്ലാസുകൾ തരാത്തതും, ജോലിയിൽ പങ്കെടുപ്പിക്കാത്തതും, മോശം സ്വഭാവം കാണിക്കുന്നവരുമായ അധ്യാപകർക്ക് അവരുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം മനസിലാവാനും തിരുത്താനും സാധിക്കും. അതേസമയം, നല്ല രീതിയിൽ ജോലി ചെയ്യുന്ന അധ്യാപകരെ അഭിനന്ദിക്കാനും ഈ കോൺഫിഡൻഷ്യൽ റേറ്റിങ് സിസ്റ്റം കൊണ്ട് സാധിക്കും. റേറ്റിങ് കൂടാതെ പരാതികളും, അഭിപ്രായങ്ങളും കൂടി നേരിട്ട് ടീച്ചർമാരുടെ അടുത്തെത്താനുള്ള സിസ്റ്റവും ഉണ്ടാകണം. ഇതൊന്നും അടുത്തകാലത്തെങ്കിലും DME ചെയ്ത് തരുമെന്ന പ്രതീക്ഷ എനിക്കില്ലാത്തതുകൊണ്ട് ഇത് നിങ്ങൾക്കു തന്നെ ചെയ്യാവുന്നതേ ഉള്ളൂ. ഒരു ഗൂഗിൾ ഫോം ഉപയോഗിച്ച് നിങ്ങൾ തന്നെ ബാച്ചിലെ മുഴുവൻ പേരെയും ഉൾക്കൊള്ളിച്ച് വോട്ടെടുപ്പ് നടത്തുക. 0 മുതൽ 10 വരെ ഉള്ള സ്കേലിൽ എല്ലാ അധ്യാപകരുടെയും അക്കാദമിക നിലവാരം, പ്രവൃത്തിപരിചയം, വിദ്യാർത്ഥികളോടുള്ള പെരുമാറ്റം, കൃത്യനിഷ്ഠത എന്നിവ വോട്ടെടുപ്പിനിടുക. വോട്ടെടുപ്പിൻ്റെ ഫലം അതാത് ഡിപ്പാർട്ട്മെൻ്റുകൾക്ക് അയച്ചു കൊടുക്കുക. ഇനി ഏതെങ്കിലും ഫാക്കൾട്ടിയോട് നേരിട്ട് ഒരു പരാതിയോ, അഭിപ്രായമോ രഹസ്യമായി ബോധിപ്പിക്കാനുണ്ടെങ്കിൽ മുഴുവൻ ബാച്ചിനും വേണ്ടി ഒരു ഈ-മെയിൽ ഐഡി തുടങ്ങുക (ഉദാഹരണത്തിന് 53rdbatchfeedback@gmail.com). ഈ ഐ.ഡിയുടെ പാസ്വേഡ് ബാച്ചിലെ എല്ലാവരും അറിഞ്ഞിരിക്കണം. ഈ ഈ-മെയിൽ വഴി നിങ്ങളുടെ പരാതി അതത് അധ്യാപകർക്ക് മെയിൽ ചെയ്യുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ എല്ലാ സ്ഥിരം അധ്യാപകരുടെയും ഈ-മെയിൽ വിലാസം കോളേജിൻ്റെ വെബ്സൈറ്റിലുണ്ട്. മെയിലൊന്നും വായിക്കാത്ത അധ്യാപകനാണെങ്കിൽ ഒരു വെള്ളക്കടലാസിൽ പരാതി എഴുതി റൂമിൻ്റെ വാതിലിനടിയിലൂടെ ഇട്ടാലും മതി.

ഇപ്പോഴത്തെ അവസ്ഥയിൽ വിദ്യാർത്ഥികളുടെ പരാതികൾ പ്രിൻസിപ്പാൾ നിയോഗിക്കുന്ന ഒരു കമ്മിറ്റി അന്വേഷിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ആരോപണവിധേയനായ അധ്യാപകനെതിരെ ഒരു നടപടിയും എടുക്കാറില്ല. ഇത്തരം കമ്മിറ്റി രൂപവൽക്കരിക്കുമ്പോൾ അതിൽ വിദ്യാർത്ഥികളായ അംഗങ്ങളും ഉണ്ടായിരിക്കണം എന്ന് നിങ്ങൾ നിബന്ധന വയ്ക്കുക. കമ്മിറ്റി ചർച്ചയുടെ സാരാംശവും, അന്തിമ തീരുമാനവും അടങ്ങിയ രേഖ, പ്രിൻസിപ്പാൾ ഒപ്പുവച്ച ശേഷം പരാതിക്കാരിക്ക് തീർച്ചയായും കൊടുത്തിരിക്കണം എന്ന നിബന്ധനയും വയ്ക്കുക. ഇത്തരം സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം ഉണ്ടെങ്കിൽ അധ്യാപകരുടെ കാറിൻ്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതും, അവരെ അസഭ്യം വിളിക്കുന്ന പോസ്റ്റർ ഉണ്ടാക്കുന്നതും ഒക്കെ ഇല്ലാതാകും.

ഇതേ രീതിയിൽ അധ്യാപകരുടെ ഫീഡ്ബാക്ക് സ്വീകരിക്കാനും നമ്മൾ തയ്യാറാവണം. കോൺഫിഡൻഷ്യൽ ഫോം ഒക്കെ ഒരു പ്രഹസനമാണെന്ന് നമുക്ക് പണ്ടേ അറിയാമല്ലോ. പോസ്റ്റിങ് കഴിഞ്ഞ് പാർട്ടി ഒക്കെ കൊടുത്ത് പോകുമ്പോൾ ഓരോ അധ്യാപകരോടും നമ്മളെപ്പറ്റിയുള്ള അഭിപ്രായം ചോദിക്കുക. നമ്മൾ രോഗീപരിചരണത്തിലും, അക്കാദമിക്സിലും ഒക്കെ കാണിക്കുന്ന ന്യൂനതകൾ നമ്മളെക്കാലുപരി മനസിലാക്കാൻ കഴിയുന്നത് അധ്യാപകർക്കാണ്. വാർഡിൽ പണിയെടുക്കുന്ന സമയത്ത് പലപ്പോഴായി വഴക്കു പറയുമെങ്കിലും, ഒറ്റയ്ക്ക് നേരിട്ട് ചെന്ന് ഫീഡ്ബാക്ക് ചോദിച്ചാൽ പല അധ്യാപകരും അനുഭാവപൂർവ്വം നമ്മളെ സമീപിക്കും എന്നതാണ് എൻ്റെ അനുഭവം.

ഒരു ഡോക്ടർ ആദ്യം പരിഗണിക്കേണ്ടത് അവനവൻ്റെ ആരോഗ്യമാണ്. പലപ്പോഴും ഹൗസ് സർജൻസി നമ്മളെ കൂടുതൽ രോഗാതുരരാക്കുകയാണ് ചെയ്യുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഒരു നീഡിൽ പ്രിക്ക് കിട്ടിയാൽ, രോഗിയുടെ ചിലവിൽ HIV, HbSAg, Anti HCV ചെയ്യിക്കുന്നതാണല്ലോ രീതി. ഇത് മാറി ഹൗസ് സർജന്മാർക്ക് ഇൻഷൂറൻസ് സംവിധാനം വരണം. നീഡിൽ പ്രിക്ക് മുതലായ occupational hazards ഉണ്ടായാൽ അത് കോളേജ് നിയമിച്ച ഇൻഷൂറൻസ് ഓഫീസറെ അറിയിക്കുകയും, തനിക്കോ രോഗിക്കോ ആവശ്യമുള്ള ടെസ്റ്റുകളൂം മരുന്നുകളുമൊക്കെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുകയും വേണം. Occupational hazards റിപ്പോർട്ട് ചെയ്യാൻ വെബ്-അധിഷ്ഠിത രഹസ്യ പോർട്ടൽ ഉണ്ടായിരിക്കണം. നീഡിൽ പ്രിക്ക് മാത്രമല്ല – കാഷ്വാലിറ്റി ഡ്യൂട്ടിക്കിടയ്ക്ക് കൂട്ടിരിപ്പുകാർ തല്ലിയതും, ലേബർ റൂം പോസ്റ്റിങ്ങിനിടയിൽ സൂര്യപ്രകാശം ഏൽക്കാത്തതുകൊണ്ട് വൈറ്റമിൻ ഡി ഡെഫിഷ്യൻസി ഉണ്ടായതും, രോഗിയിൽ നിന്ന് ക്ഷയരോഗം പിടിപെട്ടതും, ആമ്പുലൻസിൽ കൂട്ടിരിപ്പുകാരൻ ഹൗസ് സർജനെ (സ്ത്രീ) കടന്നു പിടിച്ചതും, 36 മണിക്കൂർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞു വീണതും, ആഴ്ചകളായി അമിത ജോലിഭാരവും, ഉറക്കക്കുറവും കൊണ്ട് നിരാശാരോഗം ബാധിച്ചതും, സീനിയർ സ്റ്റാഫ് ചെയ്ത കൈപ്പിഴയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്നതും, ഹൗസ് സർജൻ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടിഞ്ഞു വീണതും, ഓക്സിടോസിൻ ആമ്പ്യൂൾ പൊട്ടിക്കാൻ സജ്ജീകരണമില്ലാത്തതുകൊണ്ട് കൈ മുറിഞ്ഞതും വരെ occupational hazard-ൻ്റെ പരിധിയിൽ വരും. ഇത്തരം പരാതികളൊന്നും പലപ്പോഴും യൂണിറ്റ് ചീഫിൻ്റെ അടുത്ത് എത്താത്തതുകൊണ്ട് അവർക്ക് ഈ പ്രശ്നം അത്ര ഗുരുതരമാണെന്ന ബോധ്യം ഉണ്ടായിരിക്കില്ല. ഹൗസ് സർജൻ-പി.ജി ഡോക്ടർമാർ അനുഭവിക്കുന്ന occupational hazards-നെക്കുറിച്ച് ഒരു വിശദമായ പഠനം നടത്തേണ്ടതും, പഠനഫലങ്ങൾക്കനുസൃതമായി സർക്കാർ ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുമാണ്. ഇത് കൂടാതെ occupational hazard-ൻ്റെ തീവ്രതയ്ക്കനുസരിച്ച് യൂണിറ്റ് ചീഫിൻ്റെ നിർണ്ണയാധികാരം ഉപയോഗിച്ച് എക്സ്റ്റെൻഷൻ ഇല്ലാത്ത ലീവ് അനുവദിക്കാനും നമ്മൾ ആവശ്യപ്പെടണം. PLWHA രോഗിയിൽ നിന്നും നീഡിൽ പ്രിക്ക് കിട്ടി, പോസ്റ്റ് എക്സ്പോഷർ പ്രൊഫൈലാക്സിസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തും, ഛർദ്ദിയും തലവേദനയും സഹിച്ച് ഡ്യൂട്ടി ചെയ്യേണ്ടി വന്ന ഹൗസ് സർജന്മാർ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം ദയനീയ സാഹചര്യങ്ങൾ ഉണ്ടാകാൻ നമ്മൾ സമ്മതിച്ചുകൂടാ.

അടുത്ത പ്രശ്നം അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവാണ്. വേഗത്തിലും തടസ്സങ്ങളില്ലാതെയും ജോലി ചെയ്യാൻ അടിസ്ഥാന സൗകര്യങ്ങൾ വളരെ പ്രധാനമാണ്. വാർഡിലെ ബി.പി അപ്പാരറ്റസുകളിൽ പകുതിയും എന്തെങ്കിലും പ്രശ്നങ്ങളുള്ളവയായിരിക്കും. ഇത്തരം കേടുവന്ന അപ്പാരറ്റസുകൾ ഉപയോഗിച്ച് കൈ കഴയ്ക്കുമ്പോൾ ഞാൻ പലതവണ ആലോചിച്ചിട്ടുള്ളത് സ്വന്തം ബി.പി. അപ്പാരറ്റസ് കൊണ്ടുവന്ന് വാർഡിൽ ഉപയോഗിച്ചാലോ എന്നാണ്. നല്ല അപ്പാരറ്റസിനു വേണ്ടി അപ്പുറത്തെ വാർഡിൽ പോയി യാചിക്കേണ്ടി വരുന്നതും, സമയത്തിന് അപ്പാരറ്റസ് തിരിച്ച് കൊടുക്കാനാവാത്തതുകൊണ്ട് കശപിശയുണ്ടാകുന്നതും ഗതികേടാണ്. അതേ പോലെ, ഗ്ലാസ് കുപ്പിയിൽ ഇ.ഡി.റ്റി.എ നിറച്ച് രക്തസാമ്പിൾ എടുക്കേണ്ടി വരുന്നതും, നൈറ്റ് ഡ്യൂട്ടി എടുക്കുമ്പോൾ മൂട്ടയുള്ള ബെഡ്ഡിൽ കിടക്കേണ്ടി വരുന്നതും, നിറഞ്ഞ് കവിഞ്ഞ വാർഡിലെ ഡ്യൂട്ടി റൂമിൽ വാതിൽ കുറ്റിയിടാതെ ഉറങ്ങേണ്ടി വരുന്നതും, റൂമിൽ വച്ച സാധനങ്ങൾ മോഷണം പോകുന്നതും, ഹൗസ് സർജൻസ് ക്വാർട്ടേഴ്സിലെ ടോയ്ലറ്റുകൾ പ്രവർത്തനരഹിതമാകുന്നതും, ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര ഇടയ്ക്കിടയ്ക്ക് ഇടിഞ്ഞു വീഴുന്നതും, CRRI സർട്ടിഫിക്കറ്റിനാവശ്യമായ രേഖകൾ കിട്ടാനായി വാർഡുവാർഡാനന്തരം നടക്കേണ്ടി വരുന്നതും, പത്താം തിയ്യതി കഴിഞ്ഞിട്ടും ശമ്പളം വരാത്തതും, ആമ്പ്യൂൾ പൊട്ടിക്കാനും നീഡിൽ ഇൻസിനറേറ്റ് ചെയ്യാനും സൗകര്യമില്ലാത്തതും, ഓപ്പറേഷൻ തീയേറ്ററിൽ ഫിറ്റ് അല്ലാത്ത, കീറിയ ഉടുപ്പുകൾ ഇടേണ്ടി വരുന്നതും, പേഷ്യൻ്റിൻ്റെ ട്രോളി ഉന്തേണ്ടി വരുന്നതും, രക്തബാങ്കിൽ പോയി പ്ലേറ്റ്ലെറ്റിനു വേണ്ടി യാചിക്കേണ്ടി വരുന്നതും, ആവശ്യത്തിന് HRIG ഇല്ലാത്തതുകൊണ്ട് അത് വാങ്ങിപ്പിക്കേണ്ടി വരുന്നതുമൊക്കെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതുകൊണ്ടാണ്. ഓരോ ജില്ലയിലും ഓരോ മെഡിക്കൽ കോളേജ് എന്ന രീതിയിലുള്ള ഗിമ്മിക്കുകൾ കാണിക്കുന്നതിനു മുൻപ് സർക്കാരുകൾ ശ്രദ്ധ ചെലുത്തേണ്ടത് ഈ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ്. നല്ല സൗകര്യങ്ങൾ ഉണ്ടായാൽ ഹൗസ് സർജനു മാത്രമല്ല, മറ്റ് ജീവനക്കാർക്കും സന്തോഷമായി ജോലി ചെയ്യാൻ സാധിക്കും. അതോടുകൂടി ഒരു ടീം ആയി പ്രവർത്തിക്കാനുള്ള ആർജ്ജവവും, സാഹചര്യവും രൂപപ്പെട്ടുവരും.


അപ്പോൾ നിങ്ങൾ ആവശ്യപ്പെടേണ്ടത്:

1. സമ്പൂർണ്ണ ഡിജിറ്റൈസേഷൻ

2. സ്റ്റാഫിൻ്റെ എണ്ണത്തിൽ ഗണ്യമായ വർദ്ധന

3. സുതാര്യമായ ഫീഡ്ബാക്ക് സിസ്റ്റം

4. Occupational hazards-ന് ന്യായമായ പ്രതിവിധികൾ

5. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കൽ

ഇതെല്ലാം കഴിഞ്ഞിട്ടേ ശമ്പളവർദ്ധനവ് ഒരു വിഷയമാകേണ്ടതുള്ളൂ. നിങ്ങളുടെ കരിയറിൽ പിന്നീടൊരിക്കലും കിട്ടാത്ത അവസരമാണ് ഹൗസ് സർജൻസി. നിങ്ങൾ സ്പെഷ്യലിസ്റ്റ് ആയി ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മറ്റ് ഡിപ്പാർട്ടുമെൻ്റുകളിൽ എന്തു നടക്കുന്നെന്നും, മറ്റ് രോഗങ്ങളെ എങ്ങനെ ചികിത്സിക്കുമെന്നും അറിയാൻ ഹൗസ് സർജൻസി കഴിഞ്ഞാൽ പിന്നെ അവസരങ്ങളില്ല. പിൽക്കാലത്ത് സ്വന്തം മേഖലയ്ക്ക് പുറത്തുള്ള രോഗങ്ങൾ ചികിത്സിക്കാനുള്ള ആത്മവിശ്വാസക്കുറവ് വരുന്നത് ഹൗസ് സർജൻസി സമയത്ത് നന്നായി പ്രവൃത്തിപരിചയം നേടാത്തതുകൊണ്ടാണ്. ഒരിക്കലെങ്കിലും നേരിൽ കാണാത്ത അസുഖം ഡയഗ്നോസ് ചെയ്യുക കഷ്ടകരമാണ്. അതുകൊണ്ട്, ഹൗസ് സർജൻസി കാലഘട്ടത്തിൽ നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, പഠനത്തിനും പ്രവൃത്തിപരിചയത്തിനും കഴിയുന്നത്ര സമയം നീക്കിവയ്ക്കുകയും ചെയ്യുക.

എല്ലാ ഹൗസ് സർജൻ ഡോക്ടർമാർക്കും, ഇനി ഹൗസ് സർജൻസിയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോകുന്നവർക്കും ആശംസകൾ നേരുന്നു. നിങ്ങളുടെ ബാച്ച് കോളേജ് ചരിത്രത്തിൽ ഓർമ്മിക്കപ്പെടുന്നത് ദൃഢമായ അഭിപ്രായങ്ങളിലൂടെ ആസൂത്രിതമായ മാറ്റങ്ങൾ വരുത്തിയതിൻ്റെ പേരിലായിരിക്കണം എന്നു കൂടി ഓർമ്മിപ്പിച്ചുകൊണ്ട് മംഗളങ്ങൾ നേരുന്നു.

ഈ പോസ്റ്റ് എൻ്റെ സമ്മതമില്ലാതെതന്നെ അതേരൂപത്തിൽ കോപ്പി ചെയ്യുന്നതും, ഷെയർ ചെയ്യുന്നതും ഞാൻ പ്രോത്സാഹിപ്പിക്കുന്ന കാര്യമാണ്. ഈ ആശയങ്ങൾ പരമാവധി പേർ വായിക്കുകയും, ചർച്ചയ്ക്ക് വയ്ക്കുകയും ചെയ്യണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണിത്. ഈ പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന പഠനത്തിലെ നിഗമനങ്ങളും നിങ്ങളുടെ വാദങ്ങളെ പിന്താങ്ങാനായി ഉപയോഗിക്കാവുന്നതാണ്.

അവയവദാനത്തിൽ കേരളം പുറകോട്ട്

മൃതസംജീവിനി കേരളത്തിലെ അവയവദാനങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. 2016-ൽ നിന്നും 2017-ലേക്ക് കടക്കുമ്പോൾ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ വൻ ഇടിവണുണ്ടായിരിക്കുന്നത്. മൃതസൊജീവിനി വെബ്സൈറ്റിൽ നിന്നുമുള്ള ഡേറ്റ കടമെടുത്താണ് താഴെയുള്ള ഗ്രാഫ് വരച്ചിരിക്കുന്നത്.

Kerala Organ Donor data
ചിത്രം വ്യക്തമായി കാണുവാൻ ‘Open image in a new tab’ എന്ന ഒപ്ഷൻ ബ്രൗസറിൽ എടുക്കുക. ഡേറ്റയ്ക്ക് കടപ്പാട് : മൃതസഞ്ജീവിനി.

ഇലക്ഷനാണത്രെ ഇലക്ഷൻ!

 

പണ്ടൊക്കെ (എന്നുവച്ചാൽ അത്ര പണ്ടല്ല, പതിനെട്ട് കഴിഞ്ഞിട്ടും വോട്ടൊന്നും ചെയ്യാതെ തേരാപാര നടന്നിരുന്ന കാലം) ഇലക്ഷൻ എന്ന് കേൾക്കുമ്പോഴേ ഒരു നിർവ്വികാരതയായിരുന്നു. വോട്ടേഴ്സ് ഐ.ഡി കാർഡുപോലും ഈ ഇരുപത്തഞ്ചാം വയസ്സുവരെ കൈവശമുണ്ടായിരുന്നില്ല. വേണ്ടാന്ന് വെച്ചിട്ടല്ല, ഇലക്ഷൻ കമ്മീഷൻ തരാത്തതോണ്ടാണ്. സിവിൽ സ്റ്റേഷനിൽ പറയുന്ന സമയത്ത് ചെന്നാലേ വോട്ടേഴ്സ് ഐ.ഡി. കിട്ടുകയൊള്ളൂ എന്നായിരുന്നു ആദ്യത്തെ ഡിമാന്റ്. പാവപ്പെട്ട വൈദ്യവിദ്യാർത്ഥിയായ എനിക്ക് എല്ലാ ദിവസവും ഒഴിവാക്കാനാവാത്ത ക്ലാസ്സും, ജോലിയും ഉണ്ടായിരുന്നത് കൊണ്ട് ആ വഴിക്ക് ചിന്തിക്കുവാനേ കഴിഞ്ഞിരുന്നില്ല. കോളേജിൽ വന്ന് ഫോട്ടം പിടിച്ച്, രണ്ടീസത്തിനുള്ളിൽ കാർഡ് കയ്യിൽ തരും എന്നതായിരുന്നു എന്നെ പോലുള്ള ഹതഭാഗ്യർക്ക് വേണ്ടി ഇലക്ഷൻ കമ്മീഷൻ കണ്ടുപിടിച്ച മറ്റൊരു എളുപ്പപ്പണി. അങ്ങനെ ഞാനും വിജൃംഭിച്ച് ഐ.ഡി. ഉണ്ടാക്കാൻ ചെന്നു. സമയനിഷ്ഠയുടെ കാര്യത്തിൽ നുമ്മ പുലിയാണ്. കമ്മീഷന്റാൾക്കാര് പടമെടുക്കാൻ എത്തുന്നതിനു മുൻപ്, അന്ന് പരീക്ഷയായിട്ടും ഞാൻ എത്തിപ്പെട്ടത് കണ്ടിട്ട് വൈസ് പ്രിൻസിപ്പാൾ വരെ എന്നെ അഭിനന്ദിച്ചു. കോളേജിലെ അരാഷ്ട്രീയരായ മറ്റ് പിള്ളരെയൊക്കെ കണ്ണുരുട്ടി പേടിപ്പിച്ചാണ് ഐ.ഡി എടുക്കാൻ വേണ്ടി നിർബന്ധിച്ചത്, എന്നാൽ ഞാൻ പ്രബുദ്ധത മൂത്ത് സ്വയം തയ്യാറായി വരികയായിരുന്നു. എന്നെപ്പോലെ വൻ രാഷ്ട്രീയ സാക്ഷരത ഉള്ളവരായി എല്ലാവരും മാറട്ടെ എന്നൊക്കെ വൈസ് പ്രി. പബ്ലിക്കായി വച്ചു കാച്ചി. അങ്ങനെ, ഫോട്ടം പിടിച്ച ശേഷം, ജനത്തിയതി ചോദിച്ചപ്പോൾ, 1993-ന് ശേഷം ജനിച്ചവർക്ക് (എന്നുവച്ചാൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്) മാത്രമേ ഇത്തരത്തിൽ കാർഡ് കൊടുക്കുകയുള്ളൂ എന്ന് അവര് കട്ടായം പറഞ്ഞു. ഞാനാകട്ടെ, രണ്ടാം വർഷക്കാരിയും. എല്ലാ അരാഷ്ട്രീയക്കാർക്കും കാർഡ് കിട്ടി, എനിക്ക് മാത്രം കിട്ടീല. അങ്ങനെ, എന്റെ രാഷ്ട്രീയ പ്രബുദ്ധത കൊണ്ടുപോയി ചവറ്റു കുട്ടയിലെറിഞ്ഞ് ഞാൻ പരീക്ഷയെഴുതാൻ പോയി.

കാലം പിന്നെയും കടന്നുപോയി. പുസ്തകം-യാത്ര-വിക്കിമീഡിയ-ജോലി എന്നിവയിൽ പെട്ട് നടു നിവർത്താൻ പറ്റാതായി. അവസാനമായി നടന്ന, ഞാൻ വോട്ടു ചെയ്യാത്ത ഇലക്ഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള കഴിഞ്ഞ തിരഞ്ഞെടുപ്പായിരുന്നു. അന്ന് ഞാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരുന്നു. ഉന്തും തള്ളും തല്ലുമൊക്കെ വാങ്ങി ക്യാഷ്വാലിറ്റിയിൽ എത്തുന്ന പാർട്ടി പ്രവർത്തകർ ധാരാളമായിരുന്നു. ബോംബ് നിർമ്മിക്കുന്നതിനിടയിൽ അറിയാതെ പൊട്ടി പരിക്കേറ്റ ആളുകളെ വരെ ചികിത്സിച്ചിട്ടുണ്ട്. “ദേ, ഇലക്ഷന്റെ പാട്ടുവണ്ടി പോകുന്നുണ്ട്, ഇപ്പോൾ നടക്കുന്നത് കേന്ദ്രത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ, കേരളത്തിലേക്കുള്ള തിരഞ്ഞെടുപ്പാണോ” എന്ന് നിഷ്കളങ്കമായി ചോദിച്ച ഒരു സഹ-പി.ജി ഉണ്ടായിട്ടുണ്ട്.

ഇലക്ഷൻ പ്രഖ്യാപിച്ച ദിവസം മുതൽ അത് തീരുന്ന വരെയ്ക്കും സംഘട്ടനങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലായിരിക്കും. തിരഞ്ഞെടുപ്പിൽ ജയിച്ച പാർട്ടിയുടെ അണികൾ പടക്കം പൊട്ടിച്ചും, ബിരിയാണി ഉണ്ടാക്കിയും പൊള്ളലേറ്റ് ക്യാഷ്വാൽറ്റിയിലെത്തും. പാർട്ടി ജയിച്ച സന്തോഷത്തിൽ, കൊടിപിടിച്ച് ഓവർസ്പീഡിൽ ബൈക്കോടിച്ച് പരിക്ക് പറ്റിയവർ വേറെ. മറുപാർട്ടിക്കാരുടെ അടി വാങ്ങിയശേഷം അടിച്ചവരെ കേസിൽ കുടുക്കാനായി ആശുപത്രിയിൽ അഡ്മിഷൻ വേണമേ എന്ന് നിർബന്ധിക്കുന്ന മറ്റുചിലര്. അടിവാങ്ങിയിട്ട്, ക്രൂരമർദ്ദനം നേരിട്ടതായി വരുത്തിത്തീർക്കാൻ ഗ്ലൂക്കോസ് ഡ്രിപ്പിടാൻ നിർബന്ധിക്കുന്ന വേറെ ചിലര്. വിജയാഹ്ലാദ പ്രകടനങ്ങൾക്കിടയിൽ കുഴഞ്ഞ് വീണവര് ചിലര്. ഇത്രയൊക്കെ പേരെ ചികിത്സിക്കുന്ന ഡോക്ടർക്ക് പറഞ്ഞിട്ടുള്ള സാധനമല്ല വോട്ട്. അതുകൊണ്ട് തന്നെ നേരത്തെ ചവറ്റുകൊട്ടയിലിട്ട ആ പ്രബുദ്ധതെയെ തിരിച്ച് പിടിക്കാനും ശ്രമിച്ചതില്ല.

അങ്ങനെ എം.ബി.ബി.എസ് പാസ്സായി സ്വീഡനിലേക്ക് വലിഞ്ഞ് കേറാൻ തയ്യാറായി നിൽക്കുന്ന കാലം വന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇന്റർനെറ്റിൽ അപേക്ഷ നൽകി വോട്ടേഴ്സ് ഐ.ഡി. സമ്പാദിച്ചു. ജീവിതത്തിലാദ്യമായി സ്ഥാനാർത്ഥികളെയും, മുന്നണികളെയും കുറിച്ച് മനസിലാക്കാനും ആവശ്യത്തിന് സമയം കിട്ടി. ഇലക്ഷൻ സംബന്ധിച്ച കുറേ വിവരങ്ങൾ വിക്കിപീഡിയയിൽ കയറ്റി. കഴിഞ്ഞ നിയമസഭയിലെ മുഴുവൻ അംഗങ്ങൾക്കും വേണ്ടി വിക്കിപീഡിയ ലേഖനം ഉണ്ടാക്കുന്ന തിരുത്തൽ യജ്ഞം നടത്തി. കലാശക്കൊട്ടിന്റെ സമയത്ത് കൈപ്പമംഗലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചരണ പരിപാടിയുടെ സമാപനം നേരിട്ട് കണ്ടു. വളരെ ഉത്സാഹിച്ച് ആദ്യ വോട്ട് ചെയ്തു. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി മരം നട്ടു.

 

13235487_1181560148522383_2055119183491914827_o
ഓർമ്മ മരം. വോട്ട് ചെയ്തതിന്റെ ഓർമ്മയ്ക്കായി.

 

ഇലക്ഷൻ ഫലം പുറത്ത് വന്ന ദിവസം മുഴുവൻ സമയവും ടി.വിയിൽ വാർത്തകൾ കേട്ടുകൊണ്ടിരുന്നു. ഇലക്ഷൻ അവലോകനവും, സ്ഥാനാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളുമൊക്കെ ഫേസ്ബുക്ക്/വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ച ചെയ്തു. പല ലേഖകരുടെയും ഇലക്ഷൻ സംബന്ധിച്ചുള്ള അവലോകനമൊക്കെ വായിച്ച് തൃപ്തിപ്പെട്ടു. ഇന്നലെ, സത്യപ്രതിജ്ഞയുടെ പ്രസക്തഭാഗങ്ങളും, എറനാട് മണ്ഡലത്തിലെ വിജയാഹ്ലാദ പ്രകടനങ്ങളും കണ്ട് ബോധിച്ചു.

ഈ തുടക്കം മുതൽ അവസാനം വരെ ഇലക്ഷൻ സംഭവവികാസങ്ങൾ ഫോളോ ചെയ്യാൻ കഴിയുന്നതിന്റെ സുഖമുണ്ടല്ലോ, അത് ഒന്നൊന്നര സുഖമാണ്!

വെന്റിലേറ്ററിൽ നിന്ന് ജീവിതത്തിലേക്ക്

രമേശിനെ (പേര് സാങ്കല്പികം) ഞാൻ ആദ്യമായി കാണുന്നത് ഓർത്തോപീഡിക്സ് ക്യാഷ്വാലിറ്റിയിൽ വച്ചാണ്. ഞാൻ ഹൗസ് സർജനായി* ഓർത്തോപീഡിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്ന കാലം. ദൃക്സാക്ഷിയുടെ മൊഴി പ്രകാരം, റോഡരികിൽ മുറിവേറ്റ് ചോരയൊലിച്ച നിലയിലാണ് രമേശിനെ കണ്ടെത്തിയത്. നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മറ്റ് രണ്ട് രോഗികളെ ഓപ്പറേഷനു കൊണ്ടുപോകാൻ തയ്യാറാക്കി  നിർത്തിയിരിക്കുന്ന സമയത്താണ് രമേശ് എത്തുന്നത്. സുമാർ രാത്രി 8 മണി സമയമായിട്ടുണ്ടാകും. ക്യാഷ്വാലിറ്റി ഡ്യൂട്ടിയായതുകൊണ്ട് എനിക്ക് 24 മണിക്കൂറും ജോലിയെടുക്കണം. രമേശിനെ കൊണ്ടുവന്നവർക്കൊന്നും അദ്ദേഹത്തിന്റെ പേരറിയില്ല. അവരുടെ നാട്ടിലെ മീൻ മാർക്കറ്റിന്റെ പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിൽ താമസക്കാരനായ തമിഴനാണെന്നേ അവർക്കറിയൂ. മെഡിക്കോ ലീഗൽ കേസാണെന്നതിനാൽ, രോഗിയെപ്പറ്റി അറിയാവുന്നത്ര വിവരങ്ങൾ ഓ.പി. ടിക്കറ്റിൽ രേഖപ്പെടുത്തി. പോാക്കറ്റിൽ നിന്ന് കിട്ടിയ ഫോണിൽ തിരഞ്ഞ് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളെയാരെയെങ്കിലും വിളിച്ചു വരുത്താൻ ഉപദേശിച്ചു. വലത്തെ കാലിന്റെ തുടയെല്ലിൽ പൊട്ടുണ്ട്. ഭാഗ്യത്തിന് ഓപ്പൺ ഫ്രാക്ചർ അല്ല. കാലിലും കയ്യിലും പലയിടത്തായി ചെറിയ മുറിവുകളിൽ നിന്നും ചോരയൊലിക്കുന്നുണ്ട്. ഉടനെ പ്ലാസ്റ്റർ ചെയ്യണമെന്നും, എമർജൻസിയായി ഓപ്പറേഷൻ ആവശ്യമില്ലെന്നും, എന്നാൽ അഡ്മിറ്റ് ആവണമെന്നും പി.ജി ഡോക്ടർ രമേശിന്റെ കൂടെ വന്നവരെ പറഞ്ഞു മനസിലാക്കി. തലയ്ക്കും, വയറിനും, സുഷ്മുനയ്ക്കും, നെഞ്ചിൻകൂടിനും കുഴപ്പമൊന്നുമില്ലെന്നത് ഒന്നുകൂടി പി.ജി. ഡോക്ടർ തീർച്ചപ്പെടുത്തി. എക്സ്-റേ എടുത്ത് മറ്റ് എല്ലുകൾക്കൊന്നും പൊട്ടലില്ല എന്ന് തീർച്ചപ്പെടുത്തി.

പ്ലാസ്റ്റർ റൂമിൽ കയറ്റി, പ്ലാസ്റ്റർ ചെയ്ത്, തുന്നേണ്ട മുറിവുകൾ തുന്നിയശേഷം, രമേശിനെ ഒബ്സർവേഷൻ റൂമിൽ കിടത്തി. ‘കിടത്തി’ എന്നൊക്കെ അലങ്കാരത്തിനു പറയുന്നതാണ്. രമേശിന്റെ ട്രോളി, രോഗികളുടെ തിക്കും തിരക്കുമുള്ള ഒബ്സർവേഷൻ റൂമിലേക്ക് തള്ളി വച്ചു എന്ന് പറയുന്നതാകും ശരി. മുറിവ് തുന്നുമ്പോൾ പാതി ബോധമുള്ള അവസ്ഥയിലായിരുന്ന രമേശ് നിർത്താതെ പിച്ചും, പേയും പറയുന്നുണ്ട്. ഇടയ്ക്ക് കയ്യുയർത്തി എന്റെ ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുന്നുണ്ട്. മദ്യത്തിന്റെയും വിയർപ്പിന്റെയും ദുഷിച്ച ഗന്ധം മൂക്കിലേക്ക് ഇടിച്ചു കയറുന്നുമുണ്ട്. രമേശിനെ അടക്കി നിർത്താനായി, അദ്ദേഹത്തിന്റെ  കൂടെ വന്ന ആളെ പ്ലാസ്റ്റർ റൂമിലേക്ക് കയറ്റി. രണ്ട് മിനിറ്റ് ഉള്ളിൽ നിന്നപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ട് അയാളെ പുറത്തേക്ക് തന്നെ പറഞ്ഞയയ്ക്കേണ്ടി വന്നു. കുറച്ചധികം കഷ്ടപ്പെട്ടിട്ടാണെങ്കിലും ഞാൻ ഏൽപ്പിച്ച പണി കൃത്യമായി ചെയ്തു എന്ന് വരുത്തി.

ഓർത്തോപീഡിക്സ് വാർഡിൽ ഒരേസമയം സ്ത്രീകളും പുരുഷന്മാരുമായി ഏതാണ്ട് 60 രോഗികളെങ്കിലും ഉണ്ടാകും. അടുത്ത രണ്ട് ദിവസത്തേക്ക് എനിക്ക് രമേശും അതിലൊരാൾ മാത്രമായിരുന്നു. തമിഴ്നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ അച്ഛനമ്മമ്മാർ എത്തിയിട്ടുണ്ട് എന്ന് വാർഡിലെ സിസ്റ്റർ പറഞ്ഞിരുന്നു. തമിഴ്നാട് സ്വദേശിയായതുകൊണ്ട് കേരള സർക്കാറിന്റെ ആരോഗ്യ ഇൻഷൂറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും രമേശിന് ഇല്ല. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വരികയായിരുന്നെന്നാണ് ഡോക്ടർമാർ എല്ലാവരും കരുതിയിരുന്നത്. ഫാറ്റ് എംബോളിസം ഉണ്ടാകും വരെ.

എല്ലുകൾക്കുള്ളിൽ മജ്ജയും കൊഴുപ്പുമാണുള്ളത്. എല്ലുകൾക്ക് ക്ഷതം സംഭവിച്ചാൽ, വളരെ അപൂർവ്വമായി ഈ കൊഴുപ്പ് രക്തത്തിൽ പ്രവേശിക്കുകയും, ചെറിയ രക്തക്കുഴലുകളായ ക്യാപ്പില്ലറികളിൽ ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യും. ഈ അവസ്ഥയെയാണ് ഫാറ്റ് എംബോളിസം എന്ന് വിളിക്കുന്നത്. ഇത്തരം ബ്ലോക്കുകൾ ശ്വാസകോശത്തിലാണ് സംഭവിക്കുന്നതെങ്കിൽ ശ്വാസതടസ്സം സംഭവിച്ച് രോഗി ഉടനടി മരണപ്പെടാം. അപൂർവ്വമായി മാത്രമേ എംബോളിസം സംഭവിക്കാറുള്ളെങ്കിലും, ഇത് മൂലമുള്ള മരണനിരക്ക് വളരെ അധികമാണ്. (ഹൗസ് എം.ഡി എന്ന ഇംഗ്ലിഷ് സീരിയലിൽ, ‘ഹെൽപ്പ് മി‘ എന്ന എപ്പിസോഡിൽ ഹന്ന എന്ന രോഗി ഫാറ്റ് എംബോളിസം മൂലം മരണപ്പെടുന്നത് കാണിക്കുന്നുണ്ട്.)

മൂന്നാം ദിവസം രാവിലെ, സഹ-ഹൗസ് സർജന്റെ ഫോൺ വിളി കേട്ടാണ് ഞാൻ ഉണർന്നത്. രമേശ് ശ്വാസം കിട്ടാതെ അത്യാസന്ന നിലയിലായതുകൊണ്ട് വേഗം വരണം എന്ന് പറയാനായിരുന്നു വിളിച്ചിരുന്നത്. ബാഗ്-മാസ്ക് വെന്റിലേഷൻ കൊടുത്തുകൊണ്ടാണ് രമേശിന്റെ ഓക്സിജൻ സാച്ചുറേഷൻ 70-ൽ താഴാതെ നിലനിർത്തിക്കൊണ്ടിരുന്നത്. ബാഗ്, മാസ്ക് എന്നൊക്കെ കേൾക്കുമ്പോൾ ഇത് വലിയ സംഭവമാണെന്നൊന്നും വിചാരിക്കരുത്. താഴെക്കാണുന്ന ചിത്രത്തിൽ ഉള്ള സാധനമാണ് ബാഗ്-ആന്റ്-മാസ്ക്. ഇതിലെ ചുവപ്പ് സാധനം മിനിറ്റിൽ 12 തവണ ഞെക്കിക്കൊടുത്താണ് രോഗിയുടെ രക്തത്തിലെ ഓക്സിജനളവ് കൂട്ടുന്നത്.

ballon_ventilation_1
ബാഗ്-വാല്വ്-മാസ്ക് അഥവാ ആംബു ബാഗ്. കടപ്പാട്: വിക്കിമീഡിയ കോമൺസ്

ഫാറ്റ് എംബോളിസം സ്ഥിതീകരിക്കാനും, മറ്റ് അവയവങ്ങളുടെ പ്രവർത്തനം പഠിക്കാനും വേണ്ടി ഉടനെ തന്നെ ടെസ്റ്റുകൾ നടത്തി. പെട്ടെന്ന്, ഓക്സിജൻ സാച്ചുറേഷൻ താഴ്ന്ന് 35 വരെയൊക്കെ എത്തി. ഉടനടി വെന്റിലേറ്റർ സഹായം കൊടുത്തില്ലെങ്കിൽ രോഗി രക്ഷപെടില്ല. മെഡിസിൻ ക്യാഷ്വാലിറ്റിയിലെ വെന്റിലേറ്ററുകൾ മുഴുവനും ഉപയോഗത്തിലാണ് എന്നതുകൊണ്ട് രോഗിയെ സ്വീകരിക്കാൻ മെഡിസിൻ വിഭാഗം തയ്യാറായില്ല. സർജറി ഡിപ്പാർട്ട്മെന്റിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചാൽ, രോഗിയെ മെഡിസിനിലെ ഒരു ഡോക്ടർ ദിവസവും വന്ന് നോക്കിക്കോളാം എന്ന ധാരണയുടെ പുറത്ത് ഞങ്ങൾ രമേശിനെ സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രമേശിന്റെ ടെസ്റ്റ് റിസൾട്ടുകൾ ഭൂരിഭാഗവും ഫാറ്റ് എംബോളിസമാണെന്ന് രോഗകാരണം എന്ന് തെളിയിക്കും വിധത്തിലുള്ളതായിരുന്നു.

രോഗി സർജറി വിഭാഗത്തിന്റെ വെന്റിലേറ്ററിലായാൽ ഒരു പ്രശ്നമുണ്ട്. രോഗിക്കല്ല, ഹൗസ് സർജനാണ് പ്രശ്നം. 24 മണിക്കൂറും ഒരു ഹൗസ് സർജൻ വെന്റിലേറ്ററിലുള്ള രോഗിയോടൊപ്പം ഉണ്ടാവണം എന്നാണ് അലിഖിത നിയമം. വെന്റിലേറ്റർ വച്ചിരിക്കുന്ന മുറി പ്രത്യേകം ക്യാബിനിനകത്താണെന്നും, ഐ.സി.യു ഡ്യൂട്ടി ചെയ്യുന്ന നേഴ്സിങ് സ്റ്റാഫ് എണ്ണത്തിൽ കുറവായതുകൊണ്ട് അവർക്ക് വെന്റിലേറ്ററിലുള്ള രോഗിയെ മുഴുവൻ സമയവും പരിചരിക്കാനാവില്ല എന്നതാണ് ഈ നിയമമുണ്ടാവാനുള്ള കാരണം. അങ്ങനെ മൂന്ന് ഹൗസ് സർജന്മാരുള്ള ഞങ്ങളുടെ വിഭാഗത്തിൽ, 8 മണിക്കൂർ വീതമുള്ള ഷിഫ്റ്റുകളിലായി വെന്റിലേറ്ററിൽ രമേശിനു കാവലിരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വാർഡിലും, ഓപ്പറേഷൻ തിയേറ്ററിലും, ക്യാഷ്വാലിറ്റിയിലുമുള്ള (അ)സാധാരണ ജോലിക്ക് പുറമെയാണിത്.

ആദ്യ 8 മണിക്കൂർ ഷിഫ്റ്റ് കഴിഞ്ഞപ്പോൾ തന്നെ കൂടെയുള്ള ഒരു ഹൗസ് സർജൻ ജോലിഭാരം സഹിക്കാനാവാതെ ലീവെടുത്ത് പോയി. ബാക്കിയുള്ളത് ഞങ്ങൾ രണ്ട് പേർ മാത്രം. ഞങ്ങൾ ഒരു ദിവസം 12 മണിക്കൂർ വാർഡിൽ ഡ്യൂട്ടി എടുത്ത ശേഷം, മറ്റേ 12 മണിക്കൂർ വെന്റിലേറ്ററിൽ രമേശിനൊപ്പം ഇരിക്കണം. രമേശിന്റെ അവസ്ഥ ഭേദപ്പെട്ട് വെന്റിലേറ്ററിൽ നിന്ന് ഇറക്കുന്നത് വരേയ്ക്കും ഇതായിരിക്കും ഞങ്ങളുടെ ഷെഡ്യൂൾ. ഇടയ്ക്ക് കുളിക്കാനും, കഴിക്കാനുമൊക്കെ പോകണമെങ്കിൽ ഡ്യൂട്ടി നേഴ്സിനെ രോഗിയെ ഏൽപ്പിച്ച ശേഷം പെട്ടെന്ന് തിരിച്ചുവരണം. ഹോസ്പിറ്റലിനു പുറത്ത് ഒരു ലോകമുണ്ടെന്നതൊക്കെ മറന്ന കാലമായിരുന്നു അത്. രമേശ് വെന്റിലേറ്ററിലായിരുന്ന ആ ഒരാഴ്ചക്കാലം ഞാനും സഹ-ഹൗസ് സർജനും സൂര്യപ്രകാശം കണ്ടിട്ടില്ല. ഡ്യൂട്ടിക്കിടയിൽ പലതവണ ഉറങ്ങിപ്പോകും. ഒരുപാട് നേരം ഉറങ്ങിയാൽ പ്രശ്നമാകുമെന്നതുകൊണ്ട് മൂന്ന് മണിക്കൂർ ഇടവേളയിൽ അലാറം വയ്ക്കും. ഞെട്ടിയെഴുന്നേറ്റ് രമേശിന് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പിക്കും. വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴും.

രമേശിനെ കാണാനായി അദ്ദേഹത്തിന്റെ അമ്മയും, അച്ഛനും, ജ്യേഷ്ഠനും ദിവസം മൂന്ന് വട്ടം ഐ.സി.യുവിലേക്ക് വരുമായിരുന്നു. എനിക്ക് തമിഴും, അവർക്ക് മലയാളവും തീരെ അറിയില്ല. എന്നിട്ടും, രമേശിന്റെ അവസ്ഥ ഗുരുതരമാണ്, കൂടുതൽ ശ്രദ്ധ വേണം എന്നൊക്കെ ഞാൻ അറിയാവുന്ന പോലെ പറഞ്ഞു കൊടുത്തുകൊണ്ടിരുന്നു. രമേശിന് ഇന്നെങ്ങനെയുണ്ട് എന്ന് അമ്മ എല്ലാ നേരവും ചോദിക്കും. ഭേദപ്പെട്ട് വരുന്നുണ്ടെന്ന് പറഞ്ഞാൽ കടവുളൈയെ വിളിച്ച് നന്ദി പറയും. മോശപ്പെട്ടു എന്ന് പറഞ്ഞാൽ വാവിട്ട് കരയും. ഐ.സി.യുവിന് മുൻപിൽ പായയിട്ടാണ് മൂന്നുപേരും ഇരിക്കുന്നത്. കിടന്നുറങ്ങുന്നതും അവിടെ തന്നെ. ഞാൻ ഐ.സി.യുവിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, അകത്ത് കയറുമ്പോഴും ഉടനെ ബഹുമാനത്തോടെ എഴുന്നേറ്റ് നിൽക്കും. ചിലപ്പോൾ എന്തെങ്കിലും ആവശ്യത്തിന് ഇവരെ വിളിച്ചു വരുത്തേണ്ടി വരുമ്പോൾ ആരെയും കാണില്ല. ഇവരെ തേടി നടക്കുന്നത് പ്രായോഗികമല്ലാത്തതുകൊണ്ട് രമേശിന്റെ അച്ഛന്റെ ഫോൺ നമ്പർ വാങ്ങിവച്ചു. ഒന്ന് രണ്ട് പ്രാവശ്യം ഇവരെ കാണാതായപ്പോൾ ഫോണിൽ വിളിച്ചാണ് ഐ.സി.യുവിലേക്ക് വരുത്തിച്ചത്. 

മധുരൈക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിലാണ് രമേശിന്റെ കുടുംബം താമസിക്കുന്നത്. എല്ലാവരും കൃഷിപ്പണിക്കാരാണ്. ചെറിയ തോതിൽ പച്ചക്കറി കച്ചവടവുമുണ്ട്. തുച്ഛമായ വരുമാനമേ ലഭിക്കുന്നുള്ളൂ. രമേശ് നാട്ടിൽ വരുമ്പോഴൊക്കെ പണം കൊടുക്കാറുണ്ട്. ഇവരെല്ലാവരും അമ്മയുടെ (ജയലളിത) ഭക്തരാണ്. രമേശിന്റെ അപകടവാർത്തയറിഞ്ഞപ്പോൾ കയ്യിലുള്ളതും കടം വാങ്ങിയതുമായ 3000 രൂപയുമായാണ്  കേരളത്തിലേക്ക് വണ്ടികയറിയത്. ഇത്ര കുറവ് പണം കൊണ്ട് എന്താവാൻ? അനുകമ്പ തോന്നിയ മറ്റ് രോഗികൾ കുറച്ചൊക്കെ പണം കൊടുത്ത് സഹായിക്കുന്നുണ്ട്. അടുത്തുള്ള അമ്പലത്തിൽ പോയപ്പോൾ ഒരാൾ 500 രൂപ കൊടുത്ത് സഹായിച്ചു. ദിവസവും കഞ്ഞി സൗജന്യമായി കിട്ടുന്നുണ്ട്.

വെന്റിലേറ്ററിൽ കിടന്ന ഒരാഴ്ച കാലയളവിൽ രമേശിന്റെ തൊണ്ടയിലുള്ള ശ്വാസക്കുഴൽ രണ്ട് തവണ പുറത്തുചാടി. ഒരിക്കൽ ചുമച്ചപ്പോൾ കുഴൽ പുറത്ത് ചാടിയതാണെങ്കിൽ, മറ്റൊരിക്കൽ വിഭ്രാന്തിയിൽ രമേശ് തന്നെ വലിച്ച് പുറത്തിടുകയായിരുന്നു. അന്ന് ഉടനടി ക്യാഷ്വാലിറ്റിയിൽ നിന്നും എമർജൻസി മെഡിസിൻ ഡോക്ടറെ കൊണ്ടുവന്ന് റീ-ഇൻട്യുബേറ്റ് ചെയ്യിക്കുകയായിരുന്നു. രമേശിന്റെ സ്ഥിതി മെച്ചപ്പെട്ടു വന്നപ്പോൾ ഈ ട്യൂബ് മാറ്റാനും, വായിലൂടെ ചെറിയ രീതിയിൽ ദ്രാവക ഭക്ഷണം കൊടുക്കാനും നിർദ്ദേശം കിട്ടി. കുറേ ദിവസങ്ങൾക്കു ശേഷമാണ് ഭക്ഷണം കഴിക്കുന്നതെന്നതുകൊണ്ട് ആദ്യം വളരെ കുറച്ച് മാത്രം ഭക്ഷണം കൊടുത്ത്, ക്രമേണ അളവ് കൂട്ടിക്കൊണ്ട് വരികയാണ് ചെയ്യുക. രമേശിനു കൊടുക്കാനായി ഒരു ഗ്ലാസ് ജ്യൂസ് വാങ്ങിക്കൊണ്ടുവരാൻ സഹ-ഹൗസ് സർജൻ അദ്ദേഹത്തിന്റെ അച്ഛനോട് പറഞ്ഞു. തങ്ങൾ വിദ്യാഭ്യാസമില്ലാത്തവരാണെന്നും, എന്താണ് വാങ്ങേണ്ടതെന്ന് എഴുതി തരണമെന്നുമായി ആ അച്ഛൻ. രാത്രിയാണ് സമയം. എല്ലാ തരം ജ്യൂസും അപ്പോൾ കിട്ടാൻ സാധ്യത ഇല്ലാത്തതുകൊണ്ട് ഏതെങ്കിലും ഒരു ജ്യൂസെങ്കിലും കൊണ്ടുവന്നോട്ടേ എന്ന് വിചാരിച്ച് സഹ-ഹൗസ് സർജൻ ഇങ്ങനെ എഴുതിക്കൊടുത്തു:

Juiceഅല്പസമയം കഴിഞ്ഞ് വന്ന അച്ഛൻ, ഒന്നിനു പകരം നാലു കൂട്ടം ജ്യൂസുമായാണ് തിരിച്ചുവന്നത്! എല്ലാത്തിനും കൂടി 350 രൂപയും കൊടുത്തത്രേ. വാങ്ങിയതിലെ ഏതെങ്കിലും ഒരു ജ്യൂസ് മാത്രം അര ഗ്ലാസ് കൊടുത്താൽ മതിയെന്ന് നിർദ്ദേശിച്ചിട്ട്, സഹ-ഹൗസ് സർജൻ വാർഡിലേക്ക് പോയി. അടുത്ത ഷിഫ്റ്റിൽ ഐ.സി.യുവിലെത്തിയ ഞാൻ ഞെട്ടി. നാലു ഗ്ലാസ് ജ്യൂസ് മുഴുവനും രമേശിനെ കുടിപ്പിച്ചിരിക്കുന്നു! മകൻ വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ രമേശിന്റെ അമ്മ സ്നേഹത്തോടെ നാലു ഗ്ലാസ് ജ്യൂസും കുടിപ്പിച്ചതാണത്രെ. ഇനി എന്തു വേണമെങ്കിലും സംഭവിക്കാം എന്നതുകൊണ്ട് ജാഗരൂകത കൈവെടിയാതെ അന്ന് രാത്രി രമേശിനു കൂട്ടിരുന്നു. എങ്കിലും പേടിച്ചതൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, പിറ്റേ ദിവസം മുതൽ രമേശ് കഞ്ഞി കുടിക്കാനും തുടങ്ങി. സുഖമായതിനു ശേഷം രമേശിനെ വാർഡിലേക്ക് മാറ്റി.

പിന്നീടൊരിക്കൽ ഹോസ്പിറ്റലിൽ വച്ച് തന്നെ രമേശിനെയും അച്ഛനെയും കണ്ടു. ആദ്യം എനിക്ക് മനസിലായില്ലെങ്കിലും പറഞ്ഞു വന്നപ്പോൾ ആളെ പിടി കിട്ടി. ഫോളോ അപ്പ് വിസിറ്റിനു വന്നതായിരുന്നു അവർ. നല്ല പുരോഗതിയുണ്ടെന്നു പറഞ്ഞു.

ഇപ്പോൾ ഇത് എഴുതാൻ കാരണം, രമേശിന്റെ അച്ഛൻ കഴിഞ്ഞ ദിവസം എന്നെ ഫോണിൽ വിളിച്ചു. അറിയാവുന്ന കുറച്ച് തമിഴ് വച്ച്, രമേശിന്റെ ജ്യേഷ്ഠന്റെ കല്യാണത്തിന് എന്നെ ക്ഷണിക്കാനാണ് വിളിച്ചത് എന്ന് ഞാൻ മനസിലാക്കി. മംഗളങ്ങൾ ആശംസിച്ചു.

(2015 നവംബർ മാസം എഴുതിയ അനുഭവക്കുറിപ്പ്)

*പഠനത്തിന്റെ ഭാഗമായി ഒരു വർഷം സീനിയർ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നടത്തുന്ന  ജൂനിയർ ഡോക്ടർ