ഞങ്ങൾ കപ്പലിൽ തന്നെ!

മദാമ്മയുടെ ഭാഷയിൽ കപ്പൽ സ്ത്രീയാണ്. കപ്പലുകൾക്ക് പരമ്പരാഗതമായി സ്ത്രീനാമങ്ങളാണ് കൊടുക്കാറും. എന്നിരുന്നാലും പണ്ടുകാലത്ത് സ്ത്രീകളെ കപ്പലിൽ കയറ്റുകയില്ലായിരുന്നു. കപ്പലിൽ സ്ത്രീകളുണ്ടെങ്കിൽ കടൽ ക്ഷോഭിക്കുമെന്നും, കപ്പൽ മുങ്ങിപ്പോകുമെന്നുമായിരുന്നു വിശ്വാസം. കാലം മാറിയപ്പോൾ ഇവിടെ സ്വീഡനിൽ പായ്ക്കപ്പലിൻ്റെ പായ മാറ്റുന്ന ജോലി വരെ സ്ത്രീകൾ ചെയ്തുതുടങ്ങി. ഏതാണ്ട് അൻപത് മീറ്റർ ഉയരത്തിലുള്ള കയറിൽ ചവിട്ടി നിന്നു വേണം പായ അഴിച്ചെടുക്കാൻ. അതേസമയം കേരളത്തിൽ, സ്ത്രീകൾ ഇത്തരം ജോലികൾ ചെയ്താൽ അന്യപുരുഷന്മാർ ഔറത്ത് കാണില്ലേ എന്ന ലെവലിലാണ് ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.

IMG_20160903_110723
ചിത്രത്തിൽ സൂക്ഷിച്ചു നോക്കിയാൽ പായ പിടിപ്പിക്കുന്ന തട്ടിൽ കയറി നിൽക്കുന്ന മൂന്നു പേരെ കാണാം. ഇതിൽ രണ്ടു പേർ സ്ത്രീകളാണ്. ഗോഥൻബർഗ് കപ്പൽ എക്സിബിഷൻ കാണാൻ പോയപ്പോൾ പകർത്തിയ ചിത്രം.

ഫിൻലാൻ്റ്, എസ്റ്റോണിയ, റഷ്യ എന്നീ രാജ്യങ്ങൾ വെറും നാല് ദിവസങ്ങൾക്കുള്ളിൽ കാണിച്ചു തരും എന്ന സുന്ദരമോഹന വാഗ്ദാനം കണ്ടാണ് ഞങ്ങൾ കപ്പൽ യാത്ര ബുക്ക് ചെയ്യുന്നത്. ക്രിസ്മസ് സമയമായതുകൊണ്ട് ലീവുണ്ട്. വീട്ടിൽ വെറുതേ ചൊറിയും കുത്തി ഇരിക്കുന്നതിനു പകരം വേഗം മൂന്ന് രാജ്യം കണ്ടുവരാം എന്ന യുക്തിപരമായ തീരുമാനം എടുത്തതിന് ഞങ്ങൾ ഞങ്ങളെത്തന്നെ അഭിനന്ദിച്ചു. സ്റ്റോക്ക്ഹോമിലെത്തി കപ്പൽ കയറണം. പകൽ സമയത്താണ് രാജ്യങ്ങൾ സന്ദർശിക്കുന്നത്. രാത്രി കപ്പൽയാത്രയാണ്. അങ്ങനെ ഓരോ ദിവസവും ഓരോ നഗരം വീതം മൂന്ന് നഗരങ്ങൾ കാണുക എന്നതാണ് ലക്ഷ്യം.

ഇത്തവണ കപ്പലിൽ കയറുമ്പോൾ ‘ഇതൊക്കെ നുമ്മ എത്ര കണ്ടതാ’ എന്ന ലൈനായിരുന്നു എനിക്ക് (എന്തുകൊണ്ടാണെന്ന് തികച്ചും സൗജന്യമായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ). കപ്പലിൽ ഓരോ യാത്രക്കാരിക്കും ഇരിക്കാൻ പ്രത്യേകം സീറ്റുകളൊന്നുമില്ലെന്നത് ഇതിനോടകം നോം മനസിലാക്കിയിട്ടുണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നത് എവിടെയാണെന്ന് അത്ര നിശ്ചയല്ല്യ. ഇനി നീണ്ട് നിവർന്ന് നിലത്തു കിടന്നോളാൻ പറയുമോ എന്നായിരുന്നു ആശങ്ക. പക്ഷെ, ക്യാബിൻ തുറന്നു നോക്കിയപ്പോൾ ഞങ്ങൾ രോമാഞ്ചപുളകിതരായി.

OLYMPUS DIGITAL CAMERA
ഇത് വേറാരോ എടുത്ത പടമാണ്. പക്ഷെ, ഞങ്ങളുടെ ക്യാബിൻ കിറുകിറുത്യം ഇതുപോലെത്തന്നെയായിരുന്നു. ചിത്രത്തിനു കടപ്പാട് : JIP, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്. സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങൾ ഇസ്കുമ്പോൾ ഞാൻ സ്ഥിരമായി കടപ്പാട് വയ്ക്കാറുണ്ട്. നിങ്ങളും ഇതുപോലെ ചെയ്യുക.

റൂമിൽ അറ്റാച്ച്ഡ് ബാത്രൂമും, ടി.വിയും, കുടിവെള്ളവും ഒക്കെ ഉണ്ട്. പകൽസമയം ബെഡ്ഡ് മടക്കിവച്ച് ഇരിപ്പിടമാക്കി മാറ്റാവുന്നതുമാണ്. പട്ടിയേയും പൂച്ചയേയുമൊക്കെ ഒപ്പം കൊണ്ടുവന്നവർക്ക് അവരെ പരിചരിക്കാൻ ഡോഗ് ലോഞ്ചും ഉണ്ട്. ഞങ്ങളെ നഗരം കാണിക്കാൻ കൊണ്ടുപോകുന്ന ബസ്സുകളെ പാർപ്പിച്ചിരിക്കുന്നത് കപ്പലിലെ വെഹിക്കിൾ ലൗഞ്ചിലാണ്. ഭക്ഷണം ഒക്കെ കുശാലാണ്, പക്ഷെ വിലയല്പം കൂടുതലാണ്. ബുഫേ ഡിന്നറിന് വെറും മുപ്പത് യൂറോ മാത്രം (2400 രൂപയോളം വരും). കൊടുത്ത പൈസ മുതലാക്കാൻ വേണ്ടി ആക്രാന്തം കാണിച്ച് വെട്ടി വിഴുങ്ങാൻ ചെറിയ പേടി ഉണ്ടായിരുന്നു. രാത്രി ഉറങ്ങുമ്പോൾ കപ്പൽ നല്ലവണ്ണം കുലുങ്ങിയാൽ കഴിച്ചതെല്ലാം അതേപടി പുറത്തെത്തുമോ എന്ന പേടി. പക്ഷെ, കപ്പൽ കുലുങ്ങിയതുമില്ല, വയർ കലങ്ങിയതുമില്ല. ഉറക്കമെഴുന്നേൽക്കുമ്പോൾ കപ്പൽ ഫിൻലാൻ്റിൽ എത്തിയിരുന്നു.

IMG_20171223_204842
കപ്പലിൽ ഡിസ്പ്ലേക്ക് വച്ചിരിക്കുന്ന ഫുഡ്ഡിൻ്റെ പടം.

ഫിൻലാൻ്റിൽ സമയം ഒരു മണിക്കൂർ പിന്നിലാണെന്നത് ഓർക്കാതെ ഞങ്ങൾ കിടന്നുറങ്ങിയതുകൊണ്ട് അലാറം ഒരു മണിക്കൂർ മുൻപേ അടിക്കുകയും അതിരാവിലെ എട്ടു മണിക്ക് തന്നെ എഴുന്നേൽക്കേണ്ടി വരികയും ചെയ്തു. തലസ്ഥാനനഗരമായ ഹെൽസിങ്കിയിൽ ഞങ്ങൾ ഇറങ്ങി. അവിടെ കണ്ട കാര്യങ്ങളെപ്പറ്റി വിശദമായി എഴുതുന്നില്ല, കാരണം ഈ പഹയൻ ഓൾറെഡി എഴുതിക്കഴിഞ്ഞതുകൊണ്ടുതന്നെ. പക്ഷെ, സ്റ്റോൺ ചർച്ചിനെക്കുറിച്ച് പറയാതെ വയ്യ. ഒറ്റക്കല്ലിൽ തീർത്ത പള്ളിയാണിത്.

IMG_20171223_144733
കല്ലുപള്ളിക്കുള്ളിൽ. വെളിച്ചം കുറവായിരുന്നു. മുന്നിൽ കാണുന്ന ആ കറൂത്ത രൂപം അൻവറാണ്.

ഹെൽസിങ്കി കണ്ടശേഷം ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര പ്രിൻസസ് അനസ്താസ്യ എന്ന റഷ്യൻ കപ്പലിലാണ്. പേരു കേൾക്കുമ്പോൾ കൊച്ചു കുട്ടിയാണെന്നൊക്കെ തോന്നുമെങ്കിലും ഇവൾ ഭീകരിയാണ്. ഇവളെ മുഴുവനായും ഒരു ഫ്രൈമിൽ ഒതുക്കാൻ പറ്റാത്തതുകൊണ്ട് ഒരു സാമ്പിൾ മാത്രം താഴെ ചേർക്കുന്നു.

IMG_20171224_161309
അനസ്താസ്യ രാജകുമാരി. ചുറ്റും ബോയ്സ് ഉണ്ട്.

അങ്ങനെ അനസ്താസ്യയുടെ പള്ളയിൽ കയറി ഞങ്ങൾ പോകുന്നത് സെൻ്റ്. പീറ്റർസ്ബർഗിലേക്കാണ്. പിറ്റേന്ന് രാവിലെ എഴുന്നേറ്റതിനു ശേഷം ഞങ്ങൾ സാവകാശം ഡെക്കിൽ കയറി പടം പിടിച്ചും, കാറ്റുകൊണ്ടും ഒക്കെ വരുമ്പോഴേക്കും കപ്പലിൻ്റെ മുൻവശത്ത് ഒരു വലിയ ക്യൂ രൂപപ്പെട്ടു വന്നിരുന്നു. റഷ്യയിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ നീണ്ട ഇമിഗ്രേഷൻ ചോദ്യംചെയ്യൽ കാരണം, ക്യൂവിൽ പിന്നിലായാൽ മൂന്നോ നാലോ മണിക്കൂറുകൾ ഇമിഗ്രേഷൻ ക്യൂവിൽ ചിലവഴിക്കേണ്ടി വരും എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഒടുക്കം റഷ്യക്കാര് വലിയ ചോദ്യങ്ങളൊന്നുമില്ലാതെതന്നെ ഞങ്ങൾക്ക് 72-മണിക്കൂർ വിസ പതിച്ചു തന്നു. എനിക്ക് ഒരു കള്ളലക്ഷണം ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, അവർ നാലു പ്രാവശ്യം എൻ്റെ മുഖത്തേക്കും, പാസ്പോർട്ടിലേക്കും മാറി മാറി നോക്കി, ഞാൻ ഞാൻ തന്നെയാണെന്ന് അവർ ഉറപ്പുവരുത്തി.

IMG_20171225_123627
ഡെക്കിൽ നിന്ന് എടുത്ത ഫോട്ടോ

തുറമുഖത്ത് നിന്നും സെൻ്റ്. പീറ്റർസ്ബർഗ് നഗരമധ്യത്തിലേക്ക് ഞങ്ങളെ കൊണ്ടുപോകുന്നത് മിനി ബസ്സിലാണ്. പുറത്തേക്കു നോക്കിയപ്പോൾ റോട്ടിലൂടെ നടക്കുന്ന എല്ലാവരും ആവശ്യത്തിലധികം ഔറത്ത് മറച്ചിരിക്കുന്നു. ബസ്സിറങ്ങിയപ്പോഴാണ് ഇതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത്. പുറത്ത് മരം കോച്ചുന്ന തണുപ്പാണ്. മുട്ടുവരെയുള്ള ബൂട്ട്സും, നീളൻ കയ്യുള്ള ജാക്കറ്റും, തലവഴി തൊപ്പിയും ഇട്ടില്ലെങ്കിൽ മരവിച്ചു പോകും. വഴിയരികിൽ കുട്ടികൾ മഞ്ഞുകൊണ്ട് പന്തുണ്ടാക്കി തട്ടിക്കളിക്കുന്നുണ്ട്. സ്വീഡനിലെ -10 ഡിഗ്രി തണുപ്പൊക്കെ പുല്ലാണെന്ന തിരിച്ചറിവു കിട്ടിയ ദിവസമായിരുന്നന്ന്. വിശാലമായ നഗരമാണ് സെൻ്റ് പീറ്റർസ്ബർഗ്. കൂറ്റൻ ബിൽഡിങ്ങുകൾ. ആകാശം മുട്ടുന്ന സ്തൂപങ്ങൾ. വീതിയുള്ള റോഡുകൾ. ഇവിടുത്തെ വിളക്കുകാലുകൾക്കു വരെ പത്തുമുപ്പത് മീറ്റർ ഉയരം കാണും. ദിവസത്തിൻ്റെ നല്ല ഭാഗവും ക്യൂവിൽ ചിലവഴിച്ചതിനാൽ അധികമൊന്നും കാണാൻ പറ്റിയില്ല. പല്ല് കടിച്ച് വിറച്ച് നിൽക്കുന്ന ഞങ്ങളുടെ ഫോട്ടോ ഇടുന്നതിനു പകരം മറ്റൊരു മനോഹരമായ ഫോട്ടോ താഴെ ഇടുന്നു.

ce9184ff_o
പാലസ് സ്ക്വയർ. ചിത്രത്തിനു കടപ്പാട്: Paasikivi, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്.

അടുത്ത ദിവസം പോകേണ്ടത് എസ്റ്റോണിയയുടെ തലസ്ഥാനമായ താലിനിലേക്കാണ്. ഇവിടത്തെ ഓൾഡ് ടൗൺ ആണ് ഹൈലൈറ്റ്. എസ്റ്റോണിയ റഷ്യൻ അധീനതയിലായിരുന്നപ്പോൾ നിർമ്മിച്ച അലക്സാണ്ടർ നെവാസ്കി പള്ളി പ്രസിദ്ധമാണ്. അന്ന് ക്രിസ്മസ് ദിനമായതുകൊണ്ട് പള്ളിയ്ക്കകത്ത് പ്രത്യേകം പരിപാടികൾ ഉണ്ടായിരുന്നു. ഞങ്ങൾ മൂക്കുമുട്ടെ ഭക്ഷണം കഴിച്ചത് ഓൾഡ് ടൗണിലെ ഇന്ത്യൻ റെസ്റ്ററൻ്റിൽ നിന്നായിരുന്നു. ദോഷം പറയരുതല്ലോ, നാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണത്തിൻ്റെ രുചിയുണ്ടായിരുന്നു.

Old_Town_of_Tallinn,_Tallinn,_Estonia_-_panoramio_(90)
താലിനിലെ അലക്സാണ്ടർ നെവാസ്കി കത്തീഡ്രൽ. ഫോട്ടോയ്ക്ക് കടപ്പാട്: ബെൻ ബെൻ്റർ, CC-BY-SA 3.0, വിക്കിമീഡിയ കോമൺസ്.

അങ്ങനെ അവസാനം അനസ്താസ്യ രാജകുമാരി ഞങ്ങളെ തിരിച്ച് സ്റ്റോക്ക്ഹോമിൽ കൊണ്ടെത്തിച്ചു. സ്റ്റോക്ക് ഹോം ഇടയ്ക്കിടെ പോകുന്ന സ്ഥലമാണെങ്കിലും അവിടെ കാര്യമായിട്ടൊന്നും ഞാൻ കറങ്ങിയിട്ടില്ലാത്തതുകൊണ്ട് കൂടുതൽ എഴുതാൻ കഴിയില്ല. നിങ്ങൾ എല്ലാവരും നിർബന്ധിച്ചാൽ നോർവെയിൽ പോയതിനെക്കുറിച്ച് ഞാൻ മറ്റൊരു ബ്ലോഗ് പോസ്റ്റ് എഴുതാം.

പക്ഷെ നിർബന്ധിക്കണം.


ഈ പോസ്റ്റ് എഴുതാൻ ഒരു തവണ നിർബന്ധിച്ച നിഖിലിനും, കപ്പലിൽ സഹയാത്രികരായിരുന്ന ശരത് (താങ്കൾക്ക് വിവാഹമംഗളാശംസകൾ), കൃഷ്ണ, രാഹുൽ എന്നിവർക്കും നന്ദി രേഖപ്പെടുത്താൻ ഈ അവസരം ഉപയോഗിക്കുന്നു.

ഡെന്മാർക്കിലേക്ക് ഒരു കപ്പൽയാത്ര

യൂറോപ്പിലെ ഷെങ്കൻ ഏരിയയിൽ താമസിക്കുന്നവർക്ക് ഒരു സൗകര്യമുണ്ട്. എന്തെന്നല്ലേ? ഷെങ്കൻ ഏരിയയിലെ മറ്റ് രാജ്യങ്ങളിലേക്ക് വിസയില്ലാതെ സഞ്ചരിക്കാം. ഉദാഹരണത്തിന് സ്വീഡനിൽ ജീവിക്കുന്ന എനിക്ക് ഒരു ദിവസം രാവിലെ ഡെന്മാർക്കിലേക്ക് പോകണം എന്ന് തോന്നിയെന്നിരിക്കട്ടെ. ഉടനടി കാറെടുത്ത് നേരെ ഡെന്മാർക്കിലേക്ക് ഓടിക്കുകയേ വേണ്ടൂ. പലപ്പോഴും ബോർഡർ ചെക്കിങ് പോലും ഉണ്ടാവാറില്ല. ഇനി കാറ് താല്പര്യമില്ലെങ്കിൽ സൈക്കിളോ, ബസ്സോ, ട്രൈനോ, വിമാനമോ, കപ്പലോ പിടിച്ച് മറ്റ് ഷെങ്കൻ രാജ്യങ്ങളിലേക്ക് സുഖമായി ചെല്ലാം. ഇങ്ങനെ കപ്പല് പിടിച്ച് ഡെന്മാർക്ക് കാണാൻ പോയ എൻ്റെ (കുടുംബക്കാരുടെയും) കഥയാണ് സുഹൃത്തുക്കളേ ഇന്ന് ഞാൻ പറയാൻ പോകുന്നത്.

താമസം കോഴിക്കോട്ടാണെങ്കിലും, തൊട്ടതിനും പിടിച്ചതിനും ആഘോഷിക്കാൻ കടലിൽ പോകാറുണ്ടെങ്കിലും ബഷീർക്കാടെയും പിന്നെ വേറാരുടെയൊക്കെയോയും മീൻ പിടിക്കുന്ന ബോട്ടല്ലാത്ത വേറൊന്നും ഞാൻ കടലിൽ കണ്ടിട്ടില്ല. ചാലിയാർ പുഴ കടക്കാൻ ജീവനും കയ്യിൽ പിടിച്ച് തോണിയിൽ ഇരുന്നിട്ടുള്ളതല്ലാതെ വെള്ളത്തിൽ സഞ്ചരിച്ചിട്ടുമില്ല. ഇതൊക്കെക്കൊണ്ടുതന്നെ കപ്പൽ യാത്ര ഒരു വലിയ സംഭവമായിട്ടാണ് ഞാൻ കണക്കാക്കിയിരുന്നത്. “കപ്പലോളം വരില്ലല്ലോ ഇക്കണ്ട പാരിലെ മർത്യസൃഷ്ടി” എന്ന ചൊല്ല് ഉണ്ടായത് (ഉണ്ടാക്കിയത് ഞാൻ തന്നെ) ഈ പശ്ചാത്തലത്തിലാണെന്നും ഓർമ്മിക്കുക. ചൊല്ലിൽ ഒരു ഐറണിയുണ്ട്. ഭൂമിയുടെ പര്യായമാണ് ‘പാര്’. ഭൂമി പരന്നതാണെന്ന അനുമാനത്തിലാണ് പരന്ന പ്രതലം എന്ന് അർഥം വരുന്ന ‘പാര്’ എന്ന വാക്ക് നിലവിൽ വന്നത്. കപ്പൽ യാത്രകളിലൂടെയാണ് ഭൂമി പരന്നതല്ല, ഉരുണ്ടതാണ് എന്ന നിഗമനം പ്രായോഗികമായി തെളിയിക്കപ്പെട്ടത് എന്നത് മറ്റൊരു കൗതുകം.

കപ്പൽ മനുഷ്യൻ്റെ ചരിത്രത്തോളം തന്നെ പഴക്കമുള്ള വസ്തുവാണ്. ആദിമ മനുഷ്യൻ മരത്തടികൾ കൂട്ടിക്കെട്ടിയായിരിക്കണം ചങ്ങാടങ്ങൾ ഉണ്ടാക്കി, കടൽയാത്ര ചെയ്തിട്ടുണ്ടാകുക. വളരെ വർഷങ്ങൾക്കു ശേഷം പായ്ക്കപ്പലുകൾ നിലവിൽ വന്നു. അവിടന്നങ്ങോട്ട് കപ്പലിന് വച്ചടി വച്ചടി കയറ്റമായിരുന്നു. 1500-കളിലൊക്കെ അച്ഛനമ്മമാർ “വെറുതേ കാറ്റും കൊണ്ട് ഇരിക്കാതെ കപ്പൽ പണിക്ക് പൊയ്ക്കൂടെടോ..” എന്ന് മക്കളെ ശകാരിച്ചിരുന്നു കാണണം. ഇന്നത്തെ കാലത്ത്  “വെറുതേ ഇരിക്കുന്നതിനു പകരം എഞ്ചിനിയറിങ്ങിനു പൊയ്ക്കൂടെടാ” എന്ന് പറയുന്ന അതേ ഒറ്റബുദ്ധിയോടുകൂടിത്തന്നെ. നുമ്മടെ കൊളമ്പസ് മാമൻ, മഗല്ലൻ മാമൻ, വാസ്കോഡി-ഗാമൻ, ഉണ്ണിമാമൻ എന്നിവരൊക്കെ ഇല്ലായിരുന്നെങ്കിൽ ഈ ലോകത്തിൻ്റെ ചരിത്രം തന്നെ മറ്റൊന്നായേനെ (ഇതിൽ അവസാനം പറഞ്ഞ മാമൻ എൻ്റെ സ്വന്തം മാമനാണ്. മറൈൻ എഞ്ചിനിയർ ആയിരുന്നു). മുകളിൽ പറഞ്ഞ നാല് മാമന്മാരും വീട്ടുകാരുടെ ശല്യം സഹിക്കാൻ വയ്യാതെ കപ്പൽ കയറിപ്പോയതല്ല കെട്ടോ. വാസ്കോ മാമൻ പോർച്ചുഗീസ് രാജാവിനെ പഞ്ചാരയടിച്ചും, കൊളംബസ് മാമൻ സ്പാനിഷ് രാജാവിൻ്റെ കാലുപിടിച്ചും, മഗല്ലൻ മാമൻ അറിയാമ്പാടില്ലാത്ത കാരണങ്ങൾ കൊണ്ടും, ഉണ്ണിമാമൻ സ്വന്തം താല്പര്യപ്രകാരവുമാണ് കപ്പൽ കയറിയത്.

അങ്ങനെ കപ്പലു കയറാൻ തയ്യാറായി ഞാനും സംഘവും സ്റ്റെൻപിറൻ തുറമുഖത്തെത്തി. ടിക്കറ്റിൽ സീറ്റ് നമ്പർ എഴുതിയിട്ടില്ല എന്ന് അവിടുള്ള സ്റ്റാഫിനോട് പറഞ്ഞപ്പോൾ, ഇഷ്ടമുള്ള സീറ്റിൽ ഇരിക്കാം എന്നായിരുന്നു മറുപടി. വിമാനം കേറുമ്പോൾ പാലിക്കേണ്ട ചിട്ടവട്ടങ്ങളൊന്നും തന്നെ കപ്പല് കേറുമ്പോൾ ഇല്ല എന്ന് മനസിലായി. അങ്ങനെ ജനലിനടുത്തുള്ള സീറ്റ് പിടിക്കാൻ ഓടിച്ചാടി കയറിയ ഞാൻ കപ്പലിൻ്റെ അകം കണ്ട് വിജൃംഭിച്ചുപോയി.

photomania-f9477a5d1e0a8a9df7be9ab7cb1bebb4
കപ്പലിനുള്ളിൽ. ഡെന്മാർക്കിലേക്കുള്ള കപ്പൽ ഇതല്ല. ആ കപ്പലിൽ ഇത്ര തിരക്കില്ല. പിന്നീട് റഷ്യ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രമാണിത്.

വിശാലമായ അകത്തളം. സ്വർണ്ണം പൂശിയ തൂണുകൾ. പതുപതുത്ത പരവതാനി. പലതരം ഭക്ഷണവും ശീതളപാനീയങ്ങളും വിൽക്കുന്ന പീടികകൾ. വൈഫൈ. ഇളം തെന്നൽ. ഹൂറിമാരെപ്പോലുള്ള കപ്പൽ ജീവനക്കാർ. മദ്യപ്പുഴ കൂടിയുണ്ടായിരുന്നെങ്കിൽ സ്വർഗ്ഗപ്പൂങ്കാവനത്തിലാണോ എത്തിപ്പെട്ടത് എന്ന് തെറ്റിദ്ധരിച്ചേനെ. (പിന്നീട്, മദ്യപ്പെരുമഴ പെയ്യുന്നുണ്ടെന്ന് മനസിലായി. അതിനെപ്പറ്റി വഴിയേ പറയാം). അങ്ങനെ സീറ്റ് പിടിക്കാൻ ചെന്ന ഞാന് ക്യാറ്റ്ഫുഡിൻ്റെ ടിൻ കണ്ട പിങ്കുപ്പൂച്ചയെപ്പോലെ വായും പൊളിച്ച് നിൽപ്പായി. ജനാലകൾക്കരികിലുള്ള അനേകം കസേരകളിലൊന്നിൽ ഇരിപ്പുറപ്പിക്കുകയും ചെയ്തു. കുറച്ചു നേരം കഴിഞ്ഞ് വെറുതേയിരുന്ന് ബോറടിച്ചപ്പോൾ എണീറ്റ് ഡെക്കിലേക്ക് പോയി. ഏറ്റവും മുകളിലത്തെ ഡെക്കിൽ കയറിനിന്നപ്പോഴാണ് കാറ്റിന് ഇത്രേം ശക്തിയുണ്ടെന്നത് മനസിലായത്. ഭീകരമാംവിധം അടിച്ച കാറ്റിൽ മുഖത്തിരിക്കുന്ന കണ്ണട പറന്നു പോകുമോ എന്ന് വരെ തോന്നി.

നമ്മൾ ഇങ്ങനെ നിലാവത്തഴിച്ചുവിട്ട കോഴിയെപ്പോലെ നടക്കുകയാണെങ്കിലും ബാക്കിയുള്ള ഭൂരിഭാഗം പേർക്കും ഇതിലൊന്നും താല്പര്യമില്ല. അവർക്ക് താല്പര്യം മദ്യം വാങ്ങുന്നതിലാണ്. സ്വീഡനിൽ മദ്യത്തിന് വളരെയധികം ടാക്സ് ഉള്ളതുകൊണ്ട് വില വളരെ കൂടുതലാണ്. എന്നാൽ കടലിലെത്തുമ്പോൾ ഇതേ കപ്പലിൽ മദ്യം ഡ്യൂട്ടി ഫ്രീ ആയി വിൽക്കുന്നതുകൊണ്ട് വില തുലോം കുറവാണ്. മദ്യക്കുപ്പികൾ കട്ടിക്കടലാസുപെട്ടിയിൽ നിറച്ച് ചെറിയ ഉന്തുവണ്ടിയിൽ കെട്ടിവച്ചാണ് കൊണ്ടുപോകുന്നത്.

കപ്പലിറങ്ങി നേരേ പോയത് സ്കാഗൻ എന്ന സ്ഥലത്തേക്കാണ്. അര മണിക്കൂർ ട്രൈൻ യാത്രയുണ്ട്. ഡെന്മാർക്കിൻ്റെ വടക്കേ മുനമ്പാണ് സ്കാഗൻ. ഇവിടുത്തെ കടപ്പുറത്ത് നിന്നും നോക്കിയാൽ നോർത്ത് സീ, ബാൾട്ടിക്ക് സീ എന്നീ കടലുകൾ തമ്മിൽ ചേരുന്നത് കാണാം – നുമ്മടെ കന്യാകുമാരിയിൽ അറബിക്കടലും ബംഗാൾ ഉൾക്കടലും ചേരുന്നതു പോലെ. രണ്ട് കടലുകളുടെയും തിരമാലകൾ വിപരീതദിശകളിൽ അടിക്കുന്നതും കാണാം.

photomania-21c05bf0c2c0a86d5fc4b71abcdb0d47
സ്കാഗൻ ബീച്ച്. രണ്ട് കടലുകൾ സംഗമിക്കുന്നിടം.

ഇവിടെ എളുപ്പത്തിൽ എത്തിപ്പെടാം എന്നൊന്നും വിചാരിക്കരുത്. കുഗ്രാമമാണ്. സ്കാഗൻ സ്റ്റേഷനിൽ വന്നിറങ്ങിയാൽ ബീച്ചിലേക്ക് ബസ് സർവീസ് ഇല്ല. ഏക ആശ്രയം സൈക്കിൾ ആണ്, അല്ലെങ്കിൽ സ്വന്തം കാർ ഓടിച്ചെത്താം. ഉച്ച കഴിഞ്ഞാൽ സൈക്കിൾ സർവീസുമില്ല. അതുകൊണ്ട് ഞങ്ങൾ നാല് കിലോമീറ്റർ നടന്നാണ് ഇവിടെ എത്തിയത്. വഴിയൊന്നും അറിയേണ്ട യാതൊരാവശ്യവുമില്ല. പരന്ന സ്ഥലമായതുകൊണ്ട് നാല് കിലോമീറ്റർ ദൂരത്ത് നിന്നുതന്നെ കടൽ കാണാൻ പറ്റും. ഇവിടെ വന്നിട്ട് ഭൂമി പരന്നതാണോയെന്ന് ആർക്കെങ്കിലും സംശയം തോന്നിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. നാല് കിലോമീറ്റർ നടന്നിട്ടും ആവേശ് കുമാറായി മുന്നേറിയ അനിയത്തി ഫിദയായിരുന്നു ഞങ്ങളുടെ ഹൈലൈറ്റ്.

19238173_1628110280534530_3231993201551089281_o
ആവേശ് കുമാർ ബീച്ചിലേക്കുള്ള വഴിയിൽ. വലതുവശത്ത് കാണുന്നത് ലൈറ്റ് ഹൗസ് ആണ്.

അങ്ങനെ ഓടിയും, ചാടിയും, ഇരുന്നും, നടന്നും ഒടുക്കം ഞങ്ങൾ ബീച്ചിലെത്തിപ്പെട്ടു. അവിടം വരെയ്ക്കും എത്തിയപ്പോൾ ഞങ്ങളിൽ പലരുടെയും കാറ്റ് പോയി. പിന്നീട് ആവേശ് കുമാറായി മുന്നേറിയത് ഭർത്താവ് അൻവർ ആണ്. കണ്ണിൽ കണ്ട കുന്നും മലയുമെല്ലാം പുള്ളി ഓടിക്കേറി.

photomania-d9313090e67a15b63d0702d18f998d52
അൻവർ സ്കാഗൻ ബീച്ചിൽ.

ഞങ്ങളെക്കൂടാതെ വളരെക്കുറച്ച് സന്ദർശകർ മാത്രമേ ബീച്ചിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അവരെല്ലാം വന്നത് കാറിലും, സൈക്കിലിലുമൊക്കെയാണെന്നത് ഞങ്ങളെ ഏറെ വേദനിപ്പിച്ചു (അവർക്ക് തിരിച്ചും നാല് കിലോമീറ്റർ നടക്കേണ്ടല്ലോ എന്ന വേദന). മഴയില്ലായിരുന്നെങ്കിലും നല്ലവണ്ണം കാറ്റു വീശുന്നുണ്ടായിരുന്നതുകൊണ്ട് കാറ്റിനെതിരേ കഷ്ടപ്പെട്ട് നടന്നു. തിരിച്ച് സ്വീഡനിലേക്കും കപ്പലിൽ തന്നെയാണ് പോയത്, പക്ഷെ കുറേ നേരം ക്ഷീണിച്ച് കിടന്നുറങ്ങിയത് മാത്രമേ ഇപ്പോൾ ഓർമ്മയുള്ളൂ.

 

ഹലോ, വാഷിങ്ടൺ!

“താനിപ്പോൾ എവിടാ?,” ഫേസ്ബുക്കിൽ പിങ് ചെയ്ത അത്ര പരിചയമൊന്നുമില്ലാത്ത ഒരു സുഹൃത്തിന്റേതാണ് ചോദ്യം.

“ഞാൻ..ഞാൻ കഴിഞ്ഞ ആഴ്ച ഇന്ത്യയിലുണ്ടാർന്നു,” സത്യസന്ധമായി ഞാൻ ഉത്തരം പറഞ്ഞു.

“ഇന്ത്യയോ..അതുശരി. ഇപ്പോൾ അങ്ങ് അമേരിക്കയിലായിരിക്കുമല്യോ?”

അതെ എന്നായിരുന്നു എന്റെ ഉത്തരം. കാരണം ഞാനപ്പോൾ ശരിക്കും അമേരിക്കയിലായിരുന്നു. കൃത്യമായി പറഞ്ഞാൽ വാഷിങ്ടൺ ഡി.സിയിലെ ഡ്യുപോണ്ട് സർക്കിളിൽ. കഴിക്കാൻ വല്ലതും കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങിയപ്പോഴാണ് ഈ പരിചയക്കുറവുള്ള സുഹൃത്ത് ഫേസ്ബുക്കിൽ മെസേജിടുന്നത്. (അപ്പപ്പോൾ മറുപടി പറഞ്ഞിരുന്ന ആ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ സൗകര്യമുള്ളപ്പോൾ മാത്രമേ മെസേജുകൾക്ക് റിപ്ലൈ കൊടുക്കാറുള്ളൂ)

വാഷിങ്ടണിൽ ഞാനെത്തിയത് സ്വതന്ത്രവിജ്ഞാന സംരംഭങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ കോൺഫറൻസായ അഡാ ക്യാമ്പിൽ പങ്കെടുക്കാനാണ്. അന്ന് ഇന്നത്തെപ്പോലെ ഒരുപാട് യാത്രചെയ്തുള്ള പരിചയമൊന്നുമില്ല. കൂടയുള്ളത് വിക്കിമാനിയയിൽ പങ്കെടുക്കാൻ വന്ന വിശ്വേട്ടനും. വിശ്വേട്ടൻ എന്നത്തെയും പോലെ നല്ല ഫോമിലായിരുന്നു. ‘അമേരിക്ക വലിയ സംഭവമാണ്, ഇമ്മിഗ്രേറ്റ് ചെയ്യാൻ പറ്റിയ കണ്ട്രി ആണ്, എനിക്ക് തിരിച്ചു പോകാനേ തോന്നില്ല’ എന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു. കോൺഫറൻസ് വിസയുമായി വന്ന ഞങ്ങളുടെ ഈ പറച്ചിൽ കസ്റ്റംസ് ഓഫീസർ കേട്ടിരുന്നെങ്കിൽ ഞങ്ങളെ രണ്ടിനേം അടുത്ത വണ്ടിക്ക് നാട്ടിലേക്ക് കേറ്റിവിട്ടേനെ. വർഷം 2012 ആണ്. ഡിങ്കന്റെ മഹത്വം ബോധ്യപ്പെട്ടിട്ടില്ലാതിരുന്ന കാലമായതുകൊണ്ട് ബാക്കിയുള്ള എല്ലാ ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു. അവസാനം, പ്രാർത്ഥനയ്ക്ക് ഫലമുണ്ടായി. ക്വ്യൂവിൽ പിന്നിലായിരുന്നത് കൊണ്ട് വിശ്വേട്ടൻ എന്റെയൊപ്പം എത്തിയില്ല. ചില്ലുകൂട്ടിലിരിക്കുന്ന മദാമ്മച്ചേച്ചി ‘നാട്ടിൽ നിന്നും കുറ്റിയും പറിച്ച് അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ വേണ്ടി വന്നതാണോ ബ്ലഡി ഫൂൾ’ എന്ന് ചോദിച്ചതുമില്ല. ആറു മാസത്തെ സ്റ്റേയും, സീലും പതിച്ചു തന്ന് അപ്രത്തേക്ക് കടത്തിവിട്ടു.

വെൽക്കം റ്റു അമേരിക്ക. നൈസ് റ്റു മീറ്റ് ജ്യോതിസേട്ടൻ (ജ്യോതിസ്+ഏട്ടൻ).

അറൈവൽ ഹാളിൽ ജ്യോതിസേട്ടനുണ്ട്. വിക്കിമീഡിയയിൽ സ്റ്റെവാർഡും, മലയാളം വിക്കിപീഡിയയിൽ അഡ്മിനുമാണ് ജ്യോതിസേട്ടൻ. ആദ്യമായാണ് പുള്ളിയെ കാണാൻ പോകുന്നത്. ഐപാഡിൽ വിക്കിപീഡിയയുടെ ഗ്ലോബ് എംബ്ലം കാണിച്ചാണ് ജ്യോതിസേട്ടൻ ഇര പിടിക്കുന്നത്. ഞാൻ വന്ന് നോക്കിയപ്പോഴേക്കും എംബ്ലം കണ്ട വേറെയും കുറേ വിക്കിപീഡിയക്കാര് ജ്യോതിസേട്ടന്റെ കൂടെ കൂടിയിട്ടുണ്ട്. വിശ്വേട്ടൻ എന്ന സ്പെഷ്യൽ ഗസ്റ്റിനെ കൊണ്ടുപോകാൻ വേണ്ടി പുള്ളിയുടെ ഒരു പഴയകാല സുഹൃത്ത് ലോറിയും വിളിച്ച് എത്തിയിട്ടുണ്ട്. വിക്കിപീഡിയക്കാരെയൊക്കെ ലോറിയിലേക്ക് കയറ്റി വിട്ട്, എഡാ ക്യാമ്പർ ആയ ഞാനും, അമേരിക്കക്കാരനായ ജ്യോതിസേട്ടനും, ഇറാൻകാരനും ഇസ്ലാമിക തീവ്രവാദിയുമല്ലാത്ത ഷഹീദിനെ കാത്ത് ഇരിപ്പായി (സ്വദേശം ഇറാനാണെങ്കിൽ, താൻ തീവ്രവാദിയല്ല എന്ന് തെളിയിക്കേണ്ട burden of proof  ഇറാൻകാരനു തന്നെയാണ്. ഇത്തവണത്തേക്ക് മാത്രം ആ ബർഡൻ ഞാൻ ഏറ്റെടുക്കുന്നു).

അര മണിക്കൂറിനകം ഷഹീദ് സ്റ്റൈലായിട്ട് വന്നു. ജ്യോതിസേട്ടൻ ഞങ്ങളെ രണ്ടാളെയും അവരവരുടെ ഹോട്ടലുകളിലേക്ക് കൊണ്ടുവിട്ടു. വണ്ടിയിലിരുന്ന സമയം മുഴുവനും ഷഹീദ് ഇറാനെയും അവിടത്തെ കരിനിയമങ്ങളെയും തെറിവിളിച്ചുകൊണ്ടിരുന്നു. കുറച്ചൊക്കെ മയത്തിൽ ആകാമെന്നും, ഇറാൻ കുറച്ചൊക്കെ മോശപ്പെട്ട രാജ്യമാണെങ്കിലും, ഇത്രയ്ക്കങ്ങട് മോശമല്ല എന്ന് ഇറാനെപ്പറ്റി ഒരു ചുക്കും അറിയാത്ത ഞാനും ജ്യോതിസേട്ടനും പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ ഇറാനിൽ വളരെ ഭംഗിയുള്ള സ്ഥലങ്ങളുണ്ടെന്നും, അവിടത്തെ ആളുകളൊക്കെ സുന്ദരന്മാരുമാണെന്ന് ഷഹീദ് പറഞ്ഞപ്പോൾ, ഞങ്ങൾ മലയാളികളുടെ ദേശസ്നേഹം ഉണർന്നു. ‘കേരളത്തിനു മുന്നിലൊക്കെ ഇറാൻ മുട്ടുകുത്തി നിൽക്കുമെടോ തീവ്രവാദീ’ എന്നൊക്കെ പറയാനാണ് തോന്നിയതെങ്കിലും വളരെ തന്ത്രപൂർവ്വം ഭാഷയ്ക്കൊരു മയം വരുത്തി കേരളവും ഭംഗിയുള്ള സ്ഥലമാണെന്നൊക്കെ പറഞ്ഞു നോക്കി.

കൊച്ചു കുട്ടിയായ എനിക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യാൻ അറിയില്ല എന്ന് അനുമാനിച്ച ജ്യോതിസേട്ടൻ, എന്നെയും കൂട്ടി ഹോട്ടലിലെത്തി. അപ്പോഴാണ് എനിക്ക് വേണ്ടി ഗൂഗിൾ റൂം ബുക്ക് ചെയ്ത ക്രെഡിറ്റ് കാർഡ് എക്സ്പയർ ആയതാണ് എന്ന നഗ്ന സത്യം റിസപ്ഷനിസ്റ്റ് പറയുന്നത്. ജ്യോതിസേട്ടൻ അപ്പോൾ തന്നെ സ്വന്തം ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു. ഗൂഗിളിന്റെ ട്രാവൽ ഏജൻസിയിലേക്ക് വിളിച്ച് ഞാനും സംസാരിച്ചു. അപ്പോൾ തന്നെ ഏജൻസി ഇടപെട്ട് കാർഡ് പ്രശ്നം പരിഹരിച്ചു.

100_5665.JPG
ഞാൻ താമസിച്ച ഹോട്ടൽ

അങ്ങനെ ഹോട്ടലിലെത്തി. മുറിയുടെ ലുക്ക് കണ്ട് ഞെട്ടി. ഒരു മിനി ലൈബ്രറി വരെ ഒരുക്കിയിരിക്കുന്നത് കണ്ട് കണ്ണ് നിറഞ്ഞുപോയി. ചുവരിൽ ധാരാളം പെയിന്റിങ്ങുകളുമുണ്ട്. നുള്ളി നോക്കിയപ്പോൾ വേദനയുണ്ട്. ഭാഗ്യം. സ്വപ്നമല്ല. പിന്നീട് മനസിലാക്കിയത് 1835-ലാണ് ഈ ഹോട്ടൽ പണികഴിപ്പിച്ചതെന്നാണ്. അന്നുള്ള പോലെത്തന്നെ മുറികളുടെ അകത്തളം നിലനിർത്തിയിട്ടുണ്ടെന്നാണ് ഹോട്ടലുകാരുടെ അവകാശവാദം.  ഹോട്ടലിനു ചുറ്റും 1800-കളിൽ പണികഴിപ്പിച്ച സ്വകാര്യ വസതികളുമുണ്ട്. ആദ്യം പണികഴിപ്പിച്ചത് 1800-കളിൽ ആണെങ്കിലും കാലാനുസൃതമായ മാറ്റങ്ങൾ എന്തായാലും വരുത്തിക്കാണണം. ഇവിടന്ന് വൈറ്റ് ഹൗസിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളൂ. എന്നു വച്ച് നേരെ നടന്നങ്ങ് കയറിയാൽ പിന്നെ പുറം ലോകം കാണേണ്ടിവരില്ല എന്നായിരുന്നു ധാരണ. അതുകൊണ്ടു തന്നെ അങ്ങട് പോയതുമില്ല. പിന്നീട്, കൂടെയുള്ള ചിലരൊക്കെ വൈറ്റ് ഹൗസിനു മുന്നിൽ നിന്ന് ചിത്രമെടുത്ത് ഫേസ്ബുക്കിലിട്ടപ്പോഴാണ് നഷ്ടബോധം വന്നത്.

100_5643.JPG
ഹോട്ടൽ റൂമിന്റെ അകത്തളം. (കണ്ണ് നിറയുന്നുണ്ടോ?)

രാവിലത്തെ ഭക്ഷണം ഹോട്ടലിൽ തന്നെയുള്ള റെസ്റ്ററെണ്ടിലായിരുന്നു. ഭക്ഷണം ഫ്രീ ആണെങ്കിലും 0.00 ഡോളറിന്റെ ബില്ല് അടിച്ചു കിട്ടും. നമ്മൾ ടിപ്പ് കൊടുക്കാതെ പോകാതിരിക്കാനുള്ള ടെക്നിക് ആണിത്. ഒരു ഡോളർ ടിപ്പും വച്ച് എഡാ ക്യാമ്പ് നടക്കുന്ന വാഷിങ്ടൺ പോസ്റ്റിന്റെ ഓഫീസിലേക്ക് വച്ചടിച്ചു. അവിടെ വച്ച് സംഭവിച്ചതെല്ലാം ദേ ഇവിടെ ഉണ്ട്.

അങ്ങനെ എഡാ ക്യാമ്പിനു ശേഷം വാഷിങ്ടണിൽ തെണ്ടിത്തിരിയാൻ ആകെ കിട്ടിയത് ഒരു ദിവസമാണ്. വിശ്വേട്ടനടക്കമുള്ള മലയാളി പുലികളൊക്കെ വിക്കിമാനിയക്ക് പോയതുകൊണ്ട് ഒറ്റയ്ക്ക് പോകൽ മാത്രമേ നിവൃത്തിയുള്ളൂ. ഹോട്ടലിൽ നിന്നും ഒരു മാപ്പും (map) സംഘടിപ്പിച്ച് ടാസ്കി വിളിച്ച് നേരെ ലിങ്കൺ മെമ്മോറിയലിലേക്ക് വച്ചടിച്ചു. അവിടെ എത്തിയപ്പോൾ എനിക്ക് പെരുത്ത് സന്തോഷമായി. കാരണമെന്തെന്നോ? മാപ്പിൽ കാണിക്കുന്ന പോലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളൊക്കെ രണ്ട് മൈൽ ചുറ്റളവിൽ ആണുള്ളത്. വൈകുന്നേരത്തിനുള്ളിൽ എല്ലായിടത്തും കയറിയിറങ്ങി തീർക്കുകയെങ്കിലും വേണമെന്ന് ഉറപ്പിച്ചു. ലീവ് കിട്ടിയ ഹൗസ് സർജനെപ്പോലെ ഞാൻ തുള്ളിച്ചാടി.

100_5749.JPG
ലിങ്കണും ഞാനും. ഇങ്ങേർ ഇത്ര വലിയ സംഭവമാണെന്ന് നേരിട്ട് കണ്ടപ്പോഴാണ് മനസിലായത്.

തൊട്ടടുത്ത് തന്നെ ജഫേഴ്സൺ മെമ്മോറിയലും, യുദ്ധ സ്മാരകങ്ങളും, വാഷിങ്ടൺ സ്തൂപവുമൊക്കെ ഉണ്ട്. എല്ലായിടത്തും ഓടിക്കേറി എന്ന് വരുത്തി. തുരുതുരാ ചിത്രങ്ങളുമെടുത്തു.

എല്ലാം കഴിഞ്ഞപ്പോഴേക്കും ഉച്ചയായി. വഴിയിലുള്ള ഫുഡ് ട്രക്കിൽ നിന്നും ഹോട്ട് ഡോഗ് വാങ്ങി കഴിച്ചു. അടുത്തുള്ള ഗിഫ്റ്റ് ഷോപ്പിൽ നിന്ന് കുറച്ച് ഷോപ്പിങ്ങും ചെയ്തു. പിന്നീട് പോയത് സ്മിത്സോണിയൻ ന്യാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലേക്കാണ്. നാലാൾ പൊക്കമുണ്ട് ഇവിടുത്തെ വൂളി മാമ്മത്തിന്റെ പ്രതിമയ്ക്ക്. ഗലാക്കാ മരതകവും, ഹോപ്പ് ഡയമണ്ടും ഇവിടെയാണുള്ളത്. മ്യൂസിയം കാണാൻ വന്നവരിൽ അധികവും സ്കൂൾ വിദ്യാർത്ഥികളും അവരുടെ ടീച്ചർമാരുമാണ്. ഓരോ എക്സിബിറ്റും കാണിച്ച് കൊടുത്ത് വിശദമായി തന്നെ പറഞ്ഞു കൊടുക്കുന്ന ടീച്ചർമാർ. വർത്തമാനം പറഞ്ഞതിന് തല്ലു വാങ്ങിയിരുന്ന സ്വന്തം കുട്ടിക്കാലം ഓർത്തുപോയി. മ്യൂസിയത്തിൽ ഗവേഷണത്തിനുള്ള സൗകര്യവുമുണ്ട്.

അതിനുശേഷം എയർ ആന്റ് സ്പേസ് മ്യൂസിയത്തിലും, അമേരിക്കൻ ഹിസ്റ്ററി മ്യൂസിയത്തിലും കയറി എന്ന് വരുത്തി. അഞ്ച് മണിക്ക് ഫോട്ടോഷൂട്ട് ഉണ്ടായിരുന്നതുകൊണ്ട് വേഗം വഴിയിൽ കണ്ട ടാക്സി പിടിച്ച് വിക്കിമാനിയ നടക്കുന്ന മാർവിൻ സെന്ററിലെത്തി. അവിടെ ഫോട്ടോ എടുക്കാനുള്ള എല്ലാ സന്നാഹങ്ങളുമായി ആഡം നോവക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ഫോട്ടോ എടുക്കുമ്പോൾ എന്നെ ചിരിപ്പിക്കാൻ വേണ്ടി ജ്യോതിസേട്ടനെയും ഏർപ്പാടാക്കി.

640px-Netha_Hussain-925
ആഡം നോവക്ക് എടുത്ത പടം. സി.സി-ബൈ-എസ്.എ. വിക്കിമീഡിയ കോമൺസ്.

അങ്ങനെ, നാട്ടിലേക്ക് തിരിച്ചു പോകാൻ സമയമായി. ഷൂട്ട് ഒക്കെ കഴിഞ്ഞ് സമയം കുറേ ആയതുകൊണ്ട് ജ്യോതിസേട്ടൻ സ്പീഡിൽ വണ്ടി വിട്ടു. ഭാഗ്യത്തിന് ഫ്ലൈറ്റ് പോകുന്നതിനു ഒന്നര മണിക്കൂർ മുൻപ് തന്നെ എയർപോർട്ടിൽ എത്താൻ പറ്റി. ഖത്തർ എയർവേസിന്റെ ഫ്ലൈറ്റിലുള്ള അമേരിക്കൻ യാത്രയെപ്പറ്റി ഇവിടെ എഴുതിയിട്ടുണ്ട്. വാഷിങ്ടൺ മുഴുവനായി കാണണമെങ്കിൽ ദിവസങ്ങളോ, മാസങ്ങൾ തന്നെയോ വേണ്ടി വന്നേക്കാം. കുറച്ച് കാശൊക്കെ ഉണ്ടാക്കിയ ശേഷം ഭർത്താവിനേം കൂട്ടി ഒന്നുകൂടി പോകണം എന്ന് ആഗ്രഹമുണ്ട്. നടക്കുമോന്നറിയില്ല.

 

മഞ്ഞുമലകൾ മാടിവിളിക്കുമ്പോൾ

ടെഡ് എന്ന് ചുരുക്കപ്പേരുള്ള ടെക്നോളജി, എന്റർടെയിന്മെന്റ്, ഡിസൈൻ എന്ന സംഘടനയാണ് എന്നെ കാനഡയിലെ വിസ്ലറിൽ നടക്കുന്ന ടെഡ്-ആക്ടീവ് സമ്മിറ്റിലേക്ക് ക്ഷണിച്ചത്. ആതിഥ്യ മര്യാദയുടെ കാര്യത്തിൽ കാനഡ മുൻപന്തിയിലാണെന്ന് പണ്ടേ കേട്ടറിവുണ്ടായിരുന്നു. ഇത് ശരിവയ്ക്കാനെന്നപോലെ, കനേഡിയൻ എംബസ്സി എനിക്ക്  ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ബിസിനസ് വിസ അനുവദിച്ചു തന്നു. ഈ വിസ ഉപയോഗിച്ച് ആറു വർഷത്തിനുള്ളിൽ എത്ര പ്രാവശ്യം വേണമെങ്കിലും കാനഡ സന്ദർശിക്കാനാവും.

യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ കോൺഫറൻസ് സംഘാടകർ, കട്ടിയുള്ള ജാക്കറ്റും, വിസ്താരമുള്ള കുടയും, കയ്യുറകളും, മഞ്ഞിനിണങ്ങുന്ന ഷൂസും കരുതണമെന്ന് അറിയിച്ചിരുന്നു. ഈ നിർദ്ദേശങ്ങൾ കേട്ടതുകൊണ്ടാണോ എന്നറിയില്ല, കാനഡയെക്കുറിച്ചുള്ള എന്റെ സങ്കല്പങ്ങളിൽ മഞ്ഞ് പുതച്ച മലകളും, വിജനമായ തടാകതീരങ്ങളും, ഇടതൂർന്നു നിൽക്കുന്ന മരങ്ങളും മാത്രമായിരുന്നു.

16870583641_86ecc75408_z
വിസ്ലറിലേക്ക് സ്വാഗതം! കടപ്പാട്: ടെഡ് കോൺഫറൻസസ്. സി.സി-ബൈ-എൻ.സി. ഫ്ലിക്കർ.

ടെഡ് കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ചാണ് ഞാൻ പങ്കെടുത്തത്. ടെഡ് പുറത്തിറക്കുന്ന പ്രഭാഷണങ്ങൾ മലയാളത്തിലേക്കു തർജ്ജമ ചെയ്യുന്നതിനു മേൽനോട്ടം വഹിക്കുക, വിക്കിമീഡിയയും ടെഡും തമ്മിലുള്ള സഹപ്രവർത്തനം സാധ്യമാക്കുക എന്നിവയായിരുന്നു എന്റെ ജോലി. സന്നദ്ധ സേവനമായി ഈ ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നതിനാലാണ് കാനഡയിലെ വിസ്ലറിൽ നടക്കുന്ന ഈ സമ്മേളനത്തിന് എന്നെ ക്ഷണിച്ചത്.

വിസ്ലറിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം വാൻകൂവറിലാണ്. ഇവിടെ വിമാനമിറങ്ങിയതിനു ശേഷം മൂന്ന് മണിക്കൂറോളം റോഡ് മാർഗ്ഗം സഞ്ചരിച്ചാലേ വിസ്ലറിലെത്താനാകൂ. പാക്കിസ്താൻ സ്വദേശി ഉമറും, ദുബായ് സ്വദേശി സനായുമായിരുന്നു എന്റെ സഹയാത്രികർ. ഉർദുവിന് ഹിന്ദിയോടുള്ള സമാനതകളെക്കുറിച്ചും, ഇന്റിക് ഭാഷകൾ ഡിജിറ്റൽ യുഗത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾ ഏറെനേരം സംസാരിച്ചു. വഴിയരികിൽ കണ്ട തടാകങ്ങളുടെയും, കാടിന്റെയും ഭംഗി ആസ്വദിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ കാർയാത്ര.

വിസ്ലറിൽ വർഷത്തിന്റെ ഏറിയഭാഗവും 10 ഡിഗ്രിയിൽ താഴെയാണ് താപനില. കമ്പിളി വസ്ത്രങ്ങൾ കരുതണമെന്ന് സംഘാടകർ പറഞ്ഞതിന്റെ സാംഗത്യം കാറിൽ നിന്നിറങ്ങിയപ്പോൾ മനസിലായി. എല്ലു കോച്ചുന്ന തണുപ്പ്. ഇടയ്ക്കിടെ തണുത്ത കാറ്റും വീശുന്നുണ്ട്. ബ്ലാക്ക് കൂംബ് എന്ന മലനിരകളുടെ താഴ്വാരത്താണ് ഞങ്ങൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്ന ഹിൽട്ടൺ ഹോട്ടൽ. 

പിറ്റേ ദിവസം പ്രഭാതഭക്ഷണത്തിനായി പുറത്തിറങ്ങിയപ്പോൾ കണ്ടത് ഒരുപറ്റം കുട്ടികൾ ബ്ലാക്ക്കൂംബ് മലനിരകൾക്ക് താഴെ വരി നിൽക്കുന്നതാണ്. കുറഞ്ഞത് 200 കുട്ടികളെങ്കിലും സ്കേറ്റിങ് ബോർഡോ, സ്കീയിങ് ഷൂസോ കയ്യിലേന്തി വരിയിലുണ്ട്. ഇവരെല്ലാം സ്കീയിങോ, സ്കേറ്റിങോ പഠിക്കാനായി കാനഡയുടെ മറ്റ് ഭാഗങ്ങളിൽ നിന്നും വിസ്ലറിലേക്ക് എത്തിച്ചേർന്നതാണെന്ന് പിന്നീട് അറിയാൻ കഴിഞ്ഞു. മഞ്ഞുകാല പർവ്വത വിനോദങ്ങൾ പഠിപ്പിക്കുന്ന ഒട്ടേറെ അക്കാദമികളും വിസ്ലറിൽ പ്രവർത്തിക്കുന്നുണ്ട്. വളരെച്ചെറിയ ഗ്രാമമാണെങ്കിലും വിസ്ലർ ജനനിബിഡമാകുന്നത് വാരാന്ത്യങ്ങളിൽ സ്കീയിങ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോഴാണ്.

DSC_0090
പ്രഭാതത്തിൽ വിസ്ലറിലെ തിരക്ക്

കോൺഫറൻസിന്റെ ആദ്യ ദിവസം ഭാഷാസമ്മേളനമായിരുന്നു. ടെഡിന്റെ സഹസംരംഭമായ ‘ഓപ്പൺ ട്രാൻസ്ലേഷൻ പ്രൊജക്ടിനെക്കുറിച്ചായിരുന്നു ചർച്ച. തർജ്ജമ ദുഷ്കരമായ വാക്കുകൾ, ഭാഷാ ടൈപ്പിങ് നേരിടുന്ന വെല്ലുവിളികൾ, ഭാഷാ സമൂഹവും സന്നദ്ധസേവക പ്രാതിനിധ്യവും എന്നിങ്ങനെ നാനാവിധ വിഷയങ്ങളിൽ ചർച്ചകൾ അരങ്ങേറി. പരിപാടി സമാപിച്ചത് തീക്കൂനയ്ക്ക് ചുറ്റുമിരുന്നുള്ള വിരുന്നു സൽക്കാരത്തോടെയാണ്.

വിസ്ലറിൽ വരുന്നവർ ബ്ലാക്ക്കൂംബ് പർവ്വതം കയറാതെ തിരിച്ചു പോകാറില്ല. ഗോണ്ടൊല എന്ന റോപ്പ്-വേ കാറുകളിലാണ് മല കയറുക. ലോകത്തിലെ ഏറ്റവും നീളമേറിയ താങ്ങുകാലുകളില്ലാത്ത റോപ്പ്-വേ കാറുകൾ എന്ന ഖ്യാതി ബ്ലാക്ക്കൂംബിലെ ഗോണ്ടൊലകൾക്ക് സ്വന്തം. കാറുകൾക്കകത്ത് നല്ല തണുപ്പായിരുന്നതുകൊണ്ട് പുതയ്ക്കാൻ കമ്പിളിപ്പുതപ്പും, കുടിക്കാൻ ചൂടു കാപ്പിയും കിട്ടും. സഞ്ചാരികൾക്കിടയിൽ ഡോക്ടർമാർ ഉണ്ടെങ്കിൽ സെൽഫ്-ഐഡന്റിഫൈ ചെയ്യുന്നത് അധികൃതർ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് യാത്രക്കാർക്ക് ഗോണ്ടൊലയിൽ വച്ചോ, മലമുകളിലെത്തിയശേഷമോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയാണെങ്കിൽ സഹായത്തിനെത്താനാണിത്. കൊടും തണുപ്പുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചികിത്സിച്ച് ഒരു പരിചയവുമില്ലായിരുന്നിട്ടും തന്നാലാവുന്നത് ചെയ്യാമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാനും ഡോക്ടറാണെന്നും, സേവനസന്നദ്ധയാണെന്നും പ്രഖ്യാപിച്ചു. ഭാഗ്യം കൊണ്ട് അന്നേ ദിവസം ആർക്കും ചികിത്സയൊന്നും വേണ്ടി വന്നില്ല.

ബ്ലാക് കൂംബിലേക്കുള്ള ഗോണ്ടൊല യാത്ര. (1) ഗോണ്ടൊല (2) ഗോണ്ടൊലയ്ക്കകത്തിരുന്ന് കാപ്പി കുടിക്കുന്ന സഹയാത്രികർ (3) ഗോണ്ടൊലയിൽ കയറാൻ ആളുകൾ ക്യൂ നിൽക്കുന്നു. എല്ലാം സി.സി-ബൈ-എൻ.സി, ടെഡ് കോൺഫറൻസ്, ഫ്ലിക്കർ.

16845716426_ceb5caaba3_z
ബ്ലാക്ക്കൂംബിനു മുകളിൽ. സി.സി-ബൈ-എൻ.സി 2.0. ടെഡ് കോൺഫറൻസ്. ഫ്ലിക്കർ.

റോപ്പ്-വേ കാറുകളിൽ നിന്ന് താഴോട്ട് നോക്കുമ്പോൾ മഞ്ഞു പുതച്ച് നിൽക്കുന്ന കോൺമരങ്ങൾ കാണാം. ഇവിടങ്ങളിൽ തവിട്ടുകരടികൾ ഉണ്ടെന്ന് ഗൈഡ് പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ ഞങ്ങൾക്ക് തവിട്ടു കരടികളെ പ്രകോപിപ്പിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പറഞ്ഞു തന്നിരുന്നു. പക്ഷെ, ഒരാഴ്ചത്തെ സന്ദർശനത്തിനിടയ്ക്ക് എനിക്ക് ഒരു കരടിയെപ്പോലും കാണാൻ സാധിച്ചിരുന്നില്ല.

ബ്ലാക്ക്കൂംബ് മല കയറുന്നത് ഗോണ്ടൊലയിലാണെങ്കിൽ ഇറങ്ങുന്നത് സ്കീയിങ് ചെയ്തിട്ടാണ്. സ്കീയിങ്ങിനുള്ള മിനുസമുള്ള പ്രതലമുണ്ടാക്കുന്നതിനു വേണ്ടി, രാത്രിസമയങ്ങളിൽ മഞ്ഞുനീക്കിയന്ത്രങ്ങൾ ബ്ലാക്ക്കൂംബിൽ പ്രവർത്തിക്കുന്നു. സ്കീയിങ് പരിചയമില്ലാത്തവർക്ക് ഗോണ്ടൊലയിൽ തന്നെ മലയിറങ്ങാം.

ഒരു ദിവസം അത്താഴസൽക്കാരം നടന്നത് മലമുകളിലെ റെസ്റ്റൊറണ്ടിലാണ്. ഭക്ഷണശാലയ്ക്കകത്തിരിക്കാൻ സൗകര്യമുണ്ടായിരുന്നെങ്കിലും, പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഊണ്മേശയ്ക്ക് ചുറ്റുമിരുന്നാണ് ഞാനും സുഹൃത്തുക്കളും ഭക്ഷണം കഴിച്ചത്. മഞ്ഞുവീഴ്ച ഉണ്ടായാൽ അകത്തേക്ക പോകണമെന്ന് നിർദ്ദേശം കിട്ടിയിരുന്നു. ഭക്ഷണശേഷം ഞങ്ങൾ മഞ്ഞുമനുഷ്യനെ നിർമ്മിച്ചു. വിസ്ലർ കാണാനെത്തുന്ന സഞ്ചാരികൾ മഞ്ഞു മനുഷ്യനെ ഉണ്ടാക്കാതെ മടങ്ങുന്നത് അപൂർവ്വമാണത്രെ. ഞങ്ങളെപ്പോലെ മറ്റ് പലരും സംഘങ്ങളായി മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നുണ്ടായിരുന്നു.

ആദ്യമായി മഞ്ഞുവീഴ്ച കണ്ടത് ഒരു വൈകുന്നേരത്തിലായിരുന്നു. കോൺഫറൻസിൽ ചർച്ചകൾ പുരോഗമിച്ചു കൊണ്ടിരിക്കെ ജനാലയിലൂടെ തൂവലു കണക്കെ മഞ്ഞ് വീണുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു. തായ്വാനിൽ നിന്നുള്ള സുഹൃത്ത് മേസിയ്ക്കും ഇത് ആദ്യത്തെ മഞ്ഞുവീഴ്ച അനുഭവമായിരുന്നു. ഞങ്ങൾ രണ്ടുപേരും പുറത്തിറങ്ങി, മഞ്ഞുപെയ്യുന്നത് ആസ്വദിച്ച് ഏറെസമയം ചിലവഴിച്ചു.

7xtozs0340
ടെഡ് പരിഭാഷകർ. കടപ്പാട്: സ്മൈൽ ബൂത്ത്

കാനഡയുടെ മുഖമുദ്രയാണ് മേപ്പിൾ സിറപ്പും, സാല്മൺ മീനും. മേപ്പിൾ ഇലയുടെ ചിത്രമാണ് കാനഡയുടെ പതാകയിലുള്ളത്. ഈ മരത്തിൽ നിന്നും വരുന്ന കറ ശുദ്ധീകരിച്ച ശേഷം സിറപ്പ് രൂപത്തിലാക്കി ഭക്ഷണത്തിൽ ചേർക്കാൻ ഉപയോഗിക്കുന്നു. ഓരോ നഗരത്തിലും ഉണ്ടാക്കുന്ന സിറപ്പിന് മറ്റ് നഗരങ്ങളിൽ നിന്നുള്ളവയെ അപേക്ഷിച്ച് നിറത്തിലും രുചിയിലും വ്യത്യാസമുണ്ടായിരിക്കും. മേപ്പിൾ സത്ത ഉൾക്കൊള്ളുന്ന ജാമുകളും, സ്ക്വാഷുകളും, മറ്റ് ആഹാരപദാർത്ഥങ്ങളും സുലഭമായി സൂപ്പർമാർക്കറ്റിൽ നിന്നും ലഭിക്കും. സാല്മൺ മത്സ്യം വറുത്തോ, സ്മോക്ക് ചെയ്തോ ആണ് പാകം ചെയ്യുക. എയർ കാനഡയുടെ വിമാനങ്ങളിൽ വിശേഷ വിഭവമായി വിളമ്പുന്നതും സാല്മൺ അടങ്ങിയ ഊൺ തന്നെ. അമേരിക്കൻ റെഡ് ഇന്ത്യൻ കരകൗശലവസ്തുക്കൾ വിസ്ലറിലെ ഗിഫ്റ്റ് ഷോപ്പുകളിൽ വില്പനയ്ക്കുണ്ട്. വീഞ്ഞുഗ്ലാസുകളിലും, ഭക്ഷണപ്പാത്രങ്ങളിലും ഗോത്രകലാചിത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു. പഴക്കടകളിൽ ആപ്പിൾ, വിവിധതരം മുന്തിരികൾ, സ്ടോബറികൾ എന്നിവയാണ് സുലഭമായി കിട്ടാനുള്ളത്. 

7xsi0r0010
സുഹൃത്ത് സുഹൈലയോടൊപ്പം ടെഡ് ആക്ടീവ് സ്മൈൽ ബൂത്തിൽ

വളരെച്ചെറിയ ഗ്രാമമായതുകൊണ്ട് വിസ്ലറിൽ സബ്വേ ട്രൈനുകളോ, ട്രാമുകളോ ഇല്ല. എന്നാൽ വാൻകൂവറിലേക്കുള്ള ബസ്സ് സർവ്വീസ് ഇടയ്ക്കിടയ്ക്കുണ്ട്. 2010-ലെ ശീതകാല ഒളിമ്പിക്സ് നടന്നത് വിസ്ലറിലും വാൻകൂവറിലുമായിട്ടായിരുന്നു. ഒളിമ്പിക്സിനോടനുബന്ധിച്ച് വിസ്ലർ-വാൻകൂവർ പാതയിൽ ഉരുൾപ്പൊട്ടൽ തടയാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു.

കനേഡിയൻ ചോക്ലേറ്റിന്റെ രുചിയും, ചെറിപ്പൂക്കളുടെ ഗന്ധവും, കനേഡിയൻ ആതിഥേയരുടെ ഊഷ്മളതയും, മഞ്ഞിന്റെ തണുപ്പും, സുഹൃത്തുക്കളുമൊത്തുള്ള സായാഹ്നങ്ങളും എന്റെ കനേഡിയൻ യാത്ര അവിസ്മരണീയമാക്കി. 2016 ജൂണിൽ ടെഡ് സമ്മിറ്റിൽ പങ്കെടുക്കാൻ കാനഡയിലെ ബാനഫിൽ എത്തും വരെയും വിട.

കൂടുതൽ ടെഡ് ആക്ടീവ് കോൺഫറൻസ് ചിത്രങ്ങൾ ഫ്ലിക്കറിൽ ഇവിടെ കാണാം.

ബർലിനിലെ വർണ്ണക്കാഴ്ചകൾ

ലോകത്തിലെ ഏറ്റവും വലിയ വിജ്ഞാനകോശമായ വിക്കിപീഡിയ പരിപാലിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷനും, ജർമൻ വിക്കിമീഡിയ ചാപ്റ്ററും ചേർന്ന് നടത്തുന്ന ഡൈവേഴ്സിറ്റി കോൺഫറൻസിൽ പങ്കെടുക്കാനാണ് ഞാൻ ബർലിനിലെത്തിയത്. രണ്ട് ദിവസത്തെ കോൺഫറൻസും, ഒരു ദിവസത്തെ ഔദ്യോഗിക പരിപാടിയും ഉൾക്കൊള്ളുന്ന അഞ്ച് ദിവസത്തെ സന്ദർശനമായിരുന്നു എന്റെ ബർലിൽ യാത്ര.

 

കോൺഫറൻസിനിടയിൽ. ഫോട്ടോ : ക്രിസ്റ്റഫർ ഷ്വാർപ്കോഫ്, സിസി-ബൈ-എസ്.എ

ബർലിൻ നഗരത്തിന്റെ ആകാശക്കാഴ്ച വിസ്മയകരമാണ്. അംബരചുംബികളോടൊപ്പം തീപ്പെട്ടിക്കൂടിന്റെ വലിപ്പത്തിലുള്ള ചെറുകെട്ടിടങ്ങളും, പച്ചപ്പുൽത്തകിടികളും, നിരത്തിലൂടെ പതിയെ നീങ്ങുന്ന വാഹനങ്ങളും കാണാം. വിമാനമിറങ്ങുന്ന യാത്രക്കാരെ എതിരേൽക്കുന്നത് തിരക്ക് വളരെക്കുറഞ്ഞ ആഗമന വിഭാഗവും, പുഞ്ചിരിക്കുന്ന ഉദ്യോഗസ്ഥരുമാണ്.

2013-11-06 21.29.14
വിമാനത്തിൽ നിന്നുള്ള കാഴ്ച

കോൺഫറൻസ് നടക്കുന്നതിനു തൊട്ടു മുൻപുള്ള ദിവസം വിക്കിമീഡിയ ജർമനിയുടെ ബോർഡംഗവും, സഞ്ചാരപ്രിയനുമായ മാർട്ടിൻ റസ്സൾ നേതൃത്വം നൽകുന്ന നഗരയാത്രയിൽ സുഹൃത്തുക്കൾക്കൊപ്പം പങ്കെടുക്കാൻ അവസരമുണ്ടായി. ജർമനിയെക്കുറിച്ച്, പ്രത്യേകിച്ച് ബർലിനെക്കുറിച്ച്, ചില ധാരണകൾ സ്കൂൾ പഠനകാലം മുതൽക്കേ മനസ്സിൽ രൂപം കൊണ്ടിരുന്നു. പൈശാചികമായ നരനായാട്ട് നടത്തിയ നാസി ഭരണകൂടത്തിന്റെ സിരാകേന്ദ്രം, പൊളിക്കപ്പെട്ട ബർലിൻ മതിൽ, യൂറോപ്പിന്റെ പ്രതാപകാലത്തിന്റെ നിറം മങ്ങിയ പ്രതീകങ്ങളായ കെട്ടിടങ്ങൾ എന്നീ ചിത്രങ്ങളായിരുന്നു മനസിലുണ്ടായിരുന്നത്. എന്നാൽ പ്രതീക്ഷകൾക്കപ്പുറമായി ബർലിന്റെ വ്യത്യസ്ഥമായൊരു ചിത്രമാണ് യാത്രയിലുടനീളം മാർട്ടിൻ കാണിച്ചു തന്നത്. ജർമൻ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങൾ മനസിലാക്കിക്കൊണ്ടുതന്നെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും, ചൂഷണങ്ങൾക്കെതിരെയും പൊരുതുന്ന ഒരു യുവജനതയെയാണ് മാർട്ടിനെപ്പോലുള്ളവരിൽ എനിക്ക് കാണാനായത്. വംശവെറിയേയും, യുദ്ധത്തെയും എതിർക്കുന്ന സമാധാനപ്രിയരായ ജനതയാണ് ജർമൻകാർ എന്ന് മാർട്ടിൻ അഭിപ്രായപ്പെടുകയുണ്ടായി.

ജർമൻ പാർലമെന്റായ റെഗ്സ്റ്റാഗാണ് ബർലിനിലെ ഏറ്റവും മനോഹരമായ കെട്ടിടമെന്ന് നിസ്സംശയം പറയാനാകും. പാർലമെന്റ് മന്ദിരത്തിലേക്ക് കടക്കാനുള്ള ഗേറ്റിൽ അനേകം കൊത്തുപണികൾ ചെയ്തിരിക്കുന്നു. ഗേറ്റ് കടന്നാൽ ഒരറ്റത്ത് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്യുന്ന പാർലമെന്റ് പുസ്തകശാലയുണ്ട്. ജർമൻ പാർലമെന്റിന്റെ ചരിത്രത്തെപ്പറ്റിയും, പ്രവർത്തനത്തെപ്പറ്റിയുമൊക്കെ വിവരിക്കുന്ന പുസ്തകങ്ങളും വർത്തമാനപത്രങ്ങളും സൗജന്യമായിട്ടാണ് ഇവിടെ വിതരണം ചെയ്യുന്നത്. റെഗ്സ്റ്റാഗ് കെട്ടിടത്തിന്റെ അകത്തളത്തിലുള്ള മ്യൂസിയത്തിൽ ഇവിടെ നടന്ന യുദ്ധങ്ങളുടെ ചിത്രങ്ങളും, യുദ്ധത്തിൽ ധീരമൃത്യു വരിച്ച സൈനികരുടെ രേഖാചിത്രങ്ങളും ബർലിൻ മതിലിന്റെ ശേഷിപ്പുകളുമൊക്കെ പ്രദർശനത്തിനു വച്ചിരിക്കുന്നു. ഈ കെട്ടിടത്തിനു മുകളിലുള്ള കൂറ്റൻ കമാനത്തിലെ പിരിയൻ ഗോവണി കയറി മുകളിലെത്തിയാൽ ബർലിൻ നഗരം ഏതാണ്ട് മുഴുവനായും കാണാനാകും.

2013-11-08 14.09.13
ജർമൻ പാർലമെന്റിനു മുകളിലായുള്ള കമാനം

മറ്റൊരു പ്രധാന കാഴ്ച ബ്രാഡൻബർഗ് ഗേറ്റാണ്. പൂർവ്വ ജർമനിയും പശ്ചിമ ജർമനിയും വെവ്വേറെ രാജ്യങ്ങളായിരുന്നപ്പോൾ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് കടക്കാനുള്ള കവാടമായിരുന്നു ബ്രാഡൻബർഗ് ഗേറ്റ്. കുതിരകളെ കെട്ടിയ രഥത്തിൽ സഞ്ചരിക്കുന്ന സമാധാന ദേവതയുടെ മനോഹരമായ ശില്പമാണ് ബ്രാഡൻബർഗ് ഗേറ്റിൽ കൊത്തിവച്ചിട്ടുള്ളത്. 1791-ൽ പണികഴിപ്പിച്ച ഈ കവാടം അനേകം യുദ്ധങ്ങൾക്കും, പ്രകടനങ്ങൾക്കും, ഉടമ്പടികൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.  

2013-11-08 15.09.33
ബ്രഡൻബർഗ് ഗേറ്റിനു മുന്നിൽ

ബർലിനിലെ ബസ് യാത്രകൾക്കിടയിൽ വെള്ളം പമ്പ് ചെയ്ത് പ്രവർത്തിക്കുന്ന ഒരു ഭീമൻ ക്ലോക്കും, കൂറ്റൻ ക്രിസ്മസ് ട്രീയും, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ എംബസികളും കാണാനായി. നഗരത്തിന്റെ ഹൃദയഭാഗത്തു തന്നെ സ്ഥിതിചെയ്യുന്ന ഏക്കറുകളോളം വിസ്താരമുള്ള കാടുകൾ കണ്ട് ഞാൻ അമ്പരപ്പെട്ടു. ആക്രമണകാരികളായ വന്യജീവികളോ, വിഷമുള്ള ഇഴജന്തുക്കളോ ഇവിടെയില്ലെങ്കിലും ഈ കാടുകളിലേക്ക് പ്രവേശനം നിഷിദ്ധമാണത്രെ. ബർലിൻ നഗരത്തിന്റെ മറ്റൊരാകർഷണമാണ് തെരുവുഗായകർ. പാശ്ചാത്യസംഗീതം ഗിറ്റാറിന്റെ അകമ്പടിയോടുകൂടി ആലപിക്കുന്ന ഗായകരെ എല്ലാ പ്രധാന നഗരചത്വരങ്ങളിലും ഞാൻ കണ്ടു. ചോക്കലേറ്റ് നിർമ്മിക്കുന്ന ഫാക്ടറിയും ഞങ്ങൾ സന്ദർശിച്ചു.

ജർമനിയിലെ പ്രധാനപ്പെട്ട വിശ്വവിദ്യാലയമാണ് ഹംബോൾട്ട് യൂണിവേഴ്സിറ്റി. ഒട്ടനവധി പ്രമുഖർ പഠിച്ചിറങ്ങിയ വിശ്വവിദ്യാലയമാണിത്. ഇവിടെ ഗവേഷണങ്ങൾ നടത്തിയ നൊബേൽ സമ്മാന ജേതാക്കളുടെ ഛായാചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയമുണ്ടിവിടെ. വിശാലമായ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ പല പ്രധാനപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെയും കയ്യെഴുത്തു പ്രതികൾ സൂക്ഷിച്ചിരിക്കുന്നു. യൂണിവേഴ്സിറ്റിക്കു മുൻപിലുള്ള മൈതാനത്തിൽ ഫുട്ബോൾ കളിക്കുന്നവരെയും, അതിനരികിൽ സംസാരിച്ചിരിക്കുന്ന വിദ്യാർത്ഥികളെയും കണ്ടു.

രണ്ടാം ലോകമഹായുദ്ധക്കാലത്ത് മരണപ്പെട്ട ജൂതന്മാർക്കായുള്ള സ്മാരകം കാണാൻ പോയപ്പോൾ അവിടെ നിശബ്ദരായി പുഷ്പാർച്ചന നടത്തുന്ന രണ്ട് സഹോദരങ്ങളെ പരിചയപ്പെട്ടു. അവരുടെ മുത്തച്ഛൻ ഹിറ്റ്ലറുടെ കോൺസൻഡ്രേഷൻ ക്യാമ്പിലിരിക്കെ മരണപ്പെട്ടതാണത്രെ. ജൂതന്മാരുടെ ശവക്കല്ലറകൾക്കിടയിലൂടെ സ്മാരകത്തിനു പുറത്തിറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ചു മണി. അപ്പോഴേക്കും ഇരുട്ട് വീണുതുടങ്ങിയിരുന്നു. തിരക്കേറിയ ഷോപ്പിങ് സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്ന അലസ്സാണ്ട്രേപ്ലാസ് തെരുവിലെത്തിയപ്പോഴേക്കും വഴിവിളക്കുകൾ തെളിഞ്ഞു തുടങ്ങിയിരുന്നു. പുസ്തകങ്ങളും, മിഠായികളും, വസ്ത്രങ്ങളുമാണത്രെ ഇവിടെ ഏറ്റവുമധികം വിറ്റഴിയുന്ന വസ്തുക്കൾ.

 

ബർലിൻ നഗരത്തെ പൂർണ്ണമായും കാണണമെങ്കിൽ രണ്ട് ദിവസങ്ങൾ പോരാ. ബർലിനെ അടുത്തറിയാൻ വിശദമായ ഒരു യാത്രതന്നെ നടത്തണമെന്ന് ഉറപ്പിച്ചാണ് ഈ നഗരത്തോട് വിടപറഞ്ഞത്.

യൂറോപ്പിന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര

ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസ് നഗരത്തിലേക്ക് ഒരിക്കൽ യാത്രപോയാൽ വീണ്ടും പോകാതിരിക്കാൻ കഴിയില്ല എന്ന് എന്നോട് പറഞ്ഞത് വിമാനത്തിൽ അടുത്ത സീറ്റിലിരിക്കുന്ന ഫ്രഞ്ച് വനിതയാണ്. മനോഹരമായ കെട്ടിടങ്ങളും, വിശാലമായ പുൽത്തകിടികളും, ശാന്തരായ ജനതയുമുള്ള സുന്ദര നഗരമാണ് ബ്രസ്സൽസെന്നായിരുന്നു കേട്ടുകേഴ് വി. ഗൂഗിളിൽ  ചിത്രങ്ങൾ പരതിയപ്പോൾ കണ്ടത് അതിമനോഹരമായ ബ്രസ്സൽസ് നഗരചത്വരത്തിന്റെയും, വെളിച്ചത്തിൽ കുളിച്ചു നിൽക്കുന്ന കെട്ടിടങ്ങളുടെയും മോഹിപ്പിക്കുന്ന ചിത്രങ്ങളാണ്. യൂറോപ്പിന്റെ പഴമ അതിന്റെ ഗാംഭീര്യത്തിൽ കാണണമെങ്കിൽ പോകേണ്ടത് ബ്രസ്സൽസിലേക്കാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. ലോകപ്രശസ്ത ചിത്രകാരനായ വിൻസന്റ് വാൻഗോഗ് ചിത്രകല പഠിച്ചതും, അദ്ദേഹത്തിന്റെ പല ചിത്രങ്ങളുടെ രചനയെ സ്വാധീനിച്ചതും ഈ നഗരമാണ്. ‘പാവങ്ങൾ’ എന്ന പുസ്തകത്തിന്റെ രചനയിലൂടെ പ്രശസ്തനായ ഗ്രന്ഥകാരൻ വിക്ടർ ഹ്യൂഗോ ഈ പുസ്തകത്തിന്റെ അവസാന അധ്യായങ്ങൾ എഴുതിയത് ബ്രസ്സൽസിൽ താമസിച്ചിരുന്ന കാലഘട്ടത്തിലാണത്രെ. ബ്രസ്സൽസിലെത്തും മുൻപു തന്നെ ഈ നഗരത്തോട് ഏറെ അടുപ്പം തോന്നാനുള്ള കാരണം ഇവയൊക്കെയായിരിക്കണം.

ബ്രസ്സൽസിന്റെ മുഖമുദ്ര ഇവിടെയുള്ള മനോഹരമായ ചെറു കെട്ടിടങ്ങളാണ്. തീപ്പെട്ടിക്കൂടുകൾ കണക്കെ ഇവ വിമാനത്തിൽ നിന്നും ദൃശ്യമാവും. വിമാനം താഴ്ന്നു പറന്നപ്പോൾ നഗരത്തെ കൂടുതൽ അടുത്തു കാണാനായി. പതിയെ നടന്നു പോകുന്ന ആളുകളും, തിരക്കില്ലാത്ത വീഥികളും കണ്ടപ്പോൾ തന്നെ വളരെ ശാന്തമായ നഗരമാണിതെന്ന് മനസിലാക്കി. തിരക്ക് വളരെക്കുറഞ്ഞ വിമാനത്താവളമാണ് ബ്രസ്സൽസിലേത്. ഇമിഗ്രേഷനിൽ പുഞ്ചിരിക്കുന്ന ഉദ്യോഗസ്ഥർ. വിമാനത്താവളത്തിലെ നീണ്ട ഇടനാഴി പിന്നിട്ട് പുറത്തെത്തിയപ്പോൾ എനിക്കുവേണ്ടി കാത്തു നിൽക്കുന്ന മോസില്ല സന്നദ്ധപ്രവർത്തകരെ കണ്ടു. അവർ നിർദ്ദേശിച്ച ബസ്സിൽ ഹോട്ടലിലേക്ക്. വിശാലമായ റോഡുകൾ. റോഡിനു സമാന്തരമായി ട്രാം പാതകൾ. റോഡുകൾക്കിരുവശത്തും ഇടതൂർന്നു വളരുന്ന മരങ്ങൾ. നഗരത്തിനുള്ളിലേക്ക് എത്തും തോറും റോഡിൽ വാഹനങ്ങളുടെ എണ്ണവും കൂടിവന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം റൂമിലേക്ക്. നീണ്ട യാത്രയ്ക്ക് വിരാമം.

ലോകമെമ്പാടുമുള്ള മോസില്ല/ഫയർഫോക്സിന്റെ സന്നദ്ധപ്രവർത്തകരും ജീവനക്കാരും ഒത്തുചേരുന്ന പരിപാടിയായ  ‘മോസില്ല/ഫയർഫോക്സ് സമ്മിറ്റിൽ‘ പങ്കെടുക്കാനാണ് ഞാൻ ബ്രസ്സൽസിൽ എത്തിച്ചേർന്നിരുന്നത്. 2013-ലെ മോസില്ല സമ്മിറ്റ് മൂന്ന് വ്യത്യസ്ത ലോകനഗരങ്ങളിൽ വച്ച് ഒരേസമയമാണ് നടന്നത് : ബ്രസ്സൽസിനെ കൂടാതെ അമേരിക്കയിലെ സാന്റാ ക്ലാര, കാനഡയിലെ ടൊറന്റോ എന്നിവിടങ്ങളിൽ. സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങൾക്ക് പൊതുവായും, മോസില്ല ഫൗണ്ടേഷന്റെ സംരംഭങ്ങൾക്ക് പ്രത്യേകിച്ചും സംഭാവനകൾ നൽകുന്നവരിൽ നിന്നും തിരഞ്ഞെടുത്തവരും, മോസില്ല ഫൗണ്ടേഷന്റെ ജീവനക്കാരും അടക്കം 1500-റോളം പേരാണ് മൂന്ന് നഗരങ്ങളിലായി മോസില്ല സമ്മിറ്റിൽ പങ്കെടുക്കാനുണ്ടായിരുന്നത്.

എന്നെ ക്ഷണിച്ചിരുന്നത് അമേരിക്കയിലെ സാന്റാ ക്ലാരയിലേക്കായിരുന്നു. കോളേജിൽ തിരക്കേറിയതുകൊണ്ട് യു.എസ് വിസ എടുക്കാൻ സമയമുണ്ടാകില്ല എന്ന് ബോധ്യമായതിന്റെ പേരിൽ സാന്റാ ക്ലാരയ്ക്കു പകരം ബ്രസ്സൽസിലെ സമ്മിറ്റിൽ പങ്കെടുക്കാൻ തീരുമാനിച്ചു. മോസില്ല ഫൗണ്ടേഷനെ ഇക്കാര്യം അറിയിച്ചപ്പോൾ എനിക്ക് സ്ഥലം മാറ്റിത്തന്നു. പരിപാടിയിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യക്കാർ സാന്റാ ക്ലാരയിലേക്കാണ് പോകുന്നതെന്നുകൊണ്ട് ബ്രസ്സൽസിൽ സമ്മിറ്റിൽ പങ്കെടുക്കുന്ന ഒരേയൊരു ഇന്ത്യൻ ഞാനായിരുന്നു. ബ്രസ്സൽസിൽ മോസില്ല സമ്മിറ്റിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു, കൂടുതലും അപരിചിതരും. കോൺഫറൻസിൽ പങ്കെടുക്കുന്നതിലൂടെഒരുപാടു പുതിയ ആളുകളെ പരിചയപ്പെടാനും, അവരുടെ പ്രവർത്തനങ്ങളെപ്പറ്റി മനസിലാക്കാനും സാധിക്കുമെന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചത്.

എനിക്ക് താമസം ഏർപ്പാടാക്ക്കിയിരുന്ന റോയൽ വിൻഡ്സർ ഹോട്ടലിൽ എത്തിച്ചേർന്നത് പകൽ പത്തുമണിയോടെയാണ്. മോസില്ലയെക്കുറിച്ചും, വിക്കിമീഡിയയെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നതിനിടയിൽ പ്രഭാതഭക്ഷണം കഴിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി ബ്രസ്സൽസ് സന്ദർശിക്കുന്നുണ്ടെന്നും, അദ്ദേഹവുമായുള്ള പ്രസ്സ് കോൺഫറൻസ് ഞാൻ താമസിക്കുന്ന ഹോട്ടലിൽ വച്ച് നടന്നിരുന്നുവെന്നും അറിയാൻ കഴിഞ്ഞു. അന്നേ ദിവസം വൈകുന്നേരം ഇന്ത്യൻ ഹൈക്കമ്മീഷണറുമായുള്ള മുഖാമുഖം നടക്കുന്നുണ്ടെന്നും അറിഞ്ഞു. പത്രപ്രവർത്തകരടക്കം അനേകം ഇന്ത്യക്കാർ ഹോട്ടലിലുണ്ടായിരുന്നു. അതിൽ മലയാളികളായ രണ്ടുപേരെയും പരിചയപ്പെട്ടു.

picture 1

ഇന്ത്യൻ ഹൈക്കമ്മീഷണറുടെ പ്രസ് കോൺഫറൻസ് നടന്ന ഹാളിനു മുൻപിൽ

സമ്മിറ്റിന്റെ ആദ്യ ദിവസത്തെ പ്രധാന പ്രഭാഷണം മോസില്ല ഫൗണ്ടേഷന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫീസറായ മിറ്റ്ച്ചൽ ബെക്കറുടേതായിരുന്നു. മോസില്ല സംരംഭത്തെക്കുറിച്ചും, മോസില്ല പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെപ്പറ്റിയും, മോസില്ലയുടെ ഭാവിപരിപാടികളെക്കുറിച്ചും സംസാരിച്ചു. മോസില്ലയിലൂടെ നാം ഇന്റർനെറ്റ് വിപ്ലവമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. പിന്നീടൊരുവേള, ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഇവരെ നേരിട്ട് പരിചയപ്പെടാനുമായി. ഇന്ത്യയിൽ മോസില്ല ഉൽപ്പന്നങ്ങളെയും, സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങളെയും കൂടുതലായി പ്രചരിപ്പിക്കണമെന്നായിരുന്നു മിറ്റ്ച്ചെൽ എന്നോട് ആവശ്യപ്പെട്ടത്.അടുത്ത ദിവസങ്ങളിൽ മോസില്ലയിൽ പ്രധാന പദവികൾ വഹിക്കുന്ന മറ്റ് പലരുടെയും പ്രഭാഷണങ്ങൾ കേൾക്കാൻ സാധിച്ചു.

ഉച്ചതിരിഞ്ഞ് നടക്കുന്നത് ബ്രേക്കൗട്ട് സെഷനുകളാണ്. പല ചെറിയ മുറികളിലായി വ്യത്യസ്ഥ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച, അവലോകനം, ശിബിരം എന്നിവ നടക്കും. കാര്യപരിപാടികളുടെ പട്ടിക നോക്കി താല്പര്യമുള്ളവയിൽ പങ്കെടുക്കാം. മോസില്ലയുടെ ഭാവി, മോസില്ലയ്ക്ക് വെബ് സാക്ഷരതയിലുള്ള പങ്ക്, മോസില്ലയിലൂടെ വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലായിരുന്നു എനിക്ക് കൂടുതലും താല്പര്യമുണ്ടായിരുന്നത്. കൂടാതെ, “ഒരുമില്ല്യൺ മോസില്ലർ എന്തു ചെയ്യും?” (What will one million Mozillians do?) എന്ന മോസില്ലയുടെ സന്നദ്ധപ്രവർത്തകരുടെ വൈവിധ്യത്തെക്കുറിച്ചും, അവർ ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ചും ചർച്ച ചെയ്യുന്ന പരിപാടിയുടെ സഹ-അവതാരകയുമായിരുന്നു ഞാൻ. വൈദ്യശാസ്ത്രരംഗത്തുള്ളവർക്ക് ആവശ്യമായേക്കാവുന്ന മൊബൈൽ അപ്ലിക്കേഷനുകളെപ്പറ്റിയും ചർച്ച ചെയ്യുകയുണ്ടായി. രാത്രി നടക്കുന്ന അത്താഴവിരുന്നുകളിൽ ഭക്ഷണത്തോടൊപ്പം സംഗീതവുമുണ്ടായിരുന്നു. ഈ വിരുന്നുകളിലാണ് മോസില്ലയോടൊപ്പം വർഷങ്ങളായി പ്രവർത്തിക്കുന്നവരെ പരിചയപ്പെടാൻ അവസരമുണ്ടായത്. എന്നോടൊപ്പം ഹോട്ടൽമുറി പങ്കിടുന്ന ക്രൊയേഷ്യൻ വനിത അന മരിയ ആന്റലോവിക്കും, അവരുടെ കൂട്ടുകാരുമാണ് ഡിന്നറിന് എന്നോടൊപ്പം ഉണ്ടായിരുന്നത്. മനസ്സ് നിറഞ്ഞ് ഉറക്കെ ചിരിക്കുകയും, ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യുന്നവർ. വിരുന്നിനിടയ്ക് പ്രധാന വിഭവങ്ങളായ പുഴുങ്ങിയ കോഴിയിറച്ചിയും, വീഞ്ഞിൽ വേവിച്ച താറാവിന്റെ കരളും കണ്ണടച്ച് വിഴുങ്ങികൊണ്ടിരിക്കവേ ക്രൊയേഷ്യൻ മഞ്ഞുകാലത്തെക്കുറിച്ചും, ഡാന്യൂബ് നദിയുടെ കൈവഴികളെപ്പറ്റിയും, ക്രൊയേഷ്യൻ വീഞ്ഞിനെപ്പറ്റിയുമെല്ലാം അവർ വാചാലരായി. പിരിയുമ്പോൾ അവരുടെ സ്വദേശമായ സാഗ്രബിലേക്ക് ക്ഷണിക്കാനും അന മറന്നില്ല.

picture 2

ക്രൊയേഷ്യൻ സുഹൃത്തുക്കളോടൊപ്പം

ബ്രസ്സൽസിലെ പ്രധാന ആകർഷണം ഗ്രാന്റ് പ്ലേസ് എന്നറിയപ്പെടുന്ന നഗരചത്വരമാണ്. ഹോട്ടൽ മുറിയിൽ നിന്ന് നോക്കിയാൽ ചത്വരത്തിലുള്ള ടൗൺ ഹാളിന്റെ ഭീമൻ സ്തൂപം കാണാം. വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുന്നത് ഗ്രാന്റ് പ്ലാസിലേക്കും, ചുറ്റുവട്ടത്തുള്ള മാളുകളിലേക്കുമാണ്. ടൂറിസ്റ്റ് മാപ്പ് നോക്കിയാണ് യാത്ര. വഴിയരികിലുള്ള ബോർഡുകളെല്ലാം ഫ്രഞ്ച് ഭാഷയിലാണ്, എന്നാലും അല്പമൊക്കെ വായിച്ചാൽ മനസിലാകും. വഴിപോക്കർക്ക് ഇംഗ്ലിഷ് അല്പമൊക്കെ മനസിലാകും, ആംഗ്യഭാഷയുടെ അകമ്പടിയോടുകൂടി സംസാരിക്കണം എന്നു മാത്രം. വൈകുന്നേരമാകുന്നതോടെ തണുപ്പ് കൂടിക്കൂടി വരും. ചിലപ്പോൾ സുഹൃത്തുക്കളാരെങ്കിലും കൂടെയുണ്ടാകും. ഈജിപ്ത് സ്വദേശിയായ എൽ ഷാർണോബി മുഹമ്മദിനോട് ഈജിപ്ഷ്യൻ വിപ്ലവത്തെപ്പറ്റിയും, അറബ് വസന്തത്തെപ്പറ്റിയുമൊക്കെ വളരെനേരം സംസാരിക്കാനായത് സെയ്ന്റ് മൈക്കിൾ കത്തീഡ്രൽ തേടിയുള്ള നടത്തത്തിനിടയിലാണ്. പിന്നീടൊരിക്കൽ ഫ്രഞ്ച് മോസില്ല ടീമിനോടൊപ്പം ബ്രസ്സൽസ് നഗരമധ്യത്തിലെ പാർക്കിലിരുന്ന് സ്വതന്ത്രവിജ്ഞാന സംരംഭങ്ങളെക്കുറിച്ച് ചർച്ച തുടങ്ങി, മറ്റ് പല വിഷയങ്ങളിലേക്കും തെന്നിമാറി, അവസാനം താജ് മഹലിൽ ചെന്ന് ചർച്ച അവസാനിച്ചതും ഓർക്കുന്നു.

picture 4

സെന്റ് മൈക്കിൾ കത്തിഡ്രലിൽ. ചിത്രത്തിനു കടപ്പാട് : എൽ ഷാർണോബി, CC-BY-SA, ഫ്ലിക്കർ

ബ്രസ്സൽസിലെ ചോക്കലേറ്റ് പേരുകേട്ടതാണ്. ചൂടുള്ള ചോക്കളേറ്റ് പാനീയമാണ് നാഗരികരുടെ ഇഷ്ട പാനീയം. വൈകുന്നേരങ്ങളിൽ മാത്രം തുറന്നു പ്രവർത്തിക്കുന്ന ചോക്കളേറ്റ് സ്റ്റാളുകളുമുണ്ടിവിടെ. കോൺഫറൻസ് വേദിയുടെ തൊട്ടടുത്തുള്ള ചോക്കലേറ്റ് ഷോപ്പിൽ പ്രശസ്ത ചോക്കലേറ്റ് ഷെഫ് ലോറൻ ജെർബ്രാഡ് നടത്തുന്ന ചോക്കലേറ്റ് ക്ലാസിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും ശേഖരിച്ച അസംസ്കൃത വസ്തുക്കളിൽ നിന്നുമാണത്രെ ചോക്കലേറ്റിലേക്കുള്ള ചേരുവകൾ തയ്യാറാക്കുന്നത്. ഇതിൽ ഇന്ത്യൻ സുഗന്ധദ്രവ്യങ്ങൾ മുതൽ അമേരിക്കൻ ഹേസൽനട്ട് വരെയുണ്ട്. വിൽപ്പനയ്ക്കു വച്ചിരുന്ന പലതരം ചോക്കലേറ്റുകളുടെ സാമ്പിളുകളും രുചിക്കാനായി. ചോക്കലേറ്റ് നിർമ്മിക്കുന്ന വിധം കണ്ടു മനസിലാക്കി. നാട്ടിൽ സുഹൃത്തുക്കൾക്കു നൽകാനായി ചോക്കലേറ്റ് വാങ്ങുകയും ചെയ്തു.

യൂറോപ്യൻ യൂണിയന്റെ അനൗദ്യോഗിക തലസ്ഥാനമാണ് ബ്രസ്സൽസ്. യൂറോപ്യൻ യൂണിയനിന്റെ പല കെട്ടിടങ്ങളും സ്ഥിതിചെയ്യുന്ന ലക്സംബർഗ് പ്ലാസ് സന്ദർശിച്ചു. ബ്രസ്സൽസിലെ മറ്റൊരു ആകർഷണമാണ് അറ്റോമിയം. സ്റ്റീലിൽ നിർമ്മിച്ച ഇരുമ്പിന്റെ യൂനിറ്റ് സെൽ മാതൃകയാണിത്. 102 മീറ്റർ ഉയരമുള്ള ഈ ഭീമാകര ശില്പത്തിനു മുകളിൽ കയറിയാൽ ബ്രസ്സൽസ് നഗരം മുഴുവനായി കാണാം. തിരക്കുകൾ കാരണം അറ്റോമിയം കാണാൻ എനിക്ക് സാധിച്ചില്ല. ഇനിയും ബ്രസ്സൽസിലേക്ക് യാത്രചെയ്യുകയാണെങ്കിൽ തീർച്ചയായും അറ്റോമിയം കാണണമെന്ന് മനസ്സിലുറപ്പിച്ചു.

picture 3

ചോക്കലേറ്റ് ക്ലാസിൽ

തിരിച്ച് പോരുമ്പോൾ ഒരുപാട് പുതിയ കാര്യങ്ങൾ പഠിച്ചതിന്റെയും, പുതിയ ആളുകളെ കണ്ടുമുട്ടിയതിന്റെയും സന്തോഷമായിരുന്നു മനസ്സ് നിറയെ. വിമാനത്താവളത്തിലിറങ്ങുമ്പോൾ ഡ്രൈവർ ഫ്രാൻസിയാസ് യാത്രാമംഗളങ്ങൾ നേരുന്നതിനോടൊപ്പം വീണ്ടും കാണണമെന്ന് പറഞ്ഞാണ് പിരിഞ്ഞത്. യാത്ര ചെയ്യുന്ന സ്ഥലങ്ങളുടെ ഒരു കഷ്ണം ആത്മാവ് ഹൃദയത്തിലിട്ടാണ് നാം മടങ്ങുക എന്ന കവിവചനം അന്വർത്ഥമാക്കുന്നതായിരുന്നു ബ്രസ്സൽസ് യാത്ര.

അംബരചുംബികളുടെ ദ്വീപിലേക്കൊരു യാത്ര

ഏഷ്യാനെറ്റ് ന്യൂസിനു വേണ്ടി എഴുതിയ ഹോങ്കോങ് യാത്രാവിവരണത്തിന്റെ പുനഃപ്രസിദ്ധീകരണമാണിത്.

ഹോങ്കോങ് ദ്വീപുസമുച്ചയത്തിനു മുകളിലൂടെ വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം ദൃശ്യമാകുന്നത് കൂറ്റൻ കെട്ടിടങ്ങളാണ്. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽ വളഞ്ഞു പുളഞ്ഞു പോകുന്ന കടലിടുക്കുകൾ. ഒരു ഭൂപടം വരയ്ക്കുവാനാകത്തക്കവണ്ണം വളരെ വ്യക്തമായി കരയ്ക്കും കടലിനുമിടയ്ക്കുള്ള നേർത്ത രേഖ കാണാം. വിമാനം കൂടുതൽ താഴ്ന്നു പറക്കുന്നതോടെ റോഡുകളും പൊടിയുറുമ്പുകളുടെ വലിപ്പത്തിൽ മനുഷ്യരെയും കാണാം. വിമാനത്തിലിരുന്നുകൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ വളരെ തിരക്കേറിയ നഗരമാണിതെന്ന് മനസ്സിലാക്കാൻ വിഷമമൊന്നുമില്ല. ഞാൻ ഹോങ്കോങിലേക്ക് യാത്ര ചെയ്തത് ഒക്ടോബർ മാസത്തിലാണ്. ഈ സമയത്ത് ഹോങ്കോങിൽ നല്ല കാലാവസ്ഥയാണെങ്കിലും ഇടയ്ക്കിടയ്ക്ക് ചുഴലിക്കാറ്റു വീശുന്ന സാധ്യതയെ തള്ളിക്കളയാനാകില്ല. വിക്കിപീഡിയയിലും സഹോദരസംരംഭങ്ങളിലും പ്രവർത്തിക്കുന്നവരുടെ ആഗോള വാർഷിക സമ്മേളനമായ വിക്കിമാനിയയിൽ പങ്കെടുക്കാനാണ് ഞാൻ ഇവിടെയെത്തിയത്. എഴുപതോളം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം പേരാണ് വിക്കിമാനിയയിൽ പങ്കെടുക്കാനുണ്ടായിരുന്നത്. വിക്കിമീഡിയ ഫൗണ്ടേഷനാണ് എന്റെ യാത്രയുടെയും, താമസത്തിന്റെയും, കോൺഫറൻസ് പങ്കാളിത്തത്തിന്റെയും ചിലവുകൾ വഹിച്ചത്. 2012-ൽ വിക്കിമാനിയ നടന്നത് അമേരിക്കയിലെ വാഷിങ്ടൺ ഡി.സിയിലായിരുന്നു. കോൺഫറൻസ് തീരുന്നതിന്റെ പിറ്റേദിവസം കോളേജിൽ പരീക്ഷയായിരുന്നതിനാൽ പ്രീ-കോൺഫറൻസ് ഇവെന്റായ എഡാ ക്യാമ്പിൽ മാത്രം പങ്കെടുക്കുകയും, വിക്കിമാനിയയുടെ ഓപ്പണിങ് പാർട്ടിയിൽ മാത്രം തല കാണിച്ച് പെട്ടെന്ന് തിരിച്ച് പോകുകയുമാണുണ്ടായിരുന്നത്. അതിനാൽ ഞാൻ മുഴുവനായും പങ്കെടുത്ത ആദ്യത്തെ വിക്കിമാനിയ ഹോങ്കോങിലേതായിരുന്നു.

Wikimania_2013_04327
വിക്കിമാനിയ: പ്രധാനവേദി

എയർപോർട്ടുകളെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന സ്കൈട്രാക്സ് എന്ന സംഘടനയുടെ കണക്കുകൂട്ടൽ പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമാണ് ഹോങ്കോങ് വിമാനത്താവളം. വിമാനമിറങ്ങിയാൽ ഉടനെ ആരോഗ്യപ്രവർത്തകർ ഏതാനും യാത്രക്കാരുടെ തൊണ്ട പരിശോധിക്കുന്നതായി കണ്ടു. 1997-ൽ ചൈനയിൽ പടർന്നു പിടിച്ച പനിയുടെ രോഗകാരിയായ ഇൻഫ്ലുവെൻസാ വൈറസിന്റെ ഉറവിടം ഹോങ്കോങ് ആണെന്ന് സ്ഥിതീകരിക്കപ്പെട്ടിരുന്നു. 2003-ൽ ‘സാർസ്’ എന്ന പകർച്ചപ്പനി ബാധിച്ച മുന്നൂറോളം ആളുകൾ ഹോങ്കോങ്ങിൽ മരണമടഞ്ഞിരുന്നു. 2003-നു ശേഷവും സമാന വൈറസുകൾ മൂലം ഇവിടെ ഒറ്റപ്പെട്ട പനികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പകർച്ചപ്പനികൾക്കെതിരെയുള്ള മുൻകരുതലായാണീ പരിശോധന. കൂടാതെ, ജലദോഷത്തോടു കൂടിയ പനിയുള്ളവർ നിർബന്ധമായും എയർപോർട്ടിലെ മെഡിക്കൽ സെന്ററിൽ ചികിത്സ തേടേണ്ടതുണ്ട്. നീണ്ട നടപ്പാതയുടെ ഒരറ്റത്താണ് ഇമിഗ്രേഷൻ കൗണ്ടറുകൾ. 14 ദിവസത്തിൽ താഴെ ഹോങ്കോങ് സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് വിസ ആവശ്യമില്ല. ആറു ദിവസങ്ങൾക്കു ശേഷം മടങ്ങാനുള്ള വിമാന ടിക്കറ്റ് കാണിച്ചു കൊടുത്തപ്പോൾ ഇമിഗ്രേഷൻ ഓഫീസർ ഹോങ്കോങ്ങിൽ പ്രവേശിച്ചതായി പാസ്പോർട്ടിൽ രേഖപ്പെടുത്തി തന്നു. നിമിഷങ്ങൾക്കുള്ളിൽ കഴിയുന്ന ആഗമന നടപടികൾ പൂർത്തീകരിച്ചാൽ നേരെ എയർപോർട്ടിന്റെ ആഗമന ഹാളിലെത്താം. അവിടെ വിക്കിമാനിയയുടെ സന്നദ്ധപ്രവർത്തകർ അതിഥികളെ സ്വീകരിക്കാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബ്രസീലിൽ നിന്നുള്ള വൈദ്യവിദ്യാർത്ഥി വിനീഷ്യസും, സെർബിയയിൽ നിന്നുള്ള മറ്റ് രണ്ടുപേരുമാണ് എന്റെ കൂടെ താമസസ്ഥലത്തേക്ക് പോകുവാൻ ഉണ്ടായിരുന്നത്. യാത്രയ്ക്കിടയിൽ മൂവരേയും പരിചയപ്പെടുകയും അവരുടെ രാജ്യങ്ങളിലെ വിക്കിമീഡിയ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ച് മനസിലാക്കുകയും ചെയ്തു. ഹോങ്കോങ് യാത്രയുടെ പ്രധാന ഉദ്ദേശം വിക്കിമീഡിയ സംരംഭങ്ങളിൽ ഇന്ത്യൻ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള സാധ്യതകളെപ്പറ്റി സംസാരിക്കുക എന്നതായിരുന്നു. ഇതിനായുള്ള പ്രബന്ധം ഞാനും കനേഡിയൻ വനിത ജേഡിൻ ലെനോണും ചേർന്നാണ് തയ്യാറാക്കിയിരുന്നത്. ഇതു കൂടാതെ വിക്കിവുമൺ ലഞ്ച് എന്ന വിക്കിമീഡിയയിലെ സ്ത്രീകളുടെ മീറ്റപ്പ് നടത്തിപ്പും ഞാൻ വഹിച്ചിരുന്നു. വിക്കിമീഡിയയിലൂടെ മാത്രം പരിചയമുള്ള പലരേയും നേരിൽ കാണാനും, സുഹൃത്ബന്ധം പുതുക്കാനും ഈ അവസരം ഉപയോഗിക്കണമെന്ന് തീർച്ചയാക്കിയിരുന്നു. ഹോങ്കോങിലെത്തിയതിനു ശേഷം വിക്കിമീഡിയയ്കു വേണ്ടി ഒരു ഇന്റർവ്യൂ നൽകാമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു. വിക്കിമാനിയയ്ക്കു ശേഷമുള്ള ദിവസത്തിൽ നടന്ന ‘ലേണിങ് ഡേ’ എന്ന പരിപാടിയിലും, ഗ്രാന്റ്സ് കമ്മിറ്റി നടത്തുന്ന ഐഡിയ ലാബ് മീറ്റിങ്ങിലും പങ്കെടുക്കേണ്ടിയിരുന്നു. വളരെ തിരക്കേറിയ മൂന്നു ദിവസത്തെ കോൺഫറൻസും, അനുബന്ധ ഇവെന്റുകൾക്കും ശേഷം നാട്ടിലെത്തി അല്പദിവസങ്ങൾക്കു ശേഷം ഫൈനൽ എം.ബി.ബി.എസ് പാർട്ട് – 1 പരീക്ഷയും എഴുതേണ്ടിയിരുന്നു.

 വിക്കിമാനിയ ഹോങ്കോങ് പ്രവേശനകവാടത്തിൽ

വിക്കിമാനിയ ഹോങ്കോങ് പ്രവേശനകവാടത്തിൽ.

കാന്റൊണീസ് ഭാഷയിൽ ‘ഹോങ് കോങ്’ എന്നാൽ സുഗന്ധപൂരിതമായ കടൽത്തീരം എന്നാണർഥം. 1839-ലെ ഒന്നാം ഒപ്പിയം യുദ്ധത്തിൽ ചൈനയെ പരാജയപ്പെടുത്തി ബ്രിട്ടൺ സ്വന്തമാക്കിയതായിരുന്നു ഹോങ്കോങ് പ്രവിശ്യ. 156 വർഷങ്ങൾക്കു ശേഷം 1997-ലാണ് ബ്രിട്ടീഷുകാർ ഹോങ്കോങിനെ ചൈനയ്ക്കു വിട്ടുകൊടുത്തത്. ഇപ്പോഴും ഹോങ്കോങ് ചൈനീസ് പ്രധാനപ്രവിശ്യയ്ക്ക് കീഴിലുള്ള സ്വയം ഭരണ പ്രവിശ്യയായി തുടരുന്നു. എങ്കിലും ഹോങ്കോങിലെ നിയമങ്ങളും, നീതിന്യായവ്യവസ്ഥയും ചൈനയിൽ നിന്നും വ്യത്യസ്ഥമാണ്. ഇരുന്നൂറിലധികം ചെറുദ്വീപുകൾ ചേർന്നതാണ് ഹോങ്കോങ് ദ്വീപ് സമുച്ചയം. ധനവിനിമയം ഹോങ്കോങ് ഡോളറിലും, യു.എസ് ഡോളറിലുമാണ്. വ്യവസായം നടത്താൻ ഏറ്റവും ഉചിതമായ ലോകരാജ്യങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹോങ്കോങിനുള്ളത്. 2012-ലെ കണക്കുകൾ പ്രകാരം ലോകത്തിൽ ശരാശരി ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ളത് ഹോങ്കോങുകാർക്കാണ്. ഹോങ്കോങിന്റെ ചക്രവാളം ദൃശ്യമാക്കുന്ന പനോരമ ചിത്രം ഇവിടെ കാണാം. വിക്കിമാനിയയിൽ പങ്കെടുക്കുന്നവർക്കായുള്ള സ്വാഗത വിരുന്ന് ലോകത്തിലെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ഹോങ്കോങ് അന്താരാഷ്ട്ര കൊമേഴ്സ് സെന്ററർ എന്ന നൂറ്റിപ്പതിനെട്ട്-നില കെട്ടിടത്തിന്റെ സ്കൈ 100 എന്ന നൂറാമത്തെ നിലയിൽ വച്ചായിരുന്നു. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ ആകാശത്തിൽ നിന്നെന്നപോലെ ഹോങ്കോങ് നഗരത്തെ മുഴുവനായും കാണാൻ കഴിയും. താഴത്തെ നിലയിൽ നിന്ന് ലിഫ്റ്റിൽ കയറിയാൽ 60 മിനിറ്റുകൾകൊണ്ട് നൂറാമത്തെ നിലയിലെത്താം. മുകളിലേക്ക് എത്താനുള്ള സമയത്തിന്റെ കൗണ്ട്ഡൗൺ ലിഫ്റ്റിനുള്ളിലെ വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കും. സ്വാഗതവിരുന്നിനെത്തിയവരിൽ വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വേൽസും, വിക്കിമീഡിയ എക്സിക്യുട്ടീവ് ഡിറക്ടർ സ്യൂ ഗാർഡ്നറും ഉണ്ടായിരുന്നു. പല സുഹൃത്തുക്കളെയും ആദ്യമായി നേരിൽ കാണാൻ ഇവിടെ അവസരമുണ്ടായി. സ്കൈ 100-ൽ പ്രവർത്തിക്കുന്ന ചെറു മ്യൂസിയവും, വ്യൂ പോയിന്റും സുഹൃത്തുക്കളോടൊപ്പം കണ്ടു.

ഹോങ്കോങ് നഗരം : സ്കൈ-100 ൽ നിന്നുള്ള ദൃശ്യം, കടപ്പാട് : Deror_avi, CC-BY-SA, വിക്കിമീഡിയ കോമൺസ്

ഹോങ്കോങിന്റെ തനതു നൃത്തമായ ഡ്രാഗൺ ഡാൻസ് അവതരിപ്പിച്ചാണ് ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയിലെ അതിഥികളെ സ്വാഗതം ചെയ്തത്.കോൺഫറൻസിന്റെ ആദ്യദിവസം തുടങ്ങിയത് ജിമ്മി വേൽസിന്റെ പ്രസംഗത്തോടു കൂടിയാണ്. വിക്കിമീഡിയ സംരംഭങ്ങളിൽ മാധ്യമപ്രവർത്തകരുടെ പങ്കിനെക്കുറിച്ചും, വിക്കിമീഡിയ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എട്ട് വ്യത്യസ്ത വേദികളിലായി പ്രബന്ധാവതരണങ്ങളും, വർക്ക്ഷോപ്പുകളും, ചർച്ചകളും നടന്നു. വിക്കിസമൂഹത്തെയും, ഗ്ലാം പ്രവർത്തനങ്ങളെയും പറ്റിയുള്ള സെമിനാറുകളാണ് താല്പര്യം എന്നതുകൊണ്ട് അത്തരം അവതരണങ്ങൾ നടക്കുന്ന ട്രാക്കുകളിലാണ് ഞാൻ കൂടുതലും പങ്കെടുത്തത്. എന്റെ പ്രബന്ധാവതരണം രണ്ടാം ദിവസമായിരുന്നു. ഗവേഷണങ്ങളുടെ രത്നച്ചുരുക്കം 30 മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാൻ ഞാനും സഹ-ഗവേഷക ജേഡിനും വളരെ പാടുപെട്ടു. അവതരണത്തിനു ശേഷം ഞാൻ പ്രബന്ധത്തിൽ സൂചിപ്പിച്ച കാര്യങ്ങളെക്കുറിച്ചുള്ള വിശദീകരണം ആരാഞ്ഞുകൊണ്ട് പലരും നേരിട്ടും, ഓൺലൈനിലൂടെയും സമീപിക്കുകയുണ്ടായി. ഇന്ത്യയിൽ നടക്കുന്ന വിവിധ പരിപാടികളെപ്പറ്റി ഇടവേളകളിൽ പലരുമായും സംസാരിച്ചു. വിക്കിവുമൺ ലഞ്ച് എന്ന വിക്കിമാനിയയിൽ പങ്കെടുക്കുന്ന സ്ത്രീകളുടെ ഊൺ വിരുന്നിൽ ആതിഥേയയായിരുന്നതുകൊണ്ട് എല്ലാവരെയും ക്ഷണിക്കാനും, മുറി ഒരുക്കാനും മറ്റുമായി വളരെ നേരത്തെ എത്തിച്ചെല്ലേണ്ടി വന്നു. വിക്കിമീഡിയ സ്ത്രീകൾക്കു വേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഈ വിരുന്നിൽ ചർച്ചയായി. വിക്കിമീഡിയയിൽ നിന്ന് സ്ത്രീ ഉപയോക്താക്കൾ എന്താണ് പ്രതീക്ഷിക്കുന്നതെന്നതിന്റെ സംക്ഷേപരൂപം അന്നത്തെ ചർച്ചയിൽ നിന്ന് മനസിലാക്കാനായി. മൂന്നാം ദിവസം നടന്ന പ്രധാന പരിപാടികൾ സ്യൂ ഗാർഡ്നറുടെ അവതരണവും, വിക്കിമീഡിയ ട്രസ്റ്റികളുമായുള്ള ചോദ്യോത്തരവേളയുമായിരുന്നു. അടുത്ത വർഷം വിക്കിമീഡിയ ശ്രദ്ധകേന്ദ്രീകരിക്കുന്ന ലക്ഷ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ ഈ രണ്ട് പരിപാടികളിൽ നിന്നും ലഭിച്ചു. കൂടാതെ, ഇന്ത്യൻ ഉപഭൂകണ്ഡത്തിൽ നിന്നുള്ളവരുടെ സംഗമവും നടത്തുകയുണ്ടായി. ഇന്ത്യൻ ഭാഷകളെപ്പറ്റിയും, അന്തർ-ഭാഷാ സഹപ്രവർത്തനത്തെപ്പറ്റിയും ചർച്ച ചെയ്തു. വൈദ്യശാസ്ത്രത്തെ സംബന്ധിച്ച ലേഖനങ്ങളാണ് ഞാൻ കൂടുതലായും എഴുതാറുള്ളതെങ്കിലും വൈദ്യശാസ്ത്ര ലേഖനങ്ങളുടെ നിലവാരം വർദ്ധിപ്പിക്കാനുള്ള സംരംഭമായ വിക്കിപ്രൊജക്ട് : മെഡിസിനിൽ ഞാൻ അത്ര സജീവമല്ല. ഈ സംരംഭത്തിനു വേണ്ടി എനിക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെപ്പറ്റിയും പ്രൊജക്ടിനു നേതൃത്വം നൽകുന്ന ജേംസ് ഹീൽമാൻ സംസാരിച്ചു. കോൺഫറൻസിന്റെ അവസാനദിവസം പ്രസിദ്ധമായ ഷെക്-ഓ-ബീച്ചിൽ വച്ചായിരുന്നു അത്താഴവിരുന്ന്. വരാനിരിക്കുന്ന പരീക്ഷയ്ക്ക് പഠിക്കേണ്ടിയിരുന്നതുകൊണ്ടും, മെയിലുകൾക്ക് മറുപടി അയയ്ക്കേണ്ടിയിരുന്നതുകൊണ്ടും ഈ പരിപാടിക്ക് പോകാൻ സാധിച്ചില്ല. വിക്കിമാനിയ കോൺഫറൻസ് കഴിഞ്ഞതിന്റെ അടുത്തദിവസം ‘ലേണിങ് ഡേ’ എന്നു പേരുള്ള, വിക്കിമീഡിയയിലെ വ്യത്യസ്ത പ്രൊജക്ടുകൾക്ക് നേതൃത്വം നൽകുന്ന മുപ്പതോളം പേരുടെ കൂടിക്കാഴ്ച നടന്നു. ഇന്ത്യയിൽ നിന്നും എനിക്കു പുറമേ വിക്കിമീഡിയ നേരിട്ട് ഫണ്ട് നൽകുന്ന ‘ആക്സസ് ടു നോളേജ്’ എന്ന പ്രസ്ഥാനത്തിന്റെ ഡിറക്ടർ ആയ ശ്രീ. വിഷ്ണു വർദ്ധനും പങ്കെടുത്തു. ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതിനായാണ് ആദ്യം തീരുമാനിച്ച തിയ്യതിയെക്കാൾ ഒരു ദിവസം അധികം ഹോങ്കോങിൽ ചിലവഴിക്കേണ്ടി വന്നതും, വിക്കിമീഡിയ ഫൌണ്ടേഷൻ എനിക്ക് വേണ്ടി ആദ്യം ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് മാറ്റേണ്ടി വന്നതും. ലേണിങ് ഡേയ്ക്ക് ശേഷം ഹോങ്കോങ് ടൂറിസം ബോഡ് വിക്കിമാനിയയ്ക്കു വേണ്ടി പ്രത്യേകം ജങ്ക് ബോട്ടു സവാരി സജ്ജീകരിച്ചിരുന്നു. നമ്മുടെ ഹൗസ്ബോട്ടുകൾ പോലെ രണ്ട് നിലകളിലായുള്ള, കാറ്റിന്റെ ഗതിയനുസരിച്ചും, മോട്ടോർ ഉപയോഗിച്ചും പ്രവർത്തിക്കുന്ന ബോട്ടാണിത്. ബോട്ടിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ അത് തെന്നിമാറും. ഓളങ്ങൾക്കനുസരിച്ച് ബോട്ട് നീങ്ങുന്നതിനാൽ അതിൽ കയറുന്നത് അല്പം സാഹസികത വേണ്ടുന്ന പരിപാടിയാണ്. തെന്നിക്കളിക്കുന്ന ജങ്ക് ബോട്ട് കണ്ടപ്പോൾ ആദ്യം കയറാൻ എല്ലാവർക്കും ചെറിയ പേടി. കേരളത്തിൽ നിന്നാണ് ഞാൻ വരുന്നതെന്നതുകൊണ്ട് എനിക്ക് ബോട്ടിൽ കയറി ഒരുപാട് പരിചയമുണ്ടാകുമെന്ന് എല്ലാവരും കൂടി തീരുമാനിച്ചു. അങ്ങനെ മനസില്ലാമനസ്സോടെയാണെങ്കിലും ആദ്യത്തെ ശ്രമത്തിൽ തന്നെ എനിക്ക് ബോട്ടിൽ കയറാൻ സാധിച്ചു. കയറിയതിനു ശേഷം ബോട്ടിനകത്തുള്ള ജീവനക്കാരെ വിളിച്ചു കൊണ്ടുവന്ന് ബാക്കിയുള്ളവരെയും കൈപിടിച്ച് കയറ്റിയ ശേഷമാണ് ബോട്ട് പുറപ്പെട്ടത്. സമയമാകുന്നതിനു മുൻപു തന്നെ ഞങ്ങൾ എത്തിച്ചേർന്നതിനാൽ ബോട്ടിലെ ജീവനക്കാർ ഞങ്ങൾ പുറത്ത് കാത്തുനിൽക്കുന്നത് കണ്ടതുമില്ല.

വിക്കിമാനിയയിൽ പങ്കെടുത്ത ഇന്ത്യൻ വംശജരിൽ ചിലർ, കടപ്പാട് : Subhashish Panigrahi, CC-BY-SA, Wikimedia Commons

തിരക്കേറിയ പരിപാടികളായിരുന്നതിനാൻ വളരെ കുറച്ച് സ്ഥലങ്ങൾ മാത്രമേ കാണാൻ പറ്റിയുള്ളൂ. ഹോങ്കോങ് ദ്വീപുസമുച്ചയങ്ങൾക്കിടയിൽ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യണമെങ്കിൽ ഒക്ടോപസ് കാർഡ് എന്ന യാത്രാകാർഡ് വാങ്ങേണ്ടതുണ്ട്. യാത്രക്കാരിൽ ഭൂരിഭാഗവും പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നു. യാത്രയ്ക്ക് ബ്രസീലിൽ നിന്നുള്ള ഓനയും സംഘവും, വിക്കിമീഡിയ ഇന്ത്യയുടെ ഭാരവാഹികൾ എന്നിവരായിരുന്നു കൂട്ട്. ഫെറിയിൽ യാത്ര ചെയ്ത് ക്വീൻസ് പൈർ എന്ന കപ്പൽ ആഗമന കേന്ദ്രവും, അവിടുന്ന് കാണാവുന്ന ലൈറ്റ് ഷോയും കാണാൻ സാധിച്ചു. ഹോങ്കോങ് കടൽത്തീരത്തുള്ള ബ്രൂസ്ലിയുടെ പ്രതിമ അനേകം സഞ്ചാരികളെ ഇങ്ങോട്ടാകർഷിക്കാറുണ്ട്. കടൽത്തീരത്ത് പതിച്ച കല്ലുകൾക്കിടയിൽ ഹോങ്കോങ് സന്ദർശിച്ച പ്രമുഖ വ്യക്തികളുടെ കയ്യടയാളം ആലേഖനം ചെയ്തിരിക്കുന്നു. ഹോങ്കോങ് ആർട്ട് മ്യൂസിയവും, ശാസ്ത്ര മ്യൂസിയവും കാണണമെന്നുണ്ടായിരുന്നെങ്കിലും പോകാൻ തീരുമാനിച്ചിരുന്ന ദിവസം അപ്രതീക്ഷിതമായി ചുഴലിക്കാറ്റിനെതിരെയുള്ള ജാഗ്രത പുറപ്പെടുവിച്ചിരുന്നതിനാൽ യാത്ര വേണ്ടെന്നു വയ്കുകയായിരുന്നു. ഹോങ്കോങിലെ ഗ്രാമപ്രദേശങ്ങൾ കാണാനാകാഞ്ഞത് ഇന്നും ഒരു നഷ്ടമായി അവശേഷിക്കുന്നു. പരിപാടിയുടെ സംഘാടകരിലൊരാളായ ഡെറിക് ചാൻ വിക്കിമാനിയയിലെ അതിഥികൾക്കു വേണ്ടി തന്റെ ജന്മനാട്ടിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പരിപാടികൾ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ മടങ്ങുകയായിരുന്നതിനാൽ ഈ യാത്രയ്ക്ക് ക്ഷണം കിട്ടിയിട്ടും പോകുവാൻ സാധിച്ചില്ല. ഹോങ്കോങിലെ പല പ്രധാന ചത്വരങ്ങൾക്കും, കടൽത്തീരങ്ങൾക്കും ബ്രിട്ടീഷ് രാജ്ഞിമാരുടെ പേരുകളാണുള്ളത്. വഴി കാണിക്കുന്ന സൈൻബോഡുകളും, നഗരത്തിന്റെ ഭൂപടങ്ങളും നഗരത്തിന്റെ പലയിടത്തായി പ്രദർശിപ്പിച്ചിരിക്കുന്നതുകൊണ്ട് വഴി തെറ്റാനുള്ള സാധ്യത വളരെക്കുറവാണ്. വളരെ കാര്യക്ഷമതയുള്ള മെട്രോ ട്രൈനുകൾ ഉള്ളതുകൊണ്ട് നഗരത്തിന്റെ ഏതുഭാഗത്തും പെട്ടെന്നു തന്നെ എത്താൻ സാധിക്കും. ഹോങ്കോങ് ദ്വീപിൽ നിന്ന് കവ്ലൂൺ ദ്വീപിലേക്ക് മെട്രോയിൽ പോകുന്ന വഴി കടലിന്റെ അടിയിലൂടെയുള്ള തുരങ്കത്തിലൂടെയാണ് ഒരു മിനിറ്റോളം നേരം സഞ്ചരിച്ചത്. കടലിനടിയിലായിരിക്കുമ്പോൾ കടലിന്റെ ഇരമ്പൽ വ്യക്തമായി കേൾക്കാം. ഡബിൾ ഡെക്കർ ബസ്സുകളാണ് ഹോങ്കോങ്ങിൽ ഭൂരിഭാഗവുമുള്ളത്. ബസ്സിൽ കയറുമ്പോളും ഇറങ്ങുമ്പോളും ബസ്സിലെ കാർഡ് റീഡറിനു മുന്നിൽ ഒക്ടോപസ് കാർഡ് കാണിക്കണം. യാത്രാചാർജ്ജായി കാർഡിൽ നിന്നും കിഴിച്ച തുകയും, കാർഡിൽ ബാക്കിയുള്ള തുകയും സ്ക്രീനിൽ ദൃശ്യമാകും. ഇതേ കാർഡുപയോഗിച്ച് പല കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാനുള്ള സൗകര്യവുമുണ്ട്. നാട്ടിലേക്ക് കൊണ്ടുപോകാനായി ചൈനീസ് മാതൃകയിലുള്ള കരകൗശലവസ്തുക്കളും, മിഠായികളുമാണ് വാങ്ങിയത്. മറ്റ് ലോകരാജ്യങ്ങളെ അപേക്ഷിച്ച് സാധനങ്ങളുടെ വില താരതമ്യേനെ കുറവായിരുന്നതിനാൽ കൂടെയുണ്ടായിരുന്ന പലരും ഒരുപാട് ഷോപ്പിങ് നടത്തുന്നുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ എയർപോർട്ട് ഉദ്യോഗസ്ഥൻ ചിരിച്ചുകൊണ്ട് ‘ഹൗ ഡിഡ് യു ലൈക് ഹോങ്കോങ് ?’ (ഹോങ്കോങ് ഇഷ്ടപ്പെട്ടുവോ?) എന്ന് ചോദിക്കുകയുണ്ടായി. വളരെ ഇഷ്ടപ്പെട്ടു എന്ന് ഞാൻ പറഞ്ഞപ്പോൾ വീണ്ടും വരൂ എന്ന് അദ്ദേഹം ആശംസിച്ചു. മറ്റൊരവസരത്തിൽ ഹോങ്കോങിലേക്ക് തീർച്ചയായും വരണം എന്ന് മനസിലുറപ്പിച്ചുകൊണ്ടാണ് ഹോങ്കോങിൽ നിന്നും നാട്ടിലേക്ക് തിരിച്ചത്.

കാൽപ്പന്തുകളിയുടെ നാട്ടിൽ

yatra_bunas_fb

അർജന്റീനയുടെ തലസ്ഥാനവും, ലാറ്റിൻ അമേരിക്കയുടെ റാണി എന്ന് പരക്കെ വിഖ്യാതമായതുമായ മനോഹര നഗരമാണ് ബ്യൂണസ് ഏയഴ്സ്. ഈ സുന്ദര നഗരം സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചത് വിക്കിമീഡിയ സംരംഭങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ വേണ്ടി അർജന്റീനയിലെത്തിയപ്പോഴാണ്. വിമാനം താഴ്ന്നു പറക്കുമ്പോൾ ആദ്യം കാണുന്നത് രാത്രി വെളിച്ചത്തിൽ കുളിച്ച നഗരവും,നേരിയ വരപോലെ കാണാവുന്ന റിയാഷുവേലോ നദിയുമാണ്. നദിക്ക് രണ്ടറ്റത്തുമായി അംബരചുംബികളും, നഗരചത്വരങ്ങളും, വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും ദൃശ്യമാകും. ലാറ്റിനമേരിക്കയുടെ മാസ്മരികത നുണയാൻ പ്രതിവർഷം ലക്ഷോപലക്ഷം സഞ്ചാരികൾ ഒഴുകിയെത്തുന്നത് ഈ സ്വപ്നനഗരത്തിലേക്കാണ്. ഫ്ലൈറ്റ് ഇറങ്ങിയപ്പോൾ താപനില പത്ത് ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഇവിടെ മഞ്ഞുകാലങ്ങളിൽ താപനില മൈനസ് 5 വരെയൊക്കെ പോകാറുണ്ടത്രെ.

100_5448

എന്റെ സഹയാത്രികർ രണ്ടുപേർ

നഗരം ചുറ്റാൻ എനിക്ക് കൂട്ട് കംബോഡിയ സ്വദേശിനി കുനിലയും, ബ്രസീൽ സ്വദേശിനി ബേരിയയും, സൗത്ത് ആഫ്രിക്കക്കാരിയായ ഷാർലിനുമായിരുന്നു. ദിവസവും രാവിലെ ഞങ്ങൾ നടക്കാൻ പോകും. ഹോട്ടലിലെ ടൂറിസ്റ്റ് ഡെസ്കിൽ അന്വേഷിച്ച് യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് കണ്ടെത്തും. വൈകുന്നേരങ്ങളിൽ ബസ്സിലും, മെട്രോയിലുമായി ഊരുചുറ്റും. ചിത്രങ്ങളെടുക്കും. വഴിയോരത്തുള്ള പലതരം കടകളിൽ കയറിയിറങ്ങും. ഒരിക്കൽ യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ നഗരത്തിൽ സമരം നടക്കുന്നു. അവശ്യ സാധനങ്ങൾക്ക് വില കൂടിയതിൽ പ്രതിഷേധിച്ചാണ് സമരം. ഇവിടെ റോഡിനു നടുവിൽ നിന്ന് പാട്ടുപാടിയും, ഗിറ്റാർ വായിച്ചും, ടാംഗോ നൃത്തം ചവിട്ടിയുമാണ് പ്രതിഷേധപ്രകടനം നടത്തുക. പ്രകടനം നടത്തുന്ന എല്ലാവരെയും കൂടാതെ, അതു കണ്ടു നിൽക്കുന്നവരെപ്പോലും മിനിറ്റുകൾക്കുള്ളിൽ പൊലീസ് വാനിൽ കയറ്റിക്കൊണ്ടുപോകുമത്രെ.

100_5256

പ്രതിഷേധപ്രകടനത്തിനു മുന്നിൽ ഞാനും ഷാര്ലിനും

ബെൽഗ്രാനോ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ചെഗുവേര,കാര്ലോസ് ഫെററുമൊന്നിച്ച് ആൻഡിസ് പർവ്വതനിരകളെ ലക്ഷ്യമാക്കി ആറു വർഷം നീണ്ട യാത്രയ്ക്ക് തുടക്കമിട്ടത്. ഇപ്പോൾ അവിടെ സാധാരണ ട്രൈനിനു പകരം മെട്രോ-റെയിൽ ആണുള്ളത്.  ചെഗുവേര ബെൽഗ്രാനോയിൽ നിന്നാണ് പാതയിലേക്കു വീണ്ടുംഎന്ന യാത്രാക്കുറിപ്പുകളുടെ സഞ്ചയത്തെ സൃഷ്ടിക്കാനാസ്പദമായ യാത്ര തുടങ്ങിവച്ചത് എന്നത് ഒപ്പമുണ്ടായിരുന്ന അർജന്റൈൻ സ്വദേശി തെരേസയ്ക്ക് പോലും അറിയില്ലായിരുന്നു. ഇവിടെ നിന്നും പുറപ്പെട്ട രണ്ടു വർഷം നീണ്ടുനിന്ന യാത്രയിലാണ് അദ്ദേഹത്തിനെ തന്റെ ലക്ഷ്യത്തെക്കുറിച്ചും, ദൗത്യത്തെക്കുറിച്ചും അവബോധം ഉണ്ടാക്കാൻ സഹായിച്ചത്. വിടർന്ന പുഞ്ചിരിയുമായി തീവണ്ടിയുടെ കമ്പാർട്ട്മെന്റിലെ കമ്പിയിൽ ശ്രദ്ധയില്ലാതെ തൂങ്ങിപ്പിടിച്ചിരിക്കുന്ന, ക്രോപ്പ് ചെയ്ത മുടിയുള്ള, അലക്ഷ്യമായി വസ്ത്രധാരണം ചെയ്ത ചെയുടെ രൂപം അവിടത്തെ പല യാത്രക്കാരിലും എനിക്ക് കണ്ടെത്താനായി.

ആദ്യത്തെ ദിവസം നഗരക്കാഴ്ച്ചകൾ കാണാൻ ഞങ്ങൾ പോയത് ലാ ബൊക്കയിലേക്കാണ്. 1950-കളിൽ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ബ്യൂണസ് ഏയഴ്സിലേക്ക് ഒഴുകിയെത്തിയ പ്രവാസികൾ തിങ്ങിപ്പാർത്തിരുന്നത് ഇവിടെയാണ്. നദീമുഖത്ത് സ്ഥിതിചെയ്യുന്ന ഈ നഗരപ്രദേശത്ത് പണ്ടൊരു കപ്പൽ നിർമ്മാണശാല ഉണ്ടായിരുന്നത്രെ. കപ്പൽ നിർമ്മിച്ചിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ ചെറുവീടുകൾ ചരിത്രത്തിന്റെ ശേഷിപ്പുകളായി ഇന്നും ലാ ബൊക്കയിൽ നിലകൊള്ളുന്നു. കപ്പലിനു ചായം പൂശാൻ ഉപയോഗിക്കുന്ന നിറങ്ങൾ കൊണ്ടാണ് വീടുകളുടെ പുറം ചുവരുകൾ പെയിന്റ് ചെയ്തിരിക്കുന്നത്. ഒരു തുള്ളി ചായം പോലും പാഴാക്കാതെ നിറം കൊടുത്തിരുന്നതിനാൽ വീടു മുഴുവനും ഒരേ നിറം കൊടുക്കാൻ കഴിയാതെ വരികയും, വ്യത്യസ്ത നിറങ്ങളിൽ ചായമടിക്കുകയും ചെയ്യേണ്ടിവന്നു. അതോടെ വീടുകളുടെ പല ഭാഗങ്ങൾക്ക് പല നിറങ്ങളായി. ഇത്തരം വർണ്ണശബളമായ വീടുകൾ ലാ ബൊക്കയുടെ മാത്രം സവിശേഷതയാണ്. കാമിനിറ്റോ എന്ന് വിളിക്കുന്ന ഒരുപാട് ചെറിയ നടപ്പാതകൾ ഇവിടെയുണ്ട്. പരിചയമില്ലാത്തവർ ഇതിലേ നടന്നാൽ വഴി തെറ്റുമെന്നത് ഉറപ്പാണ് എന്ന് സ്വദേശിയും ഞങ്ങളുടെ ആതിഥേയനുമായ പട്രീഷ്യോ മുൻപേ മുന്നറിയിപ്പ് തന്നിരുന്നതുകൊണ്ട് വഴിയടയാളങ്ങളുള്ള, പ്രധാന പാതയിലൂടെ മാത്രമേ ഞങ്ങൾ സഞ്ചരിച്ചുള്ളൂ.

ലാ ബൊക്കയിൽ നിന്ന്

അർജന്റീനക്കാർ കാപ്പി കുടിക്കാനുപയോഗിക്കുന്ന മാഥേഎന്ന കോപ്പ ധാരാളമായി വിൽക്കുന്ന വഴിവാണിഭക്കാരെയും, ചിത്രങ്ങളും,കൗതുകവസ്തുക്കളും, ഫുട്ബോളും,കടും നിറങ്ങളുള്ള വസ്ത്രങ്ങളും വിൽക്കുന്ന കടകളും കണ്ടു. വഴിയരികിലെ കടയിൽ നിന്ന് അർജന്റൈൻ രീതിയിൽ പൊരിച്ചെടുത്ത ഉരുളക്കിഴങ്ങും, ആപ്പിൾ ജൂസും, പിറ്റ്സയുമൊക്കെ ധാരാളമായി വാങ്ങിക്കഴിച്ചു. വഴിയരികിൽ ടാംഗോ നൃത്തത്തിന്റെ വേഷം ധരിച്ച് നിൽക്കുന്ന സുന്ദരിമാരായ നർത്തകിമാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കാൻ 30 പെസോ നൽകണം. ജിംനാസ്റ്റിക്സ്സ് നർത്തകിമാരെപ്പോലെ വളരെയധികം മെയ് വഴക്കമുള്ള ഇവർ അസാധ്യമെന്ന് തോന്നുന്ന പൊസിഷനുകളിൽ നമ്മോടൊപ്പം നിന്ന് ചിത്രത്തിനു പോസ് ചെയ്തു തരും. നാട്ടിലെ കൂട്ടുകാർക്ക് കൊടുക്കാനായി സുവനീറുകൾ വാങ്ങിയത് ലാ ബൊക്കയിലെ വഴിയോരങ്ങളിൽ നിന്നാണ്. വിദേശികളാണെന്നു കണ്ടാൽ കച്ചവടക്കാർ വില കൂട്ടി പറയും. വിലപേശിയാൽ അവസാനവില ആദ്യം പറഞ്ഞ വിലയുടെ പകുതിയോളമൊക്കെയാവും. കൂടുതൽ ആളുകൾ വാങ്ങുകയാണെങ്കിൽ വില കുറച്ചു തരും. ലാ ബൊക്കയിലെ വീടുകളുടെ ചുവരുകൾ പോലെ തന്നെ വർണ്ണാഭമായവയാണ് വഴിയരികിൽ വച്ച് വിൽക്കുന്ന സ്കാഫുകളും, ആഭരണങ്ങളും, പാത്രങ്ങളും മറ്റും.

ലാ ബൊക്കയിൽ നിന്ന് അല്പം അകലെയാണ് ലാ ബൊംബനേറ എന്ന ഫുട്ബോൾ സ്റ്റേഡിയം. സ്പാനിഷ് ഭാഷയിൽ ലാ ബൊംബനേറഎന്നാൽ മിഠായിപ്പെട്ടി എന്നാണത്രെ അർഥം. നമ്മുടെ കുഞ്ഞുങ്ങൾക്ക് മിഠായിപ്പെട്ടിയോടെന്നപോലെ ഇവിടുത്തെ കുട്ടികൾക്ക് ഫുട്ബോളിനോടാണ് കമ്പം. എക്കാലത്തെയും കാൽപ്പന്തുകളിയിലെ രാജകുമാരനായ ഡീഗോ മറഡോണ ചെറുപ്പകാലത്ത് ബൊക്ക ജൂനിയേഴ്സ് ക്ലബ്ബിലെ അംഗമായിരുന്നപ്പോൾ ലാ ബൊംബനേറ സ്റ്റേഡിയത്തിലാണ് പതിവായി കളിച്ചിരുന്നത്. ഈ സ്റ്റേഡിയത്തിൽ കളിച്ച് വളർന്ന പലരും ഇപ്പോൾ വിലപിടിപ്പുള്ള താരങ്ങളാണെന്ന് അവിടെ ശിൽപങ്ങൾ വിൽക്കുന്ന ഗബ്രിയേൽ എന്ന മധ്യവയസ്കൻ ഞങ്ങളോട് പറഞ്ഞു. കളിക്കാനെത്തിയവരിൽ ഭൂരിഭാഗവും അർജന്റൈൻ ജേഴ്സി അണിഞ്ഞ യുവാക്കളും കുട്ടികളുമാണ്. ഞങ്ങൾ പോയ ദിവസം അവിടെ മത്സരങ്ങളൊന്നുമുണ്ടായിരുന്നില്ല. മത്സരങ്ങൾ നടക്കുന്ന ദിവസം സ്റ്റേഡിയം ആളുകളെക്കൊണ്ട് നിറഞ്ഞു കവിയുമെന്ന് അറിയാൻ കഴിഞ്ഞു.

കോൺഫറൻസിനിടയിൽ

പിന്നീട് പോയത് പിങ്ക് ഹൗസിലേക്കാണ്. അർജന്റൈൻ പ്രസിഡന്റിന്റെ ഉഷ്ണകാല വസതിയാണ് പിങ്ക് ഹൗസ്. പ്രസിഡന്റ് ഇവിടെ താമസിക്കാറില്ലെങ്കിലും ഈ പിങ്ക് കെട്ടിടം ചരിത്രസ്മാരകമായി നിലനിർത്തിയിരിക്കുന്നു. കെട്ടിടത്തിനകത്ത് ഒരു മ്യൂസിയവുമുണ്ട്. അർജന്റൈൻ ദേശീയ ദിനമായ മെയ് 25-നാണ് ഞങ്ങൾ ഇവിടം സന്തർശിച്ചത്. ഇറ്റാലിയൻ വാസ്തുശില്പകലയിലാണ് പിങ്ക് മന്ദിരം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള ഇംഗ്ലണ്ടിലെ ബക്കിങാംഷെയർ ബംഗ്ലാവിന്റെ അകത്തളത്തെ പിങ്ക് മന്ദിരം അനുസ്മരിപ്പിച്ചു. അർജന്റീനയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ കൊടികളുടെ നിറമായിരുന്നു വെളുപ്പും, ചുവപ്പും. അതിനാലാണത്ര വെളുപ്പും ചുവപ്പും കലർത്തിയാലുണ്ടാവുന്ന പിങ്ക് നിറം ഈ കെട്ടിടത്തിനു കൊടുക്കാം എന്ന് അധികൃതർ തീരുമാനിച്ചത്.

വൈകുന്നേരമായപ്പോൾ പിങ്ക് മന്ദിരത്തിനു മുന്നിൽ ആളുകൾ തടിച്ചുകൂടി. പ്രശസ്തമായ ഒരു ഗായകസംഘം പിങ്ക് മന്ദിരത്തിനഭിമുഖമായി കെട്ടിയ സ്റ്റേജിൽ ഗാനമേള അവതരിപ്പിക്കുന്നത് കാണാനായിരുന്നു ആളുകൾ വന്നുചേർന്നത്. ഗാനമേള ആസ്വദിക്കാനെത്തിയവരിൽ ഭൂരിഭാഗവും സ്ത്രീകളും,കുട്ടികളുമായിരുന്നു. വിദേശികളായ ഞങ്ങളെ കണ്ട് കൗതുകം തോന്നിയ, ഡാൽമേഷ്യൻ നായോടൊപ്പം ഗാനമേള ശ്രവിക്കാനെത്തിയ ഒരു മധ്യവയസ്കൻ ഞങ്ങൾക്ക് പിങ്ക് മന്ദിരത്തിന്റെ ചരിത്രത്തെക്കുറിച്ചും, അർജന്റീനയിൽ കണ്ടിരിക്കേണ്ട മറ്റ് സ്ഥലങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. പിങ്ക് ഹൗസിനടുത്തുള്ള ഒരു ജാപ്പനീസ് ഭക്ഷണശാലയിൽ നിന്നാണ് അന്ന് ഞങ്ങൾ ഭക്ഷണം കഴിച്ചത്. നാലു ദിവസമായി അർജന്റീനയിലെങ്ങും ചോറ് കിട്ടാത്തതിന്റെ വിഷമം ജാപ്പനീസ് ഫ്രൈഡ് റൈസ് കഴിച്ചുകൊണ്ടാണ് ഏഷ്യക്കാരായ ഞാനും, കുനിലയും തീർത്തത്. മറ്റുള്ളവർക്ക് ചോറൊന്നും ഒരു പ്രശ്നമേ അല്ലായിരുന്നു എന്ന് മാത്രമല്ല, വലിയ കഷ്ണങ്ങളായി വേവിച്ച് വെട്ടിയിട്ടു തരുന്ന മാട്ടിറച്ചി തക്കാളി സോസിലും ചില്ലി സോസിലും മുക്കി അവർ രുചിയോടെ കഴിക്കുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന റഷ്യക്കാരി അനസ്താസ്യ നന്നായി ചിത്രങ്ങളെടുക്കും. താമസിക്കുന്ന ഹൊട്ടേലിൽ നിന്ന് കോൺഫറൻസ് നടക്കുന്ന ലാ പ്ലാറ്റ യൂനിവേഴ്സിറ്റിയിലേക്ക് ഏതാണ് അരക്കിലോമീറ്റർ ദൂരമുണ്ട്. ഇത്രയും ദൂരം വഴിതെറ്റാതെ നടക്കുന്നതിലാകും എന്റെ ശ്രദ്ധ. എന്നാൽ അനസ്താസ്യ വഴിയൊന്നും ശ്രദ്ധിക്കാതെ, ക്യാമറയിൽ ചിത്രങ്ങൾ എടുക്കുന്ന തിരക്കിലായിരിക്കും. അവരുടെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കെട്ടിടങ്ങളും ആളുകളും മാത്രമല്ല, ബ്യൂണസ് ഏയഴ്സിലെ തെരുവുകളും, കടകളും, വഴിയോരക്കാഴ്ചകളും ഒക്കെയുണ്ട്.

P1100424

ടാംഗോ നൃത്തം. അനസ്താസ്യ ലവോവ എടുത്ത ചിത്രം. സമ്മതത്തോടെ പുനഃപ്രസിദ്ധീകരിച്ചത്.

നാടകങ്ങളോട് വലിയ പ്രിയമാണ് അർജന്റീനക്കാർക്ക്. വൈകുന്നേരങ്ങളിൽ നടക്കാനിറുങ്ങുമ്പോൾ നാടകത്തിലെ കഥാപാത്രങ്ങളുടെ വേഷങ്ങൾ ധരിച്ച ഒരു സംഘം ആളുകൾ നാടകശാലകൾക്ക് മുന്നിലുണ്ടാവും. വഴിപോക്കരെ നാടകശാലയിലേക്ക് ആകർഷിക്കാനാണ് ആളുകൾ ഇത്തരത്തിൽ വേഷം കെട്ടി നിൽക്കുന്നത്. വസ്ത്രങ്ങളുടെ കടകൾ ധാരാളമാണ്, പക്ഷെ വസ്ത്രങ്ങളെല്ലാം തണുപ്പുള്ള കാലാവസ്ഥയ്ക്കനുയോജ്യമായവയാണ്. ഏഷ്യയിലെക്കാൾ താരതമ്യേന വിലക്കൂടുതലുമാണ്. തൊപ്പികളും, ബെൽറ്റുകളും, സ്കാർഫുകളും വിൽക്കുന്ന ഒരു കടയിൽ കയറി തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ എടുത്തുനോക്കവേ പെട്ടെന്ന് വസ്ത്രവിൽപ്പനക്കാരി പിന്നിൽ നിന്ന് വിദഗ്ദമായി എന്റെ കഴുത്തിൽ സ്കാർഫ് അണിയിച്ചു. അത് ധരിച്ചുകൊണ്ടുള്ള എന്റെ ചിത്രം എടുത്തത് അനസ്തേസ്യയാണ്. അർജന്റൈൻ വസ്ത്രനിർമ്മാതാക്കളുടെ കരവിരുതിൽ അസൂയ തോന്നിയത് പല നിറങ്ങളിലും, വലിപ്പത്തിലുമുള്ള തൊപ്പികളുടെ പ്രൗഢി കണ്ടപ്പോഴാണ്. അയൽ നാടുകളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന തുണിത്തരങ്ങളും വിപണിയിൽ ധാരാളമായി കിട്ടാനുണ്ടത്രെ.

IMG-20120527-00043

ബ്യൂണസ് ഏയഴ്സിൽ ഒരുപാട് കൃസ്തീയ പള്ളികൾ കാണാൻ കഴിഞ്ഞു. ഹോട്ടലിലെ വരാന്തയിൽ നിന്നാൽ പള്ളിമണി മുഴങ്ങുന്ന ശബ്ദം അടിക്കടി കേൾക്കാം. ഇവിടുത്തെ മെട്രപ്പോളിറ്റിയൻ കത്തീഡ്രലിലെ ആർച്ച് ബിഷപ്പായിരുന്ന ജോർജ് മരിയോ ബെർഗോഗ്ലിയോ ആണ് 2013 മാർച്ചിൽ മാർപ്പാപ്പയായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളും ഇവിടെയുണ്ട്. 92 ശതമാനം അർജന്റീനക്കാരും കൃസ്തുമതത്തിൽ വിശ്വസിക്കുന്നു. ഒരുപാടു വിറ്റഴിഞ്ഞു പോകുന്നതുകൊണ്ടായിരിക്കണം കുരിശുമാലകളും, കൊന്തകളും വിൽക്കുന്ന ധാരാളം കടകൾ ഇവിടെയുണ്ട്.

തിരിച്ചുവരുമ്പോൾ അർജന്റൈൻ ഓർമ്മകളായിരുന്നു മനസ്സു നിറയെ. ഫുട്ബോളിനെയും, പാശ്ചാത്യ സംഗീതത്തെയും സ്നേഹിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും വന്നിരിക്കേണ്ട രാജ്യമാണിത്. ടാംഗോ നൃത്തം കാണാനും, ചിത്രങ്ങളെടുക്കാനും, അർജന്റൈൻ സുഹൃത്തുക്കളെ ഒന്നുകൂടി കാണാനും വീണ്ടും അർജന്റീനയിലേക്ക് യാത്രചെയ്യണം എന്ന് മനസിൽ ഉറപ്പിച്ചാണ് തിരിച്ചു പോന്നത്.

ദോഹ യാത്ര

അടുത്തകാലത്ത് ഷിക്കാഗോയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്ത എന്റെ സുഹൃത്തുമായി സംസാരിക്കുകയുണ്ടായി. അദ്ദേഹം കുവൈത്ത് എയർലൈൻസിലാണ് യാത്രചെയ്തിരുന്നതെന്ന് പറഞ്ഞു. താരതമ്യേന വിലകുറഞ്ഞ ടിക്കറ്റ് ഖത്തർ എയർലൈൻസിന്റേതായിരുന്നെങ്കിലും 10 മണിക്കൂറിനു മുകളിൽ ദോഹയിൽ ട്രാൻസിറ്റ് ടൈം ഉണ്ട് എന്ന കാരണത്താൽ ഖത്തർ എയര്ലൈൻസ് വേണ്ടന്നു വയ്ക്കുകയായിരുന്നു. ഖത്തർ എയര്ലൈൻസ് ഭൂരിഭാഗം യാത്രക്കാർക്കും നൽകുന്ന സൗജന്യ വിസ-താമസ സൗകര്യത്തെക്കുറിച്ച് അറിവില്ലാതിരുന്നതുകൊണ്ടായിരുന്നു ഇത്. ഖത്തർ എയർവെയ്സിൽ യാത്ര ചെയ്തിരുന്നെങ്കിൽ അദ്ദേഹത്തിന് ഖത്തറിലുള്ള സുഹൃത്തുക്കളെ കാണുകയും, ദോഹ നഗരം സന്ദർശിക്കുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് ഖത്തർ എയർവെയ്സ് ദീർഘദൂര യാത്രക്കാർക്ക് നൽകുന്ന സൗജന്യ വിസയെപ്പറ്റിയും താമസ സൗകര്യത്തെപ്പറ്റിയും എന്റെ അനുഭവത്തിൽ നിന്ന് എഴുതാം എന്നു കരുതി.

By Arcturus (Own work), CC-BY-SA-3.0, via Wikimedia Commons

കോഴിക്കോട് മുതൽ വാഷിങ്ടൺ ഡി.സി വരെയായിരുന്നു എനിക്ക് യാത്ര ചെയ്യേണ്ടിയിരുന്നത്. കോഴിക്കോട്-ദോഹ വരെ ക്യു.ആർ 285-ൽ. ദോഹയിൽ 20 മണിക്കൂറാണ് തങ്ങേണ്ടത്. ദോഹ മുതൽ വാഷിങ്ടൺ വരെ ക്യു.ആർ 51-ൽ. 8 മണിക്കൂറിൽ കൂടുതൽ നേരം ദോഹയിൽ തങ്ങേണ്ടതുണ്ടെങ്കിൽ, മിഡിൽ ഈസ്റ്റിലെ ചില സ്ഥലങ്ങളിലേക്കൊഴിച്ചുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർക്ക് താമസസൗകര്യം ലഭിക്കും. കൂടുതൽ വിവരങ്ങൾ ഇവിടെയുണ്ട്. ഇക്കാര്യം പല യാത്രക്കാർക്കും അറിയില്ല എന്നതിനാൽ ദീർഘമായ ട്രാൻസിറ്റ് ടൈം ഉണ്ടെങ്കിൽ പലരും ചിലവു കൂടിയ മറ്റ് എയർലൈൻസിനെ ആശ്രയിക്കുകയാണ് പതിവ്. മറ്റ് പല മുസ്ലീം രാജ്യങ്ങളിലുമുള്ള പോലെ  സ്ത്രീയാത്രക്കാർക്ക് ഒറ്റയ്ക്ക് യാത്രചെയ്യുന്നതിന് ഖത്തറിൽ തടസ്സങ്ങളൊന്നുമില്ല, 18 വയസ്സ് തികഞ്ഞിട്ടുണ്ടായാൽ മതി. യാത്ര ചെയ്യുന്നതിനു മുൻപേ ഖത്തർ എയര്ലൈൻസിന്റെ ഓഫീസിൽ പോയി വിസയ്ക്കും താമസത്തിനും ആവശ്യമായ രേഖകൾ കൈപ്പറ്റി. ഇത് ചെയ്തില്ലെങ്കിൽ, ഖത്തർ എയർവെയ്സുമായി പാർട്ട്നർഷിപ്പുള്ള ഹോട്ടലുകളിൽ റൂം ഒഴിവില്ലാത്തപക്ഷം റൂം കിട്ടാതെ വരാൻ സാധ്യതയുണ്ട് എന്ന് ഖത്തർ എയർവെയ്സിന്റെ വെബ്സൈറ്റ് പറയുന്നു. യാത്ര ചെയ്യുന്നതിന് 24 മണിക്കൂർ മുൻപ് ഓണ്ലൈൻ ചെക്ക്-ഇൻ ചെയ്തശേഷം, ‘Transit accommodation’ എന്ന ലിങ്കിൽ പോയി റജിസ്റ്റർ ചെയ്താൽ അനുവദിച്ചിരിക്കുന്ന ഹോട്ടൽ ഏതെന്ന് വ്യക്തമാകുന്നതാണ്. കോഴിക്കോട് വിമാനത്താവളത്തിൽ ചെന്നപ്പോൾ ഇങ്ങനെ ഒരു സംവിധാനത്തെക്കുറിച്ച് അവിടുത്തെ ഉദ്യോഗസ്ഥനും അറിവില്ല. ഖത്തർ എയർവെയ്സിന്റെ ഓഫീസിലെത്തി കാര്യങ്ങൾ സംസാരിച്ചപ്പോൾ ദോഹയിൽ താമസസൗകര്യം ലഭ്യമാണെന്ന അറിയിപ്പ് കിട്ടി. ഈ സൗകര്യം പ്രകാരം ദോഹയിൽ തങ്ങുന്ന യാത്രക്കാർക്ക് ഓറഞ്ച് നിറമുള്ള ബോഡിങ് പാസ് ആണു നൽകേണ്ടത് എങ്കിലും, എനിക്ക് നീല നിറത്തിലുള്ള ഒന്നാണ് തന്നത്. അത് കൊണ്ടുണ്ടായ അല്ലറ ചില്ലറ പ്രശ്നങ്ങൾ മറ്റൊരവസരത്തിൽ പറയാം.

ദോഹയിലെത്തിയപ്പോൾ ദോഹ ട്രാൻസ്ഫർ ഡെസ്കിൽ നിന്നും ഹോട്ടൽ വൗച്ചർ കൈപ്പറ്റി. എക്കണോമി ക്ലാസ് യാത്രക്കാർക്ക് ത്രീ സ്റ്റാർ ഹോട്ടലുകളേ അനുവദിച്ചിട്ടുള്ളൂ എങ്കിലും എനിക്ക് ഫൈവ് സ്റ്റാർ ഹോട്ടലായ മോവൻപിക്  എന്ന ഹോട്ടലിലെ ബിസ്നസ് സ്വിറ്റിലാണ് താമസം ഏർപ്പാടാക്കിയിരുന്നത്. എമിഗ്രേഷനിൽ 24 മണിക്കൂർ വിസ സ്റ്റാമ്പ് ചെയ്തു തന്നു. ഹോട്ടലിന്റെ കൗണ്ടർ 24 മണിക്കൂറും പ്രവർത്തിക്കും, ഓരോ ഫ്ലൈറ്റിലും അവർ പ്രതീക്ഷിക്കുന്ന ഗസ്റ്റുകളുടെ പേര് വലിയ സ്ക്രീനിൽ കാണിച്ചുകൊണ്ടേ ഇരിക്കും. കൗണ്ടറിൽ എത്തി വൗച്ചർ നൽകിയാൽ അവിടുത്തെ ഉദ്യോഗസ്ഥൻ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകും. അവിടെ നമുക്കുള്ള കാർ കാത്തു നിൽക്കുന്നുണ്ടാവും. 20 മിനിറ്റ് യാത്ര ചെയ്തപ്പോൾ ഹോട്ടലിലെത്തി. 51 ഡിഗ്രിയായിരുന്നു പുറത്തെ താപനില. മുപ്പത് സെക്കന്റ് വെയിലത്ത് നടന്നപ്പോഴേക്കും ഒരു പരുവത്തിലായി.

റിസപ്ഷനിസ്റ്റുകളിലൊരാൾ ഇന്ത്യക്കാരിയാണ്. 26 നിലകളുള്ള ഹോട്ടലിൽ പത്താം നിലയിലോ മറ്റോ ആണ് എനിക്ക് റൂം അനുവദിച്ചത്. ഭക്ഷണത്തിനുള്ള കൂപ്പണുകളും കീ കാഡും തരുന്നതിനു മുൻപ് അവിടെ സന്തർശിക്കാൻ പറ്റിയ സ്ഥലങ്ങളെപ്പറ്റിയും, ഹോട്ടൽ നേരിട്ടു നടത്തുന്ന ടൂർ പ്രോഗ്രാമുകളെപ്പറ്റിയും പറഞ്ഞു തന്നു. ഖത്തറിലെ സ്ഥലങ്ങൾ സന്ദർശിക്കാനും, അതുവഴി അവിടെയുള്ള ആളുകളെപ്പറ്റിയും, സംസ്കാരത്തെപ്പറ്റിയും മനസിലാക്കാനും അവസരം നൽകുകയുമാണ് ഖത്തർ എയർവെയ്സ് താമസസൗകര്യം സൗജന്യമാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് തോന്നി. പുറത്തെ ചൂട് പരിഗണിച്ച്, മരുഭൂമിയിലെ യാത്ര അത്ര സുഖകരമാകില്ല എന്ന അനുമാനത്താൽ, യാത്രകൾ വേണ്ടെന്നു വച്ചു. എന്നാൽ വൈകുന്നേരം വെയിലാറിയപ്പോൾ ഹോട്ടലിനു മുന്നിലുള്ള റോഡിലൂടെ അല്പസമയം നടന്ന് നഗരം നേരിൽ കണ്ടു.


ഹോട്ടൽ മുറി

20 മണിക്കൂർ കാര്യമായി ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പ്രധാന പരിപാടി ടി.വി കാണൽ തന്നെയായിരുന്നു. പ്രമുഖ ലോക ചാനലുകളുടെ അറബി പതിപ്പുകൾ ടി.വിയിൽ കാണാം. ഹോട്ടലിലെ സൗകര്യങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയും കാണാം. ഹോട്ടലിന്റെ റെസ്റ്റൊറെണ്ടിൽ ഇന്റർനെറ്റ് ഫ്രീ ആണെന്ന് വീഡിയോ കണ്ടപ്പോൾ മനസിലായി. റൂമിൽ ഇന്റർനെറ്റിന്റെ നിരക്ക് മണിക്കൂറിന് 18 ഡോളർ ആണ്. ഇത്ര പണം കൊടുത്ത് ഇന്റർനെറ്റ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് ഭക്ഷണം കഴിച്ച ശേഷവും റെസ്റ്റോറെന്റിലെ ലോഞ്ചിൽ പോയി ഇരുന്ന് രണ്ട് മണിക്കൂറോളം ഇന്റർനെറ്റ് ഉപയോഗിച്ച ശേഷമാണ് തിരിച്ച് റൂമിലേക്ക് പോയത്. എന്നെപ്പോലെ ഒരുപാട് നേരം ലോഞ്ചിലിരുന്ന് ഫ്രീയായി ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരാളും ഇന്ത്യക്കാരനായിരുന്നു എന്നത് ആകസ്മികമാവാൻ ഇടയില്ല.

ഭക്ഷണമൊക്കെ കുശാലായിരുന്നു. നീരാളി പൊരിച്ചതിനെ ആദ്യമായി കഴിക്കുന്നത് അവിടെ വച്ചാണ്. ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ വിഭവങ്ങൾ അങ്ങനെ നിരത്തി വച്ചിരിക്കുന്നു. ഇതുവരെ കഴിച്ചു നോക്കിയിട്ടില്ലാത്ത ചീസ് കൊണ്ടുള്ള വിഭവങ്ങളും, പലതരം ബ്രഡ്ഡുകളും, ടർക്കി ബിരിയാണിയുമൊക്കെ രുചിച്ചു നോക്കി. ഹലാലായ ഭക്ഷണം മാത്രമേ ലഭ്യമാവുകയുള്ളൂ. കൂട്ടത്തിൽ ഇന്ത്യക്കാരുടെ ചപ്പാത്തിയും, പനീർ കറിയും, പാവ് ഭാജിയുമൊക്കെ കണ്ടു. ഹോട്ടൽ സ്റ്റാഫിൽ ഭൂരിഭാഗവും ഏഷ്യക്കാരാണ്. സംസാരിച്ചവരിൽ എല്ലാവരും ഇംഗ്ലിഷ് മനസിലാവുന്നവരാണ്. വൈകുന്നേരം കാപ്പി കുടിക്കാൻ എത്തിയപ്പോൾ ഉച്ചയ്ക്ക് റെസ്റ്റോറെണ്ടിൽ കണ്ടിരുന്ന രണ്ട് ഇന്ത്യക്കാരെ വീണ്ടും കണ്ടുമുട്ടി. ഒരാൾ മുംബൈയിൽ നിന്നും മറ്റെയാൾ ഡെൽഹിയിൽ നിന്നുമാണ് വരുന്നത്. അവർ സീഫുഡ് ബിസ്നെസിന്റെ ഭാഗമായി ദോഹയിലെത്തിയവരാണ്. മുംബൈയിൽ നിന്നും വന്നയാൾ ഞാൻ രൂപത്തിൽ അവരുടെ മകളെപ്പോലെയിരിക്കുന്നു എന്ന് പറഞ്ഞു. പിന്നീട് ഒരുമിച്ച് കാപ്പി കുടിച്ച് പിരിഞ്ഞു.

ഹോട്ടൽ മുറിയിൽ പടം പിടിക്കുന്ന ഞാൻ 🙂

ഹോട്ടലിന്റെ ജിം, സ്വിമ്മിങ് പൂൾ എന്നിവ സന്ദർശിക്കണം എന്നുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാൽ ഹോട്ടലിന്റെ പൂമുഖത്തുള്ള പൂന്തോട്ടം സന്ദർശിച്ചു. ഹോട്ടലിലുള്ള യാത്രക്കാർക്കൊക്കെ തിരിച്ചു പോകാൻ ഒരു വാൻ ഏർപ്പാടാക്കിയിരുന്നു. രാവിലെ 8 മണിക്കുള്ള ഫ്ലൈറ്റായതുകൊണ്ട് നേരത്തെ പ്രാതൽ കഴിച്ച്, 5 മണിക്ക് തന്നെ എയർപോർട്ടിലേക്ക് പുറപ്പെട്ടു. കുറച്ചു കൂടി നേരം ദോഹയിൽ തങ്ങാമായിരുന്നു എന്ന് തോന്നി. ആ രാജ്യത്തെ കുറച്ചു കൂടി നന്നായി മനസിലാക്കാനായി. അടുത്ത തവണ യാത്ര ചെയ്യുകയാണെങ്കിൽ കഴിവതും ദോഹ വഴിയാക്കണം എന്ന് മനസിൽ കുറിച്ചു.

ബ്രസീലും ഒരാളും

ബ്രസീലിലെ ഹയോ ഡെ ജെനേറൊ എയർപോർട്ടിൽ വച്ചാണ് അർപ്പൺ സൂര്യവംശിയെ പരിചയപ്പെടുന്നത്. എയർപ്പോർട്ടിന്റെ വിശാലമായ വെയ്റ്റിങ് ഏരിയയ്ക്ക് അഭിമുഖമായുള്ള വലിയ ഗ്ലാസ് പാളികളിലൂടെ സൂര്യാസ്തമയം നോക്കിയിരിക്കുകയായിരുന്നു ഞാൻ. അവിടെയിരുന്നു നോക്കിയാൽ ആമസോൺ നദിയുടെ കൈവഴിയും, കൊർകൊവാഡോ മലയും മുതല് അങ്ങകലെ ചക്രവാളം വരെ കാണാം. എല്ലാം കണ്ട് അൽഭുതപ്പെട്ടിരിക്കുന്ന എന്റെ തൊട്ടടുത്ത സീറ്റിലാണ് അർപ്പൺ വന്നിരുന്നത്. ഒറ്റനോട്ടത്തിൽ പറയാം ഇന്ത്യക്കാരനാണെന്ന്. കയ്യിൽ ഇന്ത്യൻ പാസ്പോട്ടുമുണ്ട്. ഒന്നു പരിചയപ്പെട്ടാലോ എന്നെനിക്ക് തോന്നി. അല്ലെങ്കിലും കേരളത്തിനു പുറത്തെത്തിയാൽ മലയാളം സംസാരിക്കുന്നവരോടും, ഇന്ത്യക്ക് പുറത്തെത്തിയാൽ ഇന്ത്യൻ പാസ്പോർട്ടുള്ളവരോടും, കാട്ടിലെത്തിയാൽ മനുഷ്യരോടും, വിക്കിപീഡിയയിലെത്തിയാൽ സ്ത്രീകളോടും എനിക്ക് എന്തെന്നില്ലാത്ത മമതയാണ്. ഇനി എന്നെങ്കിലും ചൊവ്വയിലേക്കോ വ്യാഴത്തിലേക്കോ പോകാൻ പറ്റിയാൽ ഭൂലോകനിവാസികളോടും വല്ലാത്ത സ്നേഹമായിരിക്കും. അല്ലെങ്കിലും, അതങ്ങനെയാവാനേ വഴിയുള്ളൂ. നമ്മളെപ്പോലുള്ളവരോടാണ് നാം കൂടുതലായും അടുക്കാൻ ശ്രമിക്കുക.
അങ്ങനെ അർപ്പൺ അവിടെ ഇരിക്കുകയാണ്. നോക്കിയപ്പൊൾ എന്നോട് ചിരിച്ചു. സംസാരിച്ചു വന്നപ്പോൾ ഞങ്ങൾ ഒരേ ഫ്ലൈറ്റിന്റെ ഏകദേശം അടുത്തടുത്ത സീറ്റുകളിലാണ് ബ്യൂണസ് അയേഴ്സിലേക്ക് യാത്ര ചെയ്യേണ്ടതെന്നു മനസ്സിലാക്കി. എന്റെ കൂടെ യാത്ര ചെയ്യേണ്ടിയിരുന്ന ജക്കാർത്തയിൽ നിന്നും വരുന്ന കാർഥിക വന്നിട്ടില്ല എന്നതുകൊണ്ട് വിരോധമില്ലെങ്കിൽ എന്റെ അടുത്തുള്ള സീറ്റിൽ ഇരിക്കാം എന്ന് ഞാൻ പറഞ്ഞതും അദ്ദേഹം സമ്മതിച്ചു.

യാത്രയിലുടനീളം തന്റെ നാടായ പൂനെ നഗരത്തിനടുത്തുള്ള ഗ്രാമത്തെപ്പറ്റിയും, അവിടുത്തെ ആളുകളെപ്പറ്റിയും, ജോലി ചെയ്യുന്ന ഹൈദരാബാദ് നഗരത്തെപ്പറ്റിയും, സ്വന്തം കുടുംബത്തെപ്പറ്റിയും, ബ്യൂണസ് അയേഴ്സിൽ കാണാൻ ഉദ്ദേശിക്കുന്ന മനോഹരമായ സ്ഥലങ്ങളെപ്പറ്റിയും, മഴയെപ്പറ്റിയുമൊക്കെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നു. കേരളത്തെപ്പറ്റിയും, വിക്കിപീഡിയയെപ്പറ്റിയും, കോളേജിനെപ്പറ്റിയുമൊക്കെ ഞാനും കത്തിവച്ചു. കഥകൾ എഴുതാറുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെപ്പറ്റി എഴുതുമോ എന്ന് എന്നോട് തമാശയായി ചോദിച്ചു. എഴുതാം എന്ന് ഞാൻ വാക്കുകൊടുത്തു.

ബ്യൂണസ് അയേഴ്സിലെത്തിയപ്പോൾ രാത്രിയായിരുന്നു. എന്റെ സ്വെറ്ററും, ഷോളുമൊക്കെ ലഗേജിലാണെന്നത് മനസിലാക്കി, പുറത്ത് നല്ല തണുപ്പായിരിക്കും എന്ന് പറഞ്ഞ് സ്വന്തം കമ്പിളിപ്പുതപ്പ് എനിക്കു തന്നു. അത് വാങ്ങാൻ എന്റെ അഭിമാനം എന്നെ അനുവദിച്ചില്ല. (പിന്നീട്, വെറും ജീൻസും ടോപ്പുമിട്ട് കൂളായി ഇറങ്ങാൻ തയ്യാറായ എന്റെ ശോച്യാവസ്ഥ കണ്ട ഫ്ലൈറ്റ് സ്റ്റെവാർഡ് എന്നെ പിടിച്ച് വെച്ച് ഒരു ബാത്ത് ടവ്വൽ ഫ്രീയായി തരികയായിരുന്നു. 10 ഡിഗ്രി താപനിലയിൽ വെറുതേ അങ്ങിറങ്ങി ചെന്നാൽ മരവിച്ചു പോകുമെന്ന് അന്ന് ഞാൻ ആദ്യമായി പഠിച്ചു. :)).

100_5439
ബ്യൂണസ് ഏയഴ്സ് എയർപോർട്ട്

എയർപ്പോർട്ടിനു പുറത്തെത്തുന്നതുവരെ അർപ്പൺ എന്റെ കൂടെ ഉണ്ടായിരുന്നു. 400 ഡോളറിനാണ് നല്ല എക്സ്ചേഞ്ച് റേറ്റ് എന്നു മനസിലാക്കിയപ്പോൾ ഞങ്ങൾ രണ്ടാളും ഒരേ ബില്ലിലാണ് കറൻസി മാറിയത്. കാപ്പി കുടിക്കാൻ അർപ്പൺ ക്ഷണിച്ചെങ്കിലും, 1 മണിക്കൂർ ദൂരത്തുള്ള എന്റെ ഹോട്ടലിൽ എങ്ങനെ ഈ രാത്രിയിൽ എത്തിപ്പെടും എന്ന ആധി കാരണം ഞാൻ വിസമ്മതിച്ചു. പുറത്തെത്തിയപ്പോൾ അർപ്പണിന്റെ കമ്പനി അയയ്ച്ച ആതിഥേയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു (ആതിഥേയന്റെ പേര് ഓർമ്മയില്ല, തൽക്കാലം ബെഞ്ചമിൻ എന്ന് വിളിക്കാം). രാത്രിയിൽ നഗരത്തിന്റെ പല ഭാഗത്തും കൊള്ളക്കാരും, വെടിവെപ്പുകാരുമൊക്കെ ഇറങ്ങുമെന്നും ഒറ്റയ്ക്ക് പോകുന്നത് അത്ര പന്തിയല്ല എന്നും ബെഞ്ചമിൻ പറഞ്ഞു. എന്നിട്ടും അവരുടെ ക്ഷണം സ്വീകരിച്ച് കൂടെ പോകാൻ തോന്നിയില്ല. പിന്നീട് എന്റെ അഡ്രസ് വാങ്ങി നോക്കിയിട്ട്, എന്റെ ഹോട്ടലിലേക്കുള്ള വഴി അത്ര കുഴപ്പം പിടിച്ചതല്ലെന്നും വേഗം എത്താൻ പറ്റുമെന്നും പറഞ്ഞു. വീണ്ടും കാണാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.

വീണ്ടും ഓണ്ലൈനിൽ കാണുകയും ചെയ്തു.

(അർപ്പണിനെക്കുറിച്ച് എഴുതാം എന്ന് വാക്കുകൊടുത്തിട്ട് മൂന്നാല് മാസമായി. ഇന്ന് രാത്രി ഉറക്കമില്ലാതിരിക്കുമ്പോൾ എന്താണെന്നറിയില്ല, പെട്ടെന്ന് പുള്ളിക്കാരനെ ഓർമ്മവന്നു. കഥയാക്കാനുള്ള നാടകീയതയൊന്നും കണ്ടുമുട്ടലിൽ ഇല്ലാത്തതുകൊണ്ട് തൽക്കാലം ഒരു കുറിപ്പിൽ ഒതുക്കുന്നു.)